Monday 30 January 2012

[www.keralites.net] mangalam.com: കാസനോവ മലയാള സിനിമയുടെ കാസരോഗം‍‍

 

കാസനോവ മലയാള സിനിമയുടെ കാസരോഗം‍‍

ഹരീഷ് ശിവരാമന്‍

"To be honest, we were not in a hurry to release because ultimately it's the quality that matters," says Rosshan. "I am satisfied with my work, and my producer and writers are also happy with the final product." â€" റോഷന്‍ ആന്‍ഡ്രൂസ്‌ എന്ന സംവിധായകന്‍ തന്റെ കാസനോവ എന്ന സിനിമയുടെ റിലീസിങ്ങിനു മുന്‍പായി ‘ടൈംസ്യി ഓഫ് ഇന്ത്യയുടെ (ഓണ്‍ലൈന്‍ എഡിഷന്‍)പറഞ്ഞതാണ്‌ മേപ്പടി വാചകം. ഈ ചിത്രം സംവിധായകനെ സംതൃപ്‌തനും എഴുത്തുകാരെയും നിര്‍മ്മാതാവിനെയും സന്തോഷവാന്മാരുമാക്കിയിരിക്കുന്നു! എന്നാല്‍ പ്രേക്ഷകരെയോ? ആസ്വാദനനിലവാരവും സാമാന്യബോധവും അപകടമാം വിധം താണുപോവാത്തതുകൊണ്ട്‌ അവര്‍ക്ക്‌ 'കാസനോവ' കാശു പോയെന്ന നോവായിട്ടായിരിയ്‌ക്കും അനുഭവപ്പെടുക.

സ്‌ത്രീലമ്പടതയ്‌ക്ക് ആകാശം അതിരാക്കിയ എഴുത്തുകാരന്‍ സാക്ഷാല്‍ ജിയോവാനി യാക്കോപ്പോ കാസനോവയെക്കുറിച്ചല്ല ഈ വലിയ കഥയില്ലാച്ചിത്രം. ആഗോള പൂക്കച്ചവടഭീമനായ നായക കഥാപാത്രത്തിന്റെ പെണ്ണുപിടിയിലുള്ള വൈഭവം കണ്ട്‌ ജനങ്ങള്‍ സമ്മാനിച്ചുകൊടുത്ത വിളിപ്പേരാണ്‌ കാസനോവ എന്നുവേണം നാം മനസ്സിലാക്കാന്‍. അതല്ലാതെ മറ്റൊരു പേരിന്റെ ഭാരവും കഥാപാത്രത്തിന്‌ തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്‌ജയും നല്‍കിയിട്ടില്ല. പൂക്കള്‍ വിറ്റും പെണ്‍പൂ പറിച്ചും തിമിര്‍ത്ത്‌ ചീര്‍ത്ത്‌ മദിച്ച്‌ നടക്കുന്നതിനിടെയാണ്‌ കാസനോവയുടെ ഹൃദയത്തില്‍ പൊടുന്നനേ പ്രണയപുഷ്‌പം വിരിയുന്നത്‌. സമീറ(ശ്രേയ ശരണ്‍) എന്ന ഒരു പെണ്‍പൂവ്‌! കാസരോഗിയെപ്പോലെ അവരുടെ പ്രണയം വലിഞ്ഞും കിതച്ചും എന്നാല്‍ പ്രേക്ഷകര്‍ക്ക്‌ കാര്യമായ അലോസരങ്ങളൊന്നും സൃഷ്‌ടിക്കാതെ സിനിമയുടെ ഓരം പറ്റി അങ്ങനെ ഇഴഞ്ഞ്‌ പോവുമ്പോഴാണ്‌ വിധി പെണ്‍പൂവിന്റെ നെറ്റിയില്‍ വെടിയുണ്ടയായി തുളയുന്നത്‌. കാസനോവ എന്ന നായകന്‍ ഇതോടെ തകര്‍ന്ന്‌ തരിപ്പണമാവുകയാണോ അല്ലെങ്കില്‍ ഒറ്റമൂച്ചിന്‌ പതിനാറ്‌ സമീറമാരെ പ്രണയിച്ച്‌ വിധിയോട്‌ പ്രതികാരം ചെയ്യുകയാണോ അതുമല്ലെങ്കില്‍ കള്ളവെടിവച്ചോനെ തന്ത്രപരമായ നീക്കത്തിലൂടെ കണ്ടെത്തി അവനു നേരെ ചുട്ട ഡയലോഗ്‌ ബുള്ളറ്റുകള്‍ വര്‍ഷിക്കുകയാണോ ചെയ്യുന്നത്‌ എന്നൊക്കെയുള്ള കാര്യങ്ങള്‍ അറിയാന്‍ സിനിമ കാണുക തന്നെ വേണം. നിരൂപകപ്പരിഷ കഥയുടെ ഏറിയപങ്കും പറയുന്നത്‌ സാമ്പ്രദായികമായ നിരൂപണശൈലിയ്‌ക്ക് കളങ്കമേല്‍പ്പിക്കുന്നതാവുമല്ലോ.

രാവിലെ ഉണര്‍ന്ന്‌ പ്രഭാതകൃത്യങ്ങളെല്ലാം വെടിപ്പായി നിര്‍വ്വഹിച്ചാലുടന്‍ കാസനോവയെ പ്രണയിക്കാന്‍ ഇറങ്ങിത്തിരിക്കുകയാണ്‌ ഈ സിനിമയിലെ ഓരോ സ്‌ത്രീകഥാപാത്രങ്ങളും. ആദിവാസി സ്‌ത്രീ ഒഴിച്ച്‌ പ്രപഞ്ചത്തിലെ വ്യത്യസ്‌ത ഭൂവിഭാഗങ്ങളില്‍ നിന്നുമുള്ള പെണ്ണുങ്ങള്‍ കാസനോവയെ പ്രണയിക്കാനായി ഒരുമ്പിട്ടിറങ്ങുകയാണ്‌. ഒക്കെയും താങ്ങാനുള്ള കായബലം നായകനില്‍ നമുക്ക്‌ ദര്‍ശിക്കാനുമാവും.

പ്രണയം മാത്രമല്ല കാസനോവയില്‍ പ്രേക്ഷര്‍ക്കായി റോഷന്‍ബേബിസഞ്‌ജയ്‌ ത്രയങ്ങള്‍ ഒരുക്കിയിരിയ്‌ക്കുന്നത്‌. ചിരിയ്‌ക്കാനുള്ള ധാരാളം 'വഹ'കളുമുണ്ട്‌. ഇന്റര്‍പോള്‍ മേധാവിയായി വരുന്ന ജോസഫ്‌ (റിയാസ്‌ ഖാന്‍), സമീറയുടെ പിതാവായ സക്കറിയ (ലാലു അലക്‌സ്), ചാനല്‍ സി.ഇ.ഒ ആയ അജോയ്‌(ശങ്കര്‍), ഹാനനും ആന്‍ മേരിയുമായി യഥാക്രമം വരുന്ന ലക്ഷ്‌മി റായ്‌, റോമ എന്നിവരൊക്കെ നമ്മെ കുടുകുടെ ചിരിപ്പിയ്‌ക്കും. ജഗതി അവതരിപ്പിയ്‌ക്കുന്ന കാസനോവയുടെ വലംകൈ ആയ ലൂക്കയാണ്‌ കണ്ണുനീര്‍ വിഭാഗം കൈകാര്യം ചെയ്‌തിരിയ്‌ക്കുന്നത്‌. വളര്‍ത്തുദോഷം കൊണ്ട്‌ ചെറുപ്രായത്തിലെ വില്ലന്മാരായി മാറിയ നാല്‌ ഗുണ്ടന്മാരെയാണ്‌ പ്രേക്ഷകരുടെ കണ്ണുതുറപ്പിയ്‌ക്കാന്‍ മുട്ടയും പാലും കൊടുത്ത്‌ എഴുത്തുകാര്‍ ഒരുക്കി നിര്‍ത്തിയിരിയ്‌ക്കുന്നത്‌. മക്കളെ എങ്ങനെ വളര്‍ത്തരുത്‌ എന്ന സന്ദേശം ഇവരിലൂടെ സിനിമ പ്രേക്ഷകര്‍ക്ക്‌ ലഭിയ്‌ക്കും. 20 കോടിയിലേറെ മുതല്‍ മുടക്കിയ ഈ ചിത്രത്തില്‍ ചെലവ്‌ ചുരുക്കിയിരിക്കുന്നത്‌ വസ്‌ത്രാലങ്കാരത്തിനു മാത്രമാണെന്ന്‌ നമുക്ക്‌ കാണാം. 1000 രൂപയുടെ വലിപ്പത്തിലുള്ള ഒരു തുണിക്കഷണം മതി രണ്ട്‌ പെണ്ണുങ്ങളുടെ നാണം മറയ്‌ക്കാന്‍!!

ഗോപി സുന്ദര്‍, അല്‍ഫോണ്‍സ്‌, ഗൌരി ലക്ഷ്‌മി എന്നിവര്‍ സംഘം ചേര്‍ന്ന്‌ സംഗീതം നല്‍കിയ ഗാനങ്ങള്‍ ചെവിയില്‍ വയ്‌ക്കാനാവില്ല. ഛായാഗ്രാഹകനായ ജിം ഗണേഷ്‌ പ്രേക്ഷര്‍ക്ക്‌ ആശ്വാസമാവും. ദുബായ്‌ നഗരത്തെയും ബാങ്കോക്കിനെയും ഒന്നും വൃത്തികേടാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. നന്മ വരട്ടെ. ചിത്രത്തെ തരക്കേടില്ലാത്ത വിധം മഹേഷ്‌ നാരായണന്‍ സംയോജിപ്പിച്ചിരിയ്‌ക്കുന്നു. അലന്‍ അമീന്‍ എന്ന ബോളിവുഡ്‌ സംഘടന സംവിധായകന്‍ മികവോടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കി. വിതരണമെന്ന സാഹസത്തിന്‌ മുതിര്‍ന്നിരിയ്‌ക്കുന്നത്‌ മാക്‌സ് ലാബ്‌ ആണ്‌. അഭിനന്ദനങ്ങള്‍.

ഈ സിനിമ നിര്‍മ്മിച്ച വിദ്വാന്മാരെക്കുറിച്ച്‌ ഞാനൊന്നും പറയുന്നില്ല. നിങ്ങളോട്‌ ദൈവം ചോദിയ്‌ക്കട്ടെ. കറുത്തതൊക്കെയും വെളുപ്പിയ്‌ക്കുക എന്നതാവാം ഈ ചിത്രത്തിന്റെ ആത്യന്തികമായ ലക്ഷ്യം. ജന്മനാതന്നെ ഒരു ഭീരുവാണ്‌ ഞാന്‍ എന്നതിനാല്‍ നിര്‍മ്മാണ പങ്കാളിയായ ആന്റണി പെരുമ്പാവൂര്‍ സാറിനെക്കുറിച്ച്‌ അരയക്ഷരം പോലും ഇവിടെ പറയുന്നില്ല.

എന്നാല്‍, മലയാള സിനിമയ്‌ക്ക് ഇങ്ങനെയൊരു കാസനോവയെയോ ഇത്തരമൊരു മോഹന്‍ലാലിനെയോ ആയിരിക്കില്ല ആവശ്യമെന്ന്‌ സമീപകാലത്തായി മോഹന്‍ലാലിന്റെ ഒട്ടുമിക്ക സിനിമകളും നിര്‍മ്മിക്കുന്ന വ്യക്‌തിയെന്ന നിലയില്‍ ആന്റണിയോട്‌ പറയാനാവും. തിരിച്ചറിവുണ്ടാകുക. അല്ലെങ്കില്‍.... പത്മരാജന്റെയും ഭരതന്റെയും സത്യന്‍ അന്തിക്കാടിന്റെയുമൊക്കെ സിനിമകള്‍ നല്‍കിയ കഥാപാത്രങ്ങളുടെ പലിശയിലാണ്‌ താന്‍ ഇപ്പോള്‍ കഴിഞ്ഞു പോവുന്നതെന്ന സത്യം മോഹന്‍ലാലും മനസ്സിലാക്കണം. പ്രേക്ഷകര്‍ എക്കാലവും ആ ഔദാര്യപ്പലിശ താങ്കള്‍ക്ക്‌ തന്നുകൊള്ളും എന്ന്‌ വിചാരിയ്‌ക്കരുത്‌. നല്ല സിനിമകളിലൂടെ നല്ല കഥാപാത്രങ്ങളെ അനായസമായി അവതരിപ്പിച്ച്‌ പ്രേക്ഷകരുടെ മനസ്സില്‍ നിക്ഷേപിച്ചില്ലെങ്കില്‍ അഭിനയ ഭാവി ദുരിതപൂര്‍ണ്ണമായിത്തീരും, ലാല്‍ ഓര്‍ക്കുക വല്ലപ്പോഴും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment