Saturday 24 March 2012

[www.keralites.net] ജോസ്‌ പ്രകാശ്‌ അന്തരിച്ചു‍‍‍‍‍‍‍‍‍

 

ജോസ്‌ പ്രകാശ്‌ അന്തരിച്ചു‍‍‍‍‍‍‍‍‍

കൊച്ചി: പ്രശസ്ത നടന്‍ ജോസ്‌ പ്രകാശ്‌ (86) അന്തരിച്ചു. കൊച്ചിയിലെ കാക്കനാട്‌ സണ്‍റൈസ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത പ്രമേഹവും വൃക്കരോഗവും മൂലം അത്യാസന്നനിലയിലായിരുന്നു. ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്‌ളാദം അടങ്ങും മുന്‍പാണ്‌ മരണം വെള്ളിത്തിരയിലെ വില്ലനെ മടക്കിവിളിക്കുന്നത്‌. സംസ്കാരം പിന്നീട്. ഭാര്യ നേരത്തെ മരിച്ചു. ആറു മക്കളുണ്ട്. മകനൊപ്പം ആലുവയിലായിരുന്നു താമസം. നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ് സഹോദരനാണ്. സിനിമയില്‍ അതിക്രൂരനായ വില്ലനായി പേരെടുക്കുനേ്പാഴും വ്യക്തിജീവിതത്തില്‍ സൗമ്യനും പരിചയപ്പെടുന്നവര്‍ക്ക് എന്നും ഹൃദയത്തില്‍ സുക്ഷിക്കാവുന്ന വ്യക്തിത്വവുമായിരുന്നു ജോസ് പ്രകാശ്.

1926
ഏപ്രില്‍ 24ന് കോട്ടയത്ത് വക്കീല്‍ ഗുമസ്ഥനായ കുന്നേല്‍ ജോസഫിന്റെ മകനായി ജനിച്ച ജോസഫ് എന്ന ജോസ് പ്രകാശിന് നാടകവും സിനിമയും ചെറുപ്പുംമുതല്‍ തലയ്ക്ക് പിടിച്ചിരുന്നു. അനുവാദം കൂടാതെ സിനിമ കാണാന്‍ പോയ ജോസഫ് പിതാവ് ശാസിച്ചതിനെ തുടര്‍ന്ന് നാടുവിട്ടുപോകുകയും ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ ചേരുകയുമായിരുന്നു. എട്ടുവര്‍ഷം നീണ്ട സൈനിക സേവനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ജോസഫ് തന്റെ കലവാസന ഒളിച്ചുവച്ചില്ല. കോട്ടയം ആര്‍ട്‌സ് ക്ലബ് എന്ന സംഘടന രൂപീകരിച്ചു. ക്ലബിലെ പ്രധാന ഗായകനും ജോസ് ആയിരുന്നു. ഇതിനിടെ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ഒരിക്കല്‍ ജോസിന്റെ പാട്ടു കേള്‍ക്കുകയും അദ്ദേഹത്തെ തന്റെ ശരിയോ തെറ്റോ' എന്ന ചിത്രത്തില്‍ ഗാനം ആലപിക്കാനും ക്ഷണിച്ചു. 1953ലായിരുന്നു ഇത്. വി. ദക്ഷിണമൂര്‍ത്തിയുടെ പക്കല്‍ തിക്കുറിശി ജോസിനെ പരിചയപ്പെടുത്തി. ഇതോടെയാണ് ജോസ് സിനിമയില്‍ എത്തുന്നത്. ചിത്രത്തില്‍ ഒരു ചെറിയ വേഷവും നല്‍കി. തിക്കുറിശി തന്നെയാണ് ജോസഫ് എന്ന പേര് പരിഷ്‌കരിച്ച് ജോസ് പ്രകാശ് എന്നാക്കിയത്.

1961
ല്‍ ഭക്തകുചേല എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് സജീവമായി വരുന്നത്. മലയാള സിനിമയില്‍ അന്നുവരെയുണ്ടായ വില്ലന്‍ പരിവേഷത്തെ മാറ്റിവരവച്ചു. വെറുമൊരു ഗുണ്ടയോ കൂലിത്തല്ലുകാരനായോ മാത്രം അതുവരെ കണ്ടിരുന്ന വില്ലന്‍ കഥാപാത്രത്തെ സുന്ദരനായ, ഇംഗ്ലീഷ് സംസാരിക്കുന്ന, പൈപ്പ് വലിക്കുന്ന, സ്യൂട്ട് ധരിക്കുന്ന വില്ലനായി മാറ്റിവരച്ചു. തുടര്‍ന്ന് വളരെക്കാലം ഈ മേഖലയില്‍മുടിചൂടാമന്നനായി തിളങ്ങി. നാല്പതു വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ 380 ഓളം സിനിമകളില്‍ അഭനിയിച്ചു. അതിനിടെ, നിര്‍മ്മാതാവും, ഗായകനുമായി പേരെടുത്തു. അതിനിടെ ടെലിവിഷന്‍ സീരീയലുകളിലും അഭിനയിച്ചു. 'മിഖയേലിന്റെ സന്തതികള്‍' എന്ന സിരീയയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചു. 2003ല്‍ എന്റെവീട് അപ്പുവിന്റെയും എന്ന ചിത്രത്തോടെ സിനിമയില്‍ നിന്നും വിരമിച്ച ജോസ് പ്രകാശ് പിന്നീട് ട്രാഫിക്കിലാണ് അഭിനയിച്ചത്. കുഞ്ചാക്കോ മുതല്‍ പുതുതലമുറയിലെ താരങ്ങള്‍ വരെയുള്ളവരുമായി അഭിനയിക്കുന്നതിന് ഭാഗ്യം ലഭിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു ജോസ് പ്രകാശ്.

30
വര്‍ഷത്തോളം ചെന്നൈയില്‍ സിനിമയുടെ തിരക്കുകളുമായി മുഴുകിയ ജോസ് പ്രകാശ് പിന്നീട് കൊച്ചിയിലേക്ക് താമസം മാറ്റി. 2003ല്‍ പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍ നഷ്ടമായി. പ്രമേഹവും വൃക്കരോഗവും അലട്ടുന്നതിനിടെ ഹൃദ്‌രോഗവും അദ്ദേഹത്തെ ബാധിച്ചു. ഇതിനിടെയാണ് ട്രാഫിക്ക് എന്ന ചിത്രത്തില്‍ ഒരു നിര്‍ണായക വേഷം കൈകാര്യം ചെയ്യുന്നത്. ജെ.സി ഡാനിയേല്‍ പുരസ്‌കാരം ജോസ് പ്രകാശിന് നല്‍കുന്ന വിവരം ഇന്നലെയാണ് പുറത്തുവിട്ടത്. ആശുപത്രി കിടക്കയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കിടന്ന ജോസിനെ മകന്‍ ഈ വാര്‍ത്ത അറിയിച്ചപ്പോള്‍ ഒരു ചെറുപുഞ്ചിരിയില്‍ അദ്ദേഹം സന്തോഷമൊതുക്കി. പുരസ്‌കാരം നാളെ അദ്ദേഹത്തിന് ആശുപത്രിയില്‍‍ വച്ച് മുഖ്യമന്ത്രി സമ്മാനിക്കാനിരിക്കേയാണ് വിധി ഈ അതുല്യ പ്രതിഭയെ തട്ടിയെടുക്കുന്നത്.

ജോസ് പ്രകാശ് അഭിനയിച്ച ചിത്രങ്ങള്‍:-

ശരിയോ തെറ്റോ (1953), ഹരിച്ഛന്ദ്ര (1955), ഭക്തുകുചേല (1961), ഓളവും തീരവും(1969), സിഐഡി നസീര്‍ (1971), ജീസസ്(1973), പഞ്ച തന്ത്രം(1974), ലിസ (1978), ഈറ്റ (1978), മാമാങ്കം (1979), അവനോ അതോ അവളോ (1979), പുതിയ വെളിച്ചം (1979), ശക്തി (1980), ലൗവ് ഇന്‍ സിംഗപ്പൂര്‍ (1980), അറിയപ്പെടാത്ത രഹസ്യം (1980), അഹിംസ (1981), ആരതി (1981), ഇത്തിരി നേരം ഒത്തിരി കാര്യം (1982), ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ (1982), ഇതു നിങ്ങളുടെ കഥ (1982), ശരവര്‍ഷം (1982), കൂടെവിടെ (1983), ബെല്‍റ്റ് മത്തായി (1983), ഒരു മുഖം പല മുഖം (1983), സ്വന്തമെവിടെ ബന്ധമെവിടെ (1984), പിരിയില്ല നാം (1984), കൂട്ടിനിളംകിളി (1984), പറന്നു പറഞ്ഞ് പറഞ്ഞ് (1984), നിറക്കൂട്ട് (1985), ആ നേരം അല്പ ദൂരം, ഇ ശബ്ദം ഇന്നത്തെ ശബ്ദം, ഈറന്‍ സന്ധ്യ, അടുക്കാന്‍ എന്തെളുപ്പം (1986), സ്‌നേഹമുള്ള സിംഹം, ക്ഷമിച്ചു എന്നൊരു വാക്ക്, രാജാവിന്റെ മകന്‍, ഒരു സിന്ധൂര പൊട്ടിന്റെ ഓര്‍മ്മയ്ക്ക് (1987), ആണ്‍കിളിയുടെ താരാട്ട്, വൃത്തം, ലൂസ് ലൂസ് അരപ്പിരി ലൂസ് (1988), ദിനരാത്രങ്ങള്‍, ആധാരം (1989), അടിക്കുറിപ്പ്, ഈ കണ്ണികൂടി (1990), കോട്ടയം കുഞ്ഞച്ചന്‍, വീണ മീട്ടിയ വിലങ്ങുകള്‍, ഒരുക്കം, ഇന്ദ്രജാലം, മാന്ത്രിക ചെപ്പ് (1992), ദേവാസുരം, (1993), ആകാശദൂത്, ഭീഷ്മാചാര്യ (1994), മാന്‍ ഓഫ് ദ മാച്ച് (1996), മീനത്തില്‍ താലികെട്ട് (1998), വാഴുന്നോര്‍)1999), പത്രം (1999), എന്റെ വീട് അപ്പൂന്റേയും (2003(, മിസ്റ്റര്‍ ബ്രഹ്മചാരി (2003), ട്രാഫിക് (2011). ഇതിനിടെ നിരവധി തമിഴ് ചിത്രങ്ങളിലും സജീവമായി.



വിശപ്പിന്റെ വിളിയില്‍ രണ്ടു ഗാനങ്ങളും അല്‍ഫോണ്‍സ, ശരിയോ തെറ്റോ എന്ന ചിത്രത്തില്‍ നാലു ഗാനങ്ങളും മനസാക്ഷിയില്‍, അവന്‍ വരുന്നു, ലവ് ഇന്‍ കേരള എന്നീങ്ങനെ നിരവധി ചിത്രങ്ങളില്‍ പിന്നണിഗായകനുമായിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment