Sunday 11 November 2012

[www.keralites.net] മക്കള്‍ വഴിതെറ്റുന്നത് അറിയുന്നുവോ

 

മക്കള്‍ വഴിതെറ്റുന്നത് അറിയുന്നുവോ?

വിദ്യാലയങ്ങളില്‍ കുട്ടികളുടെ ഭാവി സുരക്ഷിതമോ? പുസ്തക സഞ്ചികളില്‍ പാഠപുസ്തകങ്ങള്‍ക്ക് പകരം കൊച്ചുപുസ്തകങ്ങളും നീലച്ചിത്ര സി.ഡികളും അശ്ലീലചിത്രങ്ങളുടെ മെമ്മറികാര്‍ഡുകളും കുത്തിനിറച്ചിരിക്കുന്ന കാലഘട്ടമാണിത്. മാതാപിതാക്കളും അദ്ധ്യാപകരും ഇത് അറിയുന്നുണ്ടോ? വിദ്യ ഉരുവിടേണ്ട നാവില്‍നിന്നു ശ്‌ളീലമല്ലാത്ത ഭാഷ യും സംസാരവും

ചോദ്യങ്ങളും സംശയങ്ങളും തലപൊക്കുന്ന ഒരു സമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍തന്നെ മടിയുണ്ടാകും. എന്നാല്‍ മാതാപിതാക്കളും അദ്ധ്യാപകരും പേടിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കൈകളില്‍നിന്ന് കുട്ടികള്‍ വഴുതിപ്പോകുന്നത് നോക്കിനില്‍ക്കേണ്ട ഗതികേട് വന്നുചേരുകയാണ്.

യുവതലമുറയിലെ പ്രശസ്തനായ സുഭാഷ്ചന്ദ്രന്റെ ഗുപ്തം ഒരു തിരക്കഥ എന്ന നോവല്‍ നഗരത്തിലെ ഫ്ളാറ്റിലെ ഒരു ആണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ്. അച്ഛന്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിക്കുന്ന നീലച്ചിത്ര സി.ഡികള്‍ അച്ഛനുമമ്മയുമില്ലാത്തപ്പോള്‍ കട്ടെടുത്തു കാണുന്ന കുട്ടി. അമ്മ വസ്ത്രം മാറുന്നതുവരെ ഒളിഞ്ഞുനോക്കുന്ന അവന്‍ അയല്‍വാസിയായൊരു സമപ്രായക്കാരിയെ തെറ്റായ ലക്ഷ്യത്തോടെ സമീപിക്കുന്നു. അതൊരു കൈയബദ്ധത്തില്‍ കലാശിച്ചു എന്ന ധാരണയില്‍ അവന്റെ ജീവിതം പ്രതിസന്ധിയിലാകുമ്പോള്‍, അവന്‍ പോലുമറിയാതെ അവനെ രക്ഷപ്പെടുത്തുന്ന മുത്തശ്ശി. ഇപ്പോള്‍ ചലച്ചിത്രമാക്കപ്പെടുന്ന ഈ കഥ, ഇന്നത്തെ കേരളത്തിന്റെ ശരാശരി നഗരജീവിതത്തിന്റെ നേര്‍പ്രതിഫലനം തന്നെയാണ്. '', ഇതൊക്കെ കഥ''എന്നു തള്ളിക്കളയും മുമ്പേ, ഇതാ ചില സംഭവങ്ങള്‍...

നഗരത്തിലെ പ്രശസ്തമായൊരു വിദ്യാലയം. പുറമേനിന്ന് സ്റ്റാന്റ്റേര്‍ഡ് കൂടിയതെന്ന് പറയാവുന്ന, സമ്പന്നസന്തതികള്‍ പഠിക്കുന്നയിടം. നമുക്കവിടുത്തെ അകംകാഴ്ചകളിലേക്കൊന്നെത്തിനോക്കാം. സ്‌കൂളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒഴിവുവേളകളില്‍ സംസാരിക്കുന്നത് പച്ചയായ ലൈംഗികതയെപ്പറ്റി. സാക്ഷി കാന്റീനിലെ സപ്ളൈയര്‍! ബ്‌ളൂടൂത്ത് വഴി കൈമാറുന്നതും സിഡിയായും തമ്പ് ഡ്രൈവായും സമ്മാനിക്കുന്നതുമെല്ലാം നീലചിത്ര ങ്ങള്‍!! കൊച്ചുപുസ്തകവും സിഡിയും കഴിഞ്ഞ് ആണ്‍- പെണ്‍ സൗഹൃദം ശാരീരികമായി വളരുന്ന അവസ്ഥവരെയുണ്ടത്രേ!

ഒറ്റപ്പെട്ട സംഭവമൊന്നുമല്ലിത്. അമ്മ വസ്ത്രം മാറുന്ന ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന മകന്‍. സഹോദരിയുടെ നഗ്നത മറഞ്ഞുനിന്ന് പകര്‍ത്തി കണ്ടാസ്വദിക്കുന്ന കൂടപ്പിറപ്പ.് ഫേസ്ബുക്കിലെ പെണ്‍സുഹൃത്തിനെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഭീഷണിപ്പെടുത്തല്‍, കാമുകന് കൊടുക്കാന്‍ സ്വന്തം ശരീരഭാഗങ്ങള്‍ ചിത്രീകരിച്ച് മെസേജും, വീഡിയോകളായും അയച്ചുകൊടുക്കുന്നവര്‍... ഇങ്ങനെ മന:സാക്ഷിയെ മരവിപ്പിക്കുന്ന എത്രയെത്ര സംഭവങ്ങള്‍?

എന്താണ് നമ്മുടെ കുട്ടികള്‍ക്ക് സംഭവിക്കുന്നത്? അവരുടെ ചിന്തകള്‍ എന്തുകൊണ്ടാണ് വഴിതെറ്റുന്നത്? അവര്‍ അശ്ലീല ചിത്രങ്ങള്‍ക്കും മറ്റും അടിമപ്പെടുന്നുണ്ടോ? വിദ്യാര്‍ഥികളുടേയും അദ്ധ്യാപകരുടേയും ഇടയില്‍ കന്യക നടത്തിയ സര്‍വ്വേയിലേക്ക്......

പാലാ സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിനിയായ ഷാരോണ്‍ മാത്യു പറയുന്നു:''ഞങ്ങളുടെ സ്‌കൂളില്‍ മൊബൈല്‍ഫോണ്‍ നിരോധിച്ചിരിക്കുകയാണ്. ഹോസ്റ്റലിലും ഫോണുപയോഗിക്കുന്നവര്‍ ചുരുക്കം. കുട്ടികള്‍ ചതിക്കുഴികളില്‍ വീഴാന്‍ പ്രധാന കാരണം രക്ഷാകര്‍ത്താക്കളുടെ ശ്രദ്ധക്കുറവാണ്. സ്‌കൂള്‍ വിട്ടുവന്നാല്‍ അവരോട് വിശേഷങ്ങള്‍ ചോദിക്കാനും പഠന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാനും പല മാതാപിതാക്കളും ശ്രമിക്കാറില്ല. അതുപോലെതന്നെ സൗഹൃദങ്ങള്‍ക്ക് ഒരു പരിധി നിശ്ചയിക്കാന്‍ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും കഴിയണം. മൊബൈല്‍ഫോണും, ഇന്റര്‍നെറ്റും, പുസ്തകങ്ങളുമുപയോഗിച്ച് സെക്‌സ് ആസ്വദിക്കുന്ന കാര്യം ഞങ്ങള്‍ക്ക് അന്യമാണ്.''

സയന്‍സ് വിദ്യാര്‍ഥിനിയായ അലീന ജോര്‍ജ് ഇതിന്റെ മറ്റൊരു വശമാണ് ചൂണ്ടിക്കാട്ടിയത്: ''ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് മക്കളെ ഭയമാണ്. ആവശ്യം സാധിച്ചുകൊടുത്തില്ലെങ്കില്‍ കുട്ടി വീടുവിട്ടാലോ, കടുംകൈ ചെയ്താലോ എന്ന പേടി. കാര്യം സാധിച്ചു കൊടുത്തില്ലെങ്കില്‍ മരിച്ചുകളയുമെന്ന് പറയുന്നവന്‍ മരിക്കുന്നതുതന്നെയാണ് നല്ലത്. മറ്റ് മാധ്യമങ്ങള്‍ പോലെതന്നെ ടി.വി ഇപ്പോള്‍ ഏറെ സ്വാധീനിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ ഹിന്ദി സീരിയലുകള്‍ക്കടിമകളാണ്. അതിലെ കഥാപാത്രങ്ങളാവാന്‍ ശ്രമിക്കുന്ന കുട്ടികള്‍ വരെയുണ്ട് ഞങ്ങള്‍ക്കിടയില്‍.''

''
എന്തിന് മൊബൈല്‍ ഫോണിനെ കുറ്റം പറയണം, ഇപ്പോഴത്തെ കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ കൂടുതലാണ്. എന്തുതരം അറിവും ലഭിക്കുന്ന സാഹചര്യമാണവര്‍ക്ക് ചുറ്റും. ഫേസ്ബുക്കിന്റെ കാര്യം നോക്കൂ. എന്റെ നാട്ടിലുള്ള ഒരു ടീച്ചറുടെ മകള്‍ ഫേസ്ബുക്കില്‍ അംഗമായിരുന്നു. പരിചയമുള്ളതും ഇല്ലാത്തതുമായ ധാരാളം ഫ്രണ്ട്‌സും ഉണ്ടായിരുന്നു. കുറേയധികം ഫോട്ടോ ഇട്ടതുകൊണ്ട് ആരാധകര്‍ ധാരാളം. ഒരു ദിവസം അക്കൗണ്ട് തുറന്നപ്പോള്‍ അവളുടെ ഒരു ഫോട്ടോയെ പ്രശംസിച്ച് നെടുനീളത്തില്‍ ഒരു കമന്റ്. അഭിപ്രായം അറിയിച്ച ആണ്‍കുട്ടിയുമായി പരിചയത്തിലായി. ഫോണ്‍ നമ്പര്‍ കൊടുത്തു. പരസ്പരം കണ്ടു. ഒടുവില്‍ അരുതാത്ത ബന്ധത്തില്‍ ചെന്നവസാനിച്ചപ്പോള്‍ അവന്‍ അവളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇപ്പോള്‍ ആ കുട്ടി മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. കിട്ടുന്ന സൗകര്യങ്ങള്‍ കുട്ടികള്‍ ബോധപൂര്‍വ്വം ദുരുപയോഗം ചെയ്യുന്നതിന് മറ്റാരെ കുറ്റംപറയാന്‍ കഴിയും?'' ഹ്യൂമാനിറ്റിസ് വിഭാഗം വിദ്യര്‍ഥിനിയായ സിനു തോമസിന്റെ ചോദ്യം ചില കാലികാവസ്ഥയിലേക്കുള്ള കണ്ണാടിയാണ് ''സത്യമാണ്. എട്ട് മണിക്കൂര്‍വരെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ എനിക്കറിയാം. ഇപ്പോഴത്തെ കാലത്ത് മാതാപിതാക്കളെല്ലാം ജോലിക്കാരാണ്. രാവിലെ ഫ്‌ളാറ്റില്‍ നിന്നിറങ്ങിയാല്‍ വരുമ്പോളിരുട്ടും. സ്‌കൂള്‍ വിട്ടുവരുന്ന കുട്ടിക്കിതൊക്കെ തക്കമാണ്്. എന്തും അറിയാന്‍ എപ്പോഴും ത്വരയുള്ള കാലമാണ് കൗമാരം. അവര്‍ക്ക് അവസരം മുതിര്‍ന്നവരായിത്തന്നെ ഉണ്ടാക്കിക്കൊടുക്കുകയാണ്.'' സയന്‍സ് വിദ്യാര്‍ഥിനിയായ കവിത മരിയ പറയുന്നു.

ആലപ്പുഴക്കാരി സീതാലക്ഷ്മി കാര്യത്തിന്റെ ഗൗരവം കുറച്ചുകൂടി വ്യക്തമാക്കി: ''പത്രത്തില്‍ വായിച്ച സംഭവമാണ്. അഞ്ചാം ക്ലാസിലെ ക്ലാസ്മുറിയില്‍ ബഹളം കേട്ട അധ്യാപിക വന്നുനോക്കിയപ്പോള്‍ കുട്ടികള്‍ വട്ടംകൂടി നില്‍ക്കുന്നു. നടുവില്‍ ഒരു ആണ്‍കുട്ടി പെണ്‍കുട്ടിയുടെ മുകളില്‍ കയറി കിടക്കുകയാണ്. അധ്യാപിക വഴക്കുപറഞ്ഞപ്പോള്‍ കുട്ടികളുടെ മറുപടി:''ഞങ്ങള്‍ സിനിമയില്‍ കണ്ടതുപോലെ അച്ഛനും അമ്മയും കളിക്കുകയാണെന്നാണ''. വീട്ടിലെ കമ്പ്യൂട്ടറിലോ ടിവിയിലോ സി.ഡി ഇട്ടുകണ്ടതാണത്രേ കുട്ടികള്‍! ഇതിന് മുതിര്‍ന്നവര്‍ തന്നെയല്ലേ കുറ്റക്കാര്‍? പരീക്ഷ ജയിച്ചാല്‍ കുട്ടികള്‍ക്ക് മൊബൈലും കമ്പ്യൂട്ടറും ഒക്കെയാണ് മാതാപിതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. പിന്നെങ്ങനെ കുട്ടികള്‍ വഴിതെറ്റാതിരിക്കും? സ്‌കൂളുകളില്‍ ഫോണ്‍ നിരോധിച്ചെങ്കിലും അടുത്തുള്ള പെട്ടിക്കടകളിലും, മരപ്പൊത്തുകളിലും ഒക്കെ ഇത് ഒളിപ്പിച്ചുവച്ച് വരുന്ന കുട്ടികളെ കണ്ടിട്ടുണ്ട്.''

''
സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതുകൊണ്ട് എന്താണ് തെറ്റ്? ഏതൊക്കെ എങ്ങനെ ഉപയോഗിക്കണമെന്നതിലാണ് വിവേകം വേണ്ടത്. അതിനവര്‍ക്ക് അറിവ് പകര്‍ന്നുനല്‍കണം. കഴിയുന്നതും കുട്ടികളുമായി സൗഹൃദത്തില്‍ പോകണം. കാരണം വീട്ടില്‍നിന്ന് കിട്ടേണ്ട സ്‌നേഹവും ലാളനയും കിട്ടിയില്ലെങ്കില്‍ അവര്‍ പുറത്ത് അത് തേടി പോകും. ആ പോക്ക് ഏതെങ്കിലും ചതിക്കുഴികളിലാണ് ചെന്നുവീഴുന്നത് എന്നതിന് സംശയമില്ല.''കണ്ണൂരുകാരിയായ റോജ തോമസ് പറയുന്നു. ''കുട്ടികളുടെ സംസാരരീതികളും വസ്ത്രധാരണവും പെരുമാറ്റവും ഒക്കെ മാറി. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളിലായതുകൊണ്ട് ഇവിടെ അത്ര വലിയ മാറ്റങ്ങളൊന്നുമില്ല. മുന്‍പ് ഒന്നിച്ചുപഠിച്ച കുട്ടികള്‍ കാണുമ്പോള്‍ പറയാറുണ്ട് ലൈംഗികതയെപ്പറ്റി വരെ തുറന്നു സംസാരിക്കാറുണ്ടെന്ന്. പണ്ട് ആണ്‍കുട്ടികളാണ് ഇത്തരം കാര്യങ്ങള്‍ പങ്കിട്ടിരുന്നതെങ്കില്‍ ഇന്ന് പെണ്‍കുട്ടികളും ഇതൊക്കെ സംസാരിക്കാറുണ്ട്.'' കാണ്ടനാടുകാരിയായ ഫാസിലയും, ഇടുക്കിക്കാരിയായ അക്ഷര എം. ശിവനും കണ്ണൂരുകാരി വിപിനയും, പാലാക്കാരിയായ അതുല്യയും ഈ അഭിപ്രായങ്ങളോട് യോജിക്കുന്നു. അധ്യാപകര്‍ക്കും പറയാനുണ്ടായിരുന്നു ധാരാളം കാര്യങ്ങള്‍. പാല സെന്റ്‌മേരിസ് സ്‌കൂളിലെ ഗണിതവിഭാഗം അധ്യാപകനായ എ.ജെ ദേവസ്യ പറയുന്നത്: ''ഞങ്ങളുടെയൊക്കെ തലമുറയിലും കുട്ടികള്‍ കൊച്ചുപുസ്തകങ്ങള്‍ വായിക്കുകയും, സൈക്കിള്‍ വാടകയ്‌ക്കെടുത്ത് കറങ്ങാന്‍ പോകുകയും, കൂട്ടുകാരോടൊപ്പം ചുറ്റിയടിക്കുകയും ചെയ്തിരുന്നു. പക്ഷേ അതൊക്കെ അറിവായ ശേഷമാണ്. എന്തും നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിവുള്ള സമയത്ത്. നമ്മള്‍ കോളജില്‍ വച്ചറിഞ്ഞ കാര്യങ്ങള്‍ ഇന്ന് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കറിയാം. ഈ പ്രായത്തില്‍ അവര്‍ക്ക് പക്വതയോടെ കാര്യങ്ങള്‍ വേര്‍തിരിക്കാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല.'' ''മാധ്യമങ്ങളാണ് കുഞ്ഞുങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. നല്ല അറിവും മോശം അറിവും അവര്‍ക്കിതില്‍നിന്ന് കിട്ടുന്നു. ടി.വിയില്‍ വാര്‍ത്തയോ അത്യാവശ്യം സിനിമയോ ഒക്കെ കാണാവുന്ന തരത്തിലുള്ള ചാനലുകള്‍ മാത്രം സെറ്റ്‌ചെയ്താല്‍ മതി. കമ്പ്യൂട്ടറും ടിവിയും എല്ലാവര്‍ക്കും കാണാവുന്നപോലെ വയ്ക്കണം. കുട്ടികളുടെ മുറിയില്‍ ഒരിക്കലും കമ്പ്യൂട്ടര്‍ വയ്ക്കരുത്.'' അദ്ധ്യാപകരായ ഷൈലയും സൂസമ്മയും പറയുന്നു. ''കമ്പ്യൂട്ടറില്‍ കുട്ടികള്‍ ഏതൊക്കെ സൈറ്റുകള്‍ ഉപയോഗിക്കുന്നു എന്നത് അറിയാന്‍ ഇപ്പോള്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ ഉണ്ട്. എന്നാല്‍ നമ്മുടെ മാതാപിതാക്കള്‍ക്ക് അതേക്കുറിച്ചൊന്നും അറിവില്ല. എന്റെ കുട്ടിക്ക് മൊബൈലും കമ്പ്യൂട്ടറും ഒക്കെ പ്രവര്‍ത്തിപ്പിക്കാനറിയാം എന്ന് പറയാനാണ് കൂടുതല്‍ പേര്‍ക്കും താല്‍പര്യം. അതുപോലെതന്നെ മുതിര്‍ന്നവരെ പാട്ടിലാക്കാനുള്ള വിദ്യകള്‍ കുട്ടികള്‍ക്ക് നന്നായി അറിയുകയും ചെയ്യാം. കുട്ടികളെ കഴിവതും ഒറ്റയ്ക്കാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ജോലിത്തിരക്കായാലും അവരുടെ മേല്‍ ഒരു കണ്ണുവേണം'' ഇംീഷ് വിഭാഗം അധ്യാപികയായ സീമ അഭിപ്രായപ്പെടുന്നു. കൊല്ലം ജില്ലയില്‍ മയ്യനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കു പറയാനുണ്ടായിരുന്നത് മറ്റൊന്നാണ:് ''ഞങ്ങളുടെ സ്‌കൂളില്‍ ഇത്തരം സൗകര്യങ്ങളൊന്നും പ്രോത്സാഹിപ്പിക്കാറില്ല. സുഹൃത്തുക്കളും അതുപോലെ തന്നെ. ഇത്തരം സംഭവങ്ങളെ കുറിച്ച് കേട്ടുകേള്‍വി മാത്രമേയുള്ളൂ. ഇന്റര്‍നെറ്റും ഫേസ്ബുക്കും ഒക്കെ ഉപയോഗിക്കുന്നവരും ഞങ്ങളുടെ സുഹൃത്‌വലയത്തി ല്‍ കുറവാണ്.'' വിദ്യാര്‍ഥികളായ സനോജും സൂരജും പറയുന്നു.. ''ബ്ലൂ ഫിലിമും മറ്റും കാണാനിടയാക്കുന്ന സാഹചര്യത്തില്‍ നിന്ന് കുട്ടികളെ പിന്‍തിരിപ്പിക്കുകയാണ് വേണ്ടത്. അതുമാത്രമല്ല വേണ്ടത്ര ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ നല്‍കേണ്ടതുമുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും സ്വാതന്ത്രം നല്‍കാത്ത സമൂഹമാണ് ഇന്നുള്ളത്. പുറത്തെവിടെയെങ്കിലും പോകുമ്പോള്‍ എവിടെ പോകുന്നു, എന്തിന് പോകുന്നു എന്നിങ്ങനെ നൂറ് ചോദ്യങ്ങളാണ്. ഏതുകാര്യത്തിലായാലും അമിതമായി തടയാന്‍ ശ്രമിക്കുമ്പോള്‍ കെട്ടുകള്‍ പൊട്ടിച്ചെറിയാനാണ് തോന്നുക.'' ഷെമീനയും സുനിലുമാണ് ഈ അഭിപ്രായം മുന്നോട്ട് വച്ചത്. എന്നാല്‍ അധ്യാപികയായ വീണ സദാനന്ദനും ദീപയും പറയുന്നത് ഇങ്ങനെ:''തെറ്റുകണ്ടാല്‍ കുട്ടികളെ അടിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതിന് പകരം സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയാണ് ചെയ്യേണ്ടത്. ഇപ്പോള്‍ ആളുകള്‍ സാങ്കേതികമായി അടുക്കുകയും മാനസികമായി അകലുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനിടെ കുഞ്ഞുങ്ങളെ എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നാല്‍ അവര്‍ അകന്നു പോവുകയേയുള്ളു.'' ''മുന്‍പ് മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കുകയും, കൂടിവന്നാല്‍ അത് കാണിച്ച് ഭീഷണിപ്പെടുത്തുകയും മാത്രമേ ചെയ്തിരുന്നുള്ളൂ. ഇപ്പോഴത്തെ കുട്ടികള്‍ക്കിടയില്‍ പലവിധ സൗകര്യങ്ങളുള്ള മൊബൈലുകളല്ലേ ഉള്ളത്. ഈ പറഞ്ഞ ചാറ്റിംഗിനും, അശ്ലീല ചിത്രങ്ങള്‍ കാണാനും ഒക്കെ അവര്‍ക്കത് മതിയാവും, ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ സൗകര്യം കൂടിയെന്നുതന്നെ പറയാം.'' ലീനയും സിന്ധുറാണിയും മുന്നോട്ടുവച്ചത് മറ്റ് ചില അഭിപ്രായങ്ങളാണ്: ''ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സംസാരിച്ചാലും അടുത്തിടപെട്ടാലും സദാചാരം തകര്‍ന്നുപോവുകയില്ല. അവര്‍ തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടാവുകയാണ് വേണ്ടത്. പക്ഷേ ഇപ്പോഴത്തെ കുട്ടികളുടെ സംസാരരീതി കേള്‍ക്കുമ്പോള്‍ തന്നെ പേടിതോന്നും. കുട്ടികളുടെ ചിന്തകളിലും പ്രവര്‍ത്തിയിലും ധാരാളം മാറ്റം വന്നിട്ടുണ്ട്.'' ''കുട്ടികള്‍ അവരെ സ്വതന്ത്രരായി വിട്ടില്ലെങ്കില്‍ മുതിര്‍ന്നവരുടെ വാക്കുകളെ ധിക്കരിക്കും എന്ന് പറയുന്നു. ഞാന്‍ ഒന്ന് ചോദിച്ചോട്ടെ. ഈ പറയുന്ന പെണ്‍കുട്ടികള്‍ക്ക് സ്വന്തമായി പോസ്‌റ്റോഫീസില്‍ പോയി ഒരു ലെറ്റര്‍ അയക്കാനോ ഒരു അപേക്ഷ പൂരിപ്പിക്കാനോ അറിയാമോ? അവര്‍ സുരക്ഷിതരായിരിക്കാന്‍ അച്ഛനമ്മമാര്‍ വിവരങ്ങള്‍ തിരക്കുന്നതിലാണോ തെറ്റ്? ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതി തന്നെ എത്ര മോശമാണ്. പീഡനങ്ങളും മറ്റും ഉണ്ടാകുന്നതിന് പ്രധാന കാരണക്കാര്‍ പെണ്‍കുട്ടികള്‍ തന്നെയാണ്. ഈ മാതാപിതാക്കളുടെ മുന്നില്‍കൂടിയല്ലേ പെണ്‍മക്കള്‍ ഇറുകിപ്പിടിച്ച വേഷങ്ങളും ധരിച്ച് ഇറങ്ങുന്നത്.'' ''പണ്ടുകാലത്തെപ്പോലെ കൂട്ടുകുടുംബമാണെങ്കില്‍ വീട്ടില്‍ എപ്പോഴും ആളുകളുണ്ട്. കുഞ്ഞുങ്ങള്‍ക്കായാലും കളിക്കാനും, വര്‍ത്തമാനം പറയാനും മറ്റ് കുട്ടികളുണ്ട്. ഇന്ന് ഒന്നോ രണ്ടോ കുട്ടികളും മാതാപിതാക്കളും മാത്രമേ ഉണ്ടാകൂ. അവര്‍ ജോലിത്തിരക്കിലാവും. മൊബൈലോ കമ്പ്യൂട്ടറോ കിട്ടിയാല്‍ അതുകൊണ്ട് സമയം ചെലവഴിക്കും. ആരും തമ്മില്‍ ഒരു മാനസിക ബന്ധവുമില്ല. ഇതൊക്കെത്തന്നെയാണവരുടെ ലോകം.''

ഓരോ അറിവും ഞെട്ടിക്കുന്നതാണ്

പ്രമുഖ സോഷ്യോളജിസ്റ്റും കൗണ്‍സിലറുമായ ഗ്രേസ് ലാലിന്റെ വെളിപ്പെടുത്തല്‍ കേള്‍ക്കുമ്പോള്‍ നെറ്റിചുളിച്ചുപോകാം. അവര്‍ നേരിട്ടറിഞ്ഞ കാര്യങ്ങളില്‍ ചിലത്...

''
ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ ബാധിച്ച ഒരുപാടു കുഞ്ഞുങ്ങളുടെ കേസുകള്‍ എന്റെ പക്കല്‍ വരുന്നുണ്ട്. ഒരു സിനിമ ഉണ്ടാക്കിയ സ്വാധീനം കൊണ്ട് ഒരു കുട്ടിക്കുണ്ടായ ലൈംഗിക ചിന്തകളും അത് പരീക്ഷിച്ചുനോക്കാന്‍ അവന്‍ കാണിച്ച മാര്‍ഗവും എന്റെ മനസാക്ഷിയെ ഞെട്ടിച്ചു. നാലാംക്ലാസുകാരനായിരുന്നു കുട്ടി. ഒരു സിനിമയിലെ ബലാത്സംഗരംഗം കണ്ടശേഷം എന്താണെന്നറിയാനുള്ള ആകാംക്ഷയായി അവന്. ഇതുപോലുള്ള ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും തേടി അതിനടിമയായി, അതു പരീക്ഷിച്ചുനോക്കാനും മുതിര്‍ന്നു ആ കുട്ടി.

''
മറ്റൊരു സംഭവം 14 വയസുകാരന്റേതാണ്. അച്ഛന്‍ വലിയ വ്യവസായി. അമ്മ വീട്ടമ്മ. അച്ഛനും അമ്മയും കാണുമ്പോഴെല്ലാം വഴക്കും. അച്ഛന്റെ ബന്ധുക്കളെല്ലാം എപ്പോഴും അവനെ അന്യനെപോലെയാണ് കാണുന്നത്. അവനെ കുറ്റം പറയുന്നവരുടെ കൂട്ടത്തില്‍ അയല്‍പക്കത്തെ ചേച്ചിയുമുണ്ട്. അവനാ പെണ്ണിനോടുള്ള ദേഷ്യം തീര്‍ത്തത് അവര്‍ കുളിക്കുന്ന രംഗം പകര്‍ത്തി മറ്റൊരു നഗ്നചിത്രത്തില്‍ തലവെട്ടി ഒട്ടിച്ചാണ്്. ആ ചിത്രം അവന്‍ സുഹൃത്തുക്കള്‍ക്കയച്ചും കൊടുത്തു.'' ''അടുത്ത കഥ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടേതാണ്. ഒരേസമയം 20 കാമുകന്‍മാരുണ്ടായിരുന്നു അവള്‍ക്ക്. 11 സിംകാര്‍ഡ്, ഒന്‍പത് മൊബൈല്‍ ഫോണുകള്‍, ഇതൊക്കെയുണ്ട് അവളുടെ ശേഖരത്തില്‍. ഇതേ പെണ്‍കുട്ടി ഒരു 48 കാരന്റെ കൂടെ ഒളിച്ചോടി. വീട്ടുകാരും പോലീസും ചേര്‍ന്ന് അന്വേഷണം നടത്തി അവളെ പിടികൂടിയത് അന്യനാട്ടില്‍നിന്നാണ്. ''ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായ 11ാം ക്ലാസുകാരിയായ പെണ്‍കുട്ടി. 36 കാരനായ ഒരു ചുമട്ടുതൊഴിലാളിയെ സ്വന്തം വീട്ടില്‍ മുകളിലെ നിലയിലൂടെ കയറ്റി അവളുടെ മുറിയിലേക്ക് കൊണ്ടുപോകും. ഇത് ഒരു ദിവസം നടന്ന കാര്യമല്ല. മിക്കദിവസവും ഇതാവര്‍ത്തിച്ചു. ഇതിനെല്ലാം പിന്നില്‍ കൂട്ടുകാര്‍ കൊടുക്കുന്ന അശ്ലീല സി.ഡികളൊക്കെയാണ്. ഇതുകൊണ്ടൊക്കെ കുട്ടികളില്‍ സ്വവര്‍ഗരതി, ലൈംഗിക ചിന്തകള്‍, സ്വയംഭോഗം തുടങ്ങിയവയൊക്കെ വര്‍ധിക്കുന്നുണ്ട്. ''അഞ്ചാം ക്ലാസുകാരി ക്ലാസ്‌റൂമിലിരുന്ന് സ്വയംഭോഗം ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ അത് സത്യമാണ്. അതിനവള്‍ ഉപയോഗിച്ച ഉപകരണം മുടിയില്‍ കുത്താന്‍ ഉപയോഗിക്കുന്ന സ്ലൈഡ്. ഇതിനു കാരണം അടുത്തുള്ള ഒരു ചേട്ടന്‍! വേണ്ടാതീനമൊക്കെ കണ്ടിട്ട് കൊച്ചുകുട്ടികളോട് പരീക്ഷിക്കാന്‍ ചെല്ലും. അങ്ങനെയാണ് ഈ കുട്ടിയും അതിലേക്ക് വഴുതിവീണത്. തെറ്റായ മാര്‍ഗത്തിലൂടെ കടന്നുവരുന്ന ഒരു തലമുറ വളര്‍ന്നുവരുന്നുണ്ടെന്നത് വേദനിപ്പിക്കുന്ന ഒരു സത്യമാണ്.''

ഇന്നിപ്പോള്‍ പെണ്‍കുട്ടികളും ലൈംഗികതയെ കുറിച്ച് തുറന്ന് സംസാരിക്കുന്നുണ്ട്. മുന്‍പത്തേതിനെ അപേക്ഷിച്ച് ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങളും കൂടുതലാണല്ലോ? പണ്ടൊക്കെ കോളജില്‍ പോകുന്നത് ഓരോ കുട്ടിയ്ക്കും പുതിയ അനുഭവമാണ്. ഒന്നാമത്തെ കാര്യം യൂണിഫോം അഴിച്ചുവച്ച് നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന കൗതുകം. പുതിയ സ്ഥലങ്ങളും കൂട്ടുകാരെയും കാണുമ്പോഴുള്ള സന്തോഷം. അവിടെ നമുക്ക് പ്രണയത്തെക്കാളേറെ കൗതുകം തരുന്ന നിരവധി കാര്യങ്ങളുണ്ട്. ഇവിടെ പത്താംക്ലാസ് കഴിയുമ്പോള്‍ വീണ്ടും സ്‌കൂളിന്റെ അന്തരീക്ഷം തന്നെയാണ്. ഒരു മാറ്റവും ഇല്ല. യൂണിഫോമിനകത്തുതന്നെ അവരെ ഞെരിച്ചു വയ്ക്കുകയാണ്.ആ ഞെരുക്കത്തില്‍ അവരുടെ രസം ഇതെല്ലാമാണ്്.

ആണും പെണ്ണും തമ്മിലുള്ള വ്യത്യാസങ്ങളൊക്കെ മാറി. പണ്ട് വീടുകളിലൊക്കെ മൂന്നും നാലും കുട്ടികളുണ്ട്. ഇന്ന് ഒന്നും രണ്ടും പേരാണ്.. ''നീ പെണ്ണാണ് അതുകൊണ്ട് കാല് താഴ്ത്തിവയ്ക്കണം'' എന്നൊന്നും ഒരാളും ഇന്ന് പറയില്ല. ''എങ്ങനെയെങ്കിലും പഠിച്ച് രക്ഷപെടണം.'' എന്നേ പറയൂ. ശാരീരിക വ്യത്യാസങ്ങള്‍ മാത്രമേ ആണും പെണ്ണും തമ്മില്‍ ഉള്ളൂ. പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്ത്രീത്വത്തിന്റെ ഭാവങ്ങള്‍ നഷ്ടപ്പെടുകയാണ്. മാതാപിതാക്കളെ ദൈവമായിട്ടൊന്നും കാണുന്ന കാഴ്ചപ്പാട് ഇന്നില്ല. പണ്ടു കുറേ സഹോദരങ്ങളുണ്ടായിരുന്നപ്പോള്‍ അവര്‍ക്ക് അവരുടേതായ കാര്യങ്ങള്‍ നോക്കാനുണ്ടായിരുന്നു. ഒറ്റയ്ക്ക് വളരുന്ന കുട്ടിക്ക് ഏകാന്തത ഒരു പ്രശ്‌നമാണ്. അവര്‍ക്ക് നേരംപോക്ക് മൊബൈലും, ഇന്റര്‍നെറ്റും ചാറ്റിംഗും ഒക്കെയാണ്. ഇപ്പോഴത്തെ കൗമാരപ്രായമെന്നത് 13 മുതല്‍ 19 വരെയുള്ള കാലയളവല്ല. പ്രായപൂര്‍ത്തിയാകുന്ന അവസ്ഥ നേരത്തെ തുടങ്ങുന്നു.11 വയസിലേ കുട്ടികള്‍ക്ക് ശാരീരിക മാറ്റങ്ങള്‍ വരുന്നു. അതുകൊണ്ട് വൈകാരികതയും മാറുന്നു. പണ്ട് കല്യാണം കഴിക്കുന്ന പ്രായം 18 വയസൊക്കെയാണ്. അല്ലെങ്കില്‍ 23-24 വയസ്. ആ പ്രായത്തില്‍ പലതും അറിയാനുള്ള ത്വരയുണ്ടാകും. ആകാംക്ഷ ഉണ്ടാവരുതെന്ന് പറയാനാവില്ല. അതിനവരെ തെറ്റ് പറയാനും പറ്റില്ല. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കുക. അല്ലെങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ കിട്ടുന്ന മാര്‍ഗങ്ങള്‍ ഇല്ലാതാക്കുക. മാതാപിതാക്കള്‍ ഒരു പരിധിവരെ ഇതിന് ഉത്തരവാദികളാണ്. രണ്ടുതരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാം. ഒന്ന് മാതാപിതാക്കള്‍ക്കും മറ്റൊന്ന് കുട്ടികള്‍ക്കും. കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരെ നിയന്ത്രിക്കുന്നത് എങ്ങനെ, അവരുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ശ്രമിക്കണം. കുട്ടികളുടെ ശാരീരിക/മാനസിക വ്യത്യാസങ്ങള്‍, അവരുടെ ആകാംക്ഷ, അറിയാനുള്ള ആഗ്രഹങ്ങള്‍ ഇതെക്കുറിച്ച് അറിയണം. കുട്ടികളുടെ പ്രശ്‌നം മാതാപിതാക്കളുടേതു കൂടിയാണ്. കുട്ടികളെ പഴിക്കാതെ അവരെ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്കും സമൂഹത്തിനും പങ്കുണ്ട്.

എന്തുചെയ്യാന്‍ കഴിയും?

എറണാകുളം ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ ചൈല്‍ഡ് സൈക്കോളജിസ്റ്റായ സെലേഷ്യ പറയുന്നു:''കുട്ടികള്‍ ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ കാണിക്കുന്നത് അവരുടെ അറിവില്ലായ്മകൊണ്ടാണെന്ന് തോന്നുന്നില്ല. അറിവ് കൂടിയതുകൊണ്ടാണെന്ന് തോന്നുന്നു. ഇത്തരം കേസുകള്‍ എന്റെ പക്കല്‍ ധാരാളം വരാറുണ്ട്.

ഒരു ക്ലാസിലെ പിന്‍ബഞ്ചില്‍ എല്ലാ ദിവസവും ഉച്ചയാകുമ്പോള്‍ എന്തോ പ്രശ്നമുള്ളതായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സംശയം. അധ്യാപകര്‍ ഇത് ശ്രദ്ധിക്കാന്‍ തുടങ്ങി. പിന്‍ബഞ്ചില്‍ കിടന്നിരുന്ന പെണ്‍കുട്ടിയുടെ മേല്‍ ഒരു ആണ്‍കുട്ടി കയറി ഇരിക്കുന്നു. ചോദിച്ചപ്പോള്‍ കുട്ടികള്‍ പറഞ്ഞത് തങ്ങള്‍ കണ്ട സിനിമയിലെ രംഗം അഭിനയിക്കുകയാണെന്നാണ്. ഈ പറഞ്ഞ സിനിമ ഞാനും തീയറ്ററില്‍ പോയി കണ്ടു. മുതിര്‍ന്നവര്‍ക്കുള്ള സിനിമയാണ്. അവരുടെ കൂടെ കുട്ടികളും വന്നിട്ടുണ്ടായിരുന്നു. ഞാന്‍ പോയ ഒറ്റ ഷോയുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. സിനിമ കാണുന്നതില്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ എല്ലാത്തിനും മുതിര്‍ന്നവര്‍ തന്നെ കുട്ടികള്‍ക്ക് അതിര്‍വരമ്പ് കല്‍പ്പിക്കണം. രാജ്യത്തിന്റെ സംസ്‌കാരത്തിനനുസരിച്ച് വേണം ജീവിക്കാന്‍.

അമേരിക്കന്‍ സംസ്‌കാരമനുസരിച്ച് നമുക്ക് ജീവിക്കാനാവില്ലല്ലോ?

ഇത് ഒരു സ്‌കൂളിലെ മാത്രം പ്രശ്‌നമല്ല. ഇത്തരം സി.ഡികളും ബ്ലൂഫിലിമും എല്ലാം ഇപ്പോള്‍ എങ്ങനെവേണമെങ്കിലും ലഭ്യമാകുന്ന തരത്തിലാണ്. സ്‌കൂളിനും കോളജിനും അടുത്തുള്ള കടകളില്‍ വരെ ഇത് ലഭ്യമാകാറുണ്ട്. വളര്‍ച്ചാഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കൗമാരം എല്ലാറ്റിനേക്കുറിച്ചും കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്ന സമയം കൂടിയാണ്. മനസിനെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ തവണ കാണുകയും സ്വീകരിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന സമയത്ത് ചിന്തകള്‍ വ്യതിചലിക്കും. ആ സമയത്ത് വിദ്യാര്‍ഥി എന്ന കടമയില്‍ നിന്നും കര്‍മത്തില്‍നിന്നും ഒക്കെ മാറും. ''പണ്ട് ഹൈസ്‌കൂളിലോ കോളജിലോ വച്ച് അറിഞ്ഞ കാര്യങ്ങള്‍ ഇന്ന് എല്‍.കെ.ജിയില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ അറിയുന്നു. മുതിര്‍ന്ന ഒരു ബിസിനസുകാരന്റെ കൈയില്‍ 100 രൂപ കിട്ടുന്നതുപോലെയല്ല പന്ത്രണ്ടുകാരന്റെ കൈയില്‍ ആ തുക കിട്ടുന്നത്. അപ്പോള്‍ അതിന്റെ വ്യത്യാസം അവര്‍ അത് ഉപയോഗിക്കുന്നതിലും കാണും.

പെണ്‍കുട്ടിക്ക് അപകടം പറ്റിക്കഴിഞ്ഞാല്‍ നമ്മള്‍ എങ്ങനെയാണറിയുക. അല്ലെങ്കില്‍ അവര്‍ക്ക് എല്ലാകാര്യങ്ങളിലും സ്വയം പര്യാപ്തത വേണം. അതിലേക്ക് നമ്മള്‍ എത്തിയിട്ടില്ല. പുരുഷനു യാത്ര ചെയ്യാന്‍ കഴിയുന്നതുപോലെ ഒരു സ്ത്രീക്ക് പറ്റില്ല. 16 വയസായതുകൊണ്ട് അവനവന് ഇഷ്ടമുള്ളിടത്ത്് പോകുന്നു എന്നത് അന്യനാട്ടിലെ സംസ്‌കാരത്തിന്റെ ഭാഗമാണ്. പക്ഷേ അവിടുത്തെ കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടി ജോലിചെയ്യാറുണ്ട്. നമ്മുടെ കുട്ടികള്‍ കറങ്ങാന്‍ പോകുന്നതുപോലും മാതാപിതാക്കള്‍ സമ്പാദിച്ച പണം കൊണ്ടല്ലേ?.

പെണ്‍കുട്ടികള്‍ പണ്ടും ലൈംഗികത പരസ്പരം സംസാരിക്കാറുണ്ട്. കല്ല്യാണവീട്ടില്‍ പിറ്റേന്ന് ചേച്ചിമാരോ അനിയത്തിമാരോ ''എങ്ങനെയുണ്ടായിരുന്നു കഴിഞ്ഞ ദിവസം?'' എന്ന് ചോദിക്കുന്ന കാലം ഉണ്ടായിരുന്നു. ഒരു കല്യാണം നടക്കുമ്പോള്‍ പലതും പറഞ്ഞുകൊടുക്കാനായി മുതിര്‍ന്നവരേയോ വിവാഹം കഴിഞ്ഞ സമപ്രായക്കാരേയോ ഏല്‍പ്പിക്കാറുണ്ടായിരുന്നു. ആണ്‍കുട്ടികളുമായി സംസാരിക്കേണ്ടതും ഇടപെടേണ്ടതുമായ പ്രായത്തില്‍ അങ്ങനെ ചെയ്താല്‍ മാത്രമേ മുന്നോട്ടും പോകാന്‍ സാധിക്കൂ. ഒരു സുഹൃത്ബന്ധം ആരോഗ്യകരമായരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് പറ്റുന്നുണ്ടോ എന്നതാണ് സംശയം. ഒരു ഒന്‍പതാംക്ലാസുകാരിയും പന്ത്രണ്ടാം ക്ലാസുകാരനും പ്രണയത്തിലായി. പെണ്‍കുട്ടി ശരീരത്തിന്റെ രഹസ്യഭാഗങ്ങളുടെയെല്ലാം ഫോട്ടോ എടുത്ത് ആണ്‍കുട്ടിക്കയച്ചുകൊടുത്തു. അവന്‍ തിരിച്ചും. ഒരു പ്രശ്‌നം വന്നപ്പോള്‍ ഈ എം.എം.എസ് ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ശാസ്ത്രസാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും ഇങ്ങനെ ഒരു കാര്യം സമൂഹത്തിന് മുന്നില്‍ ചെയ്യാന്‍ പാടില്ലാത്തതാണെന്ന വിവേകമില്ലായ്മ അവരുടെ പക്വതയില്ലായ്മയുടെ കുറവാണ്. 25 വയസുള്ള സ്ത്രീയോ ഉദ്യോഗസ്ഥയോ ഒക്കെയായിരുന്നെങ്കില്‍ അവര്‍ ചിന്തിച്ചേനെ. കാരണം പ്രത്യാഘാതങ്ങള്‍ വളരെ വലുതാണെന്നവര്‍ക്കറിയാം. മുന്‍കൂട്ടി ചിന്തിക്കാനുള്ള വിവേകം കുട്ടികള്‍ക്കില്ല. ഇത് പല പുലിവാലുകളും ക്ഷണിച്ചുവരുത്തും. ശാരീരിക ബന്ധത്തിനു ഹോട്ടല്‍റൂം വേണമെന്നില്ലിന്ന്. വാഹനങ്ങള്‍ മതിയെന്ന അവസ്ഥയാണ്! ഒരു പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ അതെങ്ങനെ സംഭവിച്ചെന്നുപോലും മാതാപിതാക്കള്‍ക്കറിയാനായില്ല. അവളെ ഒരിക്കലും വീട്ടില്‍ തനിച്ചുനിര്‍ത്തിയിട്ടില്ല. മറ്റൊരു സാഹചര്യത്തില്‍ എവിടെങ്കിലും കൊണ്ടാക്കിയിട്ടില്ല. കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സ്ഥിരമായി സംഭവിച്ചിരുന്നത് വാഹനത്തിനുള്ളിലാണെന്നറിഞ്ഞത്. 17-19 വയസ് പ്രായമുള്ള കുട്ടികളാണ് ഇതിലൊക്കെ കൂടുതലും ഉള്‍പ്പെടുന്നത്. അവര്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ പരീക്ഷിച്ചു നോക്കാന്‍ തോന്നാറുണ്ട്. അതിനവസരം കൂടി കിട്ടിയാല്‍ അവര്‍ തീര്‍ച്ചയായും പരീക്ഷിക്കും. അവസരമില്ലാത്തതുകൊണ്ട് പലതും ചെയ്യാന്‍ പറ്റാത്തവരായിരുന്നു പഴയതലമുറ. ഇന്നിപ്പോള്‍ ചുറ്റും അവസരങ്ങളാണ്! എത്ര മാതാപിതാക്കള്‍ നല്ല രീതിയില്‍ ജീവിക്കുന്നുണ്ട് എന്നതും ചോദ്യച്ചിഹ്‌നമാണ്. മാതാപിതാക്കള്‍ക്കുതന്നെ പല വഴിവിട്ട ബന്ധങ്ങളും ഉണ്ട്. വീട്ടില്‍ സുഹൃത്തുക്കളായ അതിഥികളോട് അശ്ലീലചുവയുള്ള തമാശകള്‍ പറയുന്നവരുമുണ്ട്. അത് കുട്ടികളും കേള്‍ക്കുന്നു. നമ്മുടെ ചുറ്റും കുഞ്ഞിക്കണ്ണുകളും, കുഞ്ഞിക്കാതുകളുമുണ്ടെന്നു തിരിച്ചറിയണം. മാതാപിതാക്കള്‍ അങ്ങനെയല്ലെങ്കില്‍ നാളെ നമ്മുടെ കുട്ടികളോട് പറയാന്‍ നമുക്ക് ശബ്ദം ഉണ്ടാവില്ല.

മൊബൈല്‍ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവരിക ആവശ്യമില്ലാത്ത കാര്യമാണ്. പല രക്ഷകര്‍ത്താക്കളും പറയുന്നത് ട്യൂഷന് പോയി വരുന്ന സമയം അറിയാനാണ് മൊബൈല്‍ വാങ്ങി കൊടുത്തിരിക്കുന്നതെന്നാ ണ്. അതന്വേഷിച്ചറിയാന്‍ ധാരാളം മാര്‍ഗങ്ങളില്ലേ? ടീച്ചറെ വിളിക്കാം, താമസിച്ചാല്‍ അന്വേഷിച്ചുപോകാം. വീട് പൂട്ടിയിട്ടല്ലേ നാം പുറത്തേക്കിറങ്ങുകയുള്ളൂ. മോഷ്്ടിക്കാനുള്ളവര്‍ എപ്പോഴായാലും മോഷ്ടിക്കും എന്നുകരുതി വീട് തുറന്നിട്ടിട്ട് നമ്മള്‍ പോവില്ലല്ലോ?. അതുപോലെ മോഷ്ടിക്കുമെന്ന് കരുതി കാറ് ലോക്ക്് ചെയ്യാതെ നമ്മള്‍ പാര്‍ക്ക് ചെയ്യാറില്ല. അങ്ങനെ ചിന്തിച്ചുകൂടേ. എന്തിനാണ് എല്ലാത്തിനും മുടന്തന്‍ ന്യായം കണ്ടെത്തി ഒഴിഞ്ഞുമാറുന്നത്. നമ്മുടെ കുട്ടിക്ക് വരുമ്പോഴാണ് നമുക്കതിന്റെ വിഷമം അറിയാന്‍ കഴിയൂ. വേറൊരാളുടെ കുട്ടിക്ക് വരുമ്പോള്‍ നമുക്കതിനെക്കുറിച്ച് കഥപറയാം, ചിരിക്കാം, മറക്കാം. അനുഭവിക്കുന്ന ആള്‍ക്കല്ലേ അതിന്റെ ബുദ്ധിമുട്ടുകള്‍ അറിയാന്‍ കഴിയൂ.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment