Sunday 3 February 2013

[www.keralites.net] സൂര്യനെല്ലി: ജീവിക്കുന്ന തെളിവായി അഡ്വ.ജനാര്‍ദനക്കുറുപ്പിന്റെ ആത്മകഥ

 

സൂര്യനെല്ലി: ജീവിക്കുന്ന തെളിവായി അഡ്വ.ജനാര്‍ദനക്കുറുപ്പിന്റെ ആത്മകഥ

സൂര്യനെല്ലി പീഡനക്കേസില്‍ പി.ജെ. കുര്യന്‍െറ പങ്ക് വീണ്ടും വിവാദമാകുമ്പോള്‍ അന്ന് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ.കെ. ജനാര്‍ദനക്കുറുപ്പ് ജീവിച്ചിരിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്‍െറ ആത്മകഥയായ 'എന്‍െറ ജീവിതം' എല്ലാം പറയുന്നുണ്ട്.
കേസ് അട്ടിമറിച്ചതിനെ ക്കുറിച്ചും പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും അദ്ദേഹം ആത്മകഥയില്‍ പറയുന്നു.
കേസ് ശരിയായ രീതിയില്‍ മുന്നോട്ടുപോകാത്തതിനാലും അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖംതിരിച്ച് നിന്നതുമൂലവും ഇടക്കാലത്ത് സൂര്യനെല്ലിക്കേസിലെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു.
കൊച്ചി: 'സൂര്യനെല്ലി പെണ്‍കുട്ടിയുടെ ദുരന്താനുഭവങ്ങള്‍ കേട്ടപ്പോള്‍ അഞ്ച് പെണ്‍കുട്ടികളുടെ പിതാവായ തനിക്ക് തീവ്രമായ മനോവേദനയുണ്ടായി. ഒരു അഭിഭാഷകനാണെന്നുപോലും മറന്നുപോയി'- സൂര്യനെല്ലിക്കേസില്‍ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറും കേരള ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന അന്തരിച്ച കെ. ജനാര്‍ദനക്കുറുപ്പ് ആത്മകഥയില്‍ പെണ്‍കുട്ടിയുടെ ദുരന്താനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. ഇത്തരം ഹീന പ്രവൃത്തികള്‍ കാട്ടുന്നവരുടെ ചെയ്തികള്‍ പുറത്തുകൊണ്ടുവരുകയും അവരെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യേണ്ടത് ഏതൊരു ജനാധിപത്യ സര്‍ക്കാറിന്‍െറയും കര്‍ത്തവ്യമാണ്. അന്നത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വഴിമുട്ടിയപ്പോള്‍ ഏറെ വേദനിച്ചുവെന്നും 'എന്‍െറ ജീവിതം' എന്ന ആത്മകഥയില്‍ അദ്ദേഹം പറയുന്നു.
സൂര്യനെല്ലി പെണ്‍കുട്ടി തന്‍െറ വീട്ടിലെത്തിയതിനെ ക്കുറിച്ചും ആത്മകഥയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 'അപ്പോള്‍ എന്‍െറ മകള്‍ ശാരദയും പ്രശസ്ത പത്രപ്രവര്‍ത്തക ലീല മേനോനും വീട്ടിലുണ്ടായിരുന്നു. പെണ്‍കുട്ടി പറഞ്ഞ വിവരങ്ങളെല്ലാം രേഖപ്പെടുത്തിയത് മകള്‍ ശാരദയാണ്. തുടര്‍ന്ന് ഞാന്‍ അവളെ അനുഭാവപൂര്‍വമെങ്കിലും നിശിതമായി ചോദ്യംചെയ്തു. പറഞ്ഞതു മുഴുവന്‍ പരമാര്‍ഥമായിരുന്നുവെന്ന് ബോധ്യമായി. ദുരിതാനുഭവങ്ങള്‍ വിവരിച്ച് എ.കെ. ആന്‍റണിക്ക് പരാതി കൊടുത്തിട്ടും അദ്ദേഹം പരിഗണിച്ചില്ലെന്ന് പെണ്‍കുട്ടി തന്നോട് പരാതിപ്പെട്ടിരുന്നു'-ആത്മകഥയില്‍ ജനാര്‍ദനക്കുറുപ്പ് പറയുന്നു.
കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ജെ. കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തോട് പ്രത്യേക അന്വേഷണ സംഘം തലവന്‍ സിബി മാത്യൂസ് അടക്കമുള്ളവര്‍ മുഖംതിരിച്ചെന്നും ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി ആരോപിച്ച ദിവസമോ സമയത്തോ കുമളിയിലെത്താന്‍ പി.ജെ. കുര്യന് കഴിയുമായിരുന്നില്ല എന്നാണ് സിബി മാത്യൂസ് കണ്ടെത്തിയത്. പക്ഷേ, പെണ്‍കുട്ടി എന്നോട് കരഞ്ഞുപറഞ്ഞതുകൊണ്ടും വിശദമായി ക്രോസ് ചെയ്തിട്ടും പറഞ്ഞകാര്യങ്ങളില്‍ ഉറച്ചുനിന്നതും കുര്യനെപ്പറ്റി കൂടുതല്‍ അന്വേഷണം വേണമെന്ന നിഗമനത്തില്‍ എത്തിച്ചു. അതിനാല്‍, പെണ്‍കുട്ടിയെയും മാതാപിതാക്കളെയും ഒന്നുകൂടി എന്‍െറ വീട്ടില്‍ വരുത്തി ചോദ്യംചെയ്യാന്‍ ഞാന്‍ സിബി മാത്യൂസിനോട് നിര്‍ദേശിച്ചു. അദ്ദേഹം വന്നപ്പോള്‍ പെണ്‍കുട്ടിയും മാതാപിതാക്കളും എന്‍െറ വീട്ടില്‍ ഉണ്ടായിരുന്നു.പക്ഷേ, അവരെ ചോദ്യംചെയ്യാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. അപ്പോഴേക്കും കുര്യനെ രക്ഷിക്കാനുള്ള നീക്കം ഉന്നതതലത്തില്‍ അരങ്ങേറിയിരുന്നു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല എന്നതിന് തെളിവ് രേഖപ്പെടുത്താനായിരുന്നു സിബി മാത്യൂസിന് തിടുക്കം. അതിന് ആവശ്യമായ നടപടികള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു.
സംഭവം നടന്നെന്ന് ആരോപിക്കുന്ന ദിവസം തിരുവല്ലയിലെ സ്നേഹിതന്‍െറ വീട്ടിലായിരുന്നു കുര്യനെന്നും അവിടെ വെച്ച് രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പണം പിരിച്ചുവെന്നും വൈകുന്നേരം എന്‍.എസ്.എസ് നേതാവുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്നുമാണ് സിബി മാത്യൂസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. വൈകുന്നേരം 7.30ന് കുമളിയിലെ ഗെസ്റ്റ് ഹൗസില്‍ എത്തണമെങ്കില്‍ ഹെലികോപ്ടറിന്‍െറ സഹായമില്ലാതെ പറ്റില്ലെന്നും സിബി മാത്യൂസ് കണ്ടെത്തിയിരുന്നു. ഇത് സത്യമോ അസത്യമോ ആകാം. എന്നാല്‍, പ്രശ്നം അതല്ല. പെണ്‍കുട്ടി നല്‍കിയ വിവരം ശരിയാണോ എന്നറിയാന്‍ ആരോപിക്കപ്പെട്ട വ്യക്തിയെ തിരിച്ചറിയല്‍ പരേഡില്‍കൂടി കണ്ടുപിടിക്കാമെന്നിരിക്കെ അതും നടത്തിയില്ല. മറ്റ് പ്രതികളെയെല്ലാം കണ്ടെത്തിയത് തിരിച്ചറിയല്‍ പരേഡിലാണ്. ആളെത്ര വലിയവനാണെങ്കിലും തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കേണ്ടതായിരുന്നു. പരേഡില്‍ പെണ്‍കുട്ടിക്ക് തെറ്റിയാല്‍ കാര്യം അവിടെ അവസാനിപ്പിക്കാം. തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ ആളിന്‍െറ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും കഴിയുമായിരുന്നു. അതിനുപകരം പ്രതിക്ക് അനുകൂലമായ തെളിവുകള്‍ കണ്ടെത്തി കുറ്റമുക്തനാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥന്‍െറ ഉദ്ദേശ്യശുദ്ധിയില്‍ ഇത് കൂടുതല്‍ സംശയം ജനിപ്പിച്ചു. പ്രതിയെന്ന് ആരോപിക്കപ്പെട്ട വ്യക്തിക്കെതിരെ തെളിവുനല്‍കേണ്ടത് പ്രതിഭാഗത്തിന്‍െറ ഉത്തരവാദിത്തമാണ്. പ്രോസിക്യൂഷന്‍െറ ജോലിയല്ല.
പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ച സംഭവവും അദ്ദേഹം വിവരിക്കുന്നു. ഒരു ദിവസം രാത്രി 12 ഓടെ നിരന്തരമായി ഫോണ്‍ ശബ്ദിച്ചു. മനസ്സില്ലാ മനസ്സോടെയായിരുന്നു ഫോണ്‍ എടുത്തത്. ഇത് സി.പി.എമ്മിന്‍െറ ഓഫിസില്‍നിന്ന് പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയാണ്. സൂര്യനെല്ലിക്കേസിലെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നുവെന്ന വിവരം അറിയിക്കാനായിരുന്നു ഫോണ്‍. ഉത്തരവിട്ടത് ഇന്നലെയാണ്, അറിയിക്കാന്‍ താമസിച്ചുപോയതിനാല്‍ ഇന്നലത്തെ തീയതിവെച്ച് സമ്മതപത്രം എഴുതി ഒപ്പിട്ട് അയക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മെംബര്‍ ആയതിനാല്‍ അത് അനുസരിച്ചെന്നും അദ്ദേഹം എഴുതി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment