Saturday 5 May 2012

[www.keralites.net] ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുമ്പെഴുതിയ ലേഖനം

 

സിപിഎമ്മിന്റെ ക്രൂരമായആക്രമണത്തില്‍ കൊല്ലപ്പെട്ട ഒഞ്ചിയത്തെ വിമതനേതാവ് ടിപി ചന്ദ്രശേഖരന്‍ സിപിഎം ഫാസിസത്തിനെതിരെ കൊല്ലപ്പെടുന്നതിന് ആഴ്ച്ചകള്‍ക്ക് മുമ്പ് സിപിഎം അക്രമപരമ്പരകളുടെ തെളിവ് സഹിതം ലേഖനം എഴുതിയിരുന്നു. റെവല്യൂഷണറിയുടെ മുഖപത്രമായ ഇടതുപക്ഷത്തില്‍ 'ഒഞ്ചിയത്ത് സിപിഐഎം ഫാസിസം എന്ന തലക്കെട്ടോടെ ടിപി ചന്ദ്രശേഖരന്‍ എഴുതിയ ലേഖനം താഴെ നല്‍കുന്നു. ടിപി ചന്ദ്രശേഖരന്‍ ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ച അതേ ഫാസിസ്റ്റ് തേര്‍വാഴ്ച്ചയില്‍ തന്നെ അദ്ദേഹത്തിനും ഇരയാകേണ്ടി വന്നു.

പാര്‍ട്ടിയുടെ ആന്തരീകഘടനയില്‍ നിന്ന് മാര്‍കിസം ലെനിനിസം കുടിയിറങ്ങി പോവുകയും രൂപ ഘടനയില്‍ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ കാര്‍ക്കശ്യം പുലര്‍ത്തുകയും ചെയ്യുമ്പോള്‍ അത് ഫാസിസ്റായി തീരുന്നു എന്നതിന്റെ ഏറ്റവും കൃത്യമായ ഉദാഹരണമാണിന്ന്. സിപിഎം മാര്‍കിസ്റ് ചിന്തയിലോ പ്രായോഗിക പദ്ധതിയില്ലോ അല്‍പ്പജ്ഞാനം പോലുമില്ലാത്ത. മാടമ്പികളും സ്വേഛാധിപതികളുമായി ഒരു നേതൃത്വത്വമാണ് കേരളത്തില്‍ ഇന്ന് പാര്‍ട്ടിയിലുള്ളത്.

പാര്‍ട്ടികകത്ത് എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും ഒച്ചയിട്ട് കാര്യങ്ങള്‍ നേടുകയും കീഴ്ഘടകങ്ങളിലെ സഖാക്കളെ അടിമതുല്ല്യമായി പരിഗണിക്കുകയും ചെയ്യുമ്പോള്‍ തന്നെ പാര്‍ട്ടിക്ക് പുറത്ത് വ്യാജമായ ഗൌരവവും കൃത്രിമമായ പെരുമാറ്റ രീതികളും കൊണ്ട് ജനങ്ങളില്‍ നിന്ന് ഒന്നടങ്കം ഒറ്റപ്പെട്ടു പോവുകയും ചെയ്ത ഒരു കൂട്ടമാണിവര്‍. ഇത്തരം ഒറ്റപ്പെടല്‍ ഫാസിസ്റ് മുറയിലുള്ള ആക്രമണ രീതികള്‍ കയ്യേല്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. കേന്ദ്രീകരിക്കപ്പെട്ട അധികാരങ്ങളും അവിശുദ്ധ ബന്ധത്തിലൂടെ വാരികൂട്ടിയ സമ്പത്തും ജനങ്ങളോടുള്ള പുഛവും യാഥാര്‍ത്ഥ്യങ്ങളെ സമീപിക്കാനുളള സഹജമായ ഭയവും മാര്‍കിസ്റ് തത്ത്വശാസ്ത്രത്തിലുള്ള അജ്ഞതകൊണ്ടുള്ള അപകര്‍ഷത്വവും അത് അംഗീകരിക്കുന്നതിന് അനുവദിക്കാത്ത ദുരഭിമാനവും പ്രശ്നങ്ങളൊക്കെയും വടിവാള്‍കൊണ്ടും ഗുണ്ടാസംഘത്തെകൊണ്ടും പരിഹരിക്കാമെന്ന മൂഢത്വമാണ് സിപിഐഎം എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ പിന്നിലുള്ളത്.

ഒഞ്ചിയത്ത് കഴിഞ്ഞ നാല് വര്‍ഷമായി സിപിഐഎം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണ പരമ്പരകള്‍ ഈ നിലയിലുള്ളതാണ്. ഏറ്റവും അവസാനം ഇക്കഴിഞ്ഞ 16ന് ഒരു പ്രകോപനവുമില്ലാതെ ജില്ലയുടെ പുറത്തുനിന്നുപോലും ക്രിമിനലുകളെ കേന്ദ്രികരിപ്പിച്ച് റെവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ വെള്ളിക്കുളങ്ങരയിലെ ഓഫീസും കൊടിതോരണങ്ങളും അടിച്ചതകര്‍ത്തു. റെവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ഏരിയാ സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലക്ക് അകത്തും പുറത്തുമുള്ള ക്രിമിനലുകളെ കൊണ്ടുവന്ന് ഫാസിസ്റ് നടപടികളാണ് സിപിഎം സ്വീകരിക്കുന്നത്.

സിപിഎം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട് നടത്തുന്ന സാഹചര്യത്തില്‍ ഒഞ്ചിയത്ത് വിമത സംഘടനയുടെ ശക്തിപ്രകടിപ്പിക്കുന്ന ഒരു സമ്മേളനം അനുവദിക്കില്ലെന്ന് ആദ്യം രഹസ്യമായി പ്രകടിപ്പിച്ച സിപിഐഎം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇപ്പോള്‍ തേര്‍വാഴ്ച്ച നടത്തുന്നത്. തങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കാനും സംഘടന രൂപീകരിക്കാനുമുള്ള ഒരു ജനതയുടെ ജനാധിപത്യ അവകാശം അനുവദിക്കില്ലെന്നത് തനി ഫാസിസമാണ്. ഒഞ്ചിയത്തുള്‍പ്പെടെ പാര്‍ട്ടി അണികളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎം പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒരു ഫാസിസ്റ് സംവിധാനമായി മാറിയതിന്റെ ഉദാഹരണമാണിത്.

ഭീകരവാദികളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ തളിപ്പറമ്പിലെ അറിയില്‍ അബ്ദുള്‍ ഷുക്കൂറെന്ന ചെറുപ്പക്കാരനെ പരസ്യവിചാരണ നടത്തി ജനക്കൂട്ടത്തിന് മുന്‍പിലിട്ട് മൃഗീയമായി കൊലപ്പെടുത്തിയത് ഇത്തരം ഫാസിസ്റ് നടപടികളുടെ തെളിവാണ്. സിപിഎമ്മിന്റെ വഴിപിഴച്ച പോക്കിനെതിരെ ഒഞ്ചിയം ഏരിയയില്‍ ബഹുജന മുന്നേറ്റമുണ്ടാകുന്നത് 2008 മുതലാണ്. ആയിരക്കണക്കിന് സാധാരണ ജനങ്ങള്‍ റെവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. 2008 മുതല്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ ഫാസിസ്റുകളെ പോലും നാണിപ്പിക്കുന്ന ആക്രമണ പരമ്പരകളാണ് ഒഞ്ചിയത്ത് നടക്കുന്നത്.

അഴിയൂര്‍ പഞ്ചായത്തിലെ അബ്ദുള്‍ ഖാദര്‍ എന്ന അറുപത്തഞ്ചുകാരനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചുകൊണ്ടാണ് ഇതിന് തുടക്കമിട്ടത്. വടിവാളുകളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ താടിയെല്ലുകള്‍ തകര്‍ന്നു. റവല്യൂഷണറി യോഗത്തിലേക്ക് പാഞ്ഞകയറി ആക്രമണം നടത്തിയ ക്രിമിനലുകള്‍ക്കെതിരെ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. 2008 നവംബര്‍ 29ന് വൈക്കിലശ്ശേരിയില്‍ സിപിഐഎം ക്രിമിനലുകളുടെ തേര്‍വാവ്ച്ചയില്‍ ഓര്‍ക്കാട്ടേരിയിലെ കുളങ്ങര സിനീഷിന്റെ ഇടതുകാല്‍ തകര്‍ന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലും സിനീഷിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. 2009 നവംബര്‍ 6 വെള്ളായാഴ്ച്ച ഒഞ്ചിയത്തെ ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് പി ജയരാജനെ സിപിഐഎം നേതൃത്വം ആസൂത്രിതമായി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ജയരാജനെ ക്വട്ടേഷന്‍ സംഘം തലങ്ങും വിലങ്ങും വെട്ടി. പതിനാറ് വെട്ടുകളാണ് ജയരാജന് ഏറ്റത്. മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷമാണ് ജയരാജന്‍ സാധാരണ നിലയിലേക്ക് തിരിച്ചുവന്നത്. ഈ കേസിലെ പ്രതികളെ ഇരുവരെയും അറസ്റ് ചെയ്യാനോ കുറ്റപത്രം നല്‍കാനോ പോലീസ് തയ്യാറായിട്ടില്ല.

2010 മാര്‍ച്ച് 16ന് മൂയിപ്രായില്‍ പടിക്കുതാഴെക്കുനി കേളപ്പന്‍, അഖിലേഷ് എന്നിവര്‍ ആക്രമിക്കപ്പെട്ടു. 2010 മാര്‍ച്ച് 18ന് റവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗം എംപി ദാമോദരനെ സിപിഐഎം ക്രിമിനലുകള്‍ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. മാരകമായ പരിക്കുകളോടെ ദാമോദരന്‍ രക്ഷപെട്ടു. എന്നാല്‍ ഒരുവര്‍ഷം തികയുന്ന ദിവസം വീണ്ടും ദാമോദരന്‍ ആക്രമിക്കപ്പെട്ടു. മാരകമായി പരിക്കേറ്റ ദാമോദരനിപ്പോഴും ചികിത്സയിലാണ്. 2010 മാര്‍ച്ച് 19ന് റെവല്യൂഷണറി യൂത്തിന്റെ ബ്ളോക്ക് പ്രസിഡന്റ് കെ കെ ജയനെ മാരകമായി ആക്രമിച്ചു. കൈകാലുകള്‍ക്കും വാരിയെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ജയന്‍ തലനാരിഴക്കാണ് രക്ഷപെട്ടത്.

2012 ഫെബ്രുവരി 19ന് റെവ്ല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ഏരിയാ സമ്മേളന പതാകജാഥ ആക്രമിക്കപ്പെട്ടു. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. റെവല്യൂഷണറി പ്രവര്‍ത്തകന്‍ രാജന്റെ കൈ അടിച്ചുതകര്‍ത്തു. നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. 2012 ഫെബ്രുവരി 20#്ന് കുന്നുമ്മല്‍കരയില്‍ ടിപി ബാലന്റെ വീട് ആക്രമിച്ച് ബെഡ്റൂമിലിട്ട് വെട്ടി. ഒരു കൈ അറ്റുതൂങ്ങി. കൈകാലുകള്‍ക്കും തലയിലും ആഴത്തില്‍ മുറിവേറ്റു. അന്നുതന്നെ മൃഗേഷിനെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. ഇത്രയൊക്കെ ആക്രമണമുണ്ടായിട്ടും ഒഞ്ചിയത്ത് ഒരൊറ്റ സിപിഎം പ്രവര്‍ത്തകന്‍ പോലും ആക്രമിക്കപ്പെട്ടിട്ടില്ല. എന്നിട്ടും റെവല്യൂഷണറിയുടെ നൂറ്കണക്കിന് ആളുകളുടെ പേരില്‍ കള്ളക്കേസുകള്‍ എടുത്തു. 52 പേരുടെ പാസ്പോര്‍ട്ടുകള്‍ കണ്ടുകെട്ടി. ഗള്‍ഫില്‍ നിന്നും വന്ന പലര്‍ക്കും തിരിച്ചുപോകാനായില്ല. 12 ചെത്തുതൊഴിലാളികളെ സഹകരണ സംഘത്തില്‍ നിന്നും പിരിച്ചുവിട്ടു.

കേരളത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ആരംഭകാലത്തുപോലും നേരിടേണ്ടി വന്നിട്ടില്ലാത്ത അതിക്രൂരമായ ആക്രമണങ്ങളാണ് സിപിഎം നേതൃത്വത്തില്‍ റെവല്യൂഷണറി പാര്‍ട്ടിക്കെതിരെ നടത്തുന്നത. വിപുലമായ ജനകീയ പിന്തുണ സമാഹരിച്ച് ഈ ഫാസിസ്റ് വെല്ലുവിളികളെ ജനകീയ പ്രതിരോധത്തിലൂടെ ഞങ്ങള്‍ പരാജയപ്പെടുത്തും. ഒരു പ്രദേശത്തെ ക്രിമനല്‍ വാഴ്ച്ച തടയാനും നിയമവാഴ്ച്ച നടപ്പിലാക്കാനുമുള്ള ഉത്തരവാദിത്വം പോലീസിനും ഗവണ്‍മെന്റിനുമുണ്ട്. നേരത്തെ പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇരുന്നിട്ടുള്ള സിപിഎംകാരായ ചില എഎസ്ഐമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണ്. ഇതുകാരണം ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പോലീസിന് കഴിയുന്നില്ല. ക്രമസമാധാനവും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് അടിയന്തിര നടപടികള്‍ സ്വീകരിക്കണം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment