Monday 22 October 2012

[www.keralites.net] Sreedhareeyam -- Kochi Metro

 

............അതിന് ഇടങ്കോലിടാന്‍ ഒരു ശ്രീധരനെ കെട്ടിയെടുക്കുന്നതെന്തിന്? ശ്രീധരന്റെ നിഴലുകണ്ടാല്‍ അഴിമതി അകലെപ്പോകുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. നേരേവാ എന്നും നേരേപോ എന്നുമാണ് പുള്ളിക്കാരന്റെ സ്ഥിരം ഡയലോഗ്. ബ്രിട്ടീഷുകാര്‍ ഭരിച്ചതുകൊണ്ടല്ലേ ഇക്കാണുന്ന റെയിലൊക്കെ വന്നത് എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് ഇതുവല്ലതും കഴിയുമോ എന്നാവും കറുത്ത സായ്പന്മാരുടെ അടുത്ത ചോദ്യം. കഴിയും എന്ന് ശ്രീധരന്‍ കൊങ്കണ്‍ തീരത്ത് കാണിച്ചുകൊടുത്തു. 1990ല്‍ പണിതുടങ്ങി 1997ല്‍ തീര്‍ത്തു. ആന്ധ്രയിലെ പൊരിവെയില്‍താണ്ടി മുപ്പത്താറു മണിക്കൂര്‍ ഇരുന്നും കിടന്നും മടുത്ത് മുംബൈയിലെത്തിയ മലബാറുകാര്‍ക്ക് പതിനെട്ട് മണിക്കൂര്‍കൊണ്ട് വിക്ടോറിയ ടെര്‍മിനസിന്റെ തിരക്കിലേക്ക് പാഞ്ഞെത്താമെന്നായി. 760 കിലോമീറ്റര്‍ പാത, 60 സ്റ്റേഷന്‍, 91തുരങ്കം, 1858 പാലം- അതില്‍ ഒരു തുരങ്കത്തിന് ആറര കിലോമീറ്റര്‍ ദൈര്‍ഘ്യം. കൊങ്കണ്‍ റെയില്‍വേയോടൊപ്പം ശ്രീധരനും ആശ്ചര്യമായി.
കൊങ്കണില്‍നിന്ന് ശ്രീധരനെ നേരെ കൊണ്ടുപോയത് ഇന്ദ്രപ്രസ്ഥത്തിലേക്കാണ്. അവിടെ ഭൂമിക്കടിയിലൂടെ വണ്ടിയോടിക്കാനുള്ള പരിപാടിക്കും പാലക്കാട്ടെ പെരിങ്ങോട്ടുകാരന്‍ ശ്രീധരന്‍ വേണം. കോഴിക്കോട് പോളിടെക്നിക്കിലെ അധ്യാപകനായി തുടങ്ങിയ ശ്രീധരന്‍ അങ്ങനെ പത്മവിഭൂഷണനായി; ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഇന്ത്യക്കാരിലൊരാളായി.അത്രയൊക്കെ പോരെ? ഇവിടെ പാവപ്പെട്ട ഉമ്മന്‍ചാണ്ടിയും ടോംജോസുമെല്ലാം കളിക്കുന്ന ചില്ലറക്കളിയില്‍ ഇടങ്കോലിടാന്‍ വരേണ്ടതുണ്ടോ? എപ്പോഴാണ് പൊട്ടുന്നത് എന്ന് പറയാനാവില്ല. ഏതുമന്ത്രിയും എപ്പോഴും കുടുങ്ങാം. ഒരു മന്ത്രിയുടെ വീട്ടില്‍ മൂന്ന് കൗണ്ടറുകള്‍ തുറന്നാണ് പണപ്പിരിവെന്ന് രാപ്പനി അനുഭവിച്ചയാള്‍തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഓഫീസിലും വീട്ടിലും കൗണ്ടറുകള്‍തുറന്ന് ഇങ്ങനെ കഷ്ടപ്പെട്ട് ഭരിക്കേണ്ടതുണ്ടോ- വലിയൊരു കച്ചവടം ഒറ്റയടിക്കു നടത്തുന്നതാണ് എന്തുകൊണ്ടും ലാഭം. ശ്രീധരന്‍ മഹാനൊക്കെ തന്നെ, ആ മഹത്വം ദൂരെനിന്ന് കാണിച്ചാല്‍ മതി. ഞങ്ങടെ കച്ചവടത്തില്‍ തൊട്ടുകളിക്കേണ്ട എന്ന് ഉമ്മന്‍ചാണ്ടി പലവട്ടം പറയാതെ പറഞ്ഞുകഴിഞ്ഞു. ചില ഭര്‍ത്താക്കന്മാരുണ്ട്. പുറത്ത് പോകുമ്പോള്‍ ഭാര്യയെ തേനേ മുത്തേ ചക്കരേ എന്നൊക്കെ വിളിക്കും. വീട്ടില്‍ കയറിയാലുടന്‍ വിളി മാറും. ചവിട്ടിയും തല്ലിയും സ്നേഹപ്രകടനം തുടങ്ങും. അമ്മട്ടിലാണ് ഉമ്മന്‍ചാണ്ടി. പുറമേക്ക് ശ്രീധരന്‍ വരണം; വന്നേ തീരൂ; വന്നില്ലെങ്കില്‍ വരുത്തിക്കും എന്നൊക്കെയാണ് വര്‍ത്തമാനം. അത് തെളിയിക്കാന്‍ ഇടയ്ക്കിടെ ചര്‍ച്ച.
കാര്യത്തോടടുക്കുമ്പോള്‍ ആദ്യത്തെ പാര പുതുപ്പള്ളിയില്‍നിന്നുതന്നെ വരും. എല്ലാ മഹത് സംഭവങ്ങള്‍ക്കുപിന്നിലും ഒരു ബുദ്ധികേന്ദ്രം കാണും. തലയില്‍ മുടിയില്ലെങ്കിലും ബുദ്ധിക്ക് ഒട്ടും പഞ്ഞമില്ലാത്ത ഒരാളെയാണ് കൊച്ചി മെട്രോ റെയില്‍വഴി നേട്ടത്തിന്റെ വണ്ടിയോടിക്കാന്‍ ഉമ്മന്‍ചാണ്ടി നിയോഗിച്ചത്. ടോം ജോസ് എന്ന് വിളിക്കും. നിഷ്കാമ കര്‍മിയാണ്. കുടംബശ്രീക്ക് രൂപം നല്‍കുന്നതില്‍ പങ്ക് വഹിച്ചതിന്റെ കേടുതീര്‍ക്കാന്‍ ജനശ്രീ തട്ടിപ്പിന്റെ സ്ഥാപക പിതാമഹനുമായി. ഹസ്സന് ടോര്‍ച്ചടിച്ചുകൊടുത്ത പാരമ്പര്യവുമായി കൊച്ചിയിലേക്ക് വണ്ടി കയറി. ""ചീഫ് മിനിസ്റ്റര്‍ക്ക് ഈ പ്രോജക്ട് എത്രയും വേഗം നടപ്പാക്കുന്നതില്‍ അതിയായ താല്‍പ്പര്യമുണ്ട്"" എന്ന പ്രഖ്യാപനവുമായാണ് പണി തുടങ്ങിയത്. കലൂരിലും വൈറ്റിലയിലും എംജി റോഡിലും ബ്ലോക്കില്‍ കുരുങ്ങി ശാപംപൊഴിച്ച കൊച്ചിക്കാര്‍ക്ക് രക്ഷകന്‍ ഇതാ വന്നെത്തി എന്ന് അന്നൊക്കെ വെറുതെ തോന്നി. സൃഷ്ടിയല്ല സംഹാരമാണ് പുള്ളിക്കാരന്റെ വകുപ്പെന്ന് പിന്നെയാണ് മനസിലായത്. ഗവേഷണവിഷയം ശ്രീധരനെ ഓടിക്കുന്നത് എങ്ങനെ എന്നതായി. ആര്യാടന്‍ മലപ്പുറത്ത് ലീഗിനോട് കളിക്കുന്ന കളി കൊച്ചിയില്‍ ശ്രീധരനോട് കളിക്കുമ്പോള്‍ പരികര്‍മിയായി ടോംജോസ്. കണ്ണുമടച്ച് പാലുകുടിക്കുന്ന പൂച്ചയെ നാട്ടുകര്‍ പിടികൂടിയപ്പോള്‍ ആര്യാടനും ഉമ്മന്‍ചാണ്ടിക്കും പിടിവള്ളിപോയി. ആയിരത്തഞ്ഞൂറുകോടി വെള്ളത്തിലായാല്‍ പിന്നെ ഖദറുമിട്ട് നടന്നിട്ട് കാര്യമുണ്ടോ. അല്ലെങ്കിലും ഒന്നേമുക്കാല്‍ ലക്ഷം കോടി, 1.86 ലക്ഷം കോടി എന്നെല്ലാമാണ് ഡല്‍ഹിയില്‍നിന്ന് കേള്‍ക്കുന്നത്. അതിനുമുമ്പില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ കുറഞ്ഞത് ആയിരം കോടിയെങ്കിലും വേണ്ടേ? ആ കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍മാത്രം ആരാണ് ഈ ശ്രീധരന്‍; എന്ത് മഹത്വമാണ് ശ്രീധരനുള്ളത്. മെട്രോ റെയിലില്‍ ടോംജോസിന്റെ പശു ചത്തു എന്നും മോരിന്റെ പുളി അവസാനിച്ചു എന്നുമാണ് എല്ലാവരും കരുതിയത്. ആര്യാടനും ഉമ്മന്‍ചാണ്ടിക്കും അങ്ങനെ കരുതാനാകില്ല. വിനീത വിശ്വസ്തര്‍ എവിടെയായാലും പന്തീരായിരമാണ് വില. ഒരുഭാഗത്ത് ശ്രീധരന്റെ കമ്പനി വരണമെന്ന് പറഞ്ഞുകൊണ്ടേയിരിക്കും. മറുഭാഗത്ത് ശ്രീധരന് ഇവിടെ വന്നാല്‍ എന്തധികാരം എന്ന് ചോദിച്ച് കത്തെഴുതും.
പാര ഐഎഎസിന്റേതാകുമ്പോള്‍ തുളഞ്ഞു കയറുന്നത് അതിവേഗമാകും. ടോംജോസിന് തല്‍ക്കാലം കൊച്ചി മെട്രോ റെയിലില്‍ കാര്യമൊന്നുമില്ല. റോഡിലെ കുഴി, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന്റെ ചോര്‍ച്ച തുടങ്ങിയ വലിയ വലിയ കാര്യങ്ങള്‍ നോക്കി പൊതുമരാമത്ത് വകുപ്പ് ഭരിച്ചാല്‍ മതി. എന്നാലും മറ്റേ മരാമത്ത് പണി ഒഴിവാക്കാന്‍ പുള്ളിയെ കിട്ടില്ല. അതുകൊണ്ടാണ്, ശ്രീധരനെയും അദ്ദേഹത്തിന്റെ അധികാരത്തെയും ചോദ്യംചെയ്ത് ഡിഎംആര്‍സിക്ക് കത്തയച്ചത്. ഇങ്ങനെയുള്ള ചില കത്തുവീരന്മാരുണ്ട്. ചിലര്‍ ഊമക്കത്തയക്കും. ടോം ജോസ് അല്‍പ്പസ്വല്‍പ്പം തന്റേടമൊക്കെയുള്ളയാളാണ്. ചെയ്യുന്നത് യജമാനസേവയാണെങ്കിലും ചെയ്തത് താന്‍തന്നെ എന്ന് ഉറപ്പിച്ചു പറയും. എന്തിനാണ് കത്തയച്ചത്, ഇറക്കി വിട്ട കൊച്ചി മെട്രോയില്‍ ഇപ്പോഴെന്താണ് താല്‍പ്പര്യം എന്നൊന്നും ടോംജോസിനോട് ചോദിക്കരുത്. ആര്യാടനോട് ചോദിച്ചാല്‍ മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകും. ഉമ്മന്‍ചാണ്ടി ചിരിച്ച് നാണംകുണുങ്ങും. അഴിമതി വിരുദ്ധ പോരാട്ടനായകന്റെ പച്ചക്കോട്ടിട്ട വി എം സുധീരന് ആ ചോദ്യം കേള്‍ക്കുന്ന മാത്രയില്‍ അലര്‍ജിയുടെ അസുഖം വരും. നമ്മുടെ ഹരിത സമരനായകര്‍ ഇപ്പോള്‍ സുഖചികിത്സയിലുമാണ്.ഒന്നുറപ്പിക്കാം. കൊച്ചി മെട്രോ എന്തായാലും വരും. ശ്രീധരന്‍ ഉണ്ടെങ്കില്‍ ഉടനെ വരും. ഇല്ലെങ്കില്‍ പതുക്കെ വരും- കോടിയുടെ കനം കൂടും...........

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment