Monday 23 January 2012

[www.keralites.net] ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു

 

മരണത്തിനു മുമ്പായി താനുമായി ബന്ധപ്പെട്ട   എല്ലാവരെയും (വിമര്ഷിച്ചവരെയും/അനുകൂലിച്ചവരെയും)  നേരില്‍ കാണുവാനും പരസ്പരം മറക്കുവാനും/പൊറുക്കുവാനും സാധിച്ച ഒരു നല്ല മരണം. 

 

ആദരാഞ്ഞലികള്‍ നേരുന്നു.

ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു

 

തൃശൂര്‍: അധ്യാപകന്‍, നിരൂപകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ വേറിട്ട വ്യക്തിത്വമായ ഏഴ് പതിറ്റാണ്ട് കാലം കേരളത്തിന്റെ സാമൂഹിക സാംസ്കാരിക പൊതുപ്രവര്‍ത്തന മേഖലകളില്‍ നിറഞ്ഞുനിന്ന ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 6.40ന് തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. മൃതദേഹം ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. അതിന് ശേഷം രാവിലെ 10മണിയോടെ സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ബുധനാഴ്ച നടക്കും.

മരണസമയത്ത് അനന്തരവന്‍മാരായ മനോജ്, രാജേഷ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. തേറമ്പില്‍ രാമകൃഷ്ണന്‍ എം.പി,ൌ അക്ബര്‍ കക്കട്ടില്‍, സി.രാവുണ്ണി, പി.എ രാധാകൃഷ്ണന്‍, കെ.പി രാജേന്ദ്രന്‍, കെ.എം രാഘവന്‍ നമ്പ്യാര്‍ എന്നിവരടക്കം പ്രമുഖര്‍ സ്ഥലത്തെത്തി.


വായില്‍(മോണ) അര്‍ബുദ ലക്ഷണങ്ങള്‍ കണ്ടതിനെ കുറച്ച് നാളായി തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കുളിമുറിയില്‍ വീണ് ഡിസംബര്‍ എട്ടിനാണ് തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍('സണ്‍ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍') പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധനയില്‍ നട്ടെല്ലിലേക്ക് അര്‍ബുദം വ്യാപിച്ചതായി കണ്ടെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക നിര്‍ദേശപ്രകാരം അഴീക്കോടിനെ ഡിസംബര്‍ 10ന് അമല മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആദ്യ ദിവസങ്ങളില്‍ നടന്ന റേഡിയേഷന്‍ തുടങ്ങിയെങ്കിലും, രോഗം വ്യാപിച്ച അവസ്ഥയില്‍ കീമോ തെറാപ്പിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ അഴീക്കോടിന്റെ നില ഗുരുതരമായി. ഇന്ന് കാലത്ത് 6.40ഓടെ അന്ത്യം സംഭവിക്കുകയും ചെയ്തു.

1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും മകനായി ജനിച്ച സുകുമാരനാണ്, പില്‍കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയുടെ ആക്റ്റിങ്ങ് വൈസ് ചാന്‍സലറും നാഷണല്‍ ബുക്ക് ട്രസ്റ് ചെയര്‍മാനും ഉള്‍പ്പെടെയുള്ള പദവികള്‍ വഹിച്ച ഡോ. സുകുമാര്‍ അഴീക്കോടായി മാറിയത്. തിരക്കേറിയ പൊതു ജീവിതത്തില്‍ വ്യാപൃതനായിരുന്ന അദ്ദേഹം വിവാഹിതനായിരുന്നില്ല.
ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി വിജയിച്ച ശേഷം കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം നടത്തിയിരുന്നു. പ്രശസ്തമായ സെന്റ് ആഗ്നസ് കോളജിലെ മലയാളം പ്രഫസറായിരുന്നു പിതാവ് ദാമോദരന്‍. മദിരാശി സര്‍വകലാശാലയില്‍ നിന്നും 1946ല്‍ കോമേഴ്സില്‍ ബിരുദം നേടിയ അഴീക്കോടിന് ഇന്ത്യന്‍ ഓവര്‍ സീസ് ബാങ്കില്‍ ഉദ്യോഗം കാത്തിരിപ്പുണ്ടായിരുന്നു. എന്നാല്‍ ഉദ്യോഗം സ്വീകരിക്കാതെ അധ്യാപകനാകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ബി.ടി ബിരുദം നേടി പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും മാസ്റര്‍ ബിരുദം നേടി. കേരള സര്‍വകലാശാലയില്‍ നിന്ന് 'മലയാള സാഹിത്യ വിമര്‍ശനം എന്ന ഗവേഷണ പ്രബന്ധത്തിന് ഡോക്ടറേറ്റ് ലഭിച്ചു.

താന്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍വഹിച്ച രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജുകളില്‍ ലക്ചറര്‍, മൂത്തകുന്നം എസ്.എന്‍.എ. ട്രെയിനിങ്ങ് കോളജ് പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലറായത്. പിന്നീട് ആക്ടിങ്ങ് വൈസ് ചാന്‍സലറായും സേവനം അനുഷ്ടിച്ചു.

1986 ല്‍ കോഴിക്കോട് നിന്ന് തൃശൂരിലെ വിയ്യരിലേക്ക് താമസം മാറി. പിന്നീട് തൃശൂരിലെ തന്നെ ഇരവിമംഗലത്ത് പുതിയ വീട് നിര്‍മിച്ച് അങ്ങോട്ട് മാറി. 1985 ല്‍ പുറത്ത് വന്ന തത്വമസിയാണ് അഴീക്കോടിന്റെ മാസ്റര്‍ പീസ് രചനയായി കണക്കാക്കുന്നത്. കേന്ദ്ര കേരള സാഹിത്യ അക്കാദമി, വയലാര്‍, രാജാജി അവര്‍ഡുകള്‍, ഉള്‍പ്പെടെ 12 പുരസ്കാരങ്ങള്‍ ലഭിച്ച ഈ കൃതി വിവിധ ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്തിട്ടുണ്ട്.

വേദങ്ങളിലും ഉപനിഷത്തുകളിലും അധിഷ്ടിതമായ ഇന്ത്യന്‍ തത്വചിന്തയെ ആധാരമാക്കിയുള്ള ഈ രചന ഭാഷയിലും സാഹിത്യത്തിലും ചിന്താപരമായുള്ള അഴീക്കോടിന്റെ പാണ്ഡിത്യം വെളിപ്പെടുത്തുന്നതാണ്. വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഗുരുതുല്യനായ പ്രശസ്ത കവി ജി. ശങ്കരകുറുപ്പിന്റെ രചനകളെ സൃഷ്ടിപരമായി വിമര്‍ശിച്ച് ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥത്തിലൂടെ സുകുമാര്‍ അഴീക്കോട് ഏറെ ശ്രദ്ധേയനായി. ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, മഹാത്മാവിന്റെ മാര്‍ഗം, പുരോഗമന സാഹിത്യവും മറ്റും, മലയാള സാഹിത്യ വിമര്‍ശം, തത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിന് ഭാരതധരേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, ഭാവന എന്ന വിസ്മയം, ഭാവയാത്രകള്‍, തുടങ്ങിയ 35 ല്‍ അധികം കൃതികള്‍ രചിച്ചിട്ടുണ്ട്.

മലബാറിലെ ആത്മീയ ഗുരുവായിരുന്ന വാഗ്ഭടാനന്ദന്റെ ശിഷ്യനായ അഴീക്കോട് ഗാന്ധിയന്‍ ദര്‍ശനങ്ങളായിരുന്നു ജീവിതത്തില്‍ പകര്‍ത്തിയത്. ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മദ്യ വിരുദ്ധ മതേതര നിലപാടുകളില്‍ ഉറച്ച് വിശ്വസിച്ചു.

1962 ല്‍ കോഴിക്കോട് ദേവഗിരി കോളജ് അധ്യാപകനായിരിക്കെ അദ്ദഹേം കെ.പി.സി.സി പ്രസിഡന്റ് സി.കെ. ഗോവിന്ദന്‍ നായരുടെ നിര്‍ദേശപ്രകാരം തലശേരി നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി. പിന്നീട് കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനും ഇടതുപക്ഷ സഹയാത്രികനുമായി മാറിയെങ്കിലും കോണ്‍ഗ്രസിലെ നേതാക്കളോടുള്ള സൌഹൃദം മുറിക്കാന്‍ തയാറായിരുന്നില്ല. കഴിഞ്ഞ രണ്ട് മാസമായി ശാരീരികമായ അവശതയിലായിരുന്നു അഴീക്കോട്. എന്നിരുന്നാലും ചര്യകളില്‍ മുടക്കം വരുത്തിയിരുന്നില്ല. പൊതുപരിപാടികളിലും എഴുത്തിലും അദ്ദഹേം സജീവമായിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നിന് സാഹിത്യ അക്കാദമിയില്‍ നടന്ന പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കന്‍ചേരിയുടെ ഗ്രന്ഥം പ്രകാശനം ചെയ്തത് അദ്ദേഹമായിരുന്നു.

തിന്‍മകള്‍ക്ക് എതിരെ പ്രതികരിക്കുന്ന നവഭാരത വേദി എന്ന സാമൂഹിക സാംസ്കാരിക പ്രസ്ഥാനം അഴീക്കോടിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടിരുന്നു. 2007 ജനുവരിയില്‍ അദ്ദഹേത്തെ പത്മശ്രീക്കായി തെരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദഹേം അത് നിരസിക്കുകയുണ്ടായി. എം.പി. നാരായണ പിള്ളക്ക് നല്‍കിയ പുരസ്കാരം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് 1992 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും പതക്കവും മറ്റും തിരിച്ച് നല്‍കി അഴീക്കോട് നിലപാട് വ്യക്തമാക്കിയിരുന്നു. 2002 ല്‍ സി.എന്‍. അഹമ്മദ് മൌലവി എം.എസ്.എസ് അവാര്‍ഡിന് അദ്ദേഹം അര്‍ഹനായി. സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്കാരവും അഴീക്കോടിനെ തേടിയെത്തി. നവയുഗം, ദിനപ്രഭ, ദേശമിത്രം, ദീനബന്ധു, മലയാള ഹരിജന്‍, വര്‍ത്തമാനം തുടങ്ങിയ പത്രങ്ങളിലും അഴീക്കോട് പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

R. Muraleedharan

Mob: 0506066493

Email ID: murali2925@gmail.com


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment