Friday 8 March 2013

[www.keralites.net] കണ്ണീരുണങ്ങാതെ ജയാനന്ദന്റെ കുടുംബം

 

കണ്ണീരുണങ്ങാതെ ജയാനന്ദന്റെ കുടുംബം

 

കോഴിക്കോട്: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുക. കാലമേറെ മാറിയിട്ടും പൊലീസിന്‍െറ ഈ സ്വഭാവത്തില്‍ മാത്രം മാറ്റമില്ല. മുന്‍പിന്‍ നോക്കാതെയുള്ള നടപടിമൂലം പൊലിഞ്ഞത് ചെലവൂര്‍ പാലക്കോട്ടു വയല്‍ കിഴക്കേടത്ത് വീടിന്‍െറ അത്താണിയാണ്. രണ്ട് അമ്പതു പൈസ നാണയങ്ങള്‍ ഒട്ടിച്ച് 'കുംഭകോണം' നടത്തുന്നുവെന്ന രീതിയില്‍ പൊലീസ് പെരുമാറിയതാണ് ബസ് കണ്ടക്ടര്‍ ജയാനന്ദന്‍െറ മരണത്തിലേക്ക് നയിച്ചത്.
മറ്റാരോ ചെയ്ത കുറ്റത്തിന്‍െറ പേരില്‍ കസ്റ്റഡിയിലെടുക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിലൂടെ വിലങ്ങുവീണത് രണ്ടു കുട്ടികളടക്കമുള്ള കുടുംബത്തിന്‍െറ പ്രതീക്ഷകള്‍ക്കാണ്. പൊലീസ് പീഡനത്തില്‍ മനംനൊന്ത് കഴിഞ്ഞദിവസം ജീവനൊടുക്കിയ ജയാനന്ദന്‍െറ വീട്ടിലെ കണ്ണീര്‍ ഇനിയുമുണങ്ങിയിട്ടില്ല.
രണ്ട് അമ്പതു പൈസ ഒട്ടിച്ച് അഞ്ചുരൂപയെന്നുപറഞ്ഞ് യാത്രികന് നല്‍കിയ സംഭവത്തിലാണ് ഇയാളെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരിച്ചുംമറിച്ചും മണിക്കൂറുകളോളം ചോദ്യംചെയ്തശേഷം എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം ജീപ്പില്‍ കയറ്റി വീട്ടീല്‍ കൊണ്ടുവന്നു. നാട്ടില്‍ പൊടുന്നനെ കുറ്റവാളിയായത് ചിന്തിക്കാവുന്നതിലപ്പുറമായിരുന്നു ജയാനന്ദന്. ബുധനാഴ്ച പുലര്‍ച്ചെ നാടറിയുന്നത് ഇയാളുടെ മരണമാണ്.
ആശ്രയം നഷ്ടമായതോടെ ഭാര്യ രമാദേവിയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം എങ്ങനെ മുന്നോട്ടുപോകുമെന്നറിയാത്ത അവസ്ഥയിലാണ്. സൗഹൃദങ്ങള്‍ പരിമിതപ്പെടുത്തി കുടുംബവും തന്‍െറ തൊഴിലും മാത്രം നോക്കിനടത്തുന്ന ജയാനന്ദന്‍െറ മരണം നാട്ടുകാര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നില്ല. 'അപവാദങ്ങള്‍ താങ്ങാനുള്ള കഴിവ് ആ പാവത്തിനില്ലെന്നാണ്' നാട്ടുകാര്‍ക്ക് പറയാനുള്ളത്.
മൂത്ത മകന്‍ ജിഷ്ണു റഹ്മാനിയ സ്കൂളില്‍ പ്ളസ്ടുവിനും രണ്ടാമത്തെമകന്‍ ജിതിന്‍ ദേവഗിരി സ്കൂളില്‍ ആറാം ക്ളാസിലുമാണ് പഠിക്കുന്നത്. ആശ്വാസവാക്കുകളുമായി എത്തുന്നവരില്‍നിന്നും ഈ കുടുംബം പ്രതീക്ഷിക്കുന്നത് നീതിയാണ്.
അല്ലലും അലട്ടലുമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്ന കുടുംബത്തിന്‍െറ മുകളിലാണ് നീതിപാലകരുടെ ക്രൂരകൃത്യം കരിനിഴല്‍ വീഴ്ത്തിയത്. 20 വര്‍ഷമായി ജയാനന്ദന്‍ ബസ് തൊഴിലാളിയായി പണിയെടുക്കുന്നു. പ്രദേശവാസികളും ഇദ്ദേഹത്തിനൊപ്പം ജോലിചെയ്തവരും മക്കളുടെ സ്കൂളിലെ അധ്യാപകരുമടക്കം ആശ്വസിപ്പിക്കാന്‍ എത്തുന്നവര്‍ എന്തുപറയണമെന്നറിയാത്ത അവസ്ഥയില്‍ നിശ്ശബ്ദരായി മടങ്ങുകയാണ്.
പാലാഴി-കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായിരുന്നു ജയാനന്ദന്‍. സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തിട്ടുണ്ട്. 13ന് കുടുംബാംഗങ്ങളില്‍നിന്നും കമീഷന്‍ മൊഴിയെടുക്കും. ഭാര്യ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ആഭ്യന്തരമന്ത്രി, ഡി.ജി.പി, സിറ്റി പൊലീസ് കമീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment