Tuesday 17 January 2012

Re: [www.keralites.net] മമ്മൂട്ടിയും മോഹന്‍ലാലും നായകവേഷം നിര്‍ത്തണോ

സൂപ്പര്‍താരങ്ങളെ കളിയാക്കിയാല്‍ ക്വട്ടേഷനുമായി ഇറങ്ങുന്നത് ഡ്യൂപ്പുകളായിരിക്കുമെന്ന് അടുത്ത സിനിമയില്‍ ശ്രീനിവാസന് എഴുതിപ്പിടിപ്പിക്കാം. സൂപ്പര്‍താരങ്ങളുടെ തൊലിയുരിച്ചു മുന്നേറുന്ന പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ എന്ന ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ മോഹന്‍ലാലിനുവേണ്ടി അദ്ദേഹത്തെ മുന്‍കാല ഡ്രൈവറും പ്രമുഖനിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍ വില്ലന്‍വേഷം കെട്ടിയിരിക്കുകയാണ്. പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ എന്ന ചിത്രം സൂപ്പര്‍താരങ്ങള്‍ക്കെതിരെ രൂക്ഷപരിഹാസം ഉയര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എസ്.കുമാറിനെ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയത് മലയാള സിനിമയില്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ്. ഒരു ചാനല്‍ചര്‍ച്ചയിലാണ് എസ്.കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തില്‍ മോഹന്‍ലാലിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് മോശമായ രീതിയില്‍ തന്നോട് സംസാരിച്ചതെന്നും ശ്രീനിവാസനോട് ഇതിനെതിരെ പ്രതികരിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതായും എസ്.കുമാര്‍ പറഞ്ഞു. വേണ്ടിവന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ വെച്ച് ശ്രീനിവാസനോട് സാമ്യമുള്ള കഥാപാത്രം ചെയ്ത് താന്‍ പുറത്തിറക്കുമെന്ന് ആന്റണി പറഞ്ഞതായും എസ്.കുമാര്‍ പറഞ്ഞു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായ ഉദയനാണ് താരത്തിന്റെ കഥാതുടര്‍ച്ചയാണ് 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍'. സൂപ്പര്‍താരങ്ങള്‍ക്കെതിരെ അതിരുവിട്ട പരിഹാസമാണ് ചിത്രത്തിലുള്ളതെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം. എന്നാല്‍ ചിത്രത്തില്‍ ആരെയും ബോധപൂര്‍വം മോശക്കാരനാക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് തിരക്കഥയെഴുതിയ നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. ആരെങ്കിലും ഒരാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് അത്ര വലിയ കാര്യമായി തോന്നുന്നില്ലെന്നും അത് കാര്യമാക്കുന്നില്ലെന്നും ശ്രീനിവാസന്‍ ഒരു ചാനലിലൂടെ തന്നെ പ്രതികരിച്ചു.

ജനുവരി 14നാണ് ചിത്രം റിലീസ് ചെയ്തത്. ഉദയനാണ് താരം എന്ന ചിത്രത്തിലെ അതേ ഭാവത്തിലും രൂപത്തിലുമാണ് സരോജ്കുമാറായി ശ്രീനിവാസന്‍ ചിത്രത്തിലുള്ളത്. മുകേഷ്, ജഗതി ശ്രീകുമാര്‍, സലീംകുമാര്‍ തുടങ്ങി ഉദയനാണ് താരത്തിലെ അതേ കഥാപാത്രങ്ങള്‍ മിക്കവരും ഈ ചിത്രത്തിലുമുണ്ട്. മംമ്തയാണ് ശ്രീനിവാസന്റെ നായികാവേഷത്തില്‍. വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തിലുണ്ട്. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് സരോജ്കുമാര്‍ നിര്‍മ്മിച്ചത്. ഭീഷണി വിവാദം ഏതായാലും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

നേരത്തെയും ആന്റണി പെരുമ്പാവൂരിനെതിരേ സിനിമാപ്രവര്‍ത്തകര്‍ പരാതി പറഞ്ഞിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്തും മോഹന്‍ലാലും അകലാനുള്ള പ്രധാനകാരണം ആന്റണി പെരുമ്പാവൂരാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ലാലിനെ സമീപിക്കാന്‍ ഒപ്പമുള്ള സഹായികളെ ആദ്യം കാണമെന്നാണ് ഇതുസംബന്ധിച്ച് രഞ്ജിത് ആരോപിച്ചിരുന്നത്. എന്തായാലും പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ കാണികളെ പാടെ നിരാശപ്പെടുത്തിയ ചിത്രം മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വ്യക്തിഹത്യ നടത്തുന്ന രീതിയിലായിപ്പോയി എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരെല്ലാം സരോജായി വന്ന് ശ്രീനിവാസന്‍ കളിയാക്കുന്നത് ആരെയാണെന്ന് ചിന്തിച്ചു പോവും.

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളത്തിലെ രണ്ടു സൂപ്പര്‍സ്റ്റാറുകളുടെ പേരാവും പ്രേക്ഷകമനസ്സില്‍ ഓടിയെത്തുക. എന്നാല്‍ ചിത്രത്തിലെ പല രംഗങ്ങളും കാണുമ്പോള്‍ സരോജ് ഉന്നം വയ്ക്കുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തന്നെയല്ലേ എന്ന് പ്രേക്ഷകര്‍ ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാനാവില്ല. ലഫ്റ്റണന്റ് കേണല്‍ പദവി ലഭിയ്ക്കാനായി സരോജ് നടത്തുന്ന അഭ്യാസങ്ങളും നടന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്ന രംഗങ്ങളുമെല്ലാം പ്രേക്ഷകരില്‍ ഈ സംശയം ഉണര്‍ത്താന്‍ പര്യാപ്തമാണ്. ആദായ നികുതി റെയ്ഡിന് ശേഷം സരോജിന്റെ വീട്ടില്‍ നിന്ന് കാളക്കൊമ്പ് പിടിച്ചെടുക്കുന്നു. അപ്പോള്‍ അത് ആനക്കൊമ്പാണെന്നേ പറയാവൂ അല്ലെങ്കില്‍ എന്റെ മാനം പോവും എന്നാണ് സരോജ് പറയുന്നത്. ചിത്രത്തിലൂടെ ഗുണപരമായ ഒരു വിമര്‍ശനമാണ് ശ്രീനിവാസന്‍ ഉദ്ദേശിച്ചതെങ്കില്‍ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നില്ലേ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ഉദയനാണ് താരം എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. വീണ്ടും തെങ്ങുമ്മൂട്ടില്‍ രാജപ്പനെന്ന സരോജ് കുമാറിനെ കാണാനായി അവര്‍ ഓടിയെത്തിയത് ഇതുകൊണ്ടു തന്നെയാണ്.


From: aravind prabhakar <aravindnov15@gmail.com>
To: Keralites@yahoogroups.com
Sent: Monday, 16 January 2012 2:14 PM
Subject: Re: [www.keralites.net] മമ്മൂട്ടിയും മോഹന്‍ലാലും നായകവേഷം നിര്‍ത്തണോ
 

ഈ പറഞ്ഞ സ്റ്റേജ് ഷോയില്‍ തന്നെ മോഹന്‍ലാലിന്‍റെ കിതപ്പും ഉണ്ടായിരുന്നു... അത് എന്തെ ലേഖകന്‍ കേട്ടില്ലേ..?? പൊരിവെയിലത്ത് മോഹന്‍ലാല്‍ ലെഫ്ടനന്റ്റ് കേണല്‍ പദവിക്ക് വേണ്ടി നടത്തിയ കസര്‍ത്തിന്റെ സമയത്ത് അവിടെ മൈക്ക് ഇല്ലാതിരുന്നതിനാല്‍ ആവാം കിതപ്പും പരവേശവും ആരും കേള്‍ക്കാത്തത്...  

ലേഖകന്‍ തന്നെ പറഞ്ഞല്ലോ അഭിനേതാവിനു പ്രായം ഒരു തടസ്സം അല്ല എന്ന്... സിനിമയും അതിലെ കഥയുമാണ് ഇന്നത്തെ പ്രേക്ഷകന്‍ നോക്കുന്നത്... അതുകൊണ്ട് ലാലും മമൂട്ടിയും അഭിനയം നിര്‍ത്തേണ്ടപ്പോള്‍ നിര്‍ത്തും... നമ്മള്‍ അതിനെ പ്രതി ആലോചിച്ചു സമയം കളയണ്ട എന്നാണ് എന്റെ അഭിപ്രായം...
2012/1/16 <Jaleel@alrajhibank.com.sa>
 
മമ്മൂട്ടിയും മോഹന്‍ലാലും നായകവേഷം നിര്‍ത്തണോ?
അമര്‍ന്നൊന്ന് കസേരയിലിരിക്കാന്‍പോലും ഡ്യൂപ്പിനെ ഇടേണ്ട ശാരീരിക അവസ്ഥയിലെത്തിയിട്ടും 
നായകനായിയിരുന്നു നമ്മുടെ നസീര്‍ സാര്‍. നിത്യഹരിതനായകനായി പതിറ്റാണ്ടുകള്‍ തനിക്കുചുറ്റും മലയാള സിനിമയെ മരം ചുറ്റിയെന്നപോലെ ഓടിച്ച, കേരളത്തിലെ ആദ്യ സൂപ്പര്‍ സ്റ്റാറിനേപ്പോലും  വീട്ടിലിരുത്തിച്ച അനുഭവമുണ്ട്  വെള്ളിത്തിരയിലെ മായികലോകത്തിന്. അവസാനം അഭിനയിച്ച സിനിമയുടെ സെറ്റില്‍  കസേരപോലും കൊടുക്കാതെ അദ്ദേഹത്തെ അപമാനിച്ചതായും ഒരു കഥയുണ്ട്. സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തണമെന്ന പ്രകൃതി നിയമത്തിന്‍െറ ലംഘനം മലയാള സിനിമയില്‍ തുടരുകയാണോ?
വ്യവസായവത്ക്കരണത്തിന്‍െറ അനിവാര്യമായ ഉപോല്‍പ്പന്നമാണ് സൂപ്പര്‍താരങ്ങള്‍. വിപണിവഴി നിയന്ത്രിക്കപ്പെടുന്ന എന്തിലും ഒരു പരിധിവരെ അതുണ്ടാവും. നമ്മൂടെ ദൈനംദിന ജീവിതത്തിലും കാണാം നിരവധി സൂപ്പര്‍ സ്റ്റാറുകളെ. നഗരത്തില്‍ ഒരുപാട് ഹോട്ടലുകാര്‍ ഈച്ചയാട്ടിയിരിക്കുമ്പോഴും ഒരു പ്രത്യേക ഹോട്ടലില്‍ പെരുന്നാള്‍ തിരക്ക് കാണാറില്ളേ. ഒരുപാട് ബാര്‍ബര്‍മാര്‍ നാട്ടിലുണ്ടായിട്ടും ചിലര്‍ക്ക് മാത്രമാണല്ളോ കത്രിക താഴ്ത്താന്‍ കഴിയാത്ത തിരക്ക്.എന്നാല്‍ സിനിമയില്‍ സൂപ്പര്‍സ്റ്റാറാവാന്‍  അഭിനയം നന്നായാല്‍ മാത്രം  പോര. ശബ്ദം, സൗന്ദര്യം, ഉയരം എന്നിവയൊക്കെ ഒത്തുവരണം. ഒപ്പം ഒത്തിരി ഭാഗ്യവും. ഇവയെല്ലാം ഈര്‍ച്ചവാള്‍ചേര്‍ച്ചയില്‍ നില്‍ക്കുന്ന രണ്ടുതാരങ്ങളാണ് മമ്മൂട്ടിയും ലാലും. കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി സൂപ്പര്‍താരങ്ങളായി ഇവര്‍ പിടിച്ചുനില്‍ക്കുന്നതും ഇതുകൊണ്ടുതന്നെ. എന്നാല്‍ ഒരു ഹോട്ടലില്‍ എല്ലാദിവസവും ചായ പിരിഞ്ഞുപോയാലും, പൊറാട്ട കരിഞ്ഞുപോയാലും മുന്‍ കാലങ്ങളില്‍ നല്ല ഭക്ഷണം നല്‍കിയിരുന്നു എന്ന ഒറ്റക്കാരണംകൊണ്ട് ജനം ക്ഷമിക്കുമോ. അലക്ഷ്യമായി വെട്ടിവെട്ടി ചെവിനുള്ളിപ്പോകുന്ന ഒരു ക്ഷുരകന് എത്രകാലം പിടിച്ചു നില്‍ക്കാനാവും. ഈ വിപണി നിയമം ബാധകമല്ലാത്ത ഏകയിടം ലോകത്തില്‍ ഒരു പക്ഷേ മലയാള സിനിമയായിരിക്കും. എത്ര സിനിമ പത്തുനിലയില്‍ പൊട്ടിയാലും സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കൂട്ടുന്നു. ഷഷ്ടിപൂര്‍ത്തികഴിഞ്ഞാലും ഡൈയടിച്ച് ബാച്ചിലറായി, കന്നിമാസത്തിലെ ശ്വാനപ്പടയെ ഓര്‍മ്മിപ്പിക്കുന്ന  രീതിയില്‍ ഒരു സംഘം കൊച്ചുപെണ്‍കുട്ടികള്‍ക്കൊപ്പം ആടിപ്പാടുന്നു.  
2011ലെ മാത്രം കണക്കെടുക്കുക. മമ്മൂട്ടി അഭിനയിച്ച അഞ്ചു സിനിമകളും ബോക്സോഫീസില്‍ പപ്പടമായി. മമ്മൂട്ടിയോടുള്ള താരാരാധന മാറ്റിവെച്ച്  ചോദിക്കട്ടെ, അഞ്ചിലൊന്നു വിജയംപോലും നല്‍കാന്‍ കഴിയാത്ത ഒരാളെ എങ്ങനെയാണ് സൂപ്പര്‍ സ്റ്റാറെന്നും മെഗാസ്റ്റാറെന്നും വിളിക്കുക. ഇനീഷ്യല്‍ കലക്ഷന്‍െറയും സാറ്റലൈറ്റ് -ഓവര്‍സീസ് റൈറ്റുകളുടെയും പിന്‍ബലത്തില്‍ 2011ലെ ലാലിന്‍െറ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ വിജയമാണെന്ന് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുമ്പോഴും അവയെല്ലാം കള്ളക്കണക്കാണെന്നും വഴിച്ചെലവുമാത്രമാണ് ഇവക്ക് മുതലായതെന്നും സിനിമാവൃത്തങ്ങളില്‍ നിന്നുതന്നെ അഭിപ്രായമുണ്ട്.   2010ല്‍ ലാലിന്‍െറ 'ശിക്കാറെ'ന്ന ഒറ്റ സിനിമ മാത്രമാണ് പച്ചതൊട്ടത്. ഇനി ഓരോവര്‍ഷത്തെയും കണക്ക് വേറെ വേറെയെടുക്കേണ്ട. 2000മുതലുള്ള കണക്കുനോക്കിയാല്‍ മൂന്നിലൊരു ചിത്രം പോലും വിജയിപ്പിച്ചെടുക്കാന്‍  സൂപ്പര്‍ താരങ്ങള്‍ക്ക് കഴഞ്ഞിട്ടിലെന്ന് വ്യക്തമാണ്. വിറ്റവില മൈനസ് വാങ്ങിയവില സമം ലാഭം എന്ന എല്‍.പി സ്കൂള്‍ കണക്ക്  ഇവിടെ പ്രസക്തമല്ല. രജനീകാന്ത്, താന്‍ മെഗാതാരമായതിനശേഷം പൊളിഞ്ഞ ഏക സിനിമയായിരുന്ന 'ബാബ'യുടെ വിതരണക്കാരെ വിളിച്ചുകുട്ടി പോയ തുകയും ഒരു രൂപ ലാഭവും നല്‍കി മടക്കിവിട്ടത് അനുകരിച്ചാല്‍ നമ്മുടെ താരങ്ങളൊക്കെ പിച്ചതെണ്ടേണ്ടിവരും.
നല്ല കഥാപാത്രങ്ങള്‍ കിട്ടാത്തതാണ് ഇരുവരും ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. വിടപറഞ്ഞ വര്‍ഷത്തിന്‍െറ വാര്‍ഷിക കണക്കെടുപ്പുകളില്‍ ഒറ്റ നല്ല കഥാപാത്രംപോലും മമ്മൂട്ടിക്ക് കിട്ടിയിട്ടില്ല. 'ആഗസ്റ്റ് 15'ഉം 'ഡബിള്‍സും' പോലുള്ള സിനിമകള്‍ പ്രദര്‍ശിപ്പിച്ചാല്‍ ഏത് അക്രമാസക്തമായ ആള്‍ക്കുട്ടത്തെയും നിങ്ങള്‍ക്ക് പരിച്ചുവിടാം. യാതൊരു പുതുമയുമില്ലാത്ത 'വെനീസിലെ വ്യാപാരി' മമ്മൂട്ടിയുടെ സമീപകാല ചീത്തപ്പേരിന് മാറ്റുകൂട്ടി. ജയരാജിന്‍െറ 'ദ ട്രെയിന്‍' ആണ് ഭീകരം. ഒന്നാന്തരം സിനിമയായ 'ട്രാഫിക്കിന്‍െറ' ചുവടുപിടിച്ച് തലങ്ങും വിലങ്ങും ട്രെയിനുകള്‍ പായുന്നു. ഇതും പരീക്ഷണ സിനിമയാണത്രേ. എന്നാല്‍ ഈ മഹത്തായ പരീക്ഷണം വിതരണക്കാരുടെ സംഘടനക്ക് അത്ര പിടിച്ചിട്ടില്ല. മമ്മൂട്ടി ഏറെയൊന്നുമില്ലാത്ത സിനിമയെ അദ്ദേഹത്തിന്‍െറ ചിത്രമെന്ന് അനൗണ്‍സ്ചെയ്ത് തങ്ങളെ പറ്റിച്ച ജയരാജിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് അവരുടെ നിലപാട്. ബാബുജനാര്‍ദ്ദനന്‍െറ 'ബോംബെ മാര്‍ച്ച് 12' മാത്രമായിരുന്നു തമ്മില്‍ ഭേദം.
അതി ദയനീയമാണ് കലാപരമായി മോഹന്‍ലാലിന്‍െറ നില.   പണ്ട് നവാബ്  രാജേന്ദ്രന്‍ കരുണാകരനെതിരെ കേസ് കൊടുത്തപോലെ, ചൈനാടൗണ്‍പോലൊരു സിനിമയെടുത്ത റാഫിമെര്‍ക്കാട്ടിന്‍മാരുടെ മാനസികനില പരിശോധിക്കണമെന്ന് ആരെങ്കിലും പൊതുതാല്‍പര്യ ഹരജി നല്‍കിയെങ്കില്‍ കുറ്റം പറയാനില്ല. 'ഹാങ്ഓവര്‍' എന്ന വിഖ്യാത സിനിമ കോപ്പിയടിക്കാന്‍ ശ്രമിച്ചിട്ടുപോലും ചിത്രത്തിന്‍െറ രണ്ടാം പകുതിയില്‍ പരസ്പര ബന്ധം കിട്ടുന്നില്ല. കൈ്ളമാക്സില്‍ എന്താണ് സംഭവിച്ചതെന്ന് സംവിധായകന്‍ ചാനലിലൂടെ വന്ന് പ്രേക്ഷകരോട് വിശദീകരിക്കേണ്ട അവസ്ഥ. ഇതിലും പൈശാചികമായിരുന്നു 'ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്'. ഉദയകൃഷ്ണ-സിബി.കെ തോമസ് ടീമിന്‍െറ കൈയ്ക്ക് ഷോക്ക് കൊടുത്താലേ ഇത്തരം മേച്ളകഥകള്‍ എഴുതുന്നതിനുള്ള ശിക്ഷയാവൂ. പാട്ട് കോപ്പിയടിച്ചതിന് കൈയോടെ പിടിക്കപ്പെട്ട, 'കോപ്പിയടിരാജ' പ്രിയദര്‍ശനെടുത്ത 'അറബിയും ഒട്ടകവും' മല്‍സരിച്ചത് സന്തോഷ് പണ്ഡിറ്റിന്‍െറ കൃഷ്ണനും രാധയോടുമാണ്. വളിപ്പ് തമാശകളും ഏച്ചുകെട്ടിയ കഥയുമായി അറുബോറന്‍ സിനിമ. ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു ഫ്രെയിംപോലും സൃഷ്ടിക്കാന്‍ സംവിധായകനായില്ല. ജഗതിശ്രീകുമാര്‍ എത്ര നല്ല നടനാണെന്ന്  സുരാജ് വെഞ്ഞാറമൂടിന്‍െറ കോമഡികൊണ്ടുള്ള ഭീകരാക്രമണം കണ്ടലാണ് ശരിക്കും ബോധ്യപ്പെടുക. മാറുന്ന ലോകത്തെക്കുറിച്ച് യാതൊരുബോധവുമില്ലാതെ, സത്യന്‍ അന്തിക്കാട് പടച്ചുവിട്ട, കള്ളുചെത്തുകാരനും നല്ല അയല്‍ക്കാരനുമുള്ള ഉട്ടോപ്പിയന്‍ കേരളീയ സിനിമ 'സ്വപ്നവീടും' നിരാശ ഇരട്ടിയാക്കി. ഒരേടൈപ്പില്‍ പടമിറക്കുന്ന സത്യനെപ്പോലുള്ളവരാണ് സത്യത്തില്‍ മലയാള സിനിമയുടെ ശാപം. ഈ സിനിമയുടെ കൈ്ളമാക്സാണ് പ്രതിഭാദാരിദ്രത്തിന്‍െറ സര്‍വജ്ഞപീഠം. സ്കൂള്‍കുട്ടികള്‍ പോലും പരിഹസിക്കുന്ന രീതിയില്‍ സിനിമയെടുത്തിട്ടും ഇവരൊക്ക ചാനലുകളില്‍ കയറിയിരുന്ന് വലിയ വര്‍ത്തമാനം പറയുമ്പോള്‍, നിങ്ങളെന്തിന് സന്തോഷ് പണ്ഡിറ്റിന്‍െറ തള്ളക്ക് വിളിക്കണം. ബ്ളെസിയുടെ പ്രണയം മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ലാലിന്‍െറ ആശ്വാസം. മുന്നില്‍വന്നു നില്‍ക്കുന്നവന്‍െറ നട്ടെല്ല് ചവിട്ടിയൊടിക്കാന്‍ കഴിയാത്ത വിധം ലാല്‍ കഥാപാത്രം തളര്‍ന്നു കിടക്കുന്നതുകൊണ്ടാവണം ആ സിനിമക്ക് വേണ്ടത്ര പ്രേക്ഷക അംഗീകാരവും കിട്ടിയില്ല.  
നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നില്ല. സാമ്പത്തിക വിജയവും  കമ്മി. പിന്നെങ്ങനെയാണ് ഇവര്‍ സൂപ്പര്‍ താരങ്ങളായി തുടരുന്നത്. ഇവിടെയാണ് മലയാള സിനിമയിലെ സാമ്പത്തിക ഒടിവിദ്യയെക്കുറിച്ച് അറിയേണ്ടത്. നല്ല സിനിമകള്‍ ഉണ്ടാക്കാനല്ല സൂപ്പര്‍ താരങ്ങളായി തുടരാനാണ് അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ലാലിന്‍െറയും മമ്മൂട്ടിയുടെയും ഏറെ സിനിമകളും അവരോ കൂട്ടാളികളോ തന്നെയാണ് നിര്‍മ്മിക്കുന്നത്.  ഇങ്ങനെ നഷ്ടം സഹിച്ച് സിനിമയെടുക്കേണ്ട കാര്യമെന്താണ്. ഇവിടെയാണ് താര പദവി വരുമാനത്തിന്‍െറ സൈഡ് ബിസിനസ് മാത്രമാണെന്ന് മനസിലാക്കേണ്ടത്. ബാങ്കും, ബ്ളേഡ് കമ്പനിയും, സ്വര്‍ണക്കടകളും, മുണ്ടും, കാക്കത്തൊള്ളായിരം ബ്രാന്‍ഡ് അംബാസഡര്‍ പദവികളുമൊക്കെയായി പരസ്യപ്പെരുമഴയും, അച്ചാറും കൊണ്ടാട്ടവും തൊട്ട് റിയല്‍ എസ്റ്റേറ്റ്വരെ നീളുന്ന മറ്റു ബിസിനസുകളുമാണ് ഇവരുടെ ഇപ്പോഴത്തെ പ്രധാന വരുമാന മാര്‍ഗം.  പക്ഷേ സിനിമ നിന്നാല്‍ ഇതും  നിലക്കുമെന്ന് മറ്റാരേക്കാളും നന്നായി അവര്‍ക്കറിയാം. രണ്ടുമിനിട്ടുള്ള ഒരു ബ്ളേഡ് കമ്പനിപ്പരസ്യത്തിന് ഒരു കോടിയാണത്രേ മോഹന്‍ലാല്‍ വാങിയത്.  ഉദ്ഘാടന മഹാമഹങ്ങളും , ചാനല്‍ അവാര്‍ഡ് നിശകളും ഇതിനുപുറകെയാണ്. ഇതിനൊപ്പം അവാര്‍ഡ് സിനിമകളില്‍ പ്രതിഫലം പറ്റാതെ അഭിനയിക്കുന്നതുപോലെ, സാമൂഹിക പ്രസക്തിയുള്ള പല പരസ്യങ്ങളിലും അവര്‍ വേഷമിടുന്നുമുണ്ട്.  ചുരുക്കിപ്പറഞ്ഞാല്‍ അഭിനയത്തിനായി സ്വയം അര്‍പ്പിക്കുന്നിനുപകരം ഉപഭോക്തൃകേരളത്തിന്‍െറ പ്രതിനിധികളാവാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലെ മോഹന്‍ലാലിന്‍െറ പരസ്യം അര്‍ഥ ഗര്‍ഭം. ലഫ്റ്റനന്‍റ് കേണല്‍ പദവിയുടെ യൂണിഫോമുമായി ലാല്‍, ജനാധിപത്യത്തോട് എന്നും മുഖംതിരിഞ്ഞ് നില്‍ക്കയും നാളിതുവരെ വോട്ടുചെയ്യുകയും ചെയ്തിട്ടില്ലാത്ത ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ കാണാന്‍പോയതിന്‍െറയും , താന്‍ അംബാസിഡറായ ജ്വല്ലറിയുടെ പരസ്യത്തിലിരുന്നതിന്‍െറയും പൊരുള്‍ ഇങ്ങനെ വായിക്കുമ്പോഴാണ് വ്യക്തമാവുക.
സൂപ്പര്‍താരങ്ങള്‍ മാത്രമല്ല ചെറിയതാരങ്ങളും ഈ വഴിയാണ്. പൊട്ടിപ്പൊളിഞ്ഞ പടത്തിലാണെകിലും ഒന്ന് മുഖംകാണിച്ചാല്‍ പിന്നെ, സിനിമാതാരമെന്ന് അനൗണ്‍സ്ചെയ്യുന്നതിനാല്‍ സ്റ്റേജു ഷോകള്‍ക്കും മിമിക്രിക്കും ഇരട്ടിത്തുക കിട്ടുമെന്നാണ് ഒരു താരം ഈയിടെ പറഞ്ഞത്. സന്തോഷ്മാധവന്‍െറ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത സിനിമാതാരങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ക്രൈംബ്രാഞ്ചിനുപോലും ആ 'പ്രപഞ്ചരഹസ്യം' പിടികിട്ടിയത്. ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതുപോലെ തുട്ടുകൊടുത്താല്‍, ഒരു പരിചയുമില്ലാത്തവരുടെ കല്യാണത്തിനുമെത്തി നമ്മെ കെട്ടിപ്പിടിച്ച് ഫോട്ടോക്ക് പോസുചെയ്യുമത്രേ ചില താരങ്ങള്‍. കുറ്റം പറയരുതല്ളോ, മര്യാദക്ക് ആദായനികുതി കൊടുക്കില്ല എന്നതൊഴിച്ചാല്‍, ഇത്തരം തറവേലകള്‍ക്കൊന്നും പോകുന്നവരല്ല മമ്മൂട്ടിയും ലാലും. ഇടക്കെപ്പൊഴോ തങ്ങളുടെ ജ്വല്ലറിയില്‍നിന്ന് ഇത്ര പവനില്‍ കുടുതല്‍ സ്വര്‍ണമെടുക്കുന്നരുടെ വിവാഹചടങ്ങില്‍ പോയി ഇവരും ആശീര്‍വദിച്ചിരുന്നു. ഇപ്പോള്‍ ആ പരിപാടി കേള്‍ക്കാനില്ല.
വീണ്ടും രജനിയെ ഓര്‍ത്തുപോകുന്നു. ഇന്നുവരെ ഒരു പരസ്യപ്പലകയായി മാറാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. (എപ്പോഴും ഒരു ഇടതുപക്ഷ മുഖം പുലര്‍ത്താന്‍ ശ്രമിക്കുന്ന മമ്മൂട്ടിപോലും വര്‍ഷങ്ങള്‍ക്ക്മുമ്പ് കൊക്കക്കോളയുടെ ബ്രാന്‍ഡ് അംബാസിഡറാവുകയാണെന്ന് വാര്‍ത്ത വന്നിരുന്നു. എതിര്‍പ്പുകളെ തുടര്‍ന്ന് പിന്നീടതില്‍ നിന്ന് അദ്ദേഹം പിന്‍മാറി.) സിനിമതന്നെ രജനിയൂടെ ജീവിതം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളറായ അദ്ദേഹം രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് സിനിമയെടുക്കുന്നത്. കമലഹാസനും അങ്ങനെതന്നെ. അതേസമയം യുവതാരങ്ങള്‍ തമിഴില്‍ അര്‍മാദിക്കയും
  ചെയ്യുന്നു. എന്തുകൊണ്ട് മമ്മൂട്ടിക്കും മോഹന്‍ലാലിനും ആ രീതിയില്‍ മാറിച്ചിന്തിച്ചുകൂടാ. നല്ലവേഷങ്ങള്‍ കിട്ടില്ളെങ്കില്‍ പിന്നെന്തിന്, ആവശ്യത്തിലധികം സമ്പാദിച്ചുകൂട്ടിയ ഇവര്‍ പേരു കളയണം.
മമ്മൂട്ടിക്ക് പ്രായം 61ആയി. മോഹന്‍ലാലിന് 52ഉം. ശരാശരി മലയാളി അടുത്തൂണ്‍ പറ്റുന്ന സമയം. പ്രായക്കൂടുതലുകൊണ്ട് ഒരാള്‍ അഭിനയം നിര്‍ത്തണമെന്ന് പറയുന്നത് ശരിയല്ല. ഹോളിവുഡ്ഡ് നടന്‍മാര്‍ക്കൊക്കെ എത്രയാണ് പ്രായം. സത്യന്‍ സിനിമയില്‍ വന്നപ്പോള്‍  പ്രായമെത്രയായി. പ്രശ്നം പ്രായത്തിനുയോജിക്കാത്ത കഥാപാത്രങ്ങള്‍ ചെയ്യുന്നതാണ്; അതിനായി കൃത്രിമമായി യൗവനം നിലനിര്‍ത്തുന്നതിലാണ്.  നരച്ചതാടിയും മുടിയും പ്രദര്‍ശിപ്പിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതിനെപ്പറ്റി ചോദിച്ചപ്പോള്‍ രജനീകാന്ത് പറഞ്ഞത്, എന്നെ സ്നേഹിക്കുന്നവര്‍ക്ക് എന്‍െറ പ്രായവുമറിയാമെന്നാണ്. മേക്കപ്പ് സിനിമയിലേ ആവശ്യമൂള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജനിയുടെ തല നരച്ചതുകൊണ്ടുമാത്രം ഏതെങ്കിലും സിനിമ പൊളിഞ്ഞിട്ടുണ്ടോ. അടുത്ത കാലത്ത് ഇറങ്ങിയ 'മങ്കാത്ത' എന്ന സിനിമയില്‍ അജിത്ത് തന്‍െറ ശരിയായ രൂപമായ നരച്ച മുടിയുമായാണ് ഇറങ്ങിയത്. പടം വന്‍ ഹിറ്റുമായി. അതായത് ജനം മേക്കപ്പല്ല സിനിമയാണ് നോക്കുന്നതെന്ന് ചുരുക്കം. ബാക്കിയൊക്കെ വിഗ്ഗുകമ്പനികള്‍ പടച്ചുവിടുന്നതുപോലുളള കോംപ്ളക്സുകളാണ്.  മാറി മാതൃക കാട്ടേണ്ടവരാണ് സൂപ്പര്‍ താരങ്ങള്‍. ഇല്ളെങ്കില്‍ കന്നട,ബംഗാളി, മറാത്തി സിനിമകള്‍ക്ക് പറ്റിയ പറ്റായിരിക്കും നമുക്കും പറ്റുക. യുവാക്കള്‍ കൂട്ടത്തോടെ കൂടുമാറുന്നതോടെ ഈ വ്യവസായം തന്നെ ഇല്ലാതാവും.
 
ചിട്ടയായ ജീവിത രീതികള്‍ ഒന്നും പിന്തുടരാത്ത ലാല്‍
, ലെഫ്റ്റനന്‍റ് കേണല്‍ പദവിക്കാലത്ത് പൊരിവെയിലില്‍ നടത്തിയ അഭ്യാസങ്ങള്‍ കണ്ടവര്‍ക്കാര്‍ക്കും അദ്ദേഹത്തിന്‍െറ ശാരീരിക ക്ഷമതയില്‍ സംശയമുണ്ടാവില്ല. എന്നാല്‍ മമ്മൂട്ടിയുടെ കാര്യമോ. അടുത്ത കാലത്തെ സ്റ്റേജ്ഷോകളൊക്കെ സൂക്ഷിച്ചുനോക്കിയാലാറിയാം, മമ്മൂട്ടിയുടെ കിതപ്പും പരവേശവും. പ്രേം നസീറിന്‍െറ അവസ്ഥയിലേക്കാണോ ഈ മഹാനടന്‍ പോകുന്നതെന്ന് വേദനയോടെ ചലച്ചിത്രലോകം സംശയിക്കുന്നു.  നായകനായി തുടങ്ങുന്ന തന്‍െറ മകന്‍ ദുല്‍കര്‍ സല്‍മാനില്‍നിന്ന് , യയാതിയെപ്പോലെ യൗവനം കടംചോദിക്കാനാണോ ഈ മഹാനടന്‍െറ ഭാവം?
Regards,
www.keralites.net
-- Thanks and Regards
Aravind Prabhakar
   

No comments:

Post a Comment