Wednesday 25 April 2012

[www.keralites.net] പുസ്തകങ്ങളെ പ്രണയിച്ച് പ്രണയിച്ച്...

 

പുസ്തകങ്ങളെ പ്രണയിച്ച് പ്രണയിച്ച്...
   
ഏപ്രില്‍ 23- ലോകപുസ്തകദിനം. ടെലിവിഷന്‍ വന്നപ്പോള്‍ എല്ലാവരും പുസ്തകങ്ങളുടെ ചരമക്കുറിപ്പ് എഴുതിയതാണ്. പിന്നീട് ഇന്റര്‍നെറ്റ് വന്നപ്പോള്‍ അത് പൂര്‍ണമായതായി പ്രഖ്യാപിച്ചു. അതും കഴിഞ്ഞ് ഓര്‍ക്കുട്ടും ഫെയ്‌സ്ബുക്കും മറ്റ് പല പല പുത്തന്‍ ലോകങ്ങളും വന്നു. എന്നാല്‍, അപ്പോഴെല്ലാം പുസ്തകങ്ങള്‍ മന്ദഹസിച്ചുകൊണ്ട്, തുടിക്കുന്ന താളുകളുമായി നമുക്കുചുറ്റും നിലനിന്നു.

അപൂര്‍വരായ ചില പുസ്തക വായനക്കാര്‍ നമുക്ക് ചുറ്റിലുമുണ്ട്. അവരെ പ്രസംഗ പീഠത്തിലോ എഴുത്തിന്റെ ലോകത്തോ കണ്ടെന്നുവരില്ല. വിവാദത്തിലോ തര്‍ക്കത്തിലോ അവരുണ്ടാവില്ല. വായിച്ച പുസ്തകങ്ങളെപ്പറ്റി അവരാരും അവകാശവാദം ഉന്നയിക്കുകയുമില്ല.

നിശ്ശബ്ദമായ, ഏകാഗ്രമായ വായന മാത്രമാണ് അവരുടെ സാധന. അക്ഷരങ്ങള്‍ ചൊരിയുന്നതാണ് അവരുടെ മുറിയിലെ പ്രകാശം. പുസ്തകങ്ങളുടെ താളുകള്‍ മറിയുന്ന ശബ്ദമാണ് സംഗീതം, താളുകളില്‍ നിന്ന് പ്രസരിക്കുന്നതാണ് സുഗന്ധം....

കോഴിക്കോട് നഗരത്തിലെ ആരാലും അറിയപ്പെടാത്ത ചില വായനക്കാരെക്കുറിച്ച്....

ചിത്രശലഭങ്ങള്‍ പോലെ...


കോഴിക്കോട് ദേവഗിരി കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായ എസ്. നാഗേഷിന്റെ വീട്ടിലെ ഏറ്റവും വിലപിടിപ്പുള്ള മുറി ലൈബ്രറിയാണ്. മുറി നിറഞ്ഞ ഷെല്‍ഫുകളിലെ പതിനായിരത്തില്‍ കവിഞ്ഞ പുസ്തകങ്ങളുടെ വില ലക്ഷങ്ങള്‍ കവിയും. ഇന്നും നാഗേഷിന്റെ യു.ജി.സി. സെ്കയില്‍ ശമ്പളത്തിന്റെ മുഖ്യപങ്കും ചെലവാകുന്നത് പുസ്തകങ്ങള്‍ക്ക്.

ഏറ്റവും പുതിയ ഇംഗ്ലീഷ് പുസ്തകങ്ങളുടെ ആധികാരികമായ ശേഖരമാണ് നാഗേഷിന്റേത്. സാഹിത്യവും ചരിത്രവും നരവംശ ശാസ്ത്രവും തത്ത്വചിന്തയും ജീവചരിത്രവും യാത്രാവിവരണവുമെല്ലാം ഈ മുറിയില്‍ തൊട്ടുരുമ്മിയിരിക്കുന്നു.
നഗരത്തിലെ പ്രമുഖ പുസ്തകശാലകളില്‍ നിന്ന് വാങ്ങുന്നതിനുപുറമെ പുതിയ പുസ്തകങ്ങള്‍ തപാലിലും കൊറിയറുകളിലും നാഗേഷിനെത്തേടിയെത്തുന്നു. കോളേജില്‍ പഠിപ്പിക്കുന്നതിനുള്ള നോട്ടുകളും അക്കാദമിക് സെമിനാറുകളില്‍ അവതരിപ്പിക്കാനുള്ള ചില പേപ്പറുകളും മാത്രമേ നാഗേഷ് എഴുതാറുള്ളൂ. വായനയും എഴത്തും രണ്ട് ലോകങ്ങളാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
പുസ്തകശാലകളിലെ നിരന്തര സന്ദര്‍ശകനായ നാഗേഷ് മലയാളിയുടെ പുസ്തകവായനയില്‍ കുറവുണ്ടായതായി വിശ്വസിക്കുന്നില്ല. പുസ്തകം നല്ലതാണെങ്കില്‍ ആദ്യദിവസം ചെന്നില്ലെങ്കില്‍ അത് കിട്ടില്ല.
അതിന്റെഅര്‍ഥം പുസ്തകങ്ങളെ ജാഗ്രതയോടെ കാത്തിരിക്കുന്ന നിശ്ശബ്ദരായ ആളുകള്‍ നമുക്കിടയില്‍ ഉണ്ട് എന്നാണ് - നാഗേഷ് പറയുന്നു.

വായനയുടെ സ്വര്‍ണഖനിയില്‍ ...


ബാഗ്ലൂരില്‍ ഗ്രാനൈറ്റ് ഖനന വ്യാപാരം നടത്തുന്ന നിസാര്‍ അഹമ്മദിന്റെ നടക്കാവിലുള്ള ഫ്‌ളാറ്റില്‍ ഖനനവുമായി ബന്ധപ്പെട്ട ഒന്നും കണ്ടുകിട്ടില്ല. പകരം, മുറിനിറയെ വില്‍ഡൂറന്റും മാക്‌സ്മുള്ളറും ടോള്‍സ്റ്റോയിയും പത്മരാജനും എം.ടി.യും എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയും മാധവിക്കുട്ടിയും ബഷീറും..... വ്യാപാരത്തിന്റെ കണക്കുകളല്ല, സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും കവിതയുടെയും അക്ഷരങ്ങളാണ് നിസാറിന്റെ മനസ്സില്‍ നിറയെ.

പിന്നീട് വലിയ വായനക്കാരായ ഏതൊരാളെയും പോലെ ടാര്‍സനിലൂടെയും മാന്‍ഡ്രേക്കിലൂടെയും വായിച്ചുതുടങ്ങിയ നിസാറില്‍ നിന്ന് പിന്നീട് എം.കൃഷ്ണന്‍ നായരുടെ 'സാഹിത്യവാരഫല'മാണ് വായനയുടെയും പുസ്തകങ്ങളുടെയും വിശാലമായ ലോകത്തേക്ക് വാതില്‍ തുറന്നിട്ടത്.

പിന്നീടുള്ള വര്‍ഷങ്ങള്‍ ഭ്രാന്തമായ വായനയുടെ കടലെടുത്തുവെന്ന് നിസാര്‍. തീര്‍ത്തും വ്യത്യസ്തമായ വ്യാപാരമേഖലയും വായനയും എങ്ങനെ ഒന്നിച്ചുകൊണ്ടുപോകുന്നു എന്ന് ചോദിച്ചപ്പോള്‍ നിസാര്‍ പറഞ്ഞു. ''സാധാരണ എല്ലാവരും വായന നിര്‍ത്തുകയും വ്യാപരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് ചെയ്യുക. എന്നാല്‍ എന്റെ വായനഭ്രമം കാരണം നഷ്ടം സംഭവിച്ചത് വ്യാപാരത്തിനാണ്. അതിപ്പോഴും അങ്ങനെത്തന്നെയാണ്. പുസ്തകങ്ങളാണ് പ്രധാനം, പണമല്ല.''

കൈയിലുള്ള കാശ് തീരുംവരെ പുസ്തകം വാങ്ങുക എന്നതാണ് നിസാറിന്റെ ശൈലി. കാശ് തീരുമ്പോള്‍ ബാംഗ്ലൂരിലെ കനകപുരയില്‍ച്ചെന്ന് ബിസിനസ്സില്‍ മുഴുകും. പണമായാല്‍ വീണ്ടും പുസ്തകങ്ങളിലേക്ക്. കോഴിക്കോട്ടെ വീട്ടിലേതുപോലെ ബാംഗ്ലൂരിലെ വീട്ടിലും നല്ല ഒരു ഗ്രന്ഥശേഖരമുണ്ട് നിസാറിന്.

വലിയ ഗ്രന്ഥശാലകളില്‍പ്പോലും അപൂര്‍വമായ ചില പുസ്തകങ്ങള്‍, നിസാര്‍ അഭിമാനപൂര്‍വം കാത്തുപോരുന്നു. മാക്‌സ്മുള്ളറുടെ 'സേക്രഡ് ബുക്‌സ് ഓഫ് ഈസ്റ്റി'ന്റെ 50 വാല്യങ്ങള്‍, വില്‍ഡ്യൂറന്റിന്റെ 'സ്റ്റോറി ഓഫ്‌സിവിലൈസേഷ'ന്റെ 11 വാല്യങ്ങള്‍, എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 32 വാല്യങ്ങള്‍..... അവയ്‌ക്കെല്ലാം അരികെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനായ പത്മരാജന്റെ പുസ്തകങ്ങളെ പ്രത്യേക അരുമയോടെ സൂക്ഷിക്കുന്നു ഈ പുസ്തകപ്രേമി.

'രാഗമാലിക'യിലെ അക്ഷരങ്ങള്‍


കുവൈത്തിലെ എണ്ണക്കമ്പനിയിലെ വന്‍ ശമ്പളമുള്ള ജോലി രാജിവെച്ച് കേരളത്തിലേക്ക് മടങ്ങുമ്പോള്‍ ഉണ്ണികൃഷ്ണന്‍ പാലക്കലിന്
ഒരേയൊരു ഉദ്ദേശ്യമോ ഉണ്ടായിരുന്നുള്ളൂ. ശിഷ്ടകാലം വായനക്കായി മാറ്റിവെക്കുക. കോഴിക്കോട്ട് ജാഫര്‍ഖാന്‍ കോളനിയിലെ അദ്ദേഹത്തിന്റെ 'രാഗമാലിക' എന്ന വീട്ടില്‍ ഇപ്പോള്‍ വീട്ടുപകരണങ്ങളേക്കാള്‍ പുസ്തകങ്ങളാണ്. മുറികളില്‍നിന്ന് മുറികളിലേക്ക് കവിയുന്ന പുസ്തകക്കൂട്ടങ്ങള്‍. അവ വായിക്കാന്‍ മാത്രമായി ഒരു ജീവിതം.

ഉണ്ണികൃഷ്ണന്‍ പാലക്കലിന്റെ ലൈബ്രറിയില്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള എല്ലാ മേഖലകളിലുമുള്ള പുസ്തകങ്ങളുണ്ട്. കവിത, ചരിത്രം, നോവല്‍, ജീവചരിത്രം, ആത്മകഥ, സംഗീതം...

മാസത്തിന്റെ ആദ്യദിവസം നഗരത്തിലെ പ്രമുഖ പുസ്തകശാലകളില്‍ച്ചെന്ന് പുതിയ പുസ്തകങ്ങള്‍ വാങ്ങും. പിന്നീടുള്ള ദിവസങ്ങള്‍ അവയുടെ വായനയ്ക്കുള്ളതാണ്. ആ മാസം തീരുമ്പോഴേക്കും വാങ്ങിയവ വായിച്ചുതീരും. പുതിയ പുസ്തകങ്ങള്‍ തേടി പിന്നെയും പുറത്തേക്ക്. പരിപാടികളില്‍ ഒന്നും പങ്കെടുക്കാറില്ല, അപൂര്‍വം ചില ലഘു പ്രസിദ്ധീകരണങ്ങളില്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി എന്തെങ്കിലും കുറിക്കുമെന്നല്ലാതെ കാര്യമായി എഴുത്തുമില്ല. കാരണം, വായനയാണ് ആനന്ദം, ലഹരി. അതിന് മാത്രമാണ് സമയം.
ഡാഫനിഡ്യൂമോറിയറെയും എം.കെ.സാനുവിനെയും കെ.പി. അപ്പനെയും എം.ആര്‍. ചന്ദ്രശേഖരനെയും ഉണ്ണികൃഷ്ണന്‍ താത്പര്യത്തോടെ വായിക്കുന്നു. ഭാര്യ രാഗിണിയും പുസ്തകങ്ങളുടെ ലോകത്താണ്. മക്കളായ മധുലികയും മാളവികയും ഇംഗ്ലണ്ടിലും അമേരിക്കയിലുമാണ്. അങ്ങോട്ട് അവര്‍ വിളിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. പക്ഷേ, ഉണ്ണികൃഷ്ണന്‍ പാലക്കലിന് പോകാന്‍ താത്പര്യമില്ല. കാരണം, വായിക്കാന്‍ ഇവിടെ പുസ്തകങ്ങള്‍ കാത്തിരിക്കുകയാണ്

--
With Regards

Abi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment