Sunday 23 February 2014

[www.keralites.net] ????? ??????? ???? ??????????; ????? ???? ?????

 

ഏറെ നാളത്തെ മാനസിക സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ്‌ ആശ്രമത്തില്‍നിന്നു രക്ഷപ്പെടാനുള്ള തീരുമാനം ഗെയ്‌ല്‍ ട്രെഡ്‌വെല്‍ (ഗായത്രി) തെരഞ്ഞെടുത്തത്‌. രണ്ടിലേറെ അധ്യായങ്ങളിലാണ്‌ അവര്‍ ഇതു വിശദീകരിക്കുന്നത്‌. "സംശയത്തിന്റെ ഉദയം" എന്നാണ്‌ ഒരധ്യായത്തിന്‌ ഗെയ്‌ല്‍ പേരു നല്‍കിയിരിക്കുന്നത്‌.

ആശ്രമത്തില്‍, അടുത്തിടെ കിട്ടിയ സ്‌ഥാനക്കയറ്റത്തിനുശേഷമെങ്കിലും തനിക്കെതിരേ ഉണ്ടായ നിരന്തരപീഡനം അവസാനിക്കുമെന്നു കരുതി. എന്നാല്‍, സന്തോഷം അല്‍പമാത്രമായിരുന്നു. തനിക്കെതിരേ കോപം ഉയരുമ്പോഴൊക്കെ അമ്മ കഴുത്തില്‍ നഖങ്ങളാഴ്‌ത്തി. തന്റെ കഴുത്തില്‍ ചുവന്നു തിണിര്‍ത്ത പാടുകള്‍ സ്‌ഥിരമായിരുന്നു. ആദ്യഘട്ടങ്ങളില്‍ സാരിയുപയോഗിച്ചു മറച്ചു.
തനിക്ക്‌ ഏറ്റവും അടുപ്പമുള്ള ആളുകളോടുപോലും ഇക്കാര്യം പറഞ്ഞില്ല. വിളക്കുകള്‍ എടുത്തപ്പോള്‍ പറ്റിയ പോറലുകളാണെന്നായിരുന്നു പറഞ്ഞത്‌. സത്യം പറഞ്ഞാല്‍ അത്‌ അമ്മയുടെ ചെവിയിലെത്തിയാല്‍ താന്‍ വീണ്ടും കുഴപ്പത്തിലാകുമെന്ന ഭയമുണ്ടായിരുന്നു. ശരീരത്തിലെ മുറിവുകള്‍ കുറഞ്ഞനാള്‍ കൊണ്ട്‌ ഉണങ്ങി. എന്നാല്‍, പീഡനമുണ്ടാക്കിയ മാനസിക മുറിവുകള്‍ ഉണങ്ങാന്‍ ഏറെക്കാലം വേണ്ടിവന്നു.

ആശ്രമവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഏറെ സമയവും. അമ്മ ഉറങ്ങുമ്പോള്‍പോലും വിശ്രമമില്ലായിരുന്നു. ശരീരമുഴിഞ്ഞുകൊണ്ട്‌ അടുത്തിരുന്നു. 24 മണിക്കൂറും അമ്മയ്‌ക്കു ചുറ്റും കഴിഞ്ഞു. എന്നാല്‍, ഇതിന്‌ ഏറെ പണിപ്പെടേണ്ടിവന്നു. ഈ സമയം തനിക്കൊപ്പം അമ്മയുടെ സഹായിയായി ഉണ്ടായിരുന്ന ലക്ഷ്‌മിക്കും അവഹേളനങ്ങള്‍ സഹിക്കേണ്ടിവന്നു. ഒരിക്കല്‍ ലണ്ടനിലെ യാത്രയ്‌ക്കിടയില്‍ ഉച്ചത്തിലുള്ള ആക്രോശം കേട്ടു. കാര്യമെന്തെന്ന്‌ ഒപ്പമുണ്ടായിരുന്ന മീരയോട്‌ അന്വേഷിച്ചു. ലക്ഷ്‌മിയുടെ കൂട്ടുകാരിയായ മീര സ്വരം താഴ്‌ത്തി ഇങ്ങനെ പറഞ്ഞു, "പാവം ലക്ഷ്‌മി. അമ്മ അവളില്‍നിന്നും ദുര്‍ശക്‌തികളെ ഒഴിപ്പിക്കുകയാണ്‌." സത്യമെന്തെന്ന്‌ വ്യക്‌തമായിരുന്നു. ഏറെ പാടുപെട്ടാണു താന്‍ ദേഷ്യം നിയന്ത്രിച്ചത്‌.

ആശ്രമത്തിലെ പണത്തിന്റെ ദുരുപയോഗത്തിനും സാക്ഷിയായിരുന്നു. പണക്കാര്‍ക്കു മികച്ച സ്വീകരണമാണ്‌ ആശ്രമത്തില്‍ ലഭിച്ചത്‌. അമ്മയുടെ "നിധികുംഭം" എപ്പോഴും നിറഞ്ഞുതന്നെയിരുന്നു. മറ്റുള്ളവര്‍ക്കു സഹായമെത്തിക്കാനായി നല്‍കിയിരുന്ന പണം മാതാപിതാക്കളുടെയും മൂന്നു സഹോദരന്മാരുടെയും മൂന്നു സഹോദരിമാരുടെയും പക്കലെത്തി. ഇതു തന്നെ വളരെയധികം അസ്വസ്‌ഥയാക്കി. നിരവധിയാളുകള്‍ അമ്മയുടെ നോട്ടത്തിനു കാത്തുനില്‍ക്കുമ്പോള്‍പോലും, സംശയമുണ്ടാകാത്ത തരത്തില്‍ ഐസ്‌ പെട്ടികളില്‍ ആഭരണങ്ങളും മറ്റും പുറത്തേക്കു കൊണ്ടുപോയി. അമ്മയുടെ കുടുംബത്തിനു പെട്ടെന്നുണ്ടായ സ്വത്തുക്കള്‍ പിതാവിന്റെ മത്സ്യബന്ധന ബിസിനസിലൂടെ ലഭിച്ചതാണെന്നു ബാലുവിനെക്കൊണ്ടു ആശ്രമവാസികളെ വിശ്വസിപ്പിച്ചു.

എളുപ്പം കബളിപ്പിക്കാവുന്ന ആശ്രമവാസികള്‍ ഇത്‌ അതേപടി വിശ്വസിച്ചെന്നും ഗെയ്‌ല്‍ എഴുതുന്നു. വിദേശികളില്‍നിന്നു കൂടുതല്‍ പണം ലഭിച്ചിരുന്നതിനാല്‍ അവര്‍ക്കു പ്രത്യേകം പരിഗണന നല്‍കിയിരുന്നു. ഇന്ത്യയില്‍ ജനിച്ച്‌ അമേരിക്കയില്‍ വളര്‍ന്ന പ്രിയ എന്ന ശിഷ്യയും ഇതേപ്പറ്റി പറഞ്ഞിരുന്നു. ആശ്രമത്തില്‍ ചേരുമ്പോള്‍ "എത്രപണം നല്‍കിയെന്നു" കൃപയെന്ന ശിഷ്യയോടു ചോദിച്ച വിവരമാണ്‌ ഇവര്‍ ഞെട്ടലോടെ വിവരിച്ചത്‌. വിദേശികള്‍ നല്‍കിയ പണത്തെക്കുറിച്ചു രഹസ്യ ബുക്ക്‌ താന്‍ സൂക്ഷിച്ചിരുന്നെന്നു ഗെയ്‌ല്‍ പറയുന്നു.

ആശ്രമത്തില്‍ കാണാനെത്തുന്നവര്‍, പുറത്താരും അറിയില്ലെന്ന വിശ്വാസത്തില്‍ പറയുന്ന പല കാര്യങ്ങളും ആശ്രമത്തില്‍ പരസ്യമായി പ്രചരിച്ചതും ഇതേ അധ്യായത്തില്‍ ഗെയ്‌ല്‍ പറയുന്നു. ആശ്രമത്തിലെ മുതിര്‍ന്നവരോട്‌ ഇക്കാര്യം പറയുന്നത്‌ നേരിട്ടറിഞ്ഞു. എന്നാല്‍, ആശ്രമത്തിലെ അതീവ രഹസ്യങ്ങള്‍ കനത്ത കരിമ്പടംകൊണ്ടു മൂടി. ബാലുവിനു പുറമേ, റാവു എന്നയാളും അമ്മയുമായി അടുത്ത്‌ ഇടപഴകിയിരുന്നതായി ഗെയ്‌ല്‍ പറയുന്നു. ഇതിനുള്ള തെളിവുകള്‍ തനിക്കു ലഭിച്ചു.

എങ്കിലും അനിഷ്‌ടം മുഖത്തു വരാതിരിക്കാന്‍ ശ്രദ്ധിച്ചു. എന്നാല്‍, ഉള്ളില്‍ "വിശുദ്ധയെന്ന" പരിവേഷം ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ദയനീയമായി പരാജയപ്പെട്ടു. ഗുരുസ്‌ഥാനീയരായ മറ്റ്‌ ഇന്ത്യന്‍ സന്ന്യാസിനിമാര്‍ രംഗപ്രവേശം ചെയ്യുമ്പോഴൊക്കെ അമ്മ അസ്വസ്‌ഥയായെന്നും അവരുടെയടുത്തേക്കു ശിഷ്യരും ആരാധകരും പോകുന്നതു തടയാന്‍ നടപടികളെടുത്തിരുന്നെന്നും ഗെയ്‌ല്‍ കൂട്ടിച്ചേര്‍ത്തു.

"ഹൃദയത്തിന്റെ ആഴങ്ങളില്‍, താന്‍ ഒരു മുങ്ങുന്ന കപ്പലിലാണെന്ന തിരിച്ചറിവുണ്ടായി. ഒന്നുകില്‍ ഇതിനൊപ്പം മുങ്ങിത്താഴുക. അല്ലെങ്കില്‍ സുരക്ഷാ ജാക്കറ്റ്‌ ഇട്ട്‌ നീന്തി രക്ഷപ്പെടുക"- ഈ ആശയക്കുഴപ്പം തന്റെ ഉള്ളില്‍ യുദ്ധം തുടങ്ങി. തനിക്കു സത്യങ്ങളെല്ലാം അറിയാമായിരുന്നു. എന്നാല്‍, രക്ഷപ്പെടലെന്ന ആശയത്തെ മാനസികമായി സ്വീകരിക്കാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ പത്തൊമ്പതു വര്‍ഷത്തെ ജീവിതം ഒറ്റയടിക്ക്‌ കൈയൊഴിയാന്‍ മനസ്‌ തയാറായിരുന്നില്ല. അതുകൊണ്ട്‌ അങ്ങനെയൊരു നീക്കം ഉള്ളില്‍ കുഴിച്ചുമൂടി. മാനസിക സമ്മര്‍ദവും കണ്ണീരും അനാരോഗ്യവുമായിരുന്നു ഫലം. ഗെയ്‌ല്‍ ആശ്രമം വിടുന്നതിനു മുമ്പുതന്നെ ഇതേക്കുറിച്ച്‌ "ശക്‌തി" എന്ന ആശ്രമ ജ്യോത്സ്യന്‍ പ്രവചിച്ച കാര്യവും പറയുന്നു. ആശ്രമത്തിലെ ഒരു മുതിര്‍ന്ന അന്തേവാസിനി ഉടന്‍തന്നെ പുറത്തുപോകുമെന്നായിരുന്നു ഇത്‌.

ഈ സമയം തന്റെ "ഹൃദയം നിലച്ചു" പോയതു വേദനയോടെ ഗെയ്‌ല്‍ വിവരിക്കുന്നു. ഒരിക്കല്‍ ആശ്രമത്തിലെ കാര്യങ്ങളെക്കുറിച്ചു പരാതി പറഞ്ഞപ്പോള്‍ സ്‌നേഹത്തോടെ പെരുമാറിയത്‌ ജ്യോത്സന്റെ പ്രവചനം അറിഞ്ഞുകൊണ്ടാകാം എന്നുപോലും ഗെയ്‌ലിനു തോന്നി. തനിക്കു കൂടുതല്‍ സ്വകാര്യമായ മുറി അനുവദിച്ചു തന്നെങ്കിലും അതൊന്നും ആശ്രമം വിടാന്‍ സമയമായെന്ന തോന്നലിനെ ഇല്ലായ്‌മ ചെയ്‌തില്ല. എല്ലാം മറന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു നോക്കി. അതു കൂടുതല്‍ വികൃതമായി തോന്നി. പുറത്തുകടക്കുകയെന്ന തോന്നലിനെ മെല്ലെ തന്റെ മനസ്‌ സ്വീകരിക്കാന്‍ തുടങ്ങുകയായിരുന്നു.

ഏറെ നാളത്തെ മാനസിക സംഘര്‍ഷങ്ങള്‍ക്കൊടുവില്‍, അമേരിക്കന്‍ പര്യടനത്തിനിടെ മായ എന്ന സുഹൃത്തിന്റെ സഹായത്തോടെയാണു താന്‍ പുറത്തു കടന്നതെന്നു ഗെയ്‌ല്‍ വിവരിക്കുന്നു. അമേരിക്കയിലെ ആശ്രമത്തിലെ അന്തേവാസികള്‍ ഉപയോഗിക്കുന്ന ഫോണിലൂടെയാണ്‌ മായയോട്‌ ഇക്കാര്യം അഭ്യര്‍ഥിച്ചത്‌. മായ നിരവധി വര്‍ഷം ഇന്ത്യന്‍ ആശ്രമത്തില്‍ ജീവിച്ചശേഷം അമേരിക്കയിലേക്കു മടങ്ങിപ്പോയി സാധാരണ ജീവിതം നയിക്കുകയായിരുന്നു. തനിക്കു രക്ഷപ്പെടണമെന്നു പറഞ്ഞപ്പോള്‍ മായ അവിശ്വസനീയതയോടെയാണ്‌ പ്രതികരിച്ചത്‌. കാര്യങ്ങള്‍ വ്യക്‌തമാക്കിയപ്പോള്‍ അവര്‍ ഡാന്‍വില്ലെയില്‍ ഒളിച്ചു താമസിക്കാന്‍ വീട്‌ ഏര്‍പ്പെടുത്തിത്തന്നു. ആശ്രമവുമായി ബന്ധമില്ലാത്ത ഇന്ത്യക്കാരന്റെ വീടായിരുന്നു അത്‌. ഇദ്ദേഹം ആ സമയം ഡല്‍ഹിയിലായിരുന്നു. ഒളിജീവിതത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയ കാര്യം മായ കുറിപ്പിലൂടെയാണ്‌ അറിയിച്ചത്‌. ഇത്‌ കുളിമുറിയില്‍ കയറി വായിച്ചശേഷം കഷണങ്ങളാക്കി കീറിക്കളഞ്ഞു. പിന്നീട്‌, തനിക്കേറ്റവും വിശ്വാസമുള്ള പ്രിയയോടും ശാന്തിയോടും വിവരം പറഞ്ഞു. താന്‍ ആശ്രമംവിട്ടാല്‍ ആദ്യം ചോദ്യം ചെയ്യുക അവരെയായിരിക്കുമെന്നു മുന്നറിയിപ്പു നല്‍കി.

ഒരു ഞായറാഴ്‌ച്ച, അമ്മയുടെ ധ്യാനം ആരംഭിക്കുന്ന സമയമായ, രാത്രി ഒമ്പതിനുതന്നെ പുറത്തുകടക്കാന്‍ മായയ്‌ക്കൊപ്പം പദ്ധതിയിട്ടു. രാത്രിയായാല്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന കാരണത്താല്‍, നേരത്തേതന്നെ എത്താന്‍ മായയ്‌ക്കു നിര്‍ദേശം നല്‍കി. മായ പറഞ്ഞ സമയത്തു തന്നെ കാറുമായി എത്തി. കാറിന്റെ പിറകിലെ സീറ്റില്‍ കറുത്ത പുതപ്പിനുള്ളില്‍ ഒളിച്ചു കിടന്നാണു പുറത്തുകടന്നത്‌.
ലാപ്‌ടോപ്പ്‌, സ്ലീപ്പിംഗ്‌ ബാഗ്‌, ട്രാവല്‍ ബാഗ്‌, മഞ്ഞിനെ നേരിടാനുള്ള വസ്‌ത്രങ്ങള്‍ എന്നിവ നേരത്തേതന്നെ തയാറാക്കി വച്ചിരുന്നു. ആശ്രമത്തിലെ കുസുമ എന്ന സ്‌ത്രീയാണ്‌ മുഷിഞ്ഞ വസ്‌ത്രങ്ങള്‍ക്കൊപ്പം ഇവ പുറത്തുകടത്തി പിന്നീട്‌ ഗെയ്‌ലിന്റെ പക്കലെത്തിച്ചത്‌. ആശ്രമം വിട്ടകാര്യം ഗെയ്‌ല്‍ ആദ്യം പിതാവിനെ വിളിച്ച്‌ അറിയിച്ചു. ഇദ്ദേഹം തീരുമാനത്തെ സഹര്‍ഷം സ്വാഗതം ചെയ്‌തു.
രക്ഷപ്പെടലിനുശേഷം, ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം യൂറോപ്യന്‍ വസ്‌ത്രങ്ങള്‍ അണിഞ്ഞ തന്നെ കണ്ണാടിയില്‍ കണ്ടപ്പോള്‍ അമ്പരന്നു. നീണ്ട ഇരുപതു വര്‍ഷത്തെ ജീവിതം മാറ്റിത്തീര്‍ത്ത ശരീരത്തെ കൗതുകത്തോടെ നോക്കി. ആത്മീയാന്വേഷണത്തിനൊടുവില്‍, നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം ആശ്രമജീവിതംവിട്ട അവസ്‌ഥയെക്കുറിച്ചു ഗെയ്‌ല്‍ പറഞ്ഞു നിര്‍ത്തുന്നത്‌ ഇങ്ങനെയാണ്‌:
"അവസാനം, ഞാന്‍ ദൈവത്തെ കണ്ടെത്തിയില്ല. സ്വയം കണ്ടെത്തി, അതിനു ദൈവത്തിനു നന്ദി"

സി.എസ്‌. ദിപു

- See more at:
http://www.mangalam.com/print-edition/keralam/152121#sthash.mq0HZbQH.dpuf
 
Anees

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment