Saturday 7 April 2012

[www.keralites.net] ബിരുദം എം.ടെക്; തൊഴില്‍ കൃഷി

 




ബിരുദം എം.ടെക്. ഇപ്പോള്‍ തൊഴില്‍ കൃഷി. കേരള സര്‍ക്കാറില്‍ പത്ത് കൊല്ലം എന്‍ജിനീയറായി സേവനമനുഷ്ഠിച്ചു. ജോലി ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രം മേലേ സെവല്‍ഗ്രാമത്തില്‍ മുള്ളുകാടായിരുന്ന നൂറക്കേര്‍ സ്ഥലം 15 വര്‍ഷങ്ങള്‍ക്കുമുമ്പ് വാങ്ങി. അമ്പതുകാരനായ കൊല്ലം മയ്യനാട് ഇല്യാസ് ആണ് കഥാനായകന്‍.

പെയ്ത് കിട്ടുന്ന മഴവെള്ളത്തെ ഒരു തുള്ളിപോലും പാഴാക്കാതെ ചെറുതോടുകളും തടയണകളും നിര്‍മിച്ച് ഏഴ് ഏക്കറോളം സ്ഥലം കുളമാക്കി എല്ലാ വേനലിലും വെള്ളം ഉറപ്പാക്കി.

ഫാമില്‍ പത്തേക്കറില്‍ നേന്ത്രനും ഞാലിപ്പൂവനും അഞ്ചേക്കറില്‍ തെങ്ങ്, അഞ്ചേക്കര്‍ നെല്ല്, പത്തേക്കര്‍ കാറ്റാടി മരങ്ങള്‍, അഞ്ചേക്കറില്‍ കറിവേപ്പില, മൂന്നേക്കര്‍ മാന്തോട്ടം ഇതോടൊപ്പം അമ്പത് പശുക്കളും അറുപത് ആടുകളുമുണ്ട്. വേലിയോരങ്ങളില്‍ വേപ്പും. രക്തചന്ദനമടക്കം വിലപിടിപ്പുള്ള മരങ്ങളും നട്ടുവളര്‍ത്തിയിട്ടുണ്ട്. വേനല്‍ക്കാലത്ത് നിലക്കടല, മത്തന്‍, കുമ്പളം എന്നവ വന്‍തോതില്‍ കൃഷി ചെയ്യുന്നുണ്ട്.

ഇല്യാസും സന്തതസഹചാരി പാലക്കാട്ടുകാരന്‍ ശ്രീധരനുമാണ് എല്ലാ കൃഷികളും നേരിട്ട് ചെയ്യുന്നത്. ട്രാക്ടര്‍, ടിപ്ലര്‍, പ്രൂണിങ് കട്ടര്‍, വീഡ്കട്ടര്‍ എന്നിവ ഉപയോഗിച്ചാണ് കൃഷി.

ഓരോ വിളകള്‍ക്കും പ്രത്യേകമായി സ്ഥലം തിരിച്ചിട്ട് ഉള്ള സ്ഥലം നന്നായി വേലികെട്ടി തിരിച്ച് സ്വന്തം ഫാമിലെ പശുക്കളെയും ആടുകളെയും തീറ്റിക്കുന്നതോടൊപ്പം പുറമെനിന്നുള്ള പശുക്കളെയും മേയാന്‍ അനുവദിക്കാറുണ്ട്. ഇതുകൊണ്ട് കൃഷിസ്ഥലം കളകയറാതെ ഫാമിലെ ആവശ്യത്തിന് ചാണകവും ലഭിക്കുന്നുണ്ട്.

കുളത്തിനടുത്ത് അഞ്ചേക്കര്‍ സ്ഥലം പാടമാക്കി ഒരു പൂവ് കൃഷി ചെയ്യുന്നുണ്ട്. ആട് ഇറ 39 എന്നീ ഇനങ്ങളാണ് മാറിമാറി കൃഷി ചെയ്യുന്നത്. ചാണകവും പച്ചയിലവളവുമാണ് അടിവളമായി ചേര്‍ക്കുന്നത്. നല്ല വിളവും ലഭിക്കുന്നുണ്ട്. കൊയ്ത്ത് കഴിഞ്ഞാലുടന്‍തന്നെ ചെറുനനവില്‍ സണ്‍ഹസ് പച്ചിലവളച്ചെടി വിത്തിട്ട് പൂക്കാറാകുമ്പോള്‍ ഉഴുതുമറിച്ച് മണ്ണില്‍ ചേര്‍ക്കും. മണ്ണിലെ പി.എച്ച്.നിലവാരമനുസരിച്ചുള്ള വളരീതിയാണ് എല്ലാ കൃഷികള്‍ക്കും നല്‍കുന്നത്.

വാഴകൃഷി ആദായകരമാണെങ്കിലും അതിലുപരി ആദായം വാഴക്കന്നുകളില്‍ നിന്നുമുള്ള ഇലകള്‍ വില്‍ക്കുന്നതുകൊണ്ട് കിട്ടും. രണ്ടാഴ്ച ഇടവിട്ട് ഇലവെട്ടും. ദിനംപ്രതി ആയിരം രൂപയുടെ വരുമാനം ഇലകളില്‍ നിന്ന് ലഭിക്കും.

കറിവേപ്പിലയാണ് മറ്റൊരു ദിനവരുമാനമാര്‍ഗം. കിലോയ്ക്ക് 15 രൂപ മുതല്‍ 35 രൂപവരെ വില കിട്ടും. ഒരു ഏക്കറില്‍ ഒരു ദിവസം 15 ടണ്‍ വിളവ് ലഭിക്കും. ചെങ്കാമ്പ് (ഞവല ഠഹ്യ) എന്ന ഇനമാണ് കൃഷി. ചെടികള്‍ തമ്മില്‍ രണ്ടടിയും വരികള്‍ തമ്മില്‍ മൂന്നടി അകലത്തിലുമാണ് നടേണ്ടത്. ഒരടി ചതുരത്തില്‍ കുഴിയെടുത്ത് ചാണകവും മേല്‍മണ്ണും ചേര്‍ത്ത് പോളി ബാഗുകളില്‍ വിത്തിട്ട് കിളിര്‍പ്പിച്ച് രണ്ടടിയോളം ഉയരമുള്ള ചെടികളാണ് നടുന്നത്. നട്ട് ഒരു മാസം കഴിഞ്ഞ് ഓരോ ചുവടിലും 50 ഗ്രാം വീതം ഡി.എ.പി. നല്‍കി കള ഒഴിവാക്കും. തണ്ട് പെന്‍സില്‍ വണ്ണമാകാന്‍ ഒമ്പത് മാസമെടുക്കും. തറ നിരപ്പില്‍നിന്ന് മുക്കാലടി ഉയരത്തില്‍ മുറിച്ച് ആദ്യ വിളവെടുക്കാം. അതോടുകൂടി കറിവേപ്പില പല ശാഖകള്‍ ഉണ്ടായി കരുത്തോടെ വളരും. ആണ്ടുതോറും ഏക്കറിന് മൂന്നു ടണ്‍ എന്ന തോതില്‍ ചാണകവും നല്‍കും. ഒരു വര്‍ഷം ഒരേക്കറില്‍ നിന്ന് 15,000 രൂപ കറിവേപ്പിലയില്‍ നിന്നുമാത്രം ലഭിക്കും.

ഇവിടെ നെല്ലൊഴിച്ച് പച്ചക്കറി മുതല്‍ മരങ്ങള്‍ വരെ എല്ലാറ്റിനും തുള്ളിനനയാണ് നടത്തുന്നത്. ആടുകളുടെ പാല്‍ കുട്ടികള്‍ക്ക് തന്നെ നല്‍കി വളരുമ്പോള്‍ വില്‍ക്കും. സ്വന്തം ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമീപപ്രദേശങ്ങളില്‍ തുടങ്ങുന്ന ഫാമുകളുടെ ഉപദേഷ്ടാവ് കൂടിയാണ് ഇല്യാസ്. പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി 2010-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജില്ലാതല പുരസ്‌കാരം നല്‍കി. ഫോണ്‍: 09344409263.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment