Wednesday 9 May 2012

[www.keralites.net] ദാനിയേല്‍ പ്രവചനം: സര്‍ ഐസക് ന്യൂട്ടന് തെറ്റുപറ്റിയോ?

 

തിരക്കേറിയ ഒരു വിമാനത്താവളത്തില്‍, തുടര്‍ന്നുള്ള യാത്രയ്ക്കായി അടുത്ത വിമാനത്തിനായി കാത്തുനില്‍ക്കുകയായിരുന്നു ഈ ലേഖകന്‍. ലോകത്തിന്റെ വിദൂരദിക്കുകളില്‍നിന്നുമുള്ള യാത്രക്കാരുമായി യന്ത്രപ്പക്ഷികള്‍ അവിടെ പറന്നിറങ്ങുമ്പോള്‍, റാഞ്ചിയെടുത്ത കുറേ മനുഷ്യരുമായി വേറേ ചില യന്ത്രപ്പക്ഷികള്‍ പറന്നുയരുന്നു. അടുത്ത വിമാനം കിട്ടാന്‍ കുറേ സമയം അവശേഷിച്ചിരിക്കുന്നതിനാല്‍ ഈ റാഞ്ചല്‍പക്ഷികളുടെ വരവും പോക്കും കണ്‍ട് സമയം കളയാന്‍ ഞാനും സുഹൃത്തും വിമാനത്താവളത്തിന്റെ ലോഞ്ചിലുള്ള അനുയോജ്യമായ ഒരു മൂല തരപ്പെടുത്തി. മാനത്തേക്ക് നോക്കിയിരിക്കാന്‍ സൗകര്യപ്രദമായ കസേരകള്‍ ഈ വീക്ഷണത്തിന് സുഖം പകര്‍­ന്നു. അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകാശത്തില്‍ രണ്‍ടായിരത്തോളം വിമാനങ്ങള്‍ പറന്നുകൊണ്‍ടിരിക്കുകയായിരുന്നു എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇപ്പോള്‍ പതിനൊന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു പതിനൊന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോക യാത്രാരംഗത്ത് വലിയ മാറ്റം പിന്നേയും ഉണ്‍ടായി. പുതിയ വിമാനങ്ങളും വിമാനത്താവളങ്ങളും ഉണ്‍ടായി, 9/11 ഭയത്തില്‍ വിമാനയാത്ര വേണ്ടെന്നുവച്ചവര്‍ പലരും യാത്ര പുനഃരാരംഭിച്ചിരിക്കുന്നു. ഇപ്പോള്‍ കുറഞ്ഞത് മൂവായിരം മുതല്‍ നാലായിരം വിമാനങ്ങള്‍വരെ ഒരേ സമയം മാനത്ത് ഒരേ സമയം പറന്നുകൊണ്‍ടിരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു വിമാനത്തിന് ശരാശരി 200 സീറ്റുകള്‍ കണക്കാക്കിയാല്‍ ഒരേസമയം ആറു ലക്ഷം മുതല്‍ എട്ടുലക്ഷം മനുഷ്യര്‍ മാനത്ത് കറങ്ങുന്നു എന്ന് ചുരുക്കം. കപ്പലിലും ട്രെയിനിലും ബസിലും കാറിലും തുടങ്ങി സൈക്കിളില്‍വരെ യാത്രചെയ്തുകൊണ്ടിരിക്കുന്നവരുടെ കൂടെ എണ്ണം എടുത്താല്‍ അവിശ്വസനീയമായ ഒരു സംഖ്യയായിരിക്കും ലഭിക്കുക!

അന്ത്യകാലത്ത് ജനങ്ങള്‍ സഞ്ചാരപ്രിയരും ജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതില്‍ തല്‍പ്പരരുമായിരിക്കുമെന്ന് ഒരു പ്രവചനം ദാനിയേല്‍ 12:4ല്‍ കാണാം. നീയോ ദാനിയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളേ അടച്ചു പുസ്തകത്തിന് മുദ്രയിടുക. പലരും അതിനേ പരിശോധിക്കുകയും ജ്ഞാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും (ദാനിയേല്‍ 12:4). മര്‍മ്മപ്രധാനമായ ചില വസ്തുതകള്‍ ഈ ഭാഷാന്തരത്തില്‍ കണ്‍ടെത്തുക പ്രയാസമാണ്. ഇംഗ്ലീഷ് പരിഭാഷയില്‍: "But thou, O Daniel, shut up the words, and seal the book, even to the time of the end: many shall run to and fro, and knowledge shall be increased (കിംഗ് ജയിംസ് വേര്‍ഷന്‍).

ഒരു ചരിത്രസംഭവം പറയട്ടെ: മഹാനായ സര്‍ ഐസക് ന്യൂട്ടന്‍ 1700 കളില്‍ ദാനിയേല്‍ പ്രവചനത്തേ ആധാരമാക്കി എഴുതിയ ഒരു ലേഖനത്തില്‍ ഇപ്രകാരം പറയുന്നു: ദാനിയേല്‍ 12 :4 ശരിയാണെങ്കില്‍ നമുക്ക് (ഇംഗ്ലണ്‍ടില്‍) പുതിയ റോഡുകളും യാത്രാസംവിധാനങ്ങളും ഉണ്‍ടാകണം. വിദൂരയാത്രയ്ക്കു വേണ്‍ടി പുതിയ വാഹനങ്ങള്‍ കണ്‍ടുപിടിക്കണം. അന്ത്യകാലത്ത് മനുഷ്യന് കുറഞ്ഞത് ഒരു മണിക്കൂര്‍കൊണ്‍ട് അമ്പത് മൈല്‍ വരെയെങ്കിലും യാത്ര ചെയ്യാന്‍ കഴിയും. അറിവ് വര്‍ദ്ധിക്കുന്നതിനാല്‍ മനുഷ്യന് ഏറെ യാത്ര ചെയ്യേണ്‍ടതായും വരും.

എന്നാല്‍ ന്യൂട്ടന്റെ സമകാലികനായിരുന്ന ഫ്രഞ്ച് ചിന്തകനും നാസ്തികനുമായിരുന്ന വോള്‍ട്ടയര്‍ ഈ ലേഖനം വായിച്ച് എഴുതിയത് നോക്കുക: ഹാ, ന്യൂട്ടനേ നോക്കൂ, ശക്തമായ മനസ്സുള്ള അദ്ദേഹം ബൈബിള്‍ എന്നു പേരുള്ള ഒരു പുസ്തകം വായിക്കാന്‍ തുടങ്ങിയതോടെ ബുദ്ധിഭ്രമം ബാധിച്ച വൃദ്ധനേപ്പോലെ സംസാരിക്കുന്നു. മനുഷ്യന് ജ്ഞാനം വര്‍ദ്ധിക്കുമെന്നും മണിക്കൂറില്‍ അമ്പത് മൈല്‍ വേഗതയില്‍ അവന് സഞ്ചരിക്കാനും കഴിയുമെന്ന് സര്‍ ഐസക് ന്യൂട്ടന്‍ വിശ്വസിക്കുന്നു. ബുദ്ധിഭ്രമം ബാധിച്ച പാവം വൃദ്ധന്‍!

ആര്‍ക്കാണ് ബുദ്ധിഭ്രമം സംഭവിച്ചത്? ബൈബിള്‍ വിശ്വസിച്ച സര്‍ ഐസക് ന്യൂട്ടണോ ബൈബിളിനേ തള്ളിക്കളഞ്ഞ വോള്‍ട്ടയര്‍ക്കോ? മണിക്കൂറുകള്‍കൊണ്‍ട് ഭൂമിയേ ഒരു പ്രാവശ്യം വലം വയ്ക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ ഉള്ള ഇക്കാലത്ത് ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വോള്‍ട്ടയര്‍ ലജ്ജിച്ചു തല താഴ്ത്തുമായിരുന്നു.

ഇക്കാലത്ത് മനുഷ്യന്റെ അറിവ് ശരവേഗത്തിലാണ് വര്‍ദ്ധിക്കുന്നത്. ഇത് ആരും നിഷേധിക്കുമെന്ന് കരുതുന്നില്ല. സാങ്കേതികവിദ്യ സെക്കന്‍ഡുതോറും കുതിച്ചുകൊണ്‍ടിരിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മനുഷ്യന്റെ അറിവ് ഇരട്ടി വര്‍ദ്ധിച്ചിരിക്കുന്നു. എല്ലാ 60 സെക്കന്‍ഡിലും 2000-ഓളം പേജുകള്‍ പുതിയ അറിവുമായി പ്രിന്ററുകളില്‍നിന്ന് പുറത്തിറങ്ങുന്നു എന്നാണ് കണക്ക്. പുതിയ കണ്‍ടെത്തലുകളുമായുള്ള പി.എച്ച്ഡി പ്രബന്ധങ്ങള്‍ ആണ് ഇവയില്‍ പകുതിയിലേറെയും. 24 മണിക്കൂറുകള്‍കൊണ്‍ട് ലോകത്താകമാനമുള്ള യൂണിവേഴ്‌സിറ്റികളില്‍നിന്ന് പ്രിന്ററിലൂടെ പുറത്തിറങ്ങുന്ന പുത്തന്‍ അറിവ് ഒരു മനുഷ്യായസു മുഴുവന്‍ വായിച്ചാലും തീരാത്തവയാണത്രേ.

ലോകചരിത്രത്തില്‍ ജീവിച്ചിരുന്ന മുഴുവന്‍ ശാസ്ത്രജ്ഞന്മാരുടെയും എണ്ണമെടുത്താല്‍ അവരില്‍ 80 ശതമാനവും ജീവിക്കുന്നത് ഈ കാലത്താണെന്നാണ് കണക്കുകള്‍ പറയുന്നത്. നാം ഇന്ന് ഉപയോഗിക്കുന്ന മരുന്നുകളില്‍ 70 ശതമാനത്തിലേറെയും കണ്‍ടുപിടിച്ചിരിക്കുന്നത് രണ്‍ടാം ലോകമഹായുദ്ധത്തിനു ശേഷമാണത്രേ. ശാസ്ത്രം കണ്‍ടെത്തിയ ഏതൊരു അറിവും ഇന്ന് ഒരു മനുഷ്യന് ലഭിക്കാന്‍ കംപ്യൂട്ടര്‍ കീ ബോര്‍ഡില്‍ ഏതാനും സെക്കന്‍ഡുകള്‍ ടൈപ്പ് ചെയ്താല്‍ മതിയാകും. മണിക്കൂറുകളോ ദിവസങ്ങളോ മാസങ്ങളോ നീണ്‍ട അന്വേഷണത്തിനൊടുവില്‍ ലഭിക്കുന്ന അറിവുകളുടെ വാതായനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മനുഷ്യന് ലഭിക്കുന്നു.

ഇനിപ്പറയൂ, നാം ജീവിക്കുന്നത് ഈ ലോക വ്യവസ്ഥിയുടെ അന്ത്യത്തിലല്ലേ? ബസ്, റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ തിക്കും തിരക്കും സഹിച്ച് നില്‍ക്കുമ്പോള്‍, വിമാനത്താവളങ്ങളില്‍ കണക്ഷന്‍ ഫ്‌ളൈറ്റിനുവേണ്‍ടി മണിക്കൂറുകള്‍ തള്ളി നീക്കുമ്പോള്‍.... കംപ്യൂട്ടര്‍ കീ ബോര്‍ഡുകളില്‍ അറിവിനായി പരതുമ്പോള്‍ ഒരു കീ വേര്‍ഡ് ഓര്‍മയില്‍ ഓര്‍മയില്‍ തെളിയട്ടെ­ ­- ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തിലാണ് ഞാനിപ്പോള്‍ വ്യാപൃതനായിരിക്കുന്നത് എന്ന സത്യം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment