Friday 19 July 2013

[www.keralites.net] വിവാഹങ്ങള്‍ക്ക് 10,000 രൂപവരെ സെസ്സ്

 



തിരുവനന്തപുരം: ആഡംബര വിവാഹങ്ങള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തി പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനം സ്വരൂപിക്കുന്ന മംഗല്യനിധി പദ്ധതിക്കായി പുതിയ നിയമം വരുന്നു. 3000 മുതല്‍ 10 000 രൂപ വരെയാണ് സെസ്സ്. നിയമസഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച ധനകാര്യ ബില്ലില്‍ ഇതിനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തിയിരുന്നു. ബഹളത്തിനിടയില്‍ ബില്‍ നിയമസഭ പാസാക്കിയതാണ്. ഗവര്‍ണറുടെ അനുമതിക്കായി ബില്‍ ഉടന്‍ അയയ്ക്കും.

ത്രീസ്റ്റാര്‍ ഹോട്ടലുകളിലോ 500 സീറ്റിനുമേലുള്ള ഓഡിറ്റോറിയങ്ങളിലോ നടക്കുന്ന വിവാഹങ്ങള്‍ക്കും വിവാഹ സല്‍ക്കാരങ്ങള്‍ക്കും 10,000 രൂപയാണ് സെസ്സ്. നഗരസഭാപ്രദേശത്തെ എ.സി ഹാളില്‍ നടക്കുന്ന വിവാഹങ്ങള്‍ക്കും 10,000 രൂപ സെസ്സ് നല്‍കണം. പഞ്ചായത്ത് പ്രദേശത്തെ എ.സി ഹാളാണെങ്കില്‍ 7,500 രൂപയാണ് സെസ്സ്. നഗരപ്രദേശത്തെ എ.സിയല്ലാത്ത ഓഡിറ്റോറിയങ്ങളാണെങ്കില്‍ 5000 രൂപയും പഞ്ചായത്ത് പ്രദേശത്താണെങ്കില്‍ 3000 രുപയും സെസ്സായി നല്‍കണം.

വിവാഹധനസഹായമായി പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് 50,000 രൂപ വീതം നല്‍കാനാണ് പദ്ധതി. സെസ്സ് വഴി 100 കോടി രൂപ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 150 കോടി രൂപ കൂടി ചേര്‍ത്ത് 250 കോടി രൂപയുടെ മംഗല്യനിധി സര്‍ക്കാര്‍ രൂപവത്കരിക്കും. ഇതില്‍ നിന്നാണ് ധനസഹായം നല്‍കുക.

മംഗല്യനിധിക്കുള്ള ധനസമാഹരണത്തിനായി കാരുണ്യ ലോട്ടറി മാതൃകയില്‍ മംഗല്യനിധി ലോട്ടറി തുടങ്ങും. ഇതുവഴി 150 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നിലവില്‍ സംസ്ഥാന ലോട്ടറി വകുപ്പ് എല്ലാ ദിവസവും ലോട്ടറി നടത്തുന്നതിനാല്‍ നിലവിലുള്ള ഒരു ലോട്ടറി ഇതിനായി വേര്‍തിരിക്കും.

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയുള്ളതുമായ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കാണ് വിവാഹ ധനസഹായമായി 50,000 രൂപ നല്‍കുക. ഈ വിഭാഗത്തില്‍പ്പെടുന്ന വീടുകളില്‍ എത്ര പെണ്‍കുട്ടികള്‍ ഉണ്ടെങ്കിലും അവര്‍ക്കെല്ലാം വിവാഹധനസഹായം നല്‍കും. എന്നാല്‍ ഒരാള്‍ക്ക് ഒരു പ്രാവശ്യമേ നല്‍കൂ. വീണ്ടും വിവാഹിതയായാല്‍ ധനസഹായം കിട്ടില്ല.

ഒരു വര്‍ഷം അഞ്ച് ലക്ഷം പേര്‍ക്ക് മംഗല്യനിധിയില്‍ നിന്നുള്ള ധനസഹായം നല്‍കുംവിധമാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഭാവിയില്‍ പദ്ധതി വിപുലീകരിക്കും.

വിവാഹത്തിന് ഒരു മാസംമുമ്പേ ഇതിനുള്ള അപേക്ഷ നല്‍കണം. വിവാഹത്തിന് മുമ്പ് പെണ്‍കുട്ടിയുടെ അമ്മയുടെ പേരിലോ രക്ഷാകര്‍ത്താവിന്റെ പേരിലോ ആണ് പണം നല്‍കുക. അനാഥാലയങ്ങളില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും അശരണര്‍ക്കും ഈ ധനസഹായത്തിന് അര്‍ഹതയുണ്ട്.

ഓഡിറ്റോറിയങ്ങളുടെ ഉടമസ്ഥന്‍ ഹാളിന്റെ വാടകയ്‌ക്കൊപ്പം തന്നെ സെസ്സും പിരിക്കണം. എല്ലാ മാസവും 15 നകം തുക ട്രഷറിയില്‍ മംഗല്യനിധി അക്കൗണ്ടില്‍ അടയ്ക്കുകയും വേണം. നികുതി വകുപ്പിനാണ് സെസ്സ് പിരിവിന്റെ മേല്‍നോട്ടം. സെസ്സ് പിരിക്കാതിരിക്കുകയോ അടയ്ക്കാതിരിക്കുകയോ ചെയ്താല്‍ ഓഡിറ്റോറിയത്തിന്റെ ഉടമയില്‍ നിന്ന് കുടിശ്ശികയോടെ അത് ഈടാക്കും.

കല്യാണമണ്ഡപങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ക്കും ഇത് ബാധകമാണ്. ആരാധനാലയങ്ങളില്‍ വിവാഹം നടത്തിയശേഷം ഹാളുകളില്‍ വിവാഹ സല്‍ക്കാരം നടത്തുക, ഓഡിറ്റോറിയങ്ങളില്‍ വിവാഹം നടത്തുക എന്നിവരെല്ലാം ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി നികുതി അടയ്ക്കണം.

സംസ്ഥാന ബജറ്റില്‍ ആഡംബര വിവാഹങ്ങള്‍ക്ക് നികുതിഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിവാഹച്ചെലവിന്റെ മൂന്ന് ശതമാനമാണ് നികുതിയായി ഈടാക്കുമെന്ന് ബജറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിശദാംശങ്ങള്‍ കണക്കാക്കിയപ്പോള്‍ ഇത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹാളുകളെ അടിസ്ഥാനമാക്കി സെസ്സ് ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

അരലക്ഷം രൂപ വീതം ധനസഹായം നല്‍കണമെങ്കില്‍ സെസ്സുകൊണ്ട് മാത്രം മതിയാകില്ലെന്ന് വ്യക്തമായതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ വിഹിതംകൂടി നിശ്ചയിച്ചത്. പാവപ്പെട്ടവരുടെ ചികിത്സാ സഹായത്തിനായി ആരംഭിച്ച കാരുണ്യ ലോട്ടറിയുടെ വിജയമാണ് ഇത്തരത്തില്‍ മംഗല്യ ഭാഗ്യക്കുറി തുടങ്ങാന്‍ സര്‍ക്കാരിന് പ്രേരണയായത്. ഭാഗ്യക്കുറി സാധാരണയെടുക്കുന്ന ശീലമില്ലാത്തവര്‍പോലും കാരുണ്യ ലോട്ടറി ജീവകാരുണ്യ പ്രവര്‍ത്തനമായി കണ്ട് വാങ്ങുന്നുണ്ട്.

ഓണത്തോടനുബന്ധിച്ച് മംഗല്യനിധി ഉദ്ഘാടനം ചെയ്യാനും മംഗല്യ ഭാഗ്യക്കുറി തുടങ്ങാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനുള്ള അപേക്ഷ നല്‍കാന്‍ പ്രത്യേക ഫോറമുണ്ടായിരിക്കും. ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment