Saturday 14 April 2012

[www.keralites.net] 'കേരളത്തിനെതിരേ സുപ്രിംകോടതി

 

'കേരളത്തിനെതിരേ സുപ്രിംകോടതി

 

ന്യൂഡല്‍ഹി: കോടതിവിധികള്‍ മറികടക്കാന്‍ നിരന്തരം നിയമനിര്‍മാണം നടത്തുകയാണെന്നു ചൂണ്ടിക്കാട്ടി കേരളത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. പാതയോരത്തെ പൊതുയോഗവും പ്രകടനവും ഹൈക്കോടതി നിരോധിച്ചതിനെതിരേയുളള കേസ്‌ പരിഗണിക്കവേ ജസ്‌റ്റിസുമാരായ ഡി.കെ.ജെയിന്‍,അനില്‍ കെ.ദാവെ എന്നിവരടങ്ങുന്ന ബഞ്ചാണു വിമര്‍ശിച്ചത്‌.

പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി നേരത്തേ ശരിവയ്‌ക്കുകയായിരുന്നു.

വിധി മറികടക്കുന്നതിനായി കേരളാ പബ്‌ളിക്‌ വേയ്‌സ് റെസ്‌ട്രിക്ഷന്‍ ഓഫ്‌ അസംബ്‌ളീസ്‌ ആന്റ്‌ പ്രൊസഷന്‍ ആക്‌ട് 2011 എന്ന പേരില്‍ കേരളം നിയമമുണ്ടാക്കിയിരുന്നു. നിയമസഭ ഏകകണ്‌ഠമായിട്ടാണ്‌ നിയമം പാസാക്കിയത്‌. യോഗങ്ങളും റാലികളും സംഘടിപ്പിക്കാനുളള പൗരന്മാരുടെ അവകാശമാണെന്നു സ്‌ഥാപിച്ചാണു നിയമമെന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കി. റാലികളും പൊതുയോഗങ്ങളും നടത്തുമ്പോള്‍ ക്ഷേത്രാചാരങ്ങള്‍ ഉള്‍പ്പെടെയുളളവ പാലിക്കുന്നതിനായി റോഡിന്റെ ഒരു ഭാഗം ഒഴിച്ചിടണമെന്ന്‌ നിയമത്തില്‍ പ്രതിപാദിച്ചിരുന്നു.

പോലീസിന്റെ അനുമതിയോടെ നിയന്ത്രിതമായ രീതിയില്‍ പൊതുയോഗം ചേരാമെന്ന നിയമത്തിലെ ഭാഗം ഹൈക്കോടതി പിന്നീട്‌ റദ്ദാക്കി. ഇതിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജി പരിഗണിക്കവേയാണ്‌ സുപ്രീംകോടതി വിമര്‍ശനത്തിന്റെ കെട്ടഴിച്ചത്‌.

നിയമം ലംഘിക്കാന്‍ സര്‍ക്കാര്‍ തന്നെ അനുവാദം നല്‍കുന്ന ഏകരാജ്യം ഇന്ത്യയാണെന്ന്‌ ബഞ്ച്‌ അഭിപ്രായപ്പെട്ടു. ഈ പ്രവണത കേരളത്തില്‍ വളരെയധികമാണ്‌. കോടതി വിധികള്‍ മറികടക്കാന്‍ കേരളം നിരന്തരം നിയമം കൊണ്ടുവരുന്നു. സംസ്‌ഥാന നിയമ വകുപ്പ്‌ ഇക്കാര്യത്തില്‍ അമിതാവേശം കാട്ടുകയാണ്‌. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം നടപടികള്‍ വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു.

പാതയോരത്തെ പൊതുയോഗങ്ങളും റാലികളും ജനങ്ങള്‍ക്കു സൃഷ്‌ടിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച്‌ സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. കോടതി വിധി പുറപ്പെടുവിക്കുമ്പോള്‍ ഇവയെ മറികടന്ന്‌ നിയമം നിര്‍മ്മിക്കാമെന്ന നിലപാടിലാണ്‌ സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഇത്തരത്തിലുളള പ്രവര്‍ത്തനത്തിനെതിരേ എന്തുചെയ്യാനാണെന്നു ചോദിച്ച്‌ കോടതി അമര്‍ഷം പ്രകടിപ്പിച്ചു.

ഹൈക്കോടതി എല്ലാവശങ്ങളും പരിഗണിച്ചതിനു ശേഷം മാത്രം തീര്‍പ്പ്‌ കല്‍പ്പിച്ചാല്‍ മതിയെന്നു സംസ്‌ഥാനസ്‌റ്റാന്‍ഡിംഗ്‌ കൗണ്‍സല്‍ ബീനാമാധവന്‍ അഭിപ്രായപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച്‌ കേസ്‌ 30 ലേയ്‌ക്ക് മാറ്റി.

പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചതിനെതിരേ സി.പി.എം.നേതാവ്‌ എം.വി.ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുകയും ഹൈക്കോടതി അദ്ദേഹത്തെ ആറുമാസത്തേക്ക്‌ ശിക്ഷിക്കുകയും ചെയ്‌തിരുന്നു. ഖാലിദ്‌ മുണ്ടപ്പളളി നല്‍കിയ പൊതുതല്‍പര്യ ഹര്‍ജിയിലാണ്‌ പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment