Friday 6 September 2013

[www.keralites.net] പാവം മലയാളത്തോട് എന്തിനിത്ര വിരോധം?

 

പാവം മലയാളത്തോട് എന്തിനിത്ര വിരോധം?


 

















'ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
പൂരിതമാവണമന്തരംഗം,
കേരളമെന്നുകേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍.'

എന്നു പാടിയ മഹാകവി വള്ളത്തോള്‍ ഭാരതീയന്റെയും പ്രത്യേകിച്ചു മലയാളിയുടെയും ദേശാഭിമാനം ജ്വലിപ്പിക്കാനാണ് ശ്രമിച്ചത്. അസ്വാതന്ത്ര്യത്തിന്റെ ആ ദിനങ്ങളില്‍ ഇത് എത്ര ആവശ്യമായിരുന്നു എന്നു പറയേണ്ട കാര്യമില്ല. സായിപ്പ് പോയിട്ട് നാളേറെക്കഴിഞ്ഞു. പക്ഷേ ഇന്നും മലയാളിയുടെ മനസ്സ് ആ അടിമത്വത്തില്‍ നിന്നും മോചിതമായിട്ടില്ല, കേരളമെന്നോ മലയാളമെന്നോ കേട്ടാല്‍ ഇന്നത്തെ മലയാളിയുടെ മനസ്സില്‍ ഉണരുന്ന വികാരം എന്തായാലും അഭിമാനമല്ല.

മലയാളിയുടെ മനസ്സ് എന്നു മുതലാണ്, ആര്‍ക്കുമുന്നിലാണ് അടിമപ്പെട്ടുതുടങ്ങിയത്? ഈ അടിമപ്പെട്ട മനസ്സിന് ഉണര്‍വ്വു പകരാന്‍ ഏതു വിപ്ലവത്തിന് കഴിയും? അങ്ങനെയൊരു വിപ്ലവത്തിനു എത്ര നാളിനി കാത്തിരിക്കണം?
ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണിവ. ഒരു കാലത്ത് ജന്മിമാര്‍ക്കു മുന്നില്‍ അടിമപ്പെട്ടുപോയ അടിയാന്മാരുടെ മനസ്സുണര്‍ത്താന്‍ നൂറ്റാണ്ടുകളുടെ അധ്വാനം വേണ്ടി വന്നു നമ്മുടെ സൂഹത്തിന് എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

സംസ്‌കൃതത്തിന്റെ സ്വാധീനം

നൂറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തിലേക്ക് കുടിയേറിയ ആര്യന്മാര്‍ അവരുടെ ഭാഷയ്ക്ക് ഈ നാട്ടില്‍ പ്രചുര പ്രചാരം നല്‍കാനാണ് ആദ്യമായി ശ്രമിച്ചത്. നാട്ടുകാരുടെ ഭാഷ പഠിച്ച,് അവരുടെ സംസ്‌കാരം ഉള്‍ക്കൊണ്ട് ജീവിതം കെട്ടിപ്പടുക്കാനല്ല ആര്യന്മാര്‍ ശ്രമിച്ചത്. നാട്ടുകാരില്‍ നിന്നും തെല്ലൊന്നകന്നു നിന്ന്, അവരില്‍ ചിലരെയെല്ലാം തങ്ങളുടെ ഭാഷ പഠിപ്പിച്ച്, അവരെ പ്രമാണിമാരായി ചിത്രീകരിച്ച്, ഭാഷാപരമായ ഒരധീശത്വം നേടിയെടുക്കാനാണവര്‍ ശ്രമിച്ചത്. അതിലവര്‍ വിജയിക്കുകയും ചെയ്തു. അതോടെ സ്വന്തം ഭാഷ അപരിഷ്‌കൃതമാണെന്ന ചിന്ത നാട്ടുകാരില്‍ മുളച്ചു.

സംസ്‌കൃതം പഠിച്ചവന്‍ സമൂഹത്തില്‍ പ്രമാണിയായി. സംസ്‌കൃതഭാഷയുടെ പ്രചാരത്തിന് ഇതു ഹേതുവായി, ഇതിനു സമാന്തരമായി നമ്പൂതിരിമാരുടെ ആധിപത്യവും കേരളത്തില്‍ ഉറച്ചു. ഒരു ജനതയെ അടിമകളാക്കിത്തീര്‍ക്കണമെങ്കില്‍ നിങ്ങളുടെ ഭാഷ അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചാല്‍ മതി എന്ന പണ്ഡിതവാക്യം സത്യമാകുന്ന കാഴ്ചയാണ് ഈ ചരിത്രസന്ധിയില്‍ നാം കണ്ടത്.

സംസ്‌കൃതമറിയാത്ത കേരളീയര്‍ അതറിയാവുന്നവനെ ആദരവോടെ കണ്ടു. ആ ഭാഷയിലൂടെ പറയപ്പെട്ട വിഡ്ഢിത്തങ്ങള്‍ പോലും ആദരവോടെ കേട്ടു. ആ മനസ്സുകളില്‍ അങ്ങനെ അടിമത്തബോധം ഉറച്ചു.

ഇംഗ്ലീഷിന്റെ വരവ്

ബ്രിട്ടീഷുകാരുടെ വരവോടെ ഇന്ത്യയിലാകെ സംഭവിച്ചതും ഇതു തന്നെയാണ്. വില്യം ബെന്‍റിക് പ്രഭുവിന്റെ കാലത്ത് മെക്കാളെ പ്രഭു ഇന്ത്യയിലെത്തിയത് ചില മുന്‍വിധികളോടെയാണ്. ഇന്ത്യന്‍ സാഹിത്യം അപ്പാടെ ഒരുമിച്ചു വച്ചാലും യൂറോപ്യന്‍ സാഹിത്യത്തിന്റെ ഒരു ഷെല്‍ഫില്‍ കൊള്ളുന്നതിനു സമമാകില്ല എന്ന് 1835 ലെ മിനിറ്റ്‌സില്‍ അദ്ദേഹം രേഖപ്പെടുത്തി.

നിറത്തിലും രക്തത്തിലും ഇന്ത്യാക്കാരായിരിക്കുകയും ആദര്‍ശങ്ങളിലും അഭിപ്രായങ്ങളിലും ബ്രിട്ടീഷുകാരെ അനുകരിക്കുകയും ചെയ്യുന്ന കുറേപ്പേരെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഇന്ത്യക്കാരായ ഗുമസ്തന്മാര്‍ ഓഫീസുകളില്‍ ഇംഗ്ലീഷ് പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം അഭിമാനപൂര്‍വ്വം പരാമര്‍ശിച്ചിട്ടുണ്ട്. ഇതെല്ലാം നോക്കുമ്പോള്‍ മെക്കാളെ പ്രഭു തന്റെ വിവാദമായ വിദ്യാഭ്യാസനയം രൂപപ്പെടുത്തിയത് ഭരണത്തില്‍ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ പര്യാപ്തമായ ഒരു കൂട്ടം കറുത്ത സായിപ്പന്മാരെ സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രമായിരുന്നോ എന്നു സംശയം തോന്നാം. മനസ്സുകൊണ്ട് യൂറോപ്യന്‍ സംസ്‌കാരത്തിനു കീഴ്‌പ്പെട്ട ഒരു ജനതയാണ് ഇന്നും ഇന്ത്യയിലുള്ളത് എന്നു ചിന്തിക്കുമ്പോള്‍ മെക്കാളെയുടെ ഗൂഢോദ്ദേശ്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കപ്പെടും.

ശാസ്ത്രപഠനത്തിനും മറ്റും നീക്കിവെച്ചിരുന്ന തുക പോലും ഇംഗ്ലീഷ് ഭാഷാ പഠനത്തിനു മാത്രമാക്കി മാറ്റിയിട്ടും അക്കാലത്ത് രാജാറാം മോഹന്‍ റോയിയെപ്പോലെയും ഗോപാലകൃഷ്ണ ഗോഖലെയെപ്പോലെയുള്ള പല പ്രമുഖരും ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ അനുകൂലിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്കുള്ള പാസ്‌പോര്‍ട്ടുമായി മാറിയതോടെ വിദ്യാഭ്യാസമെന്നാല്‍ ഇംഗ്ലീഷ് പഠനമെന്നായി. ഇന്നത്തെ അവസ്ഥയും ഇതൊക്കെത്തന്നെയല്ലേയെന്നു ചിന്തിക്കുമ്പോഴാണ് കൗതുകം തോന്നുന്നത്.

മാതൃഭാഷയില്‍ നൂറായിരും ശരികള്‍ പറയാനറിയാവുന്ന ഒരു യഥാര്‍ത്ഥ പണ്ഡിതനും സായിപ്പിന്റെ ഭാഷയില്‍ ബഡായി ഇറക്കാന്‍ മാത്രമറിയാവുന്ന ഒരുവനും തമ്മില്‍ സംഭാഷണമുണ്ടായാല്‍ ആംഗലേയം മൊഴിയുന്നവനെ ആദരവോടെ വണങ്ങുന്ന ഒരു മനസ്സാണ് ഇന്നത്തെ മലയാളിയുടേത്. ആ അടിച്ചമര്‍ത്തപ്പെട്ട മനസ്സാണ് സായിപ്പിന്നു ലക്ഷ്യം വെച്ചത്. സായിപ്പു പോയിട്ട് 65 ആണ്ടുകള്‍ പിന്നിട്ടിട്ടും നാം കേരളിയര്‍ ആ അടിമച്ചങ്ങല മടികൂടാതെ ചുമന്നു കൊണ്ടിരിക്കുന്നു.

അടിച്ചേല്‍പ്പിക്കപ്പെട്ട ഹിന്ദി

ഇന്ത്യ സ്വാതന്ത്ര്യം നേടിയ സമയത്ത് പ്രമാണിമാരായ ഉത്തരേന്ത്യക്കാര്‍ അഹിന്ദി പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുമേല്‍ നടപ്പാക്കിയതും ഇതേ തന്ത്രം തന്നെയാണ്. ഹിന്ദി എന്ന ഭാഷ അടിച്ചേല്‍പിക്കപ്പെട്ടതോടെ- എവിടെയെല്ലാം അത് അടിച്ചേല്‍പിക്കപ്പെട്ടോ അവിടെയെല്ലാം - സമാനമായ ഒരു അടിമത്തമനോഭാവം രൂപം കൊണ്ടു. ഹിന്ദി എന്ന ഉത്തരേന്ത്യന്‍ ഭാഷയെ സ്വന്തം ഭാഷയ്ക്കു സമമായി കണക്കാക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു ജനതയാണ് കേരളീയര്‍, ഇന്ത്യയുടെ ഭരണചക്രം ഉത്തരേന്ത്യന്‍ ലോബി തിരിക്കുമ്പോഴും അവര്‍ക്കു കീഴില്‍ ഒതുങ്ങി ജീവിക്കാനാണ് ?വിദ്യരെന്നു പേരുകേട്ട കേരള ജനതയ്ക്കു താല്പര്യം. എന്താവാം കാരണം?

ഇതുതന്നെ, അടിച്ചേല്‍പിക്കപ്പെട്ട ഹിന്ദി എന്ന ഭാഷയുടെ സ്വാധീനം നമ്മില്‍ സൃഷ്ടിച്ച അടിമത്ത മനോഭാവമാണ് ഉത്തരേന്ത്യന്‍ ലോബിയുടെ എന്തു ചെയ്ത്തിനെയും ചോദ്യം ചെയ്യാനുള്ള ശക്തി മലയാളിയ്ക്കു നല്‍കാത്തത്. ഹിന്ദി പഠനത്തിന് അനാവശ്യ പ്രാധാന്യം കൊടുക്കാത്ത തമിഴനോ കന്നടക്കാരനോ ഉത്തരേന്ത്യന്‍ ആധിപത്യം അത്രയൊന്നും വകവെയ്ക്കുന്നില്ലെന്നോര്‍ക്കണം. മാത്രമല്ല ഏതുകാര്യത്തിലും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചെടുക്കാന്‍ അവര്‍ക്കു കഴിയുന്നുമുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മറ്റൊരു ഇന്ത്യന്‍ ഭാഷ പഠിക്കാനോ പഠിപ്പിക്കാനോ തയ്യാറാവാത്തത് എന്തുകൊണ്ടാണ്? അടിമത്ത മനോഭാവം വളരും എന്നു ഭയന്നിട്ടല്ല- കാരണം അടിച്ചേല്പിക്കപ്പെടാത്ത ഒരു ഭാഷയ്ക്ക് അടിമത്തമനോഭാവം വളര്‍ത്താനാവുകയില്ല- മറിച്ച് ആധിപത്യ മനസ്ഥിതി തകര്‍ന്നെങ്കിലോ എന്നു ഭയന്നാണ്. അധീശത്വം ആരും കൊതിക്കുന്ന കനിയാണ്. അതു കിട്ടാത്തവര്‍ക്കുമാത്രമെ അതിനോടു വിരക്തിയുണ്ടാവുകയുള്ളൂ.

ഇംഗ്ലീഷ് എന്ന മാധ്യമം

ഇന്നത്തെ കേരളീയര്‍ ഇംഗ്ലീഷ് എന്ന മാധ്യമത്തിലൂടെ പഠിച്ച് പുറത്തിറങ്ങുന്നവരാണ്. പഠിച്ചിറങ്ങുന്നതു തന്നെ ഉറച്ച അടിമത്ത മനസ്സോടെയെന്നു സാരം. എവിടെയും കുനിയാത്ത ശിരസ്സല്ല നമുക്കുള്ളത്. നമ്മുടെ സംസ്‌കാരത്തെക്കുറിച്ച്, നമ്മുടെ മഹത്വത്തെക്കുറിച്ച്, ബോധവാന്മാരാകാതെ, എല്ലാം യൂറോപ്യന്മാരുടെ ബുദ്ധി എന്നുറപ്പിച്ച്, കലാലയം വിട്ടിറങ്ങുന്നവരാണ് ഇന്നത്തെ അഭ്യസ്തവിദ്യര്‍. ഇവിടെ സ്വതന്ത്രഭാരതം മുന്നോട്ടു വയ്ക്കുന്ന വിദ്യാഭ്യാസലക്ഷ്യങ്ങളല്ല മറിച്ച് മെക്കാളെ പ്രഭു മുന്നില്‍ കണ്ട ലക്ഷ്യങ്ങളാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്.

ആരെയും ആശ്രയിക്കാതെ, ആര്‍ക്കുമുന്നിലും തലകുനിക്കാതെ ഉയര്‍ന്നു നില്‍ക്കാനുള്ള ശേഷി ഇന്ത്യ എന്ന മഹാരാജ്യത്തിനുണ്ട്. അതിനുള്ള ബൗദ്ധികസമ്പത്തും സ്വന്തമായുണ്ട്. എന്നാല്‍ യൂറോപ്യന്മാരുടെ കക്ഷത്തിലാണ് ആ ബുദ്ധികേന്ദ്രങ്ങള്‍ ഇന്നിരിക്കുന്നത് എന്നുമാത്രം.

അത്താഴപ്പട്ടിണിക്കാരനായ ഇന്ത്യാക്കാരന് എന്തിനാണ് കമ്പ്യൂട്ടറുകള്‍ എന്ന അമേരിക്കക്കാരന്റെ പരിഹാസമാണ് ആ രംഗത്ത് മുന്നേറാന്‍ ഇന്ത്യയ്ക്കു കരുത്തായത് എന്ന് നമുക്കറിയാം. ഇന്ന് അതേ അമേരിക്കക്കാരന് ഇന്ത്യക്കാരന്റെ കമ്പ്യൂട്ടറുകള്‍ പഥ്യമാണ്. അടിമത്ത മനോഭാവം ഒരു മനുഷ്യനെയും ഒരു രാജ്യത്തെയും വളര്‍ച്ചയിലേയ്ക്കു നയിക്കുകയില്ല. മറിച്ച് തന്റേതായ എല്ലാം നഷ്ടപ്പെടുത്തുവാന്‍ ഈ മനോഭാവം കാരണമാവുക കൂടിചെയ്യും. അതുകൊണ്ടുതന്നെ ഇന്ത്യ എന്ന മഹാരാജ്യത്തില്‍ നിന്നും ഇംഗ്ലീഷിന്റെ ആധിപത്യം എടുത്തുകളഞ്ഞേ മതിയാവൂ. അഹിന്ദിപ്രദേശങ്ങളിലെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്ന വരേണ്യഭാഷയുടെ കഥയും അതുതന്നെ.

ഇംഗ്ലീഷിനെ പുറം തള്ളുന്നത് ഈ കാലഘട്ടത്തില്‍ മണ്ടത്തരമല്ലേ എന്ന ചോദ്യം വരാം. പ്രത്യേകിച്ച്, മാതൃഭാഷയ്ക്ക് ഉന്നത പരിഗണന നല്‍കിയിരുന്ന റഷ്യ ചൈന ജപ്പാന്‍ ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ പോലും ഉംഗ്ലീഷിനെ പരിഗണിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ ഈ ചോദ്യം പ്രസക്തമാണുതാനും. ഒരു പരിധിവരെ മാത്രം.

ഇംഗ്ലീഷ് എന്ന ഭാഷയുടെ പ്രചാരവും അതിലെ ഗ്രന്ഥസമ്പത്തും പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിയണം. അതിന് എന്തും ഏതും ആ ഭാഷയിലൂടെ പഠിച്ച് അടിമത്ത മനസ്ഥിതി ഉറപ്പിക്കണമെന്നില്ല. ഒരു ഭാഷ എന്ന നിലയില്‍ അതു പഠിയ്ക്കപ്പെടുക തന്നെ വേണം. ആ ഭാഷയില്‍ സംസാരിക്കാനും എഴുതാനും വായിച്ചു മനസ്സിലാക്കാനും നമുക്കു കഴിയണം. അതിനു പര്യാപ്തമായ രീതിയില്‍ ആ ഭാഷ പഠനത്തെ മാറ്റിയെടുക്കണം.

ഇവിടെ വായന എഴുത്ത് സംസാരം എന്നെല്ലാം പറഞ്ഞത് സാമാന്യമായ അര്‍ത്ഥത്തിലല്ല. ഇംഗ്ലീഷിലെ ഏതു നിലവാരത്തിലുള്ള ലേഖനങ്ങളും വായിച്ച് ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ രീതിയില്‍ വേണം ആ ഭാഷാപഠനം ആസൂത്രണം ചെയ്യാന്‍. ഇതിലുപരിയായി എന്തും ഏതും ഇംഗ്ലീഷിലെ പഠിപ്പിക്കൂ എന്ന വാശി നാം ഉപേക്ഷിക്കണം. പഠനം സാര്‍ത്ഥകമാകണമെങ്കില്‍ അത് മാതൃഭാഷയിലൂടെയാവണം എന്ന യാഥാര്‍ത്ഥ്യം നാം ഇനിയെങ്കിലും തിരിച്ചറിയണം.

മലയാളത്തെ മലയാളികള്‍ എതിര്‍ക്കുമ്പോള്‍

ഭരണഭാഷ മലയാളമാക്കുന്നതിനെ ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയ നേതൃത്വവും പഠനഭാഷ മലയാളമാക്കുന്നതിനെ കലാലയ അധ്യാപക സമൂഹവും എതിര്‍ക്കുന്ന ഒരു കാഴ്ച കേരളത്തില്‍ നാം കാണുകയുമായി. ഭരണഭാഷയും ബോധനമാധ്യമവും മാതൃഭാഷയായാല്‍ ആര്‍ക്കാണു ഗുണം ആര്‍ക്കാണു ദോഷം എന്നു ചിന്തിച്ചാല്‍ ഈ എതിര്‍പ്പുകളുടെ രഹസ്യം പുറത്തു വരും.

ഭരണഭാഷ മാതൃഭാഷയായാല്‍ ഭരണം സുതാര്യമാവും. ഭരണകാര്യങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ശക്തമാവും. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തന്നെ ജനങ്ങളെ ഭരിക്കുന്ന വ്യവസ്ഥിതിയില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാവേണ്ടതും ഈ പങ്കാളിത്തമാണ്. ജനങ്ങളുടെ ഈ പങ്കാളിത്തം തന്നെ ഉദ്യോഗസ്ഥരുടെ പ്രമാണിത്തം തകര്‍ക്കുന്നതാണ്. തങ്ങള്‍ക്കറിയാത്ത ഭാഷ സംസാരിക്കുന്ന, ആ ഭാഷയില്‍ ഉത്തരവുകളിറക്കുന്ന, നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന, ഉദ്യോഗസ്ഥരെ ഭയന്നും ബഹുമാനിച്ചും അകന്നുനിന്ന ജനം, അവരുടെ കപടമുഖം തിരിച്ചറിയുന്നതോടെ അഴിമതി തുടച്ചു നീക്കപ്പെടും. ഇതില്‍ക്കൂടുതല്‍ എന്തുകാരണം വേണം ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വത്തെ മറിച്ചു ചിന്തിപ്പിക്കുവാന്‍?

ഉന്നത വിദ്യാഭ്യാസരംഗത്തെ അധ്യാപകരുടെ കാര്യം നോക്കാം. മാതൃഭാഷയില്‍ പഠിപ്പിക്കണമെങ്കില്‍ പറയാന്‍ എന്തെങ്കിലും അറിഞ്ഞിരിക്കണം. പറയുന്നതിനെക്കുറിച്ച് ശരിയായ ധാരണ വേണം. ആ മാധ്യമത്തിന്റെ അറിവിന്റെ കൈമാറ്റം മാത്രമല്ല നടക്കുന്നത്. ആ അറിവ് പ്രയോഗക്ഷമമാവുക കൂടിയാണ്. ഇന്നത്തെ കലാലയാധ്യാപകരിലേറെയും ഇംഗ്ലീഷ് ഭാഷാസ്വാധീനം ഉപയോഗിച്ച് കസര്‍ത്തു നടത്തി പിടിച്ചു നില്‍ക്കുന്നവരാണെന്നത് ഒരു കേവല യാഥാര്‍ത്ഥ്യമാണ്. പാഠപുസ്തകത്തിനപ്പുറത്തേയ്ക്ക് ചിന്തയെയോ മനസ്സിനെയോ കൊണ്ടുപോകാന്‍ കഴിയാത്ത ഈ കസര്‍ത്തുകാര്‍ മാതൃഭാഷയിലൂടെയുള്ള പഠനത്തെ എതിര്‍ക്കാതിരുന്നാലല്ലേ അതിശയിക്കേണ്ടതുള്ളൂ.

ഇത്തരത്തില്‍ പലപല സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മലയാളത്തിന് അയിത്തം കല്പിക്കുന്ന വലിയൊരു വിഭാഗം മലയാളികള്‍ നമ്മുടെ ഇടയില്‍ത്തന്നെയുണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇവിടെ പത്താം ക്ലാസ്സ് കഴിഞ്ഞാല്‍പിന്നെ മലയാളം രണ്ടാം ഭാഷയാണ്. തന്റെ വിവാഹത്തിന്റെ പിറ്റേന്നു മുതല്‍ ഒരു മകന്‍ സ്വന്തം അമ്മയെ, രണ്ടാനമ്മേ എന്നഭിസംബോധന ചെയ്തു തുടങ്ങും പോലെ അരോചകമാണത്.

ലോകത്തൊരു ജനതയും സ്വന്തം ഭാഷയെ രണ്ടാം ഭാഷയെന്ന നിലയില്‍ പഠിക്കുന്നില്ല എന്നറിയുമ്പോഴാണ് നമ്മുടെ ഭാഷാഭിമാനം എത്രത്തോളമുണ്ടെന്നു നാം തിരിച്ചറിയുന്നത്. ഭാഷയാകുന്ന മഹാവൃക്ഷത്തിലാണ് സംസ്‌കാരം കൂടുകെട്ടുന്നതെന്ന വസ്തുത ഓര്‍ക്കാതെ, സ്വഭാഷയെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന നാമോരോരുത്തരും അടിമത്തത്തിന്റെ മറ്റൊരു ദുരന്തകാലത്തെ ക്ഷണിച്ചു വരുത്തിക്കൊണ്ടിരിക്കുകയാണ് എന്നെ പറയേണ്ടൂ.

 
 
 

 

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment