Wednesday 25 January 2012

[www.keralites.net] കാവ്യ പ്രതീക്ഷകള്‍

 

കാവ്യ പ്രതീക്ഷകള്‍

Fun & Info @ Keralites.netഒരുപാടു സിനിമകളുടെ ഭാഗമാവുക എന്നതിനേക്കാള്‍ നല്ല സിനിമകളുടെ ഭാഗമാവുക എന്നതാണ് എന്റെ ആഗ്രഹം കഴിഞ്ഞവര്‍ഷത്തെ തുടര്‍ച്ചയെന്നോണം ഒരുപിടി മികച്ച ചിത്രങ്ങളുമായാണ് പുതുവര്‍ഷത്തിലും കാവ്യാ മാധവന്‍ എത്തുന്നത്. അവാര്‍ഡുകളും നല്ല കഥാപാത്രങ്ങളും ഒരുപോലെ തേടിയെത്തിയ 2011 കാവ്യയ്ക്ക് സമ്പന്നമായ ഒരു വര്‍ഷമായിരുന്നു. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു വെള്ളരിപ്രാവായി മലയാളികളുടെ മനസ്സില്‍ ചിറകടിച്ചെത്തിയ താരത്തിന് ഇതു പ്രതീക്ഷയുടെ പുതുവര്‍ഷമാണ്.

2011 ഗംഭീരമാക്കി. കരിയര്‍ എങ്ങനെ നോക്കിക്കാണുന്നു?


2011 എനിക്ക് എന്തുകൊണ്ടും നല്ല വര്‍ഷമായിരുന്നു. ഗദ്ദാമയിലായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് ആറ് സിനിമകള്‍. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ റോള്‍ ആയിരുന്നു. എല്ലാത്തരം സിനിമകളുടെയും ഭാഗമാകാന്‍ കഴിഞ്ഞ വര്‍ഷമാണ് കടന്നുപോയത്. ഒത്തിരി അവാര്‍ഡുകളും എന്നെത്തേടിയെത്തി. തീര്‍ത്തും സന്തോഷത്തിന്റെ വര്‍ഷം. 2012 ന്റെ തുടക്കവും സന്തോഷദായകമാണ്. വെള്ളരിപ്രാവിന്റെ ചങ്ങാതിയും വെനീസിലെ വ്യാപാരിയും പ്രദര്‍ശനത്തിനുണ്ടായിരുന്നു.

വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ സുലൈഖയെക്കുറിച്ച്?


തിരക്കഥ തന്നെയാണ് എന്നെ ആ സിനിമയിലേെക്കത്തിച്ചത്. ഒരു പരിപാടിക്കും ദിവസം നല്‍കാതെ ഇടവേള തീരുമാനിച്ച സമയത്ത് തിരക്കഥ കേട്ടതാണ് എല്ലാം മാറ്റിമറിച്ചത്. കഥകേള്‍ക്കാന്‍ അക്കുച്ചേട്ടനു മുമ്പില്‍ ഇരിക്കുമ്പോള്‍പോലും സിനിമ ചെയ്യില്ലെന്നു തന്നെയായിരുന്നു മനസ്സില്‍. മൂന്നുവര്‍ഷത്തിനു ശേഷം എന്റെ ചേട്ടന്‍ നാട്ടില്‍ വരികയാണ്.

അതുകൊണ്ടുതന്നെ ആ സമയം കുടുംബത്തോടൊപ്പം മാത്രം എന്ന നിലപാടിലായിരുന്നു ഞങ്ങള്‍ എല്ലാവരും. ആരോടും ഒന്നും കമ്മിറ്റ് ചെയ്യാതെ പോന്നു. അതുകൊണ്ടുതന്നെ ഈ സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ ആദ്യം തന്നെ പറഞ്ഞു. കഥ കേട്ടിട്ട് ഇഷ്ടപ്പെട്ടാല്‍ ചെയ്യാന്‍ പറ്റാതായാല്‍ വിഷമമാവും. അതുകൊണ്ടുതന്നെ കഥയും കേള്‍ക്കണ്ട എന്നു പറഞ്ഞിരുന്നു. സംവിധായകന്‍ അക്കുച്ചേട്ടനുമായി വര്‍ഷങ്ങളുടെ അടുപ്പമുണ്ട്. അതുകൊണ്ടുതന്നെ ചേട്ടന്‍ വന്ന് കഥ പറഞ്ഞു.

ഒറ്റയിരിപ്പിന് കഥകേള്‍ക്കുക മാത്രമല്ല, ഈ കഥാപാത്രം ഒരു കാരണവശാലും എന്നില്‍ നിന്ന് പോകില്ലെന്ന് ഉറപ്പിക്കുകകൂടി ചെയ്തു ഞാന്‍. അത്രയും മനോഹരമായിരുന്നു തിരക്കഥയും അതിന്റെ വര്‍ണനയും. സുലൈഖയെ അത്രമാത്രം ഞാന്‍ മനസ്സില്‍ ഏറ്റിക്കഴിഞ്ഞിരുന്നു. മേരി വര്‍ഗീസ് എന്ന യഥാര്‍ഥ കഥാപാത്രത്തെക്കാള്‍ ഞാന്‍ മനസ്സില്‍ കണ്ടത് കഥയ്ക്കുള്ളിലെ കഥാപാത്രമായ സുലൈഖയെയായിരുന്നു.

എപ്പോഴൊക്കെ സുലൈഖയെക്കുറിച്ച് പറയാന്‍ തുടങ്ങിയോ അവിടെയൊക്കെ ഞാന്‍ എന്നെത്തന്നെ കാണാന്‍ തുടങ്ങി. പ്രണയത്തിന്റെ ലോകത്തുനിന്ന് മരണത്തിലെത്തുന്ന പെണ്‍കുട്ടി. ഇങ്ങനെ കഥാപാത്രങ്ങള്‍ മനസ്സില്‍ കയറുന്നത് വിരളമായ അനുഭവമാണ്. ഒരു മുസ്ലിം പെണ്‍കുട്ടിയുടെ വേഷം എനിക്ക് ഇണങ്ങുമെന്ന് അറിയാമായിരുന്നു. സ്‌കൂളില്‍ വെച്ചൊക്കെ മണവാട്ടിയായിരുന്ന അനുഭവം മനസ്സിലൂടെ കടന്നുപോയി.

കഥയ്ക്കു പിന്നില്‍ യഥാര്‍ഥ സംഭവമായിരുന്നല്ലോ, അഭിനയിക്കുമ്പോള്‍ അറിയാമായിരുന്നോ?


അന്നെനിക്ക് അത് അറിയില്ലായിരുന്നു. കഥ കേട്ടപ്പോള്‍ അമ്മ പറഞ്ഞു, ഇതുപോലൊരു സംഭവം പണ്ട് പത്രത്തില്‍ വായിച്ചിട്ടുണ്ടെന്ന്. പിന്നീട് ഷൂട്ടിങ് തുടങ്ങി കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ലൊക്കേഷനില്‍വെച്ച് സീനത്താന്റിയാണ് യഥാര്‍ഥ സംഭവം വിവരിച്ചുതന്നത്.

പുതിയ സംരംഭങ്ങള്‍?


ഞാന്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത് സുധീര്‍ അമ്പലപ്പാട്ടിന്റെ 'ബ്രേകിങ് ന്യൂസ്' എന്ന ചിത്രമാണ്. രണ്ടാമത്തെ സിനിമ മാധവ് രാംദാസിന്റേതാണ്. അതിന് പേരിട്ടിട്ടില്ല. പിന്നെ, എന്റെ ബന്ധു അനില്‍ സംവിധാനം ചെയ്യുന്ന 'എന്റെ അമ്മ' എന്ന ചിത്രം. ഈ മൂന്ന് സിനിമകളിലും മൂന്നു ശക്തമായ കഥാപാത്രങ്ങളാണ് അവതരിപ്പിക്കാനുള്ളത്. മൂന്നും പ്രതീക്ഷ തരുന്ന സിനിമകള്‍. ഒരുപാടു സിനിമകളുടെ ഭാഗമാവുക എന്നതിനേക്കാള്‍ നല്ല സിനിമകളുടെ ഭാഗമാവുക എന്നതാണ് എന്റെ ആഗ്രഹം.

ഇടവേളകളിലെ സമയം നീക്കിവെക്കുന്നത് എന്തിനൊക്കെയാണ്?


നൃത്തപഠനവും സംഗീതപഠനവും വീണ്ടും തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനിടയില്‍ ബി.കോമിന് ചേര്‍ന്നു. ഒരു സാറ് വീട്ടില്‍ വന്നു പഠിപ്പിക്കുന്നുണ്ട്. ഇതിനെല്ലാമുളള സമയം സിനിമകളുടെ ഇടവേളകളില്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ വാരിവലിച്ചു സിനിമ ചെയ്യാന്‍ ഉദ്ദേശ്യമില്ല.

അന്യഭാഷാ ചിത്രങ്ങള്‍?


ചെയ്യില്ല എന്നൊന്നും ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷെ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഞാനിവിടെ കംഫര്‍ട്ടബിള്‍ ആണ്. പടമില്ലാതെ വരുന്ന അവസ്ഥയില്‍ മാത്രമേ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. ഈശ്വരാനുഗ്രഹത്താല്‍ എനിക്ക് അങ്ങനെയൊരു അവസ്ഥ വന്നിട്ടില്ല.

ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തു. കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കൊടുക്കണമെന്നാഗ്രഹിക്കുന്ന എന്തെങ്കിലും സന്ദേശം മനസ്സിലുണ്ടോ?


ഇന്ന് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. നിയമവും നിയമപാലകരും സംവിധാനങ്ങളുമുണ്ടെങ്കിലും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കൂടിവരുന്നു. കുറ്റങ്ങളും പീഢനകഥകളും തുടര്‍ക്കഥയാവുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന കഥാപാത്രം ചെയ്യണം. അത് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കണം.

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment