ഡല്‍ഹിയില്‍ ഇന്നും ഇന്നലെയുമില്ല ബലാത്സംഗങ്ങള്‍ നടക്കാന്‍ തുടങ്ങിയത്!
മലയാളികളെല്ലാം ഇന്നും മനസില്‍ കൊണ്ടുനടക്കുന്ന ഒരു പരസ്യവാചകമാണ് 'സന്തോഷംകൊണ്ടെനിക്കിരിക്കാന്‍ വയ്യേ.' ചില സാഹചര്യങ്ങളില്‍ നമ്മള്‍ ഈ വാചകം മൂളാറുമുണ്ട്. എന്നാല്‍, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച പ്രതിഭയെ നമ്മള്‍ ഇത്രയും നാള്‍ കണ്ടില്ല. അറിഞ്ഞിരുന്നില്ല. ഒരു വനിതയാണ് കാമറക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയുമ്പോഴോ? കൗതുകം ഏറും. രേവതി എസ്. വര്‍മയാണ് ആ വനിത. അവര്‍ ആദ്യമായി പൂര്‍ത്തിയാക്കിയ മലയാളചിത്രം 'മാഡ് ഡാഡ്' അടുത്ത ആഴ്‌ച തീയേറ്ററുകളിലെത്തുകയാണ്. ബോളിവുഡിലും തമിഴിലും തെലുങ്കിലുമായി സിനിമകള്‍ സംവിധാനം ചെയ്‌തശേഷമാണ് രേവതി ഇഷ്‌ടതാവളമായ മലയാളത്തിലേക്ക് എത്തിയത്. ഇതിനിടയില്‍ നൂറുകണക്കിനു പരസ്യചിത്രങ്ങളുടെ സംവിധാനം. നമ്മള്‍ എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന പരസ്യ വാചകങ്ങളുടെ സൃഷ്‌ടി. ജനപ്രിയ ബ്രാന്‍ഡുകളുടെ ഇഷ്‌ട സംവിധായിക.
? മലയാളത്തിലേക്കു എന്താണ് ഇത്രയും താമസിക്കാന്‍ കാരണം.
താമസിച്ചു എന്നു പറയാന്‍ പറ്റില്ല. മലയാളത്തില്‍ സിനിമ ചെയ്യണമെന്നു നേരത്തേ തീരുമാനിച്ചതായിരുന്നില്ല. 'മാഡ് ഡാഡി' എന്ന സിനിമ ഹിന്ദിയില്‍ ചെയ്യാനായിരുന്നു പ്ലാന്‍ ചെയ്‌തിരുന്നത്. തിരക്കഥയൊക്കെ പൂര്‍ത്തിയാക്കി. അമിതാഭ്‌ബച്ചനെയായിരുന്നു നായകനായി കണ്ടത്. എന്നാല്‍ ഡേറ്റും മറ്റുമായി സിനിമ നീണ്ടു. അപ്പോഴാണ് ബോളിവുഡില്‍ വര്‍ക്ക് ചെയ്യുന്ന എന്റെയൊരു ഫ്രണ്ട് വിളിച്ചുപറയുന്നത്, 'മാഡ് ഡാഡ്'ന്റെ വണ്‍ലൈനിനോട് സാദൃശ്യമുള്ള ഒരു സിനിമ അവിടെ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന്. എന്റെ സിനിമയുടെ ചര്‍ച്ച ചോര്‍ന്നതാകാം. അപ്പോള്‍ കാത്തിരുന്നിട്ടു കാര്യമില്ലെന്നു തോന്നി. അതോടെ പ്ര?ജക്‌ട് മലയാളത്തിലേക്കു മാറ്റി. എന്റെയൊപ്പം ഹിന്ദിയില്‍ വര്‍ക്ക് ചെയ്‌തിട്ടുള്ള സംഗീത സംവിധായകന്‍ അലക്‌സ് പോള്‍ വഴി നിര്‍മാതാവിനേയും ഒത്തുകിട്ടി. അങ്ങനെ മലയാളത്തിലെ ആദ്യ സിനിമ സംഭവിച്ചുവെന്നു മാത്രം. അടുത്ത സിനിമയും മലയാളത്തില്‍ ചെയ്യാനാണു താല്‍പര്യം. കാഞ്ചിപുരത്തിന്റെ പശ്‌ചാത്തലത്തില്‍ പറയുന്ന 'സില്‍ക്ക്- പട്ടില്‍ പൊതിഞ്ഞ ഒരു പ്രണയം' എന്നാണ് ആ സിനിമയ്‌ക്കു നല്‍കിയ പേര്. കേരളത്തിലെത്തുമ്പോള്‍ ഞാന്‍ താമസിക്കാറുണ്ടായിരുന്നത് മുത്തച്‌ഛനൊപ്പമായിരുന്നു. അല്ലെങ്കില്‍ മുത്തച്‌ഛന്റെ സുഹൃത്തുക്കളുടെ വീടുകളിലാകും. മുത്തച്‌ഛനാണ് എനിക്കു വായിക്കാന്‍ ആവശ്യമായ പുസ്‌തകങ്ങളൊക്കെ സംഘടിപ്പിച്ചിരുന്നത്. എന്റെ ബെസ്‌റ്റ് ഫ്രണ്ടായിരുന്നു മുത്തച്‌ഛന്‍. ആ ബന്ധമാണ് 'മാഡ് ഡാഡ്'ലൂടെ പങ്കുവയ്‌ക്കുന്നതും. ഞങ്ങള്‍ മുത്തച്‌ഛനും പേരക്കുട്ടിയുമായിരുന്നെങ്കില്‍ സിനിമയില്‍ അച്‌ഛനും മകളുമാണെന്നു മാത്രം.
? തൊഴിലും ജീവിതവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ക്കു പെണ്‍ജീവിതത്തില്‍ മാറ്റമില്ലല്ലോ.
തൊഴിലും ജീവിതവും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ ഇപ്പോഴും പെണ്ണുങ്ങള്‍ക്കു സാധിക്കുന്നില്ലെന്നതാണു യാഥാര്‍ഥ്യം. വര്‍ക്ക് കഴിഞ്ഞ് രാത്രി ഒരുമണിക്കും രണ്ടിനുമൊക്കെ ഏതെങ്കിലും പുരുഷന്‍മാര്‍ക്കൊപ്പം കയറിവരുന്ന ഭാര്യയെ ഉള്‍ക്കൊള്ളാന്‍ ഭര്‍ത്താക്കന്‍മാര്‍ക്കു സാധിക്കില്ല. വര്‍ക്ക് ചെയ്‌തു ക്ഷീണിച്ചുവരുന്ന പെണ്ണിനെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവിനെ പരിചരിക്കാനും സമയം കിട്ടില്ല. ഒന്നു വിശ്രമിക്കണമെന്ന ചിന്തയിലാകും വീട്ടിലേക്കെത്തുക. ഭര്‍ത്താവും കുട്ടികളും അടുക്കളയും എല്ലാം അടങ്ങിയതാണ് കുടുംബവും ഭാര്യയുടെ കര്‍മമണ്ഡലവും. ഭാര്യയെ സംബന്ധിച്ചിടത്തോളം അവളുടെ ഏറ്റവും വലിയ ജോലി കുടുംബത്തിന്റെ ചുമതലതന്നെയാണ്. ഒരു പെണ്ണിനെ നന്നാക്കിയാല്‍ ഒരു കുടുംബം നന്നായെന്നു പറയുന്നത് അതുകൊണ്ടാണ്. ഈ സാഹചര്യം കൊണ്ടുതന്നെയാണ് പ്ര?ഫഷനും ലൈഫും പെണ്ണിനെ സംബന്ധിച്ചിടത്തോളം ഒരുമിച്ചുകൊണ്ടുപോകുമ്പോള്‍ പൊരുത്തക്കേടുകളുണ്ടാവുന്നതും.
? അതുകൊണ്ടുതന്നെയാണോ സിനിമാക്കാര്‍ക്കിടയില്‍ വിവാഹമോചനം പെരുകുന്നതും.
സിനിമയിലൊക്കെ ഒരു ടൈം വച്ച് വര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല. അസമയങ്ങളില്‍ കയറിവരുന്ന ഭാര്യയെ സ്വീകരിക്കാനുള്ള വൈമുഖ്യം, അവള്‍ സെലിബ്രിറ്റിയായതിനാല്‍ രൂപപ്പെടുന്ന ഗോസിപ്പ്, ഈഗോ, ഇതൊക്കെ കാരണമാകാറുണ്ട്. ഞാനും വിവാഹിതയായിരുന്നു. ഒരു വര്‍ഷംമാത്രമാണു നീണ്ടത്. ഈ കാരണങ്ങളില്‍ ചിലതൊക്കെ ഞങ്ങള്‍ക്കിടയിലും സംഭവിച്ചു. അതോടെ ഒന്നിച്ചു ജീവിക്കേണ്ടെന്നു തീരുമാനിച്ചു. ഞാന്‍ എന്റെ പ്ര?ഫഷനുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍ ഡൈവോഴ്‌സ് മാത്രമായിരുന്നു പോംവഴി.
? പെണ്ണ് സുരക്ഷിതയല്ലെന്ന ബോധവും പ്രതിഷേധവും ചര്‍ച്ചയും ഡല്‍ഹി സംഭവത്തിനുശേഷം കൂടുതല്‍ സജീവമായിട്ടുണ്ട്. എന്തു തോന്നുന്നു.
ഡല്‍ഹിയിലെ കൂട്ടബലാത്സംഗവും പെണ്‍കുട്ടിയുടെ മരണവും തുടര്‍ന്നുള്ള പ്രതിഷേധവും എല്ലാം ഒരു പൊളിറ്റിക്കല്‍ ഡ്രാമയുടെ ഭാഗമാണെന്നേ ഞാന്‍ പറയുകയുള്ളൂ. ഡല്‍ഹിയില്‍ ഇന്നും ഇന്നലെയുമില്ല ബലാത്സംഗങ്ങള്‍ നടക്കാന്‍ തുടങ്ങിയത്. ദിവസം ഏറ്റവും ചുരുങ്ങിയതു മൂന്നു നാലു ബലാത്സംഗങ്ങളെങ്കിലും ഡല്‍ഹിയില്‍ നടക്കും. ഞാന്‍ ജെ.എന്‍.യുവില്‍ പഠിക്കുമ്പോള്‍ എന്റെ കണ്‍മുന്നില്‍നിന്നാണ് ഒരു പെണ്‍കുട്ടിയെ ഓമ്‌നി വാനില്‍വന്ന സംഘം തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തിന് ഇരയായ അവളുടെ മൃതദേഹം അടുത്ത ദിവസം റെയില്‍വേ ട്രാക്കില്‍ കണ്ടു. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. അന്നൊന്നും ഇത്തരത്തിലുള്ള പ്രതിഷേധങ്ങളും നിയമനിര്‍മാണങ്ങളും കണ്ടില്ലല്ലോ.? പിന്നെ, പെണ്ണായാലും ആണായാലും സുരക്ഷ അവരവര്‍ തന്നെ നോക്കേണ്ടതുണ്ട്.
അല്‍പവസ്‌ത്രധാരികളായി റോഡിലിറങ്ങി നടക്കുന്ന പെണ്ണു ചെയ്യുന്നത് ആണിനെ പ്രലോഭിപ്പിക്കുകയും പ്രകോപിപ്പിക്കുകയുമാണ്. നമുക്ക് പകരംവയ്‌ക്കാനില്ലാത്ത ഒരു സംസ്‌കാരമുണ്ട്. വസ്‌ത്രധാരണരീതിയും ഭാഷയും എല്ലാം ഇതിന്റെ ഭാഗമാണ്. ഇതിനെ ബോധപൂര്‍വം വികൃതമാക്കാനുള്ള ശ്രമങ്ങള്‍ കാണാതിരുന്നുകൂടാ. പശ്‌ചാത്യരെ അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്കു നമ്മളെത്തന്നെയാണു നഷ്‌ടമാകുന്നതെന്നു തിരിച്ചറിയേണ്ടതുണ്ട്. ലിവിംഗ് ടു ഗെദര്‍ പോലുള്ള സംവിധാനങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ട സമൂഹത്തില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ വീണ്ടും തലപൊക്കുമ്പോള്‍ ഓരോരുത്തരും സ്വയം സൂക്ഷിക്കേണ്ടതുണ്ട്- തിരിച്ചറിയേണ്ടതുമുണ്ടെന്നാണ് എന്റെ അഭിപ്രായം.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net