Sunday 30 December 2012

[www.keralites.net] പട്ടാളത്തെയല്ല, പെണ്‍കുട്ടികളെ ഓര്‍ത്ത്

 

കര്‍മയോദ്ധ' എന്ന പേരില്‍ തന്നെ പട്ടാളച്ചുവയുണ്ടെങ്കിലും, മേജര്‍ രവി ഇക്കുറി പറയുന്നത് പട്ടാളക്കഥയല്ല.കാമഭ്രാന്ത് പിടിച്ച സമൂഹത്തിനു നേരെ കണ്ണാടി പിടിക്കുകയാണ് രവി.ഹാഫ് സ്‌കേര്‍ട്ട് അണിഞ്ഞാല്‍ പുറത്തിറങ്ങാനാവാതെ, വിഷമിക്കുന്ന പാവം പെണ്‍കുട്ടികളുടെ നൊമ്പരം... വൃദ്ധസദനങ്ങളില്‍ തളച്ചിടപ്പെട്ട വയോധികരുടെ ദുഃഖം...ജീവിക്കാനുള്ള മരണപ്പാച്ചിലിനിടയില്‍ കുഞ്ഞുങ്ങളെപ്പോലും കൈവിടേണ്ടി വന്ന അച്ഛനമ്മമാരുടെ നിസ്സഹായത... ഇതെല്ലാം സിനിമയുടെ ഫ്രെയിമിലേക്ക് കൊണ്ടുവരികയാണ് അദ്ദേഹം.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് മറ്റു രാജ്യങ്ങളോട് പോരാടേണ്ടി വരും. എന്നാല്‍, രാജ്യത്തിനകത്തും സുരക്ഷ വേണം. നമ്മുടെ പെണ്‍കുട്ടികളെ പിന്തുടരുന്ന കഴുന്‍കണ്ണുകളെ കണ്ടേ മതിയാകൂ. സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പെണ്‍കുട്ടികളെ കുരുക്കിലാക്കുന്നവരെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണിത്.ഓരോ പെണ്‍കുട്ടിയും സുരക്ഷിതരാകണം. അവര്‍ക്ക് അച്ഛനമ്മമാരുടെ സ്‌നേഹം ലഭിക്കണം. അമ്മൂമ്മയുടെ, അപ്പൂപ്പന്റെ സുരക്ഷിതത്വം ലഭിക്കണം. സ്വന്തം കുട്ടികളെപ്പോലും കുട്ടികളായി കാണാന്‍ കഴിയാത്ത വൃത്തികെട്ടവരുടെ നാടായി കേരളം മാറുമ്പോള്‍, വേറിട്ടൊരു ചിന്തയ്ക്ക് തീ കൊളുത്തുകയാണ് മേജര്‍രവി.


പട്ടാളക്കഥകളോട് താങ്കള്‍ വിട പറയുകയാണോ

കീര്‍ത്തിചക്ര മുതല്‍ ഞാന്‍ ഇതുവരെ പറഞ്ഞതെല്ലാം പട്ടാളവുമായി ബന്ധപ്പെട്ട കഥകളാണ്. തുടര്‍ന്ന് 'ക്ഷത്രിയം' എന്ന പേരില്‍ ദേശസ്‌നേഹത്തിന്റെ കഥ സിനിമയാക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില പത്രവാര്‍ത്തകളാണ് പുതിയ കഥയിലേക്ക് വഴിത്തിരിവായത്. പട്ടാളവുമായി നേരിട്ട് ബന്ധമില്ലെങ്കിലും 'കര്‍മയോദ്ധ' യും ദേശസ്‌നേഹത്തിന്റെ കഥയാണ് പറയുന്നത്.

'
കര്‍മയോദ്ധ' എങ്ങനെ ദേശസ്‌നേഹത്തിന്റെ കഥയാകും


*
സ്ത്രീകളുടെ മാനം കാക്കാന്‍ യുദ്ധം നടന്ന നാടാണ് നമ്മുടേത്. ഇപ്പോള്‍ അവരുടെ മാനം വില്‍ക്കാനുള്ള യുദ്ധങ്ങളാണ് നടക്കുന്നത്. അപകടം പിടിച്ച വഴികളിലൂടെയാണ് നമ്മുടെ പെണ്‍കുട്ടികളുടെ യാത്ര. കേരളത്തില്‍ മാത്രം ഒരുവര്‍ഷം 600 ഓളം പെണ്‍കുട്ടികളെ കാണാതാകുന്നു. ഇവര്‍ എവിടെയാണ് പോകുന്നത്?11-12 വയസ്സാകുമ്പോള്‍ തന്നെ നമ്മുടെ പെണ്‍കുട്ടികള്‍ സ്ത്രീകളായി മാറുന്നുണ്ട്. കുട്ടികള്‍ പക്ഷേ, കുട്ടികള്‍ തന്നെയാണ്. ഭ്രാന്ത് പിടിച്ച സമൂഹം അവരെ കുട്ടികളായി കാണുന്നില്ലെന്നു മാത്രം. അവരെ ശ്രദ്ധിക്കാന്‍ അച്ഛനമ്മമാര്‍ക്ക് നേരമില്ല. വീടിന്റെ ഉമ്മറത്തിരിക്കാന്‍ മുത്തശ്ശിമാരോ, മുത്തച്ഛന്മാരോ ഇല്ല. അങ്ങനെ ആരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അവര്‍ വൃദ്ധസദനങ്ങളിലാണ്.ഈ നാടിനെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷിക്കേണ്ടതുണ്ട്. ഈ നാടിനോട് സ്‌നേഹമുള്ളവര്‍ അങ്ങനെയൊരു മാറ്റുമുണ്ടാക്കാന്‍ ശ്രമിക്കണം. ഈ വിഷയത്തിലേക്കാണ് 'കര്‍മയോദ്ധ' ശ്രദ്ധ ക്ഷണിക്കുന്നത്. അതുകൊണ്ട്, ഇത് ദേശസ്‌നേഹത്തിന്റെ കഥതന്നെയാണ്.

മോഹന്‍ലാലിന്റെ പോലീസ് ഓഫീസര്‍ കഥാപാത്രം സമൂഹത്തിലെ ഈ തിന്മകളെ വേറിട്ട രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.
എന്തുകൊണ്ടാണിത്


നോക്കൂ, തീവണ്ടിയില്‍ വച്ച് സൗമ്യ എന്ന പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് വേണ്ടി ഒരുകൂട്ടം ആളുകള്‍ നില്‍ക്കുന്നതു കാണുന്നില്ലേ? കുറ്റം ചെയ്തവന്റെ മനുഷ്യാവകാശങ്ങളെക്കുറിച്ചാണ് നമുക്ക് വേവലാതി. ആ പെണ്‍കുട്ടിയെക്കുറിച്ച്, അവളുടെ അമ്മയെക്കുറിച്ച്, ബന്ധുക്കളെ ചൊല്ലി നമുക്ക് ഉത്കണ്ഠയില്ല.

കുറ്റം ചെയ്തയാള്‍ രക്ഷപ്പെടാവുന്ന സ്ഥിതിയുമുണ്ട്. ഇവിടെയാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പ്രസക്തി. കുറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെട്ടേ പറ്റൂ. അതിന് ഒരു പോലീസ് ഓഫീസര്‍ ധൈര്യം കാണിച്ചാല്‍ അവരോടൊപ്പം ജനങ്ങളുണ്ടാകും.കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് നടക്കാത്ത സ്ഥിതിയുണ്ട്. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ കിട്ടിയാല്‍ കുറ്റകൃത്യങ്ങള്‍ കാര്യമായി കുറയും. കുറ്റവാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാരെ ജനങ്ങള്‍ പാഠം പഠിപ്പിക്കണമെന്നാണ് എന്റെ പക്ഷം.ഒരു പട്ടാളക്കാരന്‍ എന്ന നിലയില്‍, രാജ്യസ്‌നേഹി എന്ന നിലയില്‍ എന്റെ അഭിപ്രായങ്ങള്‍ ഈ കഥാപാത്രത്തിന്റെ സൃഷ്ടിയെ സ്വാധീനിച്ചിട്ടുണ്ട്.

പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കാനാണോ താങ്കളുടെ ശ്രമം


ഈ സിനിമ കണ്ട് തീര്‍ന്ന ഉടനെ സെന്‍സര്‍ ബോര്‍ഡിന്റെ ഒരു വനിതാ അംഗം, ഒന്നും മിണ്ടാതെ പെട്ടെന്ന് കാറെടുത്ത് വീട്ടിലേക്ക് പോയി. അവര്‍ ഒന്നും പ്രതികരിക്കാതെ പോയപ്പോള്‍ ഞാനാകെ വിഷമിച്ചു. രാത്രിയായപ്പോള്‍ അവര്‍ വിളിച്ചു: ''സിനിമ കണ്ടിരുന്നപ്പോള്‍ എന്റെ മോളെക്കുറിച്ചാണ് ഞാനോര്‍ത്തത്... പുറത്തുപോയ അവള്‍ മടങ്ങി വന്നോ എന്നൊരു ആശങ്ക. ക്ഷമിക്കണം, അതുകൊണ്ടാണ് ഞാന്‍ ഒന്നും പറയാതെ മടങ്ങിയത്'' -ഇങ്ങനെയായിരുന്നു അവരുടെ പ്രതികരണം.

ഈ സിനിമ കാണുമ്പോള്‍ ആരെങ്കിലും സ്വന്തം കുട്ടികളെക്കുറിച്ച് ഓര്‍ക്കുന്നുണ്ടെങ്കില്‍, അവരുടെ മനസ്സില്‍ കുട്ടികളെക്കുറിച്ച് കൂടുതല്‍ കരുതലുണ്ടാകുന്നുണ്ടെങ്കില്‍ അതാണ് ഈ ചിത്രത്തിന്റെ വിജയം. വയസ്സന്മാര്‍ ഉമ്മറത്ത് തടിപോലെ കിടന്നാല്‍ മതി. അതുതന്നെ കുട്ടികള്‍ക്ക് സംരക്ഷണമാണ്. അവിടെ നമ്മുടെ കുട്ടികള്‍ സുരക്ഷിതരാണ്. വയസ്സന്മാരെ വൃദ്ധസദനങ്ങളിലാക്കിയിട്ട്, കുട്ടികള്‍ക്ക് സംരക്ഷണമില്ലെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം ?

കമ്പ്യൂട്ടറും മൊബൈല്‍ ഫോണും കുട്ടികളുടെ കാര്യത്തില്‍ വില്ലന്മാരാണ്. ഓരോ 'മിസ് കോളും' കുട്ടികളില്‍ ഉത്കണ്ഠയുണ്ടാക്കുന്നു. അതിനോട് പ്രതികരിക്കുമ്പോള്‍ അപകടങ്ങളിലേക്ക് വഴിതുറക്കുകയാണെന്നും അറിയുക.

മേജര്‍ രവി-മോഹന്‍ലാല്‍ കൂട്ടുകെട്ട് വിജയം കാണുമെന്ന് പ്രതീക്ഷിക്കാമോ

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എനിക്ക് വയറിന് അസുഖമുണ്ടായി. ഷൂട്ടിങ് മുടങ്ങുമെന്ന സ്ഥിതിയായി. അവശനായ ഞാന്‍ സെറ്റിലെത്തി. എനിക്ക് കൈത്താങ്ങായി മോഹന്‍ലാല്‍ നിന്നു. മൈക്ക് എടുത്ത് അദ്ദേഹം സെറ്റിലുള്ളവരോട് സംസാരിച്ചു. കാര്യങ്ങള്‍ കൈകാര്യം ചെയ്തു. ഇത് മനസ്സിന്റെ അടുപ്പമാണ്. ലാലുണ്ടായാല്‍ എനിക്ക് പ്രത്യേകമായ ഒരു ഊര്‍ജം ലഭിക്കും. അത് സിനിമയ്ക്ക് ഗുണം ചെയ്യും.
ഈ ചിത്രത്തിലെ ഒരു ആക്ഷന്‍ സീന്‍... ലാലിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് രൂപപ്പെടുത്തിയത്. ഒരു വലിയ ആക്ഷനിലൂടെ പ്രതിയെ കസ്റ്റഡിയിലെടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. അതുവേണ്ട, അയാളെ തൂക്കിയെടുക്കാമെന്ന് ലാല്‍ പറഞ്ഞു.

വളരെ സ്വാഭാവികമായി അദ്ദേഹം അത് അഭിനയിച്ചു. ലാല്‍ വളരെ ഇഷ്ടത്തോടെയാണ് ഈ കഥാപാത്രത്തെ സ്വീകരിച്ചത്. ജനം അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും മേജര്‍ രവിയാണ്. രണ്ടുവര്‍ഷം സമയമെടുത്താണ് ചിത്രം രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment