Thursday 19 July 2012

[www.keralites.net] ജഗതി വരും ജഗതിയായിത്തന്നെ-മമ്മൂട്ടി

 

 

ജഗതി വരും ജഗതിയായിത്തന്നെ-മമ്മൂട്ടി

 

കെ.എ. ജോണി

Fun & Info @ Keralites.net

 

ചെന്നൈ:''ഒരു സംശയവുമില്ല , ജഗതി ജഗതിയായി തന്നെ തിരിച്ചു വരും.'' മലയാളത്തിന്റെ പ്രമുഖ നടന്‍ മമ്മൂട്ടി പറയുന്നു. വ്യാഴാഴ്ച വെല്ലൂരിലെത്തി മമ്മൂട്ടി ജഗതിയെ കണ്ടു. പ്രിയപ്പെട്ട ചങ്ങാതിയെ കാണാന്‍ ചെന്നൈയില്‍ നിന്ന് സ്വയം ഡ്രൈവു ചെയ്താണ് മമ്മൂട്ടി വെല്ലൂര്‍ക്ക് പോയത്. ഒറ്റനോട്ടത്തില്‍ തന്നെ ജഗതി തന്നെ തിരിച്ചറിഞ്ഞെന്ന് മമ്മൂട്ടി പറയുന്നു. ''ആശാനേ എന്ന് ജഗതി വിളിക്കുന്നത് എനിക്ക് മനസ്സുകൊണ്ട് കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നു.''

വാഹനാപകടത്തിനുശേഷം ജഗതി കോഴിക്കോട് ചികത്സയിലിരിക്കുമ്പോള്‍ മമ്മൂട്ടിക്ക് അവിടെ എത്താനായിരുന്നില്ല. പക്ഷേ, അവിടെ നിന്നുമെടുത്ത ഒരു വീഡിയോ മമ്മൂട്ടി കണ്ടിരുന്നു. ''ആ ജഗതിയേയല്ല ഇന്നു കണ്ട ജഗതി. മുഖം കണ്ടാല്‍ ഇങ്ങനെയൊരു അപകടത്തില്‍പ്പെട്ടയാളാണെന്ന് നമുക്ക് തോന്നുകയേയില്ല.'' ജീവിതത്തിലേക്കുള്ള ജഗതിയുടെ തിരിച്ചുവരവ് മമ്മൂട്ടി അടിവരയിട്ട് സാക്ഷ്യപ്പെടുത്തുകയാണ്.

ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് ചലച്ചിത്ര നിര്‍മാതാവ് ആന്‍േറാ ജോസഫിനൊപ്പം മമ്മൂട്ടി വെല്ലൂരെത്തിയത്. തുടര്‍ന്ന് മൂന്നു മണിക്കൂറോളം മമ്മൂട്ടി ജഗതിക്കൊപ്പമുണ്ടായിരുന്നു. പഴയതും പുതിയതുമായ കാര്യങ്ങളെക്കുറിച്ചും അപ്രതീക്ഷിതമായി വഴിതിരിഞ്ഞുകയറിപ്പോകുന്ന ജീവിതം സമ്മാനിക്കുന്ന വിസ്മയങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് മമ്മൂട്ടിയങ്ങനെ ജഗതിയുടെ അടുത്തിരുന്നു. ''ജഗതി സംസാരിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ, ജഗതിയുടെ സംസാരമത്രയും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.''
രണ്ടു മാസത്തിനുള്ളില്‍ ജഗതി സംസാരിക്കാന്‍ തുടങ്ങുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് മമ്മൂട്ടി വ്യക്തമാക്കി. ''ജഗതി ചുമയ്ക്കുന്നുണ്ട്. ചുമയുടെ ശബ്ദംപുറത്തു വരുന്നത് നല്ല ലക്ഷണമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.'' ജഗതിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചതിലുള്ള ആഹ്ലാദവും മമ്മൂട്ടി ജഗതിയുമായി പങ്കുവെച്ചു.

ഇടതു കൈകൊണ്ട് ചോറും കറിയും കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ജഗതിക്കാവുന്നുണ്ട്. മാമ്പഴത്തിന്റെ ചെറു കഷ്ണങ്ങള്‍ അതീവ സന്തോഷത്തോടെയാണ് ജഗതി കഴിച്ചതെന്ന് മമ്മൂട്ടി പറയുന്നു. ഇടയ്ക്ക് ഒരരാധകന്റെ കത്ത് മകള്‍ പാര്‍വതി ജഗതിയുടെ കൈയില്‍ കൊടുത്തു. തന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്ന ആരാധകന്റെ കത്ത് വായിക്കുമ്പോള്‍ ജഗതിയുടെ മുഖത്തുണ്ടായ ഭാവഭേദങ്ങള്‍ വരാനിരിക്കുന്ന സദ്‌വാര്‍ത്തയുടെ സൂചനയാണെന്ന് മമ്മൂട്ടി പറയുന്നു.

ജഗതിയുടെ ചികിത്സയ്ക്ക് നേതൃത്വം വഹിക്കുന്ന ഡോക്ടര്‍മാരുമായും മമ്മൂട്ടി വിശദമായി സംസാരിച്ചു. ആറു മാസത്തിനുള്ളില്‍ ജഗതി പഴയ ജഗതിയിലേക്കെത്തുമെന്ന പ്രതീക്ഷയാണ് ഡോക്ടര്‍മാര്‍ പങ്കുവെക്കുന്നതെന്ന് മമ്മൂട്ടി വ്യക്തമാക്കി. യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ കൈയില്‍ നിന്നും പിടിവിടാന്‍ ജഗതി ഒന്നു വിസമ്മതിച്ചു. ''ആശാന്‍ അങ്ങിനെയങ്ങു പോവാതെയെന്ന് ജഗതി പറയുന്നതു പോലെയാണെനിക്കു തോന്നിയത്.'' പക്ഷേ, അവിടെയും ഒരു വിസ്മയത്തുണ്ട് ജഗതി മമ്മൂട്ടിക്കായി കരുതിവെച്ചിട്ടുണ്ടായിരുന്നു. സംസാരത്തിനിടയില്‍ മൊബൈല്‍ ഫോണ്‍ മമ്മൂട്ടി ജഗതിയുടെഅരികില്‍ വെച്ചിരുന്നു. തിരിച്ചിറങ്ങുമ്പോള്‍ അതെടുക്കാന്‍ മറന്നു പോയി . ഇടതു കാലൊന്നനക്കിയും ഇടതു കൈകൊണ്ട് ചൂണ്ടിയും ജഗതി മമ്മൂട്ടിയെ മൊബൈല്‍ഫോണിനെക്കുറിച്ചോര്‍മിപ്പിച്ചു. ''അഭിനയത്തിന്റെ അജ്ഞാതമായ വന്‍കരകള്‍ കണ്ടെടുക്കാന്‍ ജഗതി വീണ്ടും വരും. വെല്ലൂരില്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ 207-ാം നമ്പര്‍ മുറിയില്‍ ഇന്നു ഞാന്‍ കണ്ടത് ഈ വരവിലേക്കുള്ള ചുവടുവെപ്പുകളാണ്.'' പ്രിയ സുഹൃത്തിന്റെ തിരിച്ചുവരവിലുള്ള ആഹ്ലാദം മമ്മൂട്ടിയില്‍ നിറയുകയാണ്.


മാതൃഭൂമി വെബ്‌ എഡിഷന്‍

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment