Monday 1 July 2013

[www.keralites.net] ഈ പോസ്‌റ്ററിനെതിരേയും കുരിശുയുദ്ധം നയിച്ചേക്കാം

 

'കളിമണ്ണി'ന്റെ പോസ്‌റ്റര്‍ വീണ്ടും വിവാദങ്ങള്‍ക്ക്‌ തീ കൊടുക്കുമോ....?

 

'കളിമണ്ണി'ലെ ശ്വേതാ മേനോന്റെ പ്രസവ ചിത്രീകരണം ഉണ്ടാക്കിയ വിവാദങ്ങള്‍ ചില്ലറയല്ല. ഇപ്പോഴിതാ ചിത്രീകരണവും അനന്തര ജേലികളും അന്തിമഘട്ടത്തിലേക്ക്‌ നീങ്ങുന്ന കളിമണ്ണിന്റെ ഒരു പോസ്‌റ്റര്‍ ഫേസ്‌ബുക്കിലും മറ്റ്‌ സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ ശ്വേതാ മേനോന്റെ വയറില്‍ ബിജു മേനോന്‍ ചിത്രം വരയ്‌ക്കാന്‍ ഒരുങ്ങുന്നതാണ്‌ ഈ പോസ്‌റ്ററിലെ ചിത്രം. മുന്‍പ്‌ കളിമണ്ണിനു വേണ്ടി ശ്വേതയുടെ പ്രസവം ചിത്രീകരിച്ചതിനെതിരേ ഘോരഘോരം വാദിച്ചവര്‍ ഈ പോസ്‌റ്ററിനെതിരേയും കുരിശുയുദ്ധം നയിച്ചേക്കാം.

രാഷ്‌ട്രീയക്കാരും സിനിമാക്കാരും സാമൂഹ്യസാംസ്‌കാരിക നേതാക്കളും സാധാരണക്കാരുമുള്‍പ്പടെ വിവിധ തുറകളിലെ നിരവധി പേര്‍ അന്ന്‌ പ്രസവചിത്രീകരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു. കളിമണ്ണിനു വേണ്ടിയുള്ള ശ്വേതയുടെ യഥാര്‍ത്ഥ പ്രസവം ക്യാമറയിലാക്കിയതില്‍ ശക്‌തമായ എതിര്‍പ്പു പ്രകടിപ്പിച്ചുകൊണ്ട്‌ ബി.ജെ.പി. വനിതാ നേതാവ്‌ ശോഭാ സുരേന്ദ്രന്‍ അന്ന്‌ ചോദിച്ചത്‌ ശ്വേതയുടെ അടുത്ത പ്രസവം പൂരപ്പറമ്പില്‍ ടിക്കറ്റ്‌ വച്ചായിരിക്കുമോ എന്നായിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന്‌ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഫിലിം എംപ്‌ളോയീസ്‌ ഫെഡറേഷന്‍ ഓഫ്‌ കേരള ഈ വിഷയത്തില്‍ ബ്‌ളെസിയെ പിന്തുണച്ചു. ''ഈ വിവാദം ആവശ്യമില്ലാത്തതാണ്‌.

പ്രസവം ചിത്രീകരിക്കുന്ന സംഭവം ലോകചരിത്രത്തില്‍ ആദ്യത്തേതല്ല. പിന്നെ സംവിധായകന്‍ എങ്ങനെയാണ്‌ ഈ പ്രസവരംഗം ചിത്രത്തില്‍ ഉള്‍പ്പെടുന്നതെന്ന്‌ അറിയില്ല. ഏതായാലും സെന്‍സര്‍ ബോര്‍ഡ്‌ അംഗീകരിക്കുന്ന രംഗങ്ങള്‍ മാത്രമല്ലേ പ്രദര്‍ശനശാലകളിലെത്തൂ. സംവിധാനരംഗത്തെ പ്രഗത്ഭനായ ബ്‌ളെസി മോശമായി ഒന്നും തന്റെ ചിത്രത്തില്‍ കാണിക്കില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.'' എന്നാണ്‌ അന്ന്‌ ഫെഫ്‌ക്കയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണന്‍ അഭിപ്രായപ്പെട്ടത്‌. ശ്വേതയുടെ പ്രസവരംഗം തന്റെ ഭാര്യയെ കാണിച്ചിട്ട്‌ അവര്‍ 'യെസ്‌' പറയുന്ന ഏതാനും പ്രധാന ഭാഗങ്ങള്‍ മാത്രമേ താന്‍ കളിമണ്ണിലുള്‍പ്പെടുത്തൂ എന്ന്‌ അന്ന്‌ ബ്‌ളെസി പറഞ്ഞിരുന്നു. മാത്രവുമല്ല ആദ്യം സിനിമ കണ്ടിട്ട്‌ അതിനെ വിമര്‍ശിച്ചാല്‍ പോരേ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട്രണ്ടര മണിക്കൂര്‍ നീളമുള്ള സിനിമയില്‍ മുഴുവന്‍ നേരവും തന്റെ പ്രസവമല്ല കാണിക്കുന്നതെന്നും കഥയ്‌ക്ക് അത്യന്താപേക്ഷിതമായതുകൊണ്ടാണ്‌ പ്രസവരംഗം ഈ സിനിമയില്‍
ഉള്‍പ്പെടുത്തുന്നതെന്നും
, നാളെയും ഈ ഇന്‍ഡസ്‌ട്രിയില്‍ തുടരാനാഗ്രഹിക്കുന്ന താന്‍ തന്റെ അത്യന്തം സ്വകാര്യമായ ഭാഗങ്ങള്‍ ക്യാമറയ്‌ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുമോ എന്നുമാണ്‌ ശ്വേത വിവാദങ്ങള്‍ക്ക്‌ മറുപടിയായി പറഞ്ഞത്‌.

കഴിഞ്ഞ സെപ്‌റ്റംബര്‍ 27 ന്‌ മുംബൈയിലെ നാനാവതി ഹോസ്‌പിറ്റലില്‍ വച്ചാണ്‌ ശ്വേതയുടെ പ്രസവരംഗം ചിത്രീകരിച്ചത്‌. മൊത്തം ഇരുപതു മിനിറ്റ്‌ നേരത്തെ പ്രസവരംഗങ്ങളാണ്‌ അന്ന്‌ ചിത്രീകരിച്ചത്‌. മുന്‍കൂട്ടി ഡോക്‌ടറുടെ അനുമതി വാങ്ങിയ ശേഷം ബ്‌ളെസിയും രണ്ട്‌ ക്യാമറാമാന്‍മാരും ശ്വേതയുടെ ഭര്‍ത്താവ്‌ ശ്രീവത്സന്‍ മേനോന്റെ സാന്നിദ്ധ്യത്തില്‍ വച്ചാണ്‌ പ്രസവരംഗങ്ങള്‍ ക്യാമറയിലാക്കിയത്‌. മൂന്ന്‌ ക്യാമറകളാണ്‌ ലേബര്‍ റൂമില്‍ ശ്വേതയുടെ പ്രസവരംഗം ഒപ്പിയെടുക്കാനായി സജ്‌ജീകരിച്ചിരുന്നത്‌. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു യഥാര്‍ത്ഥ പ്രസവരംഗം ചിത്രീകരിക്കുന്നത്‌. അന്ന്‌ മൂവി ക്യാമറയ്‌ക്ക് മുന്നിലേക്ക്‌ പിറന്നു വീണ ശ്വേതയുടെ മകള്‍ സബൈനയും

കളിമണ്ണിലെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ അമ്മയ്‌ക്കൊപ്പം അഭിനയിച്ചു. ഇപ്പോള്‍ സബൈനയ്‌ക്ക് ഒമ്പതു മാസം പ്രായമായി.
ഗര്‍ഭാവസ്‌ഥയില്‍ മുതല്‍ അമ്മയും കുഞ്ഞും തമ്മിലാരംഭിക്കുന്ന ആത്മബന്ധമാണ്‌ കളിമണ്ണില്‍ ബ്‌ളെസി ദൃശ്യവത്‌ക്കരിക്കുന്നത്‌. അമ്മയായ സുഭദ്രയുടെ ഗര്‍ഭത്തിലിരിക്കെ തന്നെ പത്മവ്യൂഹം ഭേദിക്കേണ്ടതെങ്ങനെയെന്ന്‌ കേട്ടു പഠിക്കുന്ന മഹാഭാരതത്തിലെ വീരപുരുഷനായ അഭിമന്യുവിന്റെ കഥയാണ്‌ കളിമണ്ണ്‌ എന്ന ചിത്രമൊരുക്കാന്‍ തനിക്ക്‌ പ്രചോദനമായതെന്ന്‌ ബ്‌ളെസി മുന്‍പ്‌ അഭിപ്രായപ്പെട്ടിരുന്നു. ബിജു മേനോനാണ്‌ കളിമണ്ണില്‍ ശ്വേതാ മേനോന്റെ ഭര്‍ത്താവായി പ്രത്യക്ഷപ്പെടുന്നത്‌. ബ്‌ളെസി തന്നെ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രം നിര്‍മ്മിക്കുന്നത്‌ തോമസ്‌ തിരുവല്ലയാണ്‌. ഒ.എന്‍.വി. കുറുപ്പിന്റെ വരികള്‍ക്ക്‌ എം. ജയചന്ദ്രന്റേതാണ്‌ സംഗീതം. സതീഷ്‌ കുറുപ്പാണ്‌ ഛായാഗ്രാഹകന്‍. ആഗസ്‌റ്റില്‍ കളിമണ്ണ്‌ തീയേറ്ററുകളിലെത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment