Monday 23 January 2012

[www.keralites.net] അഴീക്കോട് മാഷ് ഓര്‍മ്മയായി

 

അഴീക്കോട് മാഷ് ഓര്‍മ്മയായി



Fun & Info @ Keralites.netതൃശൂര്‍: സാഹിത്യവിമര്‍ശകന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കേരളീയ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട് (86) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ ആറ് മണിയോടെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാവിലെ ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം പൊതുദര്‍ശനത്തിനായി തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലേക്ക് കൊണ്ടുവരും. പിന്നീട് കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ കണ്ണൂരിലെ പയ്യാമ്പലത്ത് നടക്കും.

സാഹിത്യവിമര്‍ശനത്തിന് പുതുഭാവുകത്വം നല്‍കി പ്രമുഖമായ സാംസ്‌കാരികധാരയില്‍ തന്റേതായ ഇടം നേടിയെടുത്ത അഴീക്കോട് പിന്നീട് പ്രഭാഷണകലയിലെ അദ്വിതീയനായി മാറുകയായിരുന്നു. പ്രസംഗവേദിയില്‍ പതിയെ പതിയെ കത്തിക്കയറി സദസ്സിനെ കീഴടക്കുന്ന മനശാസ്ത്രത്തില്‍ അഴീക്കോട് മാഷ് ജ്വലിച്ചുനിന്നു എക്കാലവും. വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി രചനകളും അദ്ദേഹത്തിന്റേതായി പിറന്നു. ഖണ്ഡനവിമര്‍ശനത്തിലെ ഏറ്റവും മികച്ച സൂചകമായി അറിയപ്പെടുന്ന ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന രചന ഉള്‍പ്പെടെയുള്ളവ അതിനുദാഹരണമാണ്.

1926 മേയ് 12ന് പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ടാണ് അദ്ദേഹത്തിന്റെ ജനനം. മലയാളസാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി െ്രെപമറി തലം മുതല്‍ സര്‍വ്വകലാശാലയില്‍ വരെ അദ്ധ്യാപകനായി. 1986 ല്‍ അദ്ധ്യപനരംഗത്ത് നിന്ന് വിരമിച്ചു. പിന്നീട് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പ്രോ വൈസ് ചാന്‍സലറായി. ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസി ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്.

Fun & Info @ Keralites.netകേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകള്‍ തത്ത്വമസിക്ക് ലഭിച്ചു. തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍ , ഗുരുവിന്റെ ദുഃഖം,ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍ എന്നിവയാണ് പ്രധാനകൃതികള്‍.

കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ അടിസ്ഥാനപ്പെടുത്തിയെഴുതിയ ആശാന്റെ സീതാകാവ്യം ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി എഴുതപ്പെടുന്ന പ്രഥമസമഗ്രപഠനമാണ്. ഖണ്ഡനനിരൂപണത്തിലേക്ക് വഴി മാറുന്നത് ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയിലൂടെയാണ്. കാല്പനികതയുടെ ഹരിതമെഴുത്തുകാരന്‍ ചങ്ങമ്പുഴയും ഖണ്ഡനവിമര്‍ശനത്തിന് വിഷയമായിരുന്നു.

തൃശൂരിലെ ഇരവിമംഗലത്തെ വീട്ടിലായിരുന്നു താമസം. ഒരുമാസത്തിലധികമായി ആസ്പത്രിയിലായിരുന്ന അഴീക്കോട് മാഷിനെ കാണാന്‍ പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേര്‍ എത്തി. അതില്‍ അഴീക്കോടുമായി വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയവരുടെ സാന്നിധ്യമുണ്ടായിരുന്നതും ശ്രദ്ധയമായി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment