Monday 12 December 2011

[www.keralites.net] സ്‌റ്റൈല്‍ മന്നന്‌ 62ാം പിറന്നാള്‍

 

സ്‌റ്റൈല്‍ മന്നന്‌ 62ാം പിറന്നാള്‍

 

   

 

സ്‌റ്റൈല്‍ എന്താണെന്ന്‌ തമിഴ്‌ ജനതയെ പഠിപ്പിച്ചത്‌ ആര്‌ എന്നതിന്‌ ഒരുത്തരം മാത്രം. രജനീകാന്ത്‌. തമിഴകം മുഴുവന്‍ തങ്ങളുടെ സൂപ്പര്‍സ്‌റ്റാറിന്റെ 62ാം പിറന്നാള്‍ 'സ്‌റ്റെലായി'തന്നെ ആഘോഷിക്കണമെന്നുറച്ചാണ്‌. മുപ്പത്തഞ്ചു വര്‍ഷത്തിലേറെയായി തമിഴ്‌ സിനിമയുടെ അരങ്ങത്ത്‌ സൂപ്പര്‍സ്‌റ്റാറായും പൊതുജീവിതത്തില്‍ 'റിയലാ'യും ജീവിച്ച രജനിയുടെ പിറന്നാള്‍ തമിഴകത്തിന്‌ ഉല്‍സവം തന്നെയാണ്‌. ഇടയ്‌ക്ക് അസുഖബാധിതനായി അവശനായ രജനി പൂര്‍വാധികം ശക്‌തിയോടെ തിരിച്ചെത്തിയതിന്‌ തമിഴ്‌ മക്കള്‍ നല്‍കുന്ന സമ്മാനം. ഡിസംബര്‍ 13ന്‌ വള്ളുവര്‍ക്കോട്ടത്താണ്‌ ആഘോഷം.

തമിഴ്‌ ജനതയ്‌ക്ക് സിനിമ വെറും നേരം പോക്കല്ല. നായകന്‍മാര്‍ക്ക്‌ ദൈവത്തോളം ആരാധന നല്‍കുന്ന ജനം. ചിലപ്പോള്‍ ആരാധന മൂത്ത്‌ അധികാരത്തിന്റെ കടിഞ്ഞാണ്‍ വരെ നല്‍കിയെന്നിരിക്കും. നിലവിലെ മുഖ്യമന്ത്രി ജയലളിത പോലും കോളിവുഡിന്റെ സ്വന്തം നായികയായിരുന്നു എന്നത്‌ ചരിത്രം. വെള്ളിത്തിരയില്‍ നായകനായി തിളങ്ങാനുള്ള മുഖസൗന്ദര്യമോ കുടുംബപാരമ്പര്യമോ ഒന്നുമില്ലാതെ ആത്മബലം ഒന്നുകൊണ്ടു മാത്രം സിനിമയിലെത്തി. തമിഴില്‍ തന്നെ നൂറുചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. തനിക്കു വഴങ്ങാത്ത ചിത്രങ്ങള്‍ മടി കൂടാതെ ഉപേക്ഷിച്ചു. ഇതിനിടെ തന്നെ രജനി കാട്ടുന്ന സ്‌റ്റൈലുകളോ ഡയലോഗുകളോ മനപാഠമാക്കാത്ത തമിഴന്‍മാരില്ല എന്ന തരത്തില്‍ വളര്‍ന്നു. മാഡം തുസ്സാഡ്‌സില്‍ രജനിയുടെ മെഴുകുപ്രതിമയ്‌ക്കായി ഫാന്‍സുകാര്‍ ഓണ്‍ലൈന്‍ കാംപെയ്‌ന്‍ തുടങ്ങിക്കഴിഞ്ഞു.

1949
ഡിസംബര്‍ 12 നാണ്‌ ജനനം. കര്‍ണാടക-തമിഴ്‌നാട്‌ അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ഗ്രാമത്തിലേക്ക്‌ കുടിയേറിയ മറാത്തി കുടുംബമായിരുന്നു രജനിയുടെ പിതാവിന്റേത്‌. പിന്നീട്‌ ബാംഗ്ലൂരിലേക്ക്‌ താമസം മാറ്റി. പത്താം ക്ലാസ്‌ കഴിഞ്ഞപ്പോള്‍ തന്നെ മകനെ കോളേജില്‍ പഠിക്കാന്‍ വിടണമെന്നായിരുന്നു പിതാവ്‌ റാണോജിറാവുവിന്‌ ആഗ്രഹം. എന്നാല്‍ കോളജില്‍ പഠിക്കാനൊന്നും ശിവാജിക്ക്‌ താത്‌പര്യമില്ലായിരുന്നു. മദ്രാസിലേക്കു വണ്ടി കയറി. തമിഴ്‌നാട്ടിലേക്കു വണ്ടി കയറിയത്‌ സിനിമയില്‍ മുഖം കാണിക്കുക എന്ന ആഗ്രഹം കൊണ്ടു മാത്രമായിരുന്നു. മദ്രാസില്‍ കുറെ അലഞ്ഞെങ്കിലും അവസരങ്ങള്‍ ലഭിച്ചില്ല. ദാരിദ്ര്യം മൂത്തപ്പോള്‍ വീണ്ടും ബാംഗ്ലൂരേക്ക്‌ തിരിച്ചുപോയി. പിന്നീട്‌ സഹോദരന്‍ മുന്‍കൈയെടുത്ത്‌ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ടില്‍ കണ്ടക്‌ടറായി ജോലി ലഭിച്ചു. മദ്രാസ്‌ ഫിലിം ഇന്‍സറ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന രജനിക്ക്‌ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

കര്‍ണാടകയില്‍ ജനിച്ചുവളര്‍ന്ന രജനീകാന്തിനെ തമിഴ്‌ സിനിമയിലേക്കു കൊണ്ടുവന്നത്‌ പ്രശസ്‌ത സംവിധായകന്‍ കെ ബാലചന്ദര്‍ ആണ്‌. ശിവാജി റാവു ഗെയ്‌ക്ക്വാദ്‌ എന്ന പേരുമാറ്റി രജനീകാന്ത്‌ എന്നാക്കിയതും ബാലചന്ദര്‍ ആണ്‌. കമലഹാസന്റെ വില്ലനായി 1975 ല്‍ പുറത്തിറങ്ങിയ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ്‌ അരങ്ങേറ്റം. മോഹന്‍ ലാലിനെപ്പോലെ സിനിമയുടെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളായിരുന്നു രജനിക്ക്‌ കിട്ടിയിരുന്നത്‌. മൂന്നു വര്‍ഷത്തിനു ശേഷമാണ്‌ രജനിക്ക്‌ നായകന്റെ റോള്‍ ലഭിക്കുന്നത്‌. അമിതാഭ്‌ ബച്ചന്‍ ചിത്രങ്ങളുടെ തമിഴ്‌ റീമേക്കുകളാണ്‌ രജനിയെ താരപദവിയിലേക്ക്‌ ഉയര്‍ത്തിയതെന്നു പറയാം.

ഇന്ത്യന്‍ സിനിമാരംഗത്ത്‌ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമാണെങ്കിലും മറ്റു നടന്‍മാരെപ്പോലെ പരസ്യങ്ങളില്‍ അഭിനയിച്ച്‌ പണം സമ്പാദിക്കാന്‍ രജനി ഇനിയും സമ്മതിച്ചിട്ടില്ല. കോടിക്കണക്കിനു രൂപ തന്നാലും പരസ്യചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന്‌ രജനിയും കമല്‍ഹാസനും ഈയിടെ വ്യക്‌തമാക്കിയിരുന്നു. 2000ല്‍ പദ്‌മഭൂഷണ്‍ ലഭിച്ചെങ്കിലും മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ ഇനിയും കിട്ടിയിട്ടില്ലാത്തത്‌ സ്വകാര്യദുഖമായി രജനി കൊണ്ടുനടക്കുന്നു.



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment