Tuesday 7 August 2012

[www.keralites.net] തല്ലിക്കൊന്നത്‌ നാലു വാര്‍ഡര്‍മാര്‍ ചേര്‍ന്ന്‌

 

സത്നാം സിംഗിനെ തല്ലിക്കൊന്നത്‌ നാലു വാര്‍ഡര്‍മാര്‍ ചേര്‍ന്ന്‌

 

തിരുവനന്തപുരം: മാതാ അമൃതാനന്ദമയീ മഠത്തില്‍ മനോവിഭ്രാന്തി കാട്ടിയ ബിഹാറി യുവാവിനെ തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ നാലു വാര്‍ഡര്‍മാര്‍ ചേര്‍ന്നു തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന്‌ പോലീസ്‌ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്‌ച കൊല്ലം വള്ളിക്കാവിലെ മാതാ അമൃതാനന്ദമയീ മഠത്തില്‍ അതിക്രമം കാട്ടിയതിന്‌ അറസ്‌റ്റിലായ ബിഹാര്‍ സ്വദേശി സത്നാം സിംഗാണു പിന്നീട്‌ മരണമടഞ്ഞത്‌. സംഭവം വിവാദമായതിനേത്തുടര്‍ന്ന്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഏറ്റെടുത്തു. എന്നാല്‍ സി.ബി.ഐ. അന്വേഷണം വേണമെന്നു സത്നാം സിംഗിന്റെ പിതാവ്‌ ഹരീന്ദ്രകുമാര്‍ സിംഗ്‌ ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട്‌ മാനസികാരോഗ്യകേന്ദ്രത്തിലെ ഒരു വനിതാ ജീവനക്കാരിയും മൂന്നു വാര്‍ഡര്‍മാരും നിരീക്ഷണത്തിലാണ്‌. ക്രൂരമര്‍ദനമാണു സത്നാം സിംഗിന്റെ മരണകാരണമെന്നു പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയിലും കഴുത്തിലും മാരകമായ അടിയേറ്റിട്ടുണ്ട്‌. മാനസികാരോഗ്യകേന്ദ്രത്തില്‍ നടന്ന മര്‍ദനം വിവരണാതീതമായിരുന്നെന്ന്‌ അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്‌ഥന്‍ 'മംഗള'ത്തോടു പറഞ്ഞു. പേരൂര്‍ക്കട പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സത്നാം സിംഗ്‌ കൊല്ലപ്പെട്ടതാണെന്നു കണ്ടെത്തിയിരുന്നു.

മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികളായ ഷഫീഖ്‌, മണിയന്‍ എന്നിവരാണു സിംഗിനെ മര്‍ദിച്ചതെന്നു ചില വാര്‍ഡര്‍മാര്‍ പോലീസിനു നല്‍കിയ മൊഴി കളവാണെന്നു തെളിഞ്ഞു. കഴുത്തില്‍ കേബിള്‍ ചുറ്റി ശ്വാസംമുട്ടിക്കുകയും സെല്ലിന്റെ ഇരുമ്പുപൂട്ടുപയോഗിച്ച്‌ തലയ്‌ക്കടിക്കുകയും ചെയ്‌തെന്നു പോലീസ്‌ കണ്ടെത്തി. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇതേ സൂചനകളാണുള്ളത്‌.

തലയ്‌ക്കു പിന്നില്‍ തുടര്‍ച്ചയായി ഇടിച്ചതാണു മരണകാരണം. തലച്ചോറില്‍ രക്‌തം കെട്ടി നീരുണ്ടായി. എഴുപതോളം മുറിവുകളാണു പോസ്‌റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്‌. കഴുത്തില്‍ കുത്തിപ്പിടിച്ച പാടുകളും മുതുകില്‍ വലിയ കമ്പുപയോഗിച്ച്‌ മര്‍ദിച്ചതിന്റെ പാടുകളുമുണ്ട്‌. മുഖത്തും താടിയെല്ലിനും ആഴത്തില്‍ മുറിവേറ്റു. സത്നാം സിംഗിന്റെ മതവിശ്വാസത്തിന്റെ ഭാഗമായ താടിയും മുടിയും ജീവനക്കാര്‍ ബലമായി മുറിച്ചിരുന്നു.

മുടിവെട്ടുന്നതു തടയാന്‍ ശ്രമിച്ച സത്നാംസിംഗിനെ വാര്‍ഡര്‍മാര്‍ അടിച്ചുവീഴ്‌ത്തി. ഒരുമണിക്കൂറോളം മര്‍ദനം നീണ്ടുനിന്നു. അവശനായപ്പോള്‍ വെള്ളം ചോദിച്ചെങ്കിലും നല്‍കിയില്ല. ഇഴഞ്ഞുപോയി വെള്ളം കുടിക്കാന്‍ ശ്രമിച്ച സിംഗിനെ നിലത്തിട്ടു ചവിട്ടി. അവശനായപ്പോള്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പേരൂര്‍ക്കട ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അധികൃതര്‍ ഇക്കാര്യങ്ങള്‍ മറച്ചുവച്ചെന്ന്‌ എ.ഡി.എമ്മിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഡോക്‌ടര്‍മാരടക്കം ഇരുപതോളം പേരുടെ മൊഴി എ.ഡി.എം. രേഖപ്പെടുത്തി.

സര്‍ക്കാര്‍ ചെലവില്‍ മൃതദേഹം ബിഹാറിലേക്കു കൊണ്ടുപോയി. പോലീസിന്റെ പിടിയിലാകുന്നതിനു മുമ്പും സത്നാംസിംഗിനു മര്‍ദനമേറ്റതായി പറയപ്പെടുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment