Monday 23 July 2012

[www.keralites.net] സോഷ്യല്‍മീഡിയ സെന്‍സറിങ് ഇന്ത്യയില്‍ വേണോ?

 

'വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന രീതിയില്‍ എന്തും ഫെയ്‌സ്ബുക്കിലും മറ്റും പോസ്റ്റു ചെയ്യാമെന്ന സ്ഥിതി ഇന്ത്യയില്‍ അവസാനിക്കാന്‍ പോകുന്നു. അപകീര്‍ത്തികരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രത്യക്ഷപ്പെടുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി റിപ്പോര്‍ട്ട്.

ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളോടും ഇന്റര്‍നെറ്റ് കമ്പനികളോടും രാജ്യത്തുനിന്ന് പോസ്റ്റുചെയ്യപ്പെടുന്ന ഉള്ളടക്കം മുന്‍കൂര്‍ പരിശോധിക്കാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. അതുവഴി അനുചിതമായ കാര്യങ്ങള്‍ ഓണ്‍ലൈനിലെത്തുന്നത് തടയാനാണ് സര്‍ക്കാര്‍ നീക്കം.

മറ്റുള്ളവരെ ഇകഴ്ത്തുന്നതും തീവ്രവികാരമുണര്‍ത്തുന്നതും അപകീര്‍ത്തികരവുമായ സംഗതികള്‍ ഓണ്‍ലൈനില്‍ എത്താതെ തടയുക എന്നതാണ് ഇന്ത്യയുടെ ആവശ്യമെന്ന്, ഐടി മേഖലയിലെ മൂന്ന് എക്‌സിക്യുട്ടീവുകളെ ഉദ്ധരിച്ചുകൊണ്ട് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ഗൂഗിള്‍, മൈക്രോസോഫ്ട്, യാഹൂ, ഫെയ്‌സ്ബുക്ക് എന്നിവയുടെ ഇന്ത്യന്‍ യൂണിറ്റ് മേധാവികള്‍, ഇതു സംബന്ധിച്ച് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി കപില്‍ സിബലുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഏതാണ്ട് ആറാഴ്ച മുമ്പ് പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും ഫെയ്‌സ്ബുക്കിന്റെയും നിയമ ഉപദേഷ്ടാക്കളെ തന്റെ ഓഫീസിലേക്ക് കപില്‍ സിബല്‍ വിളിച്ചു വരുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ അപമാനിക്കുന്ന തരത്തിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജ് അവരെ കാട്ടിയിട്ട്, ഇത്തരം സംഗതികള്‍ അനുവദിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. സൈറ്റുകളില്‍ പോസ്റ്റു ചെയ്യപ്പെടുന്നത് സ്‌ക്രീന്‍ ചെയ്യാന്‍ എങ്ങനെ കഴിയുമെന്ന കാര്യം പരിശോധിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെടുകയും ചെയ്തു.

നവംബര്‍ അവസാനം നിയമ ഉപദേഷ്ടാക്കളുമായി മന്ത്രി വീണ്ടും കൂടിക്കാഴ്ച നടത്തി. പോസ്റ്റുചെയ്യപ്പെടുന്ന ഉള്ളടക്കം പരിശോധിക്കാനും അപകീര്‍ത്തികരമായവ ഒഴിവാക്കാനും സാങ്കേതികവിദ്യയ്ക്ക് പകരം ആളുകളെ നിയോഗിക്കുക എന്നതായിരുന്നു മന്ത്രിയുടെ ആവശ്യം. ആളുകളെ വെച്ച് ഉള്ളടക്കം പരിശോധിക്കാന്‍ ഈ കമ്പനികള്‍ നടപടിയെടുക്കുമെന്ന് മന്ത്രി കരുതുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നാണ് ഒരു ഗൂഗിള്‍ വക്താവ് അറിയിച്ചു. ഇന്ത്യയില്‍ തങ്ങള്‍ക്ക് 250 ലക്ഷം യൂസര്‍മാരുണ്ടെന്ന് ഈ വര്‍ഷമാദ്യം ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തിയിരുന്നു. ഗൂഗിളിന് പത്തുകോടി ഇന്റര്‍നെറ്റ് യൂസര്‍മാരാണ് ഇന്ത്യയിലുള്ളത്.

ഇലക്ട്രോണിക് വിവരവിനിമയം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോഴത്തെ നീക്കം. അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിഞ്ഞ ഏപ്രിലില്‍ ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബ്ലാക്ക്‌ബെറി ഫോണുകളിലെ സന്ദേശങ്ങള്‍ നിരീക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ബ്ലാക്ക്‌ബെറിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

വെബ്ബില്‍ പോസ്റ്റു ചെയ്യപ്പെടുന്ന ഉള്ളടക്കം നിരീക്ഷിക്കാന്‍ പുതിയ സംവിധാനം കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സൈബര്‍ സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഗുല്‍ഷാന്‍ റായിക്കായിരിക്കും, ആ സംവിധാനം വഴി ലഭിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക. മുംബൈ പോലുള്ള നഗരങ്ങളില്‍ ഫെയ്‌സ്ബുക്ക്, ഓര്‍ക്കുട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ ഉള്ളടക്കം നിരീക്ഷിക്കാന്‍ ഇപ്പോള്‍ തന്നെ പ്രത്യേക യൂണിറ്റുകള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട്.

2011 ജനവരി-ജൂണ്‍ കാലയളവില്‍ ഉള്ളടക്കം നീക്കംചെയ്യാനുള്ള 70 അഭ്യര്‍ഥനകള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഗൂഗിളിന് ലഭിച്ചു. 92 അഭ്യര്‍ഥനകള്‍ ഉണ്ടായ അമേരിക്ക, 224 നിര്‍ദേശങ്ങള്‍ നല്‍കിയ ബ്രസീല്‍ എന്നിങ്ങനെ ചുരുക്കം ചില രാജ്യങ്ങളേ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളൂവെന്ന് ഗൂഗിളിന്റെ ട്രാന്‍സ്‌പേരന്‍സി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

=======

ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കപ്പെടണം: കേന്ദ്രമന്ത്രി.

സൈബര്‍ ലോകത്ത് സെന്‍സര്‍ഷിപ്പ് ഉദ്ദേശിക്കുന്നില്ലെങ്കിലും പ്രകോപനപരമായ ഉള്ളടക്കങ്ങളോ പരാമര്‍ശങ്ങളോ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നതല്ല മറിച്ച് അതിന്റെ ഉള്ളടക്കം സംബന്ധിച്ച് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യം തടയുകയല്ല ഇതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇന്റര്‍നെറ്റ് വഴിയും സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വഴിയും മതപരമോ അല്ലാത്തതോ ആയ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് അനുവദിക്കാനാവില്ല. ഇതിനൊരു പരിഹാരം ആവശ്യമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ദുരുദ്ദേശപരമായ ഉള്ളടക്കമുള്ളവ നീക്കം ചെയ്യാനും ഉള്ളടക്കം പരിശോധിക്കാനുമുള്ള സംവിധാനമാണ് നടപ്പാക്കുക - കേന്ദ്രമന്ത്രി പറഞ്ഞു.

ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ്, യാഹൂ തുടങ്ങിയ ഇന്റര്‍നെറ്റ് കമ്പനികളുടെ പ്രതിനിധികളുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയതായും പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ അഭിപ്രായം തേടിയിട്ടുണ്ടെന്നും അവര്‍ മറുപടി ഇതുവരെ അറിയിച്ചിട്ടില്ലെന്നും കപില്‍ സിബല്‍ അറിയിച്ചു.

========

ഏതാനും ചിലർ സോഷ്യൽ നെറ്റ്വർക്കുകളെ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് സോഷ്യൽനെറ്റ്വർക്കുകൾക്ക് മുഴുവൻ നിയന്ത്രണമേർപ്പെടുത്തുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുംപോലെയാണ്. ഇത് ജനാധിപത്യ നിഷേധമാണ്. ഇതിനെതിരെ പ്രതികരിക്കുക, പ്രതിഷേധിക്കുക, പൊരുതുക!

ഉപയോഗവും ദുരുപയോഗവും എല്ലാ മേഖലകളിലുമുണ്ട്. വെട്ടുകത്തി തേങ്ങ പൊതിക്കാൻ മാത്രമല്ല, ആളുകളെ വെട്ടിക്കൊല്ലാനും ഉപയോഗിക്കാം. അതുകൊണ്ട് വെട്ടുകത്തിയും കറിയിരുമ്പും ഒക്കെ നിരോധിക്കുമോ? പത്ര മാധ്യമങ്ങൾക്കും ടി.വി ചാനലുകൾക്കും ഒക്കെ ഇതുപോലെ നിയന്ത്രണമേർപ്പെടുത്തുമോ? മൊബെയിൽ ഫോൺകൊണ്ട് ഉപയോഗങ്ങളും ദുരുപയോഗങ്ങളുമുണ്ട്. ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അതുകൊണ്ട് മൊബെയിൽ ഫോൺ നിരോധിക്കുമോ? പണ്ട് സ്റ്റണ്ട് മാസിക പോലുള്ള അശ്ലീല മാസികകൾ പലതും ഉണ്ടായിരുന്നു. ഇപ്പോഴും അങ്ങനത്തതൊക്കെ ഉണ്ട്. അതുകൊണ്ട് അച്ചടി മാധ്യമങ്ങൾ മൊത്തമായും നിരോധിക്കുമോ?

ഇപ്പോൾ തന്നെ ഇന്റെർനെറ്റിൽ ധാരാളം അശ്ലീല സൈറ്റുകൾ ഉണ്ട്. അതൊന്നും ഇതുവരെ ആരും നിയന്ത്രിച്ചിട്ടില്ല. ഇന്റെർനെറ്റിൽ ഒന്നിനെയും നിയന്ത്രിക്കാൻ കഴിയുമെന്നും തോന്നുന്നില്ല. പിന്നെ ഇപ്പോൾ എന്താണ് ഇങ്ങനെയൊക്കെ തോന്നാൻ കാരണമെന്ന് എല്ലാവർക്കും ഊഹിക്കാം. ഭരണകൂടത്തിനും ഇവ ഭീഷണിയാകുന്നുണ്ട്. രാഷ്ട്രീയ നേതാക്കൾക്കും മത- സാമുദായിക നേതാക്കൾക്കും ഇവ ഭീഷണിയാകുന്നുണ്ട്. മതത്തിന്റെ പേരിലുള്ള അന്ധവിശ്വാസപ്രചരണങ്ങൾക്കും ചൂഷണങ്ങൾക്കും സോഷ്യൽ നെറ്റ്വർക്കുകൾ ഭീഷണി ഉയർത്തുന്നുണ്ട്. എന്നാൽ ഈ അന്ധവിശ്വാസങ്ങളും മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളും സുഗമമായി നടത്താൻ അതുമായി ബന്ധപ്പെട്ടവർതന്നെ സൈബർലോകത്തെ ഉപയോഗിക്കുന്നുമുണ്ട്. !

രാഷ്ട്രീയ നേതാക്കളെയും മതനേതാക്കളെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ വരുന്നതാണത്രേ ഇപ്പോൾ ഈ നിയന്ത്രണം ഏർപ്പെടുത്താൻ കാരണമായത്. ഏതാനും ചിലർ സോഷ്യൽ നെറ്റ്വർക്കുകളെ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് സോഷ്യൽനെറ്റ്വർക്കുകൾക്ക് മുഴുവൻ നിയന്ത്രണമേർപ്പെടുത്തുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു തുല്യമല്ലേ? ആരാണോ വ്യക്തികളെ അപകീർത്തിപ്പേടുത്തുന്നത്, അഥവാ മറ്റെന്തെങ്കിലും തെറ്റുകൾ ചെയ്യുന്നത് അവർക്കെതിരെ നടപടിയെടുക്കാൻ ഇപ്പോൾത്തന്നെ നിയമങ്ങളുണ്ട്. അവ ആവശ്യമായ തരത്തിൽ പരിഷ്കരിച്ച് പ്രായോഗികമാക്കുക വഴി ഈ ദുരുപയോഗക്കാരെ മാത്രം ശിക്ഷിക്കാമല്ലോ. അതിനു മൊത്തം നിയന്ത്രണം, നിരോധനം എന്നൊക്കെ പറയുന്നത് ജനാധിപത്യാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമല്ലാതെ മറ്റൊന്നുമല്ല.

നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഏറ്റവുമധികം സഹായിക്കുന്ന മാധ്യമമാണ് ഇന്റെർനെറ്റും അതിന്റെ ഭാഗമായ സോഷ്യൽ നെറ്റ്വർക്കുകളും. ഏതൊരു സാധാരണ പൌരനും ഏതൊരു വിഷയത്തിലും തന്റെ പ്രതികരണം അറിയിക്കുവാൻ ഇവ സഹായിക്കുന്നു. അതുവഴി തനിക്കും ഈ രാജ്യത്ത് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും എന്നൊരു അഭിമാനം ഓരോ പൌരനുമുണ്ടാകും. താനും ലോകത്തോടും രാജ്യത്തോടും ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരാളെണെന്ന ബോധം ഓരോ പൌരനിലുമുണ്ടാകും. ഇത് പൌരന്റെ കടമകൾ സ്വയം അറിഞ്ഞ് നിർവ്വഹിക്കുന്നതിനുകൂടി പ്രചോദനമാകും. രാജ്യസ്നേഹമുണ്ടാക്കും. ജനാധിപത്യബോധമുണ്ടാക്കും. സോഷ്യൽ നെറ്റ്വർക്കുകളെയും സൈബർ ലോകത്തെയും ദുർബലപ്പെടുത്തുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനു തുല്യമാണ്. പൌരാവകാശ നിഷേധമാണ്. സോഷ്യൽ നെറ്റ്വർക്കുകളെ അന്യായമായി നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ സൈബർ ലോകം മറ്റ് താല്പര്യങ്ങൾ മറന്ന് ഒരുമിച്ച് പ്രവർത്തിക്കണം.

ഇങ്ങണെ പോയാൽ ഇന്ത്യ ഒരു വലിയ ജനാധിപത്യരാജ്യമാണെന്ന് ഇനി അധികകാലം ആർക്കും ഊറ്റം കൊള്ളാനാകില്ല. പിന്നെ എന്തിന് ചൈനയെ പറയുന്നു? എങ്കിൽ പിന്നെ ഇവിടെയും ഇനി ചൈനയിലെ പോലെ ഏകകക്ഷി മേധാവിത്വം മതിയല്ലോ. കൊൺഗ്രസ്സ് മാത്രം മതി. പിന്നെ പ്രശ്നമില്ലല്ലോ. കോൺഗ്രസ്സിനെ എതിർക്കുന്നവരെ നാടുകടത്താം. ഇപ്പോൾ കോൺഗ്രസ്സ് ഗവർണ്മെന്റിന്റെ ഭാഗത്ത് നിന്നാണ് ഈ ജനാധിവത്യ വിരുദ്ധ നടപടി ഉണ്ടായിരിക്കുന്നത് എന്നതിനാൽ കോൺഗ്രസ്സിനെത്തന്നെയേ കുറ്റപ്പെടുത്താനാകൂ. അൺലിമിറ്റഡ് ജനാധിപത്യമുള്ള ദേശീയപാർട്ടി എന്നൊക്കെയുള്ള കോൺഗ്രസ്സിന്റെ അവകാശവാദം കോൺഗ്രസിനുള്ളിൽ തമ്മിലടിക്കാനുള്ള സ്വാതന്ത്ര്യം മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നു സാരം.

പൌരാവകാശത്തെ അടിച്ചമർത്തുന്നതിനുപിന്നിലുമുണ്ട് ആഗോളവൽക്കരണ താല്പര്യം; ആരും പ്രതികരിക്കരുത് എന്ന താല്പര്യം. മുതലാളിത്തത്തിന് എങ്ങനെയും അരങ്ങ് വാഴാൻ വേണ്ടത് പ്രതികാരിക്കാത്ത ഒരു ഉപഭോക്തൃസമൂഹത്തെയാണ്. ശല്യമില്ലാത്ത ഒരു വിപണിയാണ് ബഹുരാഷ്ട്രകുത്തകകൾ ആവശ്യപ്പെടുന്നത്. പൌരാവകാശങ്ങളെ അടിച്ചമർത്തുക എന്ന മുതലാളിത്ത താല്പര്യം ഭരണകൂടത്തിന്റെ താല്പര്യമാകുന്നത്, മുതലാളിത്തവും ഭരണകൂടവും തമ്മിൽ വേർപെടുത്താനാകാത്ത പരസ്പരബന്ധം നിലനിൽക്കുന്നു എന്നതുകൊണ്ടുകൂടിയാണ്.

ഇപ്പോൾ സൈബർ ലോകത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം വരാനിരിക്കുന്ന നിരവധി പൊരാവകാശ നിരാസങ്ങളിലേയ്ക്കുള്ള ഭരണകൂടത്തിന്റെ ചുവടു വയ്പായിത്തന്നെ കാണേണ്ടിയിരിക്കുന്നു. ഇങ്ങനെയൊക്കെയാണ് ഓരോരോ രോഗങ്ങളുടെ തുടക്കം. ആദ്യം തന്നെ ഫലപ്രദമായ ചികിത്സ നൽകിയില്ലെകിൽ പിന്നെ സ്ഥിതിഗതികൾ സങ്കീർണ്ണമാകും. പൌര സ്വാതന്ത്ര്യത്തിനുമേലുള്ള ഏതുതരം അന്യായമായ കടന്നുകയറ്റങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ സോഷ്യൽ നെറ്റ്വർക്കുകൾക്കുമേൽ നിയന്ത്രണമേർപ്പെടുത്താനുള്ള ദുരുദ്ദേശപരമായ കേന്ദ്രഗവർണ്മെന്റ്നീക്കത്തിനെതിരെ സൈബർ ലോകത്ത് നിന്നും അതിശക്തമായ പ്രതിഷേധം ഉയർന്നുവരണം.

============== 

India must not block internet: UN chief.

NEW DELHI: Commenting on the Indian government's move to monitor content on social networking sites, UN Secretary-General Ban Ki-moon said access to internet and various social media must not be blocked as a way to prevent criticism and public debate.

The message of Ban was read out at the United Nations Information Centre on the eve of Human Rights Day.

In his message, Ban said, "Today, within their existing obligation to respect the rights of freedom to assemble and expression, governments must not block access to internet and various forms of social media as a way to prevent criticism and public debate."

Communications Minister Kapil Sibal recently said the Indian government will not allow social networking sites to host "objectionable" content and will take steps to screen and remove such content.

Ban said social networking sites play an important role in global events.

"Many of the people seeking their legitimate aspirations were linked through social media. Gone are the days when repressive governments could totally control the flow of information," the message added.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment