Monday 20 August 2012

[www.keralites.net] Forest Land Grab -- What a Joke!

 

നെല്ലിയാമ്പതിയിലെ ഭൂമിതട്ടിപ്പ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം യുഡിഎഫ് എംഎല്‍എമാര്‍കൂടി ഉയര്‍ത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കുകയാണ്. ഏതുവിധേനയും ഈ പ്രശ്നത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിട്ട് താല്‍ക്കാലികമായി രക്ഷപ്പെടാനുള്ള ഭരണമുന്നണിയുടെ കുത്സിതവൃത്തിയാണ്, സിബിഐ അന്വേഷണാവശ്യം എന്ന് കരുതുന്നവരുണ്ട്. യുഡിഎഫ് ആണ് എന്നതിനാല്‍ അങ്ങനെ ആയിക്കൂടായ്കയുമില്ല. ആദ്യം വനംമന്ത്രി കെ ബി ഗണേശ്കുമാറാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. അതിന് പിന്തുണ നല്‍കുകയാണ് എംഎല്‍എ സംഘം ചെയ്തത്. ഇപ്പോഴിതാ, ചീഫ് വിപ്പ് പി സി ജോര്‍ജ്, എംഎല്‍എമാരെക്കുറിച്ച് ഗുരുതരമായ മറ്റൊരാരോപണം ഉന്നയിക്കുന്നു- അവര്‍ തമിഴ്നാടിന്റെ ഏജന്റുമാരാണ് എന്ന്.
പ്രകൃതിസമ്പത്ത് വനംകൊള്ളക്കാര്‍ക്കും കൈയേറ്റക്കാര്‍ക്കും പതിച്ചുനല്‍കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ക്രിമിനല്‍ ഗൂഢാലോചനയുടെ ഉള്ളറകള്‍ തുറക്കുന്ന സംഭവമാണിത്. തൊണ്ണൂറ്റിഒമ്പത് വര്‍ഷംവരെയുള്ള കാലയളവിലേക്ക് കൃഷി ചെയ്യാന്‍ പാട്ടത്തിനെടുത്ത വനഭൂമി, കാലാവധി കഴിയുന്ന മുറയ്ക്ക് സര്‍ക്കാരിന് തിരിച്ചേല്‍പ്പിക്കാന്‍, പാട്ടത്തിന്നെടുത്തവര്‍ നിയമപരമായി ബാധ്യസ്ഥരാണ്; ആ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാറും ബാധ്യസ്ഥമാണ്.
നിയമങ്ങളും നിബന്ധനകളും എല്ലാം പാടേ ലംഘിച്ച് വനഭൂമികള്‍ കള്ളരേഖകളുണ്ടാക്കി മറിച്ചുവില്‍ക്കുകയും മുറിച്ചുവില്‍ക്കുകയും പാട്ടഭൂമിയില്‍ റിസോര്‍ട്ടുകള്‍ പണിയുകയും റബര്‍ എസ്റ്റേറ്റാക്കി മാറ്റുകയും കള്ളരേഖ കാണിച്ച് ബാങ്കില്‍ പണയംവച്ച് 15 കോടിയോളം രൂപ വായ്പയെടുക്കുകയും അടക്കമുള്ള നാനാവിധത്തിലുള്ള കൃത്രിമങ്ങള്‍ കാണിച്ച എസ്റ്റേറ്റ് ഉടമകളുടെ എല്ലാ വഞ്ചനകളെയും തുണയ്ക്കുന്ന നയമാണ് നെല്ലിയാമ്പതി വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. 1991-96ലെയും 2001-2006ലെയും യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ് കൃത്രിമങ്ങളെല്ലാം നടന്നത്. കൈവശാവകാശരേഖകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നെല്ലിയാമ്പതിയിലെ കാരപ്പാറ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ചിന്റെമുന്നില്‍ കേസ് ശരിയായി വാദിക്കാതെ തോറ്റുകൊടുത്ത യുഡിഎഫ് സര്‍ക്കാര്‍, തര്‍ക്കത്തിലുള്ളത് വനഭൂമിയാണെന്ന് വാദിച്ചതേയില്ല. സിംഗിള്‍ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചപ്പോള്‍, ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് എസ്റ്റേറ്റ് ഉടമകള്‍ വീണ്ടും അനുകൂലവിധി സമ്പാദിച്ചു. അപ്പോഴും സര്‍ക്കാര്‍ വസ്തുതകള്‍ മുന്‍നിര്‍ത്തി വാദിക്കാനോ തര്‍ക്കത്തിലുള്ളത് വനഭൂമിയാണ് എന്ന് സ്ഥാപിക്കാനോ മെനക്കെട്ടില്ല. തോട്ടം ഉടമകള്‍ക്ക് കൈവശാവകാശരേഖകള്‍ നല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടപ്പോള്‍, സ്റ്റേ വാങ്ങാനോ സുപ്രീംകോടതിയില്‍ പോകാനോ തയ്യാറായില്ല. തോട്ടം ഉടമകള്‍ക്ക് അരുനില്‍ക്കുകയാണ് ചെയ്തത്.
ഒടുവില്‍ പ്രശ്നം വളരെയേറെ വിവാദമായപ്പോഴാണ്, മനസ്സില്ലാമനസ്സോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജിയുമായി എത്തിയത്. കേസ് തോറ്റുകൊടുക്കുന്നതിന് തയ്യാറായിത്തന്നെയാണ് യുഡിഎഫ് സര്‍ക്കാര്‍ വാദിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നുപോലും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടില്ല. കാരപ്പാറ എസ്റ്റേറ്റ് വനഭൂമിയാണെന്നും അതില്‍ കൈവശാവകാശരേഖ നേടാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്നും നിരീക്ഷിച്ച്, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി യുഡിഎഫ് സര്‍ക്കാരിനെയും ഹൈക്കോടതിയെയും നിശിതമായി വിമര്‍ശിച്ചു.
നെല്ലിയാമ്പതിയില്‍ നിയമലംഘനങ്ങളും നടത്തി, പാട്ടക്കാലാവധി കഴിഞ്ഞിട്ടും അവിഹിതമായി വനഭൂമി കൈവശം വയ്ക്കുന്ന എസ്റ്റേറ്റ് ഉടമകള്‍, "പാവങ്ങളായ ചെറുകിടകൃഷിക്കാരാ"ണ് എന്നാണ് ചീഫ് വിപ്പ് ജോര്‍ജിന്റെ വാദം. അത്തരം ചെറുകിട കൃഷിക്കാരുടെ "നിവേദ"വുമായാണ് ചീഫ് വിപ്പ് മുഖ്യമന്ത്രിയെയും യുഡിഎഫ് നിയോഗിച്ച അന്വേഷണ സമിതിയെയും ബന്ദികളാക്കിവച്ചത്. ജോര്‍ജിന്റെ നിവേദനത്തില്‍ ഒപ്പിട്ട "കൃഷിക്കാരി"ല്‍ ഏഴുപേര്‍ പരേതരാണ്. നെല്ലിയാമ്പതി പ്രശ്നം രൂക്ഷമായതിനെതുടര്‍ന്ന്, അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗസ്ത് 11ന് ചേര്‍ന്ന യുഡിഎഫ് യോഗത്തെക്കൊണ്ട്, നെല്ലിയാമ്പതിയില്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയില്ലെന്ന് പ്രഖ്യാപനം നടത്തിക്കാനും മാണി- ജോര്‍ജ് കൂട്ടുകെട്ടിന് കഴിഞ്ഞു. ഇക്കാര്യങ്ങളിലൊക്കെയാണ് വിജിലന്‍സ് അന്വേഷണം നടക്കാന്‍ പോകുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാട്ടക്കാലാവധി കഴിഞ്ഞ 4000ല്‍പരം ഏക്കര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ പിടിച്ചെടുത്ത സ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ എസ്റ്റേറ്റ് ഉടമകള്‍ക്കുവേണ്ടി കള്ളക്കളികള്‍ തുടര്‍ച്ചയായി നടത്തുകയാണ്. അതില്‍ സഹികെട്ടാണ് വിജിലന്‍സ് ജഡ്ജിക്ക്, നിയമ മന്ത്രിയുടെയും ചീഫ് വിപ്പിന്റെയുംമേല്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടിവന്നത്. മാണിയും ജോര്‍ജും അധികാരത്തില്‍നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടടേണ്ട സ്ഥിതിയാണ് ഇതിലൂടെ സംജാതമായത്......

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment