Saturday 26 October 2013

[www.keralites.net] =?UTF-8?B?4LS14LS+4LSf4LSVIOC0heC0ruC1jeC0ruC0ruC0vuC0sOC1jeKAj

 

HTML clipboard

ശ്വേതാമേനോന്റെ മകള്‍ സബൈനയുടെ കുസൃതിച്ചിരിയുള്ള 'ഗൃഹലക്ഷ്മി'കവര്‍ നോക്കി ഒറ്റ ദിവസവും മുടങ്ങാതെ ഒരു കൂട്ടുകാരി ചോദിക്കാറുണ്ട്. 'എന്റെ കുഞ്ഞിന് ഇന്നെന്തെങ്കിലും കൊടുത്തോ?' അമ്മയായില്ലെങ്കിലും ആ നിമിഷങ്ങളില്‍ അവളുടെ കണ്ണുകളില്‍ മാതൃത്വത്തിന്റെ കൗതുകങ്ങള്‍ മിന്നിമായുന്നത് കാണാം. 'ചുന്ദരിക്കുട്ടീ....' സബൈനയുടെ കണ്‍മഷി പടര്‍ന്ന കണ്ണുകള്‍ നോക്കി, റോസാപ്പൂവിന്റെ നിറമുള്ള മുഖത്ത് ഇത്തിരി വാത്സല്യം നീട്ടിക്കൊടുത്തേ അവള്‍ പോവാറുള്ളൂ. ഇതുപോലെയാണ് ഓരോ സ്ത്രീയും. കുഞ്ഞുങ്ങളെ കാണുമ്പോള്‍ അവരുടെ ഉള്ളില്‍ സ്വയം ഒരു അമ്മ ജനിക്കും. അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ അമ്മിഞ്ഞമണമുള്ള കഥകള്‍ നിറഞ്ഞ മലയാളക്കരയില്‍നിന്നാണ് ഈ യാത്ര പുറപ്പെടുന്നത്. കാതങ്ങള്‍ക്ക് അകലെയുള്ള ഗുജറാത്തിലെ വാടക അമ്മമാരെ കാണാനാണ് പോക്ക്.
കര്‍ണാടകയും ഗോവയും ഒരു പകല്‍ കൊണ്ട് പിന്നിട്ട്, ഉറങ്ങാന്‍ കിടക്കുന്ന മുംബൈയെ രാത്രിയൊന്ന് പതുക്കെ തൊട്ടുണര്‍ത്തി ഓഖ എക്‌സ്പ്രസ് ഓടിക്കൊണ്ടിരുന്നു. മഹാരാഷ്ട്രയുടെ മണ്ണില്‍നിന്ന് പാതിരാത്രിയിലെ ഏതോ ഒരു നിമിഷത്തില്‍ അത് ഗുജറാത്തിനെ ചെന്നുതൊട്ടു. പുലര്‍ച്ചെ ആറുമണിക്ക് ട്രെയിനിന്റെ വാതിലുകള്‍ ആനന്ദ് സ്റ്റേഷനിലേക്ക് മലര്‍ക്കെ തുറക്കുകയായി. അവിടെയെങ്ങും പാല്‍മണം നിറഞ്ഞുനിന്നിരുന്നു. ഇന്ത്യയുടെ പാല്‍ തലസ്ഥാനമാണിത്. വര്‍ഗീസ് കുര്യനെന്ന കോഴിക്കോട്ടുകാരന്‍ തുടക്കമിട്ട അമൂലിന്റെ ആസ്ഥാനം. റോഡില്‍ കൂട്ടത്തോടെ കുസൃതി കാട്ടിയെത്തുന്ന കൂറ്റന്‍ പാല്‍ ടാങ്കറുകള്‍. പക്ഷേ ധവളവിപ്ലവത്തിന്റെ കേന്ദ്രമായിരുന്ന ആനന്ദിന് ഇപ്പോള്‍ പുതിയ പേരാണ്. ലോകത്തിലെ വാടക അമ്മമാരുടെ തലസ്ഥാനം.
'ഇന്ന് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ഹര്‍ത്താലാണ്. നമ്മുടെ നാട്ടിലാണെങ്കില്‍ ഇന്ന് ആരെങ്കിലും റോഡിലിറങ്ങുമോ?' തന്റെ കടയിലേക്ക് നാട്ടില്‍നിന്ന് എത്തിയ പാളയംകോടന്‍ പഴവും കോഴിക്കോടന്‍ ഹല്‍വയും ഓട്ടോയില്‍ കയറ്റുന്നതിനിടെ ശശി പടിക്കല്‍ ചോദിച്ചു. ഇവിടെ ഹര്‍ത്താലിനുവേണ്ടി കാത്തിരിക്കാന്‍ ആര്‍ക്കും നേരമില്ല.
'സ്ത്രീകള്‍ക്ക് രാത്രി പന്ത്രണ്ട് മണിക്ക് പോലും നഗരത്തിലൂടെ ഒറ്റയ്ക്ക് നടന്നുപോവാം. ഒരാളും തുറിച്ചുനോക്കില്ല. കയറിപ്പിടിക്കില്ല. ഞങ്ങളുടെ റോഡുകള്‍ നോക്കൂ, പളപളാ മിന്നുന്നില്ലേ. എല്ലാം മോഡിയുടെ കഴിവ്.' നരേന്ദ്രമോഡിയുടെ സ്തുതി കീര്‍ത്തനങ്ങളോടെ പ്രഭാതം പരന്നു.
 

ആദ്യത്തെ അമ്മയ്ക്കരികില്‍

മറ്റൊരാളുടെ കുഞ്ഞിനെ ഗര്‍ഭപാത്രത്തിലേറ്റി അവര്‍ക്കായി ജീവിതം സമര്‍പ്പിച്ച സ്ത്രീകളെ കാണാന്‍ ഇറങ്ങി. ആനന്ദില്‍നിന്ന് രണ്ടുകിലോമീറ്റര്‍ വിട്ടപ്പോഴേക്കും നഗരത്തിന്റെ അടയാളങ്ങള്‍ പെട്ടെന്ന് മാഞ്ഞു. മുന്നില്‍ നാലഞ്ച് പെട്ടിക്കടകളും ഒരു ആല്‍ത്തറയും മാത്രമുള്ള ഒരു ഗ്രാമമുഖത്ത് ഞങ്ങളുടെ വണ്ടി ചെന്നുനിന്നു. മംഗള്‍പുരയിലാണ് ഇപ്പോള്‍. ഏഷ്യയിലെ ആദ്യത്തെ വാടക അമ്മയുടെ വീട്ടിലേക്കാണ്. സ്ഥലത്തെ ക്ഷുരകന്‍ അവരെ കണ്ടുപിടിക്കാന്‍ സഹായിക്കാമെന്നേറ്റു. എരുമച്ചാണകത്തിന്റെ രൂക്ഷഗന്ധമുള്ള ഒന്നുരണ്ട് ഇടവഴികള്‍ കഴിഞ്ഞ് അയാള്‍ ഒരു വീടിനുമുന്നിലെത്തി. അകത്തേക്ക് നോക്കി ബായ് എന്നു നീട്ടി വിളിച്ചു. അല്‍പം നര കയറിയ ഒരാള്‍ ക്ഷീണിച്ച മുഖത്തോടെ വാതില്‍ക്കല്‍ വന്നുനില്‍ക്കുന്നു. ആദ്യത്തെ വാടക അമ്മയായി ചരിത്രത്തില്‍ ഇടം നേടിയ വിദ്യാബെന്റെ ഭര്‍ത്താവാണിത്, കിരീട.് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
ഒരു പ്രായമായ അമ്മൂമ്മ അകത്തെ സോഫയില്‍ കിടപ്പുണ്ട്. അവരുടെ മകളെന്നുതോന്നിക്കുന്ന ഈ മധ്യവയസ്‌ക തന്നെ വിദ്യാബെന്‍. അടുത്തുണ്ടായിരുന്ന രണ്ടുപെണ്‍മക്കളും അപരിചിതരെ കണ്ടപ്പോള്‍ അകത്തേക്ക് വലിഞ്ഞു.
'നിങ്ങളുടെ ഭാര്യയുടേത് വലിയൊരു ത്യാഗമായിരുന്നല്ലോ. സ്വന്തം മകളുടെ കുട്ടിയെയാണ് അവര്‍ ഗര്‍ഭം ധരിച്ചത്. അവരോട് സംസാരിക്കാനാണ് ഞങ്ങള്‍ വരുന്നത്' കിരീടിനോടുള്ള ആമുഖഭാഷണം കഴിയുംമുമ്പേ വിദ്യാബെന്‍ മുഖം ചുളുക്കി. 'വേണ്ട, ഒന്നും പറയരുത് ഇവരോട്' അവര്‍ ഭര്‍ത്താവിനോട് ദേഷ്യപ്പെട്ടുകൊണ്ട് അകത്തേക്ക് ഓടിപ്പോയി.
വിദ്യാബെന്റെ ചരിത്രം ഇങ്ങനെ. ഇവരുടെ മകളുടെ വിവാഹം കഴിഞ്ഞ് നാലഞ്ച് കൊല്ലം കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല. അപ്പോള്‍ മരുമകന്‍ കോപിച്ചു. 'മക്കളെ പ്രസവിക്കാന്‍ കെല്‍പ്പില്ലാത്ത ഭാര്യയെ വേണ്ട.' അയാള്‍ വിവാഹമോചനം ആവശ്യപ്പെട്ടു. മറ്റെല്ലാ വഴികളും അടഞ്ഞപ്പോള്‍ അവളുടെ അമ്മ, വിദ്യാബെന്‍ ഒരു തീരുമാനമെടുത്തു. 'മകളുടെ കുഞ്ഞിനെ ഞാന്‍ ഗര്‍ഭം ധരിക്കും. അവള്‍ക്കുവേണ്ടി ഞാന്‍ പ്രസവിച്ചോളാം.' അവര്‍ ഡോ. നയനാപട്ടേലിന്റെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലേക്ക് പോയി. വിദ്യാബെന്‍ മകളുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു, അവര്‍ വീണ്ടും അമ്മയായി. ലോകം ഈ വാര്‍ത്ത കേട്ട് തരിച്ചുനിന്നു. 2001ലായിരുന്നു അത്.
ബി.ബി.സി.യുടെ പ്രസിദ്ധമായ വിന്‍ഫ്രിഷോയില്‍ ഈ കഥ സംപ്രേഷണം ചെയ്തു. എല്ലാവരും ഈ അമ്മയെ കാണാന്‍ കൊതിച്ചു. അതോടെ ഇവര്‍ക്കുചുറ്റിലും പ്രതിഷേധത്തിന്റെ കടല്‍ ഇളകി. മതപുരോഹിതന്‍മാരും പ്രാദേശിക നേതാക്കളുമെല്ലാം കച്ച കെട്ടിയിറങ്ങി. ഇതിനിടെ അമ്മ സമ്മാനിച്ച കുഞ്ഞിനെയും കൊണ്ട് മകള്‍ ലണ്ടനിലേക്ക് പറന്നിരുന്നു. ഇനി ഈ കഥ ആരോടും പറയരുതെന്ന് അവള്‍ അമ്മയെ താക്കീത് ചെയ്തു. മകളുടെ ഭാവിയോര്‍ത്താവും അമ്മ ആ കഥ പിന്നെയാരോടും പറയാറില്ല. കിരീട് ഭാര്യയുടെ മൗനത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ചു.
'ഞാന്‍ ലണ്ടനിലുള്ള മോളെ വിളിച്ചിട്ട് നിങ്ങള്‍ വന്ന കാര്യം പറയാം. അവള്‍ സമ്മതിച്ചാല്‍ ഭാര്യയോട് സംസാരിക്കാം, ഫോട്ടോയുമെടുക്കാം' അയാള്‍ ഞങ്ങളെ സമാധാനിപ്പിച്ചു. ആ വീട്ടില്‍ നിന്നിറങ്ങുമ്പോഴും സംശയം മാറിയിരുന്നില്ല. 'ഗുജറാത്തികള്‍ വാക്ക് പറഞ്ഞാല്‍ വാക്കാണ്. ധൈര്യമായി പോവൂ'. ഞങ്ങള്‍ ഇറങ്ങി കൃത്യം ഒരു മണിക്കൂറാവുമ്പോള്‍ അയാളുടെ ഫോണ്‍ വന്നു. 'ബേട്ടി നേ മന കര്‍ദിയ' (മകള്‍ സമ്മതിച്ചില്ല).
 

ഒരു കുഞ്ഞ് ജനിക്കുന്നു

അന്വേഷണം നഗരത്തിലേക്ക് തന്നെ മടങ്ങി. വാടകഅമ്മമാരുടെ കേന്ദ്രമായ സത്‌കൈവല്‍ ഹോസ്പിറ്റലിന്റെ മുറ്റത്താണ്. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ ഏഴെട്ട് ദമ്പതികള്‍ ആരെയോ കാത്തിരിക്കുന്നുണ്ട്. യു.എസ്., ഓസ്‌ട്രേലിയ, കാനഡ, യു.കെ., ഇസ്രായേല്‍, സിംഗപ്പൂര്‍, ഫിലിപ്പിന്‍സ്, തുര്‍ക്കി, ഐസ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇവിടേക്ക് കുഞ്ഞുങ്ങളെ അന്വേഷിച്ച് കൂടുതല്‍ ആളുകള്‍ ഒഴുകുന്നത്. മാസം ശരാശരി മുപ്പത് കുട്ടികളെങ്കിലും ഈ ആസ്പത്രിയില്‍ വാടക ഗര്‍ഭപാത്രം വഴി പിറക്കുന്നുണ്ട്. ഇവിടെ ജനിച്ച കുട്ടികളുടെ എണ്ണം 700 കവിഞ്ഞിരിക്കുന്നു.
മുറ്റത്ത് ഓടിക്കളിക്കുന്ന കൊച്ചുകുഞ്ഞുങ്ങള്‍. അതിലൊരു പിങ്ക് ഉടുപ്പുകാരി അപരിചിതരെ കണ്ടപ്പോള്‍ അമ്മയുടെ സാരിത്തലപ്പിനുള്ളിലേക്ക് മുഖം പൂഴ്ത്തി. അകത്ത് ഡോക്ടര്‍ നയനപട്ടേലിന് ചുറ്റിലും ഗര്‍ഭിണികളുടെ നിര. ചിലരുടെ സ്‌കാനിങ്ങ് റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ട് ഡോക്ടര്‍. അവരുടെ മേശയ്ക്കരികെ കൃഷ്ണനും ഗണപതിയും ശിവനും പാര്‍വതിയും. ഒപ്പമുള്ളത് മദര്‍തെരേസയുടെ ഫോട്ടോ. 'ദൈവത്തിന്റെ അനുഗ്രഹം. ഞാനിതിനെല്ലാം ഒരു നിമിത്തം മാത്രം.' ഡോക്ടര്‍ വിനയത്തോടെ പറയുന്നു. ഇന്ത്യയിലെ വാടകപ്രസവത്തിന്റെ അമ്മയാണ് ഈ ഡോക്ടര്‍. 500 ലധികം അമ്മമാരാണ് ഈ ആസ്പത്രി വഴി മറ്റുള്ളവര്‍ക്കുവേണ്ടി കുഞ്ഞുങ്ങളെ പ്രസവിച്ചുനല്‍കിയിരിക്കുന്നത്. നൂറുകണക്കിന് അമ്മമാര്‍ ആ നിരയിലേക്ക് ഓരോ മാസവും കടന്നുവരുന്നുമുണ്ട്. ഈ ബിസിനസ് ഇവിടുത്തെ സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കുകയാണ്.
ആണിന്റെ ബീജവും പെണ്ണിന്റെ അണ്ഡവും സംയോജിപ്പിച്ചുകൊണ്ട് അത് വാടക അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. ഗര്‍ഭപാത്രത്തിന്റെ ചൂടില്‍ ആ കുഞ്ഞില്‍ ജീവന്റെ തുടിപ്പുകള്‍ ഉണരും. അവന്‍ പുതിയ അമ്മയുടെ ചൂടും നിശ്വാസവുമേറ്റ് വളരും. ഗര്‍ഭകാലത്തിന്റെ പൂര്‍ണതയില്‍ ഇളംപൈതല്‍ പുറംലോകത്തേക്ക് വരികയായി. അവിടെ കുഞ്ഞിനെ സ്വീകരിക്കാന്‍ ജനിതകബന്ധമുള്ള അച്ഛനും അമ്മയും കാത്തിരിപ്പുണ്ടാവും. പ്രസവിച്ച അമ്മ പ്രതിഫലവും വാങ്ങി സ്വന്തം ലോകത്തേക്ക് മടങ്ങും.
'സന്താനഭാഗ്യമില്ലാത്തവര്‍ക്ക് അതിന് അവസരമുണ്ടാക്കിക്കൊടുക്കുന്നത് ഒരു പുണ്യമല്ലേ. ഇവിടെ വിദേശത്തുനിന്ന് കുഞ്ഞുങ്ങളെ അന്വേഷിച്ച് ദിവസവും ഒരുപാട് ഇമെയിലുകള്‍ വരാറുണ്ട്. പക്ഷേ എല്ലാം കണ്ണടച്ചങ്ങ് സ്വീകരിക്കാറില്ല. കാശുംകൊണ്ട് വന്നിട്ട് ഞങ്ങള്‍ക്കൊരു കുഞ്ഞിനെ തരൂ എന്നുപറഞ്ഞാല്‍ നടക്കില്ല.'ഡോക്ടര്‍ നയന മരുന്ന് കുറിപ്പുകള്‍ക്കിടയില്‍നിന്ന് തല ഉയര്‍ത്തി. നഴ്‌സുമാര്‍ ഇടയ്ക്കിടെ പല സംശയങ്ങളുമായി എത്തുന്നു. അതിനിടെ നിരവധി ഫോണ്‍കോളുകള്‍. ഓരോന്നും ക്ഷമയോടെ അവര്‍ കൈകാര്യം ചെയ്യുന്നു.
'കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ പിന്നെ എങ്ങനെ ജീവിക്കുന്നു എന്ന കാര്യം ഞങ്ങള്‍ക്ക് പ്രധാനമാണ്. അതുകൊണ്ട് ദമ്പതികള്‍ വന്നാല്‍ കൗണ്‍സലിങ്ങും ടെസ്റ്റുകളും അഭിമുഖങ്ങളുമെല്ലാം കഴിഞ്ഞേ വാടക അമ്മമാരെ ഏര്‍പ്പെടുത്തി കൊടുക്കൂ. ഞങ്ങളുടെ വളണ്ടിയര്‍മാര്‍ മുഖേനയാണ് യുവതികള്‍ ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കാന്‍ വരുന്നത്. ഏജന്റുമാരെയൊന്നും അടുപ്പിക്കില്ല.' ഡോക്ടര്‍ നയനയെ പെട്ടെന്നൊരു നഴ്‌സ് വന്നുവിളിച്ചു. പ്രസവവേദനയില്‍ ഒരു യുവതി അകത്തുനിന്ന് പിടയുന്നുണ്ട്. ഡോക്ടര്‍ ലേബര്‍റൂമിലേക്ക് കയറിപ്പോയി. കുറച്ചുകഴിഞ്ഞപ്പോള്‍ അകത്തുനിന്നൊരു കുഞ്ഞ് തൊള്ള കീറി കരയുന്നതുകേട്ടു. അതുവരെ ലേബര്‍ റൂമിന് പുറത്ത് അക്ഷമരായി നിന്ന ആഫ്രിക്കന്‍ അമ്മയുടെയും അച്ഛന്റെയും മുഖത്ത് നിലാവുപോലുള്ള ചിരി പരന്നു. ഇരുവരും കുറച്ചുനേരം കെട്ടിപ്പുണര്‍ന്നുനിന്നു.


 
1999ലാണ് ഡോക്ടര്‍ നയന പട്ടേലിന്റെ ക്ലിനിക്കില്‍ ആദ്യമായി കൃത്രിമഗര്‍ഭധാരണം വിജയകരമായി നടത്തുന്നത്. അതുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കായി വാടക അമ്മമാരെ ലഭ്യമാക്കി തുടങ്ങുകയായിരുന്നു. ഈ കാലത്തുതന്നെയാണ് ഇന്ത്യയിലെ വാടക അമ്മമാരുടെ വിപണി പെട്ടെന്നു വളര്‍ന്നത്. മുംബൈയിലും ഡല്‍ഹിയിലുമുള്ള ചില കേന്ദ്രങ്ങളില്‍ നിന്ന് ഇത് പതുക്കെ ആനന്ദിലേക്ക് ചേക്കേറുകയായിരുന്നു. ഏഴ് ലക്ഷം രൂപ മുടക്കിയാല്‍ ഇവിടെ നിന്ന് വാടകയ്ക്ക് പ്രസവിക്കാന്‍ യുവതികളെ കിട്ടും. അമേരിക്കയില്‍ ഇതിന് 70 ലക്ഷം രൂപയോളം ചെലവ് വരും.
കിട്ടുന്ന തുകയില്‍ മൂന്നര ലക്ഷം രൂപവരെ വാടക അമ്മമാര്‍ക്ക് ഉളളതാണ്. ബാക്കി തുക ഇവരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി മാറ്റിവെക്കും. ഗര്‍ഭധാരണം നടന്നുകഴിഞ്ഞാല്‍ പിന്നെ വാടക അമ്മമാരുടെ എല്ലാ പരിചരണവും ഡോക്ടര്‍ ഏറ്റെടുക്കും. അമ്മമാരെ താമസിപ്പിക്കാനായി സറോഗേറ്റ് ഹൗസ് എന്ന പേരില്‍ പ്രത്യേക കേന്ദ്രവും വിവിധ വാടക വീടുകളുമുണ്ട്.
ഡോക്ടര്‍ ലേബര്‍ റൂമില്‍നിന്ന് പുറത്തിറങ്ങി. ഒരു പൂ, ഞെട്ടില്‍നിന്ന് അടര്‍ത്തിമാറ്റുന്നത്ര ലാഘവത്തോടെ, ഒരു സിസേറിയന്‍ നടത്തിയുള്ള വരവാണ്. 'കുഞ്ഞ് പെണ്ണാണ്.' അച്ഛനും അമ്മയ്ക്കും സന്തോഷമായി. ഡോക്ടര്‍ മധുരം നുണഞ്ഞു.
'ആഗ്രഹിക്കുന്ന ആര്‍ക്കും വാടക അമ്മയാവാനൊന്നും പറ്റില്ല. 21നും 35നും ഇടയില്‍ പ്രായമുള്ളവരെ മാത്രമേ ഞങ്ങള്‍ തിരഞ്ഞെടുക്കാറുള്ളു. അവര്‍ വിവാഹം കഴിഞ്ഞവരും ഒരു കുട്ടിയെങ്കിലും സ്വന്തമായി ഉള്ളവരുമാവണം. ഭര്‍ത്താവിന്റെയോ അച്ഛനമ്മമാരുടെയോ സമ്മതം നിര്‍ബന്ധമാണ്. ഇതിലെല്ലാം ഉപരി സ്ത്രീ ഗര്‍ഭം ധരിക്കാന്‍ മെഡിക്കലി ഫിറ്റാവണം. അതിന് ടെസ്റ്റുകളെല്ലാം നടക്കും. അതില്‍ വിജയിച്ചാല്‍ കുഞ്ഞിനെ ആവശ്യപ്പെട്ട് വരുന്ന ദമ്പതികളുമായി കരാര്‍ ഒപ്പിടും. അതുകഴിഞ്ഞ് ഐ.വി.എഫ് വഴി ഗര്‍ഭധാരണം. അപ്പോള്‍ തന്നെ മൊത്തം പ്രതിഫലത്തിന്റെ 25 ശതമാനം അമ്മയുടെ ബാങ്ക് അക്കൗണ്ടിലെത്തും. ബാക്കി തുക പ്രസവിച്ചുകഴിഞ്ഞാല്‍ ഉടന്‍ നല്‍കും.' അമ്മയാവാനുള്ള മിനിമം യോഗ്യതകള്‍ ഡോക്ടര്‍ വിശദീകരിച്ചുതന്നു.
ആനന്ദിന്റെ അടുത്തുള്ള ഗ്രാമങ്ങളില്‍നിന്നാണ് മിക്ക യുവതികളുടെയും വരവ്. ഓരോരുത്തര്‍ക്കും ഈ ജോലിക്ക് വരാന്‍ ഓരോ കാരണങ്ങളുണ്ട്. ഒന്നുകില്‍ ബന്ധുവിന്റെ രോഗത്തിന് ചികിത്സിക്കാന്‍, അല്ലെങ്കില്‍ വീടുണ്ടാക്കാന്‍, മക്കളെ പഠിപ്പിക്കാന്‍, ഭര്‍ത്താവിനെ സഹായിക്കാന്‍...
 

മാലയുടെ കഥ

 
ഡോക്ടര്‍ സ്‌കാനിങ്ങ് റൂമിലേക്ക് കയറി. മാല എന്ന വാടകഅമ്മയാണ് ടേബിളില്‍. ആനന്ദില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നെടിയത്ത് ഗ്രാമത്തില്‍നിന്നാണ് അവര്‍ വരുന്നത്. ഗര്‍ഭിണിയായിട്ട് ഇപ്പോള്‍ എട്ടുമാസമായി. അതിന്റെ ക്ഷീണമുണ്ട് മുഖത്ത്. ഇരട്ടക്കുട്ടികളാണ് അവരുടെ ഗര്‍ഭപാത്രത്തില്‍. അമേരിക്കന്‍ ദമ്പതികള്‍ക്കുവേണ്ടിയാണിത്.
'എട്ടുമാസമായി വീട്ടില്‍ പോയിട്ട്. എന്റെ മക്കളുടെ കാര്യമാലോചിക്കുമ്പോള്‍ സങ്കടം വരും. മൂന്നുപേരും ഇപ്പോള്‍ അമ്മയുടെ കൂടെയാണ്. വേറെയാരാണ് അവരെ നോക്കാനുള്ളത്. ഭര്‍ത്താവ് മദ്യപിച്ചുമരിച്ചു. പിന്നെ പിടിച്ചുനില്‍ക്കാന്‍ ഞാന്‍ എന്താണ് ചെയ്യുക. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുകയല്ലാതെ.' ആ യുവതി നിഷ്‌കളങ്കമായി ചോദിച്ചു. അവളുടെ കണ്ണുകള്‍ ചെറുതായി നനയുന്നുണ്ടായിരുന്നു. ബ്ലെഡ് പ്രഷര്‍ പരിശോധിക്കാനായി അപ്പോഴേക്കും ഒരു നഴ്‌സ് വന്നു. നീലിച്ച ഞെരമ്പുകളില്‍ അപ്പാരറ്റസ് എന്ന ഉപകരണം പിടിമുറുക്കി.
'മോന്‍ ദര്‍ശന്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. ഏഴാം ക്ലാസിലാണ്. രണ്ടാമത്തവള്‍ ദിവാന്‍ഷിക്ക് 12 വയസ്സേ ഉള്ളു, പിന്നെയുള്ള മോള്‍ മേഘ. അവള്‍ക്ക് എട്ട് വയസ്സ് തികയുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അധികം ടെന്‍ഷനൊന്നും പാടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. പക്ഷേ മക്കളുടെ കാര്യമാലോചിച്ച് എപ്പോഴും ടെന്‍ഷനാണ്. രണ്ടുപെണ്‍കുട്ടികളല്ലേ. ഞാന്‍ ഇങ്ങോട്ട് പോന്നപ്പോള്‍ അവരുടെ പഠിത്തം നിര്‍ത്തി. ഞാനവിടെയില്ലാതെ അവരെയെങ്ങനെ സേഫായി സ്‌കൂളില്‍ വിടാനാവും. ഈ പ്രസവം കഴിഞ്ഞ് പോയിട്ടുവേണം മക്കളെ വീണ്ടും സ്‌കൂളില്‍ അയയ്ക്കാന്‍', മാല പ്രതീക്ഷയോടെ പറഞ്ഞു.
വാടക അമ്മമാരായി മാറാന്‍ വിധിക്കപ്പെട്ട ഏതൊരു സ്ത്രീയെയും പോലെയാണ് മാലയുടെ കഥയും. അവരുടെ ജീവിതത്തിലും ദുരന്തങ്ങളും സങ്കടങ്ങളും പതിഞ്ഞുകിടക്കുന്ന ഒരുപാട് ഏടുകളുണ്ട്. 'പട്ടിണിയുണ്ടെങ്കിലും വലിയ സങ്കടങ്ങളില്ലാതെ കഴിഞ്ഞതാണ് ഞാന്‍. അപ്പോഴാണ് എന്റെ ചേച്ചിക്ക് കാന്‍സര്‍ വന്നത്. നാല്‍പത് വയസ്സേ ആയിട്ടുള്ളൂ അവള്‍ക്ക്. ചികിത്സിക്കാന്‍ ഒരു കാശുമില്ല. എങ്ങനെയെങ്കിലും അവളെ രക്ഷിക്കണമെന്ന് എനിക്ക് തോന്നി. അപ്പോഴാണ് ഒരു ബന്ധു ഈ ഡോക്ടറെക്കുറിച്ചും ആസ്പത്രിയെക്കുറിച്ചും പറഞ്ഞത്. വൈകാതെ ഞാന്‍ ഇവിടെയെത്തി ഇഞ്ചക്ഷനെടുത്തു. കുഞ്ഞ് വയറ്റിലായി ഒരാഴ്ചയാവുമ്പോഴേക്കും ചേച്ചിയുടെ അസുഖം കലശലായി. അവള്‍ മരിച്ചു. പിന്നെ ഞാനെന്തുചെയ്യാന്‍. ഞാനീ വയറ്റില്‍കിടക്കുന്ന കുഞ്ഞുങ്ങളെ മരിച്ചങ്ങ് സ്‌നേഹിച്ചു. രണ്ട് തങ്കക്കുടങ്ങളായിരുന്നു. പ്രസവം കഴിഞ്ഞ് എട്ടുദിവസം അവര്‍ എന്റെ അടുത്തുപറ്റിക്കിടന്നു. പിന്നെയാണ് അവരുടെ അച്ഛനും അമ്മയും വിസയുമായി എത്തിയത്. എന്റെ കുഞ്ഞുങ്ങളെ അമേരിക്കയിലേക്ക് കൊണ്ടുപോവുമ്പോള്‍ നല്ല സങ്കടം വന്നു. പക്ഷേ എനിക്കെന്ത് ചെയ്യാന്‍ പറ്റും. എപ്പോഴും എനിക്കവരെ കാണാന്‍ തോന്നും. ഒരുപാട് വളര്‍ന്നിട്ടുണ്ടാവും ഇപ്പോഴെന്റെ മക്കള്‍, അല്ലേ? അവരുടെ ഒരു ഫോട്ടോയെങ്കിലും കണ്ടാല്‍ മതിയായിരുന്നു' മാല കുറച്ചുനേരം നിശ്ശബ്ദമായി ഇരുന്നു.
അവര്‍ രണ്ടാംതവണ ഗര്‍ഭിണിയായിരിക്കുന്നത് കുടുംബത്തെ രക്ഷിക്കാനാണ്. പൊട്ടിപ്പൊളിഞ്ഞ വീടൊന്ന് നന്നാക്കണം. മക്കളെ പഠിപ്പിക്കണം. ഭര്‍ത്താവുണ്ടാക്കിയ കടങ്ങള്‍ വീട്ടണം. നാട്ടിലാര്‍ക്കുമറിയില്ല മാല ഇതിനെല്ലാം കണ്ടവഴി ഇതാണെന്ന്. 'ഞാന്‍ ഇവിടെയാണെന്ന് വീട്ടുകാര്‍ക്ക് മാത്രമേ അറിയൂ. നാട്ടുകാരൊക്കെ അറിഞ്ഞാല്‍ പ്രശ്‌നമാ. രണ്ട് പെണ്‍മക്കളില്ലേ എനിക്ക്. ഭാവിയില്‍ അവരുടെ വിവാഹം കഴിയാനൊക്കെ ബുദ്ധിമുട്ടാവും. ഭര്‍ത്താവിന്റെ അമ്മ പാനിബെന്‍ ആണ് എനിക്ക് തന്റേടം തന്നത്. എന്ത് വന്നാലും ഞങ്ങള്‍ കൂടെയുണ്ടെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍ വയറ്റിലുള്ള കുഞ്ഞിന്റെ അച്ഛനും അമ്മയുമൊക്കെ ഡല്‍ഹിക്കാരാണ്. അവര്‍ ഇടയ്ക്കിടെ എന്നെ കാണാന്‍ വരാറുണ്ട്. ഫ്രൂട്ട്‌സെല്ലാം കൊണ്ടുവരും. അവര്‍ പറഞ്ഞിട്ടുണ്ട് ഇഷ്ടമുള്ളതെന്താണെന്നു പറഞ്ഞാല്‍ മതി, എല്ലാം വാങ്ങിത്തരാമെന്ന്. പ്രസവമൊക്കെ സുഖമായി നടന്നുകഴിഞ്ഞാല്‍ എന്നെ ഷിര്‍ദിയില്‍ ദര്‍ശനത്തിന് കൊണ്ടുപോവാമെന്ന് ഏറ്റിട്ടുമുണ്ട്.' സായി ഭക്തയായ മാലയ്ക്ക് ഇതിലേറെ സന്തോഷം എങ്ങനെ കിട്ടാനാണ്. അപ്പോഴേക്കും മാലയ്ക്ക് നന്നായി ക്ഷീണം തോന്നിത്തുടങ്ങി. അവര്‍ സമീപത്തുള്ള ബെഡിലേക്ക് ചാഞ്ഞു.
മാലയുടെ രക്തസമ്മര്‍ദം അളക്കാനെത്തിയ നഴ്‌സ് ഹന്‍സ പുഞ്ചിരിക്കുന്നു. 'ഞാനും രണ്ടുവട്ടം ഗര്‍ഭിണിയായിട്ടുണ്ട്. അമേരിക്കക്കാര്‍ക്കും ജപ്പാന്‍കാര്‍ക്കും വേണ്ടി. ആ കഥ കേള്‍ക്കണോ' 17 വര്‍ഷമായി ഡോ. നയനാപട്ടേലിന്റെ കൂടെ ജോലി ചെയ്യുന്ന ഹന്‍സ ചോദിച്ചു. 'ആദ്യകാലത്തൊന്നും ഇങ്ങനെ വാടകയ്ക്ക് പ്രസവിക്കാന്‍ ആരെയും കിട്ടിയിരുന്നില്ല. മറ്റുള്ളവര്‍ ധൈര്യപൂര്‍വം രംഗത്തു വരട്ടെ എന്നുകരുതിയാണ് ഞാനും ഗര്‍ഭം ധരിച്ചത്. ഭര്‍ത്താവ് പ്രമോദ് എല്ലാ പിന്തുണയും നല്‍കി.'ഹന്‍സയുടെ സംസാരം കേട്ട് പ്രമോദ് എത്തിനോക്കി. ഈ ആസ്പത്രിയില്‍തന്നെ ഡ്രൈവറാണ് അയാള്‍.
ആറുവര്‍ഷം മുമ്പാണ് ഹന്‍സ യു.എസ്. ദമ്പതികള്‍ക്കുവേണ്ടി ഗര്‍ഭിണിയായത്. 'രണ്ടരമാസം ആ കുഞ്ഞുങ്ങള്‍ ഒപ്പം തന്നെയുണ്ടായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് വിസ കിട്ടാന്‍ ഇത്തിരി വൈകി.' ഹന്‍സ തന്റെ മൊബൈലില്‍ പരതി ആവേശത്തോടെ ചില ചിത്രങ്ങള്‍ കാണിച്ചുതന്നു. ആദ്യപടത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ കെട്ടിപ്പിടിച്ചുനിന്ന് ചിരിക്കുന്നു, അവരുടെ അമേരിക്കന്‍ മക്കള്‍ നോവ ആന്റണിയും കീത്ത് സാമുവലുമാണ്. ജപ്പാനിലെ അച്ഛനമ്മമാര്‍ക്കൊപ്പം കഴിയുന്ന സക്കൂറ വിരല്‍ കടിച്ചു നില്‍ക്കുന്ന ചിത്രമാണ് പിന്നെ തുറന്നത്. ഡിസംബര്‍ 13ഉം ജൂലായ് 27ഉം. മക്കളുടെ ജന്മദിനം അവര്‍ക്ക് മനഃപാഠമാണ്. ഓരോ ജന്മദിനത്തിലും ഹന്‍സയെ തേടി മക്കളുടെ പുതിയ ഫോട്ടോകളും സമ്മാനങ്ങളും എത്താറുണ്ട്. ഹന്‍സയ്ക്ക് സ്വന്തമായി ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമുണ്ട്. മോളുടെ കല്യാണം കഴിഞ്ഞു. മകന്‍ കോളേജില്‍ പഠിക്കുന്നു.
'വീടിന്റെ അന്തരീക്ഷത്തില്‍ ഹന്‍സയുടെ ഫോട്ടോയെടുക്കാം.' ഫോട്ടോഗ്രാഫര്‍ പ്രദീപിന്റെ നിര്‍ദേശം ഹന്‍സ സന്തോഷത്തോടെ സ്വാഗതം ചെയ്തു. പക്ഷേ പെട്ടെന്നാണ് അവര്‍ക്ക് അപകടം ഓര്‍മ വന്നത്. 'വീട്ടില്‍ മരുമകന്‍ (മകളുടെ ഭര്‍ത്താവ്) വന്നിട്ടുണ്ട്. അവന് ഈ കാര്യങ്ങളൊന്നും അറിയില്ല....' അവര്‍ ക്ഷമ ചോദിച്ച് നടന്നുപോയി.
പാപ്പിയ ബെന്‍ എന്ന കൊല്‍ക്കത്തക്കാരിക്കും ഇത് രണ്ടാമൂഴമാണ്. ആദ്യവട്ടം അവര്‍ക്ക് കിട്ടിയത് ഇരട്ടകളെ. 'അവര്‍ എന്റെ അരികില്‍ പാല്‍ നുണഞ്ഞുകിടന്നപ്പോള്‍ ആര്‍ക്കും കൊടുക്കില്ലെന്ന് ഞാന്‍ തറപ്പിച്ചുപറഞ്ഞു. ഡോക്ടര്‍മാര്‍ അടുത്തുവന്ന് കുറെ ഉപദേശിച്ചു. 'ഇത് നിന്റെ കുഞ്ഞുങ്ങളല്ലെന്ന് ഉറച്ച് വിശ്വസിക്കൂ, അപ്പോള്‍ അവരെ കൊടുക്കാന്‍ ഒരു പ്രയാസവും തോന്നില്ലെന്ന്'. ഒരുപാട് സങ്കടമായിരുന്നു ആ ദിവസം വന്നപ്പോള്‍, ഞാന്‍ ഏങ്ങിക്കരഞ്ഞു. പക്ഷേ കുഞ്ഞുങ്ങളുടെ ശരിക്കുള്ള അച്ഛനും അമ്മയും വന്നപ്പോള്‍, അവരുടെ മുഖത്തെ അലതല്ലുന്ന സന്തോഷം കണ്ടപ്പോള്‍ എന്റെ സങ്കടങ്ങള്‍ പെട്ടെന്ന് മാഞ്ഞുപോയ പോലെ, എനിക്കും രണ്ട് മക്കളുണ്ടല്ലോ. എല്ലാവര്‍ക്കും ഇതേപോലെ മക്കളെ സ്വന്തമാക്കാന്‍ തോന്നില്ലേ. ഇവരെ അവര്‍ കൊണ്ടുപോവട്ടെ.'പാപ്പിയ സോഫയില്‍ ഒന്ന് അമര്‍ന്നിരുന്നു. വാടകയ്ക്കാണ് ഗര്‍ഭം ധരിക്കുന്നതെങ്കിലും ഓരോ സ്ത്രീയിലും അമ്മയുടെ ജനിതകവികാരങ്ങള്‍ ഒളിഞ്ഞുകിടക്കുന്നു.
'ആദ്യവട്ടത്തെ കാശു കൊണ്ട് ഭര്‍ത്താവിന് ഒരു ഓട്ടോറിക്ഷ വാങ്ങിക്കൊടുത്തു. ഇത്തവണ സ്വന്തമായി ഒരു വീടുണ്ടാക്കണം. ഞങ്ങള്‍ക്ക് ആകെ കഷ്ടപ്പാടാണ്, ഭൂമിയും വീടുമൊന്നും സ്വന്തമായി ഇല്ല. മക്കളെ പിരിഞ്ഞിരിക്കുന്നതോര്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങിപ്പോവും, എന്നെങ്കിലും എന്റെ മക്കള്‍ക്ക് മനസ്സിലാവുമായിരിക്കും ഇതെല്ലാം അവര്‍ക്ക് വേണ്ടിയായിരുന്നെന്ന്' ഗുജറാത്തിയും ബംഗാളിയും കലര്‍ന്ന പാപ്പിയയുടെ മൊഴികള്‍ ഇടയ്ക്കിടെ ചിതറിപ്പോയി.
പിന്നീട് പലരും വന്നു, ചെന്നൈ കള്ളക്കുറിച്ചിയില്‍നിന്നുള്ള രുക്മിണി, ഖേടം ജില്ലയിലെ മധുബെന്‍, ഹേമങ്കി....ഗര്‍ഭാലസ്യങ്ങള്‍ വകവെയ്ക്കാതെ ഓരോ അമ്മമാരും അവരുടെ കഥകള്‍ പൂരിപ്പിച്ചുകൊണ്ടിരുന്നു. കുടുംബത്തെ സുരക്ഷിതമാക്കാന്‍ സ്വയം ബലിയാടാവുന്ന കുറെ സ്ത്രീജീവിതങ്ങള്‍. ആ കഥകള്‍ തീരാന്‍ മണിക്കൂറുകളെടുത്തു. ഇതിനിടെ ഒരു യുവതി പതുക്കെ തന്റെ നിറവയറിലൊന്ന് നുള്ളി. 'കള്ളന്‍, അവനെന്നെ ചവിട്ടുകയാ. അപ്പോള്‍ ഞാനൊരു നുള്ള് കൊടുക്കും. ഇടയ്‌ക്കൊക്കെ അവനോട് ഞാന്‍ സംസാരിക്കാറുണ്ട്. പാട്ടൊക്കെ കേട്ടാല്‍ അനുസരണയോടെ കിടക്കും.' അവരില്‍ സന്തോഷത്തിന്റെ തുടിപ്പുകള്‍ നിറഞ്ഞു.
ഇറങ്ങാന്‍ നേരം രുക്മിണി ഒരു സ്വകാര്യംപോലെ പറഞ്ഞു. 'എന്റെ അച്ഛനും അമ്മയും ബറോഡയിലാണ്. ഞാനിങ്ങനെ ചെയ്‌തെന്നറിഞ്ഞാല്‍ അവര്‍ തകര്‍ന്നുപോവും. ഞാന്‍ അഹമ്മദാബാദില്‍ ജോലിക്ക് ചേര്‍ന്നിരിക്കുകയാണെന്നാണ് അവരോട് പറഞ്ഞിരിക്കുന്നത്. നാലുമാസം ഗര്‍ഭിണിയായപ്പോഴാണ് ഒടുവില്‍ അമ്മയെ കണ്ടത്. അന്ന് പിന്നെ വയര്‍ ഇത്ര വലുതല്ലാത്തതിനാല്‍ അമ്മയ്ക്ക് മനസ്സിലായില്ല. നിങ്ങളുടെ മാസിക ജാംനഗറിലൊന്നും വരില്ലല്ലോ അല്ലേ. അച്ഛനും അമ്മയുമൊന്നും എന്റെ ചിത്രം കാണില്ലല്ലോ, ഉറപ്പല്ലേ....' അവരുടെ മുഖത്ത് അല്‍പമധികം ആശങ്ക നിഴലിച്ചിരുന്നു.
 

ഗര്‍ഭിണികളുടെ ഭവനം

 
വാടക അമ്മമാരുടെ ഭവനം ആസ്പത്രിയില്‍നിന്ന് കുറച്ചകലെയാണ്. ഡോ. നയന പട്ടേല്‍ ഞങ്ങളെ അവിടേക്ക് നയിച്ചു. വലിയൊരു ഹോസ്റ്റലാണിത്. അതിനകത്ത്, ഫ്ലാറ്റ് ടി.വിയില്‍ സീരിയല്‍ കണ്ടു രസിക്കുന്നു ഗര്‍ഭിണികളില്‍ ചിലര്‍. അടുത്ത മുറിയിലുള്ള നാലുപേര്‍ എംബ്രോയ്ഡറി വര്‍ക്കിലാണ്. പഴവും പാനീയങ്ങളും നിറച്ച പാത്രങ്ങള്‍ അരികില്‍ വെച്ച് ഉറങ്ങുന്ന ഒരു എട്ടുമാസക്കാരി. 180 ഗര്‍ഭിണികള്‍ ഇവിടെ താമസിക്കുന്നു. ഇരുപതോളം റൂമുകളില്‍ സസുഖം ഗര്‍ഭകാലം ചെലവിടുന്നവര്‍. അവര്‍ക്കുള്ള മരുന്നുകളുമായി ഓടിനടക്കുന്ന നഴ്‌സ്.
'ഗര്‍ഭിണിയാവാനുള്ള ഇഞ്ചക്ഷന്‍ എടുത്തുകഴിഞ്ഞാല്‍ പിന്നെ പ്രസവിക്കുന്ന നിമിഷം വരെ ഈ ഹോസ്റ്റലിലാണ് എല്ലാവരും കഴിയുന്നത്. അടുത്തുള്ള ചില വീടുകളിലും ഗര്‍ഭിണികളെ താമസിപ്പിച്ചിട്ടുണ്ട്.' മേട്രണ്‍ കൂടിയായ നഴ്‌സ് മാലാബെന്‍ പറഞ്ഞു. രാവിലെ പാല്‍, അതുകഴിഞ്ഞ് ബ്രേക്ഫാസ്റ്റ്. വിവിധ പഴങ്ങള്‍, മുട്ട, മറ്റ് പോഷകാഹാരങ്ങള്‍...ഗര്‍ഭിണികള്‍ക്കുള്ള മെനു മേട്രന്‍ വിവരിച്ചു. ഭര്‍ത്താക്കന്‍മാരും കുട്ടികളുമെല്ലാം ഞായറാഴ്ചകളില്‍ ഇവിടേക്ക് വരും. അന്ന് അവര്‍ക്ക് സംസാരിച്ചിരിക്കാം.
ഗര്‍ഭിണികള്‍ക്ക് നേരം പോവാനായി വിവിധ തൊഴിലുകളും പരിശീലിപ്പിക്കുന്നു. തയ്യല്‍, എംബ്രോയ്ഡറി, ചോക്ലേറ്റ് നിര്‍മാണം, സ്‌പോക്കണ്‍ ഇംഗ്ലീഷ് അങ്ങനെ. മുമ്പ് പ്രസവിച്ച് പോയവര്‍ക്കുള്ള പ്രത്യേക തൊഴില്‍ പരിശീലന കേന്ദ്രവും സറോഗേറ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അപ്പോള്‍ മുമ്പ് വാടകയ്ക്ക് പ്രസവിച്ചുപോയ സ്ത്രീകളെല്ലാം കൂടെ വരാന്‍ തുടങ്ങി. ഇന്ന് അവരുടെ മീറ്റിങ്ങ് ദിവസമാണ്. ഓരോരുത്തരെയും പേരു വിളിച്ച് സ്വീകരിക്കുന്ന ഡോക്ടര്‍. പ്രസവം കഴിഞ്ഞ് പോവുന്നതോടെ ഒരാളെയും മറന്നുകളയുന്നില്ല. അമ്മമാര്‍ പിന്നെയെങ്ങനെ ജീവിക്കുന്നു, എന്താണ് അവര്‍ക്ക് വേണ്ടത് എന്നെല്ലാം ഇവര്‍ തുടരെ അന്വേഷിക്കുന്നു. അതെല്ലാം എത്തിച്ചുകൊടുക്കുന്നു. സ്ത്രീകളെ തന്റേടത്തോടെ ജീവിക്കാന്‍ പ്രാപ്തരാക്കുന്നു.
'നിങ്ങള്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കിത്തരൂ. നമുക്ക് അത് വിറ്റഴിക്കാം.' ഡോക്ടര്‍ അവരെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. അപ്പോഴും ധാരാളം പേര്‍ ഒഴുകിവരുന്നുണ്ട്. ചിലര്‍ക്കൊപ്പം ഭര്‍ത്താക്കന്‍മാരും സന്തോഷത്തോടെ കയറിവരുന്നു. പലരുടെയും കൈകളില്‍ വില കൂടിയ മൊബൈലുകളുണ്ട്. എല്ലാം മാറിയ ജീവിതത്തിന്റെ അടയാളങ്ങള്‍. ആ വലിയ ഹാള്‍ മിനിറ്റുകള്‍ക്കകം നിറഞ്ഞുകവിഞ്ഞു. അവര്‍ ഒരുമിച്ച് ലോകത്തോട് വിളിച്ചുപറയുന്നപോലെ തോന്നി. 'മക്കളില്ലാതെ ദു:ഖിക്കുന്നവരേ, ആനന്ദിലേക്ക് വരൂ, ഞങ്ങള്‍ നിങ്ങള്‍ക്ക് കുഞ്ഞുങ്ങളെ തരാം.'
 
 

 

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment