Thursday 27 December 2012

[www.keralites.net] കുട്ടികള്‍ മാറിക്കഴിഞ്ഞു, അമ്മമാരോ

 

കുട്ടികള്‍ മാറിക്കഴിഞ്ഞു, അമ്മമാരോ
സി.എം.ബിജു, റീഷ്മ ദാമോദര്‍

കുട്ടികളെ മനസ്സിലാക്കി അവര്‍ക്കൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നില്ല ഇപ്പോഴത്തെ അമ്മമാര്‍ക്കെന്ന് വിദഗ്ധര്‍ പറയുന്നു. കുട്ടികളെ വളര്‍ത്തുമ്പോഴുണ്ടാകുന്ന തെറ്റുകള്‍ തിരിച്ചറിയാനും അവ പരിഹരിക്കാനുമുള്ള വഴികള്‍ ഇതാ...

Fun & Info @ Keralites.net

ഹരിപ്പാടുള്ള സ്‌കൂളില്‍ കൗണ്‍സലിങ്ങിനെത്തിയ ഡോക്ടര്‍ക്കുമുന്നില്‍ അധ്യാപകര്‍ ഒരു വിദ്യാര്‍ത്ഥിയെ പരിചയപ്പെടുത്തി 'ഇവന്റെ പോക്കറ്റില്‍ എപ്പോഴും ഒരു കടലാസ് ഉണ്ടാവും. ആത്മഹത്യ ചെയ്യുമെന്നാണ് അതില്‍ എഴുതിയിരിക്കുന്നത്. ആരെങ്കിലും വഴക്കുപറയുമ്പോള്‍ ആ കടലാസെടുത്ത് കാണിക്കും.' ഡോക്ടറോട് ആ കുട്ടി പറഞ്ഞു. ' എനിക്ക് ക്വട്ടേഷന്‍ സംഘത്തില്‍ ചേരാനാണ് ഇഷ്ടം.' അവന്റെ അച്ഛന്‍ ഗള്‍ഫിലാണ്. അമ്മയ്ക്കാണെങ്കില്‍ മറ്റുചില ബന്ധങ്ങളിലാണ് താല്‍പര്യം. അതൊക്കെ കുട്ടി കാണുകയും ചെയ്തു. കടുത്ത മാനസിക സംഘര്‍ഷങ്ങളില്‍ നീറുകയായിരുന്നു അവന്‍.

ഇനി അച്ഛനും അമ്മയും കൂടെ സ്‌നേഹിച്ചു വഴിതെറ്റിച്ച ഒരു മകന്റെ കഥ, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍നിന്ന്. സ്‌കൂളില്‍ പോവാന്‍ മടിയാണ് ആ പതിനഞ്ചുകാരന്്. തലവേദനയെന്നും വയറുവേദനയെന്നും പറഞ്ഞിരിക്കും. പ്രമുഖ ആയുര്‍വേദ ഡോക്ടറുടെ ഒറ്റ മകന്‍. അച്ഛനും അമ്മയും കൂടെ മകന് ധാരാളം പാക്കറ്റ് ഫുഡ് വാങ്ങിക്കൊടുക്കും. ഫലമോ, 98 കിലോ ഭാരം. സ്‌കൂള്‍ ബസ്സില്‍ കയറിയാല്‍ അവന് ഇരിക്കാന്‍ ഒരു സീറ്റ് മുഴുവനായി വേണം. കൂട്ടുകാരെല്ലാം തടിയാ തടിയാ എന്നുവിളിച്ച് കളിയാക്കിക്കൊണ്ടിരിക്കും. സ്‌കൂളിനെ അവന്‍ വെറുത്തുതുടങ്ങി. വീട്ടില്‍ത്തന്നെ ചടഞ്ഞുകൂടിയിരിക്കും. വ്യായാമങ്ങളോ കായിക വിനോദങ്ങളോ ഇല്ല. കുട്ടിത്തം തന്നെ നഷ്ടപ്പെട്ടു. അങ്ങനെ എല്ലാത്തില്‍ നിന്നും പിന്‍വലിയാന്‍ തുടങ്ങി.

ആദ്യത്തെ സംഭവത്തില്‍ കുഞ്ഞിനെ തീരെ പരിഗണിക്കാത്ത അച്ഛനും അമ്മയും. രണ്ടാമത്തേത് മകന്റെ പുറകില്‍നിന്ന് മാറാത്ത രക്ഷിതാക്കള്‍. കുട്ടികളെ വളര്‍ത്തുമ്പോള്‍ ഇതിലേതെങ്കിലുമൊരു പക്ഷത്താണ് കേരളത്തിലെ മാതാപിതാക്കളില്‍ ഭൂരിഭാഗവുമെന്ന് പറയുന്നു വിദഗ്ധര്‍. അബദ്ധധാരണകളും മനസ്സില്‍വെച്ചാണ് രക്ഷിതാക്കള്‍ കുട്ടികളോട് ഇടപഴകുന്നതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

അബദ്ധങ്ങള്‍ അച്ഛനും അമ്മയ്ക്കും

കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഇപ്പോഴും ആശയക്കുഴപ്പങ്ങളുണ്ട്. 'വീടുകളില്‍ അച്ഛനും അമ്മയും ഒന്നോ രണ്ടോ കുട്ടികളും മാത്രമായപ്പോഴുണ്ടായ മാറ്റങ്ങള്‍ ഏറെയാണ്. അതിലൊന്ന് നമ്മള്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന അമിത സ്‌നേഹവും വാത്സല്യവുമാണ്', ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ.ബി.പത്മകുമാര്‍ പറയുന്നു. അമിതസംരക്ഷണത്തില്‍ വളരുന്ന കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനുള്ള ശേഷി കുറയും.

'കുട്ടികള്‍ക്ക് മാതൃക അമ്മയും അച്ഛനും മാത്രമാണ്. ഒരു സാഹചര്യത്തില്‍ അവര്‍ എങ്ങനെ പെരുമാറുന്നു എന്നതിന് അനുസരിച്ചാണ് കുട്ടികള്‍ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തുന്നത്', കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സ് ഡയറക്ടര്‍ ഡോ.പി.കൃഷ്്ണകുമാര്‍ പറയുന്നു. ''കള്ളം പറയരുതെന്ന് പറയുകയും നമ്മള്‍ അത്യാവശ്യം കള്ളം പറയുകയും ചെയ്താല്‍ കുട്ടികള്‍ പഠിക്കുന്നത് കള്ളം ചെയ്യാം എന്ന പാഠമാണ്'', അദ്ദേഹം അഭിപ്രായപ്പെടുന്നു.

മാനസികപ്രശ്‌നങ്ങളുടെ പിടിയില്‍

മാനസികാരോഗ്യം കുട്ടികളില്‍ വളരെയധികം കുറയുന്നുണ്ട്. പ്രത്യേകിച്ചും കൗമാരപ്രായത്തില്‍. ഹോര്‍മോണുകള്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന കാലമാണിത്. ശാരീരികാവയവങ്ങളുടെ വളര്‍ച്ച ദ്രുതഗതിയില്‍ നടക്കുന്നു. അപ്പോഴുണ്ടാവുന്ന സ്വഭാവമാറ്റങ്ങളെ വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാന്‍ സമൂഹത്തിനും കുടുംബത്തിനും സാധിക്കുന്നില്ല. ഇതോടെ കുട്ടികള്‍ ദുര്‍ബലരായി മാറുകയാണ്. പരീക്ഷയും മത്സരവും എല്ലാം ചേര്‍ന്ന് സമ്മാനിക്കുന്ന സമ്മര്‍ദം വേറെ. ഈ അവസ്ഥകളോടെല്ലാം രക്ഷിതാക്കള്‍ ശരിയായ രീതിയിലല്ല പ്രതികരിക്കുന്നതെന്ന് ശിശുരോഗവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

'രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പഠനത്തെക്കുറിച്ച് അമിതമായ ടെന്‍ഷനുണ്ട്. എന്നാല്‍, മക്കളുടെ മാനസികനിലയെക്കുറിച്ച് അവര്‍ ചിന്തിക്കുന്നേയില്ല. ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ ശാരീരിക വ്യായാമം കുട്ടികള്‍ക്ക് വേണം. അത് മാനസികാരോഗ്യത്തിന് നല്ലതാണ്', കൊച്ചിയിലെ പീഡിയാട്രീഷ്യന്‍ ഡോ.എം.നാരായണന്‍ പറയുന്നു.

കുട്ടികളുടെ മേല്‍ അമിതപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്ക് തെറ്റുപറ്റുന്നുണ്ടെന്ന് പറയുന്നു തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലെ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. മിനി കെ.പോള്‍. 'കുടുംബത്തിനുള്ളില്‍ കുട്ടികളുമായി ശരിയായ രീതിയില്‍ ആശയ വിനിമയം പോലും നടക്കുന്നില്ല. കുട്ടികള്‍ തന്നെ പറയാറുണ്ട്, അവരുടെ പ്രശ്‌നങ്ങള്‍ അമ്മയോട് പറയാനുള്ള സ്വാതന്ത്ര്യമില്ല, അച്ഛനോട് പറയാന്‍ പേടിയാണ് എന്നൊക്കെ', അവര്‍ ചൂണ്ടിക്കാട്ടുന്നു.

Fun & Info @ Keralites.netകുട്ടികളില്‍ കണ്ടിരുന്ന ശാരീരികമായ അസുഖങ്ങളും മാറിവരികയാണ്. പണ്ട് പകര്‍ച്ച വ്യാധികളോ അഞ്ചാംപനിയോ മുണ്ടിനീരോ പോലുള്ളവയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പ്രായമായവരില്‍ കാണുന്ന പല രോഗങ്ങളും കുട്ടികളിലും കാണുന്നു. ഹൈപ്പര്‍ ടെന്‍ഷനും ബി.പി. യുമൊക്കെ അവരില്‍ കൂടുകയാണ്. ഒപ്പം പൊണ്ണത്തടി മൂലമുണ്ടാവുന്ന ടൈപ്പ് ടു പ്രമേഹവും കൊളസ്‌ട്രോളിന്റെ പ്രശ്‌നങ്ങളും. ആലപ്പുഴയിലെ സ്‌കൂളുകളില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ അഞ്ചുമുതല്‍ പത്തുശതമാനം വരെ കുട്ടികളില്‍ പൊണ്ണത്തടിയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

രണ്ടുശതമാനം വരെ കുട്ടികള്‍ ടൈപ്പ് ടു പ്രമേഹത്തിന്റെ ഇരകളാണ്. അഞ്ചുശതമാനത്തോളം പേരില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ സാധ്യതയുമുണ്ട്.

'ഇപ്പോഴത്തെ മിക്കവാറും അമ്മമാരും ജോലിത്തിരക്കുള്ളവരാവും. സമയക്കുറവ് കാരണം, അവര്‍ വെളിയില്‍നിന്ന് ഭക്ഷണം വാങ്ങിക്കൊടുക്കും. അതാവട്ടെ വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍', അസുഖങ്ങളുടെ കാരണം നിരത്തുന്നു കോഴിക്കോട് ജനറല്‍ ആസ്പത്രിയിലെ ഡയറ്റീഷ്യന്‍ സുനി ഷിബു.

കുട്ടികളെ വളര്‍ത്തുമ്പോള്‍ ഇപ്പോഴത്തെ രക്ഷിതാക്കള്‍ക്ക് ഒട്ടേറെ അബദ്ധങ്ങള്‍ പറ്റുന്നുണ്ടെന്ന് ശിശുരോഗ വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു. അവ എങ്ങനെയൊക്കെ പരിഹരിക്കാമെന്ന് നിര്‍ദേശിക്കുകയാണ് അവര്‍.


കുട്ടികള്‍ക്ക് വേണ്ടത് വൈവിധ്യമുള്ള ഭക്ഷണം

കുട്ടികളുടെ ഭക്ഷണക്കാര്യത്തില്‍ വരുത്തുന്ന വീഴ്ചകള്‍ എന്തൊക്കെയാണ്

ആരോഗ്യകരമായ ഭക്ഷണത്തെപ്പറ്റിയും സമീകൃതാഹാരത്തെപ്പറ്റിയും മിക്ക അമ്മമാര്‍ക്കും ശരിയായ ധാരണയില്ല. അരി, പയര്‍, പാല്‍, മീന്‍, ഇറച്ചി ഇതെല്ലാം ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ സമീകൃതാഹാരമായി. കുട്ടികള്‍ക്ക് ഭക്ഷണക്കാര്യത്തില്‍ വൈവിധ്യമാണ് വേണ്ടത്. ഒന്നുതന്നെ സ്ഥിരമായി കൊടുത്തുകൊണ്ടിരുന്നാല്‍ അവര്‍ക്ക് മടുക്കും.

കുട്ടി ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ പോയെന്ന് ചില അമ്മമാര്‍ പറയാറുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ആ ദിവസത്തിനുള്ള എനര്‍ജി മുഴുവന്‍ നഷ്ടപ്പെടും. കുട്ടികളില്‍ പഠിക്കാനുള്ള ഊര്‍ജസ്വലതയും കഴിവും കുറയും എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നും ഒരേ രീതിയിലുള്ള ഭക്ഷണം കഴിക്കുന്നതുകൊണ്ടാവും കുട്ടിക്ക് രാവിലത്തെ ഭക്ഷണത്തോട് മടുപ്പ് ഉണ്ടാവുന്നത്. ബ്രേക്ഫാസ്റ്റില്‍ ലഭ്യമായ ഏറ്റവും നല്ല ഭക്ഷണം ഉള്‍പ്പെടുത്തുക എന്നതാണ് ഇതിനുള്ള പരിഹാരം.

ഭക്ഷണത്തില്‍ ഓരോ പ്രായമെത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടോ

ഓരോ പ്രായക്കാര്‍ക്കിടയിലും ശ്രദ്ധിക്കേണ്ട ഡയറ്റുണ്ട്. ജനിച്ച് ആറുമാസംകൊണ്ട് സാധാരണ ആളിന്റെ ഭക്ഷണക്രമത്തിലേക്ക് കുട്ടികളെ കൊണ്ടുവരണം. റാഗി പോലുള്ള കുറുക്കുകള്‍ ആ സമയത്ത് കൊടുക്കുക. അധികം നേര്‍പ്പിക്കാതെ വേണം കൊടുക്കാന്‍. എങ്കിലേ ചവച്ചരച്ച് കഴിക്കാന്‍ കുട്ടി പഠിക്കുകയുള്ളൂ. ഒരു വയസ്സായ കുട്ടിക്ക് എല്ലാ വൈറ്റമിനുകളും മിനറല്‍സും ആവശ്യമാണ്. നമ്മള്‍ സാധാരണ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും കൊടുത്താലെ അവര്‍ക്ക് ഇതൊക്കെ കിട്ടുകയുള്ളൂ.

മീനും മുട്ടയുമൊക്കെ രണ്ടുവയസ്സിനുശേഷം കൊടുത്താല്‍ മതി. മുട്ടയുടെ മഞ്ഞ മാത്രം കൊടുക്കാം. ഫ്രൂട്ട് ജ്യൂസ് കൊടുക്കുന്നതിനുപകരം ഓറഞ്ചുതന്നെ പതുക്കെപ്പതുക്കെ കൊടുത്തുനോക്കണം. കുട്ടി ചവയ്ക്കാനും പഠിക്കും. അരിയും പയറും മിക്‌സ് ചെയ്ത് കൊടുത്താല്‍ അമിനോആസിഡ് കിട്ടും. അഞ്ചുവയസ്സാവുമ്പോഴേക്കും സാധാരണ ഒരാള്‍ കഴിക്കുന്ന എല്ലാ ഭക്ഷണവും കുട്ടിക്ക് പരിചയപ്പെടുത്തിക്കൊടുക്കണം. നേരത്തേ പരിചയപ്പെടുത്തിയാലേ അവര്‍ സാധാരണ ഭക്ഷണ രീതിയിലേക്ക് വരികയുള്ളൂ.

രാവിലെ കഴിച്ചതല്ലേ. പിന്നെ ഇടനേരങ്ങളില്‍ ഭക്ഷണം വേണോ

രാവിലെ രണ്ടോ മൂന്നോ ഇഡ്ഡലിയാവും കഴിക്കുന്നത്. ഒരു ഇഡ്ഡലിയില്‍ 60 കലോറിയേ വരികയുള്ളൂ. പഠിക്കുകയും കളിക്കുകയുമൊക്കെ ചെയ്യുന്ന സമയത്ത് ആ എനര്‍ജി നഷ്ടപ്പെട്ടുകൊണ്ടിരിക്കും. അത് വീണ്ടുകിട്ടാന്‍ ഇടനേരങ്ങളില്‍ എന്തെങ്കിലും ഭക്ഷണം കഴിക്കണം. ഓറഞ്ച്, ഏത്തപ്പഴം പോലുള്ള പഴങ്ങള്‍, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ എന്നിവ കൊടുത്തുവിടാം. അതല്ലെങ്കില്‍ സ്‌കൂളിലേക്ക് നാരങ്ങവെള്ളമോ മോരുവെള്ളമോ നല്‍കാം.

മുതിര്‍ന്നവര്‍ കഴിക്കുന്ന ഭക്ഷണം തന്നെ കുട്ടികള്‍ക്ക് നല്‍കാം

കുട്ടികള്‍ക്ക് ഭക്ഷണം തയാറാക്കുമ്പോഴും വിളമ്പുമ്പോഴും നന്നായി ശ്രദ്ധിക്കണം. പച്ചക്കറികള്‍ ഒന്നുകില്‍ ഉപ്പുവെള്ളത്തില്‍ അല്ലെങ്കില്‍ മഞ്ഞള്‍ കലക്കിയ വെള്ളത്തില്‍ കുറച്ചുനേരം ഇട്ടുവെച്ച ശേഷം ഉപയോഗിക്കണം. ഉരുളക്കിഴങ്ങ് പോലുള്ളവ മുറിച്ചയുടന്‍ പാകം ചെയ്യണം. ഇല്ലെങ്കില്‍ അതിലുള്ള പോഷകങ്ങള്‍ നഷ്ടപ്പെടാം. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കാം. തോരന്‍ ഉണ്ടാക്കുമ്പോള്‍ എണ്ണയുടെ ആവശ്യം തീരെയില്ല. കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുകയാണെങ്കില്‍ രുചിയില്‍ വ്യത്യാസം വരുമെന്നല്ലാതെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. എണ്ണ അധികമായി ചൂടാക്കുമ്പോള്‍ കാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന കാസിനോജനുകള്‍ പുറത്തുവരും. അധികം മസാലകളും കറിപ്പൊടികളുമൊന്നും വേണ്ട. കഴിവതും മസാലപൊടികള്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കണം. ഭക്ഷണം ഉണ്ടാക്കാനുപയോഗിക്കുന്ന വെള്ളം, പാത്രങ്ങള്‍ തുടങ്ങിയവയും ശ്രദ്ധിക്കണം. നോണ്‍സ്റ്റിക് പാത്രങ്ങളിലുള്ള ടെഫ്‌ലോണ്‍ കോട്ടിങ്ങ് കാന്‍സര്‍ വരുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

Fun & Info @ Keralites.net


വൈറ്റമിന്‍ സി. ധാരാളം അടങ്ങിയവയാണ് പേരയ്ക്ക, ഓറഞ്ച്, നെല്ലിക്ക, ചെറുനാരങ്ങ എന്നിവ. ഇത് കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി കൂടും. ആണ്‍കുട്ടികള്‍ക്ക് ദിവസം 2450 കലോറി ഊര്‍ജം കിട്ടുന്ന ഭക്ഷണം ആവശ്യമുണ്ട്. പെണ്‍കുട്ടികള്‍ക്കാവട്ടെ 2060 കലോറി വേണം. ഒരു കിലോ തൂക്കത്തിന് ഒരുഗ്രാം എന്ന രീതിയില്‍ പ്രോട്ടീനും ആവശ്യമുണ്ട്.150എം.ജി. കാല്‍സ്യം അടങ്ങിയ ഭക്ഷണം ദിവസവും കഴിപ്പിക്കണം. പാല്‍, ചെറിയമീന്‍ എന്നിവയൊക്കെ നല്ലതാണ്. മീനെണ്ണ ഏതെങ്കിലും രൂപത്തില്‍ ഉപയോഗിക്കുന്നത് ബുദ്ധിശക്തി മെച്ചപ്പെടുത്തും.

ആണ്‍കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം തന്നെ മതിയോ പെണ്‍കുട്ടികള്‍ക്കും

കൗമാരപ്രായം തുടങ്ങുന്ന ഘട്ടത്തില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ അയേണ്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. ആര്‍ത്തവം തുടങ്ങുന്ന സമയമായതിനാല്‍ വിളര്‍ച്ച വരാം. അയേണ്‍ സമ്പന്നമായ ഇലക്കറികള്‍, പച്ചക്കറികള്‍, മുട്ട, റാഗി, ഈന്തപ്പഴം, ശര്‍ക്കര, അവല്‍ ശര്‍ക്കര ചേര്‍ത്തത് ഇതൊക്കെ കഴിക്കുന്നത് നല്ലതാണ്. പയറുവര്‍ഗങ്ങള്‍, മീന്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ആരോഗ്യം കാത്തുസൂക്ഷിക്കും. പല കുട്ടികളും ചോറിനൊപ്പം പച്ചക്കറികള്‍ ഉപയോഗിക്കാറേയില്ല. മീന്‍കറി മാത്രമേ കഴിക്കൂ. മീനിനൊപ്പം പച്ചക്കറി വിഭവം കൂടി ഉള്‍പ്പെടുത്തണം. ഐസ്‌ക്രീമൊക്കെ കലോറി കൂടുതലുള്ള ഭക്ഷണമായതുകൊണ്ട് എനര്‍ജി ബൂസ്റ്ററാണ്. വീട്ടില്‍ത്തന്നെ ഉണ്ടാക്കുന്ന ഫ്രൂട്ട്‌ഷേക്കുകളും നല്ലതാണ്.

ഉപ്പും പഞ്ചസാരയും നിയന്ത്രിക്കേണ്ടതുണ്ടോ

ഉപ്പും പഞ്ചസാരയും ഏതു പ്രായത്തിലുള്ളവര്‍ക്കും അപകടമാണ്. 15 ഗ്രാം പഞ്ചസാരയില്‍നിന്നുതന്നെ 60 കലോറി ഊര്‍ജം കിട്ടും. അതായത് നമ്മുടെ ഒരു പ്രധാന ഭക്ഷണത്തില്‍നിന്ന് കിട്ടുന്ന അതേ ഊര്‍ജം. പഞ്ചസാരകൊണ്ട് ശരീരത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ഉപ്പിന്റെയും അളവ് കുറയ്ക്കുന്നതാണ് നല്ലത്. ഉപ്പ് സൂക്ഷിച്ചുവെക്കുന്നതിലും ശ്രദ്ധ വേണം. അയഡൈസ്ഡ് ഉപ്പാണ് ഇപ്പോള്‍ അധികവും ഉപയോഗിക്കുന്നത്. ഉപ്പില്‍ അയഡിന്‍ അടങ്ങിയിട്ടില്ല. അത് സ്‌പ്രേ ചെയ്ത് ചേര്‍ക്കുകയാണ് ചെയ്യുന്നത്, ഉപ്പ് സൂക്ഷിച്ച പാത്രം തുറന്നുവെച്ചാല്‍ അതിലെ അയഡിന്‍ നഷ്ടപ്പെടാന്‍ ഇടയാവും.

കുട്ടികള്‍ക്കായി മെനു തയ്യാറാക്കാമോ

ഇഡ്ഡലിയാണെങ്കില്‍ രാവിലെ മൂന്നെണ്ണം കഴിപ്പിക്കാം. കൗമാരക്കാരാണെങ്കില്‍ നാലുവരെയൊക്കെയാവാം. ഇഡ്ഡലി/ദോശയ്ക്ക് കടലക്കറി/ചെറുപയര്‍ കറി ഉപയോഗിക്കാം. പത്ത് മണിയാവുമ്പോള്‍ ഒരു ഏത്തപ്പഴം കൊടുക്കാം. ഉച്ചയ്ക്ക് ചോറിനൊപ്പം ഒരു ഇലക്കറി ഉള്‍പ്പെടുത്തണം. മീന്‍ വറുത്തിട്ടോ കറിയായോ കൊടുക്കാം. നാലുമണിക്ക് സ്‌കൂളില്‍നിന്ന് വരുന്ന സമയത്ത് റാഗി കൊണ്ടുള്ള അടയോ ശര്‍ക്കര ചേര്‍ത്ത അവലോ അരി കൊണ്ടുള്ള കൊഴുക്കട്ടയോ കൊടുക്കാം. രാത്രി ചോറ് കഴിക്കാം. അതിനൊപ്പം മീനോ ചിക്കനോ ഉള്‍പ്പെടുത്താം. നോണ്‍വെജ് കൊടുക്കുമ്പോഴെല്ലാം പച്ചക്കറികള്‍ കൂടെ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിച്ചാല്‍ മതി.

രാത്രി ഭക്ഷണം കഴിച്ചാലുടന്‍ ഉറക്കം വരും

ഹെവി ആയിട്ടുള്ള ഭക്ഷണം കഴിച്ചാല്‍ എന്തായാലും ക്ഷീണം വരും. ബിരിയാണിയൊക്കെ കഴിച്ചാല്‍ ദഹനത്തിന് സാധാരണ ആവശ്യമുള്ളതിലേറെ രക്തം വേണ്ടിവരും. അപ്പോള്‍ കുട്ടി ക്ഷീണിച്ച് കിടന്നുറങ്ങും. ലഘുഭക്ഷണമാണ് നല്ലത്. രാത്രി എട്ടുമണിക്ക് മുമ്പേ ഭക്ഷണം കഴിക്കുക. ദഹനം ശരിയാവാനും രാവിലെ നല്ല ശോധന ഉണ്ടാവാനും ഇത് സഹായിക്കും.

തടിയുണ്ടെങ്കിലെ ആരോഗ്യമുള്ളൂ

മിക്ക രക്ഷിതാക്കള്‍ക്കും കുട്ടികള്‍ തടിച്ചിരിക്കുന്നത് കാണാനാണ് ഇഷ്ടം. പക്ഷേ തടി ഒരിക്കലും ആരോഗ്യലക്ഷണമല്ല. ബേക്കറി ഫുഡും ജങ് ഫുഡുമൊക്കെ കൂടുതലായി കഴിക്കുമ്പോഴാണ് കുട്ടികള്‍ക്ക് പൊണ്ണത്തടി വരുന്നത്. കുട്ടിക്ക് എപ്പോഴും കളര്‍ഫുളായ ബേക്കറി പലഹാരങ്ങളോടാവും കമ്പം. മാതാപിതാക്കള്‍ പണി എളുപ്പമെന്ന് കരുതി വാങ്ങിക്കൊടുക്കുകയും ചെയ്യും. തടിയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ വിട്ടുവന്നാല്‍ കളിക്കാനൊക്കെ മടിയാവും. വീട്ടില്‍ത്തന്നെ ചടഞ്ഞിരിക്കുക, കമ്പ്യൂട്ടറിനുമുന്നിലിരിക്കുക, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുക എന്നതൊക്കെയാവും ശീലങ്ങള്‍. തടി കൂടുകയും ചെയ്യും. ഈ കുട്ടികള്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. കാല്‍ കഴപ്പ്, കൈകഴപ്പ്, ഒന്നിലും താല്‍പര്യമില്ലാതെവിഷാദിച്ചിരിക്കുക, അലസത എന്നിവയൊക്കെ പൊണ്ണത്തടികൊണ്ട് ഉണ്ടാവാം.

നോണ്‍വെജ് എത്ര കഴിച്ചാലും കുഴപ്പമില്ല

മാംസാഹാരത്തില്‍ കാര്യമായി ഫൈബര്‍ ഇല്ല. മറിച്ച് വലിയതോതില്‍ കൊഴുപ്പ് അടങ്ങിയിട്ടുമുണ്ട്. മാംസം കഴിച്ചാല്‍ തടിവെക്കാം, കലോറി കൂട്ടാം എന്നേയുള്ളൂ. കൊഴുപ്പ് ഉള്ളില്‍ ചെല്ലുന്നത് മൂലം, ഭാവിയില്‍ കൊളസ്‌ട്രോള്‍ കൂടാനുള്ള സാധ്യതയും അധികമാണ്. മറ്റ് മാംസാഹാരങ്ങളെ അപേക്ഷിച്ച് ചിക്കനാണ് ഇടയ്‌ക്കെങ്കിലും കഴിക്കാന്‍ പറ്റുന്നത്. ബീഫ്, മാട്ടിറച്ചി, പോര്‍ക്ക് എന്നിവയില്‍ കൊഴുപ്പ് കൂടുതലാണ്. ഇവ കഴിക്കുകയും അനങ്ങാതിരിക്കുകയും ചെയ്യുമ്പോള്‍ പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങളുണ്ടാവും.

വെള്ളം കുടിക്കുന്ന കാര്യത്തിലോ

ചെറിയ കുട്ടികള്‍ ഏഴ്-എട്ട് ഗ്ലാസ് വെള്ളം കുടിക്കണം. കൗമാരപ്രായത്തിലെത്തുമ്പോഴേക്കും പത്ത് മുതല്‍ പതിനഞ്ച് ഗ്ലാസ് വെള്ളം വേണം. എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ശീലിപ്പിക്കുക. കഴിവതും നിറത്തിനോ സ്വാദിനോ എന്തെങ്കിലും ചേര്‍ക്കാതെ പച്ചവെള്ളം തന്നെ തിളപ്പിച്ച് ഉപയോഗിക്കുക.

ഭക്ഷണം പാകം ചെയ്ത് ഇത്ര സമയത്തിനുള്ളില്‍ കഴിക്കണമെന്നുണ്ടോ

ഭക്ഷണം പാകം ചെയ്തുകഴിഞ്ഞാല്‍ ചൂടോടെ കഴിക്കുന്നതാണ് നല്ലത്. കുറെ സമയം വെച്ചിരുന്നാല്‍ ഭക്ഷണത്തില്‍ പലതരം രാസമാറ്റങ്ങള്‍ ഉണ്ടാവും. മാംസഭക്ഷണമാണെങ്കില്‍ ഓരോ മണിക്കൂര്‍ കഴിയുമ്പോഴും അതില്‍ മാറ്റങ്ങള്‍ വരും. ഇറച്ചി പാകപ്പെടുത്തി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല. ഫ്രിഡ്ജിലെ തണുപ്പിലും ഇറച്ചിയില്‍ വൈറസുകള്‍ വളരാനിടയുണ്ട്.

ദിവസവും മുട്ട കഴിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല

വളരുന്ന പ്രായത്തില്‍ മുട്ടയുടെ വെള്ളയും മഞ്ഞയും കഴിക്കാം. മുട്ട ഒരു സമ്പൂര്‍ണ ആഹാരമാണ്. എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 14 വയസ്സുവരെ മുട്ട സ്ഥിരമായി കഴിക്കുന്നതില്‍ കുഴപ്പമില്ല. എന്നാലും ആഴ്ചയില്‍ ഒരു മൂന്ന് മുട്ടയുടെ ആവശ്യമേ വരുന്നുള്ളൂ. ഒരു മുട്ടയുടെ മഞ്ഞയില്‍ മാത്രം ഏകദേശം 1500 മില്ലീഗ്രാം കൊളസ്‌ട്രോളുണ്ട്. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്. ഫ്രൈ ചെയ്യുമ്പോള്‍ എണ്ണ കൂടുതല്‍ വേണ്ടിവരും. അതുകൊണ്ട് മുതിരുമ്പോള്‍ മഞ്ഞ ഒഴിവാക്കാം.

എണ്ണ ഏതായാലും കുഴപ്പമില്ല

സാധാരണഗതിയില്‍ വെളിച്ചെണ്ണ തന്നെയാണ് നല്ലത്. അളവുകുറയ്ക്കണമെന്ന് മാത്രം. ഒരു ഗ്രാം വെളിച്ചെണ്ണയില്‍നിന്ന് ഒമ്പത് കാലറി കിട്ടും. വെളിച്ചെണ്ണയ്ക്ക് ചില ദുഷ്‌പേരുകളുണ്ട്. കൊഴുപ്പാണ്, സാച്ചറേറ്റഡ് ഫാറ്റാണ്, കൊളസ്‌ട്രോളാണ് എന്നൊക്കെ. പക്ഷേ നമുക്ക് ആവശ്യമുള്ള ലോറിക് ആസിഡ് പോലുള്ളവ ഇതില്‍ അടങ്ങിയിട്ടുണ്ട്. എന്തെണ്ണ ഉപയോഗിച്ചാലും അളവ് കുറച്ചുപയോഗിക്കുന്നതാണ് നല്ലത്.

അവര്‍ സംസാരിക്കട്ടെ, പക്ഷേ കരുതല്‍ ആവാം...

ചെറിയ ്രപായത്തിേല കുട്ടികള്‍ ്രപണയബന്ധങ്ങൡെലാക്കെ െചന്നുചാടുകയാണ്

ചില രക്ഷിതാക്കള്‍ പറയുന്നത് കേള്‍ക്കാം, ഒരു ദിവസം ഇവളുടെ മുറിയില്‍ ചെന്നപ്പോള്‍ ഒരു ചാര്‍ജര്‍ കണ്ടു. കുറച്ചു കഴിഞ്ഞുനോക്കിയപ്പോള്‍ ഒരു ഫോണ്‍ കണ്ടു എന്നൊക്കെ. അങ്ങനെ പോര. കുട്ടിയുടെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഒരറിവ് വേണം. കൂട്ടുകാര്‍ ആരൊക്കെയാണെന്ന ധാരണ ഉണ്ടായിരിക്കണം. അടുത്തിടെയായി മാതാപിതാക്കളില്‍ നിന്ന് വല്ലാതെ അകന്നു നില്‍ക്കുകയോ എന്തെങ്കിലും ഒളിച്ചുവെക്കുകയോ ചെയ്യുക, ഫോണ്‍ ഇന്റര്‍നെറ്റ് എന്നിവ വല്ലാത്ത ആവേശത്തോടെ കൈകാര്യം ചെയ്യുക, പഠനനിലവാരത്തില്‍ കുറവ് വരിക എന്നിങ്ങനെയുണ്ടെങ്കില്‍ അവരുടെ മേല്‍ ഒരു കണ്ണുവേണം.

േഫാണ്‍ ബന്ധങ്ങളും സൗഹൃദങ്ങളുെമാക്കെ െപരുകുന്നുണ്ട്

ആണ്‍കുട്ടികളുമായും പെണ്‍കുട്ടികളുമായും മിണ്ടരുതെന്ന് പറഞ്ഞ് നിയന്ത്രിക്കേണ്ടതില്ല. തമ്മില്‍ സംസാരിക്കാനുള്ള അവസരം കൊടുക്കണം. പക്ഷേ, അതിലൊരു കരുതല്‍ വേണമെന്ന് മാത്രം. കുട്ടികള്‍ക്ക് മിണ്ടാതിരിക്കാന്‍ പറ്റുന്നില്ല, എത്ര നേരം വേണമെങ്കിലും സംസാരിച്ചിരിക്കും, എല്ലാ കാര്യങ്ങളും പരസ്പരം ഷെയര്‍ ചെയ്യും ഇങ്ങനെയൊക്കെയാണെങ്കില്‍ ആ സൗഹൃദത്തില്‍ ഒരു കണ്ണുവേണമെന്ന് സാരം. അതിന്റെയര്‍ത്ഥം കുട്ടിയെ എല്ലാത്തില്‍ നിന്നും അകറ്റണമെന്നല്ല. ആവശ്യമുള്ളപ്പോള്‍ കുട്ടിയെ നിയന്ത്രിക്കുകയും അതേ സമയം സൗഹൃദം നിലനിര്‍ത്തുകയും വേണം. പല രക്ഷിതാക്കളും കുട്ടി ചെറുതായിരിക്കുമ്പോള്‍ അധികം നിയന്ത്രിക്കുകയൊന്നുമില്ല. കൗമാര പ്രായത്തിലെത്തുമ്പോഴേ നിയന്ത്രണം തുടങ്ങു. പെട്ടെന്നൊരു ദിവസം, ഇനി നിന്നെ കുറച്ച് നിയന്ത്രിച്ചിട്ട് തന്നെ കാര്യമെന്നു കരുതി കുട്ടിയെ സമീപിച്ചാല്‍ അത് ഏശില്ലെന്ന് മാത്രം.

മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് കൊടുക്കേണ്ടത് ആവശ്യമായി വരികയാണെങ്കില്‍ നല്‍കാം. അത് കോള്‍ബാറിങ്ങ് സമ്പ്രദായമുള്ള മൊബൈലായാല്‍ നല്ലത്. ഒരുനമ്പറില്‍ മാത്രമേ കുട്ടിക്ക് വിളിക്കാനാവൂ.

മുഴുവന്‍ സമയവും ഇന്റര്‍െനറ്റിലും േഫസ്ബുക്കിലുെമാെക്കയാണിേപ്പാള്‍

ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് എല്ലാം അറിയാനുള്ള ഒരു ആകാംക്ഷയൊക്കെ ഉണ്ടാവുമല്ലോ. അതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ അവര്‍ കുറച്ച് കൂടുതല്‍ അതുപയോഗിച്ചെന്നു വരാം. ഇക്കാര്യത്തില്‍ കുട്ടികളോട് കുറച്ചുകൂടെ സൗഹൃദ മനോഭാവമാണ് നല്ലത്. കുട്ടിയെ അന്ധമായി വിശ്വസിക്കുകയും വേണ്ട, അവിശ്വസിക്കുകയും വേണ്ട എന്ന നയം സ്വീകരിക്കാം. ഓരോന്നും ഉപയോഗിക്കാനുള്ള നിര്‍ദേശങ്ങള്‍ കൊടുക്കാം. പലപ്പോഴും അറിവില്ലാതെയാണ് അവര്‍ പ്രശ്‌നങ്ങളില്‍ ചെന്നു ചാടുന്നത്.
ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറാണെങ്കില്‍ അത് എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന സ്ഥലത്ത് വെക്കുക. ഇന്റര്‍നെറ്റിനും ലോക്കിങ്ങ് സംവിധാനങ്ങള്‍ ഉപയോഗിക്കാം. എല്ലാ സൈറ്റിലും പോവാതിരിക്കാനുള്ള ടെക്‌നിക്കുകള്‍ സ്വീകരിക്കാം.

Fun & Info @ Keralites.net


കുട്ടികളെ ഇന്റര്‍നെറ്റിലും കമ്പ്യൂട്ടറിലും തളച്ചിടാതിരിക്കാന്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിക്ടീസ് സഹായിക്കും. വൈകുന്നേരങ്ങളില്‍ അവരെ സ്വതന്ത്രരായി കളിക്കാന്‍ വിടണം. രണ്ടുമണിക്കൂറെങ്കിലും അവര്‍ കളിക്കട്ടെ. മ്യൂസിക്, ആര്‍ട്‌സ്, ഡ്രോയിങ്ങ് പോലുള്ളവയില്‍ ഏതെങ്കിലും പഠിപ്പിക്കുന്നതും നല്ലതാണ്.

എ്രതേനരം ടി.വി കണ്ടാലും കുഴപ്പമില്ല

ടി.വി കാണുന്ന സമയവും കുട്ടികളുടെ ശാരീരികപ്രശ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ട്. രണ്ടുംമൂന്നും വയസ്സുള്ള കുട്ടികള്‍ ടി.വിയുടെ മുന്നിലിരിക്കുന്ന സമയവും ഓട്ടിസം പോലുള്ള പ്രശ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് അടുത്തിടെ നടന്ന പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ഒരുപാട് നേരം ടി.വി. കാണുന്ന കുട്ടികളില്‍ ശ്രദ്ധക്കുറവ് വരാം. എഡിഎച്ച് ഡി എന്ന അസുഖമുണ്ടാവാം. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥ വരാം. അതുപോലെ ടി.വി.പ്രോഗ്രാമുകളനുസരിച്ച് കുട്ടികളുടെ പെരുമാറ്റ രീതിയിലും ചിന്താരീതിയിലും ഒക്കെ മാറ്റങ്ങള്‍ വരാം. അക്രമരംഗങ്ങളുള്ള സീരിയലുകളും സിനിമകളും കാണുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അക്രമസ്വഭാവക്കാരാവാനുള്ള സാധ്യത കൂടാം.
ദിവസം പരമാവധി രണ്ടുമണിക്കൂര്‍ മാത്രമേ ടി.വി. കാണാവു. കാണുന്നത് എന്ത് പ്രോഗ്രാമാണെന്ന് രക്ഷിതാക്കള്‍ തീരുമാനിക്കുകയും തിരഞ്ഞെടുത്ത് നല്‍കുകയും വേണം. എന്നിട്ട് അത് വീട്ടില്‍ ചര്‍ച്ച ചെയ്യണം. യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ ഒരു കഥാപാത്രം സംസാരിക്കുമോ,അങ്ങനെയില്ലല്ലോ എന്നൊക്കെ.

പരിപാടികള്‍ ഒരുമിച്ചിരുന്ന് കാണാന്‍ ശ്രമിക്കുക. എല്ലാവരും ഒരുമിച്ച് ടി.വി. ഓഫ് ചെയ്ത് എണീക്കുക. രാത്രി ഏറെ വൈകി ടി.വി.കാണുന്ന ശീലം മാതാപിതാക്കള്‍ പിന്തുടരുകയും കുട്ടികള്‍ക്ക് അത് വിലക്കുകയും ചെയ്യുന്നതില്‍ അര്‍ത്ഥമില്ല.

കുട്ടികേളാട് ൈലംഗിക കാര്യങ്ങളൊന്നും പറയരുത്

കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികപീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ചെറിയ പ്രായത്തിലേ ഇത്തരം കാര്യങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കണം. നഴ്‌സറി കുട്ടികളാവുമ്പോള്‍ മുതല്‍ അവര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം. നല്ല സ്പര്‍ശനം,മോശം സ്പര്‍ശനം എന്നതൊക്കെ തിരിച്ചറിയാന്‍ പഠിപ്പിക്കാം. അമ്മയും അച്ഛനുമൊക്കെ കുട്ടിയെ ഉമ്മ വെക്കുന്നതും എടുക്കുന്നതുമൊക്കെ നല്ല സ്പര്‍ശനം, അറിയാത്തൊരാള്‍ സ്വകാര്യഭാഗത്ത് തൊടുന്നതും ഉമ്മ വെക്കുന്നതുമൊക്കെ മോശം സ്പര്‍ശനം. ഈ രീതിയില്‍ കുട്ടിയുടെ പ്രായത്തിന് അനുസരിച്ച് ലൈംഗികവിദ്യാഭ്യാസം കൊടുക്കണം.

പഠനം പ്രശ്‌നമാവുമ്പോള്‍

പഠനപ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം

പഠനവൈകല്യങ്ങളുള്ള കുട്ടികള്‍ അതു കാണിക്കുന്നത് പഠിക്കാനുള്ള മടിയായിട്ടോ താല്‍പര്യമില്ലായ്മ ആയിട്ടോ ആവാം. പക്ഷേ, ഇത് അമ്മമാര്‍ മനസ്സിലാക്കില്ല. ചില കുട്ടികള്‍ക്ക് കണക്ക് നല്ല ഇഷ്ടമായിരിക്കും, മറ്റു വിഷയങ്ങളില്‍ വളരെ മോശമായിരിക്കും. അപ്പോള്‍ അവന്‍ നന്നായിട്ട് കണക്ക് ചെയ്യുന്നുണ്ട്, മടി കൊണ്ടാണ് ബാക്കിയൊന്നും നോക്കാത്തത് എന്ന ചിന്ത അമ്മമാര്‍ക്കുമുണ്ടാവും. എന്നാല്‍, കുട്ടിക്ക് പഠനവൈകല്യമുണ്ട് എന്ന കാര്യം അംഗീകരിക്കുകയുമില്ല. ഇത് തിരിച്ചറിയുകയും പരിഹരിക്കുകയുമാണ് വേണ്ടത്.

ചില കുട്ടികള്‍ പറയാറുണ്ട്, അവര്‍ക്ക് പാട്ടിലൊക്കെ താത്പര്യം ഉണ്ടെന്ന് പറഞ്ഞാലും രക്ഷിതാക്കള്‍ തടയുമത്രേ. അത് പത്താംക്ലാസ് കഴിഞ്ഞിട്ടുമതിയെന്നാവും അച്ഛനും അമ്മയും പറയുന്നത്. കുട്ടികള്‍ക്ക് താല്‍പര്യമുള്ളതും ചെയ്യാന്‍ ഇഷ്ടമുള്ളതുമായ ഒരു കാര്യം ബ്ലോക്ക് ചെയ്യുന്നതു പോലൊരു തോന്നലുണ്ടാക്കാനേ ഇതിടയാക്കു. അത് ചിലപ്പോള്‍ ദേഷ്യമോ പഠനത്തോടുള്ള വെറുപ്പോ ഒക്കെയായി മാറാനും ഇടയുണ്ട്.

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ വഴക്ക് പറയുന്നത്

പഠനവുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. ഇതു മനസിലാക്കാതെ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞുപോയതിന്റെ പേരില്‍ കുട്ടിയെ ശിക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. അത് അവരുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കും. കുട്ടിയുടെ പഠനനിലവാരം അറിയുകയെന്നതാണ് പ്രധാനം. ചോദ്യങ്ങള്‍ ചോദിച്ച് അമ്മമാര്‍ക്ക് അറിയാവുന്നതേയുള്ളൂ ഇത്. വീട്ടില്‍വെച്ച് ചോദിക്കുമ്പോള്‍ കുട്ടി ഉത്തരം പറയുന്നതിന് ഒരു വാക്ക് മറന്നുപോയാല്‍ ഉടനെ മാതാപിതാക്കള്‍ അത് പറഞ്ഞുകൊടുക്കും. അങ്ങനെ അച്ഛനമ്മമാരും കുട്ടിയും കൂടെയാണ് ഉത്തരം പറയുന്നത്. എന്നാല്‍, പരീക്ഷ എഴുതുമ്പോള്‍ ഇതല്ല അവസ്ഥ. ഒരു വാക്ക് മറന്നാല്‍ അവനെ സഹായിക്കാന്‍ ആരുമില്ല. അപ്പോള്‍ ഉത്തരം എഴുതാന്‍ കഴിയാതെ വരും.

Fun & Info @ Keralites.net


വീട്ടില്‍ വെച്ച് ഒരു ക്രമത്തിലാവും കുട്ടി പഠിക്കുന്നത്. ക്രമം തെറ്റിച്ച് ചോദിച്ചുനോക്കൂ. കുട്ടിക്ക് ഉത്തരം പറയാന്‍ കഴിഞ്ഞെന്നു വരില്ല. അതും പരീക്ഷയ്ക്ക് മാര്‍ക്ക് കുറയാന്‍ കാരണമാവാം. പലപ്പോഴും ചോദ്യം മനസിലാക്കാതെയാവും കുട്ടികള്‍ ഉത്തരം മനപാഠമാക്കുന്നത്. അതുകൊണ്ടാണ് ചോദ്യം ഒന്നു മാറുമ്പോഴേക്കും കുട്ടിക്ക് ഉത്തരം പറയാന്‍ കഴിയാതെ വരുന്നത്. എന്നാല്‍, നല്ല കഴിവുണ്ടായിട്ടും ഉഴപ്പുന്ന കുട്ടിയാണെങ്കില്‍ ചെറിയ ശിക്ഷ നല്‍കുന്നതില്‍ വലിയ കുഴപ്പമില്ല.

സ്‌കൂളിലെ വിശേഷങ്ങള്‍ ചില അമ്മമാര്‍ കേള്‍ക്കാന്‍ തയ്യാറാവില്ല

മിക്കവാറും അമ്മമാര്‍ക്ക് സമയമില്ലാത്തതുകൊണ്ട് ഉണ്ടാവുന്ന പ്രശ്‌നമാണിത്. അമ്മ നിരുത്സാഹപ്പെടുത്തുന്നതോടെ കുട്ടിയുടെ ആവേശം പോവും. കുറച്ച് കഴിയുമ്പോഴേക്കും അവര്‍ മനസിലുള്ളത് പങ്കുവെക്കാന്‍ അവരുടേതായ മാര്‍ഗങ്ങള്‍ കണ്ടുപിടിക്കും. ചിലപ്പോള്‍ സമപ്രായക്കാരുമായി കൂടുതലായി അടുക്കും. എല്ലാ പ്രശ്‌നങ്ങളും അവരോട് മാത്രം പറയാനും തുടങ്ങും. എല്ലാ കാര്യങ്ങളിലും അവരുടെ ഉപദേശമനുസരിച്ച്് പ്രവര്‍ത്തിക്കാനും തുടങ്ങും. ഇത് പലപ്പോഴും വലിയ കുഴപ്പത്തിലാണ് അവസാനിക്കുക.

കുട്ടിയുമായി സംസാരിക്കുമ്പോള്‍ പ്രത്യേകിച്ച് ശ്രദ്ധിക്കാനൊന്നുമില്ല

നിങ്ങളുടെ ഉള്ളിലുള്ള സ്‌നേഹവും കരുതലും കുട്ടിക്ക് മനസിലാവുന്ന രീതിയില്‍ വേണം സംസാരിക്കാന്‍. അവരുടെ കണ്ണുകളിലേക്ക് നോക്കി സംസാരിച്ചുനോക്കൂ. പൂര്‍ണമായും നിങ്ങളുടെ ശ്രദ്ധ കുട്ടി പറയുന്ന കാര്യത്തിലാണെന്ന തോന്നല്‍ ഉണ്ടാവും. നിങ്ങള്‍ക്ക് നിസ്സാരമായി തോന്നുന്ന കാര്യങ്ങള്‍ അവര്‍ക്ക് അങ്ങനെയാവണമെന്നില്ല. സമചിത്തതയോടെ വേണം കുട്ടിയുമായി സംസാരിക്കാന്‍. 'നീ എവിടെയായിരുന്നു' എന്ന് ചോദിക്കുന്നതിനു പകരം 'നിന്നെ കാണാതായപ്പോള്‍ ഞാനൊരുപാട് പേടിച്ചു' എന്ന് പറഞ്ഞുനോക്കൂ. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ 'നീ മിടുക്കനാണെന്ന' ഒരു വാക്ക് മാത്രം മതി. ഇത്തരം ചെറിയ കാര്യങ്ങള്‍ കുട്ടികളെ ഒരുപാട് സന്തോഷിപ്പിക്കും. തെറ്റ് ചെയ്താല്‍ 'നീ ഒരു ചീത്ത കുട്ടിയാണെന്നു' പറയുന്നത് കുട്ടിയെ വേദനിപ്പിച്ചേക്കാം. പകരം, 'മോന്‍ ചെയ്തത് ശരിയായില്ല' എന്നോ 'മോന്‍ ചെയ്തത് എനിക്കിഷ്ടപ്പെട്ടില്ല' എന്നോ പറയാം. കുട്ടിയോട് ദേഷ്യംപിടിച്ച് മിണ്ടാതിരിക്കുന്ന മാതാപിതാക്കളുണ്ട്. അതിന്റെ അര്‍ത്ഥം കുട്ടികള്‍ക്ക് മനസിലാവണമെന്നില്ല. നമ്മുടെ മനസിലുള്ളത് വ്യക്തമായി കുട്ടിയോട് പറയുകയാണ് നല്ലത്.


വീട്ടിലെ വഴക്ക് കുട്ടികള്‍ക്ക് മനസ്സിലാവുമോ

മാതാപിതാക്കള്‍ വഴക്കുണ്ടാക്കുമ്പോള്‍ അത് കുട്ടികളെ ശരിക്കും ബാധിക്കുന്നുണ്ട്. അവര്‍ക്ക് ഒരു അരക്ഷിതാവസ്ഥയുണ്ടാവും. വ്യക്തിത്വത്തെയും പഠനത്തെയും വരെ ഇത് ബാധിക്കാനിടയുണ്ട്. കുടുംബജീവിതത്തോടുള്ള താല്‍പര്യം തന്നെ നഷ്ടപ്പെടാം. തന്നെ സ്‌നേഹിക്കാന്‍ ആളില്ലെന്ന് തോന്നിത്തുടങ്ങിയാല്‍ അവര്‍ മറ്റുള്ളവരില്‍ നിന്ന് സ്‌നേഹം നേടാന്‍ ശ്രമിക്കും. പലപ്പോഴും ഇത് അവരെ ചതിക്കുഴികളില്‍ വീഴ്ത്തിയേക്കാം. മറ്റുള്ളവര്‍ക്ക് അവരുടെ മേല്‍ സ്വാധീനം കൂടുകയും ചെയ്യും.

കുട്ടിക്ക് എന്തെങ്കിലും അബദ്ധം പറ്റിയെന്നിരിക്കട്ടെ. വീട്ടുകാര്‍ എേപ്പാഴും അതിന്റെ േപരില്‍ കുത്തിേനാവിക്കും

അമ്മ ഇപ്പോഴും ആ സംഭവം വെച്ച് കുത്തിനോവിക്കുന്നുവെന്നത് പല കുട്ടികളുടെയും പരാതിയാണ്. കുറ്റപ്പെടുത്താന്‍ പറയുന്നതാവില്ല. അമ്മമാരുടെ മനസ്സിലെ പേടി കൊണ്ട് പറയുന്നതാവും. അല്ലെങ്കില്‍ ഇനി ഇങ്ങനെ ഉണ്ടാവരുതെന്ന ഓര്‍മപ്പെടുത്തലാവാം. കുറ്റപ്പെടുത്തലായി തോന്നാത്ത രീതിയിലാവണം കുട്ടികളെ ഇക്കാര്യങ്ങള്‍ ഓര്‍മപ്പെടുത്തേണ്ടത്. 'മേലാല്‍ അങ്ങനെ ഉണ്ടായാല്‍ നിന്നെ ഞാന്‍ ശരിയാക്കും' എന്നതിനുപകരം 'മോള്‍ നന്നായി ശ്രദ്ധിക്കണം. എല്ലാം അമ്മയോട് പറയണം' എന്നു പറഞ്ഞാല്‍ മതി. അതും എപ്പോഴും പറയണമെന്നുമില്ല. ഇതേ പോലുള്ള ഏതെങ്കിലും സന്ദര്‍ഭം ഉണ്ടാവുമ്പോള്‍ ഓര്‍മപ്പെടുത്തിയാല്‍ മതി.

ചെറിയ ്രപായത്തിേല അമിതമായ േദഷ്യം കാണിക്കുന്നുണ്ട് . ഇതെങ്ങനെ കൈകാര്യം ചെയ്യും

ആരെയും ചെറിയ പേടി പോലുമില്ലാത്തതുകൊണ്ടാണ് കുട്ടികള്‍ പലപ്പോഴും അമിതമായ ദേഷ്യവും വാശിയുമൊക്കെ കാണിക്കുന്നത്. കുട്ടിയെ പേടിച്ചിട്ട് എല്ലാ കാര്യങ്ങളും മാതാപിതാക്കള്‍ ചെയ്തുകൊടുക്കും. അതിനനുസരിച്ച് വാശിയും ദേഷ്യവും കൂടുകയേയുള്ളൂ. കുട്ടിക്ക് യുക്തിപൂര്‍വമായി ചിന്തിക്കാന്‍ കഴിയാത്ത പ്രായത്തിലുള്ള വാശിക്ക്, മാതാപിതാക്കള്‍ കൂടി കൂട്ടു നിന്നാലുള്ള അവസ്ഥയെന്താവും. വാശിക്കനുസരിച്ച് നില്‍ക്കുന്നതിനുപകരം ചെറിയ ശിക്ഷകള്‍ ആവാം. ക്രൂരമായി തല്ലിച്ചതയ്ക്കണമെന്നല്ല. ഇനിയത് ചെയ്താല്‍ എന്റെ ശരീരം വേദനിക്കും എന്നൊരു ചിന്ത കുട്ടിയില്‍ ഉണ്ടാക്കിയാല്‍ മാത്രം മതി. പിന്നീടൊരിക്കല്‍ വാശി പിടിക്കുമ്പോള്‍ അവന്‍ ഒന്ന് മടിക്കും.

പല കാര്യങ്ങള്‍ക്കും വാശി പിടിക്കുന്നു. ഇതൊക്കെ സമ്മതിച്ചുകൊടുക്കേണാ

ചില കുട്ടികളുണ്ട്, എനിക്കാ സാധനം വാങ്ങിത്തന്നാലേ ഞാന്‍ പഠിക്കുകയുള്ളൂ എന്നൊക്കെ പറയും. കുട്ടി ആവശ്യപ്പെട്ട സാധനം വാങ്ങിക്കൊടുത്തിട്ട്, ഇനി നീ പഠിക്ക് എന്നു പറയുന്നതില്‍ കാര്യമില്ല. വിലപിടിപ്പുള്ള വസ്തുവാണെങ്കില്‍, അച്ഛനതൊക്കെ വാങ്ങാനുള്ള പണം കൈയിലില്ലെന്ന് കുട്ടിയോട് പറഞ്ഞുകൊടുക്കാം.

Fun & Info @ Keralites.net


അവന് മനസിലാവുന്ന രീതിയില്‍ പറയണമെന്ന് മാത്രം. വാങ്ങിക്കൊടുക്കാവുന്നതാണെങ്കില്‍, കുറച്ച് ദിവസം കഴിഞ്ഞ് വാങ്ങിത്തരാമെന്നു പറയാം. പക്ഷേ, ഒരു വാക്ക് കൊടുത്താല്‍ അത് പാലിക്കണം. ഇല്ലെങ്കില്‍ പറഞ്ഞ വാക്ക് പാലിക്കണമെന്നില്ലെന്ന ബോധം കുട്ടിയില്‍ വളരും.

അച്ഛനും അമ്മയും വെവ്വേറെ ശിക്ഷിക്കുന്നത്

കുട്ടികളുടെ മുമ്പില്‍വെച്ചുതന്നെ അച്ഛന്‍ പറയും, അടിക്കേണ്ടായിരുന്നു. അമ്മ പറയും, ഇനിയും അടിക്കണമായിരുന്നു. അതൊരിക്കലും പാടില്ല. ശിക്ഷിക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ തമ്മിലൊരു യോജിപ്പ് വേണം. രണ്ടുപേരും കൂടെ തല്ലിച്ചതയ്ക്കണമെന്ന രീതിയിലല്ല. ചെയ്തത് തെറ്റായിരുന്നു അല്ലെങ്കില്‍ ഇങ്ങനെ ചെയ്യരുതായിരുന്നു എന്നൊരു ബോധം കുട്ടികള്‍ക്ക് കൊടുക്കുന്ന രീതിയില്‍, അതവരെ മനസിലാക്കിക്കുന്ന രീതിയിലൊരു യോജിപ്പ് ഉണ്ടായാല്‍ മതി.

Mathrubhumi


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment