Tuesday 10 June 2014

[www.keralites.net] ദി കിംഗ്‌ & ദി കമ്മീ ഷണര്‍

 

ദി കിംഗ്‌ ദി കമ്മീഷണര്‍

mangalam malayalam online newspaper

കൊച്ചിയുടെ ഭരണം ഈ ദമ്പതിമാരുടെ കൈകളിലാണ്‌. ജില്ലാ കളക്‌ടറായി ഭര്‍ത്താവും പൊലീസ്‌ മേധാവിയായി ഭാര്യയും ഒന്നിക്കുന്ന അപൂര്‍വത. രാജമാണിക്യം-നിശാന്തിനി ദമ്പതി മാരുടെ വിശേഷങ്ങള്‍.

ഒരു നിമിഷം ശാന്തമായിരുന്നെങ്കില്‍ ഹൃദയമിടിപ്പിന്റെ താളമെങ്കിലും ഒന്നു കേള്‍ക്കാമായിരുന്നു....! തിരക്കില്‍നിന്ന്‌ തിരക്കിലേക്ക്‌ പായുന്ന കൊച്ചിയുടെ മനസാണിത്‌. എന്നാല്‍ ഈ വേഗങ്ങളെ അതിവേഗം ഹൃദയത്തിലുറപ്പിച്ച രണ്ടുപേരെ ഇപ്പോള്‍ കൊച്ചിക്ക്‌ സ്വന്തമാക്കാനായിട്ടുണ്ട്‌. എറണാകുളം ജില്ലാ കളക്‌ടര്‍ എം.ജി. രാജമാണിക്യവും ഭാര്യയും എറണാകുളം ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണറായ ആര്‍. നിശാന്തിനിയും.

മമ്മൂട്ടിയുടെ രാജമാണിക്യത്തെയും എം.ജി.ആര്‍. എന്ന അതുല്യ പ്രതിഭയെയും ഒരേസമയം ഓര്‍മ്മിപ്പിക്കുന്ന പേരിലെ വ്യത്യസ്‌തത തന്നെ ജനഹൃദയങ്ങളില്‍ ഈ എം.ജി.ആറിനു പെടുന്നനെ ഇടം നല്‍കി. നേതൃനൈപുണ്യംകൊണ്ട്‌ വ്യത്യസ്‌തയായ നിശാന്തിനി കുടുംബത്തിലും ഭരണത്തിലും ഒരേസമയം പങ്കാളിയാകുമ്പോള്‍ കേരളത്തില്‍ അതൊരു അപൂര്‍വതയായി. ഒരു ജില്ല അതോടെ ഈ ദമ്പതികളുടെ ഭരണത്തിലായി. കേരളവികസനത്തിന്റെ നിര്‍ണായകസൂചകമായി മാറിയ കൊച്ചിയുടെ ഭരണസിരകളാകാന്‍ കഴിഞ്ഞതില്‍ ഇരുവരുടെയും സന്തോഷം ഒന്നു വേറെ. തിരക്കിനിടയിലും ദാമ്പത്യത്തിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങളും ഇവര്‍ ഒപ്പം കൂട്ടുന്നു.

ജീവിതവും കുടുംബവും... തിരക്കുകള്‍ക്കിടെ ഇവ ഒന്നിച്ചു കൊണ്ടുപോകുന്നത്‌...?

രാജമാണിക്യം: ഞങ്ങള്‍ രണ്ടുപേരും ഒരുപോലെ ഉത്തരവാദിത്തപ്പെട്ട സ്‌ഥാനം വഹിക്കുന്നതുകൊണ്ട്‌ തിരക്കുകള്‍ സ്വാഭാവികം. അത്‌ ഞങ്ങള്‍ ഇഷ്‌ടപ്പെടുന്നു. അതിലുമുപരി ആസ്വദിക്കുന്നുവെന്ന്‌ പറയാം. കാരണം ഞങ്ങള്‍ തേടി കണ്ടെത്തിയ മേഖലയാണല്ലോ. തിരക്കുകള്‍ അതിന്റെ ഭാഗവും. ജനങ്ങള്‍ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ചെയ്യാന്‍ കഴിയുക ഇപ്പോഴാണ്‌. അത്‌ പരമാവധി വിനിയോഗിക്കാന്‍ ശ്രമിക്കാറുണ്ട്‌. കുടുംബത്തോടൊപ്പം ചെലവിടുന്ന സമയം കുറവാണെങ്കിലും ഉള്ള സമയം പരമാവധി ആസ്വദിക്കാറുണ്ട്‌.

അവധിദിനങ്ങളും ആഘോഷങ്ങളും?

 


 

 

 

നിശാന്തിനി: ആഘോഷങ്ങളില്‍ അങ്ങനൊരു നിഷ്‌ഠ ഞങ്ങള്‍ക്ക്‌ രണ്ടുപേര്‍ക്കുമില്ല. ചെറിയ ചെറിയ സെലിബ്രേഷന്‍സേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. മോളുടെ ജന്മദിനത്തിന്‌ ഞങ്ങള്‍ ഒരു അനാഥാലയത്തില്‍ പോയി അവിടെയുള്ള കുട്ടികള്‍ക്കൊപ്പം ആഘോഷിച്ചു. അതൊരു വലിയ അനുഭവം കൂടിയായിരുന്നു.
രാജമാണിക്യം: അവധിദിനങ്ങള്‍ ലഭിക്കുമെങ്കിലും ചെയ്‌തു തീര്‍ക്കാന്‍ ജോലികള്‍ ബാക്കിയുള്ളപ്പോള്‍, അതു മാറ്റിവച്ച്‌ അവധിയാഘോഷിക്കാന്‍ തോന്നാറില്ല. പക്ഷേ അങ്ങനെ ജോലി ചെയ്യുന്നത്‌... അതിലുമൊരു സന്തോഷമുണ്ട്‌. പിന്നെ തിരക്കുകള്‍കൊണ്ട്‌ ചില കാര്യങ്ങളൊക്കെ നഷ്‌ടപ്പെടാറുണ്ടെന്ന്‌ തോന്നിയിട്ടുണ്ട്‌. എന്നാല്‍ സ്വീറ്റ്‌ മിസിങ്‌സ് എന്നേ പറയാന്‍ കഴിയൂ.

മകള്‍ക്ക്‌ നല്ല അച്‌ഛനുമമ്മയുമാണോ?

നിശാന്തിനി: എത്ര വൈകിയാലും മോള്‍ക്കൊപ്പം സമയം ചെലവിടാന്‍ ഞങ്ങള്‍ സമയം കണ്ടെത്താറുണ്ട്‌. അദ്ദേഹം മിക്കപ്പോഴും ഒന്‍പതുമണിയോടെ എത്തും. വന്നശേഷം എത്ര തിരക്കുണ്ടെങ്കിലും മോളോടൊപ്പം സമയം ചിലവിട്ടിട്ടെ മറ്റെന്തിനും പോകൂ. കിട്ടുന്ന സമയമത്രയും ഞാനും അവള്‍ക്കൊപ്പമാണ്‌. മോള്‍ക്കിപ്പോള്‍ ഒന്നരവയസായി. മോളുടെ പേര്‌ വെണ്‍മ്പ രജനീഷ്‌. അദ്ദേഹത്തിന്റെ അമ്മയും ഞങ്ങള്‍ക്കൊപ്പമുണ്ട്‌. അതുകൊണ്ടു മോളെ ഓര്‍ത്തുള്ള ഒരു ടെന്‍ഷനും തോന്നാറില്ല.

എന്തായിരുന്നു സിവില്‍സര്‍വീസിലേക്ക്‌ ആകര്‍ഷിച്ചത്‌?

രാജമാണിക്യം: പഠനമികവിനോടൊപ്പം തന്നെ ഈ മേഖലയോടുള്ള അതിയായ ആഗ്രഹം കൂടിയാണ്‌ ഐ.എ.എസ്‌. ലഭിക്കാന്‍ കാരണമായത്‌. ഐ.പി.എസ്‌. കാരനാകാനായിരുന്നു എന്റെ ആഗ്രഹം. പത്താംക്ലാസില്‍ പഠിക്കുന്ന സമയം ഒരിക്കല്‍ ശിവകാശിയില്‍ സാക്ഷരതാ മിഷന്റെ സന്നദ്ധപ്രവര്‍ത്തകനായി പോകാന്‍ അവസരം ലഭിച്ചു. അവിടെ ബാലവേല ചെയ്‌ത് അവശനായ ഒരു കുട്ടിയെ കാണാനിടയായി. അതെന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിച്ചു. എന്നിലെ ചിന്തകളുടെ വഴിത്തിരിവ്‌ അവിടെ നിന്നായിരുന്നു. സമൂഹത്തിനുവേണ്ടി ജീവിക്കണം. മാറ്റങ്ങളില്‍ പങ്കാളിയാവണം എന്നാഗ്രഹിച്ചാണ്‌ സിവില്‍സര്‍വീസിനു ശ്രമിച്ചത്‌.

നിശാന്തിനി: അച്‌ഛനില്‍നിന്നും അമ്മയില്‍നിന്നുമാണ്‌ എനിക്ക്‌ പ്രചോദനം ലഭിച്ചത്‌. സംസാരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഞാന്‍ ഐ.എ.എസ്‌.കാരിയാവും എന്ന്‌ പറയുമായിരുന്നു. അതിന്റെ ഗൗരവം മനസിലാക്കിയിട്ടല്ല അന്നൊക്കെ പറഞ്ഞിരുന്നത്‌. എന്നാലും എന്‍ജിനീയറിംഗില്‍ ബിരുദം എടുക്കാനായിരുന്നു ആഗ്രഹം. ഇലക്‌ട്രോണിക്‌സ് ആന്റ്‌ കമ്മ്യൂണിക്കേഷനില്‍ ബിരുദം എടുത്തെങ്കിലും ജോലിക്ക്‌ ശ്രമിച്ചില്ല. പഠനശേഷം, ബാലവേല ചെയ്യുന്ന കുട്ടികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ചില സംഘടനകളോടൊപ്പം ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചു. എന്റെ താത്‌പര്യവും വഴിയും സാമൂഹികസേവനമാണെന്ന്‌ തിരിച്ചറിഞ്ഞത്‌ ആ കാലങ്ങളിലാണ്‌.

ഐ.എ.എസുകാരിയാകുന്നതിലൂടെ തുടര്‍ന്ന്‌ വലിയ സേവനങ്ങള്‍ സമൂഹത്തിനായി നല്‍കാമെന്നാഗ്രഹിച്ചാണ്‌ അതിനായി ശ്രമിച്ചത്‌. ചില കോച്ചിംഗിനൊക്കെ പോയെങ്കിലും വീട്ടില്‍നിന്ന്‌ മാറിനില്‍ക്കാന്‍ മനസ്‌ സമ്മതിക്കാത്തതിനാല്‍ തിരികെ വന്നു. പിന്നെ സ്വയം പരിശ്രമിച്ചു. പക്ഷേ കിട്ടിയത്‌ ഐ.പി.എസ്‌. ആയിരുന്നു. അങ്ങനെ അതില്‍ തുടര്‍ന്നു.

ഇരുവരുടേയും സാധാരണയിലും സാധാരണമായ കുടുംബാന്തരീക്ഷം. ഇത്തരം സ്വപ്‌നങ്ങള്‍ വെല്ലുവിളികളായിരുന്നില്ലേ?

രാജമാണിക്യം: തമിഴ്‌നാട്ടിലെ തിരുവാത ഊര്‍ എന്ന കുഗ്രാമമാണ്‌ എന്റെ സ്വദേശം. അപരിഷ്‌കൃതമായ ഒരു സമൂഹത്തിന്‌ നടുവില്‍നിന്ന്‌ ആദ്യമായി പഠിച്ചത്‌ ഞാന്‍ മാത്രമാണ്‌. അതുകൊണ്ട്‌ തന്നെ വലിയ വെല്ലുവിളിയായിരുന്നു. അച്‌ഛനും അമ്മയും രണ്ടു ചേച്ചിമാരും അടങ്ങുന്നതാണ്‌ എന്റെ കുടുംബം. ആഗ്രഹം മനസിലുറപ്പിച്ചപ്പോള്‍ തന്നെ പരിശ്രമവും ആരംഭിച്ചു. ആഗ്രഹം ശക്‌തമായതുകൊണ്ടതില്‍ ആത്മാര്‍ത്ഥതയുണ്ടായി.

നിശാന്തിനി: എം.ജി.യുടെ തിരുവാതഊരില്‍ നിന്ന്‌ ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ്‌ മനച്ചനല്ലൂര്‍ എന്ന എന്റെ കൊച്ചുഗ്രാമം. സാധാരണ കുടുംബമാണ്‌ എന്റേതും. അച്‌ഛനും അമ്മയും രണ്ടു ചേട്ടന്മാരും ഉള്‍പ്പെടുന്ന കുടുംബം. അമ്മയില്‍നിന്ന്‌ കിട്ടിയ പരിശീലനങ്ങളാണ്‌ എന്നെ ശക്‌തമാക്കിയത്‌. അതുകൊണ്ട്‌ തന്നെ പരിശ്രമിച്ചാല്‍ ലഭിക്കുമെന്ന ആത്മവിശ്വാസം ഒപ്പമുണ്ടായിരുന്നു. എത്ര സാധാരണമെങ്കിലും ശക്‌തമായ ആഗ്രഹവും പരിശ്രമവും വിജയം സമ്മാനിക്കുമെന്നത്‌ ഉറപ്പാണ്‌.


 

പ്രണയവിവാഹമായിരുന്നു, അല്ലേ?

രാജമാണിക്യം: മസൂറിയിലെ പരിശീലനകാലത്താണ്‌ ഞങ്ങള്‍ സുഹൃത്തുക്കളായത്‌. ഐ.എ.എസ്‌., ഐ.പി.എസ്‌.കാര്‍ക്ക്‌ ഒരുമിച്ചുള്ള കോഴ്‌സാണ്‌. അവിടെ ഒരു വലിയ സൗഹൃദവലയം ഞങ്ങള്‍ക്കുണ്ടായിരുന്നു. മൂന്നുമാസത്തെ കോഴ്‌സിനിടയില്‍ പരസ്‌പരം പ്രണയമൊന്നും തോന്നിയിട്ടില്ല. എന്നാല്‍ മൂന്നുമാസത്തിനുശേഷം പാപ്പ (രാജമാണിക്യം വിളിക്കുന്ന ചെല്ലപ്പേര്‌) ഐ.പി.എസ്‌. ട്രെയിനിംഗിനായി ഹൈദരാബാദിലേക്ക്‌ പോയ സമയം മുതല്‍ ഒരു നഷ്‌ടബോധം. ട്രെയിനിംഗിനുശേഷം തിരിച്ചെത്തിയപ്പോള്‍ തന്നെ ഇക്കാര്യം ഞാന്‍ തുറന്നുപറഞ്ഞു. എനിക്കുണ്ടായ മിസിങ്‌ പാപ്പയ്‌ക്കും ഉണ്ടായിരുന്നിരിക്കണം. (ഒരു ചെറുചിരിയോടെ സുഖമുള്ള ആ ഓര്‍മകളെ ഒരു നിമിഷം മനസില്‍ താലോലിച്ചുകൊണ്ട്‌ അദ്ദേഹം തുടര്‍ന്നു) അനുകൂലമായ പാപ്പയുടെ മറുപടി ഉടന്‍ ലഭിച്ചു.

വീട്ടില്‍ കാര്യങ്ങളവതരിപ്പിച്ചപ്പോള്‍ ആദ്യം ചില എതിര്‍പ്പൊക്കെയുണ്ടായെങ്കിലും തീരുമാനങ്ങളെല്ലാം വേഗത്തിലായിരുന്നു. പ്രണയം തുറന്നു സമ്മതിച്ച്‌, രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ത്തന്നെ വിവാഹം രജിസ്‌റ്റര്‍ ചെയ്‌തു. ഞങ്ങളുടെ കേഡറുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്ക്‌ രജിസ്‌ട്രേഷന്‍ ആവശ്യമായിരുന്നുകൊണ്ടാണ്‌ അത്രവേഗത്തില്‍ നടന്നത്‌. പിന്നീട്‌ ആചാരപ്രകാരം, ആഘോഷമായി ഞങ്ങളുടെ വിവാഹം നടന്നു.

അമ്മയെ ഏറെ സ്‌നേഹിച്ച മകള്‍...?

 


 
​നിശാന്തിനി: അതെ. അമ്മയാണ്‌ എന്റെ എല്ലാം. അമ്മയില്‍നിന്ന്‌ ലഭിച്ച അറിവും അനുഭവങ്ങളുമാണ്‌ എന്നെ ഞാനാക്കിയത്‌. ജീവിതത്തില്‍ നേരിടുന്ന എല്ലാ യാഥാര്‍ത്ഥ്യങ്ങളും അറിഞ്ഞുതന്നെയാണ്‌ അമ്മ എന്നെ വളര്‍ത്തിയത്‌. അമ്മയെന്നെ വളര്‍ത്തിയപോലെയാവണം വെണ്‍മ്പയെ വളര്‍ത്താനെന്നാണ്‌ ആഗ്രഹം. പലപ്പോഴും സമയം കിട്ടാത്തകൊണ്ട്‌, ഈ ആഗ്രഹത്തിനൊപ്പമുള്ള ഒരമ്മയാകാന്‍ കഴിയുമോ എന്ന്‌ ഇടയ്‌ക്ക് ആശങ്ക തോന്നാറുണ്ട്‌. അമ്മയെന്റെ ഓരോ ചെറിയ കാര്യങ്ങളിലും നല്‍കിയ വലിയ ഉത്തരവാദിത്തമാണ്‌ ഏറെ പറയേണ്ടത്‌.

 

പുതുസമൂഹത്തില്‍ വളരേണ്ട ഒരു പെണ്‍കുട്ടിയുടെ അമ്മയെന്ന നിലയില്‍ ആശങ്കയുണ്ടോ?

നിശാന്തിനി: എല്ലാ അമ്മമാരെയുംപോലെ ഞാനും ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നയാളാണ്‌. ദിനംപ്രതി ഓരോ കാര്യങ്ങള്‍ മുന്‍പില്‍ എത്തുമ്പോള്‍, എന്റെ മകളെയാണ്‌ ഞാന്‍ ഓര്‍ക്കാറ്‌. അവള്‍ക്കായുള്ള കരുതല്‍ക്കൂടിയാണ്‌ ഓരോ കാര്യത്തിലെയും എന്റെ സമീപനം. ഒരമ്മയെന്ന നിലയില്‍ അല്ലാതെ പെണ്‍കുട്ടികളുടെയും സ്‌ത്രീകളുടെയും പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ എനിക്ക്‌ സാധിക്കില്ല. ജീവിതം ഏതു സാഹചര്യത്തില്‍ക്കൂടി കടന്നുപോയാലും മക്കള്‍ക്ക്‌ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കാന്‍ അമ്മമാര്‍ മറക്കരുത്‌. ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും ശരിയായ മൂല്യങ്ങള്‍ അറിഞ്ഞു വളര്‍ന്നാല്‍ തെറ്റുകള്‍ സംഭവിക്കില്ല.

ഔദ്യോഗികരംഗങ്ങളിലെ സ്‌ത്രീ പ്രാതിനിധ്യത്തില്‍ സന്തുഷ്‌ടരാണോ?

രാജമാണിക്യം: ഔദ്യോഗികരംഗങ്ങളിലും, മറ്റെല്ലാ മേഖലകളിലും വളരെയേറെ കഴിവ്‌ പ്രകടിപ്പിക്കാന്‍ പ്രാപ്‌തരാണ്‌ സ്‌ത്രീകള്‍. ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ത്തന്നെ ലഭിക്കുന്ന ദാനമാണ്‌ പുരുഷന്മാരേക്കാള്‍ പ്രകടമായ വൈകാരികയടുപ്പവും ശ്രദ്ധയും. അമ്മയ്‌ക്ക് കുഞ്ഞിനോടുള്ള വൈകാരികയടുപ്പവും ശ്രദ്ധയും കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ പ്രവര്‍ത്തിക്കുന്ന മേഖലയോടും ഇത്തരം സമീപനം സ്വീകരിക്കാന്‍ സ്‌ത്രീക്ക്‌ സാധിക്കുന്നു. ഏതൊരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുമ്പോള്‍ അതിന്റെ പൂര്‍ണത ലഭിക്കാന്‍ ഈ കഴിവുകള്‍ കാരണമാകുന്നു. തിരിച്ചറിയേണ്ടതും അഭിനന്ദനാര്‍ഹവുമായ കഴിവുകള്‍ക്കൂടിയാണിത്‌.

കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ പുരുഷനും സ്‌ത്രീയും. അതിനുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാവര്‍ക്കുമുണ്ട്‌. അത്‌ മനസിലാക്കിയതുകൊണ്ട്‌ തന്നെ ഭാര്യയുടെ കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കണമെന്ന്‌ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടിയുള്ള എല്ലാ പിന്തുണയും നല്‍കാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നു.

കൊച്ചിയെപ്പറ്റിയുള്ള സ്വപ്‌നങ്ങള്‍?

രാജമാണിക്യം: കൊച്ചിയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്‌ മെട്രോെറയില്‍ പദ്ധതിയുടെ പൂര്‍ത്തീകരണമാണ്‌. അതാണ്‌ എന്റെ ഏറ്റവും വലിയ സ്വപ്‌നം. എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊത്തവിധം പൂര്‍ത്തീകരണം സാധ്യമാവുകയെന്നത്‌ ഒരു വെല്ലുവിളികൂടിയാണ്‌.

കൊച്ചിയെപ്പറ്റിയുള്ള മറ്റൊരു സ്വപ്‌നം ഫോര്‍ട്ട്‌കൊച്ചിയിലെ വിനോദസഞ്ചാരമേഖലയെ വികസിപ്പിക്കുകയെന്നതാണ്‌. സ്വകാര്യപ്രവര്‍ത്തകരുടെ മാത്രം സേവനമെ, അവിടുത്തെ വിനോദസഞ്ചാരത്തിനും ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. സാധ്യതകള്‍ ഏറെയുള്ള സ്‌ഥലമായതിനാല്‍ മികച്ച ഒരു വിനോദസഞ്ചാര മേഖലയാക്കി മാറ്റേണ്ടതുണ്ട്‌.

നിശാന്തിനി: ജനങ്ങളുടെ പ്രതീക്ഷകള്‍ക്കായിട്ടാണ്‌ എന്റെ പ്രവര്‍ത്തനം. കൃത്യമായി നിയമം നടപ്പിലാക്കുകയെന്നതാണ്‌ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്‌. ഈ പ്രതീക്ഷകള്‍ക്കൊത്ത്‌ ചെയ്യാന്‍ സാധിക്കണമെന്നാണ്‌ എന്റെ ആഗ്രഹവും സ്വപ്‌നവും.

വനിതാപോലീസിനുണ്ടാകേണ്ട മാറ്റങ്ങളും എന്റെ ഒരാഗ്രഹമാണ്‌. ഇനിയും ഒരുപാടൊരുപാട്‌ ഉയരാനുള്ള സാധ്യതകള്‍ വനിതാപോലീസിനുണ്ടാകണം. ഞങ്ങളെപ്പോലെ യൂണിഫോം ധരിക്കാനും അവര്‍ക്കാവണമെന്നാണ്‌ എന്റെ ആഗ്രഹം. ഇപ്പോഴുള്ളവരെല്ലാം വളരെ മികച്ചവരാണ്‌. ഇനിയും മികച്ചരീതിയില്‍ ഒരു ടീം ആകാന്‍ വനിതാപോലീസിനു സാധിക്കണം.

ഇഷ്‌ടവിനോദങ്ങള്‍ എന്തെല്ലാമാണ്‌?

രാജമാണിക്യം: ധാരാളം വായിക്കാന്‍ ഇഷ്‌ടപ്പെടുന്നയാളാണ്‌ ഞാന്‍. എന്റെ ശേഖരത്തില്‍ പതിനായിരത്തിലധികം പുസ്‌തകങ്ങളുണ്ട്‌. പക്ഷേ കുറച്ചുകാലമായി തിരക്കിനിടെ വായന നഷ്‌ടപ്പെട്ടു. മറ്റൊരിഷ്‌ടം, സിനിമയാണ്‌. പണ്ടൊക്കെ ആഴ്‌ചയില്‍ രണ്ടും മൂന്നും സിനിമകള്‍ തീയറ്ററില്‍ പോയി കാണുമായിരുന്നു. ടി.വി.യില്‍ എത്ര സിനിമകള്‍ കാണാനും ഇഷ്‌ടപ്പെട്ടിരുന്നയാളാണ്‌. പക്ഷേ ഇപ്പോള്‍ അതിനൊന്നും സമയം അനുവദിക്കില്ലല്ലോ. തിരക്കിനിടെ വല്ലപ്പോഴും ഒന്നുപോയാല്‍ ആയി. അങ്ങനെ വളരെ നാളുകൂടി ഈ ഇടയ്‌ക്ക് ഒരു സിനിമ കണ്ടു. ഓം ശാന്തി ഓശാന.

നിശാന്തിനി: വലിയ ഒരു വായനക്കാരിയെന്ന്‌ പറയാന്‍ കഴിയില്ല. ഇഷ്‌ടമുള്ളതൊക്കെ വായിക്കും. ഒരല്‌പം സെലക്‌ടീവാണ്‌ അക്കാര്യത്തില്‍. ഇപ്പോള്‍ മറ്റെന്തിനേക്കാളും ഇഷ്‌ടം മോളോടൊപ്പമുള്ള സമയങ്ങളാണ്‌. ഏറ്റവും ആസ്വദിക്കുന്നത്‌ ആ നിമിഷങ്ങളാണ്‌.

(തിരക്കുകളെ സ്‌നേഹിക്കുന്ന ഇരുവരും, വിശേഷങ്ങള്‍ക്കൊടുവില്‍ അക്ഷമരായി കാത്തിരിക്കുന്നവരിലേക്ക്‌ സൗമ്യമായ ചെറുപുഞ്ചിരിയോടെ...)
ജനങ്ങളുടെ പ്രതീക്ഷകളെ സ്വപ്‌നങ്ങളാക്കി മാറ്റിയ ഈ ദമ്പതികളുടെ കരങ്ങളില്‍, കൊച്ചിയുടെ ഭരണം- സുഭദ്രം, സുരക്ഷിതം...


www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment