Monday 16 January 2012

[www.keralites.net] എന്‍ജി. വിദ്യാര്‍ഥികളുടെ മുഖവും ദേഹവും ട്രെയിനില്‍ കുത്തിക്കീറി

 

എന്‍ജി. വിദ്യാര്‍ഥികളുടെ മുഖവും ദേഹവും ട്രെയിനില്‍ കുത്തിക്കീറി

 

കൊച്ചി: സേലത്തെ കോളജില്‍നിന്ന്‌ അവധിക്കു നാട്ടിലേക്കു മടങ്ങിയ രണ്ട്‌ എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥികളെ ട്രെയിനില്‍ മലയാളി വിദ്യാര്‍ഥിസംഘം ക്രൂരമായി ആക്രമിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ സാന്നിധ്യത്തിലായിരുന്നു റാഗിംഗിന്റെ പേരിലുള്ള 'കൊല്ലാക്കൊല'.

സേലം ജ്‌ഞാനമണി എന്‍ജിനീയറിംഗ്‌ കോളജിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥി മുളന്തുരുത്തി പെരുമ്പിള്ളി (കടേക്കല്‍) പ്ലാവിലായില്‍ ഗീവര്‍ഗീസ്‌, സഹപാഠി അരുണ്‍രാജ്‌ എന്നിവരാണ്‌ ആക്രമിക്കപ്പെട്ടത്‌. മുഖവും ദേഹവും ഇരുമ്പുകമ്പികൊണ്ടു കുത്തിക്കീറിയ നിലയില്‍ ഗീവര്‍ഗീസിനെ എറണാകുളം സ്‌പെഷലിസ്‌റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു മുഖശസ്‌ത്രക്രിയ നടത്തും.

സമീപ കോളജുകളിലെ വിദ്യാര്‍ഥികളാണ്‌ ആക്രമണത്തിനു പിന്നില്‍. കഴിഞ്ഞ ശനിയാഴ്‌ച പുലര്‍ച്ചെ എറണാകുളത്തേക്കു പുറപ്പെട്ട ചെന്നൈ മെയിലിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. പൊങ്കല്‍ അവധിക്കു വീട്ടിലേക്കു മടങ്ങിയ ഗീവര്‍ഗീസും അരുണ്‍രാജും സേലത്തുതന്നെയുള്ള പയസ്‌ കോളജിലെയും സേലം എന്‍ജിനീയറിംഗ്‌ കോളജിലെയും'മലയാളി സീനിയേഴ്‌സ്' കയറിയ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയതാണു പ്രകോപനമായത്‌.

ഇരുവരോടും പണം ചോദിച്ച്‌ എ.ടി.എം. കാര്‍ഡ്‌ തട്ടിപ്പറിക്കാന്‍ ശ്രമിച്ച സംഘം സേലത്തുനിന്ന്‌ ഈറോഡ്‌വരെ ഗീവര്‍ഗീസിനെയും അരുണ്‍രാജിനെയും ക്രൂരമായി പീഡിപ്പിച്ചു. ശരീരത്തില്‍ 154 തുന്നലുള്ള അരുണ്‍രാജ്‌ തൃശൂര്‍ അശ്വനി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ ഓച്ചിറ സ്വദേശിയായ അഖില്‍ ബാബു, പാറശാല സ്വദേശി കിരണ്‍നായര്‍, മലപ്പുറം തെല്‍പ്പാറ സ്വദേശി എബിന്‍ ബാബു, കോട്ടയം വാഴൂര്‍ സ്വദേശി ടിന്റു എബ്രഹാം എന്നിവരുടെ പേരില്‍ ഈറോഡ്‌ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയതായി ഗീവര്‍ഗീസിന്റെ ബന്ധുക്കള്‍ പറഞ്ഞു.

ഗീവര്‍ഗീസിന്റെ മൊഴി ഇങ്ങനെ: വെള്ളിയാഴ്‌ച അര്‍ധരാത്രി സേലത്തുനിന്നു ട്രെയിനില്‍ കയറിയപ്പോള്‍തന്നെ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന 'മലയാളി സീനിയേഴ്‌സ്' വളഞ്ഞു. ഒപ്പമുണ്ടായിരുന്ന അരുണ്‍രാജ്‌ ഒഴികെയുള്ള സഹപാഠികളെല്ലാം മുന്നിലെ കമ്പാര്‍ട്ട്‌മെന്റിലാണു കയറിയത്‌.

താടിക്കു തട്ടിയശേഷം ഇവരില്‍ നാലഞ്ചുപേര്‍ എ.ടി.എം. കാര്‍ഡും മൊബൈലും ക്ലാസിലെ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറും ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നപ്പോള്‍ മര്‍ദനം തുടങ്ങി. ഇരുമ്പ്‌ ദണ്ഡ്‌, സ്‌പാനര്‍, മുനയുള്ള കമ്പിക്കഷണം എന്നിവ ഉപയോഗിച്ചായിരുന്നു മര്‍ദനം.

സിനിമയില്‍ അഭിനയിക്കാനുള്ള 'വില്ലന്‍ ലുക്കി'നു വേണ്ടിയെന്നു പറഞ്ഞ്‌ ഒരാള്‍ ഇടതുകവിളും ഇടതുപുരികവും കമ്പികൊണ്ടു കുത്തിക്കീറി. കമ്മലിടാനെന്നു പറഞ്ഞ്‌ മറ്റൊരാള്‍ ഇടതുകാത്‌ കുത്തിത്തുളച്ചു. കീറിപ്പോയ കാതില്‍ സംഘം കല്ല്‌ തിരുകിവച്ചു.

അരുണ്‍രാജിനെയും സംഘം ക്രൂരമായി മര്‍ദിച്ചു. കമ്പാര്‍ട്ട്‌മെന്റിലെ മലയാളികളാരും ഇടപെടാന്‍ കൂട്ടാക്കിയില്ല. ഈറോഡില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഓടാന്‍ ശ്രമിക്കുന്നതിനിടെ വയറിന്റെ ഇടതുഭാഗത്തും പുറത്തും നീളത്തില്‍ വരഞ്ഞു. ഗീവര്‍ഗീസിന്റെ മുഖം, തോള്‍, കഴുത്ത്‌, പുറം എന്നിവിടങ്ങളിലായി 58 തുന്നലുണ്ട്‌.

ഈറോഡിലെ റെയില്‍വേ സ്‌റ്റേഷന്‍ മാസ്‌റ്ററാണു രക്‌തത്തില്‍ കുളിച്ചുനിന്ന വിദ്യാര്‍ഥിയെ ആംബുലന്‍സ്‌ വിളിച്ച്‌ ഈറോഡ്‌ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റിയത്‌. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ ഞായറാഴ്‌ച രാവിലെ നാട്ടില്‍ കൊണ്ടുവന്ന്‌ ശസ്‌ത്രക്രിയയ്‌ക്കായി ഇന്നലെ സ്‌പെഷലിസ്‌റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പാലക്കാട്‌ റെയില്‍വേ സ്‌റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ അരുണ്‍രാജിനെ റെയില്‍വേ അധികൃതരും പോലീസും ചേര്‍ന്നാണ്‌ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഗീവര്‍ഗീസിന്റെ മാതാവ്‌: അന്നമ്മ. ഗീവര്‍ഗീസിനെ ഗര്‍ഭം ധരിച്ചിരിക്കേ ഭര്‍ത്താവ്‌ ജോണ്‍ അപകടത്തില്‍ മരിച്ചു.

തുടര്‍ന്ന്‌ മുംബൈയിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച്‌ ഇവര്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment