
നമ്മള്‍ ആദ്യമായി കണ്ടതെന്നാണ് ? നീയെന്താണിങ്ങനെ മറഞ്ഞുനിന്ന് ഓര്‍മയായ് എന്നിലേയ്ക്ക് എപ്പോഴും പെയ്തിറങ്ങുന്നത് ? കുട പിടിക്കാതെ നിന്‍റെ കൂടെ നടന്നതും സ്കൂള്‍ വരാന്തയിലെത്തിയപ്പോള്‍ തലമുടിയിലൂടെ അരിച്ചിറങ്ങി നീ എന്‍റെ ഫ്രോക്ക് നനച്ചതും ഓര്‍മയുണ്ട് വൈകുന്നേരം നീ എന്‍റെ കൂടെ വീട്ടില്‍ വന്നു . ചേര്‍ത്തുനിര്‍ത്തി തല തുടച്ച് രാസ്നാദിപ്പൊടി തിരുമ്മുന്നതിനിടയില്‍ അമ്മ എന്നോട് പറഞ്ഞു , നീയൊരു ഭീകരനാണെന്ന് . അന്ന് രാത്രി വായിലൂടെ ശ്വസിക്കേണ്ടി വന്നപ്പോള്‍ എനിക്ക് നിന്നോട് ചെറിയ ദേഷ്യം തോന്നാതിരുന്നില്ല . പക്ഷെ റോഡിനരികിലൂടെ ചെറിയ പുഴയായി ഒഴുകിയ നീ തന്ന കുളിര് ദേഷ്യത്തെ പിന്നിലേയ്ക്ക് വലിച്ചിട്ടു . ആര്‍ത്തലച്ചു പെയ്തിറങ്ങി , നീ മണ്ണിന്‍റെ നിറമായി കിടന്ന നേരം നിന്‍റെ മേലെ എന്‍റെ പാദസരങ്ങള്‍ ഒച്ചയോടെ കിലുങ്ങിയപ്പോള്‍ നീ എന്‍റെ കുഞ്ഞ് കുഞ്ഞുപാവാട നിറയെ നിറമുള്ള പൂക്കള്‍ വിരിയിച്ചു . അലക്കുകല്ലില്‍ ആ പൂക്കളെ മായ്ക്കാന്‍ അമ്മ പാടുപെട്ടപ്പോള്‍ അറിയാതെ പിറുപിറുത്തു . ആ ദേഷ്യം എന്നോടായിരുന്നോ അതോ നിന്നോടോ ? ഇന്നും എനിക്കറിയില്ല . മുറ്റത്ത് നീയൊരു പുഴയായ് ഒഴുകിയപ്പോള്‍ നോട്ടുബുക്കിലെ കടലാസ് അടര്‍ത്തിയെടുത്ത് വഞ്ചിയുണ്ടാക്കി കളിപ്പാട്ടമായി ഞാനത് നിനക്ക് തന്നു ആ വഞ്ചിയില്‍ കടത്തി വിട്ട കറുത്ത ഉറുമ്പിനെ എന്തു ശ്രദ്ധയോടെയാണ് നീ അക്കരെയ്ക്ക് കൊണ്ടുപോയത് .. കനത്തു പെയ്യാന്‍ ആഗ്രഹിച്ചപ്പോള്‍ നീ ഓടിയെത്തി ദേഹത്ത് ഊക്കോടെ പതിച്ച് എന്നെ ഇക്കിളിപ്പെടുത്തിയത് ഇന്നലെയല്ലേ .. പശു കരയുന്നതും കോഴികള്‍ കൂടണയാന്‍ തിടുക്കം കൂട്ടുന്നതും കണ്ടിട്ട് , നീ വരുമെന്ന് പ്രവചിക്കുന്നത് കേട്ട് , കൊതിയോടെ, നിന്നെ തിരയുമായിരുന്നു . മേഘങ്ങള്‍ക്കുള്ളിലൊളിച്ച് നീ പലപ്പോഴും എന്നെ പറ്റിച്ചിട്ടുണ്ട് . മുറ്റത്തെ പായില്‍ വെയിലേറ്റു ചിരിച്ചു കിടക്കുന്ന ചന്ദ്രന്‍റെ മുഖമുള്ള തേങ്ങാചീളുകളോട് ചങ്ങാത്തം കൂടാന്‍ നീ എത്തുമ്പോഴും അരുതെന്ന് ഞാന്‍ വിലക്കിയിരുന്നില്ലല്ലോ , അത്രയ്ക്ക് ഇഷ്ടമായിരുന്നു നിന്നെ . നീയൊരു സുഖമുള്ള വികാരമായി പടരാന്‍ മോഹിച്ച് , വിശാലമായ കറുത്ത ആകാശത്തേയ്ക്ക് മുഖമുയര്‍ത്തിപ്പിടിച്ചു നോക്കി നിന്നിട്ടുണ്ട് ഞാന്‍ . ഇരുട്ടിനെ തള്ളിമാറ്റി , ചിരിയോടെ പതുങ്ങിവന്ന് പുതപ്പിനുള്ളില്‍ ഒരു സ്വപ്നമായി എന്നോടൊപ്പം ഉറങ്ങിയിരുന്നത് നീ മറന്നിട്ടുണ്ടാവില്ല . ഇടവഴി പിന്നിട്ട് വീട്ടിലേയ്ക്കുള്ള ഒതുക്കുകള്‍ കയറിയപ്പോള്‍ ആവേശത്തോടെ നീ ഓടിയണഞ്ഞതും ,പിന്നെ ഞാനൊരു സ്ത്രീയായി വളര്‍ന്നിരിക്കുന്നു എന്ന് പറഞ്ഞ് നിലക്കണ്ണാടി പൊട്ടിച്ചിരിച്ചതും മറക്കാനാവുന്നില്ല . പിന്‍ കഴുത്തിലെ സ്പര്‍ശം അറികെ , തിമിര്‍ത്തു പെയ്യുന്ന നിന്‍റെ നേരെ മനസ്സില്ലാമനസ്സോടെ ജനല്‍പ്പാളി അടച്ചപ്പോള്‍ നിന്‍റെ മുഖം വിളറിയോ , ഒരു പരിത്യജിക്കപ്പെട്ടവന്റെതുപോലെ ? ചാഞ്ഞും ചരിഞ്ഞും പിന്നെ ആര്‍ത്തുവിളിച്ചും നീ എത്തിയപ്പോഴൊക്കെ നീ കാണാതെ , ജനവാതിലിപ്പുറത്തിരുന്നു ഞാന്‍ നിന്നെ അറിയുകയായിരുന്നു . അച്ഛന്‍റെ ചിതയിലെ അഗ്നി കെട്ടുപോകാതിരിക്കാന്‍ , നീ വരരുതേ എന്ന് മനസ്സ് കൈകൂപ്പിയപ്പോള്‍ ദൂരേ മാറി നിന്ന നിന്‍റെ മുഖം... ഇന്ന് ഈ ജനവാതിലിലൂടെ നോക്കുമ്പോള്‍ നീ വിതറുന്ന മുത്തുകള്‍ക്ക് ഇപ്പോഴും പല പല നിറങ്ങള്‍ . ഉള്ളം കൈയില്‍ ചിന്നിച്ചിതറി മുഖത്ത് പടരുന്ന നിനക്ക് എന്നും ഒരേ കുളിര്‍മ്മ . ആകാശത്തിനപ്പുറം മറഞ്ഞപ്പോള്‍ മുറ്റത്തെ ചേമ്പിലയില്‍ നീ വച്ചിട്ടുപോയ ഒരു വെളുത്ത മുത്ത് , ഒന്ന് തൊടുന്നതിനു മുന്പ് , നോക്കിനില്‍ക്കെ കാറ്റ് വന്ന് തള്ളിയിട്ടു ആ വലിയ മുത്തിനെ . അവള്‍ക്ക് രണ്ടു മുത്തുകള്‍ പകരം കൊടുത്ത് , ഞാന്‍ കാത്തുനില്‍ക്കാം നിന്നെയും നോക്കി , നീ വരുവോളം ...... 
|