Sunday 26 February 2012

[www.keralites.net] ഹിന്ദു, ടൈംസ്, മാതൃഭൂമി...

 

ഹിന്ദു, ടൈംസ്, മാതൃഭൂമി...

- യാസീന്‍ അശ്റഫ്
ഹിന്ദുപത്രം വിരസമെന്ന് ടൈംസ് ഓഫ് ഇന്ത്യ. ടൈംസ് വായനക്കാരെ ബുദ്ധിയില്ലാത്തവരാക്കുമെന്ന് ഹിന്ദു. ചെന്നൈയില്‍ പത്രത്തല്ലിന്റെ ഹരം.
കുറച്ചുമുമ്പാണ് ടൈംസ് അതിന്റെ ഹിന്ദു വിരുദ്ധ വീഡിയോ ക്ളിപ്പ് ഇറക്കിയത്. ഹിന്ദുവിന്റെ തറവാട്ടിലേക്കുള്ള ടൈംസിന്റെ കടന്നുവരവ് അറിയിക്കാനായിരുന്നു അത്. നിങ്ങളെ ഉറക്കിക്കിടത്തുന്ന പത്രം വിട്ട് ഉണര്‍ത്തുന്ന പത്രം വാങ്ങൂ എന്നായിരുന്നു സന്ദേശം.
രസകരമാണ് ക്ളിപ്പ്. പശ്ചാത്തലത്തില്‍ താരാട്ടിന്റെ ഈണം. ജോലിക്കിടയിലും മറ്റും ഉറക്കം തൂങ്ങുന്നവര്‍. ജിംനേഷ്യത്തില്‍ ചാരി ഉറക്കുന്നവര്‍. വായിച്ച പത്രത്തില്‍ തലവെച്ച് ഉറങ്ങിപ്പോയയാള്‍, പത്രം വിശറിയാക്കി ഉറക്കത്തിലേക്ക് ചായുന്നയാള്‍...ഒടുവില്‍ സന്ദേശം തെളിയുന്നു: നിങ്ങളെ ഉറക്കിക്കിടത്തുന്ന പത്രത്തോടൊപ്പം കുടുങ്ങിപ്പോയോ? ടൈംസ് ഓഫ് ഇന്ത്യയിലേക്ക് ഉണരൂ.
ഒന്നു രണ്ടു മാസമെടുത്തെങ്കിലും ഹിന്ദുവിന്റെ മറുപടി ഇപ്പോള്‍ വന്നു: മര്‍മം നോക്കിത്തന്നെ. പൈങ്കിളിവിശേഷങ്ങള്‍ക്കപ്പുറം അവശ്യ വിവരങ്ങളൊന്നും ടൈംസില്‍നിന്ന് കിട്ടില്ലെന്നാണ് അവരുടെ വിഡിയോ വിളംബരം ചെയ്യുന്നത്.
ഒരു ക്വിസ്മത്സരമാണ് രംഗം. ആറ് മത്സരാര്‍ഥികള്‍. ചോദ്യം ഒന്ന്-ഹാരി പോട്ടര്‍ പരമ്പര രചിച്ചതാര്? ഓരോരുത്തരായി ഉത്തരം കിട്ടാതെ ഒഴിയുന്നു. ജൂലിയസ് സീസറാണോ എന്നുവരെ ഒരാള്‍ നേരിയ പ്രത്യാശയോടെ ചോദിക്കുന്നു.
പോള്‍ മക്കാര്‍ട്നി ഏത് ബാന്‍ഡിന്റെ ഭാഗം? -അടുത്ത ചോദ്യം-ആറു പേര്‍ക്കും അതുമറിയില്ല. 'എ.ടി.എമ്മി'ന്റെ പൂര്‍ണരൂപം? ശരിയുത്തരമൊഴിച്ച് കുറെ ധീരമായ ശ്രമങ്ങള്‍ മാത്രം.
അപ്പോള്‍ വരുന്നു മറ്റൊരു ചോദ്യം: 'സൈസ് സീറോ' എന്ന അഴകളവുമായി ബന്ധപ്പെട്ട ബോളിവുഡ് നായികയുടെ പേര്? ഒട്ടും സംശയമില്ലാതെ ആറുപേരും ശരിയുത്തരം നല്‍കുന്നു: കരീന.
ക്വിസ് മാസ്റ്ററുടെ ചോദ്യം: നിങ്ങള്‍ ഏതു പത്രമാണ് വായിക്കുന്നത്? ആറുപേരും നല്‍കുന്ന ഉത്തരം ഒന്നുതന്നെ. വിഡിയോയുടെ ആ ഭാഗത്ത് ശബ്ദം ഒഴിവാക്കിയിട്ടുണ്ടെങ്കിലും ചുണ്ടനക്കം വായിക്കാനാവും-ടൈംസ് ഓഫ് ഇന്ത്യ.
രണ്ടാംറൗണ്ടും ഏതാണ്ടിതേ മട്ട് തന്നെ. യു.പി.എയുടെ പൂര്‍ണരൂപം? (''ഉത്തര്‍പ്രദേശ്...?'') ടാറ്റാ ഗ്രൂപ്പില്‍ രത്തന്‍ ടാറ്റയുടെ പിന്‍ഗാമി ആരാവും? ധ്യാന്‍ചന്ദ് കളിച്ചത് ഏത് കളി? അറിയില്ല, അറിയില്ല.
ഋത്വിക് റോഷന്റെ വിളിപ്പേരെന്ത്? ആറുപേര്‍ക്കും അതറിയാം-ദുഗ്ഗു. നിങ്ങള്‍ വായിക്കുന്നതേതുപത്രം? ''ടൈംസ് ഓഫ് ഇന്ത്യ...''
ഏറെ തെറ്റിയിട്ടില്ലാത്ത ഈ വിലയിരുത്തല്‍കൊണ്ട് ടൈംസിന് വലിയ അലോസരമുണ്ടാകുമെന്ന് കരുതേണ്ടതില്ല. അവര്‍ക്ക് ഇതും ഒരു ബഹുമതിയാകാം.
പൈങ്കിളിത്തത്തില്‍ ടൈംസിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന മലയാള പത്രം മലയാള മനോരമയാണെങ്കിലും ചെന്നൈയില്‍നിന്ന് പത്രമുത്തശ്ശിമാരുടെ അന്യോന്യം കേരളത്തിലേക്ക് കടന്നപ്പോള്‍ ടൈംസിന് കൂട്ടാളിയായി കിട്ടുന്നത് മാതൃഭൂമിയെ.
ഫെബ്രുവരി ഒന്നിന് മാതൃഭൂമിയുടെ ''ആതിഥേയത്വ''ത്തില്‍ ടൈംസ് കേരളത്തിലിറങ്ങിത്തുടങ്ങി. അതിന്റെ മൂന്നു ദിവസം മുമ്പ്, ജനുവരി 29ന്, ഹിന്ദു കേരളത്തില്‍ അതിന്റെ മൂന്നാം എഡിഷന്‍ കോഴിക്കോട്ട് തുടങ്ങി.
ടൈംസ്-മാതൃഭൂമി കൂട്ടുകെട്ടിന് ഒരു ''വിലവെറി'' (പ്രൈസ് വാര്‍)യുടെ അകമ്പടി കൂടിയുണ്ട്. രണ്ടു പത്രം ഒരുമിച്ചെടുത്താല്‍ നിരക്കിളവുണ്ടത്രെ. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുമെന്ന് കരുതപ്പെടുന്ന മലയാള മനോരമക്ക് രണ്ടു രീതിയില്‍ പ്രതികരിക്കാം. ഉള്ളടക്കം ടൈംസിലേതിനെക്കാള്‍ ''മനോരമ്യ''മാക്കാം; അല്ലെങ്കില്‍ വില കുറച്ച് മത്സരിക്കാം; ഇത് രണ്ടുമാകാം; രണ്ടുമല്ലാതെ വേറൊരു വഴി അവര്‍ കണ്ടെത്തിക്കൂടെന്നുമില്ല. മനോരമയാണ് കമ്പോളക്കളിയുടെ ആശാന്മാര്‍. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നാണല്ലോ കമ്പോളത്തിന്റെ ആദ്യപാഠം.
കേരളത്തില്‍ ഇംഗ്ളീഷില്‍ ഇറക്കുന്ന മറ്റൊരു ''പരദേശി''പ്പത്രം ഡെക്കാന്‍ ക്രോണിക്ക്ളാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എഡിഷനുകള്‍. പുതിയ എഡിഷനുകള്‍ തുടങ്ങാന്‍ പരിപാടിയുണ്ട്. ടൈംസിനെ ചെറുക്കാന്‍ വിലയില്‍ നേരിയ ഇളവു വരുത്തുന്നുണ്ട്. ടൈംസ് വരുന്നതുതന്നെ ഏഴു എഡിഷനുകളായാണ്.
വില കുറച്ച് മത്സരിക്കുന്നതുകൊണ്ട് ഗുണമോ ദോഷമോ? ഉപഭോക്താക്കള്‍ക്ക് അത് ഗുണകരമാണെന്ന ധാരണ പൊതുവെ ഉണ്ട്. എന്നാല്‍, രണ്ടു നിലക്ക് അത് ദോഷമാണ് ചെയ്യുക. ഒന്ന്, അത് മറ്റു പത്രങ്ങളെ നശിപ്പിച്ച് ഏതാനും കുത്തകകള്‍ക്ക് മാത്രമായി രംഗം വിട്ടുകൊടുക്കാന്‍ ഇടവരുത്തുന്നു. രണ്ട്, വില കുറക്കുന്നതിനനുസരിച്ച് പരസ്യങ്ങളെയും ഇതര വരുമാന മാര്‍ഗങ്ങളെയും കൂടുതലായി ആശ്രയിക്കാന്‍ പത്രങ്ങള്‍ നിര്‍ബന്ധിതരാകുന്നതിനാല്‍ അവയുടെ സ്വതന്ത്ര സ്വഭാവം നശിക്കുന്നു.
ഇന്ന് പതിനാറും ഇരുപതും രൂപ ഉല്‍പാദനച്ചെലവ് വരുന്ന ഒരു പത്രം നാലു രൂപക്ക് ഉപഭോക്താവിന് ലഭിക്കുന്നുണ്ട്. ഭീമമായ ഈ വ്യത്യാസം നികത്തുന്നത് പരസ്യവരുമാനത്തിലൂടെയാണ്. വില കുറയുന്നതിനനുസരിച്ച് പരസ്യങ്ങളുടെ എണ്ണവും സ്വാധീനവും വര്‍ധിക്കും. വില കൂടുന്നതിനനുസരിച്ച് അവ കുറക്കാനാവും. പരസ്യങ്ങള്‍ക്കും പരസ്യദാതാക്കള്‍ക്കും വഴങ്ങുന്നതില്‍ എതിര്‍പ്പില്ലാത്തവരാണ് വില കുറച്ച് മത്സരിക്കാന്‍ തയാറാവുക.
വാസ്തവത്തില്‍, സൗജന്യ സേവനം ഏറെയും സൗജന്യമല്ല-അതിന്റെ വില മറ്റുനിലക്ക് നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിന് ഒരു ഉദാഹരണമാണ് ഇന്റര്‍നെറ്റിലെ ''സൗജന്യ''സേവനങ്ങളായ ഇ-മെയില്‍, ബ്ലോഗ്, സാമൂഹിക മാധ്യമങ്ങള്‍ എന്നിവ.
ഈ സൗജന്യത്തിന്റെ വില അവര്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നു. ഉപയോക്താവിന്റെ താല്‍പര്യങ്ങള്‍ മനസ്സിലാക്കി വിവരങ്ങള്‍ മറ്റു കമ്പനികള്‍ക്ക് കൈമാറുമെന്ന് ഗൂഗ്ള്‍ അറിയിച്ചിരിക്കുന്നു. ഫേസ്ബുക്കും ട്വിറ്ററുമൊന്നും പുറത്തുപറഞ്ഞിട്ടില്ലെങ്കിലും ഇങ്ങനെ ചെയ്യാനുള്ള സാധ്യത ഏറെയാണ്. ഉപയോക്താവിന്റെ സ്വകാര്യത ഈ സേവനദാതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുമാത്രം വിധേയമായിരിക്കും.
http://www.madhyamam.com/weekly/1109

--
With Regards

Abi

 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment