Friday 21 October 2011

[www.keralites.net] ഐസ്‌ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ മുഖവിലക്കെടുക്കുന്നില്ല

 

What do you think about Kerala? Kerala Government? 


പെണ്‍കുട്ടികളുടെ ആത്മഹത്യ: അന്വേഷണം നടന്നിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Fun & Info @ Keralites.netകോഴിക്കോട്: കോഴിക്കോട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് ഒരിക്കല്‍ പോലും ഔദ്യോഗികമായി തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പല്‍ സീതാലക്ഷ്മി. മുമ്പ് നടന്ന അന്വേഷണത്തിലോ, ഇപ്പോഴത്തെ അന്വേഷണത്തിലോ ഒരിക്കല്‍ പോലും തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സമയത്ത് പോലീസ് അന്വേഷണത്തിനായി കോളേജിലെത്തിയിരുന്നു. കോളേജിലെത്തിയ ഇവര്‍ അടുത്ത സുഹൃത്തുക്കളായ ചില കുട്ടികളെ കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ച് കാര്യങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തത്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സ്‌ക്കൂളിലെ അധ്യാപകരോടോ പ്രിന്‍സിപ്പിലനിനോടോ പോലീസ് സംസാരിച്ചിട്ടില്ല. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും കാര്യങ്ങള്‍ ചോദിക്കാനായി തങ്ങളെ സമീപിച്ചിട്ടില്ല. തങ്ങളുടെ മൊഴിയെടുക്കാതെയാണ് അന്വേഷണ സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ആത്മഹത്യ ചെയ്ത പെണ്‍കുട്ടികള്‍ മാതൃകാ വിദ്യാര്‍ത്ഥികളായിരുന്നു. ഇരുവരും നന്നായി പാടുമായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം വൈകുന്നേരം പീരിയഡ് ഓഫായിരുന്നു. അന്ന് ഇവരെ കൊണ്ട് പാട്ടുപാടിച്ചിരുന്നു. പാട്ടുപാടിയശേഷം ഇരുവരും കരഞ്ഞു. എന്തിനാണ് കരഞ്ഞതെന്ന് അറിയില്ല. അതിനുശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഐസ്‌ക്രീം കഴിച്ചശേഷമാണ് ഇവര്‍ സ്‌കൂളില്‍ നിന്നും പോയതെന്നും അവര്‍ പറഞ്ഞു.
മരിച്ച പെണ്‍കുട്ടികള്‍ തമ്മില്‍ സൗഹൃദം മാത്രമായിരുന്നെന്നും ഇവര്‍ തമ്മില്‍ വേര്‍പിരിയാനാവാത്ത ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്നും കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ജമീല പറഞ്ഞു. ഇവര്‍ക്കൊപ്പം മൂന്നാമതൊരു പെണ്‍കുട്ടിയുണ്ടായിരുന്നെന്ന് അന്ന് അറിയില്ലായിരുന്നെന്നും അവര്‍ വ്യക്തമാക്കി.
എം.ഇ.എസ് കോളേജ് വിദ്യാര്‍ത്ഥികളായ സിബാന സണ്ണി, സുനൈന നജ്മല്‍ എന്നിവരാണ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. 1996 ഒക്ടോബര്‍ 26 ഇരുവരുടേയും മരണം.




എം.കെ ദാമോദരനെ കുഞ്ഞാലിക്കുട്ടി സഹായിച്ചതിന്റെ രേഖകള്‍ പുറത്ത്Fun & Info @ Keralites.net

കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് നിയമോപദേശം നല്‍കാന്‍ ഇ.കെ നായനാരുടെ ഭരണകാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ ദാമോദരന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പോലീസ് അന്വേഷകസംഘത്തിന് നല്‍കിയ തെളിവുകള്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ടു. നിയമോപദേശത്തിന് പ്രത്യുപകാരമായി 32.5 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 15 ലക്ഷം എറണാകുളം എം.ജി റോഡിലുള്ള എസ്.ബി.ഐ ശാഖയില്‍ അടച്ചെന്നുമുള്ള കെ.എ റൗഫിന്റെ ആരോപണം എം.കെ ദാമോദരന്റെ ജൂനിയര്‍ അഭിഭാഷകനും അക്കാലത്തെ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫറും റഊഫുമായുള്ള സംഭാഷണത്തില്‍ സ്ഥിരീകരിക്കുന്നു.
കേസ് പുറത്തുവന്ന കാലത്ത് കുഞ്ഞാലിക്കുട്ടി റഊഫിനോടൊപ്പം പലതവണ ദാമോദരനെ കണ്ടുവെന്നും സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാണ്. ദാമോദരനും ഭാര്യയും ചേര്‍ന്ന് കാസര്‍കോട് മഞ്ചേശ്വരത്ത് നടത്തുന്ന മലബാര്‍ അക്വാ ഫാമിന്റെ ലോണ്‍ കുടിശ്ശിക തീര്‍ക്കാനാണ് ഈ പണം ഉപയോഗപ്പെടുത്തിയതെന്നും തെളിവുകള്‍ വ്യക്തമാക്കുന്നു. മുസ്‌ലിംലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മുതിര്‍ന്ന മുസ്‌ലിംലീഗ് നേതാവ് സി. അഹമ്മദ് കുഞ്ഞിയും ഇക്കാര്യം ഇന്ത്യാവിഷന്റെ രഹസ്യക്യാമറയില്‍ സ്ഥിരീകരിക്കുന്നുണ്ട്. പോലീസ് സംഘം കണ്ടെടുത്ത രേഖകളോടൊപ്പം അഹമ്മദ് കുഞ്ഞിയുടെ പുതിയ വെളിപ്പെടുത്തലും ഇന്ത്യാവിഷന്‍ പുറത്തുവിട്ടു.
തങ്ങള്‍ക്ക് അനുകൂലമായി നിയമോപദേശം നല്‍കാന്‍ നല്‍കിയ കോഴയ്ക്ക് തെളിവ് തേടിയാണ് കുഞ്ഞാലിക്കുട്ടിയുമായി തെറ്റിപ്പിരിഞ്ഞ കെ.എ റൗഫ്, ഈ വര്‍ഷം ജനുവരി ആദ്യം എം.കെ ദാമോദരന്റെ ജൂനിയര്‍ അഭിഭാഷകന്‍ അഡ്വ. പി.സി ശശിധരനെ കാണാനെത്തുന്നത്. 15 ലക്ഷം രൂപ ദാമോദരന്റെ കമ്പനി അക്കൗണ്ടില്‍ അടയ്ക്കാന്‍ ഓഫീസില്‍ നിന്ന് കൂടെപ്പോയ ഗുമസ്തന്റെ പേരും ടെലഫോണ്‍ നമ്പറും റൗഫ് അന്വേഷിച്ചറിയുന്നതായി ദൃശ്യങ്ങളില്‍ കാണാം. സംഭാഷണത്തിനിടയില്‍ കുഞ്ഞാലിക്കുട്ടിയും ദാമോദരനും തമ്മിലുള്ള അവിഹിത ഇടപാടുകള്‍ ശശിധരന്‍ തുറന്നുപറയുന്നു. കുഞ്ഞാലിക്കുട്ടി പണം നല്‍കിയിരുന്നില്ലെങ്കില്‍ ദാമോദരന്റെ വീട് ജപ്തി ചെയ്തുപോകുമായിരുന്നുവെന്നും അഡ്വ. ശശിധരന്‍ പറയുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ മുന്‍ സ്റ്റാന്റിംഗ് കൗണ്‍സല്‍കൂടിയാണ് അഡ്വ. ശശിധരന്‍
എറണാകുളം എം.ജി റോഡിലുള്ള എസ്.ബി.ഐ ശാഖയില്‍ ദാമോദരന്റെ കമ്പനി അക്കൗണ്ടില്‍ പണം അടയ്ക്കാന്‍ തന്നോടൊപ്പം വന്നുവെന്ന് കെ.എ റൗഫ് അവകാശപ്പെടുന്ന സതീഷ് വര്‍മ്മയെ റഊഫ് കണ്ടുമുട്ടുന്നത് തന്റെ ബി.എം.ഡബ്ല്യു കാറില്‍ വച്ചാണ്. ബാങ്കില്‍ പോയ കാര്യവും അക്കൗണ്ടിന്റെ പേരും സതീഷ് ഓര്‍മ്മിച്ചെടുക്കുന്നു. 15 ലക്ഷം രൂപ നല്‍കിയ ശേഷം എണ്ണിത്തീര്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ റസീപ്റ്റ് പിന്നീട് പോയി വാങ്ങുകയായിരുന്നുവെന്നും സതീഷ് വര്‍മ്മ ക്യാമറയില്‍ പറയുന്നു.
കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ വൈസ്
പ്രസിഡന്റുമായിരുന്നു സി. അഹമ്മദ് കുഞ്ഞി. ഇപ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി മഞ്ചേശ്വരത്ത് അരിഷ്ട കട നടത്തുകയാണ് അഹമ്മദ് കുഞ്ഞി. എം.കെ ദാമോദരന്‍ മലബാര്‍ അക്വാ ഫാം തുടങ്ങിയപ്പോള്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തന്നെ വിളിച്ചിരുന്നതായും സീരിയസായി സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായും രഹസ്യക്യാമറയില്‍ തുറന്നുപറയുന്നു. ഐസ്‌ക്രീം കേസില്‍ നിയമപരമായ സഹായം നല്‍കിയതിന് പകരം കുഞ്ഞാലിക്കുട്ടി ദാമോദരനെ സഹായിച്ചുവെന്നും അഹമ്മദ് കുഞ്ഞി പറയുന്നു. ഇക്കാര്യങ്ങള്‍ പുറത്തുവന്നാല്‍ അവര്‍ തന്നെ കൊല്ലുമെന്നും അഹമ്മദ് കുഞ്ഞി പറയുന്നു. ദാമോദരന് വേണ്ടി സഹായം ചെയ്യാന്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് ചെര്‍ക്കളം അബ്ദുള്ള തന്നെ വീട്ടിലേക്ക് വിളിപ്പിച്ചതായും അഹമ്മദ്കുഞ്ഞി പറയുന്നു.
1993ല്‍ തുടങ്ങിയ മലബാര്‍ അക്വാഫാം ഇപ്പോള്‍ ഏറെക്കുറെ പ്രവര്‍ത്തനം നിര്‍ത്തിയ അവസ്ഥയിലാണ്. എം.കെ ദാമോദരന്റെ ഭാര്യ സാറാമ്മ എന്ന ശാന്തിയുടെ സഹോദരന്‍ വിനോദ് മാത്യുവാണ് ഇപ്പോള്‍ ഫാം നോക്കി നടത്തുന്നത്.
പ്രവര്‍ത്തന നഷ്ടം നേരിടാന്‍ മലബാര്‍ അക്വാ ഫാം മറ്റൊരു സ്ഥാപനത്തില്‍ നിന്ന് 15 ലക്ഷം രൂപ കൈപ്പറ്റിയതായി തെളിയിക്കുന്ന രേഖകളും ഇന്ത്യാവിഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഫാമിന്റെ 1998-99ലെ വാര്‍ഷിക റിപ്പോര്‍ട്ടിനോട് അനുബന്ധിച്ചുള്ള ഡയറക്‌ടേഴ്‌സ് റിപ്പോര്‍ട്ടിലാണ് മറ്റൊരു സ്ഥാപനത്തില്‍ നിന്ന് 15 ലക്ഷം രൂപ കൈപ്പറ്റിയെന്ന് പറയുന്നത്. ഈ പണം തങ്ങള്‍ നല്‍കിയതാണെന്ന റൗഫിന്റെ മൊഴി തെളിയിക്കാനാണ് പോലീസ് അന്വേഷകസംഘം ഇപ്പോള്‍ ശ്രമിക്കുന്നത്.
ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കാമെന്ന കല്ലട സുകുമാരന്റെ റിപ്പോര്‍ട്ടിനെ മറികടക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ എന്ന നിലയില്‍ നിയമോപദേശം നല്‍കിയതിന് എം.കെ ദാമോദരന്‍ കോഴ പറ്റിയെന്നാണ് ആരോപണം. ദാമോദരന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ സത്യവാങ്മൂലം അന്നത്തെ എ.ഡി.ജി.പി ജേക്കബ് പുന്നൂസ് സുപ്രീംകോടതിയില്‍ നല്‍കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ശേഖരിച്ച തെളിവുകള്‍ മുഴുവന്‍ സംപ്രേഷണം ചെയ്യുന്നതിന് പകരം, ഇന്ത്യാവിഷന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കൈമാറുകയാണ് ചെയ്തത്. അഞ്ചരമണിക്കൂര്‍ വരുന്ന ഒളിക്യാമറാ ദൃശ്യങ്ങളില്‍ എം.കെ.ദാമോദനുമായി ബന്ധപ്പെട്ട ഒമ്പത് മിനിറ്റ് ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ടിരിക്കുന്നത്.



ഐസ്‌ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ മുഖവിലക്കെടുക്കുന്നില്ല

മലപ്പറം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസുമായി ബന്ധപ്പെട്ട് ലീഗിനെതിരെ ഇന്ന് ചാനലുകളിലൂടെ രംഗത്തുവന്ന കാസര്‍കോടുളള സി.അഹമ്മദ് കുഞ്ഞി 72ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ആളാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വിവിധ പാര്‍ട്ടികളില്‍ നിന്ന് തെറ്റിപോകുന്നവരൊക്കെ വിളിച്ച് പറയുന്നത് ചര്‍ച്ച ചെയ്യപ്പെടാന്‍ ഒരുങ്ങിയാല്‍ സിപിഎമ്മില്‍ നിന്ന് പുറത്തായ ഷാജഹാന്‍ വിളിച്ചുപറയുന്നതെല്ലാം അച്യുതാനന്ദനെതിരെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും 15 കൊല്ലമായി അത്രയും തന്നെ കോടതികള്‍ കയറിയിറങ്ങിയ ഐസ്‌ക്രീം കേസിലെ ആവര്‍ത്തിക്കപ്പെടുന്ന ആരോപണങ്ങള്‍ ലീഗ് മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ സഹായിച്ചിരുന്നില്ലെങ്കില്‍ രണ്ട് സീറ്റ് പോലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് ലഭിക്കുമായിരുന്നില്ലെന്ന കാന്തപുരം അബൂബക്കര്‍ മുസ്്‌ല്യാരുടെ പ്രസ്താവനയെ ലീഗ് കാര്യമാക്കുന്നില്ല. നിരവധി പാര്‍ട്ടികള്‍ ഇത്തരം അവകാശവാദവുമായി രംഗത്തുവന്നിട്ടുണ്ട്. ലീഗിന്റെ അഞ്ചാംമന്ത്രി നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ പ്രഖ്യാപിക്കപ്പെടുമെന്നും ആര്‍ക്കും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മജീദ് പറഞ്ഞു.
കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി നിയമോപദേശം നല്‍കിയ മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ ദാമോദരനെ സഹായിക്കണമെന്ന് കുഞ്ഞാലിക്കുട്ടിയുടെ ആവശ്യപ്രകാരം ചെര്‍ക്കളം അബ്ദുല്ല തന്നോട് അഭ്യര്‍ത്ഥിച്ചതായി മുസ്്‌ലീംലീഗ് കാസര്‍കോട് മുന്‍ ജില്ലാ വൈസ്‌പ്രസിഡന്റ് സി.അഹമ്മദ് കുഞ്ഞി ഇന്ന് രാവിലെ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. മലബാര്‍ അക്വാഫാം തുടങ്ങുമ്പോള്‍ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു സി.അഹമ്മദ് കുഞ്ഞി.
എം.കെ ദാമോദരനും ഭാര്യക്കും പങ്കാളിത്തമുള്ള മലബാര്‍ അക്വാഫാമിന്റെ പേരില്‍ കൊച്ചി എം.ജി റോഡിലെ എസ്.ബി.ഐ അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചതായി ദാമോദരന്റെ ജൂനിയര്‍ അഭിഭാഷകനും ഗുമസ്തനും നടത്തിയ വെളിപ്പെടുത്തലുകളും ചാനല്‍ ഇന്ന് രാവിലെ പുറത്തുവിട്ടിരുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment