Wednesday 14 November 2012

[www.keralites.net] സര്‍ക്കാറുകള്‍ കണ്ണടച്ചു; ബസുടമകള്‍ കൊള്ളയടിച്ചു

 

സര്‍ക്കാറുകള്‍ കണ്ണടച്ചു; ബസുടമകള്‍ കൊള്ളയടിച്ചു

 

തൊടുപുഴ: സ്വകാര്യ ബസ് മാഫിയയെ സഹായിക്കാന്‍ ഇടത്-വലത് സര്‍ക്കാറുകള്‍ നടത്തുന്ന ശ്രമത്തിന് രണ്ട് പതിറ്റാണ്ട് പഴക്കം. 1989 ല്‍ കേന്ദ്രസര്‍ക്കാര്‍ ഗതാഗത നിയമത്തില്‍ കൊണ്ടുവന്ന ഉദാരവത്കരണമാണ് കേരളത്തില്‍ സ്വകാര്യ ബസ് മാഫിയക്ക് പൊതുജനത്തെ കൊള്ളയടിക്കാന്‍ അവസരം നല്‍കിയത്. '89 ന് മുമ്പ് ഏത് റൂട്ടുകളില്‍ പെര്‍മിറ്റ് നല്‍കണമെന്നത് അതാത് ആര്‍.ടി.എമാരാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ കഴിവുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കും. മുന്‍പരിചയം, സ്വന്തമായ വര്‍ക്ക്ഷോപ്പ് തുടങ്ങിയ ഘടകങ്ങളാണ് ഇതിനായി പരിഗണിച്ചിരുന്നത്.
'89 ല്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമം പരിഷ്കരിച്ചതോടെ ദേശസാത്കൃത റൂട്ടിലൊഴികെ എവിടെയും ആര്‍ക്കും പെര്‍മിറ്റ് കിട്ടുമെന്ന സ്ഥിതിയായി. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ ചട്ടങ്ങള്‍ രൂപപ്പെടുത്തുകയായിരുന്നു. അന്ന് കേരളം ഭരിച്ചിരുന്ന നായനാര്‍ സര്‍ക്കാര്‍ '89ന് മുമ്പുണ്ടായിരുന്ന ചട്ടങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. പുതിയ നിയമം കെ.എസ്.ആര്‍.ടി.സിയെയും ദേശസാത്കൃത റൂട്ടുകളെയും എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിരുന്നില്ല. അതേസമയം മറ്റ് സംസ്ഥാനങ്ങള്‍ ചട്ടമുണ്ടാക്കിയപ്പോള്‍ പൊതു ഗതാഗത സംവിധാനത്തെ സംരക്ഷിക്കുംവിധമാണ് ചെയ്തത്.
ദീര്‍ഘദൂര ബസുകള്‍, ലിമിറ്റഡ് സ്റ്റോപ്പ് ആക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ 1989 ല്‍ ഹൈകോടതിയെ സമീപിച്ചതോടെയാണ് കൊള്ളയടി പുതിയ തലത്തിലെത്തിയത്. '89 ആഗസ്റ്റ് ഒമ്പതിന് ഒ.പി 10375 കേസിന്റെ ചുവട് പിടിച്ച് സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ ലിമിറ്റഡ് സ്റ്റോപ്പുകള്‍ ആക്കി. തുടര്‍ന്ന് ഇവക്ക് ഫാസ്റ്റ് പെര്‍മിറ്റ് നേടുകയും ചെയ്തു. ഈ ഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി പോലും സ്വകാര്യ ബസ് ഉടമകളെ എതിര്‍ത്തില്ല.
1994 ല്‍ ആര്‍. ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയായിരിക്കെ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച വിജ്ഞാപനത്തില്‍ സൂപ്പര്‍ ക്ളാസ് സര്‍വീസുകള്‍ക്കായി ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തി. യാത്ര പുറപ്പെടുന്നിടത്തും അവസാനിക്കുന്നിടത്തും റിസര്‍വേഷന്‍ സൗകര്യവും യാത്രികര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും സൗകര്യവും ഏര്‍പ്പെടുത്തണമെന്നുമായിരുന്നു പ്രധാന നിബന്ധന. ഇതിനെതിരെ ബസ് ഉടമകള്‍ കോടതിയെ സമീപിച്ചു. അധിക സൗകര്യം ഏര്‍പ്പെടുത്താനാകില്ലെങ്കില്‍ അധിക ചാര്‍ജും വാങ്ങാനാകില്ലെന്ന് വിധിച്ച ഹൈകോടതി വിജ്ഞാപനം റദ്ദാക്കി. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. 1995 ജനുവരി 28ന് ഡബ്ല്യൂ.എ 1403/94 കേസ് പരിഗണിച്ച ഡിവിഷന്‍ ബഞ്ച് സൂപ്പര്‍ ക്ളാസ് സര്‍വീസുകള്‍ക്ക് ഏഴ് ദിവസത്തെ മുന്‍കൂര്‍ റിസര്‍വേഷന്‍ വേണമെന്ന് നിര്‍ദേശിച്ചു. ഇതോടൊപ്പം ഫാസ്റ്റിന് മണിക്കൂറില്‍ 40 കിലോമീറ്ററും സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വീസുകള്‍ക്ക് 50 കിലോമീറ്റര്‍ വേഗവും വേണമെന്നും ആവശ്യപ്പെട്ടു. ഇതോടൊപ്പം നിലവിലുള്ള ചട്ടത്തിലും നിയമത്തിലും സൂപ്പര്‍ ക്ളാസ് സര്‍വീസുകള്‍ നിര്‍വചിക്കണമെന്നും ഏര്‍പ്പെടുത്തുന്ന അധിക സൗകര്യങ്ങള്‍ വ്യക്തമാക്കണമെന്നും വിധിച്ചു. ഇത് നടപ്പാക്കാതെ സൂപ്പര്‍ ക്ളാസ് പെര്‍മിറ്റുകള്‍ നല്‍കാനോ പുതുക്കാനോ പാടില്ലെന്നാണ് ഹൈകോടതി പറഞ്ഞത്. ഇതോടെ സ്വകാര്യ ഓര്‍ഡിനറികള്‍ ലിമിറ്റഡ് സ്റ്റോപ്പുകളാക്കുന്നത് വ്യാപകമായി. കായംകുളത്ത് നിന്ന് കാസര്‍കോട് വരെ പോലും ഓര്‍ഡിനറികള്‍ സര്‍വീസ് നടത്തി.
1998ല്‍ ശബരിമല സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി ഹൈകോടതിയെ സമീപിച്ചു. ഇതിന്റെ ചുവടുപിടിച്ച് 1999 ഫെബ്രുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ വിവിധതരം ബസ് സര്‍വീസുകള്‍ നിര്‍വചിച്ച് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്തു. ഇതില്‍ ഓര്‍ഡിനറിക്ക് സര്‍വീസ് നടത്താവുന്ന പരമാവധി ദൂരം 140 കിലോമീറ്ററായി നിജപ്പെടുത്തി. അതേസമയം 500 കിലോമീറ്ററിന് മേല്‍ സര്‍വീസ് നടത്തുന്ന 4000 ത്തോളം സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ സംസ്ഥാനത്തുണ്ടായിരുന്നു. വ്യവസ്ഥകളോടെ ഇവയെ തുടരാന്‍ അനുവദിക്കാമായിരുന്നിട്ടും സര്‍ക്കാര്‍ കണ്ണടച്ചു. ഇതുവഴി ഈ ബസുകളെല്ലാം ഫാസ്റ്റാക്കാനുള്ള അവസരമാണ് സ്വകാര്യ ഉടമകള്‍ക്ക് ലഭിച്ചത്. ഇതോടൊപ്പം കുറഞ്ഞത് 50 വണ്ടികളെങ്കിലുമുള്ള ഫ്ളീറ്റ് ഓപറേറ്റര്‍മാര്‍ക്ക് മാത്രമേ ഫാസ്റ്റ് പെര്‍മിറ്റ് നല്‍കാവൂയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. കെ.എസ്.ആര്‍.ടി.സിക്ക് മാത്രമേ ഈ വ്യവസ്ഥ പാലിക്കാന്‍ കഴിയൂയെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, കേന്ദ്ര നിയമപ്രകാരം ഒരാള്‍ക്ക് പരമാവധി 25 വണ്ടികള്‍ മാത്രമേ സ്വന്തമാക്കാനാകുമായിരുന്നുള്ളൂ. 2003 ജൂണ്‍ 30ന് ഈ നിര്‍വചനം കോടതി റദ്ദാക്കി. എന്നാല്‍, 2006ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ സ്ഥാനം ഒഴിയുംവരെ പകരം നിര്‍വചനം കൊണ്ടുവരികയോ ഫാസ്റ്റ് പെര്‍മിറ്റുകള്‍ നല്‍കുകയോ ചെയ്തില്ല. 2008 ജനുവരി 23 ന് ഡബ്ല്യൂ.പി.സി 35440/2007 കേസ് തീര്‍പ്പാക്കിക്കൊണ്ട് 140 കിലോമീറ്ററിന് മുകളില്‍ ഓര്‍ഡിനറികള്‍ ഓടിക്കാനാകാത്തതിനാല്‍ അത്തരം ബസുകള്‍ ഫാസ്റ്റാക്കാന്‍ ഹൈകോടതി അനുമതി നല്‍കി. ഈ കേസില്‍ സര്‍ക്കാറിന് വേണ്ടി അഭിഭാഷകരാരും ഹാജരായില്ല. സര്‍ക്കാറിന് എതിര്‍പ്പുണ്ടെങ്കില്‍ വിധിക്കെതിരെ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, മാറിമാറി വന്ന സര്‍ക്കാറുകള്‍ ഒരു നടപടിയും എടുത്തില്ല.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്കും കൂട്ടി
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ബസ്യാത്രാനിരക്കിലും വര്‍ധന. മിനിമംകൂലിയിലെ വര്‍ധനയൊഴികെ വിദ്യാര്‍ഥികളുടെ മറ്റ് യാത്രാനിരക്കില്‍ മാറ്റംവരുത്തില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതോടെ പാഴ്വാക്കായി. ഓരോ അഞ്ചുകിലോമീറ്ററിലും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 50 പൈസ വര്‍ധിക്കും.
ഓര്‍ഡിനറി ബസുകളില്‍ യാത്രക്കാരുടെ മിനിമം നിരക്ക് ആറ് രൂപയാണ്. ഇതിന് രണ്ടുഫെയര്‍ സ്റ്റേജ് ദൂരം (അഞ്ചുകിലോമീറ്റര്‍) യാത്രചെയ്യാനാകും. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ മിനിമം നിരക്കായ ഒരുരൂപ നല്‍കി ഒരു ഫെയര്‍ സ്റ്റേജില്‍ (രണ്ടര കിലോമീറ്റര്‍) മാത്രമേ യാത്ര ചെയ്യാനാകൂ. അഞ്ചുകിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വിദ്യാര്‍ഥി ഒന്നര രൂപ നല്‍കണം. ഏഴര കിലോമീറ്റര്‍ ദൂരം വരെ അവര്‍ ഒന്നര രൂപ നല്‍കിയാല്‍ മതി. അത് കഴിഞ്ഞാല്‍ പന്ത്രണ്ടര കിലോമീറ്റര്‍ വരെ രണ്ടു രൂപയാണ് നല്‍കേണ്ടത്. നേരത്തെ ഇത് ഒന്നര രൂപയായിരുന്നു.
40 കിലോമീറര്‍ ദൂരം വരെയാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കില്‍ യാത്ര അനുവദിച്ചത്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ നേരത്തെ നാലര രൂപ നല്‍കിയ സ്ഥാനത്ത് ഇനി അഞ്ചുരൂപ നല്‍കേണ്ടിവരും.
യാത്രാനിരക്ക് വര്‍ധന തീരുമാനം അറിയിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് മാത്രമേ കൂട്ടിയിട്ടുള്ളൂവെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ നിരക്ക് വര്‍ധന ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് മറ്റുനിരക്കിലും വര്‍ധനവ് വരുത്തിയത് അറിയുന്നത്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment