Sunday 12 May 2013

[www.keralites.net] എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കേരള രാഷ്ട്രീയവും

 

എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കേരള രാഷ്ട്രീയവും

ജാതിയും മതവും മറ്റും അവനവന്‍ ഇച്ഛിക്കാതെതന്നെ ഓരോ വ്യക്തിയുടെയും ജീവിതത്തിലേക്ക് മാതാപിതാക്കളിലൂടെയും കുടുംബം ഉള്‍പ്പെടെയുള്ള വളര്‍ത്തല്‍ ചുറ്റുപാടുകളിലൂടെയും കടന്നുകൂടുന്നവയാണ്. അനൈച്ഛികമായി ഓരോ വ്യക്തിയിലും സംഭവിക്കുന്ന ഇത്തരം സ്വാധീനങ്ങളെയാണ് പൊതുവേ പാരമ്പര്യം എന്നു പറയുന്നത്. മാതാപിതാക്കള്‍ക്ക് അഥവാ കുടുംബത്തിന് ഒരു വ്യക്തിയില്‍ എത്രത്തോളം സ്വാധീനമുണ്ടോ അത്രത്തോളം സ്വാധീനം ഓരോ വ്യക്തിയിലും പാരമ്പര്യത്തിനും ഉണ്ടായിരിക്കും.
'എന്‍െറ മുത്തപ്പാ' എന്ന് ഉത്തര മലബാറിലെ ഒരു ഹിന്ദു അയാളുടെ ജീവിതത്തിലെ സന്ദിഗ്ധഘട്ടങ്ങളില്‍ അയാളറിയാതെ ഉദീരണം ചെയ്തേക്കാം. എന്നാല്‍, തിരുവിതാംകൂറിലെയോ കൊച്ചിയിലെയോ ഹിന്ദുക്കള്‍ 'എന്‍െറ മുത്തപ്പാ'എന്ന് ഉദീരണം ചെയ്തുകൊള്ളണമെന്നില്ല. എന്തുകൊണ്ട് ഈ വ്യത്യാസം എന്ന ചെറിയ പ്രശ്നം വിശകലനം ചെയ്താല്‍തന്നെ, ജാതീയവും മതപരവുമായ പാരമ്പര്യം എന്നത് ഒരു വ്യക്തിയുടെ ജനനവും വളര്‍ത്തല്‍ ചുറ്റുപാടുകളും വഴിയായി അയാളിലേക്ക് അയാളറിയാതെ കടന്നുകൂടുന്നതാണെന്ന് വ്യക്തമാവും.
എന്നാല്‍, രാഷ്ട്രീയം എന്നത് സ്വേച്ഛകൂടാതെ ഒരാളിലും സംഭവിക്കില്ല. എന്‍െറ രാഷ്ട്രീയം ഏതാണെന്ന് ആത്യന്തികമായി നിശ്ചയിക്കുന്നത് ഞാനാണ്; എന്‍െറ അച്ഛനമ്മമാരോ അയല്‍ക്കാരോ അധ്യാപകരോ സഹപാഠികളോ അല്ല. ബോധപൂര്‍വം അവനവന്‍ തെരഞ്ഞെടുക്കുന്നതായിരിക്കും ഓരോ വ്യക്തിയുടെയും രാഷ്ട്രീയം എന്നു ചുരുക്കം. ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കാം. ഒരു ഈഴവന് ഒരിക്കലും നായരാകാനാവില്ല. കാരണം, ഒരാള്‍ക്കും അയാളുടെ മാതാപിതാക്കള്‍ ആരായിരിക്കണം എന്നു തീരുമാനിക്കാനോ യഥേഷ്ടം മാറ്റാനോ കഴിയില്ല എന്നതുതന്നെ. എന്നാല്‍, ഒരു ഈഴവന് തീര്‍ച്ചയായും കമ്യൂണിസ്റ്റോ സോഷ്യലിസ്റ്റോ കോണ്‍ഗ്രസോ കേരള കോണ്‍ഗ്രസോ ബി.ജെ.പിയോ ഒക്കെ ആകാന്‍ കഴിയും. കാരണം, അയാളുടെ രാഷ്ട്രീയം ഏതാണെന്ന് തീരുമാനിക്കാനും തെരഞ്ഞെടുക്കാനുമുള്ള ബോധപൂര്‍വമായ ഇച്ഛാശക്തിയും സ്വാതന്ത്ര്യവും അയാള്‍ക്കുണ്ട് എന്നതുതന്നെ. അച്ഛനമ്മമാരുടെ രാഷ്ട്രീയംതന്നെ മകനോ മകളോ പിന്തുടരണമെന്നില്ല എന്നു ചുരുക്കം.
ഇപ്പറഞ്ഞ രാഷ്ട്രീയ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള അവകാശാധികാരങ്ങളോടുകൂടിയ വ്യക്തിത്വം ഓരോ ഈഴവനും നായര്‍ക്കും നമ്പൂതിരിക്കും പുലയനും പറയനും ഉണ്ടെന്നതിനാലാണ് കേരളത്തിലെ രാഷ്ട്രീയം തത്ത്വത്തിലും വലിയ പാളിച്ചകളില്ലാതെ പ്രയോഗത്തിലും ജാതിമത നിരപേക്ഷമായി നിലനിന്നുവരുന്നത്. മുസ്ലിംലീഗിന് വോട്ട് ചെയ്താലേ മുസ്ലിമായിരിക്കാനാവൂ എന്നും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വോട്ടു ചെയ്താലേ ക്രൈസ്തവനാകൂ എന്നും ഒരു നിബന്ധനയും ഇല്ലാത്തതിനാല്‍തന്നെയാണ് കേരളത്തില്‍ മുസ്ലിംലീഗല്ലാത്ത മുസ്ലിംകളും കേരള കോണ്‍ഗ്രസുകാരല്ലാത്ത ക്രൈസ്തവരും നിലനിന്നുവരുന്നത്. ഇതിന് വിപരീതമായൊരു മാറ്റം കൊണ്ടുവരാനാണ്, അതായത്, പാരമ്പര്യഗതിയാല്‍ നായരോ ഈഴവനോ നമ്പൂതിരിയോ ഒക്കെ ആയിപ്പോകുന്ന വ്യക്തികള്‍ക്ക് അവരുടെ രാഷ്ട്രീയം ഏതായിരിക്കണമെന്ന് നിശ്ചയിക്കാനുള്ള നിലവിലുള്ള ജനാധിപത്യാധികാരത്തിന്മേലും സ്വാതന്ത്ര്യത്തിന്മേലും കുതിരകയറാനാണ് എസ്.എന്‍.ഡി.പി നേതാവായ വെള്ളാപ്പള്ളി നടേശനും എന്‍.എസ്.എസ് നേതാവായ ജി. സുകുമാരന്‍ നായരും തോന്നുംപടി ഇണങ്ങിയും പിണങ്ങിയും ശ്രമിച്ചുവരുന്നത്. ഇതിനെ ഒരു പ്രകാരത്തിലും പിന്തുണച്ചുകൂടാ. എന്തെന്നാല്‍ താന്‍ ഏതു ജാതിയില്‍ ജനിക്കണം എന്നു നിശ്ചയിക്കാന്‍ ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത മനുഷ്യന് താന്‍ ഏതു രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കണം എന്നു നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും സംരക്ഷിക്കാന്‍ കഴിയേണ്ടതുണ്ട്. പ്രസ്തുത സ്വാതന്ത്ര്യം ജാതി-സമുദായ നേതാക്കള്‍ കല്‍പിച്ചനുഗ്രഹിക്കുന്നവര്‍ക്ക് വോട്ടുചെയ്ത് തുലച്ചുകളയാനുള്ള അവിവേകം ഒരു വ്യക്തിയും ഇന്നോളം കാണിച്ചിട്ടില്ല; ഇനിയും കാണിക്കുകയും അരുത്.
തീര്‍ച്ചയായും വെള്ളാപ്പള്ളി നടേശനും ജി. സുകുമാരന്‍ നായര്‍ക്കും വ്യക്തികളെന്ന നിലയില്‍ അവര്‍ക്ക് ബോധ്യപ്പെടുന്ന രാഷ്ട്രീയം സ്വീകരിക്കാനും അതിനുവേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സര്‍വ സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍, വിധിവശാല്‍ നായന്മാരായവരെല്ലാം ഇനിമേല്‍ ജി. സുകുമാരന്‍ നായര്‍ സിന്ദാബാദ് വിളിക്കുന്ന രാഷ്ട്രീയത്തിനുതന്നെ വോട്ടു ചെയ്യണം എന്ന് ആഹ്വാനം ചെയ്യാന്‍ അദ്ദേഹത്തിനോ, ഈഴവന്മാരെല്ലാവരും വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ മുന്നണിക്കേ വോട്ടു ചെയ്യാവൂ എന്ന് ആജ്ഞാപിക്കാനുള്ള അധികാരം വെള്ളാപ്പള്ളിക്കോ ഇല്ല. മന്നത്തു പത്മനാഭന്‍ സര്‍ സി.പിക്കെതിരായ രാഷ്ട്രീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത് എന്‍.എസ്.എസ് ഭാരവാഹിയായി ഇരുന്നുകൊണ്ടല്ല; എന്‍.എസ്.എസ് ഭാരവാഹിത്വം രാജിവെച്ചുകൊണ്ടാണ്. മന്നത്തിന്‍െറ ഈ മാതൃക പിന്‍പറ്റാനുള്ള ചങ്കൂറ്റം ജി. സുകുമാരന്‍ നായര്‍ക്കുണ്ടെങ്കില്‍ അദ്ദേഹം എന്‍.എസ്.എസ് നേതൃ പദവിയില്‍നിന്നൊഴിഞ്ഞ്, അദ്ദേഹത്തിന് പ്രിയപ്പെട്ട രാഷ്ട്രീയ കക്ഷിയുടെ ചുമതലയേറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ തയാറാവണം. വെള്ളാപ്പള്ളി നടേശനും ഇത്തരം രീതി അവലംബിക്കാന്‍ ചങ്കൂറ്റം കാണിക്കണം. ഇനി ഇപ്പറഞ്ഞതിനെല്ലാം അപ്പുറത്ത് കേരളത്തിലെ ഈഴവരെല്ലാം വെള്ളാപ്പള്ളി പറയുന്നവര്‍ക്കും നായന്മാരെല്ലാം ജി. സുകുമാരന്‍ നായര്‍ കല്‍പിച്ചനുഗ്രഹിക്കുന്നവര്‍ക്കും മാത്രമേ വോട്ടുചെയ്യൂ എന്ന് ഇരുവര്‍ക്കും ഉറപ്പുണ്ടെങ്കില്‍, രണ്ടു പേരും ചേര്‍ന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപവത്കരിക്കണം. അല്ലെങ്കില്‍ ഇരുവരും ബി.ജെ.പി അംഗത്വമെടുത്ത് പരസ്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തയാറാകണം. അപ്പോഴറിയാം അവര്‍ നില്‍ക്കുന്നിടത്ത് എത്ര വോട്ടുണ്ടാകുമെന്ന്. എന്തായാലും, മുമ്പ് ലിംഗായത്ത് ജാതിക്കാര്‍ യെദിയൂരപ്പ എന്ന ലിംഗായത്തുകാരന്‍െറ കക്ഷിക്ക് വോട്ട് ചെയ്ത് കര്‍ണാടകയില്‍ താമര വിരിയിച്ചതുപോലെ, വെള്ളാപ്പള്ളിയും സുകുമാരന്‍ ചേട്ടനും ബി.ജെ.പിക്കാരായാലുടനെ കേരളത്തിലെ ഈഴവരും നായന്മാരും എല്ലാം ബി.ജെ.പിക്ക് വോട്ട് ചെയ്ത് കേരളത്തില്‍ താമര വിരിയുകയില്ല. ഇക്കാര്യം മനസ്സിലാകാത്തത് വെള്ളാപ്പള്ളിക്കും സുകുമാരന്‍ ചേട്ടനും മാത്രമാണ്.
കേരളത്തില്‍ ലക്ഷക്കണക്കിന് ആരാധകര്‍ മോഹന്‍ലാലിനുണ്ട്. അത്രയും ആരാധകര്‍ മമ്മൂട്ടിക്കുമുണ്ട്. ഇരുവര്‍ക്കും മുട്ടിനുമുട്ടിന് ഫാന്‍സ് അസോസിയേഷനുമുണ്ട്. എന്നു കരുതി ഇവര്‍ ഇരുവരും അവരവരുടെ ഫാന്‍സ് അസോസിയേഷനുകളെ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാക്കി രൂപാന്തരപ്പെടുത്തി പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടാല്‍, മമ്മൂട്ടി മുഖ്യമന്ത്രിയും മോഹന്‍ലാല്‍ പ്രതിപക്ഷ നേതാവും ആകുന്ന ഒരവസ്ഥ കേരളത്തില്‍ ഉണ്ടാകുമോ? ഇല്ലെങ്കില്‍, മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉള്ളിടത്തോളം ജനപ്രിയത ഇല്ലാത്ത എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളിയും വിചാരിക്കുന്നതിനനുസരിച്ച് കേരളത്തില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ആരു വരണമെന്ന് ജനം വിധി എഴുതുകയില്ല. ഇത് തിരിച്ചറിയാനുള്ള പ്രായപൂര്‍ത്തി വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കും ഉണ്ടാവാതെ പോയത് മഹാകഷ്ടം തന്നെ.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment