Thursday 12 December 2013

[www.keralites.net] ??????? ??????? ?? ??????????? ???????? ????

 

എങ്ങനെയെങ്കിലും ഒരു നോബല്‍ സമ്മാനം കിട്ടിയിട്ട് മരിച്ചാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ പ്രതേകിച്ചും ശാസ്ത്രരംഗത്ത് കുറേയുണ്ട്. എന്നെപോലെയുള്ള ശാസ്ത്രതൊഴിലാളികളുടെ കാര്യമല്ല, വലിയ കണ്ടുപിടുത്തമോക്കെ നടത്തി താന്‍ ഒരു സംഭവം തന്നെ എന്ന് മനസിലാക്കിയ പ്രൊഫസര്‍മാരുടെ കാര്യമാണ് പറഞ്ഞത്. തനിക്കു നോബല്‍ സമ്മാനം കിട്ടണ്ടാതായിരുന്നു പക്ഷെ കിട്ടിയില്ല എന്ന് പരാതി പറയുന്നവരും കുറവല്ല. പലപ്പോഴും ഇങ്ങനെ പറയുന്നതില്‍ കാര്യമുണ്ടുതാനും.

നോബല്‍ സമ്മാനങ്ങളുടെ തുടക്കത്തിനു കാരണം ആല്‍ഫ്രെഡ് നോബേല്‍ എന്ന ശാസ്ത്രജ്ഞനാണ്. മുന്നൂറ്റി അമ്പതോളം പേറ്റന്റുകള്‍ സ്വന്തമായി ഉണ്ടായിരുന്ന അദ്ദേഹം അറിയപ്പെടുന്നത് ഡൈനാമിറ്റ് കണ്ടുപിടിച്ചതിനാണ്. സ്വന്തമായി കുടുംബവും കുട്ടികളും ഒന്നും ഇല്ലാതിരുന്ന നോബേല്‍ 1895 - ല്‍ തന്റെ സമ്പാദ്യത്തിന്റെ ഭുരിഭാഗവും ഒരു സ്ഥിര നിക്ഷേപമാക്കുവാനും അതിന്റെ വാര്‍ഷിക വരുമാനം കൊണ്ട് മനുഷ്യരാശിക്ക് ഉപയോഗപ്രദമായ കണ്ടുപിടുത്തം നടത്തുന്നവര്‍ക്ക് സമ്മാനിക്കുവാനും തന്റെ വില്‍പത്രം തയ്യാറാകി. അങ്ങനെയാണ് നോബേല്‍ സമ്മാനങ്ങളുടെ തുടക്കം. നിക്ഷേപത്തില്‍ നിന്നുമുള്ള വരുമാനമാനുസരിച്ചു ഓരോ വര്‍ഷത്തെയും സമ്മാനത്തുക വ്യത്യാസപ്പെട്ടിരിക്കാം. പക്ഷെ തുകയിലൊന്നുമല്ല, അത് ലഭിക്കുമ്പോളുള്ള അഭിമാനത്തിനത്തിലാണ് കാര്യം. ഇത് വ്യക്തിക്ക് മാത്രമല്ല ആ വ്യക്തിയുടെ സ്ഥാപനത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.

ഇന്ത്യയുമായി ബന്ധപ്പെട്ട ആദ്യത്തെ നോബല്‍ സമ്മാനം വൈദ്യ ശാസ്ത്രത്തില്‍ 1902 - ല്‍ റൊണാള്‍ഡ് റോസിന് ലഭിച്ചതായിരുന്നു. ബ്രിട്ടീഷ് പൌരനായ അദ്ദേഹം ജനിച്ചത് ഇന്ത്യയില്‍ ആയിരുന്നു. അവസാനമായി ഇന്ത്യയുമായി ബന്ധമുള്ള ഒരാള്‍ക്കു നോബല്‍ സമ്മാനം ലഭിച്ചത് 2009 ല്‍ രസതന്ത്രത്തില്‍ വെങ്കട്ടരാമന്‍ രാമകൃഷ്ണനായിരുന്നു. അമേരിക്കന്‍ പൗരനായ അദ്ദേഹം ബ്രിട്ടനിലാണ് ഗവേഷണം ചെയ്യുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട 11 നോബല്‍ ജേതാക്കളില്‍ വെറും നാലുപേര്‍ മാത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കാര്‍. 1913-ല്‍ രവീന്ദ്രനാഥ ടാഗോര്‍, 1930-ല്‍ സി. വി. രാമന്‍, 1979-ല്‍ മദര്‍ തെരേസ, 1998-ല്‍ അമര്‍ത്യ സെന്‍ എന്നിവരായിരുന്നു ആ ഇന്ത്യക്കാര്‍. ശാസ്ത്ര രംഗത്ത് ഇന്ത്യയില്‍ ഗവേഷണം നടത്തി നോബല്‍ സമ്മാനം ലഭിച്ചത് സി. വി. രാമനു മാത്രമാണ്. സ്വാതത്രത്തിനു ശേഷം സമാധാനത്തിനും സാമ്പത്തീക ശാസ്ത്രത്തിനുമോഴിച്ചാല്‍ ഒരൊറ്റ നോബല്‍ സമ്മാനവും ഇന്ത്യക്ക് ലഭിച്ചിട്ടില്ല. (സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാനം യഥാര്‍ഥത്തില്‍ 1968-ല്‍ ആല്‍ഫ്രെഡ് നോബലിന്റെ ഓര്‍മ്മക്കായി സ്വീഡന്റെ സെന്‍ട്രല്‍ ബാങ്കായ സ്വേരിഗാസ് ബാങ്ക് എര്‍പ്പെടുത്തിയതാണ്).

സമാധാനത്തിന്റെ ദൂതനായിരുന്നെങ്കിലും മഹാത്മാ ഗാന്ധിക്ക് നോബല്‍ ലഭിച്ചില്ല. 1937-ലും 1947-ലും ഗാന്ധിയെ നോബല്‍ സമ്മാനത്തിനായി പരിഗണിച്ചിരുന്നു. വീണ്ടും 1948-ല്‍ ഗാന്ധിയെ പരിഗണിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആറു കത്തുകളായിരുന്നു കമ്മിറ്റിക്ക് മുന്‍പില്‍ വന്നത്. എന്നാല്‍ അദേഹത്തെ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് ജനുവരി 30 - ന് ഗാന്ധി കൊല്ലപ്പെട്ടു. നോബല്‍ സമ്മാനം ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് മാത്രമേ നല്കപ്പെടുകയുള്ളൂ. പ്രത്യേക സാഹചര്യും കണക്കിലെടുത്ത് മരണാനന്തരമായി ഗാന്ധിക്ക് സമ്മാനം കൊടുക്കണമെന്ന നോബല്‍ കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പായതുമില്ല. ആതിനാല്‍ 1948-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ആര്‍ക്കും കൊടുത്തില്ല. നോബല്‍ സമ്മാനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇക്കാര്യത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്

സമാധാനത്തിന്റെ ഒഴിച്ചാല്‍ ബാക്കി എല്ലാ നോബല്‍ സമ്മാനങ്ങളും ഏതെങ്കിലും ശാസ്ത്ര രംഗത്തിനാണല്ലോ. അതുകൊണ്ടു ഈ ശാസ്ത്ര വിഷയങ്ങളില്‍ തന്നെയാണ് കൂടുതല്‍ സമ്മാനങ്ങളും പല രാജ്യങ്ങളും സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ നോബല്‍ സമ്മാനങ്ങള്‍ ലഭിച്ചിരിക്കുന്ന ചില രാജ്യങ്ങളാണ് അമേരിക്ക(350 ), ബ്രിട്ടന്‍(120), ജര്‍മ്മനി(104) , ഫ്രാന്‍സ്(66) എന്നിവ.

ഈ വര്‍ഷത്തെയും നോബേല്‍ സമ്മാനങ്ങള്‍ എല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞു. പതിവിനു വിപരീതമായി പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. അതായത് ഇന്ത്യക്കാര്‍ക്ക് ഒന്നും ഇല്ല. നോബല്‍ സമ്മനങ്ങളെക്കുറിച്ച് ആകാംഷയോടെ പത്രമാധ്യമങ്ങളില്‍ വായിക്കുന്ന നാം, ഇന്ത്യക്കാര്‍ക്കെന്താ സമ്മാനങ്ങളൊന്നും ലഭിക്കാത്തതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ശാസ്ത്രപുരോഗതിയുടെ അവസാന വാക്ക് നോബല്‍ സമ്മാനങ്ങള്‍ ഒന്നുമല്ലെങ്കിലും അത് പൊതുവേയുള്ള ഒരു ശാസ്ത്രവികസനത്തെ സുചിപ്പിക്കുന്നുണ്ട്. ശാസ്ത്രപുരോഗതിയില്‍ മുന്‍പില്‍ നില്ക്കുന്ന അമേരിക്കയും ചില യുറോപ്യന്‍ രാജ്യങ്ങളും സ്ഥിരമായി നോബല്‍ സമ്മാനങ്ങള്‍ വിവിധ വിഷയങ്ങളില്‍ കരസ്ഥമാക്കുന്നതിന്റെ കാര്യവും അത് തന്നെ.

ഇന്ത്യക്കാരായ പലരും വിദേശങ്ങളില്‍ ഉന്നത മേഘലകളില്‍ ജോലി ചെയ്യുമ്പോളും നെബേല്‍ സമ്മാനങ്ങള്‍ അതുപോലെയുള്ള പല അന്ഗീകരങ്ങളും നേടുമ്പോളും ഇന്ത്യയില്‍ ശാസ്ത്രം പല മേഖലകളിലും പകച്ചു നില്ക്കുന്നു. അതായത് കഴിവിനനുസരിച്ചുള്ള, നമ്മുടെ ശാസ്ത്രപാരമ്പര്യത്തിനനുസരിച്ചുള്ള, (പ്രത്യേകിച്ചും ഗണിത ശാസ്ത്രത്തില്‍) ശാസ്ത്രപുരോഗതി ഇന്ത്യയില്‍ ഇല്ല എന്ന് എടുത്തു പറയണം. പാരമ്പര്യം പറഞ്ഞാല്‍ യുറോപ്പില്‍ ഗണിത ശാസ്ത്രം വികസിക്കുന്നതിനു മുന്‍പ് തന്നെ ഇന്ത്യയില്‍ അത് വികസിച്ചിരുന്നു. എന്നാല്‍ ഇന്ത്യ കോളവല്‍ക്കരിക്കപ്പെട്ടതും യുറോപ്പില്‍ പിന്നീടുണ്ടായ ശാസ്ത്ര വികസന കുതിപ്പും വ്യവസായ വിപ്ലവവും കാരണം ഇന്ത്യന്‍ സംഭാവനകള്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ഇന്ന് ആധുനിക യുഗത്തില്‍ ഇന്ത്യ ശാസ്ത്രത്തില്‍ പുറകോട്ടു നില്ക്കുന്നതിനു പഴയ കഥകള്‍ പറഞ്ഞു വിലപിച്ചിട്ട് കാര്യമില്ല. ഇന്നത്തെ സാഹചര്യത്തില്‍ ഇവിടെ കാരണങ്ങള്‍ പലതാണ്.

ഒന്ന് : പരിമിതമായ ഗവേഷണ ധനസഹായങ്ങള്‍


ഗവേഷണങ്ങള്‍ക്കായി ലോകത്ത് ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നത് അമേരിക്കയാണ്. 405 ബില്ല്യന്‍ ഡോളറാണ് 2011 - ല്‍ അവര്‍ ചിലവാക്കിയത്. തൊട്ടു പുറകില്‍ 296 ബില്ല്യന്‍ ഡോളറുമായി. ചൈനയാണുള്ളത് ഇന്ത്യ ചിലവാക്കിയത് വെറും 36 ബില്ല്യന്‍ ഡോളര്‍ (ഏകദേശം 1'80'000 കോടി രൂപ) മാത്രം. ഇത് ഇന്ത്യയുടെ ജി.ഡി.പി. യുടെ 0.9 ശതമാനം മാത്രമാണ്.

ഒരു ഉദാഹരണം പറഞ്ഞാല്‍, ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നാനോമിഷന്‍ എന്ന നാനോടെക്‌നോളജി ഗവേഷണത്തിനു 2007 -ല്‍ അഞ്ചു വര്‍ഷത്തേക്ക് അനുവദിച്ചത് വെറും 1000 കോടി രൂപ മാത്രമാണ്. ഇത്തരം ഗവേഷണങ്ങള്‍ക്കു വേണ്ട ലാബുകള്‍ (ക്ലീന്‍ റൂമുകള്‍ എന്നറിയപ്പെടുന്നവ ) ഉണ്ടാക്കണമെങ്കില്‍ ഈ തുകയുടെ ഒരു വലിയ ഭാഗം തന്നെ ചിലവാകും. ഇന്ത്യയിലെ പല സ്ഥാപനങ്ങള്‍ക്കുമായി ഈ തുക വീതിച്ചാല്‍ ആര്‍ക്കുമാര്‍ക്കും തികയാത്ത ഒരവസ്ഥ ആണ് ഉണ്ടാവുക.

പട്ടിണി പാവങ്ങളുള്ള ഇന്ത്യയില്‍ വന്‍ തുക ഗവേഷണത്തിനായി ചിലവാക്കാന്‍ കഴിയുമോ എന്ന് ചോദിക്കാന്‍ വരട്ടെ. വിദേശങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുവാനും അത് നവീകരിക്കുവാനും ഇന്ത്യ ചിലവാകുന്ന തുക അതിഭീമാണ്. ഉദാഹരണത്തിന് മിറാഷ് വിമാനങ്ങള്‍ നവീകരിക്കാന്‍ ഫ്രാന്‍സുമായി 11000 കോടി രൂപയുടെ കരാറാണ് 2011ബല്‍ ഉണ്ടാക്കിയത്. ഈ തുക ഗവേഷണത്തിനായി ഇന്ത്യയില്‍ തന്നെ ചിലവാക്കിയാല്‍ ഒരു പക്ഷെ സ്വന്തമായി വിമാനങ്ങള്‍ ഉണ്ടാക്കിയെടുക്കാം. ഇതുമായി ബന്ധപ്പെട്ട ധാരാളം സാങ്കേതിക വിദ്യ ഇപ്പോള്‍ത്തന്നെ നമുക്കുണ്ട്. ഗവേഷണത്തിനായി ചിലവാക്കുന്നതിന്റെ മൂന്നിരട്ടി തുക ഇന്ത്യ പ്രതിരോധത്തിനായി ചിലവാക്കുന്നുണ്ട്. ഇതിന്റെ വലിയൊരു പങ്കും ആയുധങ്ങള്‍ ഉണ്ടാക്കി വില്ക്കുന്ന രാജ്യങ്ങളിലേക്ക് ഒഴുകുകയാണ് എന്നോര്‍ക്കണം.

പലപ്പോഴും ഫണ്ടുകളുടെ അഭാവം മൂലം വിദേശ സര്‍വകലാശാലകളില്‍ ഗവേഷണത്തില്‍ തിളങ്ങുന്ന ഇന്ത്യന്‍ ഗവേഷകര്‍ തിരിച്ചു വരാന്‍ മടിക്കുന്നു. കാരണം സ്വന്തം നാട്ടില്‍ വന്നാല്‍ ഗവേഷണത്തിനു തുടക്കത്തില്‍ കിട്ടുന്ന നാമമാത്രമായ തുക കൊണ്ട് ലാബിലേക്ക് വേണ്ട അത്യാവശ്യം സാധനങ്ങള്‍ വാങ്ങാന്‍ പോലും തികയില്ല. അങ്ങനെ തിളങ്ങി നിന്ന ഗവേഷണം മങ്ങും. ഫണ്ടുകള്‍ അനുവദിച്ചുവരാനുള്ള കാല താമസവും ഒരു പ്രശ്‌നമാണ്. മാത്രമല്ല കൂടുതല്‍ ഫണ്ടുകള്‍ ലഭിക്കണമെങ്കില്‍ ചില പിടിപാടുകളും കാലാകാലങ്ങളായി തലപ്പത്തിരിക്കുന്ന ചിലവരെ വേണ്ടപോലെ ബഹുമാനിച്ചു നില്‍ക്കുകയുമൊക്കെ വേണം എന്നും കേട്ടിട്ടുണ്ട്. ഒരാളുടെ കഴിവല്ല, മറിച്ചു പ്രായവും പിടിപാടുകളുമാണല്ലോ നമ്മുടെ സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍ നിര്‍ണ്ണയിക്കുന്നത്.

രണ്ട് : കുറഞ്ഞ പ്രതിഫലം


ടൈംസ് മാഗസിന്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ ഗവേഷണ മേഘലയില്‍ നല്കപ്പെടുന്ന പ്രതിഫലം അത്ര ആകര്‍ഷണീയമല്ല. വിവിധ രാജ്യങ്ങളെ താരതമ്യം ചെയ്താല്‍ ഉയര്‍ന്ന ശമ്പളം നല്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ നാലാമതാണ്. എങ്കിലും ഇതേ യോഗ്യതയുള്ളവര്‍ക്ക് സ്വകാര്യ മേഘലയില്‍ ലഭിക്കുന്ന ശമ്പളത്തെ അപേക്ഷിച്ച് ഇതത്ര വലുതല്ല. ശമ്പളത്തിലെ വര്‍ധനവ് പലപ്പോഴും വിദേശത്തെ യുനിവേ ഴ്‌സിറ്റികളില്‍ സ്ഥിരമായി ജോലി ചെയ്യാന്‍ താല്പര്യമുള്ള കഴിവുള്ള ഇന്ത്യക്കാരെ ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല. കൂടാതെ ഗവേഷണ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് മറ്റു ജോലികള്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന് അടുത്ത് വരേണ്ടതുണ്ട്. ഒരു ജോലിയും കിട്ടിയില്ലെങ്കില്‍ വല്ല പി. എച്ച്. ഡി. യും ചെയ്‌തേക്കാം എന്ന് വിചാരിക്കരുതല്ലോ.


മൂന്ന്: പ്രോല്‍സാഹനത്തിന്റെ കുറവ്


ലോകത്തെവിടെയും നല്ല രീതിയില്‍ ഗവേഷണം ചെയ്യുന്ന ഗവേഷകര്‍ക്ക് പണത്തേക്കാളുപരി ശാസ്ത്രമേഖലയിലെ അവരുടെ പേരും പെരുമയും തന്നെയാണ് പ്രധാനം. എങ്കിലും നല്ല ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കും പേറ്റന്റുകള്‍ നേടുന്നവര്‍ക്കും പ്രോത്സാഹനമായി പ്രതിഫലം നല്കുന്നത് ഒരു നല്ല കാര്യമാണ്. വ്യക്തികള്‍ക്കുള്ള സ്വകാര്യ ആവശ്യത്തിനുള്ള പ്രതിഫലം മാത്രമല്ല, ഗവേഷണ മികവനുസരിച്ചു ഗവേഷണത്തിനായി ധാരാളം ഫണ്ടുകളും അനുവദിക്കേണ്ടതുണ്ട്. എന്നാല്‍ ഇത് വളരെ ശ്രദ്ധയോടെ നടപ്പാക്കേണ്ട ഒരു കാര്യമാണ്. പ്രസിദ്ധീകരിക്കുന്ന പേപ്പറുകളുടെ എണ്ണം നോക്കി പ്രതിഫലം കൊടുക്കുന്നത് അപകടമാണ്. ഈ പരിപാടി നടപ്പാക്കിയ ചൈനയില്‍ നിന്നും വര്‍ഷം തോറും നൂറുകണക്കിനു കെട്ടിച്ചമച്ച പ്രസിദ്ധീകരണങ്ങള്‍ പുറത്തു വരുന്നുണ്ട് എന്ന് ദി ഇക്കണോമിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കൂടാതെ നിലവാരം കുറഞ്ഞ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാക്കി സ്ഥാനക്കയറ്റത്തിനും മറ്റും ശ്രമിക്കുന്ന സംഭവങ്ങള്‍ നടക്കാറുണ്ട്. ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ ഗുണ നിലവാരം (ഇംപാക്റ്റ് ഫാക്ടര്‍ എന്ന സൂചികയാണ് ഇതിനു ഉപയോഗിക്കുന്നത് ) നോക്കി പ്രോത്സാഹന പ്രതിഫലം നല്‍കിയാല്‍ ഇത്തരം തട്ടിപ്പുകള്‍ ബഹുഭൂരിപക്ഷവും തടയാന്‍ കഴിയും.

നാല് : ഗവേഷക നിയമനത്തിലെ അഴിമതികള്‍


എത്ര ഫണ്ടും സൗകര്യങ്ങളും കൊടുത്താലും അത് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അറിയാത്തവരാണ് ഗവേഷകര്‍ എങ്കിലോ? ഇതാണ് ഐ.ഐ.ടി. അടക്കമുള്ള പല ഇന്ത്യന്‍ ഗവേഷണ സ്ഥാപനങ്ങളുടെയും അവസ്ഥ. ഗവേഷകരുടെയും അധ്യാപകരുടെയും ബയോഡാറ്റ പരിശോധിച്ചാല്‍ വളരെ കഴിവുള്ളവരും അല്ലാത്തവരുമായവരുടെ ഒരു നിര തന്നെ കാണാം. വര്‍ഷങ്ങളായി യാതൊരു ശാസ്ത്ര പ്രസിദ്ധീകരണങ്ങളും ഇല്ലാത്ത ഗവേഷകരെ നമ്മുടെ സ്ഥാപനങ്ങളില്‍ കാണാം. പിടിപാടുകള്‍ വച്ചും തല തൊട്ടപ്പ•ാരുടെ സഹായം കൊണ്ടും കയറിക്കൂടുന്നവര്‍ ധാരാളം. ഇങ്ങനെ കയറിക്കൂടുന്നവര്‍ ഗവേഷണം ചെയ്യാനുള്ള ആഗ്രഹം കൊണ്ടല്ല, പ്രശസ്തമായ സ്ഥാപനത്തിലെ സ്ഥിരം ജോലി ആസ്വദിക്കാന്‍ വരുന്നവരാണ്. നിയമനങ്ങളുമായും മറ്റും ബന്ധപ്പെട്ട പല കമ്മിറ്റികളിലും എത്തിപ്പെടുന്നതും ഇക്കൂട്ടര്‍ ആയിരിക്കും. പിന്നീടുള്ള കാര്യം പറയേണ്ടല്ലോ. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇ. സി. ജി. സുദര്‍ശന്‍ പോലെയുള്ള പ്രശസ്തരായ ശാസ്ത്രഞ്ജര്‍ തന്നെ പറഞ്ഞിട്ടിണ്ട്. ഇതിനു പുറമെയാണ് ജാതിക്കളികളും ഈഗോ പ്രശ്‌നങ്ങളും. നിയമനങ്ങള്‍ക്ക് കൃത്യമായതും ഉയര്‍ന്നതുമായ മാനദണ്ടങ്ങള്‍ വച്ചാല്‍ പലപ്പോളും കഴിവ് കുറഞ്ഞവരുടെ കയറിക്കൂടല്‍ ഒഴിവാക്കാം. ഇത്തരം കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് മുന്‍ എന്‍. സി. ഇ. ആര്‍. ടി. ഡയരക്ടര്‍ പ്രോ. കൃഷ്ണകുമാര്‍ എഴുതിയ ലേഘനം ഇവിടെ വായിക്കാം.

ഇനി ഗവേഷകരുടെ മികവ് എത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ് എന്നതിന് ഒരു ഉദാഹരണം പറയാം. ഇന്ത്യ 2011-ല്‍ ഗവേഷണത്തിനായി ചിലവാക്കിയത് 36 ബില്ല്യന്‍ ഡോളര്‍ ആണെന്ന് മുന്‍പ് സൂചിപ്പിച്ചുവല്ലൊ. ഇതേ സമയം നെതര്‍ലാന്‍ഡ് ചിലവാക്കിയതു ഇതിന്റെ മൂന്നിലൊന്ന് മാത്രമാണ്. ഗവേഷണ മികവിന്റെ സൂചിക നോക്കിയാല്‍ നെതര്‍ലാന്‍ഡ് എട്ടാമതും ഇന്ത്യ പത്തൊന്‍പതാമതും സ്ഥാനത്താണ് നില്‍ക്കുന്നത്. ഇതിന്റെ പ്രധാന കാരണം ഡച്ച് യുനിവേഴ്‌സിറ്റികളില്‍ ലോക നിലവാരത്തില്‍ മികവുറ്റ വ്യക്തികള്‍ക്കു മാത്രമേ ഒരു അസിസ്റ്റന്റ് പ്രൊഫസറായി ഗവേഷണ മേ ഖലയില്‍ കടന്നു ചെല്ലാനും നിലനില്‍ക്കാനും കഴിയു എന്നത് തന്നെ.

സ്വകാര്യ യുണി വേഴ്‌സിറ്റികളില്‍ ഇത്തരം അഴിമതികള്‍ സംഭവിക്കാന്‍ സാധ്യത ഇല്ലെങ്കിലും അവയ്ക്ക് മികച്ച ഗവേഷകരെ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇതിനു കാരണം മുകളില്‍ സൂചിപ്പിച്ചപോലെ ഫണ്ടുകളുടെ കുറവ് തന്നെ. ഗവേഷകരുടെ മികവു മാത്രം കണക്കിലെടുത്ത് സര്‍ക്കാര്‍ ധാരാളം ഫണ്ടുകള്‍ സ്വകാര്യ മേഘലയിലെ ഗവേഷകര്‍ക്കും അനുവദിക്കണം. അങ്ങനെയെങ്കില്‍ ധാരാളം മികച്ച ഗവേഷകരെ രാജ്യത്തിനു ആകര്‍ഷിക്കാന്‍ കഴിയും.

മുകളില്‍ സൂചിപ്പിച്ച പ്രധാന കാര്യങ്ങള്‍ കൂടാതെ പല ചെറിയ വിഷയങ്ങളും ഉണ്ട്. അതില്‍ ഒന്നാണ് ഗവേഷണ വിദ്യാര്‍ഥികളുടെ എണ്ണം. ഗവേഷണ വിദ്യാര്‍ഥികളുടെ എണ്ണം കുറയാന്‍ കാരണം നല്ല ഗവേഷണ സൗകര്യങ്ങളും, മികച്ച ഗവേഷകരുടെ എണ്ണക്കുറവും തന്നെയാണ്. അതുപോലെ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന കുറഞ്ഞ പ്രതിഫലവും .

പൊതുവില്‍ ഇന്ത്യയില്‍ ജനസംഖ്യയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് ഗവേഷണ മേഘലയില്‍ ജോലി ചെയ്യുന്നത് . അമേരിക്കയിലും യുറോപ്യന്‍ രാജ്യങ്ങളിലും ഒരു മില്യണ്‍ ആളുകളില്‍ 4500 ല്‍ പരം ആളുകള്‍ ഗവേഷണ മേഘലയില്‍ ജോലി ചെയ്യുമ്പോള്‍ ഇന്ത്യയില്‍ അത് വെറും 137 പേര്‍ മാത്രമാണ്. ചൈനയില്‍ അത് ഏകദേശം 1000 നു മുകളിലാണ്.

ചുരുക്കത്തില്‍ ഇന്ത്യ ഗവേഷണത്തിനു വളരെ അധികം തുക ചിലവഴിക്കെണ്ടതുണ്ട്. മാത്രമല്ല ചിലവാക്കുന്ന തുക പലപ്രദമായി ഉപയോഗപ്പെടാനുള്ള കടുത്ത നടപടികളും ആവശ്യമാണ്. രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് ഇത് അത്യാവശ്യമാണ്. വേണമെന്ന് വച്ചാല്‍ ഇന്ത്യയിലെ എല്ലാ ശാസ്ത്ര മേഘലയും മറ്റു വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാക്കി തീര്‍ക്കാം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയും സ്വയംപര്യാപ്തതയും.

(ഈ ലേഘനവുമായി ബന്ധപ്പെട്ടു രാജ്യത്തെ ചില ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷകരുമായി ചര്‍ച്ച ചെയ്തിരുന്നു. അവര്‍ക്ക് നന്ദി.)
 
 

 

 


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment