Monday 18 June 2012

[www.keralites.net] നെയ്യാറ്റിന്‍കരയില്‍ എന്തെല്ലാം കണ്ടു, എന്തെല്ലാം കാണാതിരുന്നു

 

നെയ്യാറ്റിന്‍കരയില്‍ എന്തെല്ലാം കണ്ടു, എന്തെല്ലാം കാണാതിരുന്നു?‍

 

Fun & Info @ Keralites.net

 

ഏഴുമുതല്‍ പത്തു ശതമാനം വരുന്ന നിഷ്‌പക്ഷവോട്ടുകള്‍ പൂര്‍ണമായും ശെല്‍വരാജിനു ലഭിച്ചതും സി.പി.എം. ഔദ്യോഗിക നേതൃത്വത്തോടുള്ള അടങ്ങാത്ത അമര്‍ഷംമൂലം നൂറുകണക്കിനു സി.പി.എം. ഇടതുമുന്നണി പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്യാതെ ബി.ജെ.പി. സ്‌ഥാനാര്‍ഥി ഒ. രാജഗോപാലിന്‌ വോട്ട്‌ ചെയ്‌തതുമാണു നെയ്യാറ്റിന്‍കരയില്‍ സി.പി.എമ്മിനുണ്ടായ കനത്ത പരാജയത്തിനു കാരണം. അല്ലാതെ ഈ ഫലത്തോടെ കേരളത്തിലെ സി.പി.എം. അടിത്തറ തകര്‍ന്നുവെന്നു വാദിക്കുന്നത്‌ അര്‍ത്ഥശൂന്യതയാണ്‌.

കേരള രാഷ്‌ട്രീയത്തിലെ കൂര്‍മബുദ്ധി എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ പനമ്പിള്ളി ഗോവിന്ദമേനോന്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ പി.എസ്‌.പി. സ്‌ഥാനാര്‍ത്ഥിയായിരുന്ന സി.ജി. ജനാര്‍ദ്ദനനോടു തോറ്റപ്പോള്‍ ആ പരാജയത്തെക്കുറിച്ചുള്ള പ്രതികരണം പത്രലേഖകര്‍ ചോദിച്ചു. മുന്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം അതിനു നല്‍കിയ രസകരമായ മറുപടി പ്രസിദ്ധമാണ്‌. 'കൂടുതല്‍ വോട്ട്‌ കിട്ടിയ ജനാര്‍ദ്ദനന്‍ ജയിച്ചു, കുറച്ചു വോട്ട്‌ കിട്ടിയ ഞാന്‍ തോറ്റു'.

ഏത്‌ തെരഞ്ഞെടുപ്പിന്റെയും ഫലം അതുതന്നെയാണ്‌. എം.എല്‍.എ. സ്‌ഥാനം രാജിവച്ചതിനുശേഷം സി.പി.എം വിട്ട്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന്‌ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡി. ശെല്‍വരാജ്‌ ജയിച്ചത്‌ അങ്ങനെയാണ്‌. പക്ഷേ, ആ ജയം അംഗീകരിക്കാന്‍ പല സി.പി.എം.കാരും തയാറായില്ല. ഭൂതക്കണ്ണാടി വച്ച്‌ മുടിനാരിഴ കീറി പരിശോധിച്ച്‌ അത്‌ പരാജയമല്ലായിരുന്നു എന്ന്‌ ചില ഇടതുപക്ഷ നേതാക്കള്‍ വാദിക്കുന്നത്‌ നാം കാണുന്നു.

നെയ്യാറ്റിന്‍കരയില്‍ സി.പി.എം. ദയനീയമായ രീതിയില്‍ തോറ്റു. കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ 1,10,000 പേര്‍ വോട്ട്‌ ചെയ്‌തപ്പോള്‍ സി.പി.എം. സ്‌ഥാനാര്‍ത്ഥി ഇതേ ശെല്‍വരാജിന്‌ ആ മണ്ഡലത്തില്‍ 54,711 വോട്ടുണ്ടായിരുന്നു. കോണ്‍ഗ്രസിന്‌ 48,000 വോട്ടും. ഇത്തവണ 1,30,000 പേര്‍ വോട്ട്‌ ചെയ്‌തിട്ടും സി.പി.എമ്മിന്റെ വോട്ട്‌ 45,175 ആയി കുറഞ്ഞു. ഈ കനത്ത തോല്‍വിക്ക്‌ മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്താന്‍ ഉഷ്‌ണിക്കാതെ യാഥാര്‍ഥ്യങ്ങള്‍ വിലയിരുത്താനാണ്‌ സി.പി.എം. നേതൃത്വം അന്തസ്‌ കാണിക്കേണ്ടത്‌.

ഈ പരാജയത്തിന്‌ ഞാന്‍ ഒരു കാരണമേ കാണുന്നുള്ളു. അത്‌ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നിഷ്‌പക്ഷരായ സമ്മതിദായകരുടെ നിലപാടാണ്‌. ഇടതുപക്ഷ മുന്നണിയോടും കോണ്‍ഗ്രസ്‌ നയിക്കുന്ന യു.ഡി.എഫിനോടും യാതൊരു കൂറുമില്ലാത്ത ഏഴുമുതല്‍ പത്തുവരെ ശതമാനം വോട്ടര്‍മാര്‍ കേരളത്തിലുണ്ട്‌. എല്ലാത്തിന്റെയും തെറ്റും ശരിയും വിലയിരുത്തി വോട്ട്‌ രേഖപ്പെടുത്തുന്ന അഭ്യസ്‌തവിദ്യരായ വോട്ടര്‍മാരാണവര്‍. ആ നിഷ്‌പക്ഷ വോട്ടര്‍മാരാണ്‌ കഴിഞ്ഞ കാലങ്ങളിലത്രയും രണ്ടു മുന്നണികളേയും മാറിമാറി കേരളത്തില്‍ വിജയിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ആ നിഷ്‌പക്ഷ വോട്ടര്‍മാര്‍ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ഒന്നടങ്കം ശെല്‍വരാജിന്‌ വോട്ടു ചെയ്‌തുവെന്നതാണ്‌ സംഭവിച്ചത്‌. കാരണം, സി.പി.എം. സ്‌ഥാനാര്‍ഥിക്ക്‌ വോട്ട്‌ചെയ്യാന്‍ ഒരു ന്യായവും കണ്ടെത്തുന്നതിന്‌ അവര്‍ക്ക്‌ കഴിയുമായിരുന്നില്ല.

അതിനവരെ പ്രേരിപ്പിച്ച പ്രധാന ഘടകം ഇപ്പോഴത്തെ സി.പി.എം. നേതൃത്വത്തിന്റെ ധാര്‍ഷ്‌ട്യവും ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവും ഇടുക്കിയിലെ സി.പി.എം. നേതാവ്‌ എം.എം. മണിയുടെ കൊലവിളി പ്രസംഗവും മാത്രമായിരുന്നു. കാരണം വോട്ടെടുപ്പിനു മുന്‍പ്‌ പെട്രോള്‍ വില വളരെ വര്‍ധിപ്പിച്ചും അരിയുടെയും മണ്ണെണ്ണയുടെയും ലഭ്യതയില്ലായ്‌മ, പച്ചക്കറി മുതല്‍ നിത്യോപയോഗ സാധാനങ്ങള്‍ക്കുണ്ടായ വിലവര്‍ധന തുടങ്ങിയവയെല്ലാം ജനങ്ങളെ അലട്ടിയ വലിയ പ്രശ്‌നങ്ങളായിരുന്നു. അതിനെക്കാളെല്ലാം വലുതായിരുന്നു നിഷ്‌പക്ഷ വോട്ടര്‍മാരെ ഉലച്ച കൊലപാതക രാഷ്‌ട്രീയവും അതിനു ചില സി.പി.എം. നേതാക്കള്‍ നല്‍കിയ ന്യായീകരണവും മറ്റും. കൊലപാതക രാഷ്‌ട്രീയത്തോടു രാഷ്‌ട്രീയ അന്ധത ബാധിക്കാത്തവര്‍ക്ക്‌ അത്ര അമര്‍ഷം ഇന്നുണ്ട്‌.

രാഷ്‌ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കാന്‍, അല്ലെങ്കില്‍ കൊലപാതകികളെ രക്ഷിക്കാന്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ജയരാജന്മാരും നടത്തിയ വിഫല ശ്രമങ്ങളും നിഷ്‌പക്ഷ വോട്ടര്‍മാരില്‍ വല്ലാത്ത ഈര്‍ഷ്യയുണ്ടാക്കി. കൊലപാതക അന്വേഷണത്തെ തടസപ്പെടുത്താന്‍ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന ശ്രമങ്ങളോടു താന്‍ യോജിക്കുന്നില്ല എന്നാണു പരസ്യമായി മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രസ്‌താവിച്ചത്‌. എന്തു രാഷ്‌ട്രീയ ഭിന്നതയുടെ പേരിലായാലും ഒരു മൃഗത്തെപ്പോലെ വെട്ടിനുറുക്കി കൊലചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വിധവയെ ആശ്വസിപ്പിക്കാന്‍ ഒഞ്ചിയത്തെ വീട്ടില്‍ അച്യുതാനന്ദന്‍ ചെന്നതും നീതിബോധമുള്ള വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചെന്നതു സത്യമാണ്‌. എന്നുമാത്രമല്ല കൊലപാതക രാഷ്‌ട്രീയത്തിന്‌ അന്ത്യംകുറിക്കാന്‍ തന്നെയാണ്‌ തന്റെ തീരുമാനമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനവും കഴിഞ്ഞ ഒരുവര്‍ഷത്തെ അദ്ദേഹത്തിന്റെ ഭരണം നല്‍കിയിരിക്കുന്ന പ്രത്യാശയും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്നുള്ള കോണ്‍ഗ്രസിന്റെ അവകാശവാദവും ഞാന്‍ തള്ളിക്കളയുന്നില്ല.

സി.പി.എമ്മുകാര്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥിക്ക്‌ വോട്ട്‌ ചെയ്‌തുവെന്നത്‌ പലര്‍ക്കും അവിശ്വസനീയമായി തോന്നാം. പക്ഷേ, അല്ലാതെ അവര്‍ക്ക്‌ വേറെ മാര്‍ഗമില്ലായിരുന്നു. പാര്‍ട്ടി സ്‌ഥാനാര്‍ത്ഥിക്കു വോട്ടുചെയ്യാന്‍ മനഃസാക്ഷി സമ്മതിക്കാത്തതുകൊണ്ടു വോട്ട്‌ ചെയ്യാന്‍ പോകാതിരുന്നാല്‍ നേതൃത്വത്തിനോട്‌ കാരണം ബോധിപ്പിക്കേണ്ടി വരും. ഇപ്പോഴത്തെ ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ സമ്പ്രദായം അനുസരിച്ച്‌ വോട്ട്‌ അസാധുവാക്കാനും മാര്‍ഗമില്ല. അതാണ്‌ അസ്വസ്‌ഥരായ സി.പി.എമ്മുകാരുടെ ഗണ്യമായ വോട്ടുകള്‍ ബി.ജെ.പിക്ക്‌ നല്‍കാന്‍ കാരണമാക്കിയത്‌. അതുകൊണ്ടുതന്നെയാണ്‌ സി.പി.എം. ശക്‌തികേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക്‌ വോട്ട്‌ ഗണ്യമായി വര്‍ധിച്ചത്‌. മറിച്ച്‌, മണ്ഡലത്തിലെ ജനങ്ങള്‍ മൊത്തത്തില്‍ ബി.ജെ.പിക്ക്‌ അനുകൂലമായി ചിന്തിച്ചിരുന്നെങ്കില്‍ 2011-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ വോട്ട്‌ കിട്ടിയ പല ബൂത്തിലും ഇത്തവണ കൂടുതല്‍ വോട്ട്‌ കിട്ടിയേനെ. അതുണ്ടായില്ലെന്നു മാത്രമല്ല, അങ്ങനെ പലയിടത്തും ഇത്തവണ വോട്ട്‌ കുറഞ്ഞു.

ഇതെല്ലാമാണെങ്കിലും സി.പി.എമ്മിന്റെയും ഇടതുപക്ഷ മുന്നണിയുടെയും അടിത്തറയ്‌ക്കു യാതൊരു ഇളക്കവും കേരളത്തില്‍ തട്ടിയിട്ടില്ലെന്ന അഭിപ്രായമാണെനിക്കുള്ളത്‌. ഇടതുമുന്നണിയുടെ പ്രത്യേകിച്ച്‌ സി.പി.എമ്മിന്റെ അടിത്തറ വലിയ ഇളക്കമില്ലാതെ നില്‍ക്കുന്നു എന്ന്‌ ഉപതെരഞ്ഞെടുപ്പ്‌ ഫലം തെളിയിക്കുന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാലിന്‌ ലഭിച്ച 30109 വോട്ട്‌ അതാണ്‌ തെളിയിക്കുന്നത്‌. അതില്‍ ഗണ്യമായ വോട്ട്‌ സി.പി.എം. വോട്ടുകളാണ്‌. സി.പി.എമ്മിന്റെ ഇപ്പോഴത്തെ നേതൃത്വത്തോടും കൊലപാതക നയത്തോടും കഠിനമായ എതിര്‍പ്പുണ്ടെങ്കിലും കോണ്‍ഗ്രസിന്‌ വോട്ടുചെയ്യാന്‍ മടിയുള്ള ആയിരക്കണക്കിന്‌ സി.പി.എമ്മുകാരും അനുഭാവികളുമുണ്ട്‌. അവര്‍ രാജഗോപാലിനു വോട്ടുചെയ്‌താണ്‌ പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം പ്രകടിപ്പിച്ചത്‌.

അതേസമയം സി.പി.എം. സ്‌ഥാനാര്‍ഥിക്കു കോണ്‍ഗ്രസുകാരുടെ കുറേ വോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്നതു മറ്റൊരു യാഥാര്‍ഥ്യവുമാണ്‌. അതിനടിസ്‌ഥാനം കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കുമുള്ള അധികാരക്കൊതിയാണ്‌. കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായി ശെല്‍വരാജ്‌ ജയിച്ചാല്‍ അദ്ദേഹം നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ സ്‌ഥാനമുറപ്പിക്കുമെന്നും അതോടെ അവിടെ സ്‌ഥാനാര്‍ഥിയാകാനുള്ള തങ്ങളുടെ സാധ്യത ഇല്ലാതാകുമെന്നുമുള്ള സ്വാര്‍ഥചിന്തയാണ്‌. അതുകൊണ്ട്‌ ആ നേതാക്കളും അനുയായികളുമെല്ലാം ശെല്‍വരാജ്‌ തോറ്റുകാണാന്‍ സി.പി.എം. സ്‌ഥാനാര്‍ഥിക്കു വോട്ടു ചെയ്‌തു. ഇക്കാര്യം നെയ്യാറ്റിന്‍കരയിലെ കോണ്‍ഗ്രസുകാര്‍ക്കറിയാം എന്നുമാത്രമല്ല രണ്ടു കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ എന്നോടുതന്നെ പറഞ്ഞതുമാണ്‌.

സ്‌ഥാനാര്‍ഥികളായ പുതിയ തലമുറക്കാരുടെ ആദര്‍ശശൂന്യതയുടെ പശ്‌ചാത്തലത്തില്‍ നോക്കുമ്പോഴാണ്‌ ബി.ജെ.പി. നേതാവ്‌ ഒ. രാജഗോപാല്‍ കേരളത്തിലെ ആദരണീയനായ ഒരു നേതാവായി മാറുന്നത്‌. ഒരുകൊല്ലം മുന്‍പു നടന്ന തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ആറായിരം വോട്ടുവാങ്ങി ബി.ജെ.പി. സ്‌ഥാനാര്‍ഥിയുടെ കെട്ടിവച്ച പണം നഷ്‌ടപ്പെടുകയുണ്ടായി.

അവിടെ ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒ. രാജഗോപാല്‍ ത്യാഗസന്നദ്ധത കാണിച്ചു എന്നതാണ്‌ അദ്ദേഹത്തിന്റെ വലിയ മഹത്വം. രണ്ടുതവണ കേന്ദ്ര മന്ത്രിയായിരുന്നിട്ടുള്ള രാജഗോപാലിന്‌ മത്സരത്തില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാന്‍ എത്രയോ എളുപ്പം കഴിയുമായിരുന്നു. എന്തിന്‌ പ്രായാധിക്യം മാത്രം കാരണമായിപ്പറഞ്ഞാല്‍ മതിയായിരുന്നുവല്ലോ? പക്ഷേ തന്നെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിക്കുവേണ്ടി ഒരു വലിയ ത്യാഗത്തിനു സന്നദ്ധനാവുകയായിരുന്നു അദ്ദേഹം. അവിടെയാണു രാജഗോപാലിന്റെ പാര്‍ട്ടി പ്രതിബദ്ധത കേരളം കണ്ടത്‌. ഒരുപക്ഷേ ഈ ത്യാഗസന്നദ്ധത കമ്മ്യൂണിസ്‌റ്റ്പാര്‍ട്ടികളിലല്ലാതെ മറ്റെവിടെയാണു നമുക്കു കാണാന്‍ കഴിയുക. മന്ത്രിയോ എം.പിയോ ആയിട്ടുള്ള ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ കേരളത്തില്‍ കെട്ടിവച്ച പണം നഷ്‌ടപ്പെട്ടു തീര്‍ച്ചയായും തോല്‍ക്കുന്ന ഒരു മണ്ഡലത്തില്‍ മത്സരത്തിനിറങ്ങുമോ?

പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ അതിനെ എതിര്‍ക്കുന്നതുപോയിട്ട്‌ വിമര്‍ശിക്കാന്‍പോലും ധൈര്യം കാണിക്കുന്ന ഒരൊറ്റ കോണ്‍ഗ്രസ്‌ നേതാവ്‌ കേരളത്തിലുണ്ടോ? അതുകൊണ്ടാണല്ലോ ആറുതവണ ലോക്‌സഭാംഗവും 12 കൊല്ലം രാജ്യസഭാംഗവുമായിട്ടുളള പി.ജെ. കുര്യനെ വീണ്ടും രാജ്യസഭാ സ്‌ഥാനാര്‍ഥിയാക്കാന്‍ കെ.പി.സി.സി. നേതാക്കള്‍ ഏകകണ്‌ഠമായി തീരുമാനിച്ചത്‌. ഒരു സ്‌ഥാനവും പദവിയും കിട്ടാത്ത പ്രഗത്ഭരായ നേതാക്കള്‍ പലരും കേരളത്തിലുള്ളപ്പോഴാണ്‌ പി.ജെ. കുര്യനെ മൂന്നാം തവണയും രാജ്യസഭയിലേക്കയക്കാന്‍ കെ.പി.സി.സി. തീരുമാനിച്ചത്‌.

ചില ബന്ധുബലം കൊണ്ടു സോണിയാ ഗാന്ധിയെ സ്വാധീനിക്കാന്‍ കഴിയുന്നതുകൊണ്ടു മാത്രമാണു കുര്യന്‍ വീണ്ടും വീണ്ടും രാജ്യസഭാംഗമാകുന്നതെന്നു കെ.പി.സി.സി.യിലെ പല നേതാക്കളും രഹസ്യമായി സമ്മതിക്കുന്നു.

ആറുവര്‍ഷം മുമ്പു പ്രഫസര്‍ കുര്യനെ രണ്ടാം രാജ്യസഭാ സ്‌ഥാനാര്‍ഥിയാക്കിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാരില്‍ മൗനമായിട്ടാണെങ്കിലും വലിയ എതിര്‍പ്പുണ്ടായതാണ്‌. അതേക്കുറിച്ചുള്ള പംക്‌തിയില്‍ അന്നു ഞാന്‍ എഴുതിയപ്പോള്‍ കുര്യന്റെ അനുയായിയെന്ന നിലയില്‍ മംഗളത്തില്‍ത്തന്നെ ഒരു കോണ്‍ഗ്രസുകാരന്‍ എഴുതിയത്‌ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം കണക്കിലെടുത്തു കേന്ദ്രമന്ത്രിയാക്കാനാണു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലേക്കെടുപ്പിച്ചതെന്നാണ്‌. എന്നിട്ട്‌ ആറുകൊല്ലം കഴിഞ്ഞിട്ടും അദ്ദേഹം കേന്ദ്രമന്ത്രിയാകുന്നതു കേരളം കണ്ടില്ല. കേരളത്തില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയാകാനുള്ള യോഗ്യത ജനപിന്തുണയല്ല മറിച്ചു ഡല്‍ഹിയിലുള്ള സ്വാധീനമാണെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌?


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment