Thursday 17 October 2013

[www.keralites.net] =?UTF-8?B?RndkOiBUYWdzOiDgtJXgtY3gtLDgtL/gtJXgtY3gtJXgtLHgtY3gt

 

സച്ചിന്‍ , മെയ്ഡ് ഫോര്‍ ഇന്ത്യ
ഇന്ത്യന്‍ സമൂഹത്തെ അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യരായ സാമൂഹിക ശാസ്ത്രകാരന്‍മാര്‍ കണ്ടെത്തുന്ന ചില പൊതു സവിശേഷതകള്‍ ഇങ്ങനെയാണ്. ഇന്നും ഒറ്റയിണയുടെ വിശുദ്ധിയില്‍ വിശ്വസിക്കുന്നു, ദേശീയതക്ക് അമിത പ്രാധാന്യം കല്‍പ്പിക്കുന്നു, ഹീറോയിസത്തില്‍ അഭിരമിക്കുന്നു. ആഗോളീകരണവും ഉദാരീകരണവും ലോകക്രമത്തിന്റെ അടിസ്ഥാന ശിലകളായി മാറിക്കഴിഞ്ഞ ഘട്ടത്തിലും 'യാഥാസ്ഥിതികമായ' ഇത്തരം സവിശേഷതകള്‍ എങ്ങനെ ഇന്ത്യന്‍ സമൂഹം സൂക്ഷിക്കുന്നു എന്ന് അവര്‍ അദ്ഭുതപ്പെടുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ ഇടപെടുന്ന ചില പാശ്ചാത്യ ഗവേഷകര്‍ ഈ സവിശേഷതകളെ പഠിക്കാനും പ്രകാശിപ്പിക്കാനും സച്ചിന്‍ തെണ്ടുല്‍ക്കറെ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. സച്ചിനോടുള്ള രണ്ടു ദശകത്തിലേറെ നീണ്ടുനില്‍ക്കുന്ന ഇന്ത്യക്കാരന്റെ ആരാധന അവരില്‍ അമ്പരപ്പുണ്ടാക്കുന്നു. മറ്റൊരു രാജ്യത്തും ഇത്ര നീണ്ട ഒരു കാലഘട്ടത്തില്‍ ഒരു കായികതാരം ഇങ്ങനെ ആഘോഷിക്കപ്പെട്ടിട്ടില്ലത്രെ.

സച്ചിന്‍ ഇന്ത്യന്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന് ഇന്ന് ലോകത്ത് സമാനതകളില്ലെന്നതാണ് യാഥാര്‍ഥ്യം. അര്‍ജന്റീനയില്‍ മാറഡോണക്കോ ബ്രസീലില്‍ പെലെക്കോ പോലും കഴിയാത്തതാണിത്. മാറഡോണ സ്വന്തം രാജ്യത്ത് അംഗീകരിക്കപ്പെടുന്നതിനൊപ്പം അവഹേളിക്കപ്പെടുകയും ചെയ്യുന്നു. സച്ചിനെ പോലെ ഒരു റോള്‍മോഡലിന്റെ ജീവിതം നയിക്കാന്‍ മാറഡോണക്ക് കഴിഞ്ഞില്ല എന്നതു തന്നെയാവും ഇതിനു കാരണം. കടുത്ത ദേശീയതയുടെ പര്യായമാവുകയും ദേശീയനായക പരിവേഷം നേടുകയും ചെയ്യുന്നതിനൊപ്പം ഇന്ത്യന്‍ മൂല്യങ്ങളുടെ പ്രയോക്താവും പ്രചാരകനുമായി മാറുന്നു എന്നിടത്താണ് സച്ചിന്‍ എന്ന ഐക്കണിന്റെ വിജയം. പരസ്യമായ മദ്യപാനമോ പുകവലിയോ ഇല്ല. ആരാധികമാര്‍ ഐറെയുണ്ടെങ്കിലും ലൈംഗിക വിവാദങ്ങളുടെ നിഴലില്‍പോലും പെട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ ഉലച്ച ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ പോലും സച്ചിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല... ഇങ്ങനെ ശരാശരി ഇന്ത്യക്കാരന്റെ മൂല്യബോധത്തിന് ചേര്‍ന്ന വിധത്തില്‍ വര്‍ത്തിക്കാന്‍ ബോധപൂര്‍വമോ അല്ലാതെയോ സച്ചിന് കഴിയുന്നു.

 

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്ത്യയില്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേളയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ കുറിച്ച് കേട്ടറിഞ്ഞ് ഇന്ത്യയിലെത്തിയ ഇ എസ് പി എന്‍ ചാനലിന്റെ അമേരിക്കക്കാരനായ റഗ്ബി റിപ്പോര്‍ട്ടര്‍ റൈറ്റ് തോംസണ്‍ 'ഇന്‍ തെണ്ടുല്‍ക്കര്‍ കണ്‍ട്രി' എന്ന പേരിലെഴുതിയ ലേഖന പരമ്പരയില്‍ ഇന്ത്യയിലെ സച്ചിന്‍ പ്രതിഭാസത്തെ കുറിച്ച് രസകരമായ ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ലോകകപ്പ് വേദികളില്‍ ചെന്ന് സച്ചിനോടുള്ള ഇന്ത്യക്കാരുടെ ആരാധനയുടെ തീവ്രത അുഭവിച്ചറിഞ്ഞ തോംസണ്‍ ഇന്ത്യയിലെ ആദ്യത്തെ ആധുനികനായ കായിക പ്രതിഭാസമായാണ് സച്ചിനെ കാണുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയോട് പ്രതിബിംബിച്ചു കൊണ്ട് വളര്‍ന്ന സച്ചിന്‍ അമിത വാണിജ്യവല്‍ക്കരണം കൊണ്ട് ക്രിക്കറ്റിന് സംഭവിച്ച കളങ്കങ്ങള്‍ പോലും മായ്ച്ചു കളഞ്ഞെന്നും ഒത്തുകളി വിവാദത്തിന്റെ ആഘാതത്തില്‍ നിന്ന് ഗെയ്മിനെ പോറലേല്‍ക്കാതെ കരകയറ്റിയെന്നും അദ്ദേഹം വിലയിരുത്തുന്നു. ക്രിക്കറ്റ് എന്ന കളിയെ കുറിച്ച് അടിസ്ഥാന ധാരണ പോലുമില്ലാത്ത തോംസണെ പോലൊരാള്‍ക്ക് പോലും ഒരാഴ്ച്ചത്തെ സന്ദര്‍ശനം കൊണ്ടു തന്നെ ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന സച്ചിന്‍ ഇഫക്റ്റ് പിടികിട്ടുന്നുവെന്നു തന്നെയാണ് സൂചന.

ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഗ്രൗണ്ടിനകത്ത് ദീര്‍ഘകാലമായി പ്രകടമാക്കുന്ന സമഗ്രാധിപത്യത്തിനപ്പുറം ഒരു വ്യക്തിയും സാമൂഹിക ജീവിയുമെന്ന നിലയിലുള്ള സച്ചിന്റെ നില്‍പ്പ് വിശേഷമാണ്. വ്യക്തി ജീവിതത്തില്‍ പുലര്‍ത്തുന്ന വിശുദ്ധി അദ്ദേഹത്തെ മറ്റ് സെലിബ്രിറ്റികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ബ്രാന്‍ഡ് അംബാസിഡറായ സച്ചിന്‍ മദ്യത്തിന്റെ പരസ്യത്തില്‍ മോഡല്‍ ചെയ്യാന്‍ വേണ്ടി ഓഫര്‍ ചെയ്യപ്പെട്ടിരുന്ന 20 കോടി രൂപ നിരസിച്ചപ്പോള്‍ അദ്ദേഹത്തിന്റെ താരമൂല്യം കുതിച്ചുയരുകയായിരുന്നു.

പൊതുസമൂഹത്തില്‍ ഇത്രയേറെ സ്വാധീനമുള്ള വ്യക്തിയെന്ന നിലയില്‍ സാമൂഹികവും രാഷ്ട്രീയവുമായി തനിക്കുള്ള ബാധ്യത തിച്ചറിയുകയും അതിനനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു സച്ചിന്‍. മഹാരാഷ്ട്രയിലെ ഇടത്തരം ബ്രാഹ്മണ കുടുംബത്തില്‍ പിറക്കുകയും ആ നിഷ്ഠകള്‍ക്കൊത്ത് ജീവിക്കുകയും ചെയ്ത അദ്ദേഹത്തെ തങ്ങളുടെ ആശയങ്ങളോട് ചേര്‍ത്ത് നിര്‍ത്താനും പ്രചാരണ ആയുധമാക്കാനുമുള്ള ശ്രമം സവര്‍ണ ഹൈന്ദവ കക്ഷികളില്‍ നിന്നുണ്ടായിരുന്നു. അങ്ങനെയൊരു പരിവേഷം തുടക്കത്തില്‍ സച്ചിന് എങ്ങനെയോ വന്നുപോയിരുന്നു താനും. അന്നൊക്കെ ശിവസേനാ തലവന്‍ ബാല്‍ താക്കറെ ഉള്‍പ്പെടെയുള്ളവര്‍ പാതുചടങ്ങുകളില്‍ സച്ചിനൊപ്പം പ്രത്യക്ഷപ്പെടാന്‍ അമിത വ്യഗ്രത കാണിച്ചിരുന്നു. മുംബൈയുടെ പ്രിയ പുത്രന്‍ എന്ന നിലയില്‍ സച്ചിന് പുരസ്‌കാരങ്ങള്‍ നല്‍കാനും ആദരിക്കാനും താക്കറെ മുന്നില്‍ നിന്നു. പക്ഷെ വിവിധ രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങളില്‍ പില്‍ക്കാലത്ത് സ്വീകരിച്ച നിലപാടുകളിലൂടെ അത്തരം ശ്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് സച്ചിന്റെ മഹത്വം. ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടത്തില്‍ തന്നെ താക്കറെ രാഷ്ട്രീയത്തിന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞ് സച്ചിന്‍ തന്റെ പേരില്‍ ആരോപിക്കപ്പെട്ട താക്കറെയിസത്തില്‍ നിന്ന് മോചിതനാവുകയായിരുന്നു.

താക്കറെയുടെ മരുമകന്‍ രാജ് താക്കറെ മഹാരാഷ്ട്ര നവനിര്‍മാണ സേനയെന്ന സംഘടന രൂപവത്കരിച്ച് മഹാരാഷ്ട്രയില്‍ നിന്ന് മറ്റു സംസ്ഥാനക്കാര്‍ പുറത്തു പോവണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍ മുംബൈയുടെ വലിയ അംബാസഡറായ അമിതാബ് ബച്ചന് പോലും പിടിച്ചുനില്‍ക്കാന്‍ പാടുപെടേണ്ടി വന്നു. ഈ മുദ്രാവാക്യത്തെ എതിര്‍ത്ത അമിതാബിനെ അയാള്‍ ജന്‍മം കൊണ്ട് ഉത്തര്‍പ്രദേശുകാരനാണെന്ന ന്യായമുയര്‍ത്തി സേന നേരിടുകയായിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യക്കാരുടേത് മുഴുവനാണെന്ന സച്ചിന്റെ പ്രസ്താവനക്കു മുന്നില്‍ താക്കറെ പരിവാര്‍ അസ്തപ്രജ്ഞരായി പോയി. മുംബൈയുടെ അഭിമാന സ്തംഭമായ സച്ചിനെ പ്രതിരോധിക്കാന്‍ സേനയ്ക്ക് ഒരു ആയുധവും ഉണ്ടായിരുന്നില്ല. അവരുടെ മറാഠാവാദ സമരം പരാജയപ്പെട്ടുവെങ്കില്‍ അതില്‍ സച്ചിന്റെ ഈ നിലപാടിനും ഒരു പങ്കുണ്ട്. സച്ചിനില്ലാത്ത 'മറാഠാ പ്രേമം' നമുക്കെന്തിനെന്ന് മുംബൈക്കാര്‍ ചിന്തിച്ചിരിക്കണം. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് സ്വീകരിച്ച നിലപാടുകളും സച്ചിന്റെ യശസ്സുയര്‍ത്തുന്നതായിരുന്നു. ഭീകരാക്രമണത്തിന് ശേഷം നേടിയ സെഞ്ച്വറി അദ്ദേഹം സമര്‍പ്പിച്ചത് 'ആക്രമികള്‍ക്ക് മുന്നില്‍ പതറാതെയും തലകുനിക്കാതെയും നിന്ന നഗരത്തിലെ ജനങ്ങള്‍ക്കായിരുന്നു. ' വികാരനിര്‍ഭരമായി സച്ചിന്‍ പറഞ്ഞ ഈ വാക്കുകള്‍ ഒരു നഗരത്തിന്റേയും രാജ്യത്തിന്റേയും മുറിവുകളുടെ വേദന കുറയ്ക്കാന്‍ പോന്നതായിരുന്നു. വലിയ ആവേശത്തോടെയാണ് മുംബൈക്കാര്‍ സച്ചിന്റെ വാക്കുകള്‍ ഏറ്റെടുത്തത്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ പ്രൊഫഷണലുകളില്‍ മുന്‍നിരയില്‍ സച്ചിനുണ്ട്. പക്ഷെ ജീവിത ശൈലിയിലോ ഇടപെടലുകളിലോ ഈ സമ്പന്നത സച്ചിന്‍ പ്രകടമാക്കുന്നില്ല. ഡേവിഡ് ബെക്കാമിനേയോ റാഫേല്‍ നഡാലിനേയോ എന്തിന് യുവരാജ് സിങ്ങിനെയോ പോലെ ഗ്ലാമറസ് ആയി സച്ചിന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു കണ്ടിട്ടില്ല. പെരുമാറ്റത്തില്‍ സൂക്ഷിക്കുന്ന വിനയവും തന്നെ തേടിയെത്തുന്ന അപരിചിതരായ ആരാധകരോട് കാണിക്കുന്ന ബഹുമാനവുമെല്ലാം സച്ചിന്‍ എന്ന ഐക്കണെ വ്യത്യസ്തനാക്കുന്നു. ഇന്ത്യന്‍ സമൂഹത്തിന് സച്ചിന്‍ ഇത്രത്തോളം പ്രിയങ്കരനായി മാറിയതിന് വേറെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല. ഇത് ഗ്രൗണ്ടിന് പുറത്തെ സച്ചിന്‍ . ക്രീസിനകത്തോ ? അവിടെ താരതമ്യങ്ങള്‍ക്ക് ഒരു അവസരവും സച്ചിന്‍ അവശേഷിപ്പിക്കുന്നില്ല.


 

സച്ചിന്‍-ബ്രാഡ്മാന്‍


ക്രിക്കറ്റ് ആരാധകര്‍ ഇന്ന് ഏകദൈവ വിശ്വാസികളാണ്. ഒരൊറ്റ ദൈവം സച്ചിന്‍ മാത്രം. ശാരീരികവും മാനസികവുമായ ക്ഷമത അനിവാര്യമായ ക്രിക്കറ്റ് പോലൊരു ഗെയിമില്‍ അന്താരാഷ്ട്ര തലത്തില്‍ തുടര്‍ച്ചയായി കാല്‍ നൂറ്റാണ്ടോളം കളിക്കുകയും മുപ്പത്തിമൂവായിരത്തിലധികം റണ്ണുകളും 100 സെഞ്ച്വറികളും (ടെസ്റ്റിലും ഏകദിനത്തിലും കൂടെ) നേടുകയും ചെയ്യുക എന്നത് ദൈവികമെല്ലെങ്കില്‍ അമാനുഷികമാണ്. ക്രിക്കറ്റിലെ ഔന്നിത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സച്ചിനൊപ്പം എന്നും ഉയര്‍ത്തപ്പെടുന്ന പേര് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റേതാണ്. സത്യത്തില്‍ അങ്ങനെയൊരു താരതമ്യത്തില്‍ അര്‍ഥമില്ല. കാരണം ബ്രാഡ്മാനും സച്ചിനും കളിച്ച ക്രിക്കറ്റ് തികച്ചും വ്യത്യസ്തമായ ഗെയിമുകള്‍ ആണ്. ബ്രാഡ്മാന്റെ കാലത്ത് നിന്ന് സച്ചിന്റെ കാലത്തേക്ക് എത്തുമ്പോഴേക്ക് ക്രിക്കറ്റ് അത്രയ്ക്ക് മാറി കഴിഞ്ഞിരുന്നു. ഒന്നു രണ്ടു കാര്യങ്ങള്‍ മാത്രം അതുമായി ബന്ധപ്പെട്ട് പറയാം. ബ്രാഡ്മാന്റെയും അന്താരാഷ്ട്ര കരിയര്‍ 20 വര്‍ഷം നീണ്ടു നിന്നിരുന്നു. എന്നാല്‍ ദീര്‍ഘമായ ഇടവേളകള്‍ ഈ കരിയറില്‍ ഉണ്ടായിരുന്നു. കളിച്ചത് കേവലം 52 ടെസ്റ്റുകള്‍ മാത്രം. വേണ്ടത്രയോ അതിലധികമോ വിശ്രമം ബ്രാഡ്മാന് ലഭിച്ചിരുന്നു. ബ്രാഡ്മാന് ടെസ്റ്റുകളില്‍ മാത്രം കളിച്ചാല്‍ മതിയായിരുന്നു എന്നുകൂടി ഓര്‍ക്കണം. ടെസ്റ്റ് മാച്ചുകള്‍ക്ക് യോജിച്ച വിധത്തില്‍ തന്റെ ഗെയ്മിനെ ഫോക്കസ് ചെയ്തു നിര്‍ത്താം എന്ന സൗകര്യം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ സച്ചിന്‍ നിരന്തരം ഏകദിന, ടെസ്റ്റ് മല്‍സരങ്ങള്‍ മാറി മാറി കളിക്കുന്നു. ഒരേസമയം രണ്ടു ക്യാരക്റ്ററുള്ള കളിക്കാരനായി മാറേണ്ട അവസ്ഥയല്ലേ ഇത്? ഒരു കാര്യം കൂടി. ബ്രാഡ്മാന്‍ കളിക്കുന്ന കാലത്ത് ക്രിക്കറ്റ് അത്രയ്ക്ക് പ്രൊഫഷണലായിട്ടില്ല. അതുകാരണം ചുരുങ്ങിയ പക്ഷം അത്ര മികച്ചതല്ലാത്ത ഫീല്‍ഡിങ്ങിനെ നേരിട്ടാല്‍ മതിയെന്ന ആനുകൂല്യമെങ്കിലും ബ്രാഡ്മാനുണ്ടായിരുന്നു. സച്ചിന്‍ എതിരിട്ട ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളുടെ ഫീല്‍ഡിങ് നിലവാരം പരിഗണിക്കുമ്പോള്‍ എത്ര റണ്ണുകളാണ് സച്ചിന് കിട്ടാതെ പോയിരിക്കുന്നത്, എത്ര തവണയാണ് എതിര്‍ ഫീല്‍ഡര്‍മാരുടെ മികവു കൊണ്ടു മാത്രം സച്ചിന് വിക്കറ്റ് നഷ്ടമായത് ? സച്ചിന്‍ ബ്രാഡ്മാനേക്കാള്‍ മികച്ചവനാണെന്ന് സമര്‍ഥിക്കുകയല്ല. മറിച്ച് സച്ചിനെ ക്രിക്കറ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ ഓര്‍മിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടി കാട്ടിയെന്നു മാത്രം.

 

സച്ചിന്‍-ഗാവസ്‌കര്‍


ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന് മുമ്പ് ജന്‍മം കൊണ്ട ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്‌കറാണ്. മൈക്കല്‍ ഹോള്‍ഡിങ്, മാല്‍ക്കം മാര്‍ഷല്‍, ആന്‍ഡി റോബര്‍ട്ട്‌സ്, ഡെന്നിസ് ലില്ലി, ഇമ്രാന്‍ ഖാന്‍ തുടങ്ങിയ ലോകോത്തര ഫാസ്റ്റ് ബൗളര്‍മാര്‍ അരങ്ങ് തകര്‍ക്കുന്ന അതേ കാലത്താണ് സുനില്‍ ഗാവസ്‌കര്‍ ക്രിക്കറ്റ് കളിച്ചത്. പക്ഷെ ഇവര്‍ക്കെതിരെ ബാറ്റ് ചെയ്യുമ്പോള്‍ പോലും അദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഹെല്‍മറ്റ് ധരിക്കാതെ അതിവേഗ ബൗളര്‍മാരെ നേരിടുന്നത് അപകടമല്ലേയെന്ന ചോദ്യത്തിന് ഗാവസ്‌കര്‍ നല്‍കിയ മറുപടി രസകരമായിരുന്നു. - 'നിങ്ങള്‍ക്ക് സ്വന്തം തലയെ പന്തില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ വിക്കറ്റ് സംരക്ഷിക്കാന്‍ കഴിയുന്നത് എങ്ങിനെയാണ് ? ' ഇങ്ങനെയൊരു ചോദ്യമുന്നയിക്കാന്‍ സുനില്‍ ഗാവസ്‌കര്‍ക്ക് മാത്രമേ പറ്റൂ. ബാറ്റിങ്ങിലെ പ്രതിരോധതന്ത്രങ്ങള്‍, ഡിഫന്‍സീവ് ടെക്‌നിക്കുകള്‍ അത്രത്തോളം സ്വായത്തമാക്കിയിരുന്നു സുനില്‍ എന്ന് വ്യക്തം. ബാറ്റിങ് എന്ന കലയുടെ ആധികാരിക സ്‌കൂള്‍ ആണ് മുംബൈ. ഈ മുംബൈ സ്‌കൂളിന്റെ അക്കാലത്തെ കുറ്റമറ്റ ഉല്‍പ്പന്നമായിരുന്നു ഗാവസ്‌കര്‍. ബാറ്റിങ്ങിന്റെ സാങ്കേതിക പാഠങ്ങള്‍ മൂല്യം ഒട്ടും ചോര്‍ന്നു പോവാതെ തലമുറകളായി ശിഷ്യന്‍മാര്‍ക്ക് പകര്‍ന്നു നല്‍കുന്ന മികച്ച ഗുരുക്കന്‍മാരുടെ സാന്നിധ്യമാണ് അതിന് കാരണം. മുംബൈ സ്‌കൂളിന്റെ ഏറ്റവും വിശിഷ്ടമായ സന്തതിയെന്ന് വിശ്വസിക്കപ്പെട്ടിരുന്ന സുനില്‍ ഗാവസ്‌കര്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന് നിറഞ്ഞ് ശോഭിച്ച് പതുക്കെ മാഞ്ഞു പോവുമ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ കടുത്ത നിരാശയിലായിരുന്നു. കഴിഞ്ഞു പോയ ഉല്‍സവ കാലത്തെ കുറിച്ച് ചിന്തിച്ച് അവര്‍ വ്യഥ പൂണ്ടിരിക്കുമ്പോഴായിരുന്നു അതിനേക്കാള്‍ ശോഭയില്‍ മറ്റൊരു നക്ഷത്രം ഉദിച്ചുയര്‍ന്നത്. സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എന്ന നക്ഷത്രത്തിന്റെ ഉദയത്തെ കുറിച്ച് ആദ്യം ലോകത്തിന് മുന്നറിയിപ്പ് നല്‍കിയവരില്‍ ഗാവസ്‌കറും ഉള്‍പ്പെട്ടിരുന്നു എന്നത് യാദൃച്ഛികമല്ല. ഒരു പ്രതിഭയെ തിരിച്ചറിയാന്‍ മറ്റൊരു പ്രതിഭക്ക് കഴിയും.

ഗാവസ്‌കറുടെ അടിയുറച്ച പ്രതിരോധ തന്ത്രങ്ങള്‍ അതേപടി സച്ചിനിലുണ്ട്. ഈ പ്രതിരോധ തന്ത്രങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ട് ആക്രമണോല്‍സുകമായ ഷോട്ടുകള്‍ കളിക്കുന്നു എന്നതാണ് സച്ചിന്റെ പ്രസക്തി. സച്ചിന്‍ എന് ബാറ്റ്‌സ്മാന് നല്‍കാവുന്ന ഏറ്റവും ലളിതമായ നിര്‍വചനവും ഇതാവും. സച്ചിന്റെ ബാറ്റിങ്ങിന് ആക്രമണോല്‍സുകത പകരുന്നത് ക്രിക്കറ്റിന്റെ പുസ്തകത്തില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന ഷോട്ടുകള്‍ അനായാസം, അയത്‌നം കളിക്കാനുള്ള ശേഷിയാണ്. ഹുക്ക്, കട്ട്, ഡ്രൈവുകള്‍ എന്നിവ അതിന്റെ പൂര്‍ണതയോടെ എപ്പോള്‍ വേണമെങ്കിലും കളിച്ചു കാണിക്കാന്‍ സച്ചിന് കഴിയും. ഇതില്‍ സ്‌ട്രൈറ്റ് ഡ്രൈവ് സച്ചിന്‍ കളിക്കുന്നത് പോലെ മറ്റാര്‍ക്കെങ്ങിലും കഴിയുമോ ? സംശയമാണ്. സ്‌ട്രൈറ്റ് ഡ്രൈവ് എങ്ങിനെ കളിക്കണമെന്ന് പഠിപ്പിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള പരിശീലകര്‍ സച്ചിന്റെ കളിയുടെ വീഡിയോ റിക്കാര്‍ഡുകള്‍ തിരയുന്നത് അതുകൊണ്ട് തന്നെ. തീര്‍ന്നില്ല കാലിന് നേരെ വരുന്ന പന്തുകള്‍ സ്‌ക്വയര്‍ ലെഗ്ഗിനും ഫൈന്‍ലെഗ്ഗിനും ഇടയിലൂടെ തിരിച്ചുവിടുന്ന ഫ്ലാക്കുകളും ക്രിക്കറ്റിലെ അതിസുന്ദര കാഴ്ചകളില്‍ പെടുന്നു. ഈയൊരു ഷോട്ടിനെ എഴുതി ഫലിപ്പിക്കാനാവില്ല, സച്ചിന്റെ കളി കാണുകയേ നിര്‍വാഹമുള്ളൂ.

സച്ചിനെ റിച്ചാര്‍ഡ്‌സും ബ്രാഡ്മാനുമായി താരതമ്യം ചെയ്തവരാരും ഒരു ഗാവസ്‌കര്‍-സച്ചിന്‍ താരതമ്യത്തിന് മുതിര്‍ന്നില്ലെന്നത് ശ്രദ്ധിക്കുക. ഈ രണ്ടു പേരുടേയും ശൈലിയിലും കളിയോടുള്ള സമീപനത്തിലുമുള്ള അന്തരം ആവാം അതിന് കാരണം. സച്ചിന്‍ തന്നേക്കാള്‍ മിടുക്കനാണെന്ന് ഗാവസ്‌കര്‍ സച്ചിന്റെ കരിയര്‍ തുടങ്ങിയ കാലത്തേ അംഗീകരിച്ചിരുന്നു. സച്ചിനാവട്ടെ ഗാവസ്‌കര്‍ ചെറുപ്പത്തിലേ തന്റെ ആരാധനാ പാത്രമാണെന്ന് ആവര്‍ത്തിച്ച് പറയുകയും എഴുതുകയും ചെയ്യുന്നു. ആരാണ് വലിയവനെന്ന് നിശ്ചയിക്കാന്‍ വേണ്ടിയല്ലെങ്കിലും നമ്മുടെ എക്കാലത്തേയും മികച്ചവരായ ഈ രണ്ട് ബാറ്റിങ് ഇതിഹാസങ്ങളെ താരതമ്യം ചെയ്യ്തു നോക്കുന്നത് ഏറെ രസകരമാവും. ഗാവസ്‌കര്‍ എതിരിട്ട ബൗളിങ് എത്തരത്തിലുള്ളതായിരുന്നു? മൈക്കല്‍ ഹോള്‍ഡിങ്, ജിയോല്‍ ഗാര്‍നര്‍, മാല്‍ക്കം മാര്‍ഷല്‍, വെയ്ന്‍ ഡാനിയല്‍, ആന്‍ഡി റോബര്‍ട്‌സ് എന്നിവരുള്‍പ്പെട്ട കരീബിയന്‍ പേസ് ബാറ്ററിയോട് പോരടിച്ചാണ് ഗാവസ്‌കര്‍ ഓരോ പടവും പിന്നിട്ടത്. അവരെ മെരുക്കാന്‍ കഴിഞ്ഞ അന്നത്തെ ഒരേയൊരു ബാറ്റ്‌സ്മാനായിരുന്നു സണ്ണി. അത് പോലൊരു ബൗളിങ് അറ്റാക്ക് പിന്നീട് ലോകക്രിക്കറ്റില്‍ കണ്ടിട്ടില്ലെന്ന് പാരമ്പര്യവാദികളായ ക്രിക്കറ്റ് നിരൂപകര്‍ ഉറപ്പിച്ച് പറയും. സച്ചിനുണ്ടോ അത്തരം ബൗളര്‍മാരെ നേരിട്ടിരിക്കുന്നു! ഇല്ലെന്ന് ആര് പറഞ്ഞു ? വഖാര്‍ യൂനുസ്- വസീം അക്രം ദ്വയത്തെ എതിരിട്ട് ജയിച്ചാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കാലെടുത്ത് വെച്ചത്. പിന്നീട് വെസ്റ്റിന്‍ഡീസുകാരായ കോട്‌നീ വാല്‍ഷ്-കര്‍ട്‌ലി ആംബ്രോസ് സഖ്യത്തെ നേരിട്ടും കൊടിനാട്ടി. എന്നാല്‍ അവരേക്കാളൊക്കെ ആപല്‍ക്കാരിയായ ബൗളറെന്ന് വിലയിരുത്താവുന്ന ഓസ്‌ട്രേലിയക്കാരന്‍ ഗ്ലെന്‍ മഗ്രാത്തിനെ മിക്കവാറും തന്റെ കരിയറിലുടനീളം സച്ചിന്‍ നേരിട്ടു. മഗ്രാത്തിനൊപ്പം ഡാമിയന്‍ ഫ്ലെമിങും ജാസന്‍ ഗില്ലസ്പിയും ചേര്‍ന്ന സംഘം വിഖ്യാതമായ കരീബിയന്‍ സംഘത്തോളം പോന്നതല്ലെങ്കിലും അവരോട് കിടപിടിക്കുന്നതാണ്. അവര്‍ക്കെതിരെ ഏറ്റവും മികവു പുലര്‍ത്തിയ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തന്നെയാണ്.

സ്പിന്‍ ബൗളര്‍മാരെ നേരിടുന്ന കാര്യത്തിലാണ് സച്ചിന്‍ ഗാവസ്‌കറേക്കാള്‍ കുറച്ചു കൂടി മാര്‍ക്കു വാങ്ങുന്നത്. സച്ചിന്‍ കളിക്കുമ്പോള്‍ ക്രിക്കറ്റില്‍ സ്പിന്‍ ബൗളിങ്ങിന്റെ പൂക്കാലമാണ്. ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ ഈ രണ്ടു പേരെയും മാറി മാറി നേരിട്ട് ലോകത്തെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ എന്ന ഖ്യാതി സച്ചിന്‍ നിലനിര്‍ത്തി പോന്നു. പ്രത്യേകിച്ചും ഷെയിന്‍ വോണ്‍ എത്രയോ തവണ സച്ചിന് മുന്നില്‍ തോറ്റ് സുല്ല് പറഞ്ഞിരുന്നു.

 

സച്ചിന്‍-ലാറ


സമകാലീനരില്‍ സച്ചിനുമായി കൂടുതല്‍ താരതമ്യം ചെയ്യപ്പെട്ട ബാറ്റിങ് ലെജന്റ് വെസ്റ്റിന്‍ഡീസുകാരന്‍ ബയാന്‍ ലാറയാണ്. ഇങ്ങനെ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഒരേ കാലത്തുതന്നെ സംഭവിച്ചുവെന്നത് ക്രിക്കറ്റ് എന്ന ഗെയ്മിന്റെ സൗഭാഗ്യമാണ്. നൈസര്‍ഗിക പ്രതിഭയുടെ കാര്യത്തില്‍ ലാറ സച്ചിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു എന്ന് സമ്മതിക്കണം. ദീര്‍ഘമായ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള കായിക ക്ഷമതയിലും ലാറയായിരുന്നു കേമന്‍. പക്ഷെ ലാറയുടെ പ്രതിഭയെ കഠിനാധ്വാനം കൊണ്ട് സച്ചിന്‍ മറികടന്നു. തന്റെ പരിമിതികള്‍ മറ്റാരേക്കാളും സച്ചിന് ബോധ്യമുണ്ടായിരുന്നു. അവ തന്റെ പ്രകടനത്തെ ബാധിക്കാതിരിക്കാന്‍ എന്തുതന്നെ ചെയ്യാനും സച്ചിന്‍ തയ്യാറാവുന്നു. കരിയറിന്റെ തുടക്കത്തില്‍ ഫോം നഷ്ടപ്പെട്ട് വലിയ സ്‌കോറുകള്‍ കണ്ടെത്തുന്നതില്‍ സച്ചിന്‍ നിരന്തരം പരാജയപ്പെട്ടിരുന്ന ഒരു ഘട്ടത്തെ കുറിച്ച് അന്ന് ടീമിലംഗമായിരുന്ന നവജ്യോത് സിങ് സിധു വിവരിച്ചിട്ടുണ്ട്. അര്‍ധരാത്രി ഉറക്കത്തില്‍ നിന്നുണര്‍ന്ന സിധു അടുത്ത മുറിയില്‍ നിന്നുള്ള ശബ്ദം കേട്ട് അങ്ങോട്ടു ചെന്നു. സച്ചിന്റെ മുറിയായിരുന്നു അത്.ചരടില്‍ തൂക്കിയിട്ട പന്ത് ബാറ്റുകൊണ്ട് അടിച്ചകറ്റുന്ന ശബ്ദമായിരുന്നു സിധു കേട്ടത്. അര്‍ദ്ധരാത്രിയിലും സച്ചിന്‍ ബാറ്റിങ് പരിശീലനത്തിലായിരുന്നു ! ഗെയ്മിനു വേണ്ടി സര്‍വം സമര്‍പ്പിച്ച പ്രൊഫഷണലാണ് സച്ചിന്‍. നൈറ്റ് പാര്‍ട്ടികളും ആഘോഷങ്ങളും അതിനു വേണ്ടി സച്ചിന്‍ ഉപേക്ഷിക്കുന്നു. മറിച്ച് മല്‍സരങ്ങളുടെ തലേദിവസം പോലും കലിപ്‌സോ സംഗീതത്തിലും ജാസിന്റെ രൗദ്ര വാദ്യത്തിലും മുഴുകിയിരുന്ന കരീബിയന്‍ ജന്‍മമാണ് ലാറ. ക്ലാസ് സ്ഥിരവും ഫോം താല്‍ക്കാലികവുമാണെന്ന് ക്രിക്കറ്റിലെ അംഗീകൃത വസ്തുതയാണ്. പക്ഷെ ലാറക്ക് അങ്ങനെ ഫോം നഷ്ടമാവാറുണ്ടായിരുന്നില്ല. ബാറ്റിങ്ങിന്റെ മാസ്മരിക സ്പര്‍ശം എന്നും ആ കൈക്കുഴകളിലും പാദചലനങ്ങളിലും ഉണ്ടായിരുന്നു. ആഗ്രഹിക്കുമ്പോഴെല്ലാം അത് പുറത്തെടുക്കാനും ലാറക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സച്ചിന്‍ തന്റെ ഷോട്ടുകളും ശൈലിയുമെല്ലാം ചെറുപ്പംതൊട്ടേയുള്ള കഠിനാധ്വാനത്തിലൂടെ വികസപ്പിച്ചെടുത്തതാണ്. റണ്ണുകളുടേയും സെഞ്ച്വറികളുടേയും നേട്ടങ്ങളുടേയും കണക്കില്‍ സച്ചിന്‍ ലാറക്ക് മുന്നിലെത്തിയതിന്റെ കാരണം ഈ ആത്മാര്‍പ്പണം തന്നെ.

 

നയി ഷോട്ടുകള്‍


രമേഷ് ടെണ്ടുല്‍ക്കര്‍ക്ക് കവിയെന്ന നിലയില്‍ മറാത്തികള്‍ക്കിടയില്‍ സ്വന്തമായി മേല്‍വിലാസമുണ്ട്. പക്ഷേ, സ്വന്തം നഗരമായ മുംബെയില്‍ പോലും അദ്ദേഹം തന്റെ അവസാനകാലത്ത് അഭിസംബോധന ചെയ്യപ്പെട്ടത് സച്ചിന്റെ അച്ഛനെന്നാണ്. അതില്‍ രമേഷ് ടെണ്ടുല്‍ക്കര്‍ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മൂത്തമകന്‍ നിഥിനും മറാത്താ സാഹിത്യത്തില്‍ അറിയപ്പെടുന്ന കവിയായിരുന്നു. രണ്ടു കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയ നിഥിന് മഹാരാഷ്ട്രാ സര്‍ക്കാറിന്റെ സാഹിത്യപുരസ്‌കാരവും ലഭിച്ചിരുന്നു. രണ്ടാമത്തെ മകന്‍ അജിത്തിന്റെ നില്‍പ് കവിതയിലും ക്രിക്കറ്റിലും ഓരോ കാല്‍ ഊന്നിയാണ്. രണ്ടിന്റെയും വലിയ ആരാധകനാണ് അജിത്ത്. മൂന്നാമന്‍ സച്ചിന്‍ ജീവിതം ക്രിക്കറ്റിനുമാത്രമായി സമര്‍പ്പിച്ചു. പക്ഷേ, അച്ഛനെപ്പോലെ കാല്പനികനുമായി. 'ബാറ്റുകൊണ്ട് കാല്പനികകവിതകള്‍ രചിക്കുന്നു'വെന്ന് പറഞ്ഞുതഴമ്പിച്ച ആലങ്കാരിക ശൈലിയില്‍ പറയാം.

അച്ഛനും ജ്യേഷ്ഠനും കവികളായതുകൊണ്ടാവാം സച്ചിന്റെ ശൈലിയിലും രീതിയിലും ഒരു കവിയുടെ ശീലങ്ങളുമായി സാദൃശ്യം കണ്ടെത്താന്‍ കഴിയുന്നത്. ഓരോ കവിക്കും ഒരു പണിപ്പുരയുണ്ട്. കവിത എഴുതുന്നതിനുമുമ്പ് ആശയങ്ങളും വികാരങ്ങളും ചീകിയൊതുക്കി പാകപ്പെടുത്തിയെടുക്കുന്ന പണിപ്പുര. സച്ചിനുമുണ്ട് അതുപോലൊന്ന്. വലിയ ഓരോ പോരാട്ടത്തിനും മുമ്പ് സച്ചിന്‍ തന്റെ ഷോട്ടുകളും തന്ത്രങ്ങളും പാകപ്പെടുത്തിയെടുക്കുന്ന പണിപ്പുര. ആദ്യം മനസ്സില്‍ വരച്ചിടുന്ന ഷോട്ടുകള്‍ നിരന്തരപരിശീലനത്തിലൂടെ (വെട്ടിയും തിരുത്തിയും കവി വരികള്‍ ചിട്ടപ്പെടുത്തുംപോലെ) പ്രാവര്‍ത്തികമാക്കുന്നു. വലിയ പ്രതിസന്ധികള്‍ വരുമ്പോള്‍, വെല്ലുവിളികള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ ഹോം വര്‍ക്ക് ചെയ്ത്, മുന്‍പൊന്നും ആരും കളിക്കാത്ത, കാണാത്ത ചില ഷോട്ടുകള്‍ തന്റെ ശേഖരത്തിലേക്ക് സച്ചിന്‍ മുതല്‍കൂട്ടാറുണ്ട്.

1998-ല്‍ ആസ്‌ത്രേല്യ ഇന്ത്യന്‍ പര്യടനത്തിന് പുറപ്പെടുമ്പോള്‍, ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ സച്ചിനും മികച്ച ബൗളറായ ഷെയ്ന്‍ വോണും തമ്മില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തെക്കുറിച്ചായിരുന്നു എല്ലാവരുടേയും ആകാംക്ഷ. സ്പിന്‍ ബൗളിംഗിന് പൊതുവേ അനുകൂലമായ ഇന്ത്യന്‍ വിക്കററുകളില്‍ വോണ്‍ സച്ചിനെ മെരുക്കുമെന്ന് ആസ്‌ത്രേല്യന്‍ മീഡിയ പ്രചാരണം അഴിച്ചുവിട്ടു. തങ്ങളുടെ ടീമിന്റെ പ്രതിയോഗികളെ ഇത്തരം പ്രാചാരണങ്ങളിലൂടെ മാനസികമായി തകര്‍ത്ത് തങ്ങളുടെ ടീമിന്റെ പ്രയാണം സുഗമമാക്കുന്ന (അണ്ണാരക്കണ്ണനും തന്നാലാവത്) പരിപാടി ആസ്‌ത്രേല്യന്‍ മീഡിയ പണ്ടേ പരീക്ഷിച്ചുവരുന്നതാണ്. പക്ഷേ, ഇത്തരം കോലാഹലങ്ങള്‍ അരങ്ങേറുമ്പോള്‍ സച്ചിന്‍ മൗനത്തിലായിരുന്നു. അല്ലെങ്കില്‍ തന്റെ പണിപ്പുരയിലായിരുന്നു. നിരന്തരപ്രയത്‌നത്തിലൂടെ വോണിനെ നേരിടാന്‍ ക്രിക്കറ്റ് ബുക്കുകളില്‍ പരിചിതമല്ലാത്ത ഒരു ഷോട്ട് സച്ചിന്‍ കണ്ടെത്തി. ലെഗ്‌സ്റ്റെമ്പ് ലൈനില്‍ പിച്ച് ചെയ്ത് വിക്കറ്റിലേക്ക് തിരിയുന്ന വോണിന്റെ പന്തിനെ മുട്ടിന്മേലിരുന്ന് സച്ചിന്‍, ബോട്ടിന്റെ പങ്കായം കൊണ്ട് തുഴയുന്നത്‌പോലെ ബാറ്റ് കൊണ്ട് പുറകോട്ട് ശക്തിയായി അടിച്ചിടും. വിക്കററ് കീപ്പര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനുമുമ്പ് പന്ത് അയാളുടെ ഗ്ലൗവിനരികിലൂടെ ബൗണ്ടറിയിലേക്ക് കുതിക്കും. വോണിന്റെ വന്യമായ സങ്കല്പങ്ങള്‍ക്കും അപ്പുറത്തായിരുന്നു ആ ഷോട്ട്. അതുകൊണ്ട് അതിനെ തടയാന്‍ ഒരു ടെക്‌നിക്കും വോണിന്റെ മനസ്സിലുണ്ടായില്ല. വോണ്‍ നിരായുധനായി. പ്രത്യക്ഷത്തില്‍ സ്വീപ്പ് ഷോട്ട് ആണെന്ന് തോന്നുമെങ്കിലും അതില്‍നിന്ന് സാങ്കേതികമായി ഏറെ ഭിന്നമായ പാഡില്‍ സ്വീപ്പിന്റെ സച്ചിന്‍ പതിപ്പായിരുന്നു ഇത്. സച്ചിന് മുമ്പ് മുഹമ്മദ് അസ്ഹറുദ്ദീന്‍ മറ്റൊരു അസ്‌ത്രേല്യന്‍ സ്പിന്നറായ ഗ്രെഗ് മാത്യൂസിനെതിരെ പാഡില്‍ സ്വീപ്പുകള്‍ പരീക്ഷിച്ചിരുന്നു. പക്ഷേ, ആ പാഡില്‍ സ്വീപ്പുകളില്‍ നിന്നെല്ലാം ഭിന്നമായ, ഒരു പെര്‍ഫെക്ട് സച്ചിന്‍ ഷോട്ടാണ് വോണിനെ തകര്‍ത്തത്.

 

രണ്ടായിരാമാണ്ടില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കായി ഇന്ത്യ ദക്ഷിണാഫ്രിക്കിയിലേക്ക് പോകുമ്പോള്‍ ''ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സി പിച്ചുകളില്‍ അവരുടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ എന്തുചെയ്യും?'' എന്ന ചോദ്യം ഉയര്‍ന്നുകേട്ടിരുന്നു. ഓഫ്‌സ്റ്റെമ്പിന് പുറത്തുകുത്തി ബൗണ്‍സ് ചെയ്തുപോകുന്ന പന്തുകള്‍ തട്ടി സ്ലിപ്പ് ഫീല്‍ഡര്‍മാരുടെ കൈകളില്‍ എത്തിക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരം ദൗര്‍ബല്യത്തില്‍ തൊട്ടാവും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ തന്ത്രങ്ങള്‍ എന്ന് വ്യക്തമായിരുന്നു. അത്തരം പന്തുകള്‍ക്കെതിരെ തന്റെ പണിശാലയില്‍ സച്ചിന്‍ ഒരു ഷോട്ട് വികസിപ്പിച്ചെടുത്തു. ഓഫ്‌സ്റ്റെമ്പിനുപുറത്ത് ബൗണ്‍സ് ചെയ്യുന്ന പന്തുകള്‍ സ്ലിപ്പ് ഫീല്‍ഡര്‍മാരുടെ തലയ്ക്കുമുകളിലൂടെ ബാററിന്റെ അറ്റം കൊണ്ട് സച്ചിന്‍ കോരിയെറിഞ്ഞു. മുന്‍പൊന്നും അധികം കണ്ടിട്ടില്ലാത്ത ഈ ലേഡര്‍ ഷോട്ടുകള്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍മാരെ വിസ്മയിപ്പിച്ചു. ആദ്യ ടെസ്റ്റില്‍ തന്നെ സച്ചിന്‍ സെഞ്ച്വുറി നേടി. പരമ്പരയില്‍ ഇന്ത്യ തോറ്റുവെങ്കിലും ഈ 'സച്ചിന്‍ സ്‌പെഷ്യല്‍' ഷോട്ടും ക്രിക്കറ്റ് ലോകത്തിന് ഒരു വിസ്മയമായി അവശേഷിക്കുന്നു. 2003 ലോകകപ്പില്‍ പാകിസ്ഥാന്റെ ഷോയിബ് അക്തറിന്റെ ഓഫ്‌സൈഡില്‍ കുത്തി ഉയര്‍ന്ന ബൗണ്‍സറുകള്‍ ബാറ്റു കൊണ്ട് തീര്‍ത്തും സ്‌ക്വയറായി തഴുകി വിട്ടപ്പോള്‍ നമ്മള്‍ കരുതി അതൊരു മിസ് ഹിറ്റാണെന്ന്. പക്ഷേ പന്ത് ഗ്യാലറിയില്‍ പതിച്ചു. സാധാരണക്കാരില്‍ നിന്ന് പ്രതിഭകളെ വേര്‍തിരിച്ചുനിര്‍ത്തുന്നത് ഇത്തരം ഭാവനാപൂര്‍ണമായ പരീക്ഷണങ്ങള്‍ നടത്താനുള്ള കഴിവും ധൈര്യവും തന്നെ. തീര്‍ച്ചയായും ലോകക്രിക്കറ്റിന്റെ വ്യാകരണവും ചരിത്രവും മാറ്റിയെഴുതാന്‍ കെല്‍പുള്ള അപൂര്‍വപ്രതിഭയെന്നാവും സച്ചിന് നല്‍കാവുന്ന ഉചിതമായ വിശേഷണം. ഇനിയും കാലമവശേഷിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഗാവസ്‌കര്‍ സച്ചിന് നല്‍കിയ ലക്ഷ്യം ടെസ്റ്റില്‍ 15000 റണ്‍സും 40 സെഞ്ച്വറിയും ആയിരുന്നു. ഇതില്‍ സെഞ്ച്വറികളുടെ പരിധി സച്ചിന്‍ ലംഘിച്ചു കഴിഞ്ഞു. റണ്ണുകളുടെ കാര്യത്തിലും അത് സംഭവിക്കുമോ? ഉത്തരത്തിനായി കാത്തിരിക്കാതെ നിര്‍വാഹമില്ലല്ലോ ?

രണ്ടു ദശകത്തിലേറെ നിരന്തരം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി ബാറ്റു ചെയ്തിട്ടും ഇത്രയധികം റണ്ണുകളും സെഞ്ച്വറികളും അടിച്ചുകൂട്ടിയിട്ടും സച്ചിനു മടുക്കുന്നില്ലേ? (ചുരുങ്ങിയപക്ഷം ബോറടിക്കുകയെങ്കിലും വേണ്ടേ?) എന്ന ചോദ്യം വിസ്മയത്തോടെ സച്ചിന്റെ ഓരോ ഇന്നിങ്‌സുകള്‍ക്കിടയിലും മറ്റുള്ളവര്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ സച്ചിനോ , ഇപ്പോഴും ബാറ്റിങ് ക്രീസില്‍ ഒരു 14കാരന്‍ ക്രിക്കറ്റര്‍ക്ക് സഹജമായ ആവേശവും വാശിയും പ്രകടമാക്കുന്നു. സെഞ്വറിക്കടുത്തെത്തുമ്പോള്‍ ആകാംക്ഷയും ആശങ്കയും ആ മുഖത്ത് ഇപ്പോഴും മിന്നിമറിയുന്നു. ഇന്ത്യ വിജയത്തോടടുക്കുമ്പോള്‍ ഒരു ശരാശരി ആരാധകനെ പോലെ ടെന്‍ഷടിക്കുന്നു... സച്ചിന്‍ ഇപ്പോഴും നൂറു ശതമാനം ക്രിക്കറ്റ് ആസ്വദിക്കുന്നു എന്നതിനു വേറെ എന്തു തെളിവു വേണം ? തന്റെ പതിനാറാം വയസ്സില്‍ കളിച്ചിരുന്ന ഷോട്ടുകള്‍ അതിന്റെ കണിശതയോ സൗന്ദര്യമോ നഷ്ടമാവാതെ ഇന്നും കളിക്കുന്നു. തൊണ്ണൂറുകളിലെ സച്ചിനില്‍ നിന്ന് ഇപ്പോഴത്തെ സച്ചിനുള്ള ഒരു വ്യത്യാസം ബാറ്റിങ് ശൈലി കുറേകൂടി ശുദ്ധ ക്ലാസിക്കലായി മാറിയിരിക്കുന്നു എന്നതാണ്. സച്ചിന്‍ 'നയീ ഷോട്ടുകള്‍' എന്ന് വിശേഷിപ്പിച്ചിരുന്ന സച്ചിന്‍ തന്നെ കണ്ടെത്തി ക്രിക്കറ്റ് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ഷോട്ടുകള്‍ മുമ്പത്തെ പോലെ കളിച്ചു കാണുന്നില്ല. ഇനിയതു 'പ്രഥമ ശിഷ്യന്‍' സെവാഗിനെ പോലുള്ളവര്‍ കളിക്കട്ടെയെന്നു സച്ചിന്‍ കരുതിയിരിക്കണം. തൊണ്ണൂറുകളില്‍ സച്ചിന്റെ ട്രേഡ്മാര്‍ക്കായിരുന്ന അപ്പര്‍ കട്ട് ഇപ്പോള്‍ കൂടുതലായി കളിക്കുന്നത് സെവാഗ് ആണ്. പാഡ്ല്‍ സ്വീപ്പാവട്ടെ മറ്റു പലരും ഏറ്റെടുത്തിരിക്കുന്നു.

നയീ ഷോട്ടുകള്‍ കളിക്കാത്തതു കാരണം സച്ചിന്റെ ബാറ്റിങ്ങിന്റെ ആക്രമണോല്‍സുകതക്കോ റണ്‍റേറ്റിനോ കുറവു വന്നിട്ടുമില്ല. പുള്‍, ഡ്രൈവ്, ഹുക്ക് തുടങ്ങിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിയാതിരുന്ന ഷോട്ടുകളിലായിരുന്നു മുമ്പ് ഇത്തരം നയീ ഷോട്ടുകള്‍ കളിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴാവട്ടെ കോപ്പീബുക്ക് ഷോട്ടുകള്‍ കളിക്കാന്‍ നിര്‍വാഹമില്ലെന്ന് മറ്റുള്ളവര്‍ കരുതുന്ന തരത്തിലുള്ള പന്തുകളിലും കോപ്പീബുക്ക് ഷോട്ടുകള്‍ തന്നെ കളിക്കാന്‍ സച്ചിന് കഴിയുന്നു. ശരിയായ രീതിയില്‍ ഷോട്ടുകളിക്കാന്‍ ഇടം നല്‍കാത്ത വിധം ശരീരത്തിനരികിലേക്കു വരുന്ന പന്തുകളില്‍ പോലും സച്ചിന്‍ അസാധ്യമെന്നു തോന്നുന്ന തരത്തിലുള്ള കോപ്പീബുക്ക് ഷോട്ടുകള്‍ കളിക്കുന്നു. ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കെതിരായ മാച്ചുകളില്‍ ഇത്തരം വിജയകരമായ സാഹസങ്ങള്‍ നമ്മള്‍ പല തവണ കണ്ടു. ദക്ഷിണാഫ്രിക്കക്കെതിരായ മാച്ചില്‍ ശരീരത്തിലേക്ക് വന്ന ഒരു ഗുഡ്‌ലങ്ത് ബൗണ്‍സര്‍ ശരീരം പിന്നോട്ടു വളച്ച് സ്‌പെയ്‌സ് ഉണ്ടാക്കി ഡ്രൈവ് ചെയ്തത് ഇനിയും കാണാന്‍ കൊതിച്ചുപോവുന്ന കാഴ്ച്ചയായിരുന്നു. ഇതെല്ലാം കാണിക്കുന്നത് നാള്‍ക്കുനാള്‍ സച്ചിന്‍ എന്ന ക്രിക്കറ്റര്‍ക്കു സംഭവിച്ചു കൊണ്ടിരിക്കുന്ന വളര്‍ച്ച തന്നെയാണ്. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സച്ചിന്റെ പ്രധാന കരുത്തുകള്‍ ശരീരം കൃത്യമായി ബാലന്‍സ് ചെയ്യാനുള്ള കഴിവും പന്തിനോട് പെട്ടെന്ന് പ്രതികരിക്കാനുള്ള ശേഷിയും( റിഫ്ലാക്‌സും) അപാരമായ കാഴ്ചശക്തിയുമായിരുന്നു. സാധാരണ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രായമാവുമ്പോള്‍, മുപ്പത് പിന്നിടുമ്പോള്‍ റിഫ്ലാക്‌സിലും കാഴ്ചശക്തിയിലും കുറവ് വരും. ഈ സമയത്ത് മികവ് നിലനിര്‍ത്താന്‍ ഉറച്ച ബാറ്റിങ് ടെക്‌നിക്കുകളുടെ പിന്തുണ ആവശ്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി 21 വര്‍ഷം കഴിയുമ്പോഴും തന്റെ ബാറ്റിങ് മികവിന് വലിയ പോറലേല്‍ക്കാതെ നോക്കാന്‍ സച്ചിന് കഴിയുന്നതിന് പ്രധാന കാരണം ഈ അടിയുറച്ച ബാറ്റിങ് ടെക്‌നിക്കുകള്‍ തന്നെ.

 

മാച്ച് വിന്നര്‍


ഇനി സച്ചിനെതിരെ ഉയരുന്ന പ്രധാന ആരോപണത്തിലേക്ക് വരാം. സച്ചിന്‍ മികച്ച ഇന്നിങ്‌സുകള്‍ കളിച്ച പല സമയത്തും ടീമിനെ വിജയിപ്പിക്കാനായിട്ടില്ല എന്നതാണ് അത്. 1999ല്‍ പാകിസ്താനെതിരെ ചെന്നൈ ടെസ്റ്റില്‍ പുറം വേദന അവഗണിച്ച് മണിക്കൂറുകളോളം ബാറ്റ് ചെയ്ത് 136 റണ്‍സെടുത്ത സച്ചിന്‍ ഇന്ത്യക്ക് ജയം കൈയ്യെത്തും ദൂരത്ത് നില്‍ക്കെ പുറത്താവുകയും തുടര്‍ന്ന് ഇന്ത്യ നേരിയ മാര്‍ജനില്‍ തോല്‍ക്കുകയും ചെയ്തതു പോലുള്ള സംഭവങ്ങള്‍ ചൂണ്ടി കാണിച്ചാണ് ഇങ്ങനെയൊരു വാദം ഉന്നയിക്കുന്നത്. പക്ഷെ ഒരു കാര്യം ഇവിടെ സൗകര്യപൂര്‍വം വിസ്മരിക്കപ്പെടുന്നു. ഇങ്ങനെ സച്ചിന്‍ കളിച്ചിട്ടും ഇന്ത്യ തോറ്റ മല്‍സരങ്ങള്‍ മിക്കതും തികച്ചും ദുഷ്‌ക്കരമായ സാഹചര്യത്തില്‍ മിക്കവാറും സച്ചിന്‍ ഏകനായി പൊരുതിയവയായിരുന്നു. 99ലെ വിഖ്യാതമായ ചെന്നൈ ടെസ്റ്റില്‍ ബാറ്റിങ് തികച്ചും ദുഷ്‌ക്കരമായിരുന്ന അവസാന ദിവസം വസീം അക്രവും വഖാര്‍ യൂനുസും സഖ്‌ലൈന്‍ മുഷതാഖുമുള്‍പ്പെട്ട ശക്തമായ പാക് ബൗളിങ് നിരയോട് ഒറ്റക്ക് പൊരുതി നില്‍ക്കുകയായിരുന്നു സച്ചിന്‍ . അദ്ദേഹത്തിന്റെ ഇന്നിങ്‌സ് കഴിഞ്ഞാലുള്ള രണ്ട് സ്‌കോറുകള്‍ നയന്‍ മോംഗിയയുടെ 52ഉം രാഹുല്‍ദ്രാവിഡിന്റെ പത്തും മാത്രമായിരുന്നു! സച്ചിന്‍ ഒരു മാച്ച് വിന്നറല്ലെന്ന വാദത്തിന് കണക്കുകള്‍ തന്നെ മറുപടി നല്‍കും. സച്ചിന്‍ തന്റെ കരിയറില്‍ കളിച്ചത് 463 കേദിന മാച്ചുകളിലാണ്. ഇതില്‍ 234-ല്‍ ഇന്ത്യ ജയിച്ചു. ഏകദിന ക്രിക്കറ്റില്‍ തന്റെ പേരിലുള്ള 18426 റണ്ണുകളില്‍ 11157 ഉം 49 സെഞ്ച്വറികളില്‍ 33 ഉം ഇന്ത്യ ജയിച്ച മാച്ചുകളിലാണ്. സച്ചിന്‍ മികവു പ്രകടിപ്പിക്കുമ്പോള്‍ മിക്കപ്പോഴും ഇന്ത്യ ജയിക്കുന്നു എന്നുതന്നെയല്ലേ ഇതിനര്‍ഥം ? സച്ചിനല്ലെങ്കില്‍ ആരാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ മാച്ച് വിന്നര്‍ ?

ഒരുകാര്യം കൂടി, ഏതൊരു കായിക താരത്തിന്റേയും കരിയര്‍ അവസാനിപ്പിക്കാന്‍ പോന്ന ഒരു രോഗം അഥവാ ശാരീരികാവസ്ഥയാണ് ടെന്നീസ് എല്‍ബോ. ടെന്നീസ് എല്‍ബോ ഉള്‍പ്പെടെയുള്ള രോഗങ്ങളേയും നിരവധി പരിക്കുകളേയും വിജയകരമായി അതിജീവിച്ചു കൊണ്ടാണ് സച്ചിന്റെ കരിയര്‍ മുന്നോട്ടു കൊണ്ടുപോയത്. ഒപ്പം തന്റെ ഗെയ്മിനെ കാലത്തിനും തന്റെ ശാരീരിക അവസ്ഥക്കും ടെസ്റ്റും ഏകദിനവും ത്രിദിന മാച്ചുകളും ഉള്‍പ്പെടയുള്ള മല്‍സര ഘടനക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് പരിഷ്‌ക്കരിക്കാനും സച്ചിന് കഴിഞ്ഞിട്ടുണ്ട് .

 
 
 
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment