Saturday 14 December 2013

[www.keralites.net] ???? ??? ??????? ?????? ???????? ???

 

വേണം ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി
 

 
ഇന്ദ്രന്‍


 
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്ല. രാഹുല്‍ ഇല്ലേ എന്ന് ചോദിക്കാം. ഉണ്ട് എന്ന് സോണിയാജി പോലും ഉറപ്പിച്ചു പറയുന്നില്ല


 


വാണ്ടഡ് എ പ്രൈം മിനിസ്റ്റര്‍ കാന്‍ഡിഡേറ്റ് എന്നൊരു വലിയ പരസ്യം കോണ്‍ഗ്രസ്സിന്റെ വെബ്‌സൈറ്റിലോ ദേശീയപത്രങ്ങളിലോ സമീപനാളില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ട. വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ്. പറ്റിയ പെണ്ണിനെ കിട്ടിയില്ലെന്നു പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടുപോകാം, രാഹുല്‍ഗാന്ധിയെപ്പോലെ. പക്ഷേ, നല്ല പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ കിട്ടിയില്ലെന്നു പറഞ്ഞ് പൊതുതിരഞ്ഞെടുപ്പ് നീട്ടാന്‍ പറ്റില്ല. 

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയില്ല. രാഹുല്‍ ഇല്ലേ എന്ന് ചോദിക്കാം. ഉണ്ട് എന്ന് സോണിയാജി പോലും ഉറപ്പിച്ചുപറയുന്നില്ല. മാത്രമല്ല, ഡല്‍ഹിയില്‍ മാന്യന്മാര്‍ വൈകുന്നേരങ്ങളില്‍ കിസ്സ പറയാന്‍വരുന്ന ക്ലബ്ബുകളിലും ഹാളുകളിലും വേറെ ആരെയെങ്കിലും കിട്ടുമോ എന്നുനോക്കാന്‍ സംഘങ്ങളെ പറഞ്ഞയച്ചതായി കേള്‍ക്കുന്നുമുണ്ട്. ആധാറുണ്ടാക്കിയതിന്റെ ക്രെഡിറ്റില്‍ നില്‍ക്കുന്ന നന്ദന്‍ നിലേകനിയെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹം വഴങ്ങിയില്ലത്രെ. ഇനി ഒരു പക്ഷേ, സച്ചിന്‍ തെണ്ടുല്‍ക്കറെ സമീപിക്കുമായിരിക്കും. പുള്ളിക്കാരന് വേറെ പണിയൊന്നുമില്ല. കോണ്‍ഗ്രസ്സിന്റെ നേതൃദാരിദ്ര്യത്തേക്കാ ള്‍ ഭീകരമാണ് ചാനലുകള്‍ ചില ദിവസങ്ങള്‍ അനുഭവിക്കുന്ന വാര്‍ത്താദാരിദ്ര്യം എന്നതുകൊണ്ട് ഒന്നും വിശ്വസിക്കാന്‍പറ്റില്ല. എന്തായാലും താത്പര്യമുള്ളവര്‍ എ.ഐ.സി.സി. ഓഫീസ് പരിസരത്ത് കറങ്ങിനടക്കുന്നത് ബുദ്ധിയായിരിക്കും. സോണിയാജിയുടെ പ്രത്യേകാന്വേഷണസംഘത്തിന്റെ കണ്ണില്‍പ്പെട്ടാല്‍ രക്ഷപ്പെടും. എപ്പോഴാണ് ഭാഗ്യംതെളിയുക എന്നാര്‍ക്ക് പറയാനാകും.

പെട്ടെന്ന് ഉണ്ടായതല്ല ദേശീയപാര്‍ട്ടിയുടെ നേതൃദാരിദ്ര്യപ്രശ്‌നം. പത്തറുപത് വര്‍ഷമായി വളരെ പ്രയാസപ്പെട്ട് വളര്‍ത്തിയെടുത്തതാണ്. പാര്‍ട്ടിയില്‍ നേതാക്കന്മാര്‍ ആവശ്യത്തിലേറെ ഉള്ളതാണ് പല പാര്‍ട്ടികളുടെയും പ്രശ്‌നം. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഇല്ലാതായതുതന്നെ, പന്തല്‍ നിറയെ തൂണാണെന്നു പറഞ്ഞതുപോലെ പാര്‍ട്ടി നിറയെ നേതാക്കളുണ്ടായതുകൊണ്ടാണ്. ഇപ്പോഴവരും പാഠം പഠിച്ചു. ഒരു നേതാവിന് ഒരു പാര്‍ട്ടി എന്ന തത്ത്വം സ്വീകരിച്ചതുകൊണ്ട് ബുദ്ധിമുട്ടില്ല. പാര്‍ട്ടിയുടെ പേരിലെവിടെയെങ്കിലും ജനത എന്നോ സമാജ്‌വാദി എന്നോ ഉണ്ടെങ്കില്‍ അതെല്ലാം സോഷ്യലിസ്റ്റ് വംശപരമ്പരയില്‍പ്പെട്ടവയാണെന്ന് ഉറപ്പിച്ചുകൊള്ളുക. വോട്ടര്‍മാരും അണികളും ഇല്ലെന്ന പ്രശ്‌നം അവര്‍ക്കില്ല, നേതാക്കളേറെ ഉണ്ടെന്ന തൊന്തരവും ഇല്ല. ഉള്ളത് ഓഹരിവെച്ചെടുക്കാം. വലിയ സമാധാനമാണ്.

കോണ്‍ഗ്രസ്സിന്റെ പ്രശ്‌നമതല്ല. സ്വാതന്ത്ര്യം കിട്ടിയ കാലത്തുതന്നെ നെഹ്രുകുടുംബത്തെ ശ്രേഷ്ഠകുടുംബമായി പ്രഖ്യാപിച്ചതാണ്. നെഹ്രുവിനേക്കാള്‍ വലിയ നേതാക്കള്‍തന്നെ നിരവധി ഉണ്ടായിരുന്നു. ക്രമേണ സ്ഥിതി മാറി. വേറെ ഇനം നേതാക്കളെ അധികം പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നായി നിലപാട്. കഴിവും യോഗ്യതയുമൊക്കെ നോക്കി പ്രധാനമന്ത്രിമാരെ കണ്ടെത്താന്‍ മെനക്കെട്ടാല്‍ പാര്‍ട്ടി പിളര്‍ന്നില്ലാതായേക്കുമെന്ന അപകടം തിരിച്ചറിഞ്ഞു. അതുകൊണ്ട് അത്തരം ജനാധിപത്യവിരുദ്ധപ്രവണതകളെ പരമാവധി നിരുത്സാഹപ്പെടുത്തി. ശ്രേഷ്ഠകുടുംബത്തില്‍ നിന്നാരെങ്കിലുംമതി എന്നുവെച്ചാല്‍ സംഗതി അനായാസമായി.

എന്തുകൊണ്ട് പാടില്ല? നേതൃപദവി മക്കളിലേക്ക് കൈമാറുന്നത് കുറ്റകൃത്യമാണെന്നും അപകടകരമാണെന്നുംമറ്റും ചില അസൂയക്കാര്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. താമസിക്കുന്ന വീടുമുതല്‍ ബഹുരാഷ്ട്രക്കമ്പനി ഓഹരിവരെ മക്കളിലേക്കാണ് കൈമാറുന്നത്. തലമുറയില്‍നിന്ന് തലമുറയിലേക്കാണ് ലോകം പോകുന്നതുതന്നെ. പിന്നെ പാര്‍ട്ടിനേതൃപദവികള്‍മാത്രം അങ്ങനെ പാടില്ല എന്നെങ്ങനെ പറയും ? തീര്‍ത്തും ശാസ്ത്രീയമാണ് സംഗതി. പൊതുജനത്തിനും പാരമ്പര്യസിദ്ധാന്തത്തില്‍ എതിര്‍പ്പില്ല. രാഷ്ട്രീയതത്ത്വശാസ്ത്രവും പ്രത്യയശാസ്ത്രവുമൊന്നും അന്വേഷിക്കാന്‍ പോകേണ്ട. പിതാവാര് എന്ന് അന്വേഷിച്ചാല്‍മതിയല്ലോ. വിത്തുഗുണം പത്തുഗുണം. 

നെഹ്രുകുടുംബം എന്ന ബ്രാന്‍ഡിന് വിപണിയില്‍ നല്ല പേരായിരുന്നു. രാജീവ്ഗാന്ധിയുടെ കാലംവരെ വെച്ചടി കയറ്റവുമായിരുന്നു. അടിയന്തരാവസ്ഥ എന്ന കടുംകൈ ഉണ്ടായതുകൊണ്ട് ഒരുവട്ടം ജനം കൈവെടിഞ്ഞെങ്കിലും ഉടനെ മാപ്പുകൊടുത്ത് തിരിച്ചുകൊണ്ടുവന്നു. മുത്തച്ഛന്റെ കാലത്തേക്കാളും മാതാജിയുടെ കാലത്തേക്കാളും ജനപിന്തുണ കിട്ടിയിട്ടുണ്ട് രാജീവ്ഗാന്ധിക്ക്. നെഹ്രുകുടുംബം എന്ന കമ്പനി ബ്രാന്‍ഡ്‌നാമം ഗാന്ധികുടുംബം എന്നായി മാറിയതെങ്ങനെ എന്ന് ആര്‍ക്കും വലിയ പിടിയില്ല. ഇത് ഗവേഷണം നടത്താനൊക്കെ എവിടെ നേരം? മഹാത്മാഗാന്ധിയുടെ മോളാണ് ഇന്ദിരാഗാന്ധിയെന്ന് കരുതുന്നവരുടെ എണ്ണം അന്നും ഇന്നും കുറവല്ല. ഗാന്ധികുടുംബവുമായി പുലബന്ധമില്ലാത്ത ഫിറോസ് ഗാന്ധിയില്‍നിന്നാണല്ലോ ഇന്ദിരാഗാന്ധിക്ക് ഗാന്ധി ബ്രാന്‍ഡ് നെയിം പകര്‍ന്നുകിട്ടിയത്. ചില രോഗങ്ങള്‍ പോലെയാണ് ഇതും. പരമ്പരാഗതമായും കിട്ടാം, അടുത്തടുത്തു നിന്നാലോ കിടന്നാലോ പകര്‍ന്നുകിട്ടാം. ഫിറോസ്ഗാന്ധി ഗാന്ധിയല്ല, ഗാണ്ടി എന്നതാണ് അവരുടെ കുടുംബപ്പേരെന്ന ഒരു സിദ്ധാന്തവും നിലവിലുണ്ട്. ഗാന്ധിജി ഫിറോസ് ഗാന്ധിയെ ദത്തെടുത്തതുകൊണ്ടാണ് ഗാന്ധിനാമം പതിച്ചുകിട്ടിയതെന്ന വേറെ സിദ്ധാന്തവുമുണ്ട്. അക്കഥ പറഞ്ഞാല്‍ തീരില്ല. നെഹ്രുകുടുംബം ഗാന്ധികുടുംബം ആയെന്നു മാത്രം അറിഞ്ഞാല്‍മതി. രണ്ടിന്റെയും ഗുണം ഒന്നില്‍ ലഭ്യമാക്കുന്ന ഒരിനം കോര്‍പ്പറേറ്റ് മെര്‍ജര്‍ അല്ലെങ്കില്‍ ജൈവശാസ്ത്രലൈനില്‍ പറഞ്ഞാല്‍ ഒരിനം സങ്കരജീവി. തുടക്കത്തില്‍ രണ്ടിന്റെയും ഗുണം ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നിന്റെയും ഗുണം ഇല്ല. അതാണ് പ്രശ്‌നം.

അകാലത്ത് രാജീവ്ജി മരിച്ചതോടെയാണ് ഇന്നത്തെ പ്രതിസന്ധിയുടെ തുടക്കം. കോണ്‍ഗ്രസ്സുകാര്‍ പെരുവഴിയിലായിരുന്നു. ഇനി രക്തബന്ധമുണ്ടോ എന്നൊന്നും നോക്കേണ്ടതില്ല എന്നവര്‍ തീരുമാനിച്ചു. പക്ഷേ, സോണിയാമാഡം കൂട്ടാക്കിയില്ല. കൂട്ടനിലവിളി, അഖണ്ഡ നെഞ്ചിലിടി, കാല്‍മുട്ടിനിഴയല്‍, മരണംവരെ ഉപവാസം തുടങ്ങിയ പലപല മനംമാറ്റ സൂത്രങ്ങളും പത്തുവര്‍ഷത്തോളം പ്രയോഗിച്ചാണ് അവര്‍ സോണിയാജിയെ ഒരുവിധം തള്ളിയിറക്കിയത്. തിരഞ്ഞെടുപ്പില്‍ കഷ്ടിച്ച് ജയിച്ചെങ്കിലും പ്രധാനമന്ത്രിസ്ഥാനം മാഡം ഏറ്റെടുത്തില്ല. നല്ല അനുസരണശീലം, ജനത്തെ കണ്ടാല്‍ ആ ഭാഗത്ത് നോക്കാതിരിക്കുന്ന ജനാധിപത്യബോധം, മൗനം ഭൂഷണം എന്ന ശാശ്വതസ്വഭാവം, റൊബോട്ടുമായി ചലനസാദൃശ്യം തുടങ്ങിയ സ്വഭാവഗുണങ്ങള്‍ നോക്കിയാണ് പ്രധാനമന്ത്രിയെ നിശ്ചയിച്ചത്. ഒരു സാമ്പത്തികശാസ്ത്രജ്ഞന്‍ പത്തുവര്‍ഷമായി ഭരിച്ച രാജ്യം വേറെ ഏതുണ്ട്? ഒടുവില്‍ ഭൂരിപക്ഷത്തിനും ഉച്ചക്കഞ്ഞിക്ക് ബുദ്ധിമുട്ടുണ്ടെന്നത് വേറെ കാര്യം. 

കുടുംബത്തിലെ അനന്തരാവകാശിക്ക് പ്രായപൂര്‍ത്തിയാകാന്‍വേണ്ടിയാണ് ആദ്യത്തെ ടേം കഴിഞ്ഞിട്ടും മന്‍മോഹന്‍ജിക്ക് തുടരേണ്ടിവന്നത്. ജനം വീണ്ടും തിരഞ്ഞെടുത്തുകളയും എന്ന് ആ പാവം സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. രണ്ടാമത്തെ അഞ്ചുവര്‍ഷവും അദ്ദേഹത്തെക്കൊണ്ട് കുരിശ് താങ്ങിച്ചു. കാലാവധിക്കിടയില്‍ രാഹുല്‍രാജകുമാരന് പ്രായപൂര്‍ത്തിയാകും എന്ന പ്രതീക്ഷയില്‍ അദ്ദേഹം ആ പാപഭാരം പേറുകയായിരുന്നു. സമീപകാലത്തൊന്നും രാഹുല്‍ഗാന്ധിക്ക് പ്രായപൂര്‍ത്തിയാകുകയില്ല എന്നതാണ് ഈ രാജ്യം അഭിമുഖീകരിക്കുന്ന ദേശീയപ്രതിസന്ധി.

ഒരുഭാഗത്തുനിന്ന് നരേന്ദ്രമോദി എന്ന ഭീകരന്‍ പട നയിച്ചുവരുന്നു. വാജ്‌പേയിക്ക് പല്ലും നഖവും കൂര്‍ത്താലുള്ള രൂപമാണ് അദ്വാനി. അദ്വാനിക്ക് പല്ലും നഖവും കൂര്‍ത്താലുള്ള രൂപമാണ് നരേന്ദ്രമോദി. മോഡിക്കുമുന്നില്‍ അദ്വാനി ശുദ്ധസാത്വികന്‍, മഹാത്മാഗാന്ധി. ഈ ഭയാനകരൂപത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ രാഹുല്‍ജി പോര എന്ന് സോണിയാജിക്കുതന്നെ തോന്നുന്നുണ്ടാവണം. അതിനിടയിലാണ് കുറ്റിച്ചൂല്‍ വാളാക്കി കെജ്‌രിവാള്‍ വരുന്നത്. ആകപ്പാടെ വലിയ പ്രതിസന്ധിതന്നെ. ഇളയകുഞ്ഞ് കുളത്തില്‍ വീഴുകയും മൂത്തത് കിണറ്റില്‍ ചാടുകയും ഭാര്യ പിറകെ ചാടുകയും വീടിന് തീപിടിക്കുകയുമൊക്കെ ഒരേ സമയത്ത് സംഭവിച്ചാല്‍ മനുഷ്യന്‍ വേറെന്ത് ചെയ്യാനാണ്? ഒരു ബീഡി കൊളുത്തുകതന്നെ. വരാനുള്ളത് വഴിയില്‍ തങ്ങില്ല. 
..............................................................................................
Mathrubhumi

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment