Monday 1 September 2014

[www.keralites.net] പകല്‍ കമ്പ്യൂട് ടര്‍ ഓപ്പറേറ്റര ്‍, രാത്രിയില്‍ ത ട്ടുകട;

 

തൊടുപുഴ: ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും പൊരുതിനേടുകയാണ് സൗദാമിനി. തൊടുപുഴ ഗേള്‍സ് സ്‌കൂളിന് മുന്നിലെ തട്ടുകടയില്‍ നില്‍ക്കുമ്പോള്‍ സൗദാമിനി എല്ലാം മറക്കും. ഉള്ളിലെ സങ്കടക്കടലിന് അവധിപറഞ്ഞ് കപ്പയും മീനും ഇറച്ചിയും വിളമ്പി ഭക്ഷണം കഴിക്കാനെത്തുന്നവരെ ഊട്ടുമ്പോള്‍ ഈ അമ്മയുടെ വേദന ആരുമറിയാറില്ല.

പകല്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ജോലി; രാത്രി പുലരുംവരെ തട്ടുകട. ദുരിതജീവിതത്തിന് റ്റാറ്റാ പറഞ്ഞ് മക്കളെ പോറ്റാന്‍ ജീവിതത്തോട് പൊരുതുകയാണ് 38കാരിയായ ഈ വീട്ടമ്മ. മുള്ളരിങ്ങാട് നെടുമാഞ്ചേരില്‍ സൗദാമിനിയുടെ ജീവിതം കയ്പുനിറഞ്ഞതാണെന്നുപറഞ്ഞാല്‍ അതൊരു പറഞ്ഞുതേഞ്ഞ പല്ലവിയാവും. കണ്ണീരണിയിക്കുന്നതാണ് ഇവരുടെ ജീവിതം. ഭര്‍ത്താവ് ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി. മൂന്ന് മക്കളില്‍ ഇളയവനായ സംഗീതിന് ജന്മനാ വൃക്കയ്ക്കും ഹൃദയത്തിനും തകരാര്‍. ചികിത്സയ്ക്ക് വായ്പയെടുത്ത പണം തിരിച്ചടയ്ക്കാനാവാതെ ബാങ്കുകാര്‍ വീട് ജപ്തിചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ ഒരുഘട്ടത്തില്‍ ആത്മഹത്യയ്ക്ക് വരെ മുതിര്‍ന്നിരുന്നു. നാട്ടുകാരാണ് അന്ന് സഹായിച്ചത്. അച്ഛന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചു. മാനസികപ്രശ്‌നങ്ങളുള്ള അമ്മ. സൗദാമിനിയെ സഹായിക്കാന്‍ വേറെ ആരുമില്ല.

മകന്റെ ചികിത്സയ്ക്ക് സഹായവുമായി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് റോയി കെ.പൗലോസിനെ കാണാന്‍ ചെന്നതാണ് ചെറിയൊരു പ്രതീക്ഷ സമ്മാനിച്ചത്. മരുന്നിനുള്ള സഹായം തന്നു. ഒപ്പം എം.പി.യായിരുന്ന പി.ടി.തോമസിനെ വിവരം ധരിപ്പിച്ച് ജില്ലാ യുവജനക്ഷേമ േബാര്‍ഡില്‍ ഡാറ്റാ എന്‍ട്രി കം ക്ലര്‍ക്കിന്റെ താല്‍ക്കാലിക ജോലിയും തരപ്പെടുത്തി. ഇതോടെ ജീവിക്കാമെന്ന പ്രതീക്ഷ കൈവന്നെന്ന് സൗദാമിനി പറഞ്ഞു. 350 രൂപ ദിവസവേതനത്തിന് ജോലി കിട്ടിയിട്ട് മൂന്നുവര്‍ഷമായി.

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന മൂത്തമകന്‍ സേതുവിനെയും ആറില്‍ പഠിക്കുന്ന മകള്‍ സീതയെയും നാലാം ക്ലാസ്സില്‍ പഠിക്കുന്ന സംഗീതിനെയും പോറ്റിയത് ഈ ചെറിയ വരുമാനമുപയോഗിച്ചായിരുന്നു. പക്ഷേ, സംഗീതിന്റെ ചികിത്സ വീണ്ടും പ്രതിസന്ധിയിലായി. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് 50,000 രൂപയുടെ ചികിത്സാസഹായം കിട്ടിയത് ഏറെ ആശ്വാസം പകര്‍ന്നു. മരുന്നിന് തുടര്‍ച്ചയായി പണം കണ്ടെത്തുന്നതിന് ഒരു മാര്‍ഗമെന്ന നിലയ്ക്കാണ് തട്ടുകടയെന്ന ആശയം വന്നത്. ഇത് തുടങ്ങിയിട്ട് ഇപ്പോള്‍ ഒന്നര മാസമായി. 
സൗദാമിനിയുടെ ജീവിതത്തിന് 24 മണിക്കൂര്‍ തികയുന്നില്ല. വൈകീട്ട് അഞ്ചുവരെയുള്ള ജോലി കഴിഞ്ഞാല്‍ നേരെ തട്ടുകടയിലേക്ക്. അപ്പോഴേക്കും മുള്ളരിങ്ങാട്ടുനിന്ന് തട്ടുകടയ്ക്കുള്ള സാധനങ്ങള്‍ എത്തിയിരിക്കും. മീനും ഇറച്ചിയും വാങ്ങി സൗദാമിനി പാചകം തുടങ്ങും. കപ്പ, മീന്‍, ദോശ, ചപ്പാത്തി, കപ്പ ബിരിയാണി, അപ്പം, ഇറച്ചി എന്നിവയെല്ലാമുണ്ട്. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ മക്കളും സഹായത്തിനുണ്ടാവും. വൈകീട്ട് അഞ്ചരയ്ക്ക് തുടങ്ങിയാല്‍ രാത്രി 12 വരെയാണ് പതിവെങ്കിലും ചില ദിവസങ്ങളില്‍ പുലര്‍ച്ചെ വരെ നീളും. മക്കളെ പോറ്റാനാണ് ഈ പെടാപ്പാെടങ്കിലും അതിനും ഒരുപാട് തടസ്സങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്ന് സൗദാമിനി പറയുന്നു.
ബിരുദവും താല്‍ക്കാലികജോലിയും ഉണ്ടെങ്കിലും മകന്റെ ചികിത്സ ആര്‍ക്കും ബാധ്യതയാവരുതെന്ന് കരുതിയാണ് തട്ടുകട നടത്തുന്നത്. ഇവിടെ സൗദാമിനി ജീവിതംകൊണ്ടാണ് മാതൃക സൃഷ്ടിക്കുന്നത്.

www.keralites.net

__._,_.___

Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment