Monday 10 March 2014

[www.keralites.net] ???????? ????? ? ????? ????????? ?? ?????....

 

തന്‍്റേതല്ലാത്ത കാരണത്താല്‍ ആത്മഹത്യ ചെയ്ത കറുത്ത പെണ്ണിന്‍െറ ശരീരം....

 
വി.പി റജീന
 
മാലിനി ടീച്ചര്‍ വേദനയിറ്റുവീഴുന്ന ഒരോര്‍മയായിരുന്നു ഞങ്ങള്‍ക്ക്. ടീച്ചര്‍ ചൂരല്‍ വീശി അടിച്ചതിനാലൊന്നുമല്ല. അതിന് ടീച്ചര്‍ ഒരു ക്ളാസിലും ഞങ്ങളെ പഠിപ്പിച്ചിട്ടുമില്ല. നല്ല കറുകറുത്ത ടീച്ചര്‍മാര്‍ വൃത്തിയിലും വെടിപ്പിലും സാരിയുടുത്ത് നടന്നുപോകുന്നത് കാണുമ്പോഴൊക്കെ മാലിനി ടീച്ചര്‍ ഏതൊക്കെയോ വാതിലുകള്‍ തുറന്ന് മനസ്സിന്‍െറ ഉമ്മറത്തേക്ക് കയറിവന്ന് നില്‍ക്കും.
മനുഷ്യന്‍െറ നിറത്തെക്കുറിച്ച് അതുവരെ പഠിച്ചിട്ടില്ലാത്ത പാഠങ്ങള്‍ ആ സര്‍ക്കാര്‍ സ്കൂളായിരുന്നു ഞങ്ങള്‍ക്ക് പറഞ്ഞുതന്നത്. അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം. സ്കൂളില്‍ കിട്ടുന്ന കഞ്ഞിയും പയറും ആയിരുന്നു ഉച്ചഭക്ഷണം. അപൂര്‍വം കുട്ടികളേ ചോറു കൊണ്ടു വരൂ. മരത്തണലില്‍ ചമ്രംപടിഞ്ഞിരുന്ന് ഞങ്ങള്‍ കുട്ടികളും ക്ളാസിലെ ബെഞ്ചിലിരുന്ന് ടീച്ചര്‍മാരും ചോറുണ്ണും. ചില ദിവസങ്ങളില്‍ ഉമ്മ എനിക്കും അനിയനും പാത്രത്തില്‍ ചോറു തന്നുവിടുമായിരുന്നു. അന്ന് ഞാനും ക്ളാസിലെ ബെഞ്ചിലിരുന്ന് ഉച്ചഭക്ഷണം കഴിക്കും. അങ്ങേവശത്തെ ബെഞ്ചില്‍ മൂന്നോ നാലോ ടീച്ചര്‍മാര്‍ കൂടിയിരുന്ന് തമാശകള്‍ പറഞ്ഞും ചോറ്റുപാത്രത്തിലെ വിഭവങ്ങള്‍ പങ്കുവെച്ചും കഴിക്കുന്നത് കാണാം.
അങ്ങനെയൊരു ദിവസമാണ് പ്ളാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞെടുത്ത ചോറ്റുപാത്രവുമായി മാലിനിടീച്ചര്‍ ക്ളാസ് മുറിയിലേക്ക് കയറി വന്നത്. ടീച്ചര്‍ ആ സ്കൂളിലേക്ക് ആദ്യമായി വന്ന ദിവസമാണെന്നു തോന്നുന്നു. അല്‍പം പകച്ച് കയറിവന്ന ടീച്ചറിലേക്ക് എല്ലാ കണ്ണുകളും തിരിഞ്ഞ നിമിഷം. ഒട്ടു മടിയോടെ അവര്‍ ടീച്ചര്‍മാര്‍ ഇരിക്കുന്ന ബെഞ്ചിനടുത്തേക്ക് ചെന്നു. ആരോ അല്‍പം നീങ്ങിയെന്നു തോന്നുന്നു. അന്ന് അവിടെയിരുന്ന് ടീച്ചറും ചോറുണ്ടു. അതുവരെ കളിതമാശകള്‍ പറഞ്ഞിരുന്ന മറ്റു ടീച്ചര്‍മാരുടെ മുഖം തുലാമാസത്തിലെ വൈകുന്നേരം പോലെയായി. ചേറുവെള്ളം കണ്ടതുപോലെയായി ആ വെളുത്ത ടീച്ചര്‍മാരുടെ ഭാവം. മാലിനി ടീച്ചറുടെ ചോറ്റു പാത്രത്തിലേക്ക് മുഖം ചുളിച്ച് ചിലര്‍ ഇടക്കിടെ ഒളികണ്ണെറിയുന്നതും കണ്ടു. ശ്വാസമടക്കിപ്പിടിച്ചാണ് ടീച്ചര്‍ ഭക്ഷണം മുഴുമിപ്പിച്ചതെന്നു തോന്നി. നിശബ്ദമായി ഓരോരുത്തരായി ഭക്ഷണം കഴിച്ച് എഴുന്നേറ്റുപോയി.
പിന്നീട് ടീച്ചര്‍ ആ സദസ്സില്‍ പോയിട്ടില്ല. മറ്റൊരു ബെഞ്ചിന്‍െറ മൂലയിലേക്ക് സ്വയം ഒതുങ്ങി തലതാഴ്ത്തി ചോറുണ്ണുന്ന മാലിനി ടീച്ചറെയാണ് ഞങ്ങള്‍ കണ്ടത്. മറ്റുള്ളവര്‍ പതിവുപോലെ അപ്പുറത്ത് ഒത്തുകൂടിയിരുന്നു. കറുത്ത നിറമുള്ള ശരീരത്തില്‍ തിളങ്ങുന്ന സ്വര്‍ണമൂക്കുത്തിയുള്ള മാലിനി ടീച്ചര്‍ എന്തിനാണ് അവരില്‍നിന്ന് മാറിയിരുന്നതെന്ന് അന്ന് സ്വയം ചോദിച്ചു നോക്കിയിട്ടുണ്ട്.
'തുടച്ചുനീക്കിയെന്ന്'ചൊല്ലിയും പറഞ്ഞും അധ്യാപകള്‍ ഞങ്ങളെ പഠിപ്പിച്ചിരുന്ന അയിത്തവും തീണ്ടലും തിരിച്ചുവായിക്കാന്‍ ആ പ്രായം മതിയാവുമായിരുന്നില്ല. ടീച്ചറുടെ ജാതി ഏതാണെന്ന് ഇന്നും അറിയില്ല. എന്നാല്‍,കറുത്ത നിറത്തോടുള്ള അവജ്ഞയും പുച്ഛവും വെളുത്ത് തടിച്ച ആ ടീച്ചര്‍മാരുടെ നോട്ടത്തില്‍ പതിഞ്ഞുകിടന്നിരുന്നതായി ഇപ്പോള്‍ ഓര്‍ക്കുന്നു.
വര്‍ഷങ്ങള്‍ കടന്ന് പത്താംതരത്തിലത്തെിയപ്പോള്‍ പോയിരുന്ന ട്യൂഷന്‍ സെന്‍്ററിലുമുണ്ടായിരുന്നു ഒരു ശ്യാമവര്‍ണന്‍. പേരും ശ്യാമെന്നു തന്നെ. മറ്റു കുട്ടികളുടെയത്ര പൊക്കമോ വണ്ണമോ വര്‍ണമോ അവനില്ല. ഒരു പൂച്ചക്കുഞ്ഞിനെ പോലെ പതുങ്ങിയിരിക്കുന്ന ശ്യാമിനുമേല്‍ ട്യൂഷന്‍ മാസ്റ്ററുടെ ചൂരല്‍ ഏതു നിമിഷവും പുളഞ്ഞുലയും. ഓരോ തവണയും ചൂരല്‍ പതിയുമ്പോള്‍ കടുപ്പം താങ്ങാനാവാതെ പുളച്ചുതുള്ളുന്ന ആ കുഞ്ഞനെ നോക്കി മറ്റു കുട്ടികള്‍ രസംപിടിച്ച് ചിരിച്ചിരുന്നത് നീറുന്ന ഒരു കാഴ്ചയായിരുന്നു. ചൂരലാട്ടത്തിന് മുന്നില്‍ അവന്‍ ഒന്നുകൂടി ചെറുതാകുമായിരുന്നു.ചുറ്റുമുള്ള മുഖങ്ങളിലേക്ക് ആ നേരങ്ങളില്‍ അവന്‍ നോക്കിയത് സഹായത്തിനായിരുന്നോ സഹാനുഭൂതിക്കായിരുന്നോ...?
ശ്യാമിന് അഛനില്ലായിരുന്നു. കൂലിപ്പണിക്കാരിയായ അവന്‍െറ അമ്മ തന്നെ പറഞ്ഞതാണത്രെ നല്ലവണ്ണം അടിച്ചു പഠിപ്പിക്കാന്‍. പാഠങ്ങള്‍ തലയില്‍ തറഞ്ഞുനില്‍ക്കാനുള്ള ആരോഗ്യം പോലുമില്ലാത്ത അവനെ പൊതിരെ തല്ലിപ്പഠിപ്പിക്കാന്‍ വെമ്പുന്ന മാഷിന്‍്റെ ആ വടിയെ പേടിച്ചിയിരിക്കില്ല,അവന്‍ പിന്നീട് ക്ളാസില്‍ വരാതായത്. അതു കാണ്‍കെ കളിയാക്കി ചിരിച്ചിരുന്ന കൂട്ടുകാരെ ഓര്‍ത്താവണം.
കറുപ്പിനെന്താ ഇത്ര കയ്പ്...?
തൊലി നിറം വില്ലനായതിന്‍െറ പേരില്‍ ജീവിതം കരുവാളിച്ചുപോയ എത്രയോ പേരെ പിന്നീട് കണ്ടുമുട്ടിയിട്ടുണ്ട്. ഇപ്പോഴും കാണുന്നുമുണ്ട്. അതുകൊണ്ടായിരിക്കാം വെളുത്തവരേക്കാള്‍ എനിക്കിഷ്ടം കറുത്തവരോടായത്. നിറത്തിന്‍െറ പേരില്‍ അഹങ്കരിച്ചിരുന്ന കൂട്ടുകാരികളെ കോളജ് പഠനത്തിനിടയില്‍ കണ്ടിട്ടുണ്ട്. ക്രീമുകള്‍ വാരിത്തേച്ചും ചുണ്ടില്‍ ചായമടിച്ചും നിറം മിനുക്കിയും മറ്റുള്ളവരുടെ ശ്രദ്ധ കവര്‍ന്നും വന്നിറങ്ങുന്ന അവരുടെ നോട്ടത്തില്‍ കറുത്തവര്‍ നികൃഷ്ട ജീവികളായിരുന്നു.
'കറുപ്പിന്‍െറ രാഷ്ട്രീയ'ത്തെ കുറിച്ച് ആദ്യമായി തുറന്നെഴുതിയത് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ആയിരിക്കണം. 'കറുത്ത രാത്രി' 'കറുത്ത കാക്ക','വെളുത്ത കൊക്ക്'എന്നിങ്ങനെയുള്ള വിശേഷണങ്ങളിലെ ഭാവപരിണാമത്തെക്കുറിച്ചും കറുപ്പിന്‍െറ കാഴ്ചയിലും ബോധത്തിലും കൂടിയിരുത്തപ്പെട്ട അവഞ്ജയെക്കുറിച്ചും അദ്ദേഹം പുസ്തകത്തില്‍ പിശുക്കില്ലാതെ എഴുതിയിട്ടുണ്ട്. 'കാക്ക കുളിച്ചാല്‍ കൊക്കാവുമോ?' എന്ന പഴം ചോദ്യത്തിലൊളിപ്പിച്ച അപഹാസ്യതയും ഒരു പുതിയ കേള്‍വിക്കിട്ടുതരുന്നുണ്ട് അദ്ദേഹം.
മലയാളത്തില്‍ പഴയകാലത്ത് ഹിറ്റ് സൃഷ്ടിച്ച 'കറു കറുത്തൊരു പെണ്ണാണ്' എന്ന് കറുപ്പിനെ പുകഴ്ത്തുന്ന പാട്ടില്‍ പോലും ഒരിടത്ത് ഇങ്ങനെ കേള്‍ക്കാം. 'എള്ളിന്‍ കറുപ്പ് പുറത്താണ്, ഉള്ളിന്‍്റെയുള്ള് തുടുത്താണ്' എന്ന്. കറുപ്പ് മോശപ്പെട്ടതാണെന്ന വ്യംഗമായ ആ വരികള്‍ സൂക്ഷ്മമായ കേള്‍വിയില്‍ ആസ്വാദനത്തില്‍ കല്ലുകടിയാവുന്നു. വെണ്ണിലാവും വെണ്ണതോല്‍ക്കുമുടലുമായ് പഴകിപ്പതിഞ്ഞ എത്രയെത്ര പാട്ടുകള്‍ പിന്നെയും..
വായനയുടെ വസന്തലോകത്തിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ കയ്യില്‍ തടഞ്ഞവയില്‍ എല്ലാം വെളുത്ത സുന്ദരികള്‍ ആയിരുന്നു. വെളുത്ത കയ്യില്‍ നീലിച്ച ഞരമ്പ് തിണര്‍ത്തുകിടക്കുന്ന ഖസാക്കിലെ സുന്ദരി മൈമൂനയെ ഓര്‍മയില്ളേ. മൈലാഞ്ചിപ്പാട്ടുകളില്‍ കേട്ട മൊഞ്ചത്തികളെല്ലാം കല്‍ക്കണ്ടക്കനികള്‍ ആയിരുന്നു. ഇങ്ങനെ മൈമൂനമാരുടെയും സൈനബമാരുടെയും കിസ്സകള്‍ മതിവരുവോളം എഴുതിയും പാടിയും കോരിത്തരിപ്പിച്ച് വിഖ്യാതരായ സാഹിത്യ-കവീ വര്യന്‍മാരുടെ 'സംഭാവന'കളെ എങ്ങനെ മറക്കും?
അയലത്തെ കറുത്ത പെണ്‍കുട്ടികള്‍
തൊലിക്കറുപ്പിന്‍െറ രാഷ്ട്രീയം അറിയാന്‍ പുസ്തകങ്ങളോ സെമിനാറുകളോ അക്കാദമിക ചര്‍ച്ചകളോ ഒന്നും വേണ്ട. അയല്‍പക്കങ്ങളിലേക്ക് തിരിഞ്ഞാല്‍ മതി. വെളുപ്പിനോടുള്ള ആഭിമുഖ്യം മലയാളിക്ക് പൊതുവെ കൂടുതലാണെങ്കിലും വെളുപ്പില്‍ മാത്രം സൗന്ദര്യം കാണുന്നവരാണ് ഞങ്ങള്‍ മലബാറുകാര്‍. ഇവിടുത്തെ വിവാഹ കമ്പോളത്തില്‍ വെളുപ്പിനോളം വരില്ല മറ്റു പലതിനുമുള്ള ഡിമാന്‍റ്. അതുകൊണ്ടുതന്നെ തൊലിനിറം ഇരുണ്ടതിന്‍്റെ പേരില്‍ വീട്ടിലിരിക്കാന്‍ 'വിധിക്കപ്പെട്ട' പെണ്‍കുട്ടികള്‍ എണ്ണത്തില്‍ അത്ര ചെറുതല്ല്ള. ബിരുദമോ ബിരുദാനന്തര ബിരുദമോ വാരിക്കൂട്ടിയിട്ടൊന്നും ഒരു കാര്യവുമില്ല. അക്ഷരാഭ്യാസമില്ലാത്ത,രണ്ടാം കെട്ടുകാരന്‍്റെ മുന്നിലെങ്കിലും കഴുത്തു നീട്ടാന്‍ ഇവര്‍ക്കു കഴിഞ്ഞാല്‍ മഹാഭാഗ്യമായി കരുതും മാതാപിതാക്കള്‍.
മറുപുറം മറ്റൊന്നാണ്. ഏതെങ്കിലും വിവാഹപ്പന്തലിലോ പൊതു ചടങ്ങിലോ തൊലി വെളുത്ത പെണ്‍കുട്ടിയുടെ തലവെട്ടം കണ്ടാല്‍ മതി അന്ന് ആ കുട്ടിയുടെ വീട്ടുകാര്‍ക്ക് സൈ്വര്യം ഉണ്ടാവില്ളെന്നുറപ്പ്. അതും പത്തില്‍ എട്ടു നിലക്ക് പൊട്ടിയവള്‍ ആണെങ്കില്‍പ്പോലും കെട്ടാന്‍ ചെറുപ്പക്കാരുടെ തിക്കിത്തിരക്കായിരിക്കും.
കറുത്ത ആണിനും വെളുത്ത പെണ്ണിനെ മതി! വിപ്ളവം പറയുന്നവരും പ്രസംഗിക്കുന്നവരും ഈ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല. പെണ്ണിനെ കണ്ടിട്ട് പിടിച്ചില്ളെങ്കില്‍ പലപ്പോഴും കാരണം തുറന്നു പറയില്ളെന്നു മാത്രം. പെണ്‍കുട്ടികള്‍ക്ക് കാര്യം തിരിയാന്‍ അത്ര ബുദ്ധിയൊന്നും വേണ്ട. രണ്ടോ മൂന്നോ തവണ ഇതാവര്‍ത്തിക്കുമ്പോള്‍ കാര്യത്തിന്‍്റെ കടുപ്പം അവര്‍ക്കു ബോധ്യമാവും. മുപ്പതും നാല്‍പതും തവണ വരെ പെണ്ണുകാണല്‍ ചടങ്ങിന് മനസ്സില്ലാതെ വേഷം കെട്ടി നിന്ന പെണ്‍കുട്ടികള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ട്. ഈ മനസ്സുകളുടെ വേവലും മാനവും ഇഷ്ടാനിഷ്ടവും ആരും വിലവെക്കാറില്ല. തങ്ങളുടേതല്ലാത്ത 'കുറ്റം' കൊണ്ട് ജീവിതത്തിന്‍്റെ കാഞ്ഞിരക്കയ്പ്പറിഞ്ഞ പലരും അവരുടെ അനുഭവം സ്വകാര്യമായി പങ്കുവെച്ചിട്ടുണ്ട്.
അസാധാരണമായ രൂപഘടനയുണ്ടെന്ന 'കുറ്റം' ചുമത്തി സാറ ബര്‍ത്മാന്‍ എന്ന കറുത്തവര്‍ഗക്കാരിയെ വെള്ളക്കാര്‍ നഗ്നയാക്കി പ്രദര്‍ശനത്തിനുവെച്ചത് വായിച്ചറിഞ്ഞ നിമിഷം മുതല്‍ കൂട്ടുകാരികള്‍ പെണ്ണുകാണല്‍ ചടങ്ങിന്‍്റെ മടുപ്പിക്കുന്ന അനുഭവം പങ്കിടുമ്പോഴൊക്കെ ഒരു ഞെട്ടല്‍ കടന്നുപോയിരുന്നു. മരിച്ചിട്ടും സാറയെ വെറുതെ വിട്ടില്ല വെള്ള തൊലിക്കാര്‍. ശരീരഭാഗങ്ങള്‍ ഓരോന്നായി സ്വവര്‍ഗത്തിനു മുന്നില്‍ 'വിരുന്നിനുവെച്ച്' കാശുണ്ടാക്കി. 'പ്രദര്‍ശന വസ്തു'വിന്‍്റെ ഒപ്പം നിന്ന് പടമെടുക്കാന്‍ അഹങ്കാരികളായ അവര്‍ മല്‍സരിച്ചു. ഒന്നിനും സാറയുടെയോ മറ്റു ലോകത്തിന്‍്റെയോ സമ്മതം അവര്‍ക്ക് ആവശ്യമില്ലായിരുന്നു. കാരണം സാറയുടേത് കറുത്ത തൊലിയായിരുന്നു. കറുത്തവളുടെ ഉയിര്‍പ്പിന്‍്റെ ആദര്‍ശമായ 'വുമണിസ'ത്തിനു കിട്ടാത്ത പ്രചാരം വെളുത്ത കൊച്ചമ്മമാരുടെ നേരംപോക്കായ 'ഫെമിനിസ'ത്തിന് നമ്മുടെ ഇടയില്‍ കിട്ടിയതെങ്ങനെ എന്ന കടുപ്പമുള്ള ഒരു ചോദ്യമെറിഞ്ഞ് കൂട്ടുകാരികളില്‍ ഒരാള്‍ പറഞ്ഞത് ഇപ്പോള്‍ ഞാനും സാറ ബര്‍ത്മാനെ പോലെ പ്രദര്‍ശനവസ്തു ആയിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു.
ഇങ്ങനെ ശരീരത്തിന്‍െറ പുറത്ത് കറുപ്പ് എന്ന വെറുപ്പിന്‍്റെ മറ്റൊരു തൊലി കൂടുകെട്ടുന്നത് തിരിച്ചറിയുന്നത് മുതല്‍ പുറംലോകവുമായി ഈ പെണ്‍കുട്ടികളുടെ ബന്ധം ചുരുങ്ങുന്നു. ഇതെല്ലാം തട്ടിമാറ്റി ആത്മവിശ്വാസത്തോടെ തലയുയര്‍ത്തുന്നവര്‍ നേരിടുന്നത് മറ്റൊരു ലോകത്തെ. സഹതാപം കലര്‍ന്ന നോട്ടം, വാക്ക്..മനസ്സില്‍ രോഗമുള്ളവരാണെങ്കില്‍ പരിഹാസം കൂടി കലര്‍ന്ന കൂരമ്പുകള്‍..ഒരു കുറ്റവാളിയോടെന്ന പോലുള്ള പെരുമാറ്റം..ജോലി സ്ഥലങ്ങളില്‍പോലും സഹപ്രവര്‍ത്തകരുടെ അനുതാപ പ്രകടനം. കുറച്ചുകഴിയുമ്പോള്‍ മറ്റ് പലതിലേക്കും നീളുന്ന 'സഹായ' ഹസ്തമായി അത് മാറും. എതിര്‍ത്ത് പറഞ്ഞാല്‍ 'കല്യാണം കഴിക്കാന്‍ കഴിയാത്തതിന്‍്റെ സൂക്കേട് 'എന്ന് മുദ്രകുത്തല്‍.
വെളുത്തവര്‍ക്കെന്താ കൊമ്പുണ്ടോ...?
വിവാഹമാണ് പെണ്ണിന്‍െറ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് കുഞ്ഞുന്നാളിലേ പറഞ്ഞും പറയാതെയും പെണ്ണിനെ പഠിപ്പിക്കുന്നവരാണ് ഞങ്ങള്‍ മലബാറുകാര്‍. 'യ്യ് കറ്ത്ത്ട്ടാണ്. അനക്ക് പുതിയാപ്ളനെ കിട്ടൂല്ല ട്ടോ' എന്ന് വകതിരിവില്ലാത്ത കുരുന്നുകളെ നോക്കി തമാശ പറയുന്നവരെ എത്രയോ കണ്ടിട്ടുണ്ട്. ജനിച്ച ഉടന്‍ പെണ്‍കുഞ്ഞിനെ നോക്കി 'കുട്ടി കറ്ത്ത്ട്ടാല്ളേ' എന്ന് നിരാശയോടെ കമന്‍റുന്നവരെയും. കല്യാണം ശരിയാവാതിരുന്നതിനാല്‍ 'നീ കറുത്തിട്ടായിട്ടാണ് ഒന്നും നടക്കാത്തത്' എന്ന് മകളുടെ മുഖത്തുനോക്കി പറഞ്ഞ പിതാവിനെ അറിയാം. കെട്ടിക്കൊണ്ടുവന്ന പെണ്ണ് കറുത്തുപോയെന്ന കൂട്ടുകാരുടെയും നാട്ടുകാരുടെയും പരാതി കേട്ട് ആഴ്ചകള്‍ തികയും മുമ്പേ പെണ്ണിനെ അവളുടെ വീട്ടില്‍ കൊണ്ടാക്കുന്ന വിദ്വാന്‍മാര്‍ക്കും ഇവിടെ പഞ്ഞമില്ല. സ്ത്രീധനത്തിനു പേരുകേട്ട നാട്ടില്‍ കാശിനുപോലും കറുത്ത പെണ്ണിനെ വേണ്ട. ഇല്ലാത്ത കാശുണ്ടാക്കി സ്ത്രീധനം കൂടുതല്‍ തരാമെന്നു നിസ്സഹായരായി മാതാപിതാക്കള്‍ ഉറപ്പുകൊടുത്താലും പെണ്ണിന് ആണില്ല എന്നതാണ് പുതിയ ട്രെന്‍റ്!
പെണ്‍കുട്ടികളെ 'നേര'ത്തിന് കെട്ടിച്ചുവിട്ടില്ളെങ്കില്‍ വീട്ടുകാരെക്കാളും 'ബേജാറ്' നാട്ടുകാര്‍ക്കാണ്. സ്ഥാനത്തും അസ്ഥാനത്തും ഇവര്‍ നടത്തുന്ന അന്വേഷണങ്ങളുടെയും നെടുവീര്‍പ്പുകളുടെയും തീക്കാറ്റില്‍ പെണ്‍കുട്ടിയും വീട്ടുകാരും നീറിപ്പിടയുന്നു. ഇതിനിടയില്‍ വിവാഹ കച്ചവടത്തിന്‍്റെ ഇടനിലക്കാരായി ബ്രോക്കര്‍മാര്‍ വീടു കയറി നിരങ്ങും. കറുത്ത കുട്ടികള്‍ക്ക് ഹിറ്റ്ലിസ്റ്റിലായിരിക്കും സ്ഥാനം. ഇവര്‍ക്കായി പല തരക്കാരെയും പല നേരത്തും കൊണ്ടുവരും. ഇതില്‍ പെണ്‍കെട്ടു വീരന്‍മാര്‍ വരെയുണ്ടാവും. കച്ചവടം ഉറപ്പിച്ചാല്‍ ബ്രോക്കറുടെ പോക്കറ്റിലും എത്തും നല്ളൊരു തുക. മൈസൂര്‍ -മാലിക്കല്യാണങ്ങളുടെ ഇരകളില്‍ നല്ളൊരളവും ഇങ്ങനെ ഉല്‍പാദിപ്പിക്കപ്പെടുന്നവയാണ്.
 
ഇനി കല്യാണം കഴിഞ്ഞാലോ?
അടുത്തിടെ ഗള്‍ഫില്‍ പോയ മോളുടെ ഭര്‍ത്താവിനെ കുറിച്ചുള്ള ആധി ഒരിക്കല്‍ പരിചയക്കാരിയായ ഒരുമ്മ രഹസ്യമായി പങ്കുവെച്ചു. കേട്ടപ്പോള്‍ ആദ്യം വിചിത്രമായി തോന്നി. മകള്‍ പതിവായി മുഖത്ത് മഞ്ഞള്‍ അരച്ചു പുരട്ടാറുണ്ടായിരുന്നു. ഒരിക്കല്‍ മുഖത്തും കഴുത്തിലും ചൊറി പോലെ വന്നു. കുറെ പൈസ ചെലവാക്കി അത് മാറാന്‍. എന്താകാര്യം? ഗള്‍ഫില്‍ പോയ പുതിയാപ്ളയെക്കുറിച്ച് പെണ്ണിന് വേവലാതി. അവിടെ വെളുത്തു ചുവന്ന പെണ്ണുങ്ങള്‍ ഇഷ്ടംപോലെ ഉണ്ട്. അവരെ കാണുമ്പോള്‍ കറുത്ത എന്നെ വെറുക്കുമോ എന്ന്. ഈയിടെയായി ഫോണ്‍വിളിയും കുറഞ്ഞത്രെ. ടിയാന് അവിടെ വേറെ പെണ്ണുണ്ടോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. ഇത് പറഞ്ഞ് മകള്‍ ഇടക്കിടെ കരയുമത്രെ.
ഇപ്പോള്‍ ഗര്‍ഭിണികള്‍ കറുത്ത കുട്ടികള്‍ പിറക്കാതിരിക്കാനായി നേരത്തെ തന്നെ ഒരുക്കങ്ങള്‍ നടത്തുന്നു. കുങ്കുമപ്പൂ പാലില്‍ ഇട്ടു കുടിച്ചാല്‍ കുട്ടികള്‍ വെളുക്കുമത്രെ!
കോളജില്‍ പഠിക്കുന്ന എന്‍്റെ ബന്ധുവായ പെണ്‍കുട്ടിയുടെ അനുഭവം തീപോലെ ആ മനസ്സിനെ പൊള്ളിക്കുന്നു. ഐശ്വര്യാ റായിയുടെ കുഞ്ഞിനെ കണ്ടാല്‍ സ്ട്രോബറി എന്ന് പേരിടാന്‍ തോന്നും. അത്രക്ക് വെളുത്ത് ചുവന്നിരിക്കുകയാണെന്ന് കൂട്ടുകാരിലൊരാള്‍ പറഞ്ഞപ്പോള്‍ എങ്കില്‍ ഇവളുടെ കുട്ടിക്ക് 'കാക്ക' എന്ന് പേരിടേണ്ടിവരുമെന്ന് മറ്റൊരുവള്‍ തമാശയായി കമന്‍്റി. എന്നാല്‍, ആ വാക്കുകള്‍ ഏല്‍പിച്ച ആഴമുള്ള മുറിവുമായി സ്വന്തം തൊലിക്കറുപ്പിനെ ശപിക്കുകയാണ് ഇപ്പോഴാ പെണ്‍കുട്ടി. എത്ര മായ്ച്ചിട്ടും മായാത്ത വടുവായി ഓരോ കറുത്തവള്‍ക്കും ഇങ്ങനെ തമാശ കലര്‍ന്ന എത്രയെത്ര അനുഭവങ്ങള്‍ പറയാനുണ്ടാവും..
കറുത്ത കുട്ടികളെ സംഘനൃത്തത്തില്‍നിന്നും ഒപ്പന, മാര്‍ഗംകളി, തിരുവാതിര പോലുള്ള കൂട്ടുല്‍സവങ്ങളില്‍നിന്നും പുറത്തുനിര്‍ത്തിയാണ് സ്കൂള്‍ കലോല്‍സവങ്ങള്‍ കൊഴുപ്പിക്കുന്നതെന്ന് ഒരു ടീച്ചര്‍ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.
പുതിയ മുഖം
മീഡിയ പ്രത്യേകിച്ച്, ദൃശ്യമാധ്യമങ്ങള്‍ മലയാളിയുടെ ജീവിതം നിര്‍വചിക്കുന്ന കാലമാണിത്. പരസ്യങ്ങളില്‍ നല്ളൊരളവ് മേനി പ്രദര്‍ശനവും. വീടകങ്ങളിലെ സ്ക്രീനുകളിലും നിരത്തോരത്തെ പോസ്റ്ററുകളിലും വെളുപ്പിന്‍്റെ ആറാട്ട്. ഒരാഴ്ചത്തെ ദൈര്‍ഘ്യത്തില്‍ നിങ്ങളെ വെളുത്ത സുന്ദരിയാക്കാമെന്ന കുളി സോപ്പുകളുടെയും ക്രീമുകളുടെയും പരസ്യങ്ങള്‍ നല്‍കുന്ന ഉറപ്പ്. കേരളത്തില്‍ കറുത്ത പെണ്ണുകള്‍ക്ക് വംശനാശം സംഭവിച്ചുവോ എന്ന് തോന്നിപ്പിക്കുന്ന പരമ്പരകളും സിനിമകളും. എത്ര ശാക്തീകരിക്കപ്പെട്ടാലും തങ്ങള്‍ കോസ്മെറ്റിക് ശരീരം മാത്രമാണെന്ന പരസ്യബോര്‍ഡുകള്‍ വഹിക്കുന്ന നവ സ്ത്രീവാദികള്‍. നവ ലിബറല്‍ കാലത്തെ ഈ കുരുക്കില്‍ തൊലി ഇരുണ്ടുപോയവളുടെ ജീവിതം തൂങ്ങിയാടുന്നു... തന്‍േറന്‍്റതല്ലാത്ത കുറ്റം കൊണ്ട് ആത്മഹത്യ ചെയ്ത കറുത്ത പെണ്ണിന്‍്റെ ശരീരം....

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment