Friday 30 November 2012

[www.keralites.net] രാഷ്ട്രത്തിന്റെ പ്രണാമം 

 

രാഷ്ട്രത്തിന്റെ പ്രണാമം 
ഏഴുദിവസം ഔദ്യോഗിക ദുഃഖാചരണം
സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ഡല്‍ഹിയില്‍


Fun & Info @ Keralites.net

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും വിഖ്യാത രാഷ്ട്രതന്ത്രജ്ഞനുമായ ഐ.കെ. ഗുജ്‌റാള്‍ (92) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഹരിയാണയിലെ ഗുഡ്ഗാവിലുള്ള മേദാന്ത ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു അന്ത്യം. 

ശനിയാഴ്ച രാവിലെ പത്തു മുതല്‍ ജനപഥിലെ അഞ്ചാം നമ്പര്‍ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്നിന് ജഗ്ജീവന്‍ റാമിന്റെ സ്മാരകമായ സമതാസ്ഥലിന് സമീപം സംസ്‌കരിക്കും. 

ഗുജ്‌റാളിന്റെ മരണത്തില്‍ അനുശോചിച്ച കേന്ദ്ര മന്ത്രിസഭ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജ്‌റാളിന്റെ മരണം പാര്‍ലമെന്റിന്റെ ഇരുസഭകളെയും ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു. അനുശോചനം രേഖപ്പെടുത്തി ഇരുസഭകളും വെള്ളിയാഴ്ച പിരിഞ്ഞു. 

കവയിത്രിയും എഴുത്തുകാരിയുമായ ഭാര്യ ഷീലഗുജ്‌റാള്‍ കഴിഞ്ഞകൊല്ലം അന്തരിച്ചു. അകാലിദള്‍ നേതാവും രാജ്യസഭാംഗവുമായ നരേഷ് ഗുജ്‌റാള്‍, വിശാല്‍ ഗുജ്‌റാള്‍ എന്നിവര്‍ മക്കള്‍. പ്രശസ്തശില്പിയും ചിത്രകാരനുമായ സതീഷ് ഗുജ്‌റാള്‍ സഹോദരനാണ്. 

രാഷ്ട്രീയരംഗത്ത് തികഞ്ഞ മാന്യതയുടെ പ്രതീകമായിരുന്നു ഐ.കെ. ഗുജ്‌റാള്‍ എന്ന ഇന്ദര്‍കുമാര്‍ ഗുജ്‌റാള്‍. സ്വാതന്ത്ര്യസമരവഴികളില്‍ കോണ്‍ഗ്രസ്സിനൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം 1988 വരെ പാര്‍ട്ടിയുടെ മുന്‍നിരയിലുണ്ടായിരുന്നു. പിന്നീട് ജനതാദളില്‍ അണിചേര്‍ന്നു.

രാജ്യത്തെ രാഷ്ട്രീയകാലാവസ്ഥ പ്രക്ഷുബ്ധമായിരുന്ന 1997-'98 കാലത്താണ് ഐ.കെ. ഗുജ്‌റാള്‍ പ്രധാനമന്ത്രിപദത്തിലിരുന്നത്. രണ്ടുതവണ അദ്ദേഹം വിദേശകാര്യമന്ത്രിയായിരുന്നിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള 'ഗുജ്‌റാള്‍ സിദ്ധാന്തം' ശ്രദ്ധപിടിച്ചുപറ്റി. ഇരു രാജ്യങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ചയ്ക്ക് അദ്ദേഹം ശ്രമം നടത്തിയിരുന്നു. വിദേശനയ രൂപവത്കരണത്തില്‍ പ്രാഗല്ഭ്യം തെളിയിച്ച ഗുജ്‌റാള്‍, സോവിയറ്റ് യൂണിയനില്‍ ഇന്ത്യയുടെ സ്ഥാനപതിയായും പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തിലാണ് ഇന്ത്യ-സോവിയറ്റ് യൂണിയന്‍ ബന്ധം ശക്തിപ്പെടുന്നത്. 

1996-ല്‍ അധികാരത്തിലേറിയ എച്ച്.ഡി. ദേവഗൗഡസര്‍ക്കാറിന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ഗുജ്‌റാള്‍ പ്രധാനമന്ത്രിയായത്. ജനതാദളിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാറില്‍ കോണ്‍ഗ്രസ് പിന്തുണയോടെ, 1997 ഏപ്രില്‍ മുതല്‍ 1998 മാര്‍ച്ച് വരെയാണ് പ്രധാനമന്ത്രിസ്ഥാനം വഹിച്ചത്. രാജീവ്ഗാന്ധി വധം അന്വേഷിച്ച ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി കോണ്‍ഗ്രസ് ഗുജ്‌റാള്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണയും പിന്‍വലിച്ചതോടെ സ്ഥാനഭ്രഷ്ടനായി.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ ഗുജ്‌റാള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു. ആസൂത്രണം, പാര്‍ലമെന്ററികാര്യം, ഭവനം, ജലവിഭവം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. 1964, '76, '92 കാലഘട്ടങ്ങളില്‍ രാജ്യസഭാംഗമായിരുന്ന ഗുജ്‌റാള്‍, '89-ലും '98-ലും ലോക്‌സഭാംഗമായി. '98-ല്‍ അകാലിദളിന്റെ പിന്തുണയോടെ പഞ്ചാബിലെ ജലന്ധറില്‍ നിന്ന് സ്വതന്ത്രനായിട്ടാണ് വിജയിച്ചത്. 1989-ല്‍ ജലന്ധറില്‍ നിന്ന് ജനതാദള്‍ സ്ഥാനാര്‍ഥിയായിട്ടാണ് ആദ്യമായി ലോക്‌സഭയിലെത്തിയത്. 

വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള 1989-ലെ ദേശീയ മുന്നണി മന്ത്രിസഭയിലും '96-ലെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയിലുമാണ് വിദേശമന്ത്രിയായിരുന്നത്.

ഇന്നത്തെ പാക് പഞ്ചാബിലുള്ള ഝെലം പ്രവിശ്യയില്‍ 1919 ഡിസംബര്‍ നാലിന് സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തിലാണ് ഗുജ്‌റാള്‍ ജനിച്ചത്. പാകിസ്താനിലെ ഡി.എ.വി. കോളേജ്, ഹെയ്‌ലി കോളേജ് ഓഫ് കോമേഴ്‌സ്, ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം 11-ാം വയസ്സില്‍ സ്വാതന്ത്ര്യസമര രംഗത്തെത്തി. 

ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്ത് 1942-ല്‍ അറസ്റ്റുവരിച്ചിട്ടുണ്ട്. വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ ഗുജ്‌റാള്‍, 1958-ല്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റായി. തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ആറു കൊല്ലത്തിനു ശേഷം 1964-ല്‍ രാജ്യസഭയിലെത്തി. ഇന്ദിരാഗാന്ധിയാണ് ഗുജ്‌റാളിന് ടിക്കറ്റ് നല്‍കുന്നത്. ദേശീയ രാഷ്ട്രീയത്തിലും നയതന്ത്രരംഗത്തുമുള്ള ഗുജ്‌റാളിന്റെ തുടക്കം ഇവിടെ നിന്നാണ്. 

1966-ല്‍ ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിന് മുന്‍കൈയെടുത്ത സംഘത്തിലെ പ്രധാനിയായിരുന്നു ഗുജ്‌റാള്‍. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ വാര്‍ത്താ-വിതരണ പ്രക്ഷേപണമന്ത്രിയായിരുന്നു. അന്നത്തെ അധികാര കേന്ദ്രങ്ങളുമായുള്ള ഭിന്നതയെത്തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് നീക്കിയ ഗുജ്‌റാളിനെ ഇന്ദിരാഗാന്ധി സോവിയറ്റ് യൂണിയനില്‍ അംബാസഡറാക്കി അയച്ചു. ജനതാ സര്‍ക്കാറിലും ഈ പദവിയില്‍ അദ്ദേഹം തുടര്‍ന്നു. മോസ്‌കോയില്‍ നിന്ന് മടങ്ങിയ ശേഷമാണ് ജനതാദളില്‍ ചേരുന്നത്. 

1999ല്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച ശേഷം സാഹിത്യ, സാംസ്‌കാരികരംഗങ്ങളില്‍ സജീവമായിരുന്നു. 'മാറ്റേഴ്‌സ് ഓഫ് ഡിസ്‌ക്രീഷന്‍' എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ആത്മകഥ പ്രസിദ്ധീകരിച്ചു. 'മാതൃഭൂമി'ക്ക് വേണ്ടി ഐ.കെ. ഗുജ്‌റാള്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment