Monday 7 November 2011

[www.keralites.net] Socialism......

 

സോവിയറ്റെന്നൊരു നാടുണ്ടത്രെ, കാണാന്‍ കഴിഞ്ഞെങ്കിലെന്തുഭാഗ്യം എന്ന് ഇനി പാടാന്‍ കഴിയില്ല. സോവിയറ്റ്യൂണിയനെപ്പറ്റി പറയുന്നതുപോലും പരിഹാസമാണ് പലര്‍ക്കും. അമേരിക്കയുടെ ഏഴാം കപ്പല്‍പ്പടയില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ പാഞ്ഞെത്തുന്ന സോവിയറ്റ് പടക്കപ്പലുകളെയും ഇരമ്പിവരുന്ന ചെമ്പടയെയുമെല്ലാം സ്വപ്നംകണ്ട ഒരു കാലമുണ്ടായിരുന്നു. ഇന്നതിനെക്കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസുകാര്‍ കളിയാക്കും; മനോരമ പുച്ഛിക്കും. സോവിയറ്റ്യൂണിയന്‍ പോയി; മാര്‍ക്സിസം കാലഹരണപ്പെട്ടു; ഇനി ചെങ്കൊടി റെയില്‍വേ സ്റ്റേഷനില്‍ മാത്രമേ കാണൂ; സഖാക്കളേ മതിയാക്കിക്കോളൂ എന്നാണ് 1991ല്‍ മുഴങ്ങിയ ഉപദേശം. ഇരുപതുകൊല്ലം കഴിഞ്ഞു. ചെങ്കൊടിയുടെ ചുകപ്പിന് മങ്ങലൊന്നും ഏറ്റിട്ടില്ല. അമേരിക്കയിലെ ജനപ്രതിനിധി സഭയ്ക്ക് ഒരു സ്പീക്കറുണ്ട്. നമ്മുടെ കാര്‍ത്തികേയനെപ്പോലെ താടിയില്ല എന്നേയുള്ളൂ. ജോണ്‍ ബോയ്നര്‍ എന്നാണ് പേര്. ആ പുള്ളിക്കാരന്‍ ഒബാമയോട് കഴിഞ്ഞ ദിവസം പറഞ്ഞു: "താങ്കളുടെ റഷ്യന്‍ നയങ്ങള്‍ ഉടനെ മാറ്റിക്കോളൂ, അല്ലെങ്കില്‍ റഷ്യ പഴയ സോവിയറ്റ്യൂണിയന്റെ വഴിയില്‍ അതിവേഗം എത്തും.
 
സോവിയറ്റ് ഗൃഹാതുരത്വവുമായി ഒരു ഭരണാധികാരി അവിടെ താമസിയാതെ വരാന്‍ പോകുന്നു" എന്ന്. അമേരിക്കന്‍ സായ്പന്‍മാര്‍ക്ക് അഹന്ത മാത്രമല്ല, വിവരവും ഉണ്ട്. സോവിയറ്റ് യൂണിയന്‍ കുഴിച്ചുമൂടപ്പെട്ടു എന്ന് അമേരിക്ക കരുതുന്നില്ല. അവര്‍ ഭയത്തോടെതന്നെ റഷ്യയെ നോക്കുന്നു. കൃത്യം 20 വര്‍ഷം മുമ്പ്, 1991 നവംബര്‍ ആറിനാണ് ബോറിസ് യെട്സിന്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ചത്. അന്ന് ആ തീരുമാനത്തോട് റഷ്യയിലെ 47 ശതമാനം ജനങ്ങള്‍ വിയോജിച്ചു. ഇന്നും അവിടെ ഭൂരിപക്ഷത്തിനും അതേ അഭിപ്രായമാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ ഇന്ന് റഷ്യയിലെ രണ്ടാമത്തെ വലിയ പാര്‍ടിയാണ്. അമേരിക്ക മാത്രമല്ല, റഷ്യയിലെ ഭരണാധികാരികളും കമ്യൂണിസ്റ്റുകാരെ ഭയപ്പെടുന്നു. വാള്‍സ്ട്രീറ്റില്‍ ചെങ്കൊടി പൊങ്ങിയതും മുതലാളിത്ത സമ്പദ്വ്യവസ്ഥ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീഴുന്നതും റഷ്യയിലെ പുടിന്‍ ഭരണത്തിന്റെ മനസ്സില്‍ തീകോരിയിട്ടു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വാര്‍ത്തകളടങ്ങിയ 84000 കോപ്പി പത്രങ്ങളുമായി പോയ ട്രക്ക് വ്യാഴാഴ്ച മോസ്കോയില്‍ തടഞ്ഞു. പത്രം പൊലീസ് പിടിച്ചെടുത്തു. ഡിസംബര്‍ നാലിന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് മുന്നേറ്റമുണ്ടാകുമെന്ന ഭീതി പുടിനെയും പിടികൂടിയിരിക്കുന്നു. റഷ്യയിലെ വലിയ റിപ്പബ്ലിക്കായ ബഷ്കൊര്‍തോസ്ഥാന്‍ തലസ്ഥാനത്ത് നവംബര്‍ നാലിന് വോള്‍ഗാ നദിയെ സാക്ഷിയാക്കി ഒരു കൂടിച്ചേരല്‍ നടന്നു. ലെനിന്റെ കൂറ്റന്‍ മാര്‍ബിള്‍ പ്രതിമയുടെ അനാച്ഛാദനം. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് ഗെന്നഡി സ്യുഗാനോവും പങ്കെടുത്തു. ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത "റേഡിയോ ഫ്രീ യൂറോപ്പ്" പറയുന്നു: "ഈ റിപ്പബ്ലിക്കിലും അടുത്തുള്ള താര്‍താര്‍സ്ഥാന്‍ റിപ്പബ്ലിക്കിലും ജനങ്ങള്‍ വലിയ തോതില്‍ സോവിയറ്റ് ഗൃഹാതുരത്വം പേറുന്നവരാണ്. നിരവധി നിരത്തുകളും പട്ടണങ്ങളും സോവിയറ്റ് കാലത്തിന്റെ ഓര്‍മയുണര്‍ത്തുന്നു; കമ്യൂണിസ്റ്റ് നേതാക്കളുടെ പേരില്‍ അറിയപ്പെടുന്നു.
 
ലെനിന്റെ പ്രതിമകള്‍ പലേടത്തും കാണാം." സോവിയറ്റ് യൂണിയനില്‍നിന്ന് കമ്യൂണിസത്തെ കെട്ടുകെട്ടിക്കാന്‍ അവതരിച്ച സ്ഥാപനമാണ് "റേഡിയോ ഫ്രീ യൂറോപ്പ്". അവരുടെ കണ്ണിലും ചെങ്കൊടിയും ലെനിനും കരടാണ് ഇന്ന്. റഷ്യയില്‍ ഗവണ്‍മെന്റ് നടത്തുന്ന മൂന്ന് ടിവി ചാനലുകളുണ്ട്-ചാനല്‍ വണ്‍ , എന്‍ടിവി, റോസ്സിയ. മൂന്നിലും പുടിന്‍ -മെദ്വദേവ് സ്തുതികള്‍ മാത്രം. തങ്ങള്‍ക്ക് അര്‍ഹമായ പ്രചാരണാവസരം നല്‍കുന്നില്ല എന്നും അത് നിയമനിഷേധമാണെന്നും ചൂണ്ടിക്കാട്ടി ഗെന്നഡി സ്യുഗാനോവ് പ്രസിഡന്റിന് കത്തയച്ചു. തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പറയാനുള്ളത് ജനങ്ങളില്‍നിന്ന് എന്തിന് മറച്ചുവയ്ക്കണം എന്നാണ് ചോദ്യം. റഷ്യയില്‍ കനലുകള്‍ അണഞ്ഞിട്ടില്ല. എല്ലാ വിപ്ലവങ്ങളുടെയും അമ്മയാണ് ഒക്ടോബര്‍ വിപ്ലവം. മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തരമായ സംഭവം എന്ന് അതിനെ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോണ്‍ റീഡ് വിളിച്ചു. റഷ്യയെ മാത്രമല്ല, ലോകത്തെയാകെ അത് മാറ്റിമറിച്ചു. റഷ്യയുടെ സമ്പദ്വ്യവസ്ഥയും വ്യവസായവും വിദ്യാഭ്യാസവും കൃഷിയും ആരോഗ്യപരിപാലനവും ശാസ്ത്രസാങ്കേതിക വിദ്യയും വളര്‍ന്നു. സോവിയറ്റ്യൂണിയന്‍ കൂടുതല്‍ ഡോക്ടര്‍മാരെയും എന്‍ജിനിയര്‍മാരെയും ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും സൃഷ്ടിച്ചു. സോവിയറ്റ് വികസനത്തിന് താരതമ്യമില്ലായിരുന്നു. എല്ലാ വര്‍ഷവും മിച്ച ബജറ്റ്. പണപ്പെരുപ്പമോ തൊഴിലില്ലായ്മയോ ഇല്ല. വിദ്യാഭ്യാസവും ചികിത്സയും സൗജന്യം. സ്ത്രീകള്‍ക്ക് തുല്യത. അമേരിക്കന്‍ സാമ്രാജ്യത്വം സോവിയറ്റ്യൂണിയനെ ഭയപ്പെട്ടു-സാമ്രാജ്യത്വ അധിനിവേശങ്ങള്‍ തടയപ്പെട്ടു. ലോകത്താകെ വിമോചനപ്പോരാട്ടങ്ങള്‍ക്ക് റഷ്യയില്‍നിന്ന് ഊര്‍ജം കൈവന്നു. നാസി ജര്‍മനിയെ സോവിയറ്റ് പട തകര്‍ത്തപ്പോള്‍ സാമ്രാജ്യത്വത്തിന് അസാധ്യമായ ഒന്ന് സാധിതമാവുകയായിരുന്നു. ലോകയുദ്ധാനന്തരം സാമ്രാജ്യത്വം ദുര്‍ബലമായി. കോളനികളില്‍നിന്ന് ബ്രിട്ടന്‍ ഒഴിഞ്ഞുപോയി. കൊളോണിയല്‍ വ്യവസ്ഥയുടെ അന്ത്യത്തിനും ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെ വിമോചനപോരാട്ടങ്ങളുടെ തീവ്രതയ്ക്കും സോവിയറ്റ്യൂണിയന്‍ കാരണമായി. ചൈനയില്‍ വിപ്ലവത്തിന്റെ കൊടിപാറി. ലോകത്തിലെ ഒന്നാമത്തെ സോഷ്യലിസ്റ്റ് സ്റ്റേറ്റിന്റെ സഹായമാണ് വിയറ്റ്നാമിന്റെ സാമ്രാജ്യത്വവിരുദ്ധ യുദ്ധത്തിന് കാരണമായതെന്ന് വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ടി പ്രഖ്യാപിച്ചു.
 
ലാവോസിലും കമ്പൂച്ചിയയിലും മൊസാംബിക്കിലും അംഗോളയിലും എത്യോപ്യയിലും നിക്കരാഗ്വയിലും വിമോചനപ്രസ്ഥാനങ്ങള്‍ക്ക് ചൂരും ചൂടും പകര്‍ന്നുകിട്ടിയതും റഷ്യയില്‍നിന്നുതന്നെ. കിഴക്കന്‍ യൂറോപ്പില്‍ ചുവന്ന വെളിച്ചം പടര്‍ന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇന്നു കാണുന്ന സാമ്രാജ്യത്വവിരോധത്തിന്റെയും സോഷ്യലിസ്റ്റ് ഐക്യത്തിന്റെയും ക്യൂബന്‍ വിപ്ലവജ്വാലയുടെയും കരുത്ത് സോവിയറ്റ്യൂണിയനില്‍നിന്ന് സംക്രമിച്ചു. തൊണ്ണൂറ്റി നാലുവര്‍ഷം മുമ്പ് ഉദിച്ചുയര്‍ന്ന രക്തതാരകം കത്തിക്കരിഞ്ഞ് അമര്‍ന്നുപോയി എന്ന് കരുതിയവരെ തിരുത്തുന്ന വാര്‍ത്തകളാണ് ഇന്ന് വരുന്നതെല്ലാം. ലാറ്റിനമേരിക്കയില്‍ സാമ്രാജ്യത്വ വിരോധം ഒരു വികാരമായി കത്തിപ്പടരുന്നു. വെനസ്വേല, ബ്രസീല്‍ , ഉറുഗ്വേ, അര്‍ജന്റീന, ഇക്വഡോര്‍ , പാരഗ്വായ്, ബൊളീവിയ, നിക്കരാഗ്വേ- ആഗോളവല്‍ക്കരണ വിരുദ്ധ ഗവണ്‍മെന്റുകളുടെ എണ്ണവും കരുത്തും തുടര്‍ച്ചയായി വലുതാകുന്നു. അവസാനവാക്ക് എന്നു കരുതിയ മുതലാളിത്തവും അതിന്റെ തലസ്ഥാനമായ അമേരിക്കയും തകര്‍ച്ചയുടെ വഴിയിലാണ്. തൊണ്ണൂറ്റി നാലുകൊല്ലം മുമ്പത്തെ നവംബര്‍ ഏഴിന്റെ സ്മരണ നഷ്ടവസന്തത്തിന്റേതല്ല-നേടാനുള്ള പുതിയ ലോകത്തിന്റേതുതന്നെയാണ്. നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന പാട്ടുകേട്ടാല്‍ ആരും പുരികം വളച്ച് പുച്ഛിച്ചുചിരിക്കേണ്ടതില്ല എന്നര്‍ഥം. താമസിയാതെ നമ്മുടെ മനോരമയ്ക്ക് കുടിക്കാന്‍ വീപ്പക്കണക്കിന് വിഷം കരുതേണ്ടിവരും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment