Sunday 20 November 2011

[www.keralites.net] സപ്തധാര പദ്ധതി....Hope something will Happen!!!!!!!!

 

യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുവര്‍ഷത്തെ കര്‍മപരിപാടിയായ സപ്തധാര പദ്ധതിയെ മലയാളി പ്രവാസിസമൂഹവം ഉറ്റുനോക്കുന്നു. പ്രവാസികളുടെ സഹകരണത്തോടെ സംസ്ഥാനവികസനം എന്ന ലക്ഷ്യവുമായി 2011 ഡിസംബറില്‍ ഗ്ലോബല്‍ എന്‍.ആര്‍.കെ. മീറ്റ് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യക്കുപുറത്തുള്ള പ്രവാസികള്‍ക്കു പുറമേ മുംബൈയിലും ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ഉള്‍പ്പെടെ ഇന്ത്യയ്ക്കകത്തുള്ള പ്രവാസികളായി മലയാളികളെയും ലക്ഷ്യമിട്ടാണ് പരിപാടി. ഇന്ത്യക്കകത്തുള്ള പ്രവാസികളുടെ നോര്‍കയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചത് പ്രവാസിസമൂഹം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

സുതാര്യം, സുന്ദരം, സമൃദ്ധം, സുദൃഢം, ആരോഗ്യകരം, വിവര വിജ്ഞാനാധിഷ്ഠിതം, സംതൃപ്തം എന്നിങ്ങനെ ഏഴ് ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് സപ്തധാര പദ്ധതി നടപ്പാക്കുന്നത്. സേവനാവകാശ നിയമം നടപ്പിലാക്കല്‍, ഫയലുകളുടെ നിരീക്ഷണത്തിനായി നിലവിലുള്ള ഐഡിയാസ് സംവിധാനം സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകള്‍ക്കും ബാധകമാക്കല്‍, അഴിമതി വെളിച്ചെത്തുകൊണ്ടുവരാന്‍ സഹായിക്കുന്നവര്‍ക്ക് ഉചിതമായ പാരിതോഷികം നല്‍കല്‍ തുടങ്ങിയവയില്‍ സര്‍ക്കാരിന്റെ സുതാര്യത ഉറപ്പാക്കും. സുന്ദര കേരളം എന്ന ലക്ഷ്യം കൈവരിയ്ക്കാന്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പാക്കുന്ന മാലിന്യവിമുക്ത കേരളം പദ്ധതി ഊര്‍ജിതമാക്കും.

എമര്‍ജിംഗ് കേരള പോലുള്ള പദ്ധതികളും രണ്ട് നഗരങ്ങളിലെ മോണോ റെയില്‍ പദ്ധതികളും സമൃദ്ധ കേരളത്തിന് ഊര്‍ജം പകരും. സമൃദ്ധ കേരളത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ കയര്‍ യന്ത്ര നിര്‍മാണ ഫാക്ടറി തുടങ്ങും. ഉത്തരവാദ ടൂറിസം പദ്ധതി പത്ത് കേന്ദ്രങ്ങളില്‍ കൂടി വ്യാപിപ്പിക്കും. സുദൃഢ കേരളത്തിനായി സിയാല്‍ മാതൃകയില്‍ നാല് പൊതു യൂട്ടിലിറ്റി കമ്പനികള്‍ സ്ഥാപിക്കും. ആരോഗ്യ കേരളത്തിനായി നടപ്പാക്കുന്ന ആരോഗ്യശ്രീ പദ്ധതി 23 സര്‍ക്കാര്‍സ്വകാര്യസഹകരണ മെഡിക്കല്‍ കോളേജുകളിലും കാന്‍സര്‍ സെന്ററുകളിലും ശ്രീ ചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും വ്യാപിപ്പിക്കും. ശബരിമലയ്ക്ക് പ്രത്യേക ആരോഗ്യ പാക്കേജ് ഉറപ്പാക്കും.

വിവര വിജ്ഞാന കേരളത്തിന് ഇഗവേര്‍ണന്‍സ് വിപുലപ്പെടുത്തം. സംതൃപ്ത കേരളത്തിനായി മാനവശേഷി വികസനവും സുരക്ഷയും ക്ഷേമവും ഉറപ്പാക്കും. ആഘോഷ പരിപാടികള്‍ നടത്തി ഒരു മിനിട്ട് പോലും വൈകിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പത്രസമ്മേളനത്തിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഒരുവര്‍ഷ കര്‍മപരിപാടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് കര്‍മപരിപാടി ഊന്നല്‍ നല്‍കുന്നു.

സേവനമേഖലയില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) മാതൃകയില്‍ നാല് പുതിയ കമ്പനികള്‍ തുടങ്ങാനും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ് കൊണ്ടുവരുന്നതിനും 2500 കോടിയുടെ കാര്‍ഷികവായ്പ വിതരണം ചെയ്യാനും നൂറുദിന കര്‍മ പരിപാടി ലക്ഷ്യമിടുന്നു. സംസ്ഥാനം വന്‍ വികസനക്കുതിപ്പിന് തയ്യാറെടുക്കുകയാണെന്ന് കര്‍മപരിപാടി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ''അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇനി നാം ഉന്നല്‍ നല്‍കേണ്ടത്. മറ്റെല്ലാ സാഹചര്യവും ഇപ്പോള്‍ ഒത്തിണങ്ങിയിട്ടുണ്ട്'' ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി തീരദേശ ജില്ലകളിലെ 337 റോഡുകളുടെ നിര്‍മാണവും നവീകരണവും പൂര്‍ത്തിയാക്കും. 1000 കിലോമീറ്റര്‍ റോഡ് നവീകരിക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ കൈയിലുള്ള 8570 കി.മീ. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കും. ഗ്യാസ് അധിഷ്ഠിത അനുബന്ധ പദ്ധതികള്‍ക്കായി കെ.എസ്.ഐ.ഡി.സി.യും ഗെയിലും ഒപ്പുവെച്ച സംയുക്ത സംരംഭത്തിന് കമ്പനി രൂപവത്കരിക്കും. കണ്ണൂര്‍ വിമാനത്താവള റണ്‍വെയുടെ നിര്‍മാണം അടുത്തവര്‍ഷം ആരംഭിക്കും. സംസ്ഥാനത്ത് പൊതു യൂട്ടിലിറ്റി സേവനങ്ങള്‍ മികവുറ്റതാക്കാന്‍ സിയാല്‍ മാതൃകയില്‍ നാല് കമ്പനികള്‍ രൂപവത്കരിക്കും. ഇവയുടെ 26 ശതമാനം ഓഹരികള്‍ സര്‍ക്കാറിനായിരിക്കും. കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന കേരള ബസ് ഷെല്‍ട്ടര്‍ കമ്പനി, ചെറുകിട കുടിവെള്ള പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള കുടിവെള്ള വിതരണ കമ്പനി, ടോയ്‌ലെറ്റുകള്‍ നിര്‍മിക്കുന്ന പൊതു ടോയ്‌ലെറ്റ് കമ്പനി, നഗരങ്ങളിലെ വന്‍കിട കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യം സംസ്‌കരിക്കാന്‍ ക്ലീന്‍ സിറ്റി കമ്പനി എന്നിവയാണ് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ രൂപവത്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇതിനുപുറമ വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന കാല്‍ ലക്ഷം കര്‍ഷകര്‍ക്ക് പലിശയില്‍ കിഴിവ് , പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ മുഖേന 2500 കോടി രൂപ സര്‍ക്കാര്‍ വായ്പ, മൂന്ന് ലക്ഷം കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി ,കൊച്ചിയിലെ ആമ്പല്ലൂരില്‍ ഇലക്‌ട്രോണിക് ഹബ് സ്ഥാപിക്കും. കണ്ണൂരില്‍ പൊതു ഡൈയിങ് പ്ലാന്റ്, കേരള സംസ്ഥാന സ്വയം സംരംഭക മിഷന്‍, തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ്, ചിത്രാഞ്ജലി സ്റ്റുഡിയോയോട് ചേര്‍ന്ന് ഫിലിം സിറ്റി, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഓഫീസ് സംവിധാനം ഒരുക്കുന്നതിലേക്ക് സംസ്ഥാനത്തെ 978 ഗ്രാമപ്പഞ്ചായത്തില്‍ 10 ലക്ഷം രൂപയുടേയും 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 20 ലക്ഷം രൂപയുടേയും രാജീവ് ഭാരത് നിര്‍മാണ്‍ സേവാ കേന്ദ്രങ്ങള്‍, 21 ആയുര്‍വേദ ഡിസ്‌പെന്‍സറികളും 60 ഹോമിയോ ഡിസ്‌പെന്‍സറികളും, 556 വില്ലേജുകളില്‍ ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം എന്നിവയും നടപ്പാക്കും.

 പദ്ധതികള്‍ മുന്‍ഗണനയുടെയും സാമ്പത്തികസ്ഥിതിയുടെയും അടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ച് സമയബദ്ധമായി നടപ്പാക്കുമ്പോഴാണ് ആസൂത്രണം സാര്‍ഥകമാകുകയും അതിന്റെ ഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുക. ആ നിലയ്ക്ക്, വ്യക്തമായ ദിശാബോധത്തോടെ കര്‍മപരിപാടി തയ്യാറാക്കിയത് ഏതുനിലയ്ക്കും സ്വാഗതാര്‍ഹംതന്നെ. സമയബദ്ധമായി നടപ്പാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ അക്കാര്യത്തിലുള്ള പ്രതിബദ്ധത തെളിയിക്കേണ്ടത്.

വികസന സാധ്യതകള്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളമെന്ന് നാട്ടിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ സമ്മതിക്കും. അവ പരമാവധി പ്രയോജനപ്പെടുത്താന്‍ അവര്‍ മുന്നോട്ടുവരണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചേ മതിയാകൂ. ഇക്കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി തൃപ്തികരമല്ല. ഈ യാഥാര്‍ഥ്യം അംഗീകരിച്ച്, അടിസ്ഥാന സൗകര്യ വികസനത്തിന് കര്‍മപദ്ധതിയില്‍ ഊന്നല്‍ നല്‍കിയത് ഉചിതമായി. സംസ്ഥാനത്ത്, വിശേഷിച്ച് കൊച്ചി പ്രദേശത്ത്, ഒട്ടേറെ വന്‍ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനരംഗത്തു കാണുന്ന മാന്ദ്യം ഇവയെയും ഇനി തുടങ്ങാനിരിക്കുന്നവയെയും ബാധിക്കുമോ എന്ന സംശയം പലരും പ്രകടിപ്പിച്ചിരിക്കുന്നു.

റോഡുനിര്‍മാണവും നവീകരണവും അടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പായാല്‍ ഇത്തരം ആശങ്കകള്‍ അകലുകയും കൂടുതല്‍ നിക്ഷേപകര്‍ കേരളത്തില്‍ എത്തുകയും ചെയ്യും. ഗതാഗതം, കൃഷി, വ്യവസായം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ പ്രധാന മേഖലകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ളവയാണ് പദ്ധതികളിലേറെയും. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാതൃകയില്‍ നാല് പുതിയ കമ്പനികള്‍ രൂപവത്കരിച്ച് സേവനമേഖല മികച്ചതാക്കാന്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment