Friday 7 December 2012

[www.keralites.net] നേര്‍ച്ചക്കോഴികള്‍

 

നേര്‍ച്ചക്കോഴികള്‍ 

Fun & Info @ Keralites.netപത്തുപതിമൂന്നു വര്‍ഷം മുമ്പ് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അകന്ന ബന്ധുവിന്റെ മകളെ മൈസൂരിലേക്ക് വിവാഹം കഴിച്ചു വിടുന്നു. അതിലപ്പുറം ഒന്നുമറിയില്ലായിരുന്നു. വയനാട്ടില്‍ മുസ്ലീങ്ങളുടെ നിക്കാഹും പെണ്ണിനെ കൂട്ടിക്കൊണ്ടുപോക്കുമൊക്കെ ഉച്ചയ്ക്ക് ശേഷമാണ് നടക്കാറ്. പക്ഷേ, ഈ കല്ല്യാണത്തിനു ചെന്നപ്പോള്‍ ചെറുക്കനും കൂട്ടരും നേരത്തെ എത്തിയിട്ടുണ്ട്. അതും ഒരു ലോറിയില്‍..

ലോറിയില്‍ വന്ന ചെറുക്കനെയും കൂട്ടരെയും കാണാന്‍ പിന്നെ കൗതുകമായിരുന്നു. കൂടെ വന്ന സ്ത്രീകളെല്ലാം ഒരു കുഞ്ഞു മുറിയില്‍ നിലത്ത് പുല്‍പ്പായ വിരിച്ച് ഇരിക്കുന്നു. അവര്‍ക്കു നടുവില്‍ കല്ല്യാണപ്പെണ്ണ്. കുട്ടികളല്ലാതെ മറ്റു ബന്ധുക്കളാരും അവിടെ ഇല്ലായിരുന്നു. കുട്ടികളോട് ചങ്ങാത്തം കൂടി അവരുടെ ഇടയിലേക്ക് ഇവളും സ്ഥലം പിടിച്ചു. മൈസൂരുകാരികള്‍ കല്ല്യാണപ്പെണ്ണിനെ ഒരുക്കുകയാണ്. തലനിറച്ച് മുല്ലപ്പൂ ചൂടിച്ച്, കൈകള്‍ നിറച്ചും ഗില്‍റ്റു പതിച്ച കുപ്പിവളകള്‍ ഇടുവിച്ച്, കാല്‍ വിരലില്‍ മിഞ്ചിയിടുവിച്ച്, ചില നൃത്തച്ചമയങ്ങളില്‍ കാണാറുള്ളതു പോലെ പുരികത്തിനു മുകളിലായി ചുവപ്പും കറുപ്പും വെള്ളയും കുഞ്ഞു കുഞ്ഞു പൊട്ടുകള്‍ പതിച്ച്, കാല്‍ നഖങ്ങളിലും കൈനഖങ്ങളിലും ക്യൂട്ടക്‌സ് അണിയിച്ച്...ഇതൊന്നും സാധാരണ വിവാഹങ്ങളില്‍ പതിവില്ല. ക്യൂട്ടക്‌സും പൊട്ടുമൊന്നുമണിയാറേയില്ലജീവിതത്തിലൊരുക്കലും. ആ പെണ്ണുങ്ങള്‍ ചിരിച്ചും കളിച്ചും കല്ല്യാണപ്പെണ്ണിനെ നോക്കി എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. അതൊന്നും ഞങ്ങള്‍ക്ക് മനസ്സിലായതേയില്ല. അവര്‍ ഉറുദുവിലാണ് സംസാരിച്ചിരുന്നത് എന്ന് പിന്നീട് മനസ്സിലാക്കി. 

പെണ്ണിനെ ചമയിക്കല്‍ പെട്ടെന്നൊന്നും അവസാനിക്കുന്നതായിരുന്നില്ല. മുഖത്ത് റോസ് പൗഡര്‍ ഇടുവിച്ച്, നെറ്റിച്ചുട്ടിവെച്ച്, ലിപ്സ്റ്റിക് തേച്ച്....മുഖത്തുകുറേ ഗില്‍റ്റും വാരിത്തേച്ചു. ഉണ്ടായിരുന്ന ചന്തമൊക്കെ അതോടെ പോയല്ലോ എന്ന് തോന്നിപ്പോയി.

പിന്നെ മണവാളന്‍ വരവായി..പള്ളിയില്‍വെച്ച് നിക്കാഹു കഴിഞ്ഞ് വന്നതാണ്. പക്ഷേ, ഈ പെണ്ണുങ്ങള്‍ക്കിടയില്‍ അവനൊരുത്തനേയുള്ളു. മറ്റുള്ളവരൊക്കെ പുറത്ത്..കൂട്ടത്തില്‍ മുതിര്‍ന്ന സ്ത്രീ എന്തൊക്കെയോ അവന്റെ ചെവിയില്‍ മന്ത്രിച്ചു. അവന്‍ താലി ചാര്‍ത്തി. പൂമാലയിട്ടു. അപ്പോഴാണ് വീണ്ടും മന്ത്രണം. അവന്‍ വധുവിനെ കെട്ടിപ്പിടിച്ച് ചെവിയിലെന്തൊക്കെയോ മന്ത്രിക്കുന്നു. പെണ്ണുങ്ങള്‍ രണ്ടുപേരുടേയും കൈകള്‍ പൂമാലകൊണ്ട് ചേര്‍ത്തു കെട്ടി പുറത്തേക്കിറക്കി. പന്തലിലിരുത്തി അവരുടെ എന്തൊക്കെയോ ചടങ്ങുകള്‍ വീണ്ടും നടത്തി പൂമാലബന്ധനം അഴിച്ചുമാറ്റി. പിന്നെ, വരന്റെ കൂട്ടുകാര്‍ അവളോട് എന്തൊക്കെയോ ചോദിക്കുകയായാണ്. പേരെന്താണെന്നും എത്രവരെ പഠിച്ചു എന്നുമൊക്കെയാണെന്ന് അടുത്തു നിന്ന ഉറുദു അറിയാവുന്നവര്‍ പറഞ്ഞു. പിന്നെയാണ് ബഹുരസം! വീട്ടുകാരോട് യാത്ര പറഞ്ഞു പോവുകയാണ്. നടന്നൊന്നുമല്ല ലോറി കിടക്കുന്നിടത്തേക്ക് പോകുന്നത്. മണവാളന്‍ അവളെ തോളിലേറ്റി ഇടവഴിയുലൂടെ ഒരു നടത്തമായിരുന്നു! 

സത്യത്തില്‍, വ്യത്യസ്തമായൊരു കല്ല്യാണം കണ്ടതിന്റെ കൗതുകം മാത്രമായിരുന്നു അന്ന്. കുറച്ചു ദിവസം കഴിഞ്ഞ് വേറൊരു വിവാഹം, പിന്നെ പിന്നെ പലതും കേട്ടു. മൈസൂര്‍ കല്ല്യാണമെന്ന പേരില്‍. പലപ്പോഴും മൈസൂര്‍ കല്ല്യാണത്തിന് നിന്ന് കൊടുക്കേണ്ടി വരുന്നവര്‍ ദരിദ്രരായിരുന്നു. സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി ഒട്ടും മുന്നിലല്ലാത്തവര്‍.

ഒരുവശത്ത് ആഡംബരത്തിലും ആര്‍ഭാടത്തിലും മുങ്ങിക്കുളിച്ച് വിവാഹങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് ഇങ്ങനെ ചിലത് നടക്കുന്നു. അതിന് പലപ്പോഴും പൊതുസമൂഹം ശ്രദ്ധ കൊടുക്കാറുമില്ല. സ്ത്രീധനമോ, വിലപേശി ചോദിക്കുന്ന സ്വര്‍ണ്ണമോ കൊടുക്കാന്‍ കഴിവില്ലാത്ത എത്രയോ പേര്‍ നമുക്കു ചുറ്റുമുണ്ട്. അന്നന്നത്തെ ആഹാരത്തിനുപോലും വകകണ്ടെത്താന്‍ നിവൃത്തിയില്ലാത്തവര്‍. കേരളത്തില്‍ അങ്ങനെയുണ്ടോ എന്നു ചോദിക്കുമായിരിക്കും..സത്യമാണ്. കുഗ്രാമങ്ങളിലേക്ക് പോകുക, പ്രത്യകിച്ച് തമിഴ്‌നാടോ കര്‍ണ്ണാടകയോ ആയി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലേക്ക്..


മൈസൂര്‍ കല്ല്യാണങ്ങളും കല്ല്യാണങ്ങളല്ലേ എന്നു ചോദിച്ചേക്കാം. എവിടെയായാലും നന്നായി ജീവിച്ചാല്‍ പോരെ എന്നു ചോദിച്ചേക്കാം. പക്ഷേ, അപൂര്‍വ്വമായി മാത്രമേ നന്നായി പോകാറുള്ളു. കുറഞ്ഞ സ്വര്‍ണ്ണവും പണവും നല്‍കിയാല്‍ മൈസൂര്‍ കല്ല്യാണം നടത്താം. പക്ഷേ, ഈ പെണ്‍കുട്ടികള്‍ അതോടെ അന്യഗ്രഹവാസികളായി മാറുകയാണ്. അറിയാത്ത ഭാഷ, പരിചയിച്ചിട്ടില്ലാത്ത ഭക്ഷണം, കണ്ടുവളരാത്ത രീതികള്‍, തികച്ചും ഒറ്റപ്പെട്ടു പോകുന്നു ഇവര്‍. കുട്ടികളെ പഠിക്കാന്‍ വിടാന്‍ ഉത്സാഹികളല്ല ഈ മൈസൂര്‍ പഠാണികള്‍. അന്നുണ്ടാക്കുന്നതു കൊണ്ട് അന്നത്തെ ജീവിതം. നാളെയെക്കുറിച്ച് യാതൊരു ചിന്തയോ വിചാരമോ ഉണ്ടാവാറില്ല. രോഗം വന്നാല്‍ മന്ത്രിച്ചൂതികെട്ടാനുമൊക്കെ നടക്കും. ആശുപത്രിയില്‍ പോയി വിദഗ്ദചികിത്സയൊന്നും ഇവരുടെ നിഘണ്ടുവിലില്ല. ഭക്ഷണം തയ്യാറാക്കുന്നതു മുതല്‍ വിരുന്നുകാരെ സ്വീകരിക്കുന്നത് വരെ വ്യത്യസ്തം. എന്തുമാകട്ടെ, ഉപദ്രവം കൂടിയായാലോ? 
മൂന്നോ നാലോ വര്‍ഷംകൊണ്ട് ചിലരെല്ലാം ആ സംസക്കാരവുമായി ഒത്തുപോകും. വീട്ടിലേക്കു മടങ്ങിയാലും പ്രയോജനമില്ലല്ലോ എന്നോര്‍ത്ത്, അപ്പോഴേക്കും ജനിച്ചുപോയ കുഞ്ഞുങ്ങളെയോര്‍ത്ത്...ഇതൊക്കെ സാധാരണ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍. ഇതിനൊക്കെ അപ്പുറത്താണ് ഗാര്‍ഹിക പീഡനങ്ങള്‍..അത് ഭര്‍ത്താവില്‍ നിന്ന് വേണ്ടുവോളം. 
ചടച്ച പേക്കോലങ്ങളാകുന്നു പലരും. ഭര്‍ത്താവ് ആവശ്യപ്പെടുമ്പോഴൊക്കെ പണത്തിനായി നാട്ടിലേക്ക് പോന്നോളണം. മാനസികവും ശാരീരികവുമായ ഉപദ്രവങ്ങള്‍ സഹിച്ചോളണം. ഇതിനിടയ്ക്ക് ഉപേക്ഷിക്കലും നടത്തും ചിലര്‍. 


ചില മൈസൂര്‍ കല്ല്യാണങ്ങള്‍ നടന്ന പെണ്‍കുട്ടികളുടെ വീട്ടിലെ അന്തരീക്ഷം നിരീക്ഷിച്ചിട്ടുണ്ട്. മിക്കയിടത്തും പിതാവിന് വേറെയും ഭാര്യയുള്ളവനായിരിക്കും. അല്ലെങ്കില്‍ ആദ്യഭാര്യയെ ഒഴിവാക്കി പുനര്‍ വിവാഹം നടത്തിയയാള്‍. ചിലതിലാകട്ടെ മാതാവ് പുനര്‍വിവാഹിത. ഇതെങ്ങനെയായാലും കുട്ടികളും അമ്മമാരുമാണ് പ്രയാസപ്പെടുന്നത്. ദാരിദ്ര്യം മാത്രമാണ് കൂട്ട്. ഒരു ഭാര്യയെയും ഒന്നോ രണ്ടോ കുഞ്ഞുങ്ങളെയും നോക്കാന്‍ കഴിവില്ലാത്തവനാണ് രണ്ടാം വിവാഹം കഴിക്കുന്നത്. അവിടെയും ഉണ്ടാകും കുഞ്ഞുങ്ങള്‍. ഭാര്യമാര് കൂലിപ്പണിയെടുത്ത് റേഷനരി വാങ്ങും. മക്കള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുറച്ചൊക്കെ പോകും. അല്ലെങ്കില്‍ പോയാല്‍ പോയി വന്നാല്‍ വന്നു...അങ്ങനെയൊക്കെയാണ്...പെണ്‍കുട്ടികള്‍ക്ക് പതിമൂന്ന് പതിന്നാല് വയസ്സാകുമ്പോഴേക്കും ബന്ധുക്കളും നാട്ടുകാരും കല്ല്യാണമായില്ലേ എന്ന ചോദ്യം തുടങ്ങും. ആ ചോദ്യത്തെ ഭയത്തോടെ കാണുന്നവര്‍ക്കു മുന്നിലേക്കാണ് മിതമായ സ്ത്രീധനത്തിനും സ്വര്‍ണ്ണത്തിലും തീര്‍ക്കാവുന്ന മൈസൂര്‍ കല്ല്യാണ ബ്രോക്കര്‍മാര്‍ പൊട്ടി വീഴുന്നത്. 
അടുത്ത വീട്ടിലെ മൈസൂര്‍ കല്ല്യാണം കഴിഞ്ഞു പോയ പെണ്‍കുട്ടി രണ്ടോ മൂന്നോ മക്കളുമായി മടങ്ങി വന്നിട്ടുണ്ടാവും. അല്ലെങ്കില്‍ തോരാത്ത കഷ്ടപ്പാടാണെന്ന് കേട്ടിട്ടുണ്ടാവും. പക്ഷേ, തന്റെ മകള്‍ക്ക് അങ്ങനെ സംഭവിക്കില്ല എന്ന വിശ്വാസത്തിലാണ് അവളെയും അണിയിച്ചൊരുക്കുന്നത്. നാട്ടുകാരറിഞ്ഞ് ഒരു പുതിയാപ്ലയെ കിട്ടിയാല്‍ മതി. പിന്നെ വരുന്നതൊക്കെ വിധി, തലയിലെഴുത്ത്...നാട്ടില്‍ തന്നെ കെട്ടിച്ചു വിടുന്ന എത്ര പേര്‍ തീരാ ദുരിതത്തിലാവുന്നു. മൊഴി ചൊല്ലുന്നു. ഒന്നും സംഭവിക്കില്ല എന്നു സമാധാനിക്കാം എന്ന് അവര്‍ കരുതുന്നു. 
ഒരു വയര്‍ ഒഴിഞ്ഞുകിട്ടിയാല്‍ അത്രയുമായി എന്നു വിചാരിക്കും ഇവര്‍. 


ഈ കല്ല്യാണത്തിന്റെ പ്രശ്‌നങ്ങളെന്തൊക്കെയെന്ന് ആരും പറഞ്ഞു മനസ്സിലാക്കി കൊടുക്കാറില്ല. പള്ളിയും സമൂഹവുമൊക്കെ നിശബ്ദത നടിക്കും. ഇവര്‍ക്കൊക്കെ മനസ്സിനിണങ്ങിയ ആളെ സംഘടിപ്പിച്ചു കൊടുക്കാനാവുമോ? അല്ലെങ്കില്‍ പാവപ്പെട്ടവന്റെ ദുഖങ്ങള്‍ക്കെന്ത് പ്രസക്തി? അവരില്‍ നിന്ന് വോട്ടല്ലാതെ മറ്റൊന്നും കിട്ടാനില്ല. 


പാഠം ഒന്ന് ഒരു വിലാപം സിനിമ വന്ന കാലത്ത് സിനിമയെക്കുറിച്ച് ചര്‍ച്ച നടത്തുകയാണ്. ആ വിഷയം പത്തിരുപത് കൊല്ലം മുമ്പെടുക്കേണ്ടതായിരുന്നു എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. അതില്‍ മൈസൂര്‍കല്ല്യാണം കടന്നു വരുന്നുണ്ട്. ഇപ്പോള്‍ ഇതൊന്നും കേട്ടു കേള്‍വിപോലുമില്ലെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ ഗ്രാമങ്ങളെന്താണ് അവിടെത്തെ ജീവിതമെന്താണ് എന്ന് അറിയാത്ത നഗരവാസികളാണ്. അല്ലെങ്കില്‍ ശരാശരി ജീവിത നിലവാരത്തിനു മുകളിലുളളവര്‍. ഇതുകേട്ടുകൊണ്ടിരുന്ന ഒരു പയ്യന്‍ പറഞ്ഞു 'ഇതെല്ലാം ഇന്നും യാഥാര്‍ത്ഥ്യമാണ്. എന്റെ സുഹൃത്തിന്റെ പെങ്ങളെ കഴിഞ്ഞ ദിവസമാണ് മൊഴിചൊല്ലി വിട്ടത്. രണ്ടു കൈക്കുഞ്ഞുങ്ങളുമായി അവള്‍ കണ്‍മുന്നിലുണ്ട്..' പക്ഷേ, അവന്‍ പറഞ്ഞു മുഴുമിപ്പിക്കാന്‍ അവിടെ കൂടിയിരുന്നവര്‍ സമ്മതിച്ചില്ല. അവന്‍ പറഞ്ഞത് ഓഫ്‌ടോപ്പിക്കാണത്രേ! സിനിമയെപ്പറ്റി പറയുമ്പോള്‍ അതിനെപ്പറ്റി പറയണം. അല്ലാതെ കൂട്ടുകാരന്റെ പെങ്ങളെപ്പറ്റിയല്ല പറയേണ്ടത് എന്ന്. ഈ ചര്‍ച്ചയുടെ കാഴ്ചക്കാരിയായിരുന്നു ഇവള്‍ അന്ന്. 


മൈസൂര്‍ കല്ല്യാണം കണ്ണുനീര്‍ എന്ന പേരില്‍ മാതൃഭൂമി പത്രത്തില്‍ ജോര്‍ജ് തോമസ് എഴുതിയ ഒരു പരമ്പരയുണ്ടായിരുന്നു. ഇടക്കാലത്ത് മൈസൂര്‍ കല്ല്യാണങ്ങള്‍ കുറവായിരുന്നു. അതിനു കാരണം പല സന്നദ്ധസംഘടനകളുടേയും മറ്റും ഇടപെടലായിരുന്നു. എന്നാല്‍ അവയുടെ പ്രവര്‍ത്തനം നിര്‍ജീവമായപ്പോള്‍ വീണ്ടും തിരിച്ചെത്തുന്നു ഇത്തരം വിവാഹങ്ങള്‍ എന്ന് ് ജോര്‍ജ് തോമസ് എഴുതുന്നു. 


ഒന്നോ രണ്ടോ പേര്‍ വിചാരിച്ചാല്‍ ഒഴിവാക്കാവുന്നതല്ല ഇത്തരം വിവാഹങ്ങള്‍. ദാരിദ്ര്യത്തില്‍ നിന്ന് രക്ഷിക്കാനുള്ള നടപിടയാണ് ആദ്യം വേണ്ടത്. പെണഅ#കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കണം. വിദ്യാഭ്യാസംകൊണ്ട് സാമൂഹ്യാവബോധമുണ്ടാവണമെന്നില്ല. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കണം. പറ്റുമെങ്കില്‍ എല്ലാ പെണ്‍കുട്ടികളും എന്തെങ്കിലും തൊഴില്‍ പഠിച്ചിരിക്കുണം.. സര്‍ക്കാരിന്റെയും സന്നദ്ധ, സ്ത്രീ സംഘടനകളുടേയും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരുടെയുമൊക്കെ കൂട്ടായ ശ്രമം ആവശ്യമാണ്. നല്ലൊരു നാളയെ സ്വപ്‌നം കാണാന്‍, പുതു തലമുറയ്ക്ക് വെളിച്ചം പകരാന്‍ അരക്ഷിത ജന്മങ്ങളെയല്ല ആവശ്യം. 


മൈസൂര്‍ കല്ല്യാണം പോലെ പലപേരുകളില്‍ അയല്‍സംസ്ഥാന വിവാഹങ്ങള്‍ നടക്കുന്നുണ്ട്. അതേപോലെ മറ്റൊരു വിവാഹമാണ് ഗള്‍ഫ് വിവാഹം. ഇവിടെ ഉദ്ദേശിച്ചത് സാധാരണക്കാരായ അനേകം ഗള്‍ഫുകാരെയല്ല. കുറഞ്ഞൊരു ശതമാനം പേര്‍ ഭാര്യ അറിഞ്ഞും അറിയാതെയും വീണ്ടും വിവാഹം ചെയ്യുന്നു. ഇവരും ലക്ഷ്യമിടുന്നത് പാവപ്പെട്ട പെണ്‍കുട്ടികളെയാണ്. എനിക്ക് തന്നെ ഇക്കാര്യത്തില്‍ നേരിട്ടനുഭവമുണ്ട്. 
ബന്ധുവായ ഒരു പെണ്‍കുട്ടിക്കു വേണ്ടി, ഒരു പത്രപ്പരസ്യം കൊടുത്തു. കഷ്ടകാലത്തിന് കൊടുത്തുപോയത് എന്റെ മൊബൈല്‍ നമ്പറായിരുന്നു. പരസ്യം വന്ന ഞായറാഴ്ച രാവിലെ അഞ്ചു മണിമുതല്‍ തുടങ്ങിയതാണ് വിളി. 


ആ ഫോണ്‍ കോളുകള്‍ക്കു പിന്നിലേക്കു പോയാല്‍ ബഹുഭാര്യത്വത്തിന്റെ വലിയൊരു ചിത്രം കിട്ടും. ആ കോളുകളോരോന്നും, കിട്ടിയ ഒരേയൊരു കത്തും എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി.


ഈ പരസ്യത്തിന് നൂറിലേറെ ഫോണ്‍കോളുകളാണ് നാലുദിവസത്തിനുള്ളില്‍ ലഭിച്ചത്. അതില്‍ ഒന്‍പതു കോളുകള്‍ മാത്രം കേരളത്തില്‍ നിന്ന്. ബാക്കി നൂറോളം കോളുകള്‍ വിദേശത്തു നിന്ന്. വന്ന ഓരോ ഫോണ്‍ നമ്പറും ഞാന്‍ എഴുതി സൂക്ഷിച്ചു. ചിലത് സേവ് ചെയ്തു. ഇത്രയും കോളുകളില്‍ ആകെ പതിനൊന്നെണ്ണം മാത്രമായിരുന്നു ഒന്നാം വിവാഹക്കാര്‍. എട്ടു കേരള നിവാസികളും മൂന്നു ഗള്‍ഫും. അതിലൊരാള്‍ അപസ്മാരരോഗിയാണ്. വിവാഹം കഴിച്ചാല്‍ അപസ്മാരം പോകുമെന്ന് ഡോക്ടര്‍ പറഞ്ഞെന്നു പറഞ്ഞു. പയ്യന്റെ ഉമ്മയാണ് വിളിച്ചത്. അത്യാവശ്യം സാമ്പത്തികമുണ്ട് പാവപ്പെട്ട കുട്ടിയാവുമ്പോള്‍ തയ്യാറാവുമെന്നു കരുതി എന്നവര്‍ പറഞ്ഞു. 


വിവാഹബന്ധം വേര്‍പെട്ടതോ, ഭാര്യ മരണപ്പെട്ടതെന്നോ പറഞ്ഞവര്‍ ഒന്നോ രണ്ടോ മാത്രം. ബാക്കിയെല്ലാം ബഹുഭാര്യത്വത്തിന് മുതിര്‍ന്നവര്‍....ദാരിദ്ര്യം ചൂഷണം ചെയ്യല്‍ മാത്രമാണ് ബഹുഭാര്യത്വത്തിലെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു.


ഇങ്ങനൊരു പരസ്യം ചെയ്യാനുള്ള ഞങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കാം. പശുവിനെ വളര്‍ത്തി ജീവിക്കുന്ന കുടുംബത്തിലെ കുട്ടി. ബുദ്ധിമതി. ഒന്നും രണ്ടും മണിക്കൂര്‍ കാട്ടിലൂടെയും ബസ്സിലും യാത്രചെയതാണ് ഡിഗ്രിവരെ പഠിച്ചത്. ബ്രോക്കര്‍മാര്‍ വഴി വന്ന ആലോചനകളൊക്കെ വീട്ടിലെ പശുവിന് വില പറയുന്നതുപോലെ കണ്ടപ്പോള്‍ കുറച്ചുകൂടി നല്ല ആലോചനകള്‍ ഉണ്ടാവട്ടെ എന്നു കരുതി ചെയ്തു പോയതാണ്.


രണ്ടുലക്ഷം രൂപ തരാം. വീടുവെച്ചു തരാം. പക്ഷേ കുട്ടി അവിടെ തന്നെ നില്‍ക്കണം. വീട്ടിലേക്കു കൊണ്ടുപോകില്ല...എന്നു പറഞ്ഞവര്‍ എറെ..ലക്ഷങ്ങളുടെ കണക്കില്‍ ചെറിയ വ്യതിയാനങ്ങളുണ്ടെന്നു മാത്രം. 


അപ്പോ ആദ്യഭാര്യ? എന്റെ ചോദ്യത്തിന് റെഡിമെയ്ഡ് ഉത്തരമുണ്ട്.


ഓ...ഓളറിയില്ല....


അറിഞ്ഞാലോ? 


അപ്പഴല്ലേ...അതൊന്നും സാരല്ല....


അപ്പോ ആദ്യഭാര്യയുടെ സമ്മതം ഇല്ലാതെയാണോ? 


മറുതലക്കല്‍ ശബ്ദമില്ല.


ആദ്യമൊക്കെ വിവരങ്ങള്‍ ചോദിക്കുമ്പോള്‍ രണ്ടാം (മൂന്നോ നാലോ.....?)വിവാഹമാണെന്നു കേള്‍ക്കുമ്പോഴേ താത്പര്യമില്ലെന്നു പറഞ്ഞ് ഒഴിവാക്കിയിരുന്നു. പിന്നീടാണ് ചില ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയത് ആലോചിക്കാനൊന്നുമല്ല. അറിയാന്‍....


ഓള്ക്ക് പഠിപ്പില്ല...പഠിപ്പുള്ള കുട്ടിയെ കെട്ടിയാല്‍ ഓളുക്കും ജോലിയാക്കി ഞങ്ങക്കിവിടെ....


(മഹാനായ വ്യക്തി താങ്കള്‍ ആദ്യം വിവാഹം കഴിക്കുമ്പോള്‍ പഠിപ്പുള്ളവളെ കെട്ടിക്കൂടായിരുന്നോ? )


കുട്ടി കാണാനെങ്ങനെ? നല്ല സുന്ദരിയല്ലേ? (ചോദ്യത്തില്‍ തന്നെ തേന്‍മഴ)


എനിക്കു നല്ലതെന്നാണ് തോന്നുന്നത...
അതെന്തേയ് അങ്ങനെ പറയണ്...നല്ല മൊഞ്ചത്തിയല്ലേ...നല്ല മൂക്കും, കണ്ണും, ചുണ്ടും....മുടീം....

(ഇത്ര കേള്‍ക്കുമ്പോഴേ ഫോണ്‍ ഞാന്‍ താഴെ വെക്കുന്നു)

സുന്ദരീകുട്ടീനെ വേണം....ഓള്ക്ക് ശേലില്ല...ഓളേക്കൊണ്ടൊന്നിനും ആവൂല്ല...ഒരാള്‍ പറഞ്ഞതിതാണ്.(സഭ്യവും അസഭ്യവും എവിടെ വേര്‍തിരിയുന്നുവെന്ന് പലരുടേയും സംസാരത്തില്‍ നിന്നും തിരിച്ചറിയാനായില്ല)

ആദ്യഭാര്യയെ സമ്മതിപ്പിച്ചോളാം എന്ന് ഒന്നോ രണ്ടോ പേര്‍....
എന്നെ കളിയാക്കുകയാണോ ലക്ഷ്യം? എങ്കില്‍ ഒരാള്‍ മാത്രമല്ലല്ലോ..ഓരേ ഫോണ്‍ നമ്പറല്ല....നഗരമല്ല..രാജ്യമല്ല...


എന്താണിതിനര്‍ത്ഥം?


നാട്ടില്‍ ഭാര്യയും രണ്ടും മൂന്നും മക്കളുമുണ്ട്. ആരുമറിയരുത്. രഹസ്യചാര്‍ച്ചയാവണം....എന്നാലും കുട്ടിയെങ്ങനെ ദീനിയാണോ? പര്‍ദമാത്രമേ ഇടാവൂ...( ആദ്യ വിളിയില്‍ തന്നെ നിബന്ധനകളാണ്. പെണ്‍കുട്ടി എങ്ങനെ നടക്കണമെന്നു തീരുമാനിക്കുന്നവര്‍ ഏതു ദീനിയില്‍ പെടുന്നോ ആവോ? വിവാഹ ശേഷം താങ്കള്‍ അറബിക്കുപ്പായം മാത്രമേ ധരിക്കാവൂ എന്നവള്‍ പറഞ്ഞാല്‍ താങ്കള്‍ കേള്‍ക്കുമോ? )

ചിലര്‍ രണ്ടാം വിവാഹം പരിഗണിക്കില്ലെന്നു കേട്ട് പിന്നീട് വിളിച്ചില്ല. വേറെ ചിലരാകട്ടെ രണ്ടും മൂന്നും ദിവസം കഴിഞ്ഞ് വീണ്ടും വിളിച്ചു.

ഒന്നാംകെട്ടുകാരനെ കിട്ടിയോ?

ഇരുപത്തിയൊന്നു വയസ്സായീലേ ഇനിയിപ്പോ കിട്ടാന്‍ പോണൂ?


ശരി. ഞാനിനിയും വിളിക്കാം.
രണ്ടുലക്ഷവും വീടും മൂന്നും നാലും അഞ്ചുമായുയര്‍ന്നു. 


ഇല്ല. കോടികള്‍ തരാമെന്നു പറഞ്ഞാലും...ഇത്തരം ബന്ധങ്ങള്‍ക്കില്ലെന്നു തീര്‍ത്തു പറഞ്ഞു


അപ്പോള്‍ മുരള്‍ച്ച...

ബഹുഭാര്യത്വം സ്ത്രീയെ രക്ഷിക്കലല്ല ശിക്ഷിക്കലാണ്.

'ദാരിദ്ര്യംകൊണ്ടാണ് ഒരു പെണ്‍കുട്ടി ഒരുത്തന്റെ രണ്ടാംഭാര്യയായി നില്ക്കുന്നത്; ദാരിദ്ര്യം കൊണ്ടുതന്നെയാണ് രണ്ടാംഭാര്യ കയറിവരുമ്പോള്‍ ഒന്നാംഭാര്യ ഇറങ്ങിപ്പോകുന്നതും. കാശുള്ള വീട്ടിലെ പെണ്ണിനെ ഇതിനൊന്നും കിട്ടില്ല. ദാരിദ്ര്യത്തെ ലൈംഗീക ചൂഷണത്തിന് ഉപാധിയാക്കുന്ന ഏര്‍പ്പാടാണിത്' എന്ന കാരശ്ശേരിയുടെ വാക്കുകള്‍ കടമെടുക്കട്ടെ.


ഒരു തരത്തിലും അടുപ്പിക്കില്ലെന്നു കണ്ടപ്പോള്‍ ചിലരുടെ ചോദ്യം എന്നോടായി

ഇങ്ങടെ സ്തിതിയെന്താണ്? 

മൂപ്പര് കൂടെത്തന്നെയുണ്ടോ?

അനുയോജ്യമെന്നു തോന്നിയ ആദ്യവിവാഹക്കാരനെ തന്നെ തെരഞ്ഞെടുത്തു. ആ പരസ്യത്തിലൂടെ ...ഇന്നു സുഖമായി ജീവിക്കുന്നു അവര്‍. പാവപ്പെട്ട കുടംബത്തിലെ പരസ്യം ചെയ്ത പരിചയക്കാര്‍ക്ക് കിട്ടിയ അനുഭവവും ഇതേപോലൊക്കെയായിരുന്നു. അല്ലെങ്കില്‍ ഇതിലുമേറെ...

എന്നാലും ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു. 

അത് വായനക്കാര്‍ക്ക് പൂരിപ്പിക്കാം. 

ഗള്‍ഫുകാര്‍ മുഴുവന്‍ ഈ ഗണത്തില്‍ പെടില്ലെന്ന് അടിവരയിട്ടു പറയുന്നു. എന്റെ എത്രയോ ബന്ധുക്കളും സുഹൃത്തുക്കളും നാടും വീടും വിട്ട് എല്ലു മുറിയെ ജോലിചെയ്ത് കുടുംബത്തിനും നാടിനും വേണ്ടി ജീവിക്കുന്നു. എന്നാലും മുകളില്‍ പറഞ്ഞ ചെറിയ ശതമാനത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കാവും? 


mynaumaiban@gmail.com

Mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment