Friday 30 November 2012

[www.keralites.net] തിരിച്ചുവന്നാല്‍ ആ പഴയ സ്‌നേഹം എനിക്ക് തരുമോ - മഞ്ജു വാര്യര്‍

 

തിരിച്ചുവന്നാല്‍ ആ പഴയ സ്‌നേഹം എനിക്ക് തരുമോ - മഞ്ജു വാര്യര്‍

Fun & Info @ Keralites.netകല്യാണം കഴിഞ്ഞ് സിനിമ ഉപേക്ഷിക്കുന്ന നടികള്‍ ഒരു അപൂര്‍വതയല്ല. പക്ഷേ, മഞ്ജു വാര്യരുടെ കാര്യത്തില്‍ അതങ്ങനെയായിരുന്നില്ല. നാലു വര്‍ഷത്തെ തീവ്രസുന്ദരജീവിതം. പി റന്നു വീണതുപോലെ കഥാപാത്രങ്ങള്‍. അവര്‍ അഭിനയജീവിതം ഉപേക്ഷിച്ച് വീട്ടുജീവിതത്തിലേക്ക് കാണാതായപ്പോള്‍ എവിടെയും നടുക്കമുയര്‍ന്നു. മഞ്ജു അഭിനയം നിര്‍ത്തുന്നത് പ്രേക്ഷകര്‍ക്ക് അത്രയും വിഷമമായിരുന്നു. മഞ്ജുവിനെ നമ്മള്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്നു. മഞ്ജു ഒരു നക്ഷത്രശോഭയോടെ മനസ്സില്‍ ജ്വലിച്ചുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകരില്‍ നിന്ന് പ്രായവ്യത്യാസമില്ലാതെ മുറവിളി ഉയര്‍ന്നു, 'മഞ്ജു വാര്യര്‍ തിരിച്ചുവരണം'.

എവിടെ വരാന്‍. പാവം ദിലീപ് മറുപടി പറഞ്ഞ് മടുത്തു. 'നല്ലൊരു നടിയെ ഞാന്‍ വീട്ടിലിരുത്തുകയൊന്നുമല്ല. ഇവിടെ വേറെയും നടികളുണ്ടല്ലോ.' ദിലീപ് എന്തുപറഞ്ഞിട്ടും ആര്‍ക്കും വിശ്വാസമായില്ല.


മഞ്ജുവിന്റെ മനസ്സറിയാന്‍ അവരെയൊന്ന് കണ്ടുകിട്ടേണ്ടെ. പൊതുചടങ്ങുകളില്‍ പോലും അവര്‍ അപൂര്‍വമായേ പ്രത്യക്ഷപ്പെട്ടുള്ളൂ.

14 വര്‍ഷങ്ങള്‍. മഞ്ജു എന്ന കലാകാരി വീട്ടമ്മയുടെ റോളില്‍ സന്തുഷ്ടയാവുന്നുണ്ടാവണം. പെട്ടെന്ന് അപ്രത്യക്ഷയായ മഞ്ജുവില്‍ നിന്ന് ഇപ്പോഴും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

മഞ്ജുവിനെ ഒന്ന് നേരില്‍ കാണാന്‍ ആരാണ് മോഹിക്കാത്തത്? ഇപ്പോള്‍ വാര്‍ത്തകള്‍വന്നു. മഞ്ജു നൃത്തമാടാന്‍ പോകുന്നു. അങ്ങനെയാണ് മഞ്ജുവിനെ നേരില്‍ കാണാന്‍ തീരുമാനിച്ചത്. എത്രയും ഹൃദയപൂര്‍വമായ കൂടിക്കാഴ്ചയായിരുന്നു അത്. നൈസര്‍ഗികമായി കിട്ടിയ ഭാവതരളമായ മനസ്സ് അവര്‍ ഉപേക്ഷിച്ചിരുന്നില്ല. ഇപ്പോഴും ദൈവം വിരല്‍തൊട്ട ഒരു കലാകാരിയായി തന്നെയാണ് അവര്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.


ആലുവ പുഴയോരത്തെ വീട്. മുന്‍പ് ഇതൊരു ഗസ്റ്റ് ഹൗസായിരുന്നു. പത്തു വര്‍ഷം മുന്‍പ് 30 ലക്ഷം രൂപയ്ക്ക് ദിലീപ് അതുവാങ്ങി. പിന്നെയത് പുതുക്കിപ്പണിത് മനോഹരമാക്കി. വീടിന്റെ പൂമുഖത്തിരുന്നാല്‍ പുഴയുടെ മറുകരയില്‍ വാഴുന്ന മഹേശ്വരനെ കാണാം.

ഒരു നിമിഷം മലയാള സിനിമയുടെ മുഖശ്രീ പുമുഖത്ത് തെളിഞ്ഞുവന്നു. പുഞ്ചിരിയുടെ പൂനിലാവ് പൊഴിച്ച് മഞ്ജു വാര്യര്‍ ഇതാ മുന്നില്‍. വിവാഹശേഷം ഉപേക്ഷിച്ച നൃത്തത്തെ വീണ്ടും അരങ്ങിലെത്തിച്ചതിന്റെ ആവേശവും ആഹ്ലാദവും ആ ചിരിയില്‍ നിറഞ്ഞു, 'ഇങ്ങനെയൊരു തിരിച്ചുവരവ് സ്വപ്‌നത്തില്‍പോലും കണ്ടിരുന്നില്ല.'

ഇന്നലെ കണ്ടുപിരിഞ്ഞവര്‍ വീണ്ടും ഒത്തുകൂടി സംസാരിക്കുന്നതുപോലെ ഹൃദയം തുറന്ന് മഞ്ജു സംസാരിച്ചുതുടങ്ങി.
14 വര്‍ഷം മഞ്ജു എവിടെയായിരുന്നു?

എല്ലാവരും ഇതുതന്നെ ചോദിക്കുന്നു. കുറേക്കാലം തിരക്കില്‍ ജീവിച്ചിട്ട് എങ്ങനെ വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ കഴിയുന്നുവെന്ന്. പക്ഷേ, എനിക്കതില്‍വലിയ പ്രയാസമൊന്നും തോന്നിയിട്ടില്ല. വെറുതെയിരിക്കുമ്പോഴും സന്തോഷിക്കാന്‍ കഴിയുമെന്നാണ് എന്റെ അനുഭവം. കഴിഞ്ഞ 14 വര്‍ഷത്തില്‍ ഒരു നിമിഷം പോലും ജോലി ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍ എന്റെ മനസ്സ് വേദനിച്ചിട്ടില്ല. ഇക്കാലമത്രയും വീട്ടിലെ ഒരു സ്ത്രീ എന്ന നിലയില്‍ ജീവിതം ഞാന്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു.

നൃത്തത്തിലേക്ക് ഇപ്പോഴൊരു മടക്കത്തിന് കാരണം?

Fun & Info @ Keralites.net
സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല ഇത്. മീനൂട്ടി (മകള്‍ മീനാക്ഷി)യാണ് ഇതിന് നിമിത്തമായത്. അവളെ ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന ഗീതടീച്ചര്‍ എന്റെയും ടീച്ചറായി മാറുകയായിരുന്നു. ടീച്ചര്‍ മോളെ പഠിപ്പിക്കുമ്പോള്‍ ഞാന്‍ അടുത്ത് ഇരിക്കുമായിരുന്നു. ഒരുദിവസം എനിക്ക് തോന്നി നൃത്തത്തിലേക്ക് മടങ്ങിയാലെന്ത് എന്ന്. ഞാനീ മോഹം ആദ്യം പറഞ്ഞത് ദിലീപേട്ടനോടാണ്. പുള്ളിക്കതൊരു അത്ഭുതമായിരുന്നു. 'എന്താടോ, ഇപ്പോഴിങ്ങനെ തോന്നാന്‍' എന്നായിരുന്നു ദിലീപേട്ടന്റെ പ്രതികരണം. കഴിഞ്ഞ നവംബറിലായിരുന്നു അത്. ആറു മാസം പ്രാക്ടീസ് ചെയ്തപ്പോള്‍ വീണ്ടും സ്റ്റേജിലെത്തണമെന്ന മോഹമായി. ദിലീപേട്ടന്റെയും വീട്ടുകാരുടെയും പിന്തുണ അതിനും അവസരമുണ്ടാക്കിത്തന്നു. ആഗ്രഹിച്ചപോലെ ഗുരുവായൂരപ്പന് മുന്നില്‍ തന്നെ എന്റെ മടങ്ങിവരവിന്റെ അരങ്ങേറ്റവും.

14 വര്‍ഷത്തിനുശേഷം നൃത്തച്ചുവടുകള്‍ വെച്ചപ്പോള്‍?

ആദ്യത്തെ കുറച്ച് ക്ലാസുകളില്‍ വല്ലാത്ത പരിഭ്രമം തോന്നിയിരുന്നു. ഞാന്‍ പേടിച്ച് പേടിച്ച് നൃത്തം ചെയ്യുന്നതുകണ്ട് ടീച്ചര്‍ പറഞ്ഞു, ''എവിടേം പോയിട്ടില്ല. കല മഞ്ജുവിന്റെ ഉള്ളില്‍തന്നെയുണ്ട്'' എന്ന്. എനിക്ക് ഭയങ്കര ആത്മവിശ്വാസം നല്‍കിയ വാക്കുകളായിരുന്നു അത്.

വിവാഹശേഷം നൃത്തവും സിനിമയും വേണ്ടെന്ന് ആരാണ് തീരുമാനിച്ചത്?

എന്റെ മാത്രം തീരുമാനമായിരുന്നു അത്. നമ്മുടെ നാട്ടുനടപ്പ് അതാണല്ലോ. അതിനപ്പുറം മോഹങ്ങള്‍ ഇല്ലായിരുന്നു. ഡാന്‍സ് ചെയ്യുമ്പോള്‍ ഞാന്‍ പൂര്‍ണമായും അതിനായി സമര്‍പ്പിച്ചു. സിനിമയിലെത്തിയപ്പോള്‍ അതിനോടും നീതിപുലര്‍ത്താന്‍ ശ്രമിച്ചു. അതുപോലെ കുടുംബജീവിതത്തിലേക്ക് വന്നപ്പോള്‍ അതിനോടും ആത്മാര്‍ഥത കാട്ടി.

പക്ഷേ, മഞ്ജുവിനെ വീട്ടിലൊതുക്കി നിര്‍ത്തിയത് ദിലീപാണ് എന്നാണ് എല്ലാവരും കരുതിയത്

അങ്ങനെയേ സമൂഹം ചിന്തിക്കൂ. എല്ലാ അഭിമുഖങ്ങളിലും ദിലീപേട്ടന്‍ പറയാറുണ്ട്, 'തുടര്‍ന്നഭിനയിക്കണോ എന്ന് തീരുമാനിക്കേണ്ടത് മഞ്ജുവാണ്. ഞാനതില്‍ ഇടപെടാറില്ല' എന്ന്. അതാണ് സത്യവും. പക്ഷേ, അതാരും വിശ്വസിക്കില്ല. ഞാനഭിനയിക്കണോ വേണ്ടയോ എന്ന് ഇന്നേവരെ ദിലീപേട്ടന്‍ പറഞ്ഞിട്ടില്ല. അതു സംബന്ധമായി ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുപോലുമില്ല.

നൃത്തത്തില്‍ മടങ്ങിയെത്തി. ഇനി എപ്പോഴാണ് സിനിമയിലേക്കുള്ള മടക്കം?

സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തിയതാണ് ഞാന്‍. മഞ്ജു വാര്യര്‍ എന്ന നടിയെക്കുറിച്ചുള്ള മലയാളികളുടെ പ്രതീക്ഷകള്‍ എത്രയോ ഉയരെയാണ്. അതിനൊപ്പം നിന്ന് അഭിനയിക്കാന്‍ എനിക്കിനി കഴിയുമോ എന്ന പേടിയുണ്ട്. എന്നോടുള്ള മലയാളികളുടെ സ്‌നേഹത്തിന് ഒരു തുള്ളിപോലും കുറവുണ്ടാകുന്നത് എനിക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല.

പക്ഷേ, അറിയുന്ന കല ഒളിപ്പിച്ചുവെക്കുന്നത് ശരിയാണോ?

ഇനി ഡാന്‍സിലൂടെ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിക്കാം. അഭിനയത്തില്‍ തീരെ ആത്മവിശ്വാസം തോന്നുന്നില്ല. തിരിച്ചുവന്നാല്‍ തന്നെ എത്രകാലം എനിക്കിവിടെ നില്ക്കാനാകും എന്ന ആശങ്കയുമുണ്ട്. കാരണം ഒരു നടിയെ അധികകാലം കാണാന്‍ ആഗ്രഹിക്കാത്ത പ്രേക്ഷക സമൂഹമാണ് നമ്മുടേത്. വളരെ കഴിവുള്ള നടിയാണെങ്കില്‍ പോലും പ്രേക്ഷകന് എളുപ്പം മടുക്കുന്നു. നടിമാരുടെ ദുര്‍വിധിയാണിത്. നായകനെ എത്രകാലം വേണമെങ്കിലും കണ്ടോണ്ടിരിക്കും. അങ്ങനെ കണ്ട് മടുക്കും മുന്‍പ് ഞാന്‍ അഭിനയം നിര്‍ത്തി. തുടര്‍ന്നും അഭിനയിച്ചിരുന്നുവെങ്കില്‍ മലയാളികള്‍ ഇത്ര സ്‌നേഹത്തോടെ എന്റെ കൂടെ ഉണ്ടാകുമായിരുന്നോ? അറിയില്ല.

'നാലു വര്‍ഷത്തെ കരിയറിനിടെ 20 സിനിമകളിലാണ് അഭിനയിച്ചത്. എന്നിട്ടും ഇത്രയ്ക്ക് അനശ്വരത കിട്ടിയില്ലേ. അത് വീണ്ടും കൈവെച്ച് കേടുവരുത്തണോ', എന്നാണോ?

സിനിമയുടെ മായികലോകത്ത് കൊതികൂടി നടന്ന ഒരു കുട്ടിയല്ലായിരുന്നു ഞാന്‍. അങ്ങനെ ആയിരുന്നുവെങ്കില്‍ പ്രയാസം തോന്നുമായിരിക്കാം. എന്നെ കാണാന്‍ ആളുകള്‍ കൂടുന്നത് ഞാനാസ്വദിച്ചിരുന്നു. ആ ആള്‍ക്കൂട്ടവും അവരുടെ സ്‌നേഹവുമായിരുന്നു എന്റെ ആത്മവിശ്വാസം. ഇന്നും തിരക്കുള്ളിടത്ത് പോയാല്‍ എല്ലാവരും എന്നെ തിരിച്ചറിയണേ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈയിടെ ഒരിടത്തുപോയപ്പോള്‍ എന്നെയാരും തിരിച്ചറിഞ്ഞില്ല. ആ അനുഭവം ഏറെ വേദനിപ്പിക്കുന്നതായിരുന്നു.

ആള്‍ക്കൂട്ടത്തെ ഇഷ്ടപ്പെടുന്ന മഞ്ജു പക്ഷേ, ഇത്രകാലം മറഞ്ഞിരിക്കുകയായിരുന്നല്ലോ, പത്രക്കാര്‍ക്കുപോലും പിടിതരാതെ

എനിക്കാരോടും ഒന്നും പറയാനില്ലായിരുന്നു. 'മഞ്ജു എന്തു ചെയ്യുന്നു' എന്നു ചോദിച്ചാല്‍ 'ഒന്നും ചെയ്യുന്നില്ല' എന്നു പറയാനോ. ഇപ്പോള്‍ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങിവന്നു എന്ന വിശേഷമെങ്കിലുമുണ്ട്.

ഈ സമയം വീട്, കുടുംബം, കുട്ടി എന്നിവയെല്ലാം ഞാനാസ്വദിക്കുകയായിരുന്നു. പൊതുചടങ്ങുകളില്‍ നിന്ന് മനഃപൂര്‍വം മാറിനിന്നതാണ്. അവാര്‍ഡ് നൈറ്റ് പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനേക്കാള്‍ എന്റെ സാന്നിധ്യം നിര്‍ബന്ധമാണെന്ന് തോന്നുന്ന സ്ഥലങ്ങളില്‍ മാത്രം ഞാന്‍ പോയി.


മഞ്ജു കുട്ടിക്കാലമൊക്കെ ഓര്‍ക്കാറില്ലേ?

നാഗര്‍കോവിലിലായിരുന്നു എന്റെ ജനനം. അച്ഛന് അവിടെ ചിട്ടിക്കമ്പനിയില്‍ ജോലിയായിരുന്നു. 10 വയസ്സുവരെ അവിടെയായിരുന്നു. നല്ല രസമുള്ള കാലമായിരുന്നു അത്. പഴയ തമിഴ് പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ ഓര്‍മകള്‍ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകും.
നാഗര്‍കോവിലിലെ ഓര്‍മകളില്‍ എപ്പോഴും കടന്നുവരാറുള്ള കഥാപാത്രം ഒരു കുപ്പിവള വില്പനക്കാരനാണ്. എന്നും വീട്ടില്‍വരും. നല്ല ഭംഗിയുള്ള കുപ്പിവളകളുമായിട്ട്. ഒരു ചില്ലുപെട്ടിയില്‍ അടുക്കിയടുക്കിവെച്ചിട്ടുണ്ടാകും വളകള്‍. ആ പെട്ടിയില്‍ കയറിയിരുന്ന് വളകള്‍ക്കിടയില്‍ ഒളിച്ചിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ മോഹിച്ചിട്ടുണ്ട്. ഇത്തിരിപോന്ന പെട്ടിയില്‍ എങ്ങനെ കയറിയിരിക്കാനാണ്.

Fun & Info @ Keralites.net
എന്നാലും വെറുതെയൊരു മോഹം. കഴിഞ്ഞ ദിവസവും ഞാനും ചേട്ടനും (മധു വാര്യര്‍) ഇക്കാര്യങ്ങളൊക്കെ പറഞ്ഞ് കുറേ ചിരിച്ചു. വളരെ സാധാരണ കുടുംബമായിരുന്നു എന്റേത്. പട്ടിണിയില്ലെന്നു മാത്രം. ഓര്‍മവെച്ച നാള്‍ തൊട്ട് ഞാന്‍ താമസിച്ചതെല്ലാം വാടകവീട്ടിലായിരുന്നു. ഞാന്‍ ഡാന്‍സ് പഠനം തുടങ്ങുന്നത് നാഗര്‍കോവില്‍ നിന്നാണ്. നാലാം വയസ്സില്‍ ചേട്ടനെയാണ് ആദ്യം ഡാന്‍സ് പഠിക്കാന്‍ ചേര്‍ത്തത്. നാഗരത്‌നം ടീച്ചറായിരുന്നു ചേട്ടന്റെ ഗുരു. ചേട്ടനെ ടീച്ചര്‍ ഡാന്‍സ് പഠിപ്പിക്കുന്നത് മാറിനിന്ന് ഞാന്‍ കാണും. അങ്ങനെ ചില ചുവടുകളൊക്കെ പഠിച്ചു. ഡാന്‍സിനോടുള്ള എന്റെ താല്പര്യം മനസ്സിലാക്കി അമ്മയെന്നെ സെലിന്‍കുമാരി എന്ന നൃത്ത അധ്യാപികയുടെയടുത്തേക്ക് പറഞ്ഞുവിട്ടു. അവരായിരുന്നു എന്റെ ആദ്യഗുരു.

ഇതിനിടെ അച്ഛന് മറ്റൊരു ചിട്ടികമ്പനിയില്‍ ജോലി കിട്ടി എറണാകുളത്തേക്ക് വന്നു. പഠനത്തോടൊപ്പം നൃത്തവും സീരിയസായി കാണാന്‍ തുടങ്ങിയിരുന്നു. എറണാകുളത്ത് ഒരു വര്‍ഷമേ ഉണ്ടായിരുന്നുള്ളൂ. അതു കഴിഞ്ഞ് അച്ഛന് കണ്ണൂര്‍ക്ക് സ്ഥലംമാറ്റം കിട്ടി. കണ്ണൂരിലെത്തിയപ്പോള്‍ എന്‍.വി. കൃഷ്ണന്‍ മാസ്റ്ററുടെ കീഴിലായി നൃത്തപഠനം. അതിനുശേഷമാണ് സ്‌കൂള്‍ യുവജനോത്സവത്തിലൊക്കെ പങ്കെടുക്കാന്‍ തുടങ്ങിയത്. കണ്ണൂര്‍ ചിന്മയ സ്‌കൂളില്‍ ഏഴില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഞാന്‍ കലാതിലകമായി, 1992-ല്‍. അതു കഴിഞ്ഞ് 95ലും.


പിന്നെ സിനിമയുടെ വഴിയിലേക്ക്...

11-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയിലഭിനയിക്കാന്‍ ചാന്‍സ് കിട്ടുന്നത്. തുടക്കം 'സാക്ഷ്യ'ത്തിലായിരുന്നു. ഡേവിഡ് കാച്ചപ്പള്ളിയാണ് അഭിനയിക്കാന്‍ വിളിക്കുന്നത്.

''സംവിധായകന്‍ മോഹന്റെ ചിത്രമാണ്. നീയെന്തു പറയുന്നു?'', അച്ഛന്‍ ചോദിച്ചു.


''പോവാം. നല്ല രസമല്ലേ? ഇതുവരെ സിനിമ കണ്ടിട്ടല്ലേയുള്ളൂ'', ഞാന്‍ പറഞ്ഞു.


മുരളിയുടെ മകളുടെ വേഷമായിരുന്നു എനിക്ക്. പക്ഷേ, എനിക്കതില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു ഡയലോഗുപോലും ഇല്ല. എനിക്ക് പറ്റിയതല്ല സിനിമ എന്നു തോന്നിപ്പോയി. പക്ഷേ, സാക്ഷ്യം തിയറ്ററില്‍ വരുംമുന്‍പേ 'സല്ലാപ'ത്തിലേക്കുള്ള വിളി വന്നു. കലാതിലകമായപ്പോള്‍ ഒരു മാഗസിനില്‍ എന്റെ ഫോട്ടോ കവറായി വന്നിരുന്നു. അതുകണ്ടാണ് സുന്ദര്‍ദാസ് സാറും ലോഹിസാറും വിളിക്കുന്നത്. ഒരു തവണ വീട്ടില്‍ വന്നും മറ്റൊരു തവണ ഷൊറണൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചും ഓഡിഷന്‍ നടത്തിയാണ് എന്നെ സെലക്ട് ചെയ്തത്. പക്ഷേ, അപ്പോഴുണ്ടായിരുന്ന ആത്മവിശ്വാസം ഷൂട്ടിങ് തുടങ്ങിയതോടെ ചോര്‍ന്നുപോയി. ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ എനിക്കൊന്നും ശരിയാകുന്നില്ല. സുന്ദര്‍സാറിന്റേയും ലോഹി സാറിന്റേയും മുഖഭാവത്തില്‍ നിന്നും അതെനിക്ക് ബോധ്യമായി.

ഇതിനിടെ കേട്ടു, നടി ആനിയുടെ ഡേറ്റിനായി അവര്‍ ശ്രമം തുടങ്ങിയെന്ന്. അതോടെ ഉള്ള ധൈര്യവും പോയി. സിനിമയില്‍ നിന്ന് പുറത്താക്കപ്പെടുന്നതിലായിരുന്നില്ല എന്റെ വിഷമം. വലിയ പ്രതീക്ഷയര്‍പ്പിച്ച് എന്നെ കൊണ്ടുവന്നിട്ട് ലോഹി സാര്‍ ആഗ്രഹിച്ചപോലെ എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടമായിരുന്നു. 'ശരിയാവുന്നില്ല, അല്ലേ?', ഒരു ദിവസം സങ്കടത്തോടെ ഞാന്‍ ലോഹി സാറിനോട് ചോദിച്ചു. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. കഥയും കഥാപാത്രവും കൂടുതല്‍ മനസ്സിലാക്കി അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ ചിലപ്പോഴൊക്കെ അത് യഥാര്‍ഥ ജീവിതം പോലെ തോന്നാന്‍ തുടങ്ങി. ഒരുദിവസം ലോഹിസാര്‍ അടുത്തു വിളിച്ചിട്ട് പറഞ്ഞു, ''നീ നേര്‍ച്ചക്കോഴിയാണ്'' എന്ന്. അദ്ദേഹം എന്താണര്‍ഥമാക്കിയത് എന്ന് എനിക്കപ്പോള്‍ മനസ്സിലായില്ല. കുറേ ദിവസങ്ങള്‍ക്കു ശേഷമാണ് ലോഹി സാര്‍ പറഞ്ഞതിന്റെ അര്‍ഥം പിടികിട്ടിയത്. ഞാന്‍ സിനിമാനടിയാകാന്‍വേണ്ടി ജനിച്ചവളാണ് എന്ന് അദ്ദേഹം ഓര്‍മിപ്പിക്കുകയായിരുന്നു.



'സല്ലാപ'ത്തിന്റെ ഷൂട്ടിങ് തീരുന്ന സമയമായപ്പോഴേക്കും ഞാന്‍ മഞ്ജുവില്‍ നിന്ന് അതിലെ കഥാപാത്രമായ രാധയിലേക്ക് മാറിയിരുന്നു. പരകായപ്രവേശം എന്നൊക്കെ പറയാറില്ലേ. അതുകൊണ്ട് ഒരുപാട് കുഴപ്പങ്ങളും ഉണ്ടായി. പല സീനിലും വല്ലാതെ ഇമോഷണല്‍ ആയി. കരയുന്ന സീനുകളില്‍ യഥാര്‍ഥമായി കരഞ്ഞു. ചിരിക്കുന്ന സീനുകളില്‍ മനസ്സുതുറന്ന് ചിരിച്ചു. സിനിമയുടെ ഒടുക്കം തീവണ്ടിക്ക് മുന്നില്‍ ചാടുന്ന രംഗമുണ്ട്. അപ്പോള്‍ മനോജ് കെ. ജയന്‍ എന്നെ പിടിച്ചുമാറ്റുന്നതാണ് സീന്‍. ആ സീന്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ശരിക്കും സ്വയമറിയാതെ തീവണ്ടിക്ക് മുന്നിലേക്ക് നീങ്ങുകയായിരുന്നു. ഏതോ ഒരു അദൃശ്യശക്തി എന്നെ പാളത്തിലേക്ക് പിടിച്ചുവലിക്കുന്നതുപോലെ തോന്നി. പാളത്തിലേക്കുള്ള എന്റെ പോക്കുകണ്ട് മനോജേട്ടന്‍ ചാടി വീണ് പിടിച്ചു മാറ്റുകയായിരുന്നു. കഥാപാത്രത്തിന്റെ പേര് വിളിക്കേണ്ട സീനില്‍ മനോജേട്ടന്‍ 'മഞ്ജൂ' എന്നുതന്നെയാണ് എന്നെ വിളിച്ചത്. 'മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ' എന്നു പറഞ്ഞ് മനോജേട്ടന്‍ അന്നെന്നെ വഴക്കുപറഞ്ഞു. ആ രംഗം ഷൂട്ട് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷവും എനിക്ക് യാതൊന്നും ഓര്‍മയുണ്ടായിരുന്നില്ല. ബോധം പോയതുപോലെ. ഒടുവില്‍ ലോഹി സാര്‍ തലയില്‍ കൈവെച്ച് കുറേനേരം 'മഞ്ജൂ, മഞ്ജൂ...' എന്ന് വിളിച്ച് എന്നെ യാഥാര്‍ഥ്യത്തിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു.

സ്വന്തം സിനിമകള്‍ ചാനലില്‍ വരുമ്പോള്‍ കാണാറില്ലേ?

എന്റെ സിനിമകള്‍ മുഴുവനായി കാണാന്‍ എനിക്ക് പറ്റാറില്ല. കുറച്ചുനേരം നോക്കിയിരുന്നാല്‍ മടുക്കും. അഭിനയിച്ചത് വേണ്ടത്ര ശരിയായില്ല എന്നു തോന്നും. മോള്‍ക്കും എന്റെ സിനിമകളേക്കാള്‍ ദിലീപേട്ടന്റെ സിനിമകളാണ് ഇഷ്ടം. എന്റെ അഭിനയത്തെ ഓവര്‍ ആക്ടിങ് എന്നാണ് മോള്‍ പറയുക. ഒരുപക്ഷേ, അവള്‍ കളി പറയുന്നതാവും. എങ്കിലും എന്റെ മനസ്സില്‍ 'ദൈവമേ... ഇത് അവള്‍ സത്യസന്ധമായി അഭിപ്രായം പറഞ്ഞതായിരിക്കുമോ' എന്ന തോന്നലാണ് ഉണ്ടാകുന്നത്.

'ഉമിഴലൃീൗ െഅരൃേല'ൈ എന്നാണ് തിലകന്‍ മഞ്ജുവിനെക്കുറിച്ച് പറഞ്ഞത്...

എന്നെക്കുറിച്ച് ആര് എന്തു നല്ലത് പറഞ്ഞാലും മനസ്സ് സന്തോഷിക്കും. തിലകന്‍ ചേട്ടനെപ്പോലൊരാളാകുമ്പോള്‍ പ്രത്യേകിച്ചും. അഭിനയിക്കുന്ന കാലത്തും ഇപ്പോഴും ഞാന്‍ എന്നിലെ നടിക്ക് ആവറേജ് മാര്‍ക്കേ നല്‍കുന്നുള്ളൂ. അതിനുമപ്പുറം എനിക്ക് കിട്ടുന്ന എല്ലാ അഭിനന്ദനങ്ങളും ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച് ആസ്വദിക്കാറുണ്ട്. പ്രിയദര്‍ശന്‍ സാറിന്റെയും അമ്പിളിച്ചേട്ടന്റെയും (ജഗതി ശ്രീകുമാര്‍) കൂടെ എനിക്ക് ജോലി ചെയ്യാന്‍ സാധിച്ചിട്ടില്ല. എന്നിട്ടും എന്നെക്കുറിച്ചവര്‍ നല്ലതു മാത്രം പറയുന്നു. ഇതിലും വലിയൊരു ബഹുമതി മറ്റെന്താണ്?

ഞാന്‍ അഭിനയിച്ച കാലത്തേക്കാള്‍ നല്ല വാക്കുകള്‍ കേട്ടത് അഭിനയം നിര്‍ത്തിയശേഷമാണ്. ലാലേട്ടന്‍ ഒരു ഇന്റര്‍വ്യൂവില്‍ കരുത്തുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള മൂന്നു നാലു നടിമാരുടെ പേര് പറഞ്ഞ കൂട്ടത്തില്‍ എന്റെയും പേര് പറയുന്നത് ഞാന്‍ കേട്ടു. ആ നിമിഷം ഞാനെത്രമാത്രം സന്തോഷിച്ചെന്നോ.


'കന്മദം' ബോക്‌സോഫീസില്‍ പരാജയപ്പെട്ടത് മഞ്ജുവിന്റെ പെര്‍ഫോമന്‍സിന് മുന്നില്‍ ലാലിന്റെ കഥാപാത്രത്തിന് തിളക്കം കുറഞ്ഞുപോയതുകൊണ്ടാണ് എന്നു കേട്ടിട്ടുണ്ട്' എന്ന് സൂചിപ്പിച്ചപ്പോള്‍ മഞ്ജു പൊട്ടിച്ചിരിച്ചു. ''ഇല്ലാത്ത കഥകളൊന്നും പറയരുതേ. ഇതൊക്കെ ലാലേട്ടന്‍ കേട്ടാല്‍ എന്നെപ്പറ്റി എന്തു വിചാരിക്കും. ലാലേട്ടനെപ്പോലെയുള്ള മഹാപ്രതിഭകള്‍ക്ക് ഒപ്പം അഭിനയിക്കുമ്പോള്‍ ആര്‍ക്കായാലും കുറച്ച് ഊര്‍ജം പകര്‍ന്നുകിട്ടും. ലാലേട്ടന്റെ അഭിനയം കണ്ട് ഞാന്‍ അന്ധാളിച്ചു നിന്നിട്ടുണ്ട് പലപ്പോഴും. ഷൂട്ടിങ്ങ് സമയത്ത് കാണുന്ന ലാ Fun & Info @ Keralites.netലേട്ടനെയല്ല സ്‌ക്രീനില്‍ കാണുക. പതിന്മടങ്ങ് അഭിനയമികവ് സ്‌ക്രീനില്‍ വരുന്നു. ശരിക്കും ഒരുതരം മാജിക്!

'സല്ലാപ'ത്തിലല്ലേ ദിലീപിനെ കണ്ടുമുട്ടുന്നത്. ദിലീപില്‍ എന്താണ് മഞ്ജുവിനെ ആകര്‍ഷിച്ചത്?

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊന്നും പറയാന്‍ അറിയില്ല. അങ്ങോട്ടും ഇങ്ങോട്ടും സൗന്ദര്യം കണ്ട് ആകര്‍ഷകത്വം തോന്നാന്‍ രണ്ടുപേരും അത്രയൊന്നും സൗന്ദര്യമുള്ളവരല്ലല്ലോ. പക്ഷേ, ആഴത്തിലുള്ള ഒരു സൗഹൃദമുണ്ടായിരുന്നു. അതിപ്പോഴും ഉണ്ട്. അതാണ് ദാമ്പത്യജീവിതത്തിന് വേണ്ടതും. സൗന്ദര്യമൊക്കെ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകാം. അതൊക്കെ എക്‌സ്റ്റേണലായ കാര്യങ്ങളല്ലേ.

പിന്നെ എപ്പോഴാണ് പ്രണയത്തില്‍ വീഴുന്നത്്?

'ഈ പുഴയും കടന്ന്' ചെയ്യുമ്പോഴാണ് പ്രണയം സീരിയസായി മാറുന്നത്. കമല്‍സാറിനൊക്കെ അതിനെക്കുറിച്ചറിയാമായിരുന്നു. പക്ഷേ, ഞങ്ങളത് മറച്ചുവെച്ചു. ഇപ്പോഴത്തെ തലമുറയിലെ കുട്ടികളാണെങ്കില്‍ കൈകോര്‍ത്തുപിടിച്ച് പബ്ലിക് അപ്പിയറന്‍സ് നടത്താനുള്ള ധൈര്യം കാണിക്കും. പ്രണയം ബ്രേക്കപ്പായാല്‍ അത് തുറന്നു പറയാനും മടിക്കില്ല. ഈ രീതിയാണ് കൂടുതല്‍ നല്ലതെന്ന് ഇപ്പോള്‍ തോന്നുന്നു.
വിജയങ്ങള്‍ ദിലീപിനെ തഴുകുന്നത് വിവാഹശേഷമാണ്.

ദിലീപേട്ടന്റെ വിജയങ്ങളില്‍ എനിക്കൊരു പങ്കും അവകാശപ്പെടാനില്ല. അദ്ദേഹത്തിന്റെ കഠിനാധ്വാനവും ദൈവാനുഗ്രഹവുമാണ് വിജയത്തിന് കാരണം. പരാജയങ്ങള്‍ അത്രപെട്ടെന്നൊന്നും ദിലീപേട്ടനെ ബാധിക്കാറില്ല. വിജയങ്ങളില്‍ മതിമറന്ന് ആഹ്ലാദിക്കാറുമില്ല. ദിലീപേട്ടന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യം എന്നെ പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. 'ട്വന്റി-ട്വന്റി'യൊക്കെ ചെയ്യുന്ന സമയത്ത് ടെന്‍ഷനടിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. എന്നിട്ടുപോലും വീട്ടില്‍ മോളോടൊപ്പം ഉല്ലസിച്ച് നടക്കുന്ന ദിലീപേട്ടനെയാണ് ഞാന്‍ കണ്ടിട്ടുള്ളത്.


പരസ്പര സ്വാതന്ത്ര്യം ഞങ്ങള്‍ക്കിടയിലുണ്ട്. ദിലീപേട്ടന്റെ ഒരു കാര്യത്തിലും അനാവശ്യമായി കൈകടത്താന്‍ ഞാന്‍ ശ്രമിക്കാറില്ല. തിരിച്ച് ഇങ്ങോട്ടും അങ്ങനെതന്നെ. തിരക്കിട്ട് ജോലി ചെയ്യുന്ന ഭര്‍ത്താവിനെ എപ്പോഴും വിളിച്ച് ശല്യം ചെയ്യുന്ന ഭാര്യയല്ല ഞാന്‍. ഫ്രീയാകുന്ന സമയത്ത് അദ്ദേഹം എന്നെ വിളിക്കുമെന്ന് എനിക്കറിയാം. പിന്നെന്തിനാണ് അങ്ങോട്ട് വിളിച്ച് ശല്യക്കാരിയാകുന്നത്. മോള്‍ക്ക് എന്തെങ്കിലും ആവശ്യത്തിനാണെങ്കില്‍ പോലും ഞാനല്ല, അവള്‍ തന്നെയാണ് വിളിക്കുക.


ദിലീപിന്റെ ബിസിനസ് കാര്യത്തിലും മഞ്ജുവിന് റോളില്ലേ?

എന്റെ പേരുവെച്ച് ചില ബിസിനസ്സുകള്‍ ചെയ്യാറുണ്ട് എന്നല്ലാതെ അതിലൊന്നും എനിക്കൊരു റോളുമില്ല. ദിലീപേട്ടന്‍ പറയുന്നിടത്ത് ഞാന്‍ ഒപ്പുവെയ്ക്കും. അതോടെ തീരുന്ന ഉത്തരവാദിത്വങ്ങളേ എനിക്കുള്ളൂ. അല്ലെങ്കില്‍തന്നെ വലിയ ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാനുള്ള കഴിവും എനിക്കില്ല.

(അല്പനേരത്തെ മൗനത്തിനുശേഷം) ഉത്തരവാദിത്വങ്ങള്‍ ഇല്ലാതിരിക്കുക എന്നതൊരു ഭാഗ്യമാണ്. നല്ല സുഖമല്ലേ അങ്ങനെ ജീവിക്കാന്‍. രാവിലെ എണീറ്റ് അവിടെ പോകണം, ഇവിടെ പോകണം, ആ കാര്യം ചെയ്യണം, അതു ശരിയായില്ലെങ്കില്‍ ഇതു ചെയ്യണം... എന്നൊന്നും ചിന്തിക്കാതെ ഹാപ്പിയായി വെറുതെയിരിക്കുകയാണ് ഞാനിപ്പോള്‍.


മഞ്ജുവിന് ദുഃഖങ്ങളേയില്ല എന്നാണോ?

ഇതെന്തൊരു ചോദ്യമാണ്. ഒരു ദുഃഖവുമില്ലാത്ത ആരെങ്കിലും കാണുമോ? എനിക്കുമുണ്ട് ദുഃഖങ്ങള്‍. പക്ഷേ, അതില്‍ സങ്കടപ്പെട്ട് മനസ്സ് തകര്‍ന്നിരിക്കുന്ന ആളൊന്നുമല്ല ഞാന്‍.

മഞ്ജുവിന്റെ പഴയ സിനിമാ സൗഹൃദങ്ങള്‍ക്കൊക്കെ എന്തു സംഭവിച്ചു?

അങ്ങനെയുള്ള സൗഹൃദങ്ങള്‍ ആരുമായും ഉണ്ടായിരുന്നില്ല. ഈ അടുത്തകാലത്താണ് സംയുക്തയുമായും ഗീതുവുമായും കൂട്ടാകുന്നത്. കുറേ ചടങ്ങുകളില്‍ പരസ്പരം കാണാനും സംസാരിക്കാനുമുള്ള ചാന്‍സ് കിട്ടി. അപ്പോള്‍ തോന്നി മൂന്നുപേര്‍ക്കും ഒരേ മനസ്സാണല്ലോ എന്ന്. അങ്ങനെ അതൊരു നല്ല ബന്ധമായി വളര്‍ന്നു. ഗീതുവിന്റെ ഫ്ലാറ്റില്‍ ആദ്യം ഞങ്ങള്‍ ഒത്തുകൂടി. അന്ന് മനസ്സ് തുറന്ന് സംസാരിച്ചു. പെണ്ണുങ്ങള്‍ കൂടുമ്പോള്‍ എന്തൊക്കെ സംസാരിക്കുമോ അതൊക്കെ. പിന്നെ ഇടയ്ക്കിടെയുള്ള ഒത്തുചേരലുകള്‍ പതിവായി. ഇപ്പോള്‍ ഈ സൗഹൃദത്തിന് മാസങ്ങളുടെ പഴക്കമേയുള്ളൂ. പക്ഷേ, ഞങ്ങളെ സംബന്ധിച്ച് എത്രയോ വര്‍ഷമായുള്ള ബന്ധം പോലെ തോന്നുന്നു. ഞങ്ങള്‍ ഒരുമിച്ച് കറങ്ങാന്‍ പോകാറുണ്ട്, സിനിമക്ക് പോകാറുണ്ട്. എത്രയോ കാലമായി തിയറ്ററില്‍ പോയി സിനിമ കാണാറില്ലായിരുന്നു ഞാന്‍. ഈ സൗഹൃദം വന്നശേഷമാണ് വീണ്ടും കണ്ടുതുടങ്ങിയത്.

മഞ്ജുവിന്റെ തിരിച്ചുവരവില്‍ ഏറെ ആഹ്ലാദിക്കുന്നത് അമ്മയും അച്ഛനുമായിരിക്കും അല്ലേ?

തീര്‍ച്ചയായും. അമ്മയ്ക്ക് വലിയ മോഹമായിരുന്നു എന്നെയൊരു നര്‍ത്തകിയാക്കണമെന്ന്. വിവാഹശേഷം ഞാന്‍ നൃത്തം ഉപേക്ഷിച്ചപ്പോള്‍ അതില്‍ ഏറെ വേദനിച്ചിരുന്നു അമ്മ. സിനിമ ഉപേക്ഷിച്ചതില്‍ ഒരു പരിഭവവും ഉണ്ടായിരുന്നില്ല. പക്ഷേ, നൃത്തത്തിലേക്ക് ഞാന്‍ മടങ്ങിവരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍, ഒരേ ഒരു തവണ മാത്രം അമ്മ ചോദിച്ചു, 'ഊരിവെച്ച ചിലങ്ക മോള്‍ക്ക് ഒന്നുകൂടി അണിഞ്ഞുകൂടേ' എന്ന്. 'അത് ശരിയാകില്ല' എന്ന നിസ്സാര മറുപടിയിലൂടെ ആ സംസാരത്തിന് ഞാന്‍ വിരാമിടുകയും ചെയ്തു.

ഇപ്പോള്‍ എനിക്കതില്‍ വിഷമം തോന്നുന്നു. ഞാനമ്മയെ സങ്കടപ്പെടുത്തരുതായിരുന്നു. അമ്മയുടെ അച്ഛന് അമ്മയെ നൃത്തം പഠിപ്പിക്കുന്നതിനോട് ഭയങ്കര എതിര്‍പ്പായിരുന്നു. അമ്മയ്ക്കാണെങ്കില്‍ നൃത്തം പഠിക്കണമെന്ന വലിയ മോഹവും. നടക്കാതെ പോയ ആ മോഹമാണ് എന്നിലൂടെ സാധിച്ചെടുക്കാന്‍ അമ്മ ശ്രമിച്ചത്. ഇപ്പോള്‍ മീനൂട്ടി ഡാന്‍സ് പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ എന്റെ ഉള്ളിലെ അമ്മ എത്രമാത്രം സന്തോഷിച്ചെന്നോ. അതുപോലെ ഒരുകാലത്ത് എന്നെ ഡാന്‍സ് ക്ലാസിന് പറഞ്ഞുവിടുമ്പോള്‍ അമ്മയും എത്രമാത്രം സന്തോഷിച്ചിട്ടുണ്ടാകും എന്നൊക്കെ ആലോചിച്ചപ്പോള്‍ ഡാന്‍സില്‍ നിന്ന് മാറിനില്‍ക്കരുതായിരുന്നു എന്ന് തോന്നിത്തുടങ്ങി.


അച്ഛനും ഭയങ്കര സന്തോഷത്തിലാണ്. പഴയതൊന്നും ഞാന്‍ മറന്നിട്ടില്ല. യുവജനോത്സവത്തിന് എന്നെ പങ്കെടുപ്പിക്കാനായിട്ട് പെടാപ്പാട് പെടുന്ന അച്ഛന്‍. അലങ്കാരങ്ങള്‍, വസ്ത്രങ്ങള്‍, പരിശീലനം, യാത്രാചെലവ്... എല്ലാത്തിനും എത്ര പൈസയുണ്ടായാലും തികയില്ല. ഒരു ഫൈനാന്‍സ് കമ്പനിയിലെ ജോലിക്കാരന് എന്തു കിട്ടാനാണ്. അച്ഛന്‍ കടം വാങ്ങിയും ചിട്ടിപിടിച്ചുമൊക്കെയാണ് എന്നെ യുവജനോത്സവ വേദിയിലെത്തിച്ചിരുന്നത്. പക്ഷേ, അന്നതൊന്നും അത്ര വലിയ സംഭവമായിട്ട് എനിക്ക് തോന്നിയിരുന്നില്ല. ഇപ്പോഴാലോചിക്കുമ്പോള്‍ കണ്ണു നിറഞ്ഞുവരും.


സംഭാഷണത്തിലുടനീളം സിനിമയിലേക്കുള്ള മടക്കത്തെക്കുറിച്ച് തന്നെയാണ് മഞ്ജു സംസാരിച്ചത്. എന്നെങ്കിലും വന്നേ തീരൂ എന്നവരുടെ മനസ്സ് മന്ത്രിക്കുന്നതുപോലെ തോന്നി. 'സമൂഹം മഞ്ജുവിന്റെ തിരിച്ചുവരവ് കൊതിക്കുന്നുണ്ട്. വിജയം മുറിയില്‍ പൂട്ടിവയ്ക്കരുത്' എന്ന് പറഞ്ഞപ്പോള്‍ അവരുടെ കണ്‍കോണില്‍ നനവ് പൊടിഞ്ഞു.

''ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് പേടി കൂടുകയാണ്. ദൈവമാണ് ഇപ്പോഴെന്നെ നൃത്തത്തിലേക്ക് മടക്കിവിളിച്ചത്. ഇതുപോലെ ചിലപ്പോള്‍ സിനിമയിലേക്കും... അറിയില്ല...'' മഞ്ജുവിന്റെ വാക്കുകള്‍ ഭാവിയിലേക്ക് ഉറ്റുനോക്കി..
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment