Tuesday 22 November 2011

[www.keralites.net] ഉറപ്പോടുറപ്പ്‌;

 

ഉറപ്പോടുറപ്പ്‌; കേരളസംഘം മടങ്ങി

ന്യൂഡല്‍ഹി: കുറേ ഉറപ്പുകള്‍ ആവര്‍ത്തിച്ച്‌ കേന്ദ്രം കേരളസംഘത്തെ മടക്കി. കുറുപ്പിന്റെ ഉറപ്പു പോലുള്ള ഉറപ്പുകള്‍. കേരളം ആവശ്യപ്പെട്ട പല പദ്ധതികള്‍ക്കും കാമരാജിന്റെ 'പാര്‍ക്കലാം' പോലെ പരിശോധിക്കാം, പരിഗണിക്കാം എന്നായിരുന്നു മറുപടി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്‌ഥിതി ഗുരുതരമാണെന്നു കൂടി കണ്ടെത്തിയതോടെ ഇക്കാര്യത്തില്‍ എന്തെങ്കിലും പരിഹാരം മന്ത്രിപ്പടയുടെ ഡല്‍ഹിയാത്രയില്‍ ഉണ്ടാകുമെന്നാണു കരുതിയിരുന്നത്‌. 

അണക്കെട്ടില്‍ വിള്ളല്‍ കണ്ടെത്തുകയും ഭൂമികുലുക്കം വലിയ വെല്ലുവിളിയാകുകയും ചെയ്‌ത ഗുരുതരമായ സാഹചര്യം നിലനില്‍ക്കെ പ്രധാനമന്ത്രിയെ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടുത്താനോ സമ്മര്‍ദം ചെലുത്താനോ കേരളസംഘത്തിനു കഴിഞ്ഞില്ല. 

മുല്ലപ്പെരിയാര്‍ പ്രശ്‌നം കോടതിക്കു പുറത്തു രമ്യമായി അവസാനിപ്പിക്കാന്‍ കേന്ദ്രം മുന്‍കൈയെടുക്കുമോ എന്ന കാര്യത്തിലും വ്യക്‌തമായ ഉത്തരമുണ്ടായില്ല. രാസവളം വില കുറയ്‌ക്കണമെന്ന ആവശ്യത്തിനും മാന്യമായ മറുപടി ഉണ്ടായില്ല. 

* വയനാട്ടിലെ കര്‍ഷക ആത്മഹത്യയ്‌ക്കു പരിഹാരം തേടി കഴിഞ്ഞ ആഴ്‌ച കൃഷിമന്ത്രി കെ.പി. മോഹനന്‍ കേന്ദ്രകൃഷി മന്ത്രി ശരദ്‌ പവാറിനെ സന്ദര്‍ശിച്ചശേഷം പ്രശ്‌നപരിഹാരത്തിന്‌ ഒറ്റമൂലിയില്ല എന്നാണു പറഞ്ഞത്‌. ഇതേ പ്രശ്‌നം മുഖ്യമന്ത്രിയോടു ചോദിച്ചപ്പോള്‍ അത്ഭുതവടി ആരുടെ പക്കലാണുള്ളതെന്ന മറുചോദ്യമാണുണ്ടായത്‌.

കര്‍ഷക ആത്മഹത്യ പ്രധാനമന്ത്രിയെ ധരിപ്പിക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ കേന്ദ്ര കൃഷിമന്ത്രിയോടു സംസാരിക്കുമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്‌. വിദര്‍ഭാ മോഡല്‍ പാക്കേജിനു പകരം വയനാടിന്റെ ഭൂപ്രകൃതിക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായ പാക്കേജാണു വേണ്ടതെന്നു മന്ത്രി പി.കെ. ജയലക്ഷ്‌മി 'മംഗള'ത്തോടു പറഞ്ഞു. ഇത്തരത്തിലുള്ള പാക്കേജൊന്നും പവാറില്‍നിന്നു നേടിയെടുക്കാന്‍ മുഖ്യമന്ത്രിക്കു കഴിഞ്ഞില്ല. 

* കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍തന്നെ കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ ഏതു സാങ്കേതിക രീതിയാണ്‌ ഉപയോഗിക്കേണ്ടതെന്ന കാര്യത്തില്‍ പോലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.

* പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ ഐ.ഐ.ടിക്ക്‌ അനുകൂലമായ നിലപാടു സ്വീകരിച്ചിരുന്നെങ്കിലും തീരുമാനം കൈക്കൊള്ളുന്ന സമയത്തു കേരളത്തെ തഴയുകയാണു പതിവ്‌. 12-ാം പഞ്ചവത്സര പദ്ധതിയില്‍ ഇക്കാര്യം പരിഗണിക്കാമെന്നു കഴിഞ്ഞ സെപ്‌റ്റംബറില്‍ മാനവശേഷി വികസന സഹമന്ത്രി ഇ. അഹമ്മദ്‌ കേരളസംഘത്തോടു പറഞ്ഞിരുന്നു. ഈ ഉറപ്പ്‌ ആവര്‍ത്തിക്കുക മാത്രമാണു മാനവശേഷി വികസനമന്ത്രി കപില്‍ സിബല്‍ ചെയ്‌തത്‌.

* ദേശീയപാത സ്‌ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാന്‍ ഇത്തവണത്തെ യാത്രയും ഉപകരിച്ചില്ല.

* സെന്‍സസില്‍ റബറിനെ കാര്‍ഷിക വിളയായി പരിഗണിക്കുന്നില്ലെന്ന പരാതിക്കു പരിഹാരം കാണാനും കഴിഞ്ഞില്ല.

* വിഴിഞ്ഞം പദ്ധതിക്കു സഹായം, അംഗന്‍വാടി നവീകരണം, ആശ്രയ പദ്ധതിക്കുള്ള കേന്ദ്രസഹായം, ആദിവാസികളുടെ ക്ഷേമപദ്ധതിക്കായുള്ള സാമ്പത്തിക സഹായം എന്നിവയില്‍ ഉറപ്പു തുടരുന്നു. 

* വയനാട്ടില്‍ ട്രൈബല്‍ മെഡിക്കല്‍ കോളജിനു തത്വത്തില്‍ അനുമതി നല്‍കിയതായി പട്ടികവിഭാഗ ക്ഷേമ വകുപ്പു മന്ത്രി പി.കെ. ജയലക്ഷ്‌മി. ഇങ്ങനെയൊരു മെഡിക്കല്‍ കോളജിനെക്കുറിച്ചു തനിക്കറിയില്ലെന്നും പത്രത്തില്‍ നിന്നാണ്‌ ഇക്കാര്യം അറിയുന്നതെന്നും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌ 'മംഗള'ത്തോടു പറഞ്ഞു. വകുപ്പുകള്‍ തമ്മിലുളള ഏകോപനമില്ലായ്‌മയും ഡല്‍ഹിയാത്രയ്‌ക്കു മുമ്പുള്ള ഗൃഹപാഠത്തിന്റെ കുറവും ഇവിടെ വ്യക്‌തമാകുന്നു.

* ശബരി റെയില്‍പാതയുമായി ബന്ധപ്പെട്ട ഫയല്‍ വേഗത്തിലാക്കുമെന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ഉറപ്പു പുതുക്കി.

* എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസത്തിനായുള്ള 411.11 കോടിയുടെ കേന്ദ്രസഹായത്തില്‍ ഉറപ്പു തുടരുന്നു. 

* ഊര്‍ജ മേഖല വന്‍ പ്രതിസന്ധി നേരിടുമ്പോഴും തള്ളിയ പദ്ധതിയെച്ചൊല്ലി കേരളം വിലാപം തുടരുന്നു. കൂടുതല്‍ വൈദ്യുതിക്ക്‌ അവകാശമുണ്ടെന്നു കേന്ദ്രമന്ത്രി ജയറാം രമേഷ്‌ പറഞ്ഞിരുന്നെങ്കിലും കേന്ദ്രപൂളില്‍നിന്ന്‌ അധികവൈദ്യുതി വാങ്ങിയെടുക്കാന്‍ കഴിഞ്ഞില്ല.

* കണ്ണൂര്‍, കരിപ്പൂര്‍, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ വികസനകാര്യത്തില്‍ പ്രതീക്ഷ നല്‍കാന്‍ വ്യോമയാനമന്ത്രി വയലാര്‍ രവിക്കു കഴിഞ്ഞെങ്കിലും എല്ലാ ആഴ്‌ചയിലും കേരളത്തിലെത്തുന്ന മലയാളി മന്ത്രിയെ കാണാന്‍ 11 മന്ത്രിമാരും ഡസന്‍കണക്കിന്‌ ഉദ്യോഗസ്‌ഥരുമായി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലേക്കു പറക്കണമായിരുന്നോ എന്ന ചോദ്യം അവശേഷിക്കുന്നു. ഡല്‍ഹി യാത്രയ്‌ക്കു ചെലവായ ലക്ഷങ്ങളുടെ കാര്യത്തില്‍ തര്‍ക്കമായപ്പോള്‍ പത്രസമ്മേളനം അവസാനിപ്പിച്ച്‌ ഉമ്മന്‍ചാണ്ടി തടിതപ്പി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment