Saturday 2 March 2013

[www.keralites.net] മല്ലിക്ഘട്ടിലെ മനുഷ്യര്‍

 

മല്ലിക്ഘട്ടിലെ മനുഷ്യര്‍


പൂക്കളുടെ സുഗന്ധവും സൗന്ദര്യവും ജീവിതസന്ധാരണത്തെ നിര്‍ണ്ണയിക്കുന്ന കുറെ മനുഷ്യരുണ്ട്. ഹൗറ പാലത്തിന് താഴെ. ഹൂഗ്ലിനദിയുടെ ഓരത്ത് അവര്‍ പൂക്കള്‍ കൊണ്ട് ഉപജീവനം കഴിയ്ക്കുന്നു. ഇവരുടെ കാഴ്ച്ചയില്‍, സ്വപ്‌നങ്ങളില്‍ പൂക്കള്‍ക്ക് ഏത് രീതിയിലുള്ള സ്ഥാനമാണുണ്ടാവുക എന്ന ആലോചിക്കുക കൗതുകകരമാണ്. പൂക്കള്‍ ഈ മനുഷ്യര്‍ക്ക് സോമര്‍സെറ്റ് മോം ഒരു കഥയില്‍ എഴുതിയ പോലെ ശരീരത്തേയും ആത്മാവിനേയും പരസ്പരം കൈവിട്ടുപോകാതെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒരു ഉപാധി മാത്രമാണെന്ന് അവരോട് സംസാരിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ഇവര്‍ക്ക് പൂക്കള്‍ ക്രയവിക്രയത്തിനുള്ള കേവലവസ്തുമാത്രം. സന്തോഷത്തിനും സങ്കടത്തിനും പൂക്കള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ആഘോഷലഹരികള്‍ക്കും വിവാഹജീവിതത്തെ ആശ്ലേഷിക്കുന്നവര്‍ക്കും മരണത്തിലേക്കുള്ള സംക്രമണത്തിലുമെല്ലാം ഉള്ള പൂക്കളുടെ പ്രസക്തിയാണ് ഇവരുടെ ഈ ജീവിതങ്ങളെ നിലനിര്‍ത്തുന്നത്.

പറഞ്ഞുവന്നത് മല്ലിക്ഘട്ടിനെക്കുറിച്ച്്. കൊല്‍ക്കത്തയുടെ ഗതകാലപ്രൗഢിയുടെ വിളംബരമായ ഹൗറ പാലത്തിന് താഴെയാണ് മല്ലിക്ഘട്ട്. ഹൂഗ്ലിയിലെ ഒരു കടവാണിത്. അവിടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ പൂ മാര്‍ക്കറ്റായ മല്ലിക്ഘട്ട്. ഒരു നൂറ്റാണ്ടായി മല്ലിക്ഘട്ട് ഇന്ത്യന്‍ പൂ വിപണിയിലെ പ്രധാനവേഷം അലങ്കരിക്കാന്‍ തുടങ്ങിയിട്ട്. ദിനംപ്രതി കോടിക്കണക്കിന് രൂപയുടെ പൂക്കള്‍ ഇവിടെ ക്രയവിക്രയം നടത്തുന്നു. നേരം പുലരുന്നതിന് മുമ്പേ എണീറ്റ് അടുത്ത ദിവസത്തെ പുലര്‍കാലത്തിന് തൊട്ടുമുമ്പുമാത്രം ഉറങ്ങുന്നു ഈ പൂച്ചന്തയും ഇവിടത്തെ മനുഷ്യരും.

ബിട്ടീഷുകാര്‍ ഇരുമ്പുകൊണ്ട് പണിത ഹൗറ എന്ന നിര്‍മ്മാണവൈഭവ ത്തിന് മുകളില്‍ നിന്ന് ചുവട്ടിലേക്ക് നോക്കിയാല്‍ നിറങ്ങളുടെ കൊളാഷ് ആണ് കാഴ്ച്ചയെ തേടിവരിക. ചെറുജീവികളായി അതിനിടയിലെ മനുഷ്യരും. പക്ഷേ മാര്‍ക്കറ്റിലേക്കിറങ്ങിയാല്‍ അത് നീണ്ടുപോകുന്ന ഒരു വലിയ ലോകമാണെന്ന് ബോധ്യപ്പെടും. അതിരാവിലെ മഞ്ഞുകാലം പുതപ്പിട്ട് മൂടിക്കളഞ്ഞ ഒരു ജനുവരി ദിനത്തിലാണ് മല്ലിക്ഘട്ടിലേക്ക് പോയത്. ബംഗാള്‍ മാത്രമല്ല വടക്കേയിന്ത്യ മുഴുവന്‍ തണുത്തുമരവിച്ചുപോയ ജനുവരിയുടെ ആദ്യവാരമായിരുന്നു അത്. മഞ്ഞിന്റെ ധവളിമയ്ക്കിടെ പൂക്കുട്ടകളുമായി പാലത്തിലെ നടപ്പാതയിലൂടെ ഓടിവരുന്ന നൂറുകണക്കിന് മനുഷ്യര്‍, പൂക്കളും ഇലകളും മാത്രം വില്‍ക്കുന്ന ഒരു ചന്തയുടെ കാഴ്ച്ചകൗതുകങ്ങള്‍ ഇവയെല്ലാം അസാധാരണമായാണ് അനുഭവപ്പെട്ടത്. നടക്കുംതോറും ഉള്‍ചേരികളിലേക്ക് നീണ്ടുപോകുന്നു മല്ലിക്ഘട്ട്.

മരംകൊണ്ട് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കൊച്ചുപീടികകള്‍ രണ്ട് ഭാഗമായി വേര്‍തിരിച്ചിരിക്കുന്നു. മുകള്‍ഭാഗം പകല്‍ പൂക്കള്‍ വില്‍ക്കാനുള്ള ഇടവും രാത്രിയിലെ പരിമിതമായ സമയത്ത് ഭൂരിഭാഗത്തിനും തലചായ്ക്കാനുള്ള ഇടവുമാണ് ഈ താല്‍ക്കാലിക മരക്കുടിലുകള്‍. വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ പണിയുന്ന വീടുകള്‍ക്ക് സമാനമാണിവ. നാല് കാലുകളില്‍ കെട്ടിപ്പൊക്കി പടികള്‍ കെട്ടിയുണ്ടാക്കി ചെറിയ തോതില്‍ വെള്ളംകയറിയാലും പെട്ടെന്ന് ബാധിക്കാത്ത തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. മഴക്കാലം ഇവിടത്തെ വ്യാപാരത്തിനും താല്‍ക്കാലികവാസത്തേയും ദുരിതമയമാക്കുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ പൂക്കളും ഇലകളും താഴെ വീണ് ഒരു ചതുപ്പുപ്രദേശത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതിയാണ് ചന്തയിലുടനീളം.

ലോകത്തെ പൂ വ്യാപാരത്തിന്റെ ഒരു ചെറിയ പങ്ക് മല്ലിക്ഘട്ടിനും കൂടി അവകാശപ്പെട്ടതാണ്. കാരണം ബംഗാളിലെ ഗ്രാമങ്ങളില്‍ നിന്നോ ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നോ മാത്രമല്ല ലോകത്തെ പല രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് പൂക്കളെത്തുന്നു, പലതും വിമാനം കയറിപ്പോകുകയും ചെയ്യുന്നു. വിദേശികള്‍ ഉള്‍പ്പെടെ നിരവധി സഞ്ചാരികള്‍ ഈ പൂച്ചന്തയിലെ നിറങ്ങളും ജീവിതപ്രയാണങ്ങളും കാണാന്‍ ഇവിടെയെത്താറുണ്ട്. ബംഗാളിലെ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പരിച്ഛേദമാണ് മല്ലിക്ഘട്ട് എന്നുപറയാം. കാരണം പശ്ചിമ മിഡ്‌നാപ്പൂരിലെ പൂപ്പാടങ്ങളില്‍ നിന്നാണ് ഭൂരിഭാഗം പൂക്കളും ഇവിടെയെത്തുന്നത്. അവിടെ പൂപ്പാടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ മുതല്‍ പൂക്കള്‍ വന്‍തോതില്‍ കയറ്റിയയക്കുന്ന മുതലാളിമാര്‍ വരെ വിവിധ തട്ടുകളിലായുള്ള ഇടനിലക്കാരെ ഉള്‍പ്പെടെ ഇവിടെ കാണാം.

മിഡ്‌നാപ്പൂരില്‍ നിന്നുള്ള ആയിരങ്ങളെ മല്ലിക്ഘട്ടില്‍ കാണാം. അവിടത്തെ പൂപ്പാടങ്ങള്‍ക്ക് അരികിലെ ഗ്രാമങ്ങളില്‍ നിന്ന് തുച്ഛമായ ദിവസക്കൂലിക്ക് ഇവിടെ പണിയ്‌ക്കെത്തി, മാസത്തില്‍ ഒരിക്കലോ രണ്ടുതവണയോ മാത്രം നാട്ടില്‍പോകുന്നവരാണ് അവരില്‍ ഏറെയും. ബാക്കിസമയം മുഴുവന്‍ ഈ ചതുപ്പുകളിലെ മരക്കുടിലുകളില്‍ തണുത്തും പൊള്ളിയും പൂക്കള്‍ക്ക് വിലപേശിയും അവ കൊണ്ട് മാലകള്‍ ഉണ്ടാക്കിയും കഴിയുന്നു. തൊഴിലാളികള്‍ 80 ശതമാനവും മിഡ്‌നാപ്പൂരില്‍ നിന്നുള്ളവര്‍ തന്നെ. കൂടാതെ കോലാഘട്ട്, റാണാഘട്ട്, 24 പര്‍ഗാനാസ് എന്നിവിടങ്ങളില്‍ നിന്നും മൂര്‍ഷിദാബാദില്‍ നിന്നും പൂക്കള്‍ വരുന്നു. പശ്ചിമ മിഡ്‌നാപ്പൂരില്‍ നിന്നെത്തുന്ന പൂക്കളില്‍ ഏറെയും ചെണ്ടുമല്ലിയ്ക്കും ജമന്തിയ്ക്കും സമാനമായവയാണ്. നിറഭംഗി കോരിയൊഴിക്കപ്പെട്ട തരത്തിലുള്ളവയാണ് അതില്‍ മുഴുവന്‍ തന്നെ.

എന്നാല്‍ ഓര്‍ക്കിഡ് ഇനത്തില്‍ പെട്ടവയ്ക്കാണ് വിദേശമാര്‍ക്കറ്റുകളില്‍ കൂടുതല്‍ ഡിമാന്റ്. മിഡ്‌നാപൂരില്‍ നിന്നെത്തുന്ന പൂക്കള്‍ക്ക് ഇന്ത്യയിലാണ് കൂടുതല്‍ ഡിമാന്‍ഡ് എന്ന് കച്ചവടക്കാര്‍ പറഞ്ഞു. ഓര്‍ക്കിഡ് ഇനങ്ങളില്‍ ഭൂരിഭാഗവും കര്‍ണാടകയില്‍ നിന്ന് വരുന്നവയാണ്, പ്രത്യേകിച്ച് ബാംഗ്ലൂരില്‍ നിന്ന്. കൂടാതെ പുണെ, ബിഹാര്‍, ഉത്തര്‍പ്രദേശ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് പൂക്കളെത്തുന്നു. കേരളത്തില്‍ നിന്ന് വളരെ കുറച്ചുമാത്രമേ ഇവിടേക്ക് എത്തുന്നുള്ളൂ. കൊന്നപ്പൂവും തുളസിയും കേരളത്തില്‍ മല്ലിക്ഘട്ടില്‍ വില്‍പ്പനയ്‌ക്കെത്തുന്നുണ്ടെന്ന് ഒരു കച്ചവടക്കാരന്‍ പറഞ്ഞു. എന്നാല്‍ കൊന്നപ്പൂ (അതല്ലെങ്കില്‍ കാഴ്ച്ചയില്‍ കൊന്നപ്പൂവിന് സമാനമായത്) കൂടുതലും എത്തുന്നത് തായ്‌ലന്‍ഡില്‍ നിന്നാണ്. തായ്‌ലന്‍ഡില്‍ നിന്നുള്ള കൊന്നപ്പൂ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി.

തുളസിമാത്രം വില്‍ക്കുന്ന അശോക് ഗിരിയെന്ന ബംഗാളിയെ അവിടെ വെച്ചാണ് കണ്ടുമുട്ടിയത്. തുളസി മാത്രമല്ല മച്ചിങ്ങ വരെ ഇവിടെ മൊത്തവ്യാപാരക്കടയിലെ ഡിമാന്‍ഡുള്ള വസ്തുവാണ്. വാഴനാരും തെങ്ങിന്റെ കൊതുമ്പും മച്ചിങ്ങയും തുളസിയും വാഴക്കുലക്കൂമ്പിനുള്ളിലെ ചെറിയ ഭാഗങ്ങളും പച്ചക്കറി എന്ന വിശേഷണത്തിലേക്ക് പോകാത്ത എന്തും ഇവിടെ ലഭിക്കും. ഇവയില്‍ പലതും കരകൗശല വസ്തുക്കള്‍, പൂക്കൂടകള്‍, മറ്റ് ആഢംബര വസ്തുക്കള്‍ എന്നിവയ്ക്കായി വിറ്റുപോകുന്നു. മല്ലിക്ഘട്ടിലേക്ക് പൂക്കളെത്തുന്ന വിദേശരാജ്യം തായ്‌ലന്‍ഡ് മാത്രമല്ല. നെതര്‍ലാന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും തിരിച്ച് പല വിദേശരാജ്യങ്ങളിലേക്കും ഇവിടെ നിന്ന് പൂക്കള്‍ ഫ്ലൈറ്റില്‍ കയറിപ്പോകുന്നുണ്ട്.

270 സ്റ്റാളുകളാണ് മല്ലിക്ഘട്ടിലുള്ളത്. പൂക്കള്‍ അടക്കി നിറച്ചതിനാല്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത വീതികുറഞ്ഞ നടപ്പാതകള്‍, അവയ്ക്ക് ഇരുവശവുമാണ് വില്‍പ്പന. ഓരോ കടയിലും പത്തുമുതല്‍ അമ്പതുപേര്‍ വരെ പണിയെടുക്കുന്നുണ്ട്. രാവിലെ പൂക്കളെത്തിക്കാനായി ഗ്രാമങ്ങളില്‍ നിന്നെത്തി ഉച്ചയോടെ തിരികെ പോകുന്നവരും ആയിരക്കണക്കിന് വരും. നേരിട്ട് ഏതാണ്ട് പതിനായിരത്തോളം പേര്‍ പണിയെടുക്കുന്നുണ്ട് ഇവിടെയെന്നാണ് കണക്ക്. പരോക്ഷമായി 25,000 ത്തോളം ജനങ്ങള്‍ എങ്കിലും ചുരുങ്ങിയത് മല്ലിക്ഘട്ടിനെ ഉപജീവിച്ച് കഴിയുന്നു. മിക്കവാറും സ്റ്റാളുകളിലുള്ളവര്‍ ജോലി കഴിഞ്ഞ് ഇവിടെതന്നെ കിടന്നുറങ്ങുന്നു. ചിലര്‍ ഗ്രാമങ്ങളില്‍ നിന്ന് എത്തുന്നവരാണെങ്കിലും ഹൂഗ്ലി നദിക്കരയിലെ മറ്റ് ചേരികളില്‍ കുടുംബമായി തന്നെ ജീവിക്കുന്നു.

ജീവിതത്തില്‍ പൂക്കള്‍ക്കുള്ള സ്ഥാനം സുഗന്ധപൂരിതമാണെങ്കില്‍ അവ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഈ മാര്‍ക്കറ്റിലെ ജീവിതം ദുസ്സഹവും വൃത്തിഹീനവുമാണ്. 125 വര്‍ഷത്തിലധി കം പ്രായമായി ഈ മാര്‍ക്കറ്റിന്. 2008 ല്‍ അപ്രതീക്ഷിതമായി ഉണ്ടായ ഒരു തീപിടുത്തത്തില്‍ മല്ലിക്ഘട്ട് 80 ശതമാനത്തോളം കത്തനശിച്ചു. ആളപായം ഒഴിവാക്കാന്‍ കഴിഞ്ഞെങ്കിലും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്. ഗ്രാമങ്ങളില്‍ നിന്ന് ഹൂഗ്ലിയിലൂടെ വഞ്ചിയിലും ബോട്ടി ലുമായി കുട്ടകളില്‍ പൂക്കളുമായെത്തി ഹൗറ പാലത്തിരികെ കച്ചവടം നടത്തി തിരിച്ചുപോയിരുന്ന ഒരു കാലത്തില്‍ നിന്നാണ് മല്ലിക്ഘട്ട് ഏഷ്യയിലെ ഏറ്റവും വലിയ പൂച്ചന്തയായി മാറിയത്. പൂക്കളോ ഇലകളോ അല്ലാതെ മറ്റൊരു വസ്തുവും ഇവിടെ വില്‍പ്പനയ്ക്കില്ല. 2,000 ത്തോളം ഉത്പാദകസംഘങ്ങള്‍ ഇവിടെക്ക് പൂ എത്തിക്കുന്നുവെന്നാണ് കണക്ക്. ഏതാണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇവിടെ അസോസിയേഷനും, പതിവുപോലെ ധാരാളം പിരിവു പരിപാടികളുമുണ്ട്.

2008 ല്‍ തീപിടുത്തമുണ്ടായ നാശനഷ്ടങ്ങള്‍ ഏറെ സംഭവിച്ചിട്ടും ഇവിടെ സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ട് പരിഷ്‌കരിക്കാനോ കൂടുതല്‍ സൗകര്യങ്ങള്‍ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്താനോ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് ഇവിടത്തെ കാഴ്ച്ചകള്‍ വ്യക്തമാക്കിത്തരും. മല്ലിക്ഘട്ടിലെ തൊഴിലാളികളായ മനുഷ്യരുടെ സ്ഥായിഭാവം നിര്‍വ്വികാരതയാണോ എന്ന് തോന്നിപ്പോയി പലപ്പോഴും. വെറ്റില ഉള്‍പ്പെടെയുള്ള ഇലകള്‍ വില്‍ക്കുന്നതിലാണ് സ്ത്രീകള്‍ ഏറെയും ഇവിടെയുള്ളത്. പുരുഷന്‍മാര്‍ വില കൂടിയ പൂക്കള്‍ വില്‍ക്കാനും മൊത്തവ്യാപാരശാലകളിലുമാണ് കൂടുതല്‍ സജീവം. ജുഗല്‍കിഷോര്‍ ജാന, ഗോര്‍പാഞ്ച, അശോക് ഗിരി, കൊങ്കണ്‍സാഹു, നിരഞ്ജന്‍ പാണ്ഡ എന്നിങ്ങനെ നിരവധി പേരെ മല്ലിക്ഘട്ടില്‍ വെച്ച് പരിചയപ്പെട്ടു. ചിലര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും ചിലര്‍ മൊത്തകച്ചവടക്കാരും കൂടിയാണ്. സംസാരിക്കാന്‍ കഴിഞ്ഞ മറ്റുള്ളവര്‍ തൊഴിലാളികളും.

ജുഗോല്‍കിഷോര്‍ ജാനയും പശ്ചിമ മിഡ്‌നാപൂരിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. പതിനായിരക്കണക്കിന് ലോഡ് പൂക്കള്‍ ദിനംപ്രതിയെത്തുന്നുവെന്ന് മാത്രമേ കിഷോര്‍ജാനയ്ക്ക് അറിയൂ. പക്ഷേ ഒരു കാര്യം മാത്രം കൃത്യമായി അറിയാം. തൊഴിലാളികള്‍ക്കും കൃഷി ചെയ്യുന്നവര്‍ക്കും കി്ട്ടുന്ന പണം തുച്ഛമാണ്. ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളും വന്‍തോതില്‍ പണമുണ്ടാക്കുന്നു-അദ്ദേഹം പറഞ്ഞു. പൂക്കൂടകളും ഇയാള്‍ തന്റെ മരപ്പെട്ടിക്കടയില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ഇവിടെ നിന്ന് വാങ്ങുന്നതിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ വിലയ്ക്കാണ് നഗരത്തിലെ കടകളില്‍ നിന്ന്് നിങ്ങള്‍ക്ക് ലഭിക്കുക എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

മിഡ്‌നാപൂര്‍ സ്വദേശിയായ ഗോര്‍പാഞ്ചയെ കാണുമ്പോള്‍ അദ്ദേഹം കെട്ടുകളിലായി വെച്ചിട്ടുള്ള പണം എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു. അതുകൊണ്ട് ആദ്യം സംസാരിക്കാന്‍ തയ്യാറായില്ല. പകരം അദ്ദേഹത്തിന്റെ കൂടെയുള്ള ജോലിക്കാരാണ് സംസാരിച്ചത്. ഗോര്‍പാഞ്ച 40 വര്‍ഷമായത്രെ മല്ലിക്ഘട്ടിലേക്ക് പൂക്കളെത്തിച്ച് വില്‍പ്പന നടത്താന്‍ തുടങ്ങിയിട്ട്. കാഴ്ച്ചയില്‍ അത്ര വയസ്സൊന്നും തോന്നിക്കുന്നില്ല. അതുകൊണ്ട് ചെറുപ്പത്തിലേ ഇവിടെയെത്തിയിട്ടുണ്ടാകാം. നേരത്തെ തൊഴിലാളി ജീവിതമായിരുന്നെങ്കിലും ഇപ്പോള്‍ ഇടനിലക്കാരന്‍ കൂടിയാണ് ഗോര്‍പാഞ്ച. ലാഭം കൂടിയിട്ടുണ്ട്. നാട്ടില്‍പോകുന്നത് മാസത്തില്‍ ഒരിക്കല്‍ മാത്രം. അവര്‍ ഇരിക്കുന്ന മരത്തട്ടിന്റെ താഴെ ഒരാള്‍ അവര്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ്. ഇത്രയുംപേരുടെ പ്രാഥമികകൃത്യങ്ങള്‍ സഹിക്കുന്നത് ഹൂഗ്ലിയാവാനെ തരമുള്ളൂ, മറ്റ് സൗകര്യങ്ങളൊന്നുമില്ല.

തുളസി മാത്രം വില്‍ക്കുന്ന അശോക് ഗിരിയ്ക്ക് കൂടുതല്‍ സംസാരിക്കാനുള്ള സമയമുണ്ടായിരുന്നില്ല. അത്രയും തിരക്ക്. കൊങ്കണ്‍സാഹുവും മിഡ്‌നാപൂര്‍ സ്വദേശിയാണ്. പരിചയപ്പെട്ടവരില്‍ ഏറ്റവും കൗതുകം ജനിപ്പിച്ച ഒരാള്‍ നിരഞ്ജന്‍ പാണ്ഡയായിരുന്നു. ഒഡീഷ സ്വദേശിയായ പാണ്ഡ 40 വര്‍ഷമായി ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. അതും നാല് പതിറ്റാണ്ടിനിടെ പലതരം ജോലികള്‍ അദ്ദേഹം മല്ലിക്ഘട്ടില്‍ ചെയ്തു. ഇപ്പോള്‍ തരക്കേടില്ലാത്ത വരുമാനക്കാരന്‍ എന്ന ആത്മവിശ്വാസം ആ വാക്കുകളില്‍ പ്രകടമായിരുന്നു. കേരളത്തില്‍ നിന്ന് ഇതിനെക്കുറിച്ച് കേട്ടറിഞ്ഞ് വന്നതാണെന്ന് പറഞ്ഞപ്പോള്‍ ആ തിരക്കിനിടയിലും ചതുപ്പിന് മേലേയ്ക്ക് രണ്ട് സ്റ്റൂളുകള്‍ ഞങ്ങളെ ഇരുത്താനായി എത്തിച്ചു, ചായ വേണോ എന്ന് ചോദ്യം. ചായ ചിരിയോടെ ഒഴിവാക്കിയപ്പോള്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു.


ഒഡീഷയില്‍ നിന്ന് വന്ന് ബംഗാളില്‍ സ്ഥിരതാമസക്കാരനാക്കിയ ആളാണ് പാണ്ഡ. ഒരു മകന്‍ ഒപ്പമുണ്ട്. കുടുംബം പക്ഷേ ഒഡീഷയില്‍ തന്നെ. വീട്ടിലേക്ക് പോക്ക് വല്ലപ്പോഴും മാത്രം. പൂക്കള്‍ കൊണ്ട്് മാലകോര്‍ത്ത് വില്‍പ്പന നടത്തലായിരുന്നു ആദ്യകാലത്ത്. പിന്നീട് പൂക്കള്‍ വില്‍പ്പനയും അതിന് ശേഷം വിവിധതരം അലങ്കാരപ്പണികളും ചെയ്തു. റീത്തുകളും ബൊക്കകളുമുണ്ടാക്കി വില്‍പ്പന നടത്തിയിട്ടുണ്ട്. മരംകൊണ്ടും മറ്റുമുള്ള ഒരു പ്രത്യേക ഭംഗിയുള്ള പൂക്കൂടകളാണ് നിരഞ്ജന്‍ പാണ്ഡയുടെ ഇപ്പോഴത്തെ മാസ്റ്റര്‍പീസ്. തനിക്ക് വിദേശത്ത് വലിയ ആരാധകവൃന്ദമാണെന്ന് പാണ്ഡയുടെ ചിരി നിറഞ്ഞ അവകാശവാദം. എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ഒരു വലിയ ഫയല്‍ എടുത്തുതന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് മല്ലിക്ഘട്ട് സന്ദര്‍ശിച്ച പലരും പാണ്ഡയ്ക്ക് പിന്നീട് എഴുതിയ കത്തുകള്‍, ഒപ്പം നിന്നെടുത്ത ഫോട്ടോകളുടെ കോപ്പി, സമ്മാനമായി ലഭിച്ച ഡയറികള്‍, പേനകള്‍ പാണ്ഡ ഒരു സംഭവം തന്നെയെന്ന് അതോടെ ബോധ്യപ്പെട്ടു.

തനിക്ക് ഏത് വസ്തുവുണ്ടാക്കുമ്പോഴും ഒരു ശൈലിയുണ്ടെന്ന പറഞ്ഞ പാണ്ഡയാണ് മല്ലിക്ഘട്ടിലെ പ്രശ്‌നങ്ങള്‍ കൂടുതലും വിവരിച്ചത്. തന്റെ പല വര്‍ക്കുകളും മറ്റുപലരും ഫോട്ടോയായി ഇന്റര്‍നെറ്റിലിട്ട് പ്രചരിപ്പിക്കുകയും കാശുണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. ഉദാഹരണമായി മൊബൈല്‍ ഓണ്‍ ചെയ്ത് ചില സൈറ്റുകളില്‍ അദ്ദേഹമുണ്ടാക്കിയവയുടെ ചിത്രങ്ങള്‍ കാണിച്ചുതരികയും ചെയ്തു. എങ്കിലും അദ്ദേഹം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 14 രാജ്യങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കള്‍ തനിക്കുണ്ടായിരുന്നെന്നും 2008 ലെ തീപിടുത്തം അവരുമായുള്ള ബന്ധത്തിന്റെ രേഖകളെ ഇല്ലാതാക്കിയെന്നും പാണ്ഡ സങ്കടപ്പെട്ടു. ഇപ്പോള്‍ വയസ് 53. ആദ്യകാലത്ത് മാസം 30 രൂപയാണ് മാല വില്‍പ്പനയിലൂടെ ഉണ്ടായിരുന്ന വരുമാനം. ഇപ്പോള്‍ ദിവസം ആയിരം രൂപയോളം വരുമാനമുണ്ട്. ഒരു ദിവസം രണ്ട് വലിയ പൂക്കൂട വിറ്റാല്‍ തന്നെ ഏതാണ്ട് 1000 രൂപ കിട്ടുമെന്ന് പാണ്ഡ പറയുന്നു.

സംഘടനകള്‍ പിരിവ് മാത്രമേ നടത്തുന്നുള്ളൂവെന്നും തൊഴിലാളികള്‍ക്ക് ഒരു സുരക്ഷയും ഇപ്പോഴുമില്ലെന്നും പാണ്ഡ വിമര്‍ശിച്ചു. ഒരിക്കല്‍ കൂടി വാഗ്ദാനം ചെയ്ത ചായ നിരസിച്ച് പാണ്ഡയോട് യാത്ര പറഞ്ഞ് ഇരുഭാഗത്തുനിന്നും പൂക്കള്‍ ദേഹത്തുരയുന്ന ചതുപ്പുനിലങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ തിരിച്ചുനടന്നു. വില്‍പ്പനയുടെ ശബ്ദഘോഷങ്ങള്‍ തുടരുകയാണ് അവിടെ. ഹൂഗ്ലിയുടെ ഓരത്ത് ഫെറി അടുത്തിരിക്കുന്നു. തിരിച്ച് ബാബുഘട്ടിലേക്ക് ഫെറിയില്‍ പോയാല്‍ നഗരത്തിലെ താമസസ്ഥലത്തേക്ക് എളുപ്പമെത്താനാകും. സുഗന്ധവും സൗന്ദര്യവും കൊണ്ട് അനുഗ്രഹീതമാക്കപ്പെട്ടവയാണ് പൂക്കള്‍. എന്നാല്‍ ഇത്തരം പൂച്ചന്തയിലെ ജീവിതങ്ങള്‍ക്ക് ഈ പൂക്കളുടെ ചന്തമോ സുഗന്ധമോ ഒട്ടുമില്ലെന്ന് മല്ലിക്ഘട്ടിലെ മനുഷ്യര്‍ ഓര്‍മ്മിപ്പിച്ചു.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment