Monday 13 July 2015

[www.keralites.net] മിതത്വത്തിന്‍േ റ താകണം ഉപവാസം

 

മിതത്വത്തിന്‍േറതാകണം ഉപവാസം

ടി.എന്‍. പ്രതാപന്‍ എം.എല്‍.എ

മിതത്വത്തിന്‍േറതാകണം ഉപവാസം ഇത് റമദാന്‍ മാസം. വിശ്വാസികളുടെ ശുദ്ധീകരണകാലം. സമര്‍പ്പണത്തിന്‍െറ തീക്ഷ്ണത തിരിച്ചറിയുന്ന സമയം. മനസ്സും ശരീരവും പൂര്‍ണമായും പുന:സൃഷ്ടി നടത്താനുള്ള അവസരം. സത്യവിശ്വാസികളായ മനുഷ്യന്‍ പ്രാര്‍ഥനയിലാണ്. ഒപ്പം, വിശപ്പും ദാഹവും വികാര-വിചാരങ്ങളും നിയന്ത്രിക്കുന്ന പുണ്യങ്ങളുടെ സന്ദര്‍ഭം. ഇത്രയും തീക്ഷ്ണമായ പരീക്ഷണം മറ്റെവിടെയെങ്കിലുമുണ്ടോ എന്നറിഞ്ഞു കൂടാ. എല്ലാ അര്‍ഥത്തിലും മിതത്വം പാലിക്കപ്പെടേണ്ട കാലം. നോമ്പ് തുറന്നതിനുശേഷമുള്ള ചിലരുടെയെങ്കിലും ഭക്ഷണരീതികള്‍ കാണുമ്പോള്‍ നോമ്പിന്‍െറ കാഴ്ചപ്പാടുകളില്‍നിന്ന് വ്യതിചലിച്ചുപോവുകയാണോയെന്ന് സംശയം. ഞങ്ങളെപോലുള്ളവര്‍ നോമ്പിനെ നോക്കിക്കാണുന്നതും അനുകരിക്കുന്നതും പകല്‍മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് മിതത്വത്തോടെ ഒരുമാസം സ്വീകരിക്കുന്ന ചിട്ടയിലാണ്. സൂര്യാസ്തമയത്തിനുശേഷം നോമ്പ് തുറക്കും. പ്രാര്‍ഥനക്കും നമസ്കാരത്തിനുംശേഷം വിശപ്പും ദാഹവും തീര്‍ക്കുന്നതിനുമാത്രമുള്ള ഭക്ഷണം. അത്താഴത്തിലും ഈ കരുതല്‍, ഇതാണല്ളോ ഒരു സത്യവിശ്വാസിയുടെ ശരിയായ നിഷ്ഠ. ഈ പറഞ്ഞത് തെറ്റാണെങ്കില്‍ നിരുപാധികം ക്ഷമചോദിക്കാം. ചിലരെങ്കിലും ഇങ്ങനെയല്ളെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. പകല്‍മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് രാത്രി മതിയാവോളം ഭക്ഷിച്ച് മയങ്ങാനാണെന്ന് ഇത്തരക്കാര്‍ വിശ്വസിക്കുന്നുവോ? ഇത് സ്വയം തീരുമാനിക്കേണ്ടതാണെന്ന് ആരെങ്കിലും പറഞ്ഞേക്കാം. ഒറ്റനോട്ടത്തില്‍ ശരിയുമാകാം. പക്ഷേ, എല്ലാകാര്യത്തിലും മിതത്വം പാലിക്കണമെന്നാണല്ളോ വിശ്വാസം പഠിപ്പിക്കുന്നത്. അത് തെറ്റുകയാണ്. അല്ളെങ്കില്‍, കുറച്ചുപേര്‍ തെറ്റിക്കുകയാണ്. സാധാരണദിവസങ്ങളില്‍ പലരും കഴിക്കുന്ന ഭക്ഷണത്തെക്കാള്‍ എത്രയോമടങ്ങ് ഒറ്റരാത്രിയില്‍ പലരും കഴിക്കുന്നു. നമ്മുടെ മുന്നിലെ ഭക്ഷണപാത്രങ്ങള്‍ ധൂര്‍ത്തിന്‍െറ പര്യായങ്ങളാവുന്നു. പകുതിയെങ്കിലും ഒഴിഞ്ഞുകിടക്കേണ്ട നമ്മുടെ ഉദരങ്ങള്‍ നിറയുന്നു. പുറത്തേക്ക് ഒഴുകുന്നുവോ എന്ന് സ്വയം സംശയിക്കുന്ന രീതിയിലാകുന്നു. ഇത് ശരിയാണോ?

റമദാന്‍ മാസത്തിലെ മുപ്പത് ദിനരാത്രങ്ങള്‍ മൂന്നായിവിഭജിച്ച് പ്രത്യേകം ചില കാര്യങ്ങള്‍ സത്യവിശ്വാസികളെ ഓര്‍മപ്പെടുത്തുന്നുണ്ട്. ആദ്യ പത്ത് അനുഗ്രഹത്തിന്‍െറ കാലം, രണ്ടാമത്തെ പത്ത് പാപമോചനത്തിന്‍െറ കാലം, അവസാന പത്ത് നരകമോചന കാലം. വിശുദ്ധ ഖുര്‍ആന്‍ പാരായണവും പള്ളിയില്‍ ഭജനയിരിക്കലും പ്രാര്‍ഥനയും നിസ്കാരവും സദ്കര്‍മനിര്‍വഹണവും ശരിയായ ചര്യയിലൂടെയുള്ള ജീവിതവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നമ്മുടെ പുരുഷന്മാരില്‍ കുറെപേരുടെയെങ്കിലും ധാരണ ഇത് സ്ത്രീകള്‍ക്ക് വിധിക്കപ്പെട്ടതല്ല എന്നാണെന്ന് തോന്നുന്നു. മാതാവും സഹോദരിയും മകളും ഭാര്യയും പകല്‍ പാചകത്തിലും രാത്രി ഭക്ഷണവിതരണത്തിനും ചുമതലപ്പെട്ടവര്‍ മാത്രമാണെന്ന് കരുതുന്നുണ്ടെന്ന് തോന്നുന്നു. നോമ്പെടുത്ത് 'വെച്ചും' 'വിളമ്പിയും' ഇവര്‍ ജീവിക്കട്ടെ എന്ന് കരുതരുത്. അവര്‍ക്കും പരലോകത്ത് സ്വര്‍ഗകവാടം തുറന്നുകിട്ടണം. അടുക്കളയില്‍ ഏറ്റവും കുറവ് തീപുകയുന്ന മാസമായി റമദാന്‍ മാറണം. സ്ത്രീകള്‍ പാചകത്തിന്‍െറ ചൂട് കുറവ് അനുഭവിക്കുന്ന കാലമാകണം. വിശ്വാസികള്‍ സാമ്പത്തിക വിനിമയത്തിലും കര്‍ശനമായ മിതത്വം പാലിച്ചേ മതിയാവൂ. സാധാരണമാസങ്ങളില്‍ വീടുകളില്‍ ചെലവഴിക്കുന്ന പണത്തെക്കാള്‍ കൂടുതല്‍ റമദാന്‍ മാസത്തില്‍ ചെലവഴിച്ചുകൂടാ. എത്ര കുറക്കാന്‍ കഴിയും എന്നാണ് നോക്കേണ്ടത്. ബാക്കിവെക്കുന്ന സമ്പത്ത് അര്‍ഹരായവര്‍ക്ക് ഒൗദാര്യമല്ലാതെ അവകാശമായി കൈമാറുകയാണ് നല്ലത്. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയാതെ. കടം വാങ്ങിയും സഹായം സ്വീകരിച്ചും വീടുകളില്‍ ചെലവുചെയ്യുന്നവര്‍ പുനരാലോചന നടത്തണം. സ്വന്തം വരുമാനത്തില്‍നിന്നായാലും ഇതുതന്നെ ആയിരിക്കണം.

നോക്കിലും വാക്കിലും കേള്‍വിയിലും വികാരവിചാരങ്ങളിലും പ്രവൃത്തിയിലും ഒരുമാസക്കാലം ശരീരത്തേയും മനസ്സിനെയും മിതത്വത്തോടുകൂടി നിയന്ത്രിച്ചാല്‍ അടുത്ത 11 മാസം അതിന്‍െറ പ്രതിഫലം നമുക്കനുഭവിക്കാന്‍ കഴിയും. പതിറ്റാണ്ടുകളായി റമദാന്‍ മാസത്തിലെ എല്ലാ ദിവസങ്ങളിലും പകല്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ആത്മസുഹൃത്തുക്കളായ മുസ്ലിം സഹോദരങ്ങളോട് ഹൃദയാ ഐക്യം പ്രകടിപ്പിക്കുന്ന ഒരു മതസാഹോദര്യ വിശ്വാസിയാണ് ഈയുള്ളവന്‍. കഴിഞ്ഞ നാലുവര്‍ഷമായി റമദാന്‍ നോമ്പില്‍ ഭക്ഷണം കഴിക്കുമ്പോള്‍ കൃത്യമായും മിതത്വം പാലിക്കാറുണ്ട്. വേവിച്ച ഭക്ഷണങ്ങള്‍ കഴിക്കാറില്ല. പഴവര്‍ഗങ്ങളും ജൂസും മാത്രം. പുലര്‍കാലേ അത്താഴത്തിന് എഴുന്നേല്‍ക്കും. കരിക്കുവെള്ളം, ചിലപ്പോള്‍ ഒരു ഏത്തപ്പഴം. അതീവക്ഷീണം അനുഭവിക്കുന്ന ദിവസങ്ങളില്‍ മാത്രം ജീരകക്കഞ്ഞി. ഈ ഭക്ഷണരീതി നല്‍കുന്ന സുഖം എഴുതി അറിയിക്കാനാവില്ല. അനുഭവിക്കുകതന്നെ വേണം. എണ്ണ, മസാല, എരിവ്, പുളി, പഞ്ചസാര, ഉപ്പ് ഇവയില്ലാത്ത ഒരു മാസം. ശരീരത്തിന്‍െറ ഒരു ക്ഷമതയിലും കുറവില്ല.

പ്രസംഗങ്ങള്‍, യാത്രകള്‍, എല്ലാം എല്ലാം പതിവുപോല. സാധാരണദിവസങ്ങളില്‍ മത്സ്യവും എരിവും പുളിയും മസാലയും ഉപയോഗിച്ച് ഉദരത്തിന് അസുഖകരമായ സാഹചര്യം ഒരുക്കുന്ന എനിക്ക് റമദാന്‍ മാസത്തിലെ ഭക്ഷണരീതി തരുന്ന ഒരു നിര്‍വൃതി സന്തോഷപ്രദംതന്നെ. ഒപ്പം, സാമ്പത്തികലാഭവും സമയലാഭവും. ഇതെല്ലാവരും അനുകരിക്കണം എന്നല്ല, നാം കുറച്ച് മിതത്വം പാലിക്കണം. അത് മനസ്സിനും ശരീരത്തിനും വലിയ ആശ്വാസം നല്‍കും. രോഗമുക്തിയും. റമദാന്‍ നോമ്പ് -പുണ്യങ്ങളുടെ പൂക്കാലം തന്നെയാണ് ശുദ്ധീകരണത്തിന്‍െറ കാലം അടുത്ത റമദാനായി കാത്തിരിക്കാം ഒപ്പം, വരുന്ന പതിനൊന്ന് മാസക്കാലയളവിലെ വിശുദ്ധ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും.


www.keralites.net

__._,_.___

Posted by: SALAM M <mekkalathil@yahoo.co.in>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment