Tuesday 1 October 2013

[www.keralites.net] =?UTF-8?B?4LSV4LWB4LSf4LWN4LSf4LS/4LSV4LSz4LWGIOC0sOC0leC1jeC0t

 


 
അടുത്തയിടെ കേരളത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ എന്നെ ഏറ്റവും വേദനിപ്പിച്ചത് കട്ടപ്പനയിലെ അഞ്ചു വയസ്സുമാത്രം പ്രായമുള്ള ഷെഫീക്ക് എന്ന കുട്ടിയുടെ വാര്‍ത്ത ആണ്. സ്വന്തം അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനം കാരണം ജീവിതത്തിനും മരണത്തിനും ഇടക്കുള്ള നൂല്‍പാലത്തില്‍ എത്തി ആ കുട്ടി. വൈദ്യശാസ്ത്ര രംഗത്തുള്ളവരുടെ ശ്രദ്ധയും എല്ലാവരുടെയും സഹായവും കാരണം പാവം കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. സന്തോഷം. 

പക്ഷെ അതിക്രൂരമായ സംഭവങ്ങളോട് മലയാളികള്‍ പ്രതികരിക്കുന്നത് ദൂരെനിന്ന് നോക്കിക്കാണുന്ന ഒരാള്‍ എന്ന നിലക്ക് ഇവിടെ എന്തു സംഭവിക്കും എന്ന് എനിക്ക് നന്നായിട്ടറിയാം. ഷെഫീക്കിന്റെ കാര്യത്തില്‍ പൊതുജന താല്‍പര്യം കാരണം വേണ്ട ചികിത്സയും സംരക്ഷണവും അവനു കിട്ടിയേക്കാം. ഷെഫീക്കിനെ ഉപദ്രവിച്ചവര്‍ക്ക് ഒരു പക്ഷെ തക്ക ശിക്ഷയും. കഴിഞ്ഞൂ കാര്യം. ഷൊര്‍ണ്ണൂരിലെ സൌമ്യയുടേയും കോഴിക്കോട്ടെ അദിതിയുടേയും കാര്യത്തിലൊക്കെ ഇതുതന്നെയാണ് നടന്നത്. വികാരത്തിന്റെ ഒരു തള്ളിക്കയറ്റം. ഒന്നോ അതില്‍ കൂടുതലോ 'കുറ്റവാളികളെ' കണ്ടുപിടിക്കാനും ശിക്ഷിക്കാനും ഉള്ള ജനക്കൂട്ടത്തിന്റെ ആവേശം. അതുകഴിഞ്ഞാല്‍ പിന്നെല്ലാം പതിവുപോലെ. പിന്നെ എവിടെയെങ്കിലുംനിന്ന് ഇതുപോലെ ഒരു വര്‍ത്ത വരുന്നതുവരെ നമുക്ക് ആ വിഷയത്തില്‍ താല്പര്യമില്ല.

ഇത് ഏറ്റവും കഷ്ടമാണ്. ദുഃഖകരമായ ഒരു സംഭവം ഒരു ദുരന്തമാകുന്നത് നാം അതില്‍നിന്ന് ഒന്നും പഠിക്കാതെ വരുമ്പോഴാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള നാടാണ് ഇപ്പോള്‍ ഇന്ത്യ. അഞ്ചു വയസ്സിനു താഴെയുള്ള ഇന്ത്യക്കാരുടെ എണ്ണം ഇപ്പോള്‍ പത്തു കോടി എങ്കിലും ഉണ്ട്. അവരില്‍ ഒരു ശതമാനമെങ്കിലും പീഡനങ്ങള്‍ അനുഭിക്കുന്നുണ്ട് എങ്കില്‍തന്നെ അത് പത്തു ലക്ഷം വരും (കുട്ടികളില്‍ പത്തു ശതമാനം എങ്കിലും ശാരീരികമോ മാനസികമോ ലൈംഗികമോ ആയ അക്രമം നേരിടുന്നുണ്ടെന്നാണ് ചില സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്). ഇതെല്ലാം 'ഒന്നൊന്നായി' പത്രത്തില്‍ കൊടുത്തും സൂപ്പര്‍ താരങ്ങള്‍ പറഞ്ഞ പോലെ അച്ഛന്മാര്‍ക്കിട്ടു രണ്ടു അടി കൊടുത്തും പരിഹരിക്കാന്‍ പറ്റുന്നതല്ല, ചെയ്യേണ്ടതുമല്ല. ക്ഷേമവും സംരക്ഷണവും ഉള്ള ബാല്യം എല്ലാവര്‍ക്കും ഉറപ്പുനല്കാനുള്ള സംവിധാനം നടപ്പിലാക്കുകയാണ് വേണ്ടത്.

കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും ഉള്ള നിയമങ്ങള്‍ക്ക് അന്താരാഷ്ട്രമായോ ഇന്ത്യയിലോ കുറവുകള്‍ ഒന്നും ഇല്ല. 1890 ലെ 'ഗാഡിയന്‍സ് ആന്റ് വാര്‍ഡ്‌സ്' ആക്ട് മുതല്‍ 2005ലെ കുട്ടികള്‍ക്കു വേണ്ടിയുള്ള കമ്മീഷന്‍ നിയമിക്കുന്ന നിയമം വരെ പുരോഗമനപരമായ നിയമങ്ങളുടെ പരമ്പരതന്നെ നമുക്കുണ്ട്. 1959 ലെ കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രഖ്യാപനവും 1989 ലെ 'കുട്ടികളുടെ അവകാശത്തെ'പ്പറ്റിയുള്ള കണ്‍വെന്‍ഷനും ഇന്ത്യ അംഗീകരിച്ചിട്ടുള്ളതുമാണ്. 

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്കുവേണ്ട നിര്‍ദ്ദേശങ്ങളും കുട്ടികളുടെ ശാരീരികവും മാനസികവും ലൈംഗികവും ആയ പീഡനങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളും എല്ലാം നിയമങ്ങളില്‍ ഉണ്ട്. കുട്ടികള്‍ക്കുവേണ്ടി പ്രത്യേകിച്ച് എന്തു നിയമമുണ്ടാക്കുന്നതിനും ഭരണഘടന പിന്തുണ നനിത്യവുംകുന്നുമുണ്ട്. നിയമപ്രകാരം കേന്ദ്രത്തിലും സംസ്ഥാനത്തിലുമൊക്കെ കമ്മീഷനുകളും നിലവില്‍ വന്നിട്ടുമുണ്ട്.

എന്നിട്ടും എന്തുകൊണ്ട് ഷെഫീക്കുമാരും അദിതിമാരും ഉണ്ടാകുന്നു? എന്നിട്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സ്വന്തം പിതാവുതന്നെ ബലാല്‍സംഗം ചെയ്യുന്നതിനെ അമ്മമാര്‍ നോക്കിനില്‍ക്കുന്നു? എന്നിട്ടും ഓരോ വര്‍ഷവും അന്‍പതില്‍ ഏറെ കുട്ടികളെ അവരുടെ അച്ഛനോ അമ്മയോ കൊലപ്പെടുത്തുന്നു (2011ല്‍ 66 മൈനര്‍മാരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. ഇവരില്‍ ഭൂരിഭാഗവും 'ആത്മഹത്യ' ചെയ്തതല്ല എന്ന വ്യക്തമാണല്ലോ. അഞ്ചു വയസ്സുള്ള കുട്ടി എങ്ങനെയാണ് ആത്മഹത്യ ചെയ്യുന്നത്?). 

ഇവിടെയാണ് ഒരു സമൂഹം എന്ന നിലയില്‍ നാം കുട്ടികളെ എങ്ങനെ സംരക്ഷിക്കാതിരിക്കുന്നു എന്നു ആലോചിക്കേണ്ടത് അല്ലെങ്കില്‍ എങ്ങനെ സംരക്ഷിക്കും എന്നു നാം തീരുമാനിക്കേണ്ടത്. ഇതിന് വലിയ ഒരു ആത്മപരിശോധന ആവശ്യമാണ്. കാരണം കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് നാം കാണാഞ്ഞിട്ടില്ല. കേരളത്തിലെ ജനസാന്ദ്രതകൊണ്ട് പല ബുദ്ധിമുട്ടും ഉണ്ടെങ്കിലും ഒരു ഗുണം അടുത്ത വീട്ടില്‍ നടക്കുന്ന മിക്കവാറും കാര്യങ്ങള്‍ നമ്മള്‍ അറിയുന്നു എന്നതാണ്. പക്ഷെ കാര്യങ്ങള്‍ അറിഞ്ഞാലും അടുത്ത വീട്ടിലെ കുടുംബകാര്യങ്ങളില്‍ ഇടപെടാനുള്ള മടി, കുട്ടികളെ സംരക്ഷിക്കാനുള്ള ഗവണ്മെന്റ് സംവിധാനങ്ങളെപ്പറ്റിയുള്ള അറിവിന്റെ കുറവ്, അറിവ് ഉണ്ടെങ്കില്‍തന്നെ പൊതുവെ ഗവണ്മെന്റ് പ്രസ്ഥാനങ്ങളില്‍ ഉള്ള വിശ്വാസക്കുറവ് ഇതെല്ലാം കുട്ടികളുടെ പീഡനകാര്യത്തില്‍ പ്രശ്‌നം വഷളാവുന്നതിനുമുന്‍പേ എന്തെങ്കിലും ചെയ്യുന്നതില്‍നിന്ന് നമ്മെ പിന്‍തിരിപ്പിക്കുകയാണ്.

പാശ്ചാത്യരാജ്യങ്ങളില്‍ കുട്ടികളോടുള്ള ക്രൂരത (അത് ശാരീരികമോ മാനസികമോ ലൈംഗികമോ ആകാം)യും കുട്ടികളോടുള്ള ഉപേക്ഷ (വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക, ഭക്ഷണം കൊടുക്കാതിരിക്കുക, ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കാതിരിക്കുക, സ്‌കൂളില്‍ വിടാതിരിക്കുക) ഇതെല്ലാം സമൂഹം ഏറെ ഗുരുതരമായിട്ടാണ് എടുക്കുന്നത്. ഇവിടെ എല്ലാ രാജ്യത്തുംതന്നെ 'ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ്' എന്ന ഗവണ്മെന്റ് ഏജന്‍സിക്ക് വിപുലമായ അവകാശങ്ങളും വിഭവങ്ങളും ഉണ്ട്. കുട്ടികള്‍ ക്രൂരതക്കോ ഉപേക്ഷക്കോ ഇരയാവുന്നു എന്ന് തോന്നുന്ന കുടുംബങ്ങളില്‍ കടന്നു ചെല്ലാനും കുട്ടിയുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടിവന്നാല്‍ കുട്ടിയെ കുടുംബത്തില്‍നിന്നും മാറ്റി മറ്റുവിധത്തിലുള്ള സംരക്ഷണത്തില്‍ ആക്കാനും അവര്‍ക്ക് അധികാരവുമുണ്ട്. ഇവരുടെ സേവനത്തെപ്പറ്റി എല്ലാ കുട്ടികള്‍ക്കും അറിവുവെക്കുന്ന പ്രായത്തിലേ മനസ്സിലാക്കിക്കൊടുക്കുന്നു. (സത്യം പറഞ്ഞാല്‍ വിദേശത്തു താമസിക്കുന്ന പല മലയാളികുടുംബത്തിനും ഇതൊരു പേടിസ്വപ്നം കൂടിയാണ്. നമ്മുടെ നാട്ടുനടപ്പനുസരിച്ച് കുട്ടിയെ ഒന്നു തല്ലിയാല്‍ അവര്‍ ഈ നമ്പറില്‍ ഒന്നു വിളിച്ചാല്‍ അച്ഛനും അമ്മയും ജയിലിലാകും. കുട്ടികള്‍ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാല്‍ 'നാട്ടില്‍ ചെല്ലട്ടെ നിനക്ക് ഞാന്‍ രണ്ടു തരും 'എന്ന് ഇവിടെ മലയാളികളുടെ ഇടയില്‍ ഒരു പ്രയോഗം തന്നെ ഉണ്ട്) കുട്ടികളെ പീഡിപ്പിക്കുന്നതിനെപ്പറ്റി അറിവു ലഭിക്കുന്ന ആയമാര്‍, അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ അത് ഉടന്‍ ഈ സംവിധാനത്തെ അറിയിക്കുവാന്‍ നിയമപരമായി ബാധ്യസ്ഥരാണ്. പൊതുജനങ്ങളോടാകട്ടെ 'ഏതെങ്കിലും കുട്ടിയെ ഉപദ്രവിക്കുന്നതായിട്ടോ ഉപേക്ഷ വിചാരിക്കുന്നതായിട്ടോ സംശയം എങ്കിലും തോന്നിയാല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വ്വീസിനെ വിളിച്ചറിയിക്കാനാണ് പഠിപ്പിക്കുന്നത്. വിളിച്ചറിയിക്കുന്നവരുടെ വിവരങ്ങള്‍ വേണമെങ്കില്‍ രഹസ്യമായി വക്കുകയും ചെയ്യും.'

കുട്ടികള്‍ ദൈവത്തിന്റെ വരദാനം ആണെന്നും ഭാവിയുടെ വാഗ്ദാനം ആണെന്നും ഒക്കെ ആലങ്കാരികമായി നാം എപ്പോഴും പറയുന്നതാണ്. പക്ഷെ കുട്ടികളെ ശാരീരികമായും ലൈംഗികമായും ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വാര്‍ത്തകളാണ് നാം നിത്യവും കേള്‍ക്കുന്നത്. മാനസിക പീഡനവും ഉപേക്ഷയും ഒക്കെ തെറ്റാണെന്നു നാം മനസ്സിലാക്കാന്‍ തുടങ്ങുന്നേ ഉള്ളൂ. പക്ഷെ ഇതെല്ലാം സംഭവിക്കുന്നത് ഭാവിയുടെ വാഗ്ദാനങ്ങളെ സംരക്ഷിക്കുന്നതില്‍ സമൂഹം എന്ന നിലക്ക് നാം തോല്‍ക്കുന്നതുകൊണ്ടാണ്. ഷെഫീക്കിന്റേയും അദിതിയുടേയും മാതാപിതാക്കന്‍മാരാണ് കുറ്റവാളികള്‍ എങ്കിലും തെറ്റ് നമ്മുടെ എല്ലാംകൂടിയാണ്.

ഇനി ഒരു കുട്ടിക്കും ഷെഫീക്കിന്റേയും അദിതിയുടേയും ഗതിയുണ്ടാകാതെ നോക്കാന്‍ നമുക്ക് ഈ അവസരം ഉപയോഗിക്കണം. ആയിരക്കണക്കിന് കുടുംബങ്ങളില്‍ ആയിരക്കണക്കിന് അദിതിമാരും ഷെഫീക്കുമാരും ആണ് പീഡനങ്ങള്‍ അനുഭവിച്ച് ആരോടും പറയാനില്ലാതെ കരഞ്ഞുറങ്ങുന്നത്. അവരെ നമുക്ക് രക്ഷിക്കേണ്ടേ? കുട്ടികളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുവേണ്ടി ഗവണ്മെന്റ് ഒരു കമ്മിറ്റി ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. നല്ല കാര്യം. എന്നാല്‍ ഭരണഘടന തൊട്ട് സംസ്ഥാനനിയമങ്ങളും സംവിധാനങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് അദിതിമാരും ഷെഫീക്കുമാരും ഉണ്ടാകുന്നു എന്നതിനെപ്പറ്റി ഒരു സമഗ്രമായ വിശകലനത്തില്‍ നിന്ന് വേണം പുതിയ സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങാന്‍. എന്തിനും ഏതിനും, ഒരു ബോട്ട് മുങ്ങിയാല്‍ പോലും, ജഡീഷ്യല്‍ അന്വേഷണത്തിന് വേണ്ടി മുറവിളി കൂട്ടാന്‍ ആളുള്ള നാട്ടില്‍ എല്ലാവിധ നിയമവും സംവിധാനവും ഉണ്ടായിട്ടും കുട്ടികള്‍ എന്ത് കൊണ്ട് പീഡിപ്പിക്കപ്പെടുന്നു എന്ന് സമഗ്രമായി അന്വേഷിക്കാന്‍ ഒരു അന്വേഷണത്തിന് എന്താണ് ആരും മുന്‍കൈ എടുക്കാത്തത്?

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവസരങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ മലാല എന്ന കുട്ടിയുടെ പേരില്‍ ഐക്യരാഷ്ട്രസഭ 'മലാല ഡേ' പ്രഖ്യാപിച്ചു. ലോകത്ത് എവിടെയും ഉള്ള ആണും പെണ്ണുമായ കുട്ടികളുടെ വിദ്യാഭാസത്തിന്റെ അവകാശ ദിനമായി മലാലയുടെ പിറന്നാള്‍ ആയ ജൂലൈ 12 ഈ വര്ഷം മുതല്‍ കൊണ്ടാടുകയാണ്. അതുപോലെ കുട്ടികളോടുള്ള പീഡനത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ കേരളത്തിന് അദിതിയുടെ ജന്മദിനമോ ചരമദിനമോ 'അദിതി ദിവസം' ആയി പ്രഖ്യാപിച്ചു കൂടേ? അന്ന് കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മാധ്യങ്ങളിലും ഒക്കെ ഈ വിഷയത്തെപ്പറ്റി ചര്‍ച്ചയും സംവാദങ്ങളും പ്രഭാഷണങ്ങളും ഒക്കെ നടത്താമല്ലോ. ഇനി ഒരു അദിതി കൂടി ഉണ്ടാവാന്‍ നാം അനുവദിക്കില്ല എന്ന് പ്രതിജ്ഞ എടുക്കുകയും ആവാം

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment